പിടിച്ചു നിർത്തുന്ന പ്രത്യാശ
'എനിക്ക് പൂക്കൾ അയച്ചുതന്നതിനാൽ ഡാഡി വീട്ടിലേക്ക് വരുമെന്ന് എനിക്കറിയാം.' യുദ്ധസമയത്ത് പപ്പയെ കാണാതായപ്പോൾ ഞങ്ങളുടെ അമ്മയോട് ഏഴുവയസ്സുള്ള എന്റെ സഹോദരി പറഞ്ഞ വാക്കുകളായിരുന്നു അത്. പിതാവ് തന്റെ ദൗത്യത്തിനായി പുറപ്പെടുന്നതിന് മുമ്പ്, എന്റെ സഹോദരിയുടെ ജന്മദിനത്തിനായി പൂക്കൾ മുൻകൂട്ടി ഓർഡർ ചെയ്തിരുന്നു. അദ്ദേഹം ഇല്ലാതിരുന്ന സമയത്ത് അവ എത്തി. പക്ഷേ അവൾ പറഞ്ഞത് ശരിയായിരുന്നു: ഡാഡി വീട്ടിലേക്ക് വന്നു-ഒരു ഭീകരമായ പോരാട്ടത്തിനു ശേഷം. പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും അവൾ പ്രതീക്ഷയിൽ മുറുകെ പിടിക്കാനുള്ള ഓർമ്മപ്പെടുത്തലായി പൂക്കൾ വെച്ചിരുന്ന പാത്രം സൂക്ഷിക്കുന്നു.
തകർന്നതും പാപപങ്കിലവുമായ ലോകത്ത് ചിലപ്പോൾ പ്രത്യാശ മുറുകെ പിടിക്കുന്നത് എളുപ്പമല്ല. പിതാക്കന്മാർ എപ്പോഴും വീട്ടിൽ വരാറില്ല, കുട്ടികളുടെ ആഗ്രഹങ്ങൾ ചിലപ്പോൾ നടക്കാതെ പോകും. എന്നാൽ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽപോലും ദൈവം പ്രത്യാശ നൽകുന്നു. മറ്റൊരു യുദ്ധസമയത്ത്, പ്രവാചകനായ ഹബക്കൂക്ക് യഹൂദയിലെ ബാബിലോണിയൻ അധിനിവേശത്തെ പ്രവചിച്ചു (ഹബക്കൂക്ക് 1:6; 2 രാജാക്കന്മാർ 24 കാണുക) എന്നാൽ ദൈവം എപ്പോഴും നല്ലവനാണെന്ന് അപ്പോഴും ഉറപ്പിച്ചു പറഞ്ഞു (ഹബക്കൂക്ക് 1:12-13). പണ്ട് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ദയ ഓർത്തുകൊണ്ട് ഹബക്കൂക്ക് ഇങ്ങനെ പ്രഖ്യാപിച്ചു: ''അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്‌നം നിഷ്ഫലമായ്‌പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.' (3:17-18).
ചില വ്യാഖ്യാതാക്കൾ ഹബക്കൂക്കിന്റെ പേരിന്റെ അർത്ഥം 'പറ്റിനിൽക്കുക' എന്നാണ് എന്നു വിശ്വസിക്കുന്നു. പരിശോധനകളിൽപ്പോലും നമുക്ക് നമ്മുടെ ആത്യന്തികമായ പ്രത്യാശയും സന്തോഷവുമായി ദൈവത്തോട് പറ്റിനിൽക്കാൻ കഴിയും, കാരണം അവൻ നമ്മെ മുറുകെ പിടിക്കുന്നു, ഒരിക്കലും കൈവിടുകയില്ല.
വാലുകളും നാവുകളും ആട്ടുന്നു
ഗവർണറുടെ ഭാര്യയുടെ പൂച്ചയുടെ ജീവൻ പെപ്പ് അപഹരിച്ചതായി പത്രം പ്രഖ്യാപിച്ചു - പക്ഷേ അവൻ അത് ചെയ്തിരുന്നില്ല. ഗവർണറുടെ കൊട്ടാരത്തിലെ സോഫ കടിച്ചുകീറിയതു മാത്രമായിരിക്കാം അവൻ ചെയ്തത്.
