എന്നേക്കും സന്നിഹിതമായ സാന്നിധ്യം
2018 ലോകകപ്പിനിടെ കൊളംബിയന്‍ ഫോര്‍വേഡ് റഡാമെല്‍ ഫാല്‍ക്കാവോ പോളണ്ടിനെതിരായ എഴുപതാം മിനിറ്റില്‍ ഗോള്‍ നേടി, വിജയം ഉറപ്പിച്ചു. അന്താരാഷ്ട്ര മത്സരത്തില്‍ ഫാല്‍ക്കാവോയുടെ മുപ്പതാമത്തെ നാടകീയ ഗോളായിരുന്നു അത്്. അന്താരാഷ്ട്ര മത്സരത്തില്‍ ഒരു കൊളംബിയന്‍ കളിക്കാരന് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ബഹുമതി അ്ദ്ദേഹത്തിനു നേടിക്കൊടുത്തു.
ഫാല്‍ക്കാവോ പലപ്പോഴും തന്റെ വിജയം സോക്കര്‍ പിച്ചില്‍ തന്റെ വിശ്വാസം പങ്കുവെയ്ക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു സ്കോര്‍ കഴിഞ്ഞ്, ''യേശുവിനോടൊപ്പം നിങ്ങള്‍ ഒരിക്കലും തനിച്ചായിരിക്കില്ല'' എന്നു രേഖപ്പെടുത്തിയിട്ടുള്ള തന്റെ ഷര്‍ട്ടു കാണിക്കാനായി തന്റെ ജേഴ്സി അദ്ദേഹം ഊരി മാറ്റാറുണ്ട്.
ഫാല്‍ക്കാവോയുടെ പ്രസ്താവന യേശുവിന്‍റെ ആശ്വാസകരമായ വാഗ്ദാനം നമുക്കു ചൂണ്ടിക്കാണിച്ചു തരുന്നു, ''ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്'' (മത്തായി 28:20). താന് സ്വര്‍ഗത്തിലേക്ക് മടങ്ങാന്‍ പോകുകയാണെന്ന് അറിഞ്ഞ യേശു, തന്റെ ആത്മാവിന്റെ സാന്നിധ്യത്താല്‍ താന് എപ്പോഴും അവരോടൊപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി ശിഷ്യന്മാരെ ആശ്വസിപ്പിച്ചു (വാ. 20; യോഹന്നാന്‍ 14:16-18). യേശുവിന്‍റെ സന്ദേശം സമീപവും വിദൂരവുമായ നഗരങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ ക്രിസ്തുവിന്റെ ആത്മാവ് അവരെ ആശ്വസിപ്പിക്കുകയും നയിക്കുകയും സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. അപരിചിതമായ സ്ഥലങ്ങളില്‍ അവര് ഏകാന്തതയുടെ തീവ്രത അനുഭവിക്കുമ്പോള്‍, അവരോടൊപ്പമുള്ള അവന്റെ സാന്നിധ്യത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ക്രിസ്തുവിന്റെ വാക്കുകള് അവരുടെ കാതുകളില്‍ പ്രതിധ്വനിക്കും.
നാം എവിടെ പോയാലും, വീടിനടുത്തായാലും വിദൂരമായാലും, അറായത്തയിടത്തേക്ക് യേശുവിനെ പിന്തുടരുമ്പോള് നമുക്കും ഇതേ വാഗ്ദാനത്തില്‍ പറ്റിനില്‍ക്കാം. ഏകാന്തതയുടെ വികാരങ്ങള്‍ നാം അനുഭവിക്കുമ്പോഴും, യേശുവിനോടുള്ള പ്രാര്‍ത്ഥനയില്‍ എത്തിച്ചേരുമ്പോള്‍, അവന് നമ്മോടൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ നമുക്ക് ആശ്വാസം ലഭിക്കും.
ഒരിക്കലും വിസ്മരിക്കപ്പെടുന്നില്ല
വര്‍ഷങ്ങളോളം പിയാനോയുടെ ബേസിക്സ് പരിശീലച്ചവനെന്ന് എന്റെ മക്കളെ ബോധ്യപ്പെടുത്താനായി ഞാന്‍ സി മേജര്‍ സ്കെയില്‍ വായിക്കാനാരംഭിച്ചു. കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ വളരെ കുറച്ചു മാത്രം പിയാനോ വായിച്ചിരുന്ന എനിക്ക് എന്റെ ഓര്‍മ്മശക്തിയില്‍ അത്ഭുതം തോന്നി. ധൈര്യം വീണ്ടുകിട്ടിയ ഞാന്‍ ഏഴു വ്യത്യസ്ത സ്കെയിലുകള്‍ ഒന്നിനു പുറകേ ഒന്നായി വായിച്ചു. ഞാന്‍ ഞെട്ടിപ്പോയി. വര്‍ഷങ്ങളിലെ പരിശീലനം നോട്ടുകളും ടെക്നിക്കുകളും എന്റെ വിരലുകളുടെ 'ഓര്‍മ്മയില്‍'' ആഴത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു; എന്തുചെയ്യണമെന്ന് അവ പെട്ടെന്ന് ഓര്‍ത്തെടുത്തു.
