നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പട്രീഷ്യ റെയ്ബൻ

ദാനത്തിന്റെ ഒരു ലോകം

മത്സ്യത്തൊഴിലാളിയായ ജെയിംസ് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. ദിവസത്തിന്റെ ആ ആരംഭസമയം അവനെ അലട്ടിയില്ല. ''ഞാന്‍ മത്സ്യബന്ധനം ആരംഭിക്കുന്നതിന് മുമ്പ് ജീവിതം വളരെ കഠിനമായിരുന്നു,'' അദ്ദേഹം പറയുന്നു. ''എനിക്ക് വരുമാന സ്രോതസ്സുകളൊന്നുമുണ്ടായിരുന്നില്ല.'' ഇപ്പോള്‍, ഒരു സമുദ്ര-സംരക്ഷണ പരിപാടിയിലെ അംഗമെന്ന നിലയില്‍, വരുമാനം വര്‍ദ്ധിക്കുന്നതും സ്ഥിരത കൈവരിക്കുന്നതും അദ്ദേഹം കാണുന്നു. ''ഈ പ്രോജക്റ്റ് ആരംഭിച്ചതില്‍ ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ദൈവത്തിന്റെ സൃഷ്ടി അവരുടെ പ്രോജക്ടിന് ആവശ്യമുള്ളത് - സമുദ്രജീവികളുടെ സ്വാഭാവിക ദാനം - നല്‍കി എന്നതിനാല്‍ ഇതു വലിയതോതില്‍ കാണപ്പെട്ടു. നമുക്കു വേണ്ടുന്നതെല്ലാം നല്‍കുന്ന ദൈവത്തെ സ്തുതിച്ചുകൊണ്ട് സങ്കീര്‍ത്തനക്കാരന്‍ എഴുതി, ''അവന്‍ മൃഗങ്ങള്‍ക്ക് പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു'' (സങ്കീര്‍ത്തനം 104:14). അതുപോലെ, ''സമുദ്രം അതാ കിടക്കുന്നു! അതില്‍ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള്‍ ഉണ്ട്' (വാ. 25).
ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടി നമുക്ക് ആവശ്യമായതെല്ലാം എങ്ങനെ നല്‍കുന്നുവെന്നത് ഒരു അത്ഭുതമാണ്. ഉദാഹരണത്തിന്, മത്സ്യം ആരോഗ്യകരമായ ഒരു സമുദ്ര ഭക്ഷണ ശൃംഖല രൂപപ്പെടുത്താന്‍ സഹായിക്കുന്നു. ശ്രദ്ധാപൂര്‍വ്വം മത്സ്യബന്ധനം നടത്തുന്നത് ജെയിംസിനും അയല്‍ക്കാര്‍ക്കും ജീവിക്കാനുള്ള വേതനം നല്‍കുന്നു.
ദൈവത്തിന്റെ സൃഷ്ടിയില്‍ യാദൃശ്ചികമായി ഒന്നുമില്ല. അവിടുന്ന് തന്റെ മഹത്വത്തിനും നമ്മുടെ നന്മയ്ക്കുമായി എല്ലാം ഉപയോഗിക്കുന്നു. അതിനാല്‍ ''എന്റെ ആയുഷ്‌കാലത്തൊക്കെയും ഞാന്‍ യഹോവയ്ക്കു പാടും'' എന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുന്നു (വാ. 33). അവിടുന്ന് നല്‍കുന്നതെല്ലാം ആലോചിക്കുമ്പോള്‍ നമുക്കും ഇന്ന് അവനെ സ്തുതിക്കാം.

