നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കിർസ്റ്റൺ ഹോംബർഗ്

2 ഡി ഇരിപ്പിടത്തിലെ മനുഷ്യന്‍

പതിനൊന്ന് മാസം പ്രായമുള്ള മകള്‍ ലില്ലിയെയും ലില്ലിയുടെ ഓക്‌സിജന്‍ മെഷീനും പിടിച്ചുകൊണ്ട് പ്രീതി വിമാനത്തിന്റെ ഇടുങ്ങിയ ഇടനാഴിയിലൂടെ മുമ്പോട്ടു നീങ്ങി. അവളുടെ കുഞ്ഞിന്റെ വിട്ടുമാറാത്ത ശ്വാസകോശരോഗത്തിന് ചികിത്സ തേടിയുള്ള യാത്രയിലായിരുന്നു അവര്‍. അവരുടെ പങ്കിടപ്പെട്ട സീറ്റില്‍ ഇരുന്നതിനുശേഷം, ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പ്രീതിയെ സമീപിച്ചിട്ട് ഫസ്റ്റ് ക്ലാസിലെ ഒരു യാത്രക്കാരന്‍ തന്റെ സീറ്റ് അവളുമായി വെച്ചുമാറാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. കൃതജ്ഞതയുടെ കണ്ണുനീര്‍ കവിളിലൂടെ ഒഴുക്കിക്കൊണ്ട്, പ്രീതി ഇടനാഴിയിലൂടെ കൂടുതല്‍ വിശാലമായ ഇരിപ്പിടത്തിലേക്ക് തിരിച്ചുപോയി, അതേസമയം ഒൗദാര്യവാനായ അപരിചിതന്‍ അവളുടെ സീറ്റിനടുത്തേക്കും നീങ്ങി.

തിമൊഥെയൊസിന് എഴുതിയ കത്തില്‍ പൗലൊസ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഔദാര്യം മനുഷ്യരൂപമെടുത്തതായിരുന്നു പ്രീതിയുടെ ഉപകാരി. തന്റെ അധികാരത്തിന്‍ കീഴിലുള്ളവരെ ''സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുവാന്‍'' (1 തിമൊഥെയൊസ് 6:18) പൗലൊസ് തീമൊഥെയൊസിനെ പ്രബോധിപ്പിച്ചു. ഉന്നതഭാവം ഉണ്ടായിരിക്കുന്നതും ഈ ലോകത്തിന്റെ ധനത്തില്‍ ആശവയ്ക്കുന്നതും നമ്മെ പ്രലോഭിപ്പിക്കുന്നതാണ് എന്നു പൗലൊസ് പറയുന്നു. അതിനു പകരം അവന്‍ നിര്‍ദ്ദേശിക്കുന്നത്, നാം സല്‍പ്രവൃത്തികളില്‍ 'സമ്പന്നരായി' കെല്‍സിയുടെ ഫ്‌ലൈറ്റിലെ 2ഡി സീറ്റിലെ യാത്രക്കാരനെപ്പോലെ, മറ്റുള്ളവരെ സേവിക്കുന്നതും അവരോട് ഒൗദാര്യം കാണിക്കുന്നതുമായ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ്.

നാം സമൃദ്ധിയുള്ളവരായാലും ആവശ്യത്തിലിരിക്കുന്നവരായാലും നമുക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാന്‍ തയ്യാറാകുന്നതിലൂടെ ഉദാരമായി ജീവിക്കുന്നതിന്റെ സമ്പന്നത നമുക്കെല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയും. അങ്ങനെ ചെയ്യുമ്പോള്‍, ''സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളുവാന്‍'' നമുക്കു കഴിയും (വാ. 19).

