വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സായാഹ്നത്തില്‍, ഞാനും ഭാര്യയും രണ്ടു സുഹൃത്തുക്കളോടൊപ്പം ഒരു മലയോര പാതയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പാത ഇടുങ്ങിയതും ഒരു വശം കിഴുക്കാംതൂക്കായുള്ളതും മറുവശം ചെങ്കുത്തായ മലയുമായിരുന്നു. 

ഞങ്ങള്‍ ഒരു വളവു തിരിഞ്ഞുവരുമ്പോള്‍, ഒരു വലിയ കരടി റോഡിനു നടുവില്‍ തല ഇരുവശത്തേക്കും ആട്ടിക്കൊണ്ടും പതുക്കെ മുരണ്ടുകൊണ്ടും നില്‍ക്കുന്നതു കണ്ടു. ഞങ്ങള്‍ ഇറക്കം ഇറങ്ങുകയായിരുന്നു. അവന്‍ ഞങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയില്ല, പക്ഷേ അവന്‍ ഉടന്‍ ഞങ്ങളെ കാണുമെന്നുറപ്പായിരുന്നു.

ഞങ്ങളുടെ സുഹൃത്ത് ക്യാമറയ്ക്കായി അവളുടെ ജാക്കറ്റില്‍ പരതാന്‍ തുടങ്ങി. ”ഓ, ഒരു ചിത്രം എടുക്കണം!” അവള്‍ പറഞ്ഞു. ഞങ്ങള്‍ അകപ്പെട്ടിരിക്കുന്ന അപകടത്തില്‍ അസ്വസ്ഥയായി ഞാന്‍ പറഞ്ഞു, ”വേണ്ട, നമുക്ക്  ഇവിടെ നിന്ന് രക്ഷപ്പെടണം.” അങ്ങനെ ഞങ്ങള്‍ കരടിയുടെ കാഴ്ചയ്ക്കപ്പുറത്തേക്കു പതുക്കെ പുറകോട്ടു നടന്നു – അഥവാ ഓടി രക്ഷപ്പെട്ടു.

സമ്പന്നരാകാനുള്ള അപകടകരമായ അഭിനിവേശത്തെക്കുറിച്ച് അങ്ങനെയാണു നമുക്കു തോന്നേണ്ടത്. പണത്തില്‍ തെറ്റൊന്നുമില്ല; ഇത് ഒരു കൈമാറ്റ മാധ്യമം മാത്രമാണ്. എന്നാല്‍ സമ്പന്നരാകാന്‍ ആഗ്രഹിക്കുന്നവര്‍ ”പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു” എന്ന് പൗലൊസ് എഴുതി (1 തിമൊഥെയൊസ് 6:9). സമ്പത്ത് എന്നത് കൂടുതല്‍ നേടാനുള്ള ഒരു പ്രേരണ മാത്രമാണ്.

പകരം, നാം നീതി, ഭക്തി, വിശ്വാസം, സ്‌നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരണം” (വാ. 11). നാം അവയെ പിന്തുടരുകയും അവ നമ്മുടെ ഉള്ളില്‍ രൂപപ്പെടാന്‍ ദൈവത്തോട്് അപേക്ഷിക്കുകയും ചെയ്യുമ്പോള്‍ ഈ സ്വഭാവവിശേഷങ്ങള്‍ നമ്മില്‍ വളരുന്നു. ഇങ്ങനെയാണ് ദൈവത്തില്‍ നാം അന്വേഷിക്കുന്ന അഗാധമായ സംതൃപ്തി നമുക്കു ലഭിക്കുന്നത്.