സഹതാപത്തില്‍ നിന്നു സ്തുതിയിലേക്ക്

കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയില്‍ ആവേശഭരിതരായ കുട്ടികള്‍ അവരുടെ പ്രിയപ്പെട്ട നിറങ്ങള്‍ക്കും ശരിയായ വലുപ്പങ്ങള്‍ക്കുമായി നന്ദിയോടെ തിരഞ്ഞു. അവര്‍ക്ക് ആത്മാഭിമാനവും ലഭിച്ചതായി ഒരു സംഘാടകന്‍ പറഞ്ഞു, പുതിയ വസ്ത്രങ്ങള്‍ അവര്‍ക്ക് അവരുടെ സമപ്രായക്കാരുടെ മധ്യത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു; തണുത്ത കാലാവസ്ഥയില്‍ അത് ഊഷ്മളത നല്‍കുന്നു.
'ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്റെ പക്കല്‍ വച്ചിട്ടു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല്‍
ചര്‍മ്മലിഖിതങ്ങളും നീ വരുമ്പോള്‍ കൊണ്ടുവരുക' എന്ന് അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിന് എഴുതിയപ്പോള്‍, (2 തിമൊഥെയൊസ് 4:13) തണുത്തുറഞ്ഞ റോമന്‍ ജയിലില്‍ കിടന്ന പൗലൊസിന് ഊഷ്മളതയും സൗഹൃദവും ആവശ്യമായിരുന്നു. ഒരു റോമന്‍ ന്യായാധിപനെ അഭിമുഖീകരിച്ചപ്പോള്‍ ''ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു''(വാ. 16) എന്ന് അവന്‍ വിലപിച്ചു. ഈ മഹാനായ മിഷനറിയുടെ വേദനയെക്കുറിച്ചുള്ള സത്യസന്ധമായ വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ തുളച്ചുകയറുന്നു.
പൗലൊസിന്റെ അവസാനമായി രേഖപ്പെടുത്തിയ കത്തിന്റെ ഈ അവസാന വാക്കുകളില്‍ - വിസ്മയിപ്പിക്കുന്ന ഒരു ശുശ്രൂഷയ്ക്കു ശേഷമുള്ള അവസാന ചിന്തകളില്‍ - അവന്‍ സഹതാപത്തില്‍ നിന്ന് സ്തുതിയിലേക്ക് നീങ്ങുന്നു. ''കര്‍ത്താവോ എനിക്കു തുണനിന്നു'' (വാ. 17), അവന്റെ വാക്കുകള്‍ നമ്മുടെ ഹൃദയത്തെ ഉണര്‍ത്തുന്നു. പൗലൊസ് പ്രഖ്യാപിച്ചതുപോലെ, ''കര്‍ത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു' (വാ. 17).
നിങ്ങള്‍ ഒരു പ്രതിസന്ധി നേരിടുകയാണെങ്കില്‍, ചൂടിനുള്ള വസ്ത്രങ്ങളോ സൗഹൃദത്തിനായി ഉറ്റസുഹൃത്തുക്കളോ ഇല്ലെങ്കില്‍, ദൈവത്തെ ഓര്‍ക്കുക. പുനരുജ്ജീവിപ്പിക്കാനും നല്‍കാനും വിടുവിക്കാനും അവന്‍ വിശ്വസ്തനാണ്. എന്തുകൊണ്ട്? അവന്റെ മഹത്വത്തിനും അവന്റെ രാജ്യത്തിലെ നമ്മുടെ ഉദ്ദേശ്യത്തിനും.

പഴച്ചാറ്

വിളക്ക് നന്നായി വിലപേശി വാങ്ങിയതായിരുന്നു, അത് എന്റെ വീട്ടിലെ ഓഫീസിന് അനുയോജ്യമാണെന്ന് തോന്നി - ശരിയായ നിറം, വലുപ്പം, വില. എന്നിരുന്നാലും, വീട്ടില്‍ മടങ്ങിച്ചെന്നു കഴിഞ്ഞ്, ഞാന്‍ കോര്‍ഡ് കുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. വെളിച്ചമില്ല. വൈദ്യുതിയില്ല. ഒന്നുമില്ല!

സാരമില്ല, എന്റെ ഭര്‍ത്താവ് എനിക്ക് ഉറപ്പ് നല്‍കി. ''എനിക്ക് അത് പരിഹരിക്കാന്‍ കഴിയും. വളരെയെളുപ്പം.'' അദ്ദേഹം വിളക്ക് അഴിച്ച ഉടനെ കുഴപ്പം കണ്ടു. പ്ലഗ് ഒന്നുമായി ബന്ധിപ്പിച്ചിട്ടില്ല. ഊര്‍ജ്ജ സ്രോതസ്സിലേക്ക് വയറിംഗ് നടത്താതെ, ''എല്ലാം തികഞ്ഞ'' സുന്ദരമായ വിളക്ക് ഉപയോഗശൂന്യമായിരുന്നു.