പാവനമായ കൂടിവരവ്

ഞങ്ങളുടെ സ്‌കൂള്‍ ചങ്ങാതിക്കൂട്ടം മനോഹരമായ ഒരു തടാകത്തിന്റെ തീരത്ത് ഒരു നീണ്ട വാരാന്ത്യത്തിനായി വീണ്ടും ഒന്നിച്ചു. ദിവസങ്ങള്‍ വെള്ളത്തില്‍ കളിക്കാനും ഭക്ഷണം പങ്കിടാനും ചെലവഴിച്ചു, പക്ഷേ സായാഹ്ന സംഭാഷണങ്ങളാണ് ഞാന്‍ ഏറ്റവും വിലമതിച്ചത്. ഇരുട്ട് വീഴുമ്പോള്‍, അസാധാരണമായ ആഴവും ദുര്‍ബലതയും ഉള്ള ഞങ്ങളുടെ ഹൃദയം പരസ്പരം തുറന്നു, തെറ്റായ വിവാഹങ്ങളുടെ വേദനകളും ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞങ്ങളുടെ ചില കുട്ടികള്‍ സഹിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകളും ഞങ്ങള്‍ പങ്കുവെച്ചു. ഞങ്ങള്‍ അനുഭവിക്കുന്ന യാഥാര്‍ഥ്യങ്ങളെക്കുറിച്ചു പുറംപൂച്ചു പറയാതെ, അത്തരം തീവ്രമായ പ്രിസന്ധികളില്‍ ദൈവത്തെയും അവന്റെ വിശ്വസ്തതയെയും ഞങ്ങള്‍ പരസ്പരം ചൂണ്ടിക്കാട്ടി. ആ സായാഹ്നങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായവയാണ്.

ഓരോ വര്‍ഷവും കൂടാര പെരുന്നാളിനായി ഒത്തുകൂടാന്‍ ദൈവം തന്റെ ജനത്തെ പ്രേരിപ്പിച്ചപ്പോള്‍ ഇത്തരം രാത്രികളെയാണ് ദൈവം ഉദ്ദേശിച്ചതെന്ന് ഞാന്‍ കരുതുന്നു . ഈ പെരുന്നാളുകളിലും മറ്റു പലതിനെയും പോലെ യിസ്രായേല്യര്‍ യെരൂശലേമിലേക്ക് പോകേണ്ടതുണ്ടായിരുന്നു. അവിടെ എത്തിക്കഴിഞ്ഞാല്‍, ഒരാഴ്ചയോളം ആരാധനയില്‍ ഒത്തുകൂടാനും പെരുന്നാളിന്റെ സമയമത്രയും ''സാമാന്യവേല ഒന്നും ചെയ്യാതിരിക്കാനും'' ദൈവം തന്റെ ജനത്തോട് നിര്‍ദ്ദേശിച്ചു (ലേവ്യപുസ്തകം 23:35). കൂടാരപ്പെരുനാള്‍ ദൈവത്തിന്റെ കരുതല്‍ ആഘോഷിക്കുകയും മിസ്രയീമില്‍നിന്ന് പുറപ്പെട്ടശേഷം മരുഭൂമിയില്‍ അവര്‍ സഞ്ചരിച്ച അവരുടെ കാലഘട്ടത്തെ അനുസ്മരിക്കുകയും ചെയ്യുന്നതായിരുന്നു (വാ. 42-43).

ഈ ഒത്തുചേരല്‍ യിസ്രായേല്യരുടെ ദൈവജനമെന്ന സ്വത്വബോധം ഉറപ്പിക്കുകയും കൂട്ടായതും വ്യക്തിപരവുമായ പ്രതിസന്ധികള്‍ക്കിടയിലും അവന്റെ നന്മ പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ കരുതലും സാന്നിധ്യവും ഓര്‍മ്മിക്കാന്‍ നാം സ്‌നേഹിക്കുന്നവരുമായി ഒത്തുചേരുമ്പോള്‍, നാമും വിശ്വാസത്തില്‍ ശക്തിപ്പെടുന്നു.

സംസാരിക്കുന്ന മേശകള്‍

ഏകാന്തത എന്നത് നമ്മുടെ ക്ഷേമത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇത് സോഷ്യല്‍ മീഡിയയിലെ പെരുമാറ്റം, അമിത ഭക്ഷണം മുതലായവയിലൂടെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഒരു പഠനം സൂചിപ്പിക്കുന്നത്, പ്രായമോ ലിംഗഭേദമോ നോക്കാതെ ആളുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും കുറഞ്ഞത് ചില സമയത്തെങ്കിലും ഏകാന്തത അനുഭവിക്കുന്നു എന്നാണ്. ഒരു ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ്, ആളുകള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമായി അവരുടെ സ്റ്റോര്‍ കഫേകളില്‍ ''സംസാരിക്കുന്ന മേശകള്‍'' സ്ഥാപിച്ചു. ആളുകളുമായി ഇടപഴകുവാന്‍ ആഗ്രഹിക്കുന്നവര്‍ ആ ആവശ്യത്തിനായി അത്തരം മേശകളില്‍ ഇരുന്നു മറ്റുള്ളവരോടൊപ്പം ചേരുന്നു അല്ലെങ്കില്‍ ചേരാനുള്ള ആഗ്രഹം സൂചിപ്പിക്കുന്നു. സംഭാഷണം, ബന്ധപ്പെടലിന്റെയും സമൂഹത്തിന്റെയും ഒരു അവബോധം നല്‍കുന്നു.