ഒരിക്കലും മറന്നുപോകാത്ത ചില കാര്യങ്ങളുണ്ട്. എന്നാല് തന്റെ മക്കളോടുള്ള ദൈവത്തിന്‍റെ സ്നേഹം നമ്മുടെ മങ്ങിപ്പോകുന്ന ഏതൊരു ഓര്‍മ്മയെക്കാളും ആഴത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതാണ് - വാസ്തവത്തില്‍ ദൈവത്തിന് അവയെ മറക്കാന്‍ കഴികയില്ല! അവന് അവരെ ഉപേക്ഷിച്ചുവെന്ന് ചിന്തിക്കാന്‍ പ്രവാസ ജീവിതം അവരെ പ്രേരിപ്പിച്ച സമയത്ത് അവര് കേള്‍ക്കാന്‍ ആവശ്യമായിരുന്നത് ഇതായിരുന്നു (യെശയ്യാവ് 49:14). യെശയ്യാവിലൂടെയുള്ള അവന്റെ പ്രതികരണം അസന്ദിഗ്ദ്ധമായിരുന്നു: 'ഞാന്‍ നിന്നെ മറക്കുകയില്ല'' (വാ. 15). തന്റെ ജനത്തെ കരുതാമെന്നുള്ള ദൈവത്തിന്‍റെ വാഗ്ദത്തം, തന്റെ പൈതലിനോടുള്ള ഒരു മാതാവിന്റെ സ്നേഹത്തെക്കാളും കൂടുതല്‍ ഉറപ്പുള്ളതായിരുന്നു.
തന്റെ മാറ്റമില്ലാത്ത സ്നേഹത്തെക്കുറിച്ച് അവരെ ഉറപ്പിക്കുന്നതിനായി, തന്റെ സമര്‍പ്പണത്തിന്റെ ഒരു ചിത്രം അവന് അവര്‍ക്കു നല്കി: 'ഇതാ, ഞാന്‍ നിന്നെ എന്റെ ഉള്ളംകൈയില്‍ വരച്ചിരിക്കുന്നു'' (വാ. 16). തന്റെ മക്കളെക്കുറിച്ചുള്ള ദൈവത്തിന്‍റെ നിരന്തരമായ ബോധ്യത്തെക്കുറിച്ചുള്ള മനോഹരമായ ഒരു ചിത്രമാണിത്; അവരുടെ പേരുകളും മുഖങ്ങളും എപ്പോഴും അവന്റെ മുമ്പില്‍ ഇരിക്കുന്നു.
ഇന്നും, നാമും വിസ്മരിക്കപ്പെട്ടവരായും അവഗണിക്കപ്പെട്ടവരായും എളുപ്പത്തില്‍ അനുഭവപ്പെട്ടേക്കാം. എന്നാല് നാം അവന്റെ കരങ്ങളില്‍ വരയ്ക്കപ്പെട്ടിരിക്കുന്നു - നമ്മുടെ പിതാവിനാല്‍ എല്ലായ്പ്പോഴും സ്മരിക്കപ്പെടുകയും കരുതപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നു - എന്നോര്‍ക്കുന്നത് എത്രമാത്രം ആശ്വാസം പകരുന്നതാണ്.
ഇതു ഞാനാണ്
'ഇതു ഞാനാണ്' എന്ന ശക്തമായ ഗാനം, പി.റ്റി.ബര്നാമിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ സഞ്ചാര സര്‍ക്കസിനെയും അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയായ ദി ഗ്രേറ്റസ്റ്റ് ഷോമാനില്‍ ഉള്ളതാണ്. സാമുദായിക നിയമങ്ങളോടു പൊരുത്തപ്പെടാത്തതിന് പരിഹാസവും നിന്ദയും ഏറ്റുവാങ്ങിയ കഥാപാത്രങ്ങള്‍ പാടുന്ന ഇതിലെ വരികള്‍ വിവരിക്കുന്നത്, വാക്കുകള് നശിപ്പിക്കുന്ന വെടിയുണ്ടകള്‍ പോലെയും മുറിവേല്‍പ്പിക്കുന്ന കത്തികള്‍ പോലെയും ആണെന്നാണ്.
ഈ ഗാനം ജനങ്ങള്‍ നെഞ്ചോടു ചേര്‍ത്തു എന്നതില്‍നിന്നും മനസ്സിലാകുന്നത്, എത്രയധികം ആളുകള്‍ ആയുധമായി പ്രയോഗിക്കപ്പെട്ട വാക്കുകള് ഏല്പിച്ച അദൃശ്യവും എന്നാല് യഥാര്‍ത്ഥവുമായ മുറിവുകള്‍ വഹിക്കുന്നുണ്ട് എന്നാണ്.