നമുക്കും ഇത് ബാധകമാണ്. യേശു ശിഷ്യന്മാരോടു പറഞ്ഞു: ''ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും.''എന്നിട്ട് അവന്‍ ഓര്‍മ്മപ്പെടുത്തല്‍ കൂട്ടിച്ചേര്‍ത്തു, ''എന്നെപ്പിരിഞ്ഞ് നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല'' (യോഹന്നാന്‍ 15:5).

മുന്തിരി വളരുന്ന പ്രദേശത്താണ് ഈ പഠിപ്പിക്കല്‍ നല്‍കിയത്, അതിനാല്‍ അവന്റെ ശിഷ്യന്മാര്‍ക്ക് അത് മനസ്സിലായി. മുന്തിരി കാഠിന്യമുള്ള സസ്യമാണ്, അവയുടെ ശാഖകള്‍ കഠിനമായ മുറിച്ചുമാറ്റല്‍ സഹിക്കുന്നു. എന്നിരുന്നാലും, അവയുടെ ജീവിത സ്രോതസ്സില്‍ നിന്ന് മുറിച്ചുമാറ്റുന്ന ശാഖകള്‍ ഉപയോഗശൂന്യമായി ഉണങ്ങിപ്പോകും. നാമും അതുപോലെയാണ്.

നാം യേശുവില്‍ വസിക്കുകയും അവന്റെ വചനങ്ങള്‍ നമ്മില്‍ വസിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ ജീവിത സ്രോതസ്സായ ക്രിസ്തുവിനോടു നാം ബന്ധപ്പെട്ടിരിക്കുന്നു. യേശു പറഞ്ഞു, ''നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല്‍ എന്റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങള്‍ ന്റെ ശിഷ്യന്മാര്‍ ആകും'' (വാ. 8). എന്നിരുന്നാലും, അത്തരം ഫലപ്രദമായ ഫലത്തിന് ദൈനംദിന പോഷണം ആവശ്യമാണ്. ദൈവം അത് തിരുവെഴുത്തുകളിലൂടെയും അവന്റെ സ്‌നേഹത്തിലൂടെയും നല്‍കുന്നു. അതിനാല്‍ അവനോട് ബന്ധപ്പെട്ട് പഴച്ചാറ് ഒഴുകാന്‍ അനുവദിക്കുക!

ദൈവത്താല്‍ പരിപാലിക്കപ്പെടുക

ഞങ്ങളുടെ കൊച്ചുമകന്‍ യാത്രപറയുന്നതിനിടയില്‍ ഒരു ചോദ്യവുമായി തിരിഞ്ഞു. ''മുത്തശ്ശി, ഞങ്ങള്‍ പുറപ്പെടുന്നതുവരെ എന്തിനാണ് പൂമുഖത്ത് നില്‍ക്കുന്നത്?'' ഞാന്‍ അവനെ നോക്കി പുഞ്ചിരിച്ചു, അവന്‍ കൊച്ചുകുഞ്ഞായിരുന്നതിനാല്‍ അവന്റെ ചോദ്യം ''ഭംഗിയുള്ളത്'' ആയി തോന്നി. എന്നിരുന്നാലും, അവന്റെ ആകാംക്ഷ കണ്ട് ഞാന്‍ ഒരു നല്ല ഉത്തരം നല്‍കാന്‍ ശ്രമിച്ചു. ''ശരി, ഇത് മര്യാദയാണ്,'' ഞാന്‍ അവനോട് പറഞ്ഞു. ''നീ എന്റെ അതിഥിയാണെങ്കില്‍, നീ പോകുന്നതുവരെ ഞാന്‍ ശ്രദ്ധിക്കുന്നുവെന്ന് കാണിക്കുന്നു.'' അവന്‍ എന്റെ ഉത്തരം തൂക്കിനോക്കി, പക്ഷേ ഇപ്പോഴും ആശയക്കുഴപ്പത്തിലായിരുന്നു. അതിനാല്‍, ഞാന്‍ അവനോട് ലളിതമായ സത്യം പറഞ്ഞു. ഞാന്‍ പറഞ്ഞു, ''ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, അതിനാല്‍ ഞാന്‍ ശ്രദ്ധിക്കുന്നു. നിങ്ങളുടെ കാര്‍ പോകുന്നത് ഞാന്‍ കാണുമ്പോള്‍, നിങ്ങള്‍ സുരക്ഷിതമായി വീട്ടിലേക്ക് പോകുകയാണെന്ന് എനിക്കറിയാം.'' അവന്‍ പുഞ്ചിരിച്ചു, എനിക്ക് ചുംബനം നല്‍കി. ഒടുവില്‍, അവനു മനസ്സിലായി.