ആദ്യകാല സഭയിലെ ജനങ്ങളും പങ്കിടുന്ന ബന്ധത്തിന് പ്രതിജ്ഞാബദ്ധരായിരുന്നു. അവര്‍ പരസ്പരം ബന്ധപ്പെട്ടവരല്ലായിരുന്നെങ്കില്‍, അവരുടെ വിശ്വാസത്തിന്റെ പ്രയോഗത്തില്‍ അവര്‍ ഏകരെന്ന് അവര്‍ക്കു തോന്നുമായിരുന്നു, അത് ഇപ്പോഴും ലോകത്തിന് അന്യമാണ്. യേശുവിനെ അനുഗമിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്ന് അറിയാന്‍ അവര്‍ ''അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലിനായി സ്വയം അര്‍പ്പിച്ചു'' എന്ന് മാത്രമല്ല, പരസ്പര പ്രോത്സാഹനത്തിനും കൂട്ടായ്മയ്ക്കുമായി ''ദൈവാലയങ്ങളില്‍ ഒത്തുചേര്‍ന്നു'', ''വീടുകളില്‍ അപ്പം നുറുക്കി'' (പ്രവൃത്തികള്‍ 2:42, 46).

നമുക്ക് മനുഷ്യബന്ധം ആവശ്യമാണ്; ദൈവം നമ്മെ അങ്ങനെ രൂപകല്‍പ്പന ചെയ്തു! ഏകാന്തതയുടെ വേദനാജനകമായ ഋതുക്കള്‍ ആ ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ആദ്യകാല സഭയിലെ ആളുകളെപ്പോലെ, നമ്മുടെ ക്ഷേമത്തിന് ആവശ്യമായ മാനുഷിക കൂട്ടുകെട്ടില്‍ ഏര്‍പ്പെടേണ്ടതും അത് ആവശ്യമുള്ള ചുറ്റുമുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യുന്നതും പ്രധാനമാണ്.