വിനാശകരവും ദീര്‍ഘകാലം നില്ക്കുന്നതുമായ ഹാനി വരുത്തുവാന്‍ കഴിവുള്ള നമ്മുടെ വാക്കുകളുടെ അപകടശക്തിയെ മനസ്സിലാക്കിയ യാക്കോബ് അതിനെ 'അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്' എന്നാണു വിളിച്ചത് (യാക്കോബ് 3:8). അതിശയകരമാംവിധം ശക്തമായ ഈ സാദൃശ്യം ഉപയോഗിച്ചുകൊണ്ട്, വിശ്വാസികള്‍ തങ്ങളുടെ വാക്കുകളുടെ ഭയങ്കരമായ ശക്തി തിരിച്ചറിയേണ്ടതിന്റെ ആവശ്യകത യാക്കോബ് ഊന്നിപ്പറയുന്നു. അതിലുപരി, ഒരു ശ്വാസത്തില്‍ ദൈവത്തെ സ്തുതിക്കുകയും അടുത്തതില്‍ ദൈവത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട ആളുകളെ മുറിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിരതയില്ലായ്മ അവന് എടുത്തുകാട്ടുന്നു (വാ. 9-10).
'ഇതു ഞാനാണ്' എന്ന ഗാനം സമാനമായ നിലയില്‍, നാം എല്ലാവരും മഹത്വപൂര്ണ്ണരാകയാല് - ബൈബിള്‍ ഉറപ്പിക്കുന്ന സത്യം - വാക്കുകള് കൊണ്ടുള്ള ആക്രമണത്തിനെതിരായി നിലകൊള്ളുന്നു. ബാഹ്യസൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലോ എന്തു ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലോ അല്ല, മറിച്ച് ഓരോ വ്യക്തിയും ദൈവത്താല്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നു - അവന്റെ അതുല്യ മാസ്റ്റര്‍പീസ് - എന്നതിന്റെ അടിസ്ഥാനത്തിില്‍ ബൈബിള്‍ ഓരോ മനുഷ്യന്റെയും അതുല്യമായ മാന്യതയും സൗന്ദര്യവും സ്ഥാപിക്കുന്നു (സങ്കീര്ത്തനം 139:14). മറ്റുള്ളവരോടും മറ്റുള്ളവരെക്കുറിച്ചും ഉള്ള നമ്മുടെ വാക്കുകള്‍ക്ക്, ആ ഉറപ്പേറിയ യാഥാര്‍ത്ഥ്യത്തെ ദൃഢപ്പെടുത്തുവാനുള്ള ശക്തിയുണ്ട്.
ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല
1957 ല്‍, വെള്ളക്കാര്‍ മാത്രം പഠിച്ചിരുന്ന അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കിലുള്ള സെന്‍ട്രല്‍ ഹൈസ്കൂളിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് ആഫ്രിക്കന്‍ അമേരിക്കന്‍ വിദ്യാര്ത്ഥികളിലൊരുവളായിരുന്നു മെല്‍ബാ പാറ്റിലോ ബീല്‍സ്. ഐ വില്‍ നോട്ട് ഫീയര്‍: മൈ സ്റ്റോറി ഓഫ് എ ലൈഫ്ടൈം ഓഫ് ബില്‍ഡിംഗ് ഫെയ്ത്ത് അണ്ടര്‍ ഫയര്‍ (ഞാന്‍ ഭയപ്പെടുകയില്ല: ഒരു ജീവിതകാലം മുഴവനും അഗ്നിയില്‍ വിശ്വാസം പടുത്തുയര്‍ത്തിയ എന്റെ ജീവിതകഥ) എന്ന അവളുടെ 2018 ലെ സ്മരണികയില്‍, പതിനഞ്ചു വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഓരോ ദിവസവും താന് ധൈര്യപൂര്‍വ്വം നേരിടേണ്ടിവന്ന അനീതികളെയും പീഡനങ്ങളെയും കുറിച്ചുള്ള ഹൃദയസ്പൃക്കായ വിവരണം നല്‍കുന്നുണ്ട്.
അതോടൊപ്പം ദൈവത്തിലുള്ള തന്റെ ആഴമായ വിശ്വാസത്തെക്കുറിച്ചും അവള്‍ പറയുന്നു. അവളുടെ ജീവിതത്തിലെ അന്ധകാരമയമായ സമയങ്ങളില്‍, ഭയം അവളെ കീഴ്പ്പെടുത്തിയെന്നു തോന്നിയ സമയങ്ങളില്‍, കുഞ്ഞു പ്രായത്തില്‍ തന്റെ മുത്തശ്ശി അവളെ പഠിപ്പിച്ച ബൈബിള്‍ വാക്യങ്ങള്‍ അവള്‍ ഉരുവിടുമായിരുന്നു. അവള്‍ അവ ആവര്‍ത്തിക്കുമ്പോള്‍, ദൈവസാന്നിധ്യം തന്നോടുകൂടെയുണ്ടെന്നവള്ക്കനുഭവപ്പെടുകയും, സഹിക്കാനുള്ള കൃപ ദൈവവചനം അവള്‍ക്കു നല്കുകയും ചെയ്യുമായിരുന്നു.