1920-കളിൽ പെൻസിൽവാനിയയുടെ ഗവർണറായിരുന്ന ഗിഫോർഡ് പിഞ്ചോട്ടിന്റെ ഉടമസ്ഥതയിലുള്ള കൊച്ചു ലാബ്രഡോർ റിട്രീവർ ആയിരുന്നു പെപ്പ്. നായയെ ഈസ്റ്റേൺ സ്റ്റേറ്റ് ദുർഗുണ പരിഹാര ജയിലിലേക്ക് അയച്ചിരുന്നു, അവിടെ തടവുകാരന്റെ തിരിച്ചറിയൽ നമ്പർ ധരിപ്പിച്ച് അവന്റെ ഫോട്ടോ എടുത്തു. ഒരു പത്ര ലേഖകൻ അത് കേട്ടപ്പോൾ പൂച്ചയെ കൊന്ന കഥ ഉണ്ടാക്കി. അയാളുടെ റിപ്പോർട്ട് പത്രത്തിൽ വന്നതിനാൽ, പെപ്പ് ശരിക്കും ഒരു പൂച്ചക്കൊലയാളിയാണെന്ന് പലരും വിശ്വസിച്ചു.
യിസ്രായേലിലെ ശലോമോൻ രാജാവിന് തെറ്റായ വിവരങ്ങളുടെ ശക്തി നന്നായി അറിയാമായിരുന്നു. അദ്ദേഹം എഴുതി, ''ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു'' (സദൃശവാക്യങ്ങൾ 18:8). ചിലപ്പോൾ നമ്മുടെ വീണുപോയ മനുഷ്യ സ്വഭാവം മറ്റുള്ളവരെക്കുറിച്ചുള്ള സത്യമല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
എന്നിട്ടും, മറ്റുള്ളവർ നമ്മെക്കുറിച്ചുള്ള അസത്യങ്ങൾ വിശ്വസിക്കുമ്പോഴും, ദൈവത്തിന് നമ്മെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയും. വാസ്തവത്തിൽ, ഗവർണർ പെപ്പിനെ ജയിലിലേക്ക് അയച്ചത് അവിടെയുള്ള അന്തേവാസികൾക്ക് ഒരു സുഹൃത്തായിരിക്കാൻ വേണ്ടിയായിരുന്നു. കൂടാതെ അവൻ ഒരു പയനിയർ തെറാപ്പി നായയായി വർഷങ്ങളോളം സേവനം ചെയ്തു.
മറ്റുള്ളവർ എന്ത് പറഞ്ഞാലും വിചാരിച്ചാലും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. മറ്റുള്ളവർ നമ്മളെക്കുറിച്ച് ഏഷണി പറയുമ്പോൾ, അവന്റെ അഭിപ്രായവും നമ്മോടുള്ള സ്‌നേഹവുമാണ് ഏറ്റവും പ്രധാനമെന്ന് ഓർക്കുക.
സ്തുതിക്കുവാൻ ഓർക്കുക
ഞങ്ങളുടെ സഭ ഞങ്ങളുടെ ആദ്യത്തെ കെട്ടിടം നിർമ്മിച്ചപ്പോൾ, കെട്ടിടത്തിന്റെ ഉൾവശം പൂർത്തിയാകുന്നതിന് മുമ്പ് ആളുകൾ മതിൽ തൂണുകളിലും (കെട്ടിടത്തിന്റെ ചോട്ടക്കൂടിനെ താങ്ങുന്ന ഭിത്തിക്കു പിന്നിലെ ലംബമായ ബീമുകൾ) കോൺക്രീറ്റ് തറകളിലും നന്ദിയുടെ ഓർമ്മപ്പെടുത്തലുകൾ എഴുതിവെച്ചു. തൂണികളിൽ നിന്ന് ഭിത്തി നീക്കിയാൽ നിങ്ങൾക്കവ അവിടെ കാണാൻ കഴിയും. ''അങ്ങു വളരെ നല്ലവനാണ്!'' എന്നതുപോലുള്ള സ്തുതിവചനങ്ങളും പ്രാർത്ഥനകളും തിരുവെഴുത്തിൽ നിന്നുള്ള വാക്യങ്ങളും അവരെഴുതി. ഞങ്ങൾ നേരിട്ട വെല്ലുവിളികൾക്കപ്പുറമായി ദൈവം ദയയും കരുതലും കാണിച്ചിരുന്നു എന്നതിന് വരും തലമുറകൾക്ക് സാക്ഷിയായി ഞങ്ങൾ അതവിടെ രേഖപ്പെടുത്തി.
ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങൾ നാം ഓർക്കുകയും അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും വേണം. "യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർത്തിക്കും" (യെശയ്യാവ് 63:7) എന്നു രേഖപ്പെടുത്തിയതിലൂടെ യെശയ്യാവ് ഇതിനു മാതൃക കാണിച്ചു. പിന്നീട്, ചരിത്രത്തിലുടനീളം തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ദയയും പ്രവാചകൻ വിവരിക്കുന്നു, "അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു" (വാ. 9) എന്നു പോലും പറയുന്നു. എന്നാൽ നിങ്ങൾ അധ്യായം തുടർന്നും വായിക്കുകയാണെങ്കിൽ, യിസ്രായേൽ വീണ്ടും ഒരു പ്രശ്‌നത്തിലായെന്ന് നിങ്ങൾക്കു മനസ്സിലാകും, കൂടാതെ ദൈവത്തിന്റെ ഇടപെടലിനായി പ്രവാചകൻ ആഗ്രഹിക്കുന്നതായും കണാം.
ദൈവത്തിന്റെ മുൻകാല ദയകൾ ഓർക്കുന്നത് ബുദ്ധിമുട്ടുള്ള സമയങ്ങളിൽ സഹായകരമാണ്. വെല്ലുവിളി നിറഞ്ഞ ഋതുക്കൾ വരികയും പോകുകയും ചെയ്യുന്നു, എന്നാൽ അവന്റെ വിശ്വസ്ത സ്വഭാവം ഒരിക്കലും മാറുകയില്ല. അവൻ ചെയ്ത എല്ലാ കാര്യങ്ങളുടെയും സ്മരണയിൽ നന്ദിയുള്ള ഹൃദയത്തോടെ നാം അവങ്കലേക്ക് തിരിയുമ്പോൾ, അവൻ എപ്പോഴും നമ്മുടെ സ്തുതിക്ക് യോഗ്യനാണെന്ന് നാം വീണ്ടും കണ്ടെത്തുന്നു.
അമൂല്യമായ പ്രാർത്ഥന
ക്ലാർക്ക്‌സ് നട്ട്ക്രാക്കർ ഒരു അത്ഭുതകരമായ പക്ഷിയാണ്. ഓരോ വർഷവും, മഞ്ഞുകാലത്തിനുവേണ്ടി അതു പൈൻവിത്തുകൾ ശേഖരിച്ചുവയ്ക്കുന്നു. ഇതിനായി നാലോ അഞ്ചോ വൈറ്റ്ബാർക്ക് പൈൻ വിത്തുകളുടെ ചെറിയ കൂമ്പാരം - മണിക്കൂറിൽ അഞ്ഞൂറ് വിത്തുകളോളം - ഒളിപ്പിച്ചു വയ്ക്കുന്നു. പിന്നീട്, മാസങ്ങൾക്കുശേഷം, കനത്ത മഞ്ഞുവീഴ്ചയിൽ പോലും വിത്തുകൾ ഭക്ഷിക്കാൻ അതു തിരിച്ചെത്തുന്നു. ഒരു നട്ട്ക്രാക്കർ പക്ഷിക്ക് വിത്തുകൾ ഒളിപ്പിച്ചിരിക്കുന്ന പതിനായിരത്തോളം സ്ഥലങ്ങൾ ഓർമ്മിക്കാൻ കഴിവുണ്ട്. അത്ഭുതപ്പെടുത്തുന്ന ഒരു കഴിവാണിത് (പ്രത്യേകിച്ച് നമ്മുടെ കാറിന്റെ താക്കോലോ കണ്ണടയോ വെച്ചിരിക്കുന്ന സ്ഥാനം ഓർക്കാൻ മനുഷ്യരായ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോൾ).
എന്നാൽ നമ്മുടെ പ്രാർത്ഥനകൾ ഓർക്കാനുള്ള ദൈവത്തിന്റെ കഴിവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ അവിശ്വസനീയമായ ഓർമ്മശക്തി പോലും നിഷ്പ്രഭമാണ്. ആത്മാർത്ഥമായ എല്ലാ പ്രാർത്ഥനകളുടെയും വഴികൾ സൂക്ഷിച്ചുവയ്ക്കാനും വർഷങ്ങൾക്ക് ശേഷവും അവ ഓർക്കാനും പ്രതികരിക്കാനും ദൈവത്തിന് കഴിയും. വെളിപ്പാടു പുസ്തകത്തിൽ, സ്വർഗത്തിൽ കർത്താവിനെ ആരാധിക്കുന്ന “നാലു ജീവികളെയും” “ഇരുപത്തിനാലു മൂപ്പന്മാരെയും’’ അേൊസ്തലനായ യോഹന്നാൻ വിവരിക്കുന്നു. ഓരോരുത്തരും “വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും’’ പിടിച്ചിരുന്നു (5:8).