സൗഖ്യദായക വാക്കുകള്‍

ആരോഗ്യ-പരിചരണ ദാതാവില്‍ നിന്നുള്ള പ്രോത്സാഹന വാക്കുകള്‍ രോഗികളെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ത്വക്ക് അലര്‍ജിയിലൂടെ ചൊറിച്ചിലുണ്ടാക്കുന്ന മരുന്ന് പ്രയോഗിച്ച് നടത്തിയ ഒരു ലളിതമായ പരീക്ഷണത്തില്‍, ഡോക്ടറില്‍നിന്ന് പ്രോത്സാഹനം ലഭിച്ചവരും ലഭിക്കാത്തവരും തമ്മിലുള്ള പ്രതികരണങ്ങളെ താരതമ്യം ചെയ്യുകയും ചെയ്യുന്നു. ഡോക്ടര്‍മാരില്‍ നിന്ന് പ്രോത്സാഹനം ലഭിച്ച രോഗികള്‍ക്ക് അവരുടെ എതിരാളികളേക്കാള്‍ അസ്വസ്ഥതയും ചൊറിച്ചിലും കുറവായിരുന്നു എന്നാണ് കണ്ടെത്തിയത്.
പ്രോത്സാഹജനകമായ വാക്കുകള്‍ എത്ര പ്രധാനമാണെന്ന് സദൃശവാക്യത്തിന്റെ എഴുത്തുകാരന് അറിയാമായിരുന്നു. ''ഇമ്പമുള്ള വാക്കുകള്‍'' അസ്ഥികള്‍ക്ക് സൗഖ്യം നല്‍കുന്നു (സദൃശവാക്യങ്ങള്‍ 16:24). വാക്കുകളുടെ സാധകാത്മക സ്വാധീനം നമ്മുടെ ആരോഗ്യത്തിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല: പ്രബോധനത്തിന്റെ ജ്ഞാനം നാം ശ്രദ്ധിക്കുമ്പോള്‍, നമ്മുടെ ശ്രമങ്ങളില്‍ നാം അഭിവൃദ്ധി പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ് (വാ. 20). അതുപോലെ തന്നെ പ്രോത്സാഹനം ഇപ്പോള്‍ നാം നേരിടുന്ന വെല്ലുവിളികളെയും ഭാവിയില്‍ നേരിടാനിടയുള്ള വെല്ലുവിളികളെയും നേരിടുന്നതിനായി നമ്മെ ശക്തിപ്പെടുത്തുന്നു.
ജ്ഞാനവും പ്രോത്സാഹനവും നമ്മുടെ ദൈനംദിന ജീവിതത്തിന് ശക്തിയും രോഗശാന്തിയും നല്‍കുന്നത് എന്തുകൊണ്ടാണെന്നോ എത്രത്തോളം ആണെന്നോ നമുക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എന്നിട്ടും നമ്മുടെ മാതാപിതാക്കളുടെയും പരിശീലകരുടെയും സഹപ്രവര്‍ത്തകരുടെയും ആഹ്ലാദവും മാര്‍ഗനിര്‍ദേശവും ബുദ്ധിമുട്ട് സഹിക്കാനും വിജയത്തിലേക്ക് നയിക്കാനും നമ്മെ സഹായിക്കുന്നു. അതുപോലെ, നാം പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ തിരുവചനം നമുക്ക് പ്രോത്സാഹനം നല്‍കുന്നു, ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യങ്ങളില്‍ പോലും സഹിക്കാന്‍ നമ്മെ സജ്ജരാക്കുന്നു. ദൈവമേ, അങ്ങയുടെ ജ്ഞാനത്താല്‍ ശക്തിപ്പെടാന്‍ ഞങ്ങളെ സഹായിക്കുക, മറിച്ച്, അവിടുന്ന ഞങ്ങളുടെ ജീവിതത്തില്‍ നല്‍കിയിട്ടുള്ളവര്‍ക്ക് ''കൃപയുള്ള വാക്കുകളുടെ'' രോഗശാന്തിയും പ്രത്യാശയും വാഗ്ദാനം ചെയ്യുവാന്‍ ഞങ്ങളെയും സഹായിക്കുക.

കലപിലപ്പക്ഷി

തന്റെ ഒടിഞ്ഞ കാല് സുഖപ്പെടുത്താന്‍ സഹായിച്ച ഒരാളെ ഒരു കടല്‍ക്കാക്ക പന്ത്രണ്ട് വര്‍ഷം ദിവസേന സന്ദര്‍ശിക്കുമായിരുന്നു. ജോണ്‍ നായ ബിസ്‌ക്കറ്റ് കൊണ്ട് അതിനെ ഇണക്കുകയും പിന്നീട് ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ഈ പക്ഷി വേനല്‍ക്കാലത്തേക്കു മാത്രമാണ് ഈ കൊച്ചു കടല്‍ത്തീര പട്ടണത്തില്‍ എത്തുന്നതെങ്കിലും അവനും ജോണും പരസ്പരം എളുപ്പത്തില്‍ കണ്ടെത്തുന്നു- ജോണ്‍ ഓരോ ദിവസവും കടല്‍ത്തീരത്ത് എത്തുമ്പോള്‍ പക്ഷി നേരെ അവന്റെ അടുത്തെത്തുന്നു. മറ്റൊരു മനുഷ്യനെയും അതു സമീപിക്കുകയില്ല. ഇത് ഉറപ്പായും അസാധാരണമായ ഒരു ബന്ധമാണ്.

കടല്‍ക്കാക്കയും ജോണും തമ്മിലുള്ള ഈ അതുല്യമായ ബന്ധം മനുഷ്യനും പക്ഷിയും തമ്മിലുള്ള അസാധാരണമായ മറ്റൊരു ബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവത്തിന്റെ പ്രവാചകന്മാരില്‍ ഒരാളായ ഏലിയാവിനെ വരള്‍ച്ചയുടെ സമയത്ത് ''കെരിത്ത് തോട്ടില്‍ ഒളിച്ചിരിക്കാന്‍'' ദൈവം അയച്ചപ്പോള്‍, തോട്ടില്‍ നിന്ന് കുടിച്ചുകൊള്ളാനും അവനു ഭക്ഷണം നല്‍കാന്‍ കാക്കകളെ അയയ്ക്കാമെന്നും ദൈവം പറഞ്ഞു (1 രാജാക്കന്മാര്‍ 17:3-4). പ്രയാസകരമായ സാഹചര്യങ്ങളും ചുറ്റുപാടുകളും ഉണ്ടായിരുന്നിട്ടും, ഭക്ഷണത്തിനും വെള്ളത്തിനുമുള്ള ഏലിയാവിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെട്ടു. ഭക്ഷണം വിളമ്പാന്‍ തീരെ അനുയോജ്യരല്ല കാക്കകള്‍ - സ്വാഭാവികമായും മലിനമായ വസ്തുക്കള്‍ ഭക്ഷിക്കുന്നവയാണ് അവ - എന്നിട്ടും അവ ഏലിയാവിന് ആരോഗ്യകരമായ ഭക്ഷണം കൊണ്ടുവന്നു.