ബീല്‍സ് കൂടെക്കൂടെ ഉരുവിടുന്ന ഭാഗമായിരുന്നു 23-ാം സങ്കീര്‍ത്തനത്തിലെ 'കൂരിരുള്‍ താഴ്വരയില്‍ക്കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ' (വാ. 4) എന്ന വാക്യം. ദൈവം നിന്റെ ത്വക്കുപോലെ നിന്നോടു ചേര്‍ന്നിരിക്കുന്നു, സഹായത്തിനായി നീ അവനെ വിളിക്കേണ്ട കാര്യമേയുള്ളു' എന്ന അവളുടെ മുത്തശ്ശിയുടെ പ്രോത്സാഹനം അവളുടെ കാതുകളില്‍ മുഴങ്ങുമായിരുന്നു.
നമ്മുടെ പ്രത്യേകമായ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നേക്കാം. നാമെല്ലാം നമ്മെ പെട്ടെന്നു ഭയചികതരാക്കുന്ന പ്രയാസകരമായ പോരാട്ടങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും സഹിക്കേണ്ടിവന്നേക്കാം. ആ നിമിഷങ്ങളില്‍, ദൈവത്തിന്‍റെ ശക്തമായ സാന്നിധ്യം എല്ലായ്പ്പോഴും നമ്മോടുകൂടെയുണ്ട് എന്ന സത്യത്തില്‍ നിങ്ങളുടെ ഹൃദയം ധൈര്യം കണ്ടെത്തട്ടെ.
ദാസന്റെ ഹൃദയം
പാചകക്കാരന്. ഇവന്റ്് പ്ലാനര്‍. പോഷകാഹാര വിദഗ്ധന്‍. നേഴ്സ്. ഒരു ആധുനിക വീട്ടമ്മ ദിനംതോറും കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്വങ്ങളില്‍ ചിലതാണിത്. 2016 ല്‍ നടന്ന പഠനം വ്യക്തമാക്കുന്നത്, കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി അമ്മമാര്‍ ആഴ്ചയില്‍ 59 മുതല്‍ 96 വരെ മണിക്കൂറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്.
അമ്മമാര്‍ ക്ഷീണിച്ചുപോകുന്നതില്‍ അത്ഭുതമില്ല! ഒരു അമ്മയായിരിക്കുക എന്നാല് ലോകത്തില്‍ ജീവിക്കുവാന്‍ പഠിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനുവേണ്ടി കൂടുതല്‍ സമയവും ഊര്‍ജ്ജവും ചിലവഴിക്കുക എന്നാണ്.
എന്റെ ദിവസങ്ങള്‍ ദൈര്‍ഘ്യമേറിയതെന്നു തോന്നുമ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി കരുതുന്നത് പ്രയോജനകരമായ ദൗത്യമാണെന്ന് ഓര്‍മ്മിക്കുവാന്‍ ആവശ്യമുള്ളപ്പോഴും, ശുശ്രൂഷ ചെയ്യുന്നവരെ യേശു പ്രോത്സാഹിപ്പിക്കുന്നു എന്നറിയുന്നതില്‍ ഞാന്‍ വലിയ പ്രത്യാശ കണ്ടെത്താറുണ്ട്.
മര്‍ക്കൊസിന്റെ സുവിശേഷത്തില്‍, തങ്ങളുടെ ഇടയില്‍ വലിയവന്‍ ആരെന്നതിനെച്ചൊല്ലി ശിഷ്യന്മാരുടെ ഇടയില്‍ ഒരു തര്‍ക്കം ഉണ്ടായി. യേശു ശാന്തമായി ഇരുന്നിട്ട് അവരോടു പറഞ്ഞത് ''ഒരുവന് മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന് എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്ക്കും ശുശ്രൂഷകനും ആകണം'' (മര്ക്കൊസ് 9:35). മറ്റുള്ളവരെ സേവിക്കുന്നതിന്റെ പ്രാധാന്യം കാണിച്ചുകൊടുക്കുന്നതിനായി അവന് ഒരു ശിശുവിനെ - അവരുടെ ഇടയിലെ ഏറ്റവും ബലഹീന വ്യക്തി - കരത്തിലെടുത്തു (വാ. 36-37).
അവന്റെ രാജ്യത്തില്‍ വലിപ്പം കണക്കാക്കുന്നതിനുള്ള മാനദണ്ഡം യേശുവിന്‍റെ പ്രതികരണത്തില്‍ കാണാം. മറ്റുള്ളവരെ കരുതാന്‍ മനസ്സുള്ള ഹൃദയമാണ് അവന്റെ മാനദണ്ഡം. ശുശ്രൂഷിക്കാന്‍ മനസ്സുള്ളവരോടുകൂടെ ദൈവത്തിന്‍റെ ശക്തീകരിക്കുന്ന സാന്നിധ്യം വസിക്കും എന്ന് യേശു വാഗ്ദത്തം ചെയ്തു (വാ. 37).