പുരാതന ലോകത്ത് ധൂപവർഗ്ഗം അമൂല്യമായിരുന്നതുപോലെ, നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് വളരെ വിലപ്പെട്ടതാണ്, അവൻ അവയെ തന്റെ മുമ്പിൽ നിരന്തരം സൂക്ഷിക്കുന്നു - സ്വർണ്ണ പാത്രങ്ങളിൽ അമൂല്യമായി! നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് പ്രധാനമാണ്, കാരണം നാം അവനു പ്രാധാന്യമുള്ളവരാണ്. യേശുവിലുള്ള, നമുക്കനർഹമായ അവിടുത്തെ ദയയിലൂടെ അവൻ നമുക്ക് തടസ്സമില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്യുന്നു (എബ്രായർ 4:14-16). അതിനാൽ ധൈര്യത്തോടെ പ്രാർത്ഥിക്കുക! ദൈവത്തിന്റെ അത്ഭുതകരമായ സ്‌നേഹം നിമിത്തം ഒരു വാക്കും മറക്കപ്പെടുകയോ അസ്ഥാനത്താകുകയോ ചെയ്യില്ലെന്ന് അറിയുക.
ദൈവവചനം ഗ്രഹിക്കുക
എന്റെ വലിയച്ഛന്റെ പഴയ ഫാം ഹൗസിന്റെ വാതിൽ ഫ്രെയിമിൽ തൂങ്ങിക്കിടക്കുന്ന പരുക്കൻ, കാസ്റ്റ് അയണിന്റെ വളയം കഠിനമായ ശൈത്യത്തെ അതിജീവിക്കുന്നതായിരുന്നു. നൂറ് അടിയിലധികം അകലെ മറ്റൊരു വളയം പശുത്തൊഴുത്തിൽ ഉറപ്പിച്ചിരുന്നു. വലിയ മഞ്ഞുവീഴ്ച ഉണ്ടാകുമ്പോൾ, എന്റെ അങ്കിൾ രണ്ടു വളയങ്ങൾക്കിടയിലൂടെ ഒരു കയർ ബന്ധിക്കും, അങ്ങനെ വീടിനും തൊഴുത്തിനും ഇടയിലുള്ള വഴി കണ്ടെത്താനാകും. കാഴ്ച മറയ്ക്കുന്ന മഞ്ഞുവീഴ്ചയിലും വഴിതെറ്റാതെ കയറിൽ പിടിച്ചുകൊണ്ട് അദ്ദേഹത്തിനു നടക്കുവാൻ കഴിയുമായിരുന്നു.
എന്റെ അങ്കിൾ കനത്ത മഞ്ഞുവീഴ്ചയിൽ ഈ സുരക്ഷാ കയർ ഉപയോഗിക്കുന്നത്, ദൈവത്തിന്റെ ജ്ഞാനം നമ്മെ ജീവിതത്തിലൂടെ എങ്ങനെ നയിക്കുകയും പാപത്തിൽ നിന്നും തെറ്റുകളിൽ നിന്നും എങ്ങനെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നറിയാൻ ദാവീദ് എബ്രായ കവിതയുടെ വരികൾ ഉപയോഗിച്ചതിനെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു: “യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു’’ (സങ്കീർത്തനം 19:9-11).
നമ്മുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ് നൽകുന്ന തിരുവെഴുത്തുകളിലെ സത്യങ്ങളുടെ ദൃഢമായ ഗ്രാഹ്യം, വഴിതെറ്റിപ്പോകുന്നതിൽ നിന്ന് നമ്മെ തടയുകയും ദൈവത്തെയും മറ്റുള്ളവരെയും ബഹുമാനിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദൈവത്തിൽ നിന്ന് അലഞ്ഞുതിരിയുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പ് നൽകുകയും വീട്ടിലേക്കുള്ള വഴി കാണിക്കുകയും ചെയ്യുന്നു. നമ്മുടെ രക്ഷകന്റെ അമൂല്യമായ സ്‌നേഹത്തെക്കുറിച്ചും അവനിൽ വിശ്വസിക്കുന്ന എല്ലാവരെയും കാത്തിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും അതു നമ്മോടു പറയുന്നു. തിരുവെഴുത്ത് ഒരു ജീവൻരക്ഷാ കയറാണ്! അതിനെ എപ്പോഴും മുറുകെ പിടിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.
നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ ഭവനം
കുടുംബം 2,200 മൈലിലധികം അകലെയുള്ള ഒരു സ്ഥലത്ത് വേനൽക്കാല അവധി ചിലവഴിച്ച സമയത്ത് “ബോബി ദ വണ്ടർ ഡോഗ്” കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ടു. കുടുംബം തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗത്തിനായി എല്ലായിടത്തും തിരഞ്ഞെങ്കിലും അവനെ കാണാതെ തകർന്ന ഹൃദയത്തോടെ മടങ്ങി.
ആറുമാസത്തിനുശേഷം, ശീതകാലത്തിന്റെ അവസാനത്തിൽ, ആകെ വൃത്തിഹീനമായ നിലയിൽ, എന്നാൽ നിശ്ചയദാർഢ്യത്തോടെ ബോബി അവരുടെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. ബോബി എങ്ങനെയോ ദീർഘവും അപകടകരവുമായ യാത്ര നടത്തി, നദികളും മരുഭൂമിയും മഞ്ഞുമൂടിയ പർവതങ്ങളും കടന്ന് താൻ ഇഷ്ടപ്പെടുന്നവരുടെ വീട്ടിലേക്കുള്ള വഴി കണ്ടെത്തി.
ബോബിയുടെ അന്വേഷണം പുസ്തകങ്ങൾ, സിനിമകൾ, അവന്റെ പട്ടണത്തിൽ സ്ഥാപിച്ച ഒരു ചുവർചിത്രം എന്നിവയ്ക്കു പ്രചോദനമായി. അവന്റെ യജമാനഭക്തി ഉള്ളിലെ ഒരു തന്ത്രിയിൽ വിരൽ തട്ടി, കാരണം ഒരുപക്ഷേ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അതിലും ആഴത്തിലുള്ള ആഗ്രഹം സ്ഥാപിച്ചതുകൊണ്ടാകാം. പുരാതന ദൈവശാസ്ത്രജ്ഞനായ അഗസ്റ്റിൻ അതിനെ ഇപ്രകാരം വിവരിച്ചു: “നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു, ഞങ്ങളുടെ ഹൃദയങ്ങൾ നിന്നിൽ വിശ്രമിക്കുന്നതുവരെ അവ അസ്വസ്ഥമായിരിക്കും.” യെഹൂദാ മരുഭൂമിയിൽ, തന്നെ പിന്തുടരുന്നവരെ ഭയന്ന് ഒളിരിച്ചിക്കുമ്പോൾ ദാവീദ് ഒരു പ്രാർത്ഥനയിൽ അതേ വാഞ്ഛ നിരാശാജനകമായി എന്നാൽ വളരെ വാഗാചാതുര്യത്തോടെ പ്രകടിപ്പിച്ചു: “ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു” (സങ്കീർത്തനം 63:1).
ദാവീദ് ദൈവത്തെ സ്തുതിച്ചതിനു കാരണം അവന്റെ “ദയ ജീവനേക്കാൾ നല്ലതാണ് ” (വാ. 3). അവനെ അറിയുന്നതുമായി ഒന്നിനെയും താരതമ്യപ്പെടുത്താനാവില്ല! യേശുവിലൂടെ, ദൈവം നമ്മെ അന്വേഷിക്കുകയും - നാം ഒരിക്കൽ എത്ര അകലെയായിരുന്നു എന്നതോർക്കാതെ - അവന്റെ പൂർണതയുള്ള സ്‌നേഹത്തിന്റെ വീട്ടിലേക്ക് നമുക്കു വരാൻ വഴിയൊരുക്കുകയും ചെയ്തു. നാം അവനിലേക്കു തിരിയുമ്പോൾ, നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ ഭവനം നാം കണ്ടെത്തുന്നു.
ഭാവന കാണുന്ന വിശ്വാസം
"പപ്പാ, നോക്കിക്കേ! ആ മരങ്ങൾ ദൈവത്തെ കൈ വീശി അഭിവാദ്യം ചെയ്യുന്നു!" ഒരു കൊടുങ്കാറ്റിനു മുന്നോടിയായുള്ള കാറ്റിൽ മരച്ചില്ലകൾ ഇളകിയാടുന്നത് കണ്ട എന്റെ കൊച്ചു മകന്റെ കമന്റ് കേട്ട ഞാൻ ചിരിച്ചു. ഞാൻ എന്നോടു തന്നെ ചോദിച്ചു, എനിക്ക് ഇപ്രകാരം ഭാവന കാണുന്ന വിശ്വാസം ഉണ്ടോ?