ഒരു മനുഷ്യന്‍ ഒരു പക്ഷിയെ സഹായിക്കുമെന്നതില്‍ നമുക്ക് അതിശയിക്കാനില്ല, പക്ഷേ പക്ഷികള്‍ ഒരു മനുഷ്യന് ''രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്ത് അപ്പവും ഇറച്ചിയും'' നല്‍കുമ്പോള്‍, അത് ദൈവത്തിന്റെ ശക്തിയും കരുതലും കൊണ്ട് എന്നു മാത്രമേ വിശദീകരിക്കാനാകൂ (വാ. 6). ഏലിയാവിനെപ്പോലെ നമുക്കും നമുക്കുവേണ്ടിയുള്ള അവിടുത്തെ കരുതലില്‍ വിശ്വസിക്കാം.

സമീപത്തെ അയല്‍ക്കാര്‍

നമ്മുടെ നഗരത്തിലെയും ലോകമെമ്പാടുമുള്ള അയല്‍ക്കാരുമായും ചങ്ങാതിമാരുമായും മറ്റുള്ളവരുമായും ബന്ധപ്പെടാനുള്ള ശക്തമായ ഉപകരണമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു. വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിദുരന്തങ്ങളിലും ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കണ്ടെത്താനുള്ള ഉറവിടങ്ങളിലേക്ക് എത്താനുള്ള മാര്‍ഗ്ഗമായി ഇത് മാറിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ, ഇന്നത്തെ അതിവേഗ ലോകത്ത് അടുത്ത് താമസിക്കുന്നവര്‍ തമ്മില്‍ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ ഇടയാകുന്നുണ്ട്. സമീപത്തുള്ളവരുമായി ബന്ധം പുലര്‍ത്തുന്നത്, വളരെ മുമ്പു തന്നെ, ശലോമോന്‍ രാജാവിന്റെ കാലത്ത് പോലും പ്രാധാന്യമുള്ളതായിരുന്നു.

കുടുംബബന്ധങ്ങള്‍ യഥാര്‍ഥത്തില്‍ പ്രധാനപ്പെട്ടതും വലിയ പിന്തുണയുടെ ഉറവിടവുമാണെങ്കിലും, ഒരു സുഹൃത്തിന്റെ പങ്ക് നിര്‍ണായകമാണെന്ന് ശലോമോന്‍ സൂചിപ്പിക്കുന്നു - പ്രത്യേകിച്ചും ''കഷ്ടകാലത്ത്'' (സദൃശവാക്യങ്ങള്‍ 27:10). ബന്ധുക്കള്‍ അവരുടെ കുടുംബാംഗങ്ങളെ വളരെയധികം കരുതുകയും അത്തരം സാഹചര്യങ്ങളില്‍ സഹായിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ അകലെയാണെങ്കില്‍, വിപത്ത് സംഭവിക്കുന്ന നിമിഷങ്ങളില്‍ അവര്‍ക്ക് വളരെ കുറച്ച് മാത്രമേ ചെയ്യാനാകൂ. എന്നിരുന്നാലും, അയല്‍ക്കാര്‍ സമീപത്തായതിനാല്‍, ആവശ്യം വേഗത്തില്‍ അറിയാന്‍ സാധ്യതയുണ്ട്, മാത്രമല്ല കൂടുതല്‍ എളുപ്പത്തില്‍ സഹായിക്കാനും കഴിയും.