നിങ്ങളുടെ കുടുംബത്തിലോ സമൂഹത്തിലോ ശുശ്രൂഷിക്കുന്നതിനുള്ള നിങ്ങള്‍ക്കു ലഭിക്കുമ്പോള്. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിനായി നിങ്ങള്‍ ചിലവഴിക്കുന്ന സമയവും അധ്വാനവും യേശു വലുതായി വിലമതിക്കുന്നു എന്നതു നിങ്ങളെ ധൈര്യപ്പെടുത്തട്ടെ.
വിജയ ഘോഷയാത്ര
2016 ല്‍, ചിക്കാഗോ ക്ലബ് ബേസ്ബോള്‍ ടീം, ഒരു നൂറ്റാണ്ടിലധികം വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ലോകപരമ്പര സ്വന്തമാക്കിയപ്പോള്‍, വിജയം ആഘോഷിക്കാന്‍ അമ്പതു ലക്ഷം പേര്‍ പരേഡ് റൂട്ടിലും നഗരത്തിലൂടെയുള്ള റാലിയിലും അണി നിരന്നു.
വിജയ ഘോഷയാത്രകള്‍ ഒരു ആധുനിക കണ്ടുപിടുത്തമല്ല. പ്രസിദ്ധമായ ഒരു പുരാതന ഘോഷയാത്ര റോമക്കാര്‍ക്കുണ്ടായിരുന്നു. യുദ്ധവിജയം നേടിയ റോമന്‍ സൈന്യാധിപന്മാര്‍, ആളുകള്‍ തിങ്ങിനിറഞ്ഞ തെരുവുകളിലൂടെ തങ്ങളുടെ സൈന്യത്തെയും തടവുകാരെയും ഘോഷയാത്രയായി നടത്തുന്നു.
തന്റെ വിശ്വാസികളെ 'ക്രിസ്തുവില്‍ എപ്പോഴും ജയോത്സവമായി നടത്തുന്ന' ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് കൊരിന്തിലെ സഭയ്ക്ക് പൗലൊസ് ലേഖനമെഴുതുമ്പോള്‍ ഇത്തരമൊരു…
പിന്നുകള്‍ തട്ടിയിടുക
എന്റെ സ്‌നേഹിത എറിന്റെ കൈത്തണ്ടയില്‍, പിന്നുകളെ തട്ടിവീഴ്ത്തുന്ന പന്തിന്റെ ചിത്രം ടാറ്റൂ ചെയ്തിരിക്കുന്നത് എന്നില്‍ കൗതുകമുണര്‍ത്തി. സാറാ ഗ്രോവ്സിന്റെ 'സെറ്റിംഗ് അപ് ദി പിന്‍സ്' എന്ന ഗാനം ശ്രവിച്ചതിനെത്തുടര്‍ന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എറിന്‍ ഈ അതുല്യ ടാറ്റൂ അണിഞ്ഞത്. വല്ലവര്‍ക്കും എറിഞ്ഞു വീഴ്ത്താനായി വീണ്ടും വീണ്ടും കൈകൊണ്ട് പിന്നുകള്‍ ഉറപ്പിക്കുന്നതുപോലെയുള്ള അര്‍ത്ഥ ശൂന്യമെന്ന് തോന്നുന്ന ആവര്‍ത്തിച്ചുള്ള പ്രതിദിന ജോലികളില്‍ സന്തോഷം കണ്ടെത്താന്‍ ബുദ്ധിപൂര്‍വ്വമായ ഈ വരികള്‍ ശ്രോതാക്കളെ ഉത്സാഹിപ്പിക്കുന്നു.
തുണി കഴുകല്‍, പാചകം, പുല്‍ത്തകിടി വെട്ടല്‍ എന്നിങ്ങനെ ജീവിതത്തില്‍ നിറയെ ജോലികളാണ് - ഒരിക്കല്‍ പൂര്‍ത്തിയാക്കിയാലും പിന്നെയും പിന്നെയും ആവര്‍ത്തിക്കേണ്ടവ. ഇതൊരു പുതിയ പോരാട്ടമല്ല, പഴയ അസ്വസ്ഥതകളാണ്. പഴയ നിയമ ഗ്രന്ഥമായ സഭാപ്രസംഗിയിലും ഈ പോരാട്ടം കാണാം. ദൈനംദിന മനുഷ്യജീവിതത്തിലെ അന്തമില്ലാത്ത കറക്കത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റി എഴുത്തുകാരന്‍ പരാതിപ്പെട്ടുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത് (1:2-3). 'ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും ചെയ്തു കഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു' (വാ.9) എന്നതിനാല്‍ അവ അര്‍ത്ഥശൂന്യമാകുന്നു.
