1951-ൽ, ജോസഫ് സ്റ്റാലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജോലിഭാരം കുറയ്ക്കാൻ ഡോക്ടർ അദ്ദേഹത്തെ ഉപദേശിച്ചു. സോവിയറ്റ് യൂണിയന്റെ ഭരണാധികാരി ഡോക്ടറെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തു. നുണകൾ കൊണ്ട് പലരെയും അടിച്ചമർത്തുന്ന സ്വേച്ഛാധിപതിക്ക് സത്യത്തിൽ നിൽക്കാൻ കഴിഞ്ഞില്ല. അയാൾ പല തവണ ചെയ്തതുപോലെ – സത്യം പറഞ്ഞ വ്യക്തിയെ നീക്കം ചെയ്തു. എങ്കിലും സത്യം ജയിച്ചു. 1953 ൽ സ്റ്റാലിൻ മരിച്ചു.

യെരൂശലേമിന് എന്ത് സംഭവിക്കുമെന്ന് യെഹൂദയിലെ രാജാവിനോട് പ്രവചിച്ച യിരെമ്യാ പ്രവാചകനെ അവന്റെ പ്രവചനങ്ങളുടെ പേരിൽ അറസ്റ്റു ചെയ്യുകയും ചങ്ങലയിട്ട് കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തു. “ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ,’’ അവൻ സിദെക്കീയാ രാജാവിനോട് പറഞ്ഞു (38:20). നഗരത്തെ നിരോധിച്ചിരിക്കുന്ന സൈന്യത്തിന് കീഴടങ്ങുന്നതിൽ പരാജയപ്പെടുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നും ”നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും” എന്നും യിരെമ്യാവ് മുന്നറിയിപ്പ് നൽകി. “നീയും അവരുടെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും’’ (വാ. 23).

ആ സത്യത്തിൽ പ്രവർത്തിക്കുന്നതിൽ സിദെക്കീയാവ് പരാജയപ്പെട്ടു. ഒടുവിൽ ബാബിലോന്യർ രാജാവിനെ പിടികൂടി, അവന്റെ എല്ലാ പുത്രന്മാരെയും കൊന്നു, നഗരം അഗ്നിക്കിരയാക്കി (അദ്ധ്യായം 39).

ഒരർത്ഥത്തിൽ, ഓരോ മനുഷ്യനും സിദെക്കീയാവിന്റെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. പാപത്തിന്റെയും മോശം തിരഞ്ഞെടുപ്പുകളുടെയുമായ സ്വന്തം ജീവിതത്തിന്റെ മതിലുകൾക്കുള്ളിൽ നാം കുടുങ്ങിക്കിടക്കുകയാണ്. പലപ്പോഴും നമ്മളെക്കുറിച്ച് സത്യം പറയുന്നവരെ ഒഴിവാക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ”ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” (യോഹന്നാൻ 14:6) എന്ന് പറഞ്ഞവന്റെ ഇഷ്ടത്തിന് കീഴടങ്ങുക മാത്രമാണ് നാം ചെയ്യേണ്ടത്.