ലോകമെമ്പാടുമുള്ള പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്തുന്നത് സാങ്കേതികവിദ്യ മുമ്പത്തേക്കാളും എളുപ്പമാക്കിയതിനാല്‍, സമീപത്ത് താമസിക്കുന്നവരെ അവഗണിക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടാം. യേശുവേ, ഞങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ അങ്ങ് ഞങ്ങളെ സഹായിക്കണമേ!

നിങ്ങള്‍ക്കു നല്ലത്

ലോകമെമ്പാടുമുള്ള ജനങ്ങള്‍ 2016 ല്‍ ചോക്ലേറ്റിനുവേണ്ടി 9,800 കോടി രൂപ ചിലവഴിച്ചു എന്നു കണക്കാക്കപ്പെടുന്നു. കണക്ക് അമ്പരപ്പിക്കുന്നതാണ് എങ്കിലും അതിശയകരമല്ല. ഒന്നുമല്ലെങ്കിലും ചോക്ലേറ്റ് രുചികരവും അതു ഭക്ഷിക്കുന്നത് നമുക്കിഷ്ടവുമാണ്. മധുരമുള്ള ഈ വിഭവം ആരോഗ്യത്തിനും നല്ലതാണ് എന്നു മനസ്സിലാക്കുമ്പോള്‍ ലോകം ഒന്നിച്ചു സന്തോഷിക്കുന്നത് സ്വാഭാവികമാണ്. ശരീരത്തെ പെട്ടെന്നു വാര്‍ദ്ധക്യം ബാധിക്കുന്നതിനെയും ഹൃദ്രോഗങ്ങളെയും തടയുന്നതിനു സഹായകമായ ഫ്‌ളേവനോയിഡുകള്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനുള്ള മറ്റൊരു മരുന്നും ഇതുപോലെ സ്വീകരിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല (ആധുനിക കാലത്ത് തീര്‍ച്ചയായും!).

റദ്ദാക്കിയ കടങ്ങള്‍

2009 ല്‍, ലോസ് ആഞ്ചലസ് കൗണ്ടി, കുട്ടികളെ തടവില്‍ പാര്‍പ്പിക്കുന്നതിനുള്ള ചിലവ് കുടുംബങ്ങളില്‍ നിന്ന് ഈടാക്കുന്നതു നിര്‍ത്തലാക്കി. എങ്കിലും മുന്‍പ് ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പു ചുമത്തപ്പെട്ട ഫീസില്‍ കുടിശ്ശിക വരുത്തിയവര്‍ അത് അടയ്ക്കണമായിരുന്നു. അങ്ങനെ 2018 ല്‍ സകല ബാധ്യതകളും കൗണ്ടി റദ്ദാക്കി.

ചില കുടുംബങ്ങള്‍ക്ക്, കടം റദ്ദാക്കിയത് അവരുടെ കഷ്ടപ്പാടുകള്‍ക്കു നടുവില്‍ വലിയ ആശ്വാസമായി. അരുടെ വസ്തുവിന്മേലോ ശമ്പളത്തിന്മേലോ ബാധ്യതകളില്ലാതായത് അവരുടെ മേശയില്‍ ഭക്ഷണം എത്തുന്നതിനു കാരണമായി. ഇത്തരത്തിലുള്ള കഷ്ടപ്പാടുകളുടെ മധ്യത്തിലാണ് ഓരോ ഏഴു വര്‍ഷം കൂടുമ്പോഴും കടം ഇളച്ചുകൊടുക്കാന്‍ ദൈവം കല്പിച്ചത് (ആവര്‍ത്തനപുസ്തകം 15:2). അവ ജനത്തെ എല്ലാക്കാലത്തും തളര്‍ത്താന്‍ ദൈവം ആഗ്രഹിച്ചില്ല.

യിസ്രായേല്യ സഹോദരന്മാര്‍ക്കു നല്‍കുന്ന പണയത്തിന്മേല്‍ പലിശ ഈടാക്കുന്നതു നിരോധിച്ചിരുന്നതിനാല്‍ (പുറപ്പാട് 22:25). അയല്ക്കാരന് വായ്പ കൊടുക്കുന്നതിന്റെ ഉദ്ദേശ്യം ലാഭമുണ്ടാക്കുക എന്നതല്ല മറിച്ച് മോശം വിളവ് കാരണം ദാരിദ്ര്യത്തിലായ ഒരാളെ സഹായിക്കുക എന്നതായിരിക്കണം. കടങ്ങള്‍ ഓരോ ഏഴു വര്‍ഷം കൂടുമ്പോഴും സൗജന്യമായി ഇളച്ചുകൊടുക്കണം. തല്‍ഫലമായി, ജനത്തിനിടയില്‍ ദാരിദ്ര്യം കുറയും ((ആവര്‍ത്തനപുസ്തകം 15:4).