എങ്കിലും, എന്റെ സ്‌നേഹിതയെപ്പോലെ, എഴുത്തുകാരനും 'നാം ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകള്‍ പ്രമാണിക്കുമ്പോള്‍' (12:13) നമ്മുടെ ആത്യന്തിക സാക്ഷാത്ക്കാരം സംഭവിക്കും എന്ന് ഓര്‍മ്മിച്ചുകൊണ്ട് സന്തോഷവും അര്‍ത്ഥവും കണ്ടെത്തുവാന്‍ കഴിഞ്ഞു. ജീവിതത്തിലെ സാധാരണവും മുഷിപ്പനെന്നു തോന്നുന്നതുമായ കാര്യങ്ങളും ദൈവം വിലമതിക്കുകയും നമ്മുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും (വാ.14) എന്നറിയുന്നത് നമുക്കാശ്വസമാണ്.
നിങ്ങള്‍ തുടര്‍ച്ചയായി ഉറപ്പിച്ചുകൊണ്ടിരിക്കുന്ന 'പിന്നുകള്‍' എന്താണ്? ആവര്‍ത്തിക്കുന്ന ജോലികള്‍ നിങ്ങളെ ക്ഷീണിപ്പിക്കുന്ന സമയങ്ങളില്‍, ഓരോ ജോലിയും ദൈവത്തിനുള്ള സ്‌നേഹയാഗമായി സമര്‍പ്പിക്കുവാന്‍ ഒരു നിമിഷം നമുക്ക് മാറ്റി വയ്ക്കാം.
വേദപുസ്തക മരുന്നുകുറിപ്പടി
ഗ്രെഗും എലിസബത്തും അവരുടെ സ്‌കൂള്‍ പ്രായത്തിലുള്ള നാലു മക്കളുമായി എല്ലാദിവസവും ''തമാശ രാത്രി' നടത്താറുണ്ട്. ഓരോ കുട്ടിയും ആ ആഴ്ചയില്‍ താന്‍ വായിച്ചതോ കേട്ടതോ അല്ലെങ്കില്‍ സ്വന്തമായി ഉണ്ടാക്കിയതോ ആയ നിരവധി തമാശകള്‍ ഭക്ഷണ മേശയില്‍ പറയാനായി കൊണ്ടുവരണം. ഈ രീതി മേശയ്ക്ക് ചുറ്റും പങ്കുവച്ച തമാശകളുടെ സന്തോഷകരമായ ഓര്‍മ്മകള്‍ സൃഷ്ടിച്ചിരുന്നു. ചിരി തങ്ങളുടെ മക്കള്‍ക്ക് ആരോഗ്യകരമാണെന്നും പ്രയാസകരമായ ദിനങ്ങളില്‍ അവരുടെ മാനസികാവസ്ഥയെ ഉയര്‍ത്തിയിരുന്നുവെന്നും ഗ്രെഗും എലിസബത്തും മനസ്സിലാക്കി.
ഡിന്നര്‍ മേശയ്ക്ക് ചുറ്റുമുള്ള സന്തോഷകരമായ സംഭാഷണത്തിന്റെ നേട്ടത്തെക്കുറിച്ച് സി.എസ്. ലൂയിസ് നിരീക്ഷിച്ചിരുന്നു. അദ്ദേഹം എഴുതി, 'ഒരു ഭക്ഷണത്തിനു ചുറ്റുമിരുന്നുള്ള ഭവനാംഗങ്ങളുടെ ചിരി പോലെ നല്ലതായ ഒന്നിന്റെ പാതിപോലും ഇല്ല സൂര്യന് കീഴിലുള്ള മറ്റൊന്നും.''
സന്തോഷമുള്ള ഒരു ഹൃദയം കാത്തുസൂക്ഷിക്കുന്നതിന്റെ ജ്ഞാനത്തെക്കുറിച്ചു സദൃശവാക്യങ്ങള്‍ 17:22 ല്‍ നാം വായിക്കുന്നു. ആരോഗ്യവും സൗഖ്യവും ഉളവാക്കുന്നതിനുള്ള ഒരു 'മരുന്ന് കുറിപ്പടി'' സാദൃശവാക്യം വാഗ്ദാനം ചെയ്യുന്നു. നമ്മുടെ ഹൃദയത്തെ നിറയ്ക്കാന്‍ സന്തോഷത്തെ അനുവദിക്കുക, വളരെ ചിലവ് കുറഞ്ഞതും മികച്ച ഫലം നല്‍കുന്നതുമായ ഒരു മരുന്നാണിത്.
