1947-ല്‍ സംഭവിച്ച വിഭജനം മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നു, എങ്കിലും മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാ വൈകുന്നേരവും സന്ധ്യാസമയത്ത് സകലര്‍ക്കും സാക്ഷ്യം വഹിക്കാന്‍ കഴിയുന്ന നിലയില്‍ പതാക താഴ്ത്തുന്ന ചടങ്ങ് വാഗാ അതിര്‍ത്തിയില്‍ നടക്കാറുണ്ട്. ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ പരസ്പരം സല്യൂട്ടു ചെയ്തും സൗഹാര്‍ദ്ദപരമായ ബന്ധത്തെ സൂചിപ്പിക്കുന്നതിന്റെ അടയാളമായി പരസ്പരം ഹസ്തദാനം നല്‍കിയുമാണ് ഗംഭീരവും ആഢംബരപൂര്‍ണ്ണവുമായ ഈ ദിനചര്യ അവസാനിക്കുന്നത്. വര്‍ഷങ്ങളായി നിരന്തരം സംഘര്‍ഷങ്ങളും മൂന്ന് പ്രധാന യുദ്ധങ്ങളും ഉണ്ടായിരുന്നിട്ടും, ഈ രണ്ട് രാജ്യങ്ങളിലെ ആളുകള്‍ അവരുടെ ദേശീയ അതിര്‍ത്തികളാല്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരസ്പരം സൗഹാര്‍ദ്ദപരമായി അഭിമുഖീകരിക്കാനുള്ള അവസരമാണ് ഈ ദൈനംദിന ഇടപെടല്‍.

കൊരിന്തില്‍ വിശ്വാസികള്‍ അവരുടെ പ്രധാന വഴിയില്‍ ഒരു രേഖ വരച്ചിട്ടുണ്ടാകില്ല, പക്ഷേ അവര്‍ ഭിന്നിപ്പിലായിരുന്നു. യേശുവിനെക്കുറിച്ച് പഠിപ്പിച്ചവരോട് – പൗലൊസ്, അപ്പല്ലോസ്, കേഫാ (അല്ലെങ്കില്‍ പത്രൊസ്) – കൂറുപ്രഖ്യാപിച്ച് അവര്‍ പരസ്പരം കലഹിച്ചു, പൗലൊസ് എല്ലാവരേയും”ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കുവാന്‍” ആഹ്വാനം ചെയ്തു (1 കൊരിന്ത്യര്‍ 1:10). അവരുടെ ആത്മീയ നേതാക്കളല്ല ക്രിസ്തുവാണ് അവര്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടത് എന്നവന്‍ അവരെ ഓര്‍മ്മിപ്പിച്ചു.

ഇന്ന് നമ്മള്‍ സമാനമായി പെരുമാറുന്നു, ഇല്ലേ? നമ്മുടെ ഏകീകൃതമായ പ്രധാന വിശ്വാസം – നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയുള്ള യേശുവിന്റെ ബലിമരണം – പങ്കിടുന്നവരെപ്പോലും നാം ചിലപ്പോള്‍ എതിര്‍ക്കുന്നു. അവരെ സഖ്യകക്ഷികളാക്കുന്നതിനു പകരം എതിരാളികളാക്കുന്നു. ക്രിസ്തു വിഭജിക്കപ്പെട്ടിട്ടില്ലാത്തതുപോലെ, അവിടുത്തെ ഭൗമിക പ്രതിനിധികളായ നാമും – അവന്റെ ശരീരം – നമ്മുടെ ഉപരിപ്ലവമായ വ്യത്യാസങ്ങള്‍ നമ്മെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്. പകരം, അവനില്‍ നമ്മുടെ ഏകത്വം നമുക്കാഘോഷിക്കാം.