‘അവള്‍ സഹിക്കാന്‍ കഴിയുന്നവളാണ്. പക്ഷേ എന്നെ പ്രലേഭിപ്പിക്കാന്‍ മാത്രം സുന്ദരിയല്ല’ ജെയ്ന്‍ ഓസ്റ്റന്റെ പ്രൈഡ് ആന്‍ഡ് പ്രെജുഡിസില്‍ മിസ്റ്റര്‍ ഡാര്‍സി ഉച്ചരിച്ച ഈ വാക്യമാണ്, ആ നോവലും അത് എന്നില്‍ ചെലുത്തിയ സ്വാധീനതയും ഞാന്‍ ഒരിക്കലും മറക്കാത്തതിന്റെ കാരണം. ആ ഒരു വാചകം വായിച്ചതിനുശേഷം, മിസ്റ്റര്‍ ഡാര്‍സിയെ ഒരിക്കലും ഇഷ്ടപ്പെടില്ലെന്ന് ഞാന്‍ ഉറച്ചു തീരുമാനിച്ചു.

പക്ഷേ എനിക്കു തെറ്റു പറ്റി. ഓസ്റ്റന്റെ കഥാപാത്രമായ എലിസബത്ത് ബെന്നറ്റിനെപ്പോലെ, പതുക്കെ, മനസ്സില്ലാമനസ്സോടെ, എന്റെ മനസ്സ് മാറുന്നതിന്റെ വിനീതമായ അനുഭവം എനിക്കുണ്ടായി. അവളെപ്പോലെ, ഡാര്‍സിയുടെ സ്വഭാവത്തെ മൊത്തത്തില്‍ അറിയാന്‍ ഞാന്‍ തയ്യാറായില്ല; അയാളുടെ ഏറ്റവും മോശമായ നിമിഷങ്ങളിലൊന്നിനോടുള്ള എന്റെ പ്രതികരണത്തില്‍ത്തന്നെ പിടിച്ചുതൂങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചു. നോവല്‍ പൂര്‍ത്തിയാക്കിയ ശേഷം, യഥാര്‍ത്ഥ ലോകത്ത് ആരോടാണ് ഞാന്‍ അതേ തെറ്റു ചെയ്തതെന്നു ഞാന്‍ ചിന്തിച്ചു. ഒരു നൈമിഷിക വിധിയെ വിട്ടുകളയാന്‍ ഞാന്‍ തയ്യാറാകാത്തതിനാല്‍ എനിക്ക് ഏതു സൗഹൃദമാണു നഷ്ടമായത്?

നമ്മുടെ ഏറ്റവും മോശമായ അവസ്ഥയില്‍ നമ്മെ കാണുകയും സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തതിന്റെ അനുഭവമാണ് യേശുവിലുള്ള വിശ്വാസത്തിന്റെ ഹൃദയം (റോമര്‍ 5:8; 1 യോഹന്നാന്‍ 4:19). നാം ക്രിസ്തുവില്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ആരാണ് എന്നതിനു പകരമായി, നമ്മുടെ പഴയതും തെറ്റായതുമായ കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കുന്നതിന്റെ അത്ഭുതമാണത് (എഫെസ്യര്‍ 4:23-24). നമ്മള്‍ ഇപ്പോള്‍ ഒറ്റയ്ക്കല്ല, മറിച്ച് ”സ്‌നേഹത്തിന്റെ – യഥാര്‍ത്ഥവും നിരുപാധികവുമായ സ്‌നേഹത്തിന്റെ – വഴിയെ” നടക്കാന്‍ ആഗ്രഹിക്കുന്നവരുടെ ‘ശരീരം”മായ ഒരു കുടുംബത്തിന്റെ ഭാഗമാണ്, എന്നു മനസ്സിലാക്കുന്നതിന്റെ സന്തോഷമാണത് (5:2).

ക്രിസ്തു നമുക്കുവേണ്ടി എന്തുചെയ്തുവെന്ന് ഓര്‍ക്കുമ്പോള്‍ (വാ. 2), അവിടുന്നു നമ്മെ കാണുന്നതുപോലെ മറ്റുള്ളവരെ  കാണാന്‍ നമുക്ക് എങ്ങനെ കഴിയാതിരിക്കും?