മോശെയെയും കത്തുന്ന മുൾപ്പടർപ്പിനെയും അടിസ്ഥാനമാക്കി, എലിസബത്ത് ബാരറ്റ് ബ്രൗണിങ്ങ് എഴുതിയത് ഇങ്ങനെയാണ്: "ഭൂമിയിൽ സ്വർഗം നിറഞ്ഞു നിൽക്കുന്നു, / എല്ലാ കുറ്റിക്കാടുകളും ദൈവത്തിന്റെ അഗ്നിയിൽ ജ്വലിച്ച് നിൽക്കുന്നു; / എന്നാൽ അത് കാണുന്നവൻ മാത്രം, ചെരിപ്പ് അഴിച്ചു മാറ്റുന്നു." ദൈവത്തിന്റെ കരവേല അവന്റെ അത്ഭുത സൃഷ്ടികളിലെല്ലാം സ്പഷ്ടമാണ്; ഒരിക്കൽ സർവ്വഭൂമിയും പുതുതാക്കപ്പെടുമ്പോൾ, മുമ്പ് കാണാത്ത വിധം നാമത് കാണും.
ഈ ദിവസത്തെക്കുറിച്ച് യെശയ്യാവിലൂടെ ദൈവം പ്രഖ്യാപിക്കുന്നു: "നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; ദേശത്തിലെ സകലവൃക്ഷങ്ങളും കൈ കൊട്ടും" (യെശയ്യാവ് 55:12). പാടുന്ന പർവ്വങ്ങൾ ? കൈ കൊട്ടുന്ന വൃക്ഷങ്ങൾ? എന്തുകൊണ്ട് ഇല്ല? പൗലോസ് പറയുന്നു: "സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽ നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും " (റോമർ 8:20).
യേശു ഒരിക്കൽ കല്ലുകൾ ആർത്തു വിളിക്കുന്നതിനെപ്പറ്റി പറഞ്ഞു (ലൂക്കൊസ് 19:40), തന്റെ അടുക്കൽ രക്ഷക്കായി വരുന്നവരെപ്പറ്റിയുള്ള യെശയ്യാവിന്റെ പ്രവചനത്തെ പ്രതിദ്ധ്വനിക്കുന്നതാണ് ആ വാക്കുകൾ. ദൈവത്തിന് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് സങ്കല്പ്പിക്കുന്ന വിശ്വാസത്തോടെ നാം അവനെ നോക്കിയാൽ, അവന്റെ അത്ഭുതങ്ങൾ എക്കാലത്തും തുടരുന്നതായി നമുക്ക് കാണാനാകും.
നാം ഒരുമിച്ച് കൂടുമ്പോൾ
2015 ലെ ഒരു പഠനപ്രകാരം, ഇന്ത്യയിൽ ഏറ്റവും സന്തോഷമുള്ള നഗരം ചണ്ഡീഗഡ് ആണ്. പഠനപ്രകാരം ചണ്ഡീഗഢിലെ ആളുകൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ഇഷ്ടപ്പെടുന്നവരും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ല ബന്ധം സൂക്ഷിക്കുന്നത് വിലമതിക്കുന്നവരുമാണ്. നിങ്ങൾ ചണ്ഡീഗഢ് സന്ദർശിക്കുകയാണെങ്കിൽ വാരാന്ത്യങ്ങളിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് ഹോട്ടലുകളിൽ ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കുന്നത് കാണാം. പ്രിയപ്പെട്ടവരുടെ കൂടെ ഭക്ഷണമേശയ്ക്ക് ചുറ്റുമിരിക്കുന്നത് അവരുടെ ഹൃദയങ്ങളെ ഉന്മേഷഭരിതമാക്കുന്നു.
എബ്രായ ലേഖകൻ സമൂഹമായി നാം ഒരുമിച്ച് കൂടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് വിശ്വാസത്തിൽ നിലനില്ക്കുന്നതിന് വലിയ പ്രതിസന്ധികളെ നേരിടേണ്ടിവരും. ദൈവം നമ്മെ, രക്ഷകനിലുള്ള വിശ്വാസത്താൽ, സ്വന്തമായി സ്വീകരിച്ചു എങ്കിലും ചുറ്റുപാടുനിന്നുമുള്ള അപമാനവും പരിഹാസവും പീഡനവും ഒക്കെ നാം നേരിടേണ്ടി വരാം. നാം ഒരുമിച്ച് കൂടുന്നതുവഴി ഈ സാഹചര്യത്തിൽ നിലനില്ക്കാനാവശ്യമായ പ്രോത്സാഹനം പ്രാപിക്കാനാകും. നാം കൂട്ട് പങ്ക് വെക്കുമ്പോൾ "സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിക്കുകയും" (എബ്രായർ 10:24, 25 ) വിശ്വാസം അഭിവൃദ്ധിപ്പെടുകയും ചെയ്യും.