നമുക്കെല്ലാം ഈ വേദപുസ്തക മരുന്ന് കുറിപ്പടി ആവശ്യമാണ്. നമ്മുടെ സംഭാഷണങ്ങളിലേക്കു നാം സന്തോഷം കൊണ്ടുവരുമ്പോള്‍, വീക്ഷണത്തില്‍ ഒരു വിയോജിപ്പ് അത് കൊണ്ടുവന്നു എന്നു വന്നേക്കാം. എങ്കിലും സ്‌കൂളിലെ സമ്മര്‍ദ്ദമുളവാക്കിയ ഒരു പരീക്ഷയ്ക്ക് ശേഷമോ ജോലി സ്ഥലത്തെ പ്രയാസകരമായ ഒരു പകലിനുശേഷമോ സമാധാനം അനുഭവിക്കാന്‍ അതിടയാക്കും. കുടുംബാംഗങ്ങളുടെയും സ്‌നേഹിതരുടെയും ഇടയിലെ ചിരിക്ക്, നാം സ്‌നേഹിക്കപ്പെടുന്നു എന്നറിയാനും അനുഭവിക്കാനും നമുക്ക് കഴിയുന്ന ഒരു സുരക്ഷിത ഇടം സൃഷ്ടിക്കാന്‍ കഴിയും.
നിങ്ങളുടെ മനസ്സിനുള്ള 'നല്ല മരുന്ന്'' ആയി ചിരിയെ നിങ്ങളുടെ ജീവിതത്തിലേക്കു സന്നിവേശിപ്പിക്കാന്‍ നിങ്ങള്‍ക്കാവശ്യമുണ്ടോ? ഓര്‍ക്കുക, ഒരു സന്തോഷ ഹൃദയം വളര്‍ത്തിയെടുക്കാനുള്ള പ്രോത്സാഹനം തിരുവചനം നല്‍കുന്നുണ്ട്.
കഴുകി ശുദ്ധീകരിക്കപ്പെട്ടത്
കഴുകി ശുദ്ധീകരിക്കപ്പെട്ടത് എനിക്കതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരു നീല ജെല്‍ പേന എന്റെ വെള്ള ടവ്വലിന്റെ മടക്കുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് വാഷിംഗ് മെഷീനെ അതിജീവിച്ചെങ്കിലും ഡ്രയറില്‍ വെച്ച് അതു പൊട്ടിത്തെറിച്ചു. വൃത്തികെട്ട നീല കറകള്‍ എല്ലായിടത്തും വ്യാപിച്ചു. എന്റെ വെള്ള ടവലുകള്‍ നശിച്ചു. എത്ര തന്നെ ബ്ലീച്ച് ഉപയോഗിച്ചാലും കറുത്ത കറകള്‍ പോകുമായിരുന്നില്ല.
മടിയോടെ ചവറ്റുകൂട്ടയിലേക്ക് ടവലുകള്‍ എറിയാന്‍ തുടങ്ങുമ്പോള്‍, പാപത്തിന്റെ നശീകരണ ഫലത്തെക്കുറിച്ച് വിവരിക്കുന്ന പഴയനിയമ പ്രവാചകനായ യിരെമ്യാവിന്റെ വിലാപങ്ങള്‍ എനിക്കോര്‍മ്മ വന്നു. ദൈവത്തെ ഉപേക്ഷിച്ച് വിഗ്രഹങ്ങളിലേക്ക് തിരിഞ്ഞതിലൂടെ (യിരെമ്യാവ് 2:13), യിസ്രായേല്‍ ജനം ദൈവവുമായുള്ള അവരുടെ ബന്ധത്തില്‍ സ്ഥിരമായ കറ ഉളവാക്കി എന്ന് യിരെമ്യാവ് പ്രഖ്യാപിച്ചു: 'നീ ധാരാളം ചവര്‍ക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പില്‍ മലിനമായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്' (വാ.22). തങ്ങള്‍ വരുത്തിവെച്ച നാശത്തെ പരിഹരിക്കാന്‍ അവര്‍ അശക്തരാണ്.
നമ്മുടെ കാര്യത്തിലും നമ്മുടെ പാപത്തിന്റെ കറ മായ്ക്കുക അസാധ്യമാണ്. എന്നാല്‍ നമുക്ക് കഴിയാത്തത് യേശു ചെയ്തു. തന്റെ മരണ, പുനരുത്ഥാനങ്ങളുടെ ശക്തിയാല്‍ അവന്‍, 'സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു' (1 യോഹന്നാന്‍ 1:7).
വിശ്വസിക്കുവാന്‍ പ്രയാസമായി തോന്നിയാലും മനോഹരമായ സത്യത്തെ മുറുകെപ്പിടിക്കുക - യേശുവിനു പൂര്‍ണ്ണമായി നീക്കുവാന്‍ കഴിയാത്ത പാപത്തിന്റെ ഒരു നാശവും ഇല്ല. തന്നിലേക്ക് മടങ്ങിച്ചെല്ലാന്‍ മനസ്സുള്ള ആരുടെയും പാപത്തിന്റെ ഭവിഷ്യത്തുകള്‍ കഴുകിക്കളയുവാന്‍ ദൈവം മനസ്സുള്ളവനും ഒരുക്കമുള്ളവനുമാണ് (വാ. 9). ക്രിസ്തുവിലൂടെ നമുക്ക് ഓരോ ദിവസവും സ്വാതന്ത്ര്യത്തിലും പ്രത്യാശയിലും ജീവിക്കാം.
