‘ഡാഡീ, എനിക്കു വായിച്ചുതരുമോ?’ എന്റെ മകള്‍ ചോദിച്ചു. ഒരു കുഞ്ഞ് മാതാപിതാക്കളോട് ഇത്തരം ചേദ്യം ചോദിക്കുന്നത് അസാധാരണമല്ല. പക്ഷേ, എന്റെ മകള്‍ക്ക് ഇപ്പോള്‍ പതിനൊന്നു വയസ്സുണ്ട്. ഈ ദിവസങ്ങളില്‍, അത്തരം അഭ്യര്‍ത്ഥനകള്‍ അവള്‍ ചെറുപ്പമായിരുന്നതിനെക്കാള്‍ കുറവാണ്. ‘തരാം,’ ഞാന്‍ സന്തോഷത്തോടെ പറഞ്ഞു, അവള്‍ കട്ടിലില്‍ എന്റെ അരികില്‍ ചുരുണ്ടുകൂടിയിരുന്നു.

ഞാന്‍ അവള്‍ക്കു വായിച്ചു കൊടുക്കുമ്പോള്‍, അവള്‍ എന്നിലേക്കു ചേര്‍ന്നിരുന്നു. ഒരു പിതാവ് എന്ന നിലയിലുള്ള മഹത്വകരമായ നിമിഷങ്ങളിലൊന്നാണത്്. ഒരുപക്ഷേ, നമ്മുടെ പിതാവിനു നമ്മോടുള്ള തികഞ്ഞ സ്‌നേഹത്തിന്റെയും, അവിടുത്തെ സാന്നിധ്യത്തോടും നമ്മോടുള്ള അവിടുത്തെ സ്‌നേഹത്തോടും നാം പറ്റിച്ചേര്‍ന്നിരിക്കണമെന്ന അവിടുത്തെ അഗാധമായ ആഗ്രഹത്തിന്റെ ഒരു സൂചനയും ആയിരുന്നു അത്.

ഞാന്‍ എന്റെ പതിനൊന്നുകാരി മകളെപ്പോലെയാണെന്ന് ആ നിമിഷം ഞാന്‍ മനസ്സിലാക്കി. മിക്കപ്പോഴും, ഞാന്‍ സ്വതന്ത്രനായിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നമ്മോടുള്ള ദൈവസ്‌നേഹവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് വളരെ എളുപ്പമാണ് – ആര്‍ദ്രവും സംരക്ഷണപരവുമായ സ്‌നേഹം എന്നു 116-ാം സങ്കീര്‍ത്തനം വിവരിക്കുന്നതുപോലെ  ‘കൃപയും നീതിയും ഉള്ളവന്‍; നമ്മുടെ ദൈവം കരുണയുള്ളവന്‍ തന്നേ’ (വാ. 5). എന്റെ മകളെപ്പോലെ, ദൈവത്തിന്റെ മടിയിലിരുന്ന്, എന്നെപ്രതിയുള്ള അവിടുത്തെ സന്തോഷത്തില്‍ മതിമറിന്നിരിക്കുന്ന സ്‌നേഹമാണത്.

സങ്കീര്‍ത്തനം 116:7 സൂചിപ്പിക്കുന്നത്, ദൈവത്തിന്റെ നല്ല സ്‌നേഹത്തെക്കുറിച്ചു നാം പതിവായി നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കണമെന്നാണ്്. തുടര്‍ന്ന് നമുക്കായി വിരിച്ചിരിക്കുന്ന അവിടുത്തെ കരങ്ങളിലേക്ക് ഒതുങ്ങിയിരിക്കുക: ‘എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു.” അതേ തീര്‍ച്ചയായും, അവിടുന്നതു ചെയ്തിരിക്കുന്നു.