സുഹൃത്തുക്കളുമായി ഒരുമിച്ച് കൂടുന്നത് നമ്മുക്ക് സന്തോഷ അവലോകനത്തിൽ ഒരു ഉയർന്ന സ്ഥാനം വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ നാം അനുഭവിക്കുന്ന പൊതുവായ ജീവിത സംഘർഷങ്ങൾക്കിടയിൽ വിശ്വാസത്തിൽ നിലനില്ക്കുന്നതിന് സഹായകരമായ മാർഗ്ഗമായി ബൈബിൾ നിർദ്ദേശിക്കുന്നത് ഈ കൂട്ടായ്മയാണ്. ഒരു സഭയുടെ കൂട്ടായ്മക്ക് എത്ര മഹത്തായ ഒരു കാരണമാണത്; അല്ലെങ്കിൽ -ആ പഞ്ചാബി ലാളിത്യതത്തോടെ - മറ്റൊരാളുടെ ഹൃദയത്തെ പരിപോഷിപ്പിക്കുവാൻ നമ്മുടെ വീടുകൾ തുറന്നു നൽകാം.
പ്രാർത്ഥന ഭൂമിയെ കുലുക്കുമ്പോൾ
ഡോ. ഗാരി ഗ്രീൻബെർഗ് ലോകമെമ്പാടുമുള്ള കടൽത്തീരങ്ങളിൽ നിന്ന് മണലിന്റെ അനേക മടങ്ങു വലുപ്പത്തിലുള്ള ഫോട്ടോകളെടുത്തു. പലപ്പോഴും അവ ഒപ്പിയെടുത്ത, മണലിലെ ധാതുക്കൾ, ചിപ്പികൾ, പവിഴ ശകലങ്ങൾ എന്നിവയിൽ നിന്നുള്ള തിളക്കമാർന്ന നിറങ്ങൾ നമ്മെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.
കണ്ണിനു കാണുന്നതിനേക്കാൾ കൂടുതൽ മണലിൽ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അരീനോളജിയിൽ (മണലിനെക്കുറിച്ചുള്ള പഠനം), മണലിലെ ധാതുക്കളുടെ സൂക്ഷ്മതല വിശകലനത്തിലൂടെ മണ്ണൊലിപ്പ്, തീരത്തെ പ്രവാഹങ്ങൾ, തീരപ്രദേശങ്ങളിന്മേലുള്ള അവയുടെ സ്വാധീനം എന്നിവയെക്കുറിച്ച് ധാരാളം കണ്ടെത്താൻ കഴിയും. ഒരു ചെറിയ മണൽത്തരിയിൽനിന്നുപോലും വലിയ മൂല്യമുള്ള വിവരങ്ങൾ ലഭിക്കും!
ഒരൊറ്റ പ്രാർത്ഥന, ഒരു മണൽത്തരി പോലെ, ഭാരിച്ച ഒരു കാര്യമാണ്. ദൈവരാജ്യത്തിന്റെ വരവിൽ പ്രാർത്ഥനയുടെ ശക്തമായ പങ്കിനെക്കുറിച്ചു തിരുവെഴുത്തു സൂചിപ്പിക്കുന്നു. വെളിപ്പാട് 8 ൽ, ദൈവസിംഹാസനത്തിനുമുമ്പിലുള്ള ധൂപപീഠത്തിന്നരികിൽ 'സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനകൾ' അടങ്ങിയ ഒരു സ്വർണ്ണ ധൂപകലശം പിടിച്ചുകൊണ്ടു നിൽക്കുന്നത് യോഹന്നാൻ കാണുന്നു. “ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി’’ (വാ. 3, 5).
ദൂതൻ തീയും പ്രാർത്ഥനയും നിറഞ്ഞ ധൂപകലശം എറിഞ്ഞയുടനെ, ഈ പഴയ ഭൂമിയുടെ അവസാന നാളുകളും ക്രിസ്തുവിന്റെ മടങ്ങിവരവും അറിയിച്ചുകൊണ്ട് “ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു’’ (വാ. 6).
