പതിനൊന്ന് മാസം പ്രായമുള്ള മകള്‍ ലില്ലിയെയും ലില്ലിയുടെ ഓക്‌സിജന്‍ മെഷീനും പിടിച്ചുകൊണ്ട് പ്രീതി വിമാനത്തിന്റെ ഇടുങ്ങിയ ഇടനാഴിയിലൂടെ മുമ്പോട്ടു നീങ്ങി. അവളുടെ കുഞ്ഞിന്റെ വിട്ടുമാറാത്ത ശ്വാസകോശരോഗത്തിന് ചികിത്സ തേടിയുള്ള യാത്രയിലായിരുന്നു അവര്‍. അവരുടെ പങ്കിടപ്പെട്ട സീറ്റില്‍ ഇരുന്നതിനുശേഷം, ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പ്രീതിയെ സമീപിച്ചിട്ട് ഫസ്റ്റ് ക്ലാസിലെ ഒരു യാത്രക്കാരന്‍ തന്റെ സീറ്റ് അവളുമായി വെച്ചുമാറാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. കൃതജ്ഞതയുടെ കണ്ണുനീര്‍ കവിളിലൂടെ ഒഴുക്കിക്കൊണ്ട്, പ്രീതി ഇടനാഴിയിലൂടെ കൂടുതല്‍ വിശാലമായ ഇരിപ്പിടത്തിലേക്ക് തിരിച്ചുപോയി, അതേസമയം ഒൗദാര്യവാനായ അപരിചിതന്‍ അവളുടെ സീറ്റിനടുത്തേക്കും നീങ്ങി.

തിമൊഥെയൊസിന് എഴുതിയ കത്തില്‍ പൗലൊസ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഔദാര്യം മനുഷ്യരൂപമെടുത്തതായിരുന്നു പ്രീതിയുടെ ഉപകാരി. തന്റെ അധികാരത്തിന്‍ കീഴിലുള്ളവരെ ”സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുവാന്‍” (1 തിമൊഥെയൊസ് 6:18) പൗലൊസ് തീമൊഥെയൊസിനെ പ്രബോധിപ്പിച്ചു. ഉന്നതഭാവം ഉണ്ടായിരിക്കുന്നതും ഈ ലോകത്തിന്റെ ധനത്തില്‍ ആശവയ്ക്കുന്നതും നമ്മെ പ്രലോഭിപ്പിക്കുന്നതാണ് എന്നു പൗലൊസ് പറയുന്നു. അതിനു പകരം അവന്‍ നിര്‍ദ്ദേശിക്കുന്നത്, നാം സല്‍പ്രവൃത്തികളില്‍ ‘സമ്പന്നരായി’ കെല്‍സിയുടെ ഫ്‌ലൈറ്റിലെ 2ഡി സീറ്റിലെ യാത്രക്കാരനെപ്പോലെ, മറ്റുള്ളവരെ സേവിക്കുന്നതും അവരോട് ഒൗദാര്യം കാണിക്കുന്നതുമായ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ്.

നാം സമൃദ്ധിയുള്ളവരായാലും ആവശ്യത്തിലിരിക്കുന്നവരായാലും നമുക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാന്‍ തയ്യാറാകുന്നതിലൂടെ ഉദാരമായി ജീവിക്കുന്നതിന്റെ സമ്പന്നത നമുക്കെല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയും. അങ്ങനെ ചെയ്യുമ്പോള്‍, ”സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളുവാന്‍” നമുക്കു കഴിയും (വാ. 19).