ഇന്ന്, യേശുവിലുള്ള വിശ്വാസികള്‍ ഈ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരല്ല. എങ്കിലും, സമൂഹത്തിനു സംഭാവന നല്‍കുന്ന വ്യക്തികളായി ചിലരെ ഉയര്‍ത്തിയെടുക്കുന്നതിനായി അവരുടെ കടം ഇളച്ചുകൊടുക്കാന്‍ ദൈവം പലപ്പോഴായി നമ്മെ ഉദ്യമിപ്പിക്കാറുണ്ട്. മറ്റുള്ളവര്‍ക്ക് അത്തരം കരുണയും ഔദാര്യവും നാം കാണിക്കുമ്പോള്‍, നാം ദൈവത്തിന്റെ സ്വാഭവത്തെ ഉയര്‍ത്തിക്കാണിക്കുകയും ജനത്തിന് പ്രത്യാസ നല്‍കുകയും ചെയ്യുന്നു.

സമ്മാനത്തിനായി ലക്ഷ്യം വയ്ക്കുക

ഫോറസ്റ്റ് ഗമ്പ് എന്ന 1994 ലെ കാല്‍പ്പനിക സിനിമയിലെ ഫോറസ്റ്റ് ഓട്ടക്കാരന്‍ എന്ന നിലയില്‍ പ്രശസ്തനായിത്തീരുന്നു. 'റോഡിന്റെ അറ്റം വരെ' ഉള്ള ഒരു വ്യായാമ ഓട്ടം എന്ന നിലയില്‍ ആരംഭിച്ചത് മൂന്നു വര്‍ഷവും രണ്ടു മാസവും പതിന്നാലു ദിവസവും പതിനാറു മണിക്കൂറും തുടര്‍ന്നു. ഓരോ സമയത്തും ലക്ഷ്യത്തിലെത്തിക്കഴിയുമ്പോള്‍ അയാള്‍ പുതിയ ലക്ഷ്യം വയ്ക്കുകയും ഓട്ടം തുടരുകയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനു കുറുകെ വളഞ്ഞുപുളഞ്ഞ് ഓടുകയും ചെയ്തു. എങ്കിലും ഒരു ദിവസം അയാള്‍ക്കതു തോന്നിയില്ല. 'അങ്ങനെ തോന്നി' യതുകൊണ്ടാണ് അയാള്‍ ഓട്ടം ആരംഭിച്ചത്. ഫോറസ്റ്റ് പറയുന്നു, ആ ദിവസം പ്രത്യേക കാരണം ഒന്നും കൂടാതെ ഒരല്പം ഓട്ടത്തിനു പോകാന്‍ ഞാന്‍ തീരുമാനിച്ചു.'

ഫോറസ്റ്റിന്റെ വിചിത്രമെന്നു തോന്നുന്ന ഓട്ടത്തില്‍ നിന്നു വ്യത്യസ്തമായി, അപ്പൊസ്തലനായ പൗലൊസ് തന്റെ വായനക്കാരോട് തന്റെ മാതൃക അനുകരിക്കാനും ലക്ഷ്യം 'പ്രാപിക്കാന്തക്കവണ്ണം ഓടുവിന്‍' എന്നും പറയുന്നു (1 കൊരിന്ത്യര്‍ 9:24).ശിക്ഷണം പ്രാപിച്ച അത്‌ലറ്റുകളെപ്പോലെ നമ്മുടെ ഓട്ടം-നമ്മുടെ ജീവിതം നാം ജീവിക്കുന്ന രീതി-നമ്മുടെ ചില സുഖഭോഗങ്ങളോട് ഇല്ല എന്നു പറയുന്നതായിരിക്കണം. നമ്മുടെ അവകാശങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാകുന്നത് പാപത്തില്‍ നിന്നും മരണത്തില്‍നിന്നുമുള്ള നമ്മുടെ വിടുതലിന്റെ സുവാര്‍ത്തയുമായി മറ്റുള്ളവരുടെ അടുത്തേക്കു പോകുവാന്‍ നമ്മെ സഹായിക്കും.