സൃഷ്ടിതാവും പരിപാലകനും
ഭൂതക്കണ്ണാടിയും ചെറുചവണകളുമായി പ്രവർത്തിക്കുമ്പോൾ ഫിലിപ്പ് എന്ന സ്വിസ് ഘടികാരനിർമ്മാതാവ്, താൻ എങ്ങനെയാണ് പ്രത്യേക യാന്ത്രിക ഘടികാരങ്ങളുടെ സൂക്ഷ്മമായ വിവിധ ഭാഗങ്ങൾ, ഇളക്കി മാറ്റുന്നതും വൃത്തിയാക്കുന്നതും പുനഃസംഘടിപ്പിക്കുന്നതും എന്ന് എനിക്ക് വിശദമായി വിവരിച്ചു തന്നു.
എല്ലാ സങ്കീർണ്ണമായ ഭാഗങ്ങളും വീക്ഷിച്ചുകൊണ്ട്, ഘടികാരത്തിന്‍റെ പരമപ്രധാനമായ ഘടകമായ മെയിൻസ്പ്രിംഗ്, ഫിലിപ്പ് എനിക്ക് കാണിച്ചു തന്നു. മെയിൻസ്പ്രിംഗാണ് എല്ലാ ഗീയറുകളെയും ചലിപ്പിച്ചു കൊണ്ട് സമയം സൂക്ഷിക്കുവാൻ അനുവദിക്കുന്നത്. വളരെ വിദഗ്ദ്ധമായി രൂപകൽപ്പന ചെയ്ത വാച്ചുകൾ പോലും, അതിനെ കൂടാതെ പ്രവർത്തിക്കുകയില്ല.
യേശുവിലൂടെ ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചിരിക്കുന്നതിനാൽ, എബ്രായർക്കുള്ള പുസ്തകത്തിലെ സുന്ദരമായ ഒരു പുതിയനിയമ വചനത്തിൽ, രചയിതാവ് യേശുവിനെ പ്രാഗത്ഭ്യത്തോടെ പ്രശംസിക്കുന്നു. ഒരു പ്രത്യേകതരം ഘടികാരത്തിന്‍റെ സങ്കീർണ്ണത പോലെ, പ്രപഞ്ചത്തിലെ സകല വിശദാംശങ്ങളും യേശുവിനാൽ സൃഷ്ടിക്കപ്പെട്ടു (എബ്രായർ 1:2). സൗരയൂഥത്തിന്‍റെ വിശാലത മുതൽ നമ്മുടെ വിരലടയാളങ്ങളുടെ നിസ്തുല്യത വരെ, സകലവും അവനാൽ രചയിതമായി.
എന്നാൽ സ്രഷ്ടാവിനേക്കാൾ ഉപരിയായി, സൃഷ്ടിയുടെ പ്രവർത്തനക്ഷമതയ്ക്കും ഔന്നത്യത്തിനും, ഒരു ക്ലോക്കിന്‍റെ മെയിൻസ്പ്രിംഗ് പോലെ, യേശുവും അത്യാവശ്യമാണ്. അവന്‍റെ സാന്നിധ്യം എല്ലായ്പ്പോഴും "സകലത്തേയും തന്‍റെ ശക്തിയുള്ള വചനത്താൽ വഹിക്കുകയും" (വാക്യം 3), താൻ സൃഷ്ടിച്ച സകലതിനെയും അതിന്‍റെ അതിശയകരമായ സങ്കീർണ്ണതയിൽ ഒരുമിച്ച് പ്രവർത്തനക്ഷമമായി സൂക്ഷിക്കുകയും ചെയ്യുന്നു.
നിങ്ങൾക്ക് ഇന്ന് സൃഷ്ടിയുടെ സൌന്ദര്യം അനുഭവവേദ്യമാക്കുവാൻ അവസരമുള്ളപ്പോൾ, “അവൻ സകലത്തിനും ആധാരമായിരിക്കുന്നു” എന്ന് ഓർക്കുക (കൊലൊസ്സ്യർ 1:17). പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിലും നിലനിർത്തുന്നതിലും ഉള്ള യേശുവിന്‍റെ മുഖ്യപങ്കിനെക്കുറിച്ചുള്ള തിരിച്ചറിവ് നമ്മിൽ സന്തോഷമുള്ള ഒരു ഹൃദയവും, നമുക്കായുള്ള അവന്‍റെ നിരന്തര കരുതലിനെക്കുറിച്ചുള്ള തിരിച്ചറിവ് നമ്മിൽ സ്തുതിയുടെ പ്രതികരണവും ഉളവാക്കട്ടെ.