നമ്മുടെ പ്രാർത്ഥനകൾ പ്രത്യേകിച്ചു ഗുണം ചെയ്യുമെന്നു നമുക്കു പലപ്പോഴും തോന്നിയേക്കില്ല, പക്ഷേ ദൈവം ഒരെണ്ണം പോലും നഷ്ടപ്പെടുത്തുന്നില്ല. അവന്റെ രാജ്യത്തിന്റെ പൂർത്തീകരണത്തിൽ അവ ഏതെങ്കിലും നിലയിൽ ഒരു പങ്കു വഹിക്കുന്നു എന്നറിയുന്നതിനാൽ അവൻ അവയെ വളരെയധികം വിലമതിക്കുന്നു. ഏറ്റവും ചെറിയ പ്രാർത്ഥനയായി നമുക്ക് തോന്നുന്നവ അവനെ സംബന്ധിച്ച് ഭൂമിയെ കുലുക്കുന്നഭാരമുള്ളവയാണ്!
അതിവേഗം, കാത്തിരിപ്പോടെ
"നിങ്ങളുടെ അധികസമയം നിങ്ങൾ എങ്ങനെ ചെലവഴിക്കുന്നു?" 1930-ൽ സാമ്പത്തിക വിദഗ്ദൻ ജോൺ മെയ്നാർഡ് കെയിൻസ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിന്റെ കേന്ദ്രമായ ചോദ്യമായിരുന്നു ഇത്. അതിൽ അദ്ദേഹം പറഞ്ഞത് 100 വർഷത്തിനുള്ളിൽ, സാങ്കേതികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്ന മനുഷ്യൻ, ഒരു ദിവസം 3 മണിക്കൂറും ആഴ്ചയിൽ 15 മണിക്കൂറും മാത്രം ജോലി ചെയ്യുന്ന സ്ഥിതി വരും എന്നാണ്.
ഈ പ്രസിദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചിട്ട് ഇപ്പോൾ 90 വർഷം കഴിഞ്ഞു. എന്നാൽ സാങ്കേതിക പുരോഗതി, കൂടുതൽ വിശ്രമമല്ല, മറിച്ച് കൂടുതൽ തിരക്കാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. ആർക്കും ദിവസം തികയുന്നില്ല. യാത്രയും ഭക്ഷണം തയ്യാറാക്കലും കൂടുതൽ എളുപ്പമായെങ്കിലും എല്ലാവരും വല്ലാത്ത തിരക്കിലാണ്.
ജീവിതത്തിന്റെ വലിയ തിരക്കിനിടയിലും എങ്ങനെ സമചിത്തതയോടെയിരിക്കാമെന്ന് ദാവീദിന്റെ ജീവിതത്തിലെ ഒരു സംഭവം കാണിച്ചു തരുന്നു. തന്നെ കൊല്ലാൻ അന്വേക്ഷിച്ച ശൗൽ രാജാവിൽ നിന്നും ഓടിയൊളിച്ചു കൊണ്ടിരുന്ന ഒരു സമയം ദാവീദ് മൊവാബ് രാജാവിനോട് ചോദിച്ചു, "ദൈവം എനിക്കു വേണ്ടി എന്തു ചെയ്യും എന്നറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെയടുക്കൽ വന്നു പാർക്കുവാൻ അനുവദിക്കണമേ" (1ശമുവേൽ 22:3). ദാവീദ് വലിയ പ്രതിസന്ധിയിലായിരുന്നു. തന്നെ കൊല്ലുവാനുള്ള ശൗലിന്റെ നീക്കങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതോടൊപ്പം കുടുംബത്തെ സംരക്ഷിക്കേണ്ടിയുമിരുന്നു. ഈ തിരക്കിനിടയിലും ദൈവത്തിന്റെ ഇടപെടലിനെ കാത്തിരിക്കുവാൻ ദാവീദിന് കഴിഞ്ഞു.
ജീവിതത്തിന്റെ സംഭ്രമകരമായ സംഭവങ്ങൾ നമ്മെ കീഴ്മേൽ മറിക്കുവാൻ ശ്രമിക്കുമ്പോൾ സമാധാനത്തിൽ കാക്കുവാൻ കഴിയുന്നവനെ നമുക്ക് ആശ്രയിക്കാം (യെശയ്യാവ് 26:3). ദാവീദിന്റെ വാക്കുകൾ തന്നെ ഇക്കാര്യം ഉചിതമായി പ്രസ്താവിക്കുന്നു: "യഹോവയിൽ പ്രത്യാശ വെക്കുക; ധൈര്യപ്പെട്ടിരിക്കുക. നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ" (സങ്കീർത്തനങ്ങൾ 27:14).