നമ്മോടൊപ്പം ഓട്ടം ഓടുവാന്‍ മറ്റുള്ളവരെ ക്ഷണിക്കുക എന്ന ലക്ഷ്യത്തില്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും പരിശീലിപ്പിക്കുമ്പോള്‍ ആത്യന്തിക പ്രതിഫലത്തെക്കുറിച്ച് നമുക്ക് ഉറപ്പും ലഭിക്കും - ദൈവത്തോടൊത്തുള്ള നിത്യമായ കൂട്ടായ്മ. ദൈവം നല്‍കുന്ന വിജയ കിരീടം ഒരിക്കലും വാടാത്തതാണ്. അവന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവനെ മറ്റുള്ളവര്‍ക്ക് അറിയിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ജീവിത ഓട്ടം പൂര്‍ത്തിയാക്കുമ്പോള്‍ അവന്‍ അതു നമുക്കു നല്‍കും. ഓടാനുള്ള എത്ര നല്ല കാരണമാണത്്!

തെരുവു സംഘത്തില്‍ ചേരുക

സാന്‍ഫ്രോന്‍സിസ്‌കോ നഗരത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കറുപ്പിന് അടിമപ്പെട്ട ഭവനരഹിതരായ ആളുകളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് ആരോഗ്യപരിപാലനത്തിനായി തെരുവുകളിലേക്കു പോയിരുന്നു. മയക്കുമരുന്നു കുത്തിവയ്ക്കുന്ന ഭവനരഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ആ പദ്ധതി ആരംഭിച്ചത്. സാധാരണയായി രോഗികള്‍ ക്ലിനിക്കിലേക്കു വരുന്നതിനായി ഡോക്ടര്‍ കാത്തിരിക്കുകയാണു ചെയ്യുന്നത്. പകരം കഷ്ടപ്പെടുന്നവര്‍ക്ക് ആതുരസേവനം അവരുടെയടുത്ത് എത്തിക്കുന്നതിലൂടെ, രോഗികള്‍ക്ക് യാത്രാക്ലേശം സഹിച്ച് ആശുപത്രിയില്‍ എത്തേണ്ടിവരികയോ ഒരു അപ്പോയ്ന്റ്‌മെന്റ് ഓര്‍ത്തിരിക്കയോ ചെയ്യേണ്ടിവരുന്നില്ല.

ശുശ്രൂഷ ആവശ്യമുള്ളവരുടെ അടുത്തേക്ക് ചെല്ലാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ മനസ്സ്, നമ്മുടെ ആവശ്യത്തില്‍ യേശു നമ്മുടെയടുത്തേക്കു വന്നതിനെയാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. അവന്റെ ശുശ്രൂഷയില്‍, മതനേതാക്കള്‍ അവഗണിച്ച ആളുകളെ യേശു തേടിച്ചെന്നു; അവന്‍ 'ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും' ചെയ്തു (വാ. 16). എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍ അവന്റെ മറുപടി, 'ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല' (വാ. 17) എന്നായിരുന്നു. നീതിമാന്മാരെയല്ല, പാപികളെയാണ് താനുമായുള്ള ബന്ധത്തിലേക്കു വിളിക്കാനായി താന്‍ വന്നത് എന്ന് അവന്‍ തുടര്‍ന്നു പറഞ്ഞു.

നാം എല്ലാവരും 'ദീന'ക്കാരും വൈദ്യനെ ആവശ്യമുള്ളവരും എന്നു മനസ്സിലാക്കുമ്പോഴാണ് (റോമര്‍ 3:10) 'ചുങ്കക്കാരോടും പാപികളോടും' കൂടെ - നമ്മോടു കൂടെ - തിന്നുകയും കുടിക്കുകയും ചെയ്യാനുള്ള യേശുവിന്റെ മനസ്സിനെ നന്നായി അഭിനന്ദിക്കാന്‍ നമുക്കു കഴിയുന്നത്. അതിനു പകരം, സാന്‍ഫ്രാന്‍സിസ്‌കോയിലെ ആരോഗ്യ പ്രവര്‍ത്തകരെപ്പോലെ, ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവര്‍ക്ക് അവന്റെ രക്ഷയുടെ സന്ദേശം എത്തിച്ചുകൊടുക്കുന്നതിനായി നമ്മെ അവന്റെ 'തെരുവു സംഘ'മായി അവന്‍ നിയമിച്ചിരിക്കുന്നു.