അവന്റെ ശിശുസഹജമായ ധാരണ, നമ്മളെല്ലാവരും ഓര്‍ത്തിരിക്കേണ്ട കാര്യത്തെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു - നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് അവന്റെ വിലയേറിയ മക്കളായ നമ്മെ ഓരോരുത്തരെയും നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന്. സങ്കീര്‍ത്തനം 121 പറയുന്നതുപോലെ, ''യഹോവ നിന്റെ പരിപാലകന്‍; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍'' (വാ. 5).

ആരാധനയ്ക്കായി യെരുശലേമിലേക്ക് അപകടകരമായ റോഡുകളിലൂടെ കയറിപ്പോകുമ്പോള്‍ യിസ്രായേല്യ തീര്‍ഥാടകര്‍ക്കുള്ള ഉറപ്പായിരുന്നു അത്. ''പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ÷ ബാധിക്കുകയില്ല. യഹോവ ഒരു ദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും' (വാ. 6-7). അതുപോലെ, നാം ഓരോരുത്തരും നമ്മുടെ ജീവിത പാതയില്‍ കയറുമ്പോള്‍, ചിലപ്പോള്‍ ആത്മീയ ഭീഷണിയോ ഉപദ്രവമോ നേരിടേണ്ടിവരുമ്പോള്‍, ''യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.'' എന്തുകൊണ്ട്? അത് അവന്റെ സ്‌നേഹം കൊണ്ട്. എപ്പോള്‍? ''ഇന്നും എന്നേക്കും'' (വാ. 8).

ദൈവവിഷയമായി സമ്പന്നരാകുക

മഹാ സാമ്പത്തിക മാന്ദ്യകാലത്ത് വളര്‍ന്ന എന്റെ മാതാപിതാക്കള്‍ കുട്ടികളായിരിക്കുമ്പോള്‍ ആഴത്തിലുള്ള ബുദ്ധിമുട്ടുകള്‍ അറിഞ്ഞിരുന്നു. തല്‍ഫലമായി, അവര്‍ കഠിനാധ്വാനികളും നന്ദിയോടെ പണം കൈകാര്യം ചെയ്യുന്നവരും ആയിത്തീര്‍ന്നു. അതേസമയം, അവര്‍ ഒരിക്കലും അത്യാഗ്രഹികളായിരുന്നില്ല. അവര്‍ തങ്ങളുടെ സഭയ്ക്കും ജീവകാരുണ്യ സംഘടനകള്‍ക്കും ദരിദ്രര്‍ക്കും തങ്ങളുടെ സമയം, കഴിവ്, സമ്പത്ത് എന്നിവ നല്‍കി. തീര്‍ച്ചയായും, അവര്‍ തങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്യുകയും സന്തോഷത്തോടെ നല്‍കുകയും ചെയ്തു.

യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, എന്റെ മാതാപിതാക്കള്‍ അപ്പോസ്തലനായ പൗലൊസിന്റെ മുന്നറിയിപ്പ് മനസ്സില്‍ സൂക്ഷിച്ചു: ''ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു'' (1 തിമൊഥെയൊസ് 6:9) .

സമ്പത്ത് എല്ലാവരെയും ഒരുപോലെ പ്രലോഭിപ്പിക്കുന്ന ഒരു സമ്പന്ന നഗരമായ എഫെസൊസിലെ യുവ പാസ്റ്ററായ തിമൊഥെയൊസിനാണ് പൗലൊസ് ഈ ഉപദേശം നല്‍കിയത്.

''ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു
ബഹുദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു'' (വാ. 10) എന്നു പൗലൊസ് മുന്നറിയിപ്പു നല്‍കി.

അപ്പോള്‍ അത്യാഗ്രഹത്തിനുള്ള മറുമരുന്ന് എന്താണ്? ''ദൈവവിഷയമായി സമ്പന്നനാകുക'' യേശു പറഞ്ഞു (ലൂക്കൊസ് 12:13-21 കാണുക). എല്ലാറ്റിനുമുപരിയായി നമ്മുടെ സ്വര്‍ഗ്ഗീയപിതാവിനെ പിന്തുടരുകയും വിലമതിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിലൂടെ, അവന്‍ നമ്മുടെ മുഖ്യ ആനന്ദമായി മാറുന്നു. സങ്കീര്‍ത്തനക്കാരന്‍ എഴുതിയതുപോലെ, ''കാലത്തു തന്നേ നിന്റെ ദയകൊണ്ടു ഞങ്ങളെ തൃപ്തരാക്കണമേ; എന്നാല്‍ ഞങ്ങളുടെ ആയുഷ്‌കാലമൊക്കെയും ഞങ്ങള്‍ ഘോഷിച്ചാനന്ദിക്കും'' (സങ്കീര്‍ത്തനം 90:14).

അവനില്‍ അനുദിനം സന്തോഷിക്കുന്നത് മോഹത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുകയും സംതൃപ്തി നല്‍കുകയും ചെയ്യുന്നു. യേശു നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെ വീണ്ടെടുക്കുകയും ദൈവവിഷയമായി നമ്മെ സമ്പന്നരാക്കുകയും ചെയ്യട്ടെ!

എങ്ങനെ ട്രാക്കില്‍ തന്നെ തുടരാം

ലോകത്തിലെ ഏറ്റവും വേഗതയേറിയ അന്ധ ഓട്ടക്കാരനെന്ന നിലയില്‍, യുഎസ് പാരാലിമ്പിക് ടീമിലെ ഡേവിഡ് ബ്രൗണ്‍ തന്റെ വിജയങ്ങള്‍ക്ക് ദൈവത്തോടും അമ്മയുടെ ആദ്യകാല ഉപദേശത്തോടും (''വെറുതെ ചുറ്റിപ്പറ്റി ഇരിക്കരുത്''), ഒപ്പം ഓട്ട പരിശീലകനായ മുതിര്‍ന്ന സ്പ്രിന്റര്‍ ജെറോം അവേരിയോടുും കടപ്പെട്ടിരിക്കുന്നതായി പറയുന്നു. തന്റെ വിരലുകളില്‍ കെട്ടിയിരിക്കുന്ന ഒരു ചരടിനോട് ബ്രൗണിനെ ബന്ധിച്ച് അവേരി, ബ്രൗണിന്റെ വിജയ മല്‍സരങ്ങളെ വാക്കുകളും സ്പര്‍ശനങ്ങളും ഉപയോഗിച്ച് നയിക്കുന്നു.

വളഞ്ഞ ട്രാക്കുകളുള്ള 200 മീറ്റര്‍ ഓട്ടത്തില്‍ തനിക്ക് ''അതനുസരിച്ച് തിരിയാന്‍'' കഴിയുമെന്ന് ബ്രൗണ്‍ പറയുന്നു: ''എല്ലാം അദ്ദേഹത്തിന്റെ സൂചനകള്‍ ശ്രദ്ധിക്കുന്നതിലാണ്. ദിനംപ്രതി, ഞങ്ങള്‍ റേസ് തന്ത്രങ്ങള്‍ മറികടക്കുകയാണ്,'' ബ്രൗണ്‍ പറയുന്നു, ''പരസ്പരം ആശയവിനിമയം നടത്തുക-വാക്കാലുള്ള സൂചനകള്‍ മാത്രമല്ല, ശാരീരിക സൂചകങ്ങളും അതിനുപയോഗിക്കുന്നു.''

നമ്മുടെ സ്വന്തം ജീവിത ഓട്ടത്തില്‍, ഒരു ദിവ്യ വഴികാട്ടിയുടെ അനുഗ്രഹം നമുക്കുണ്ട്. നമ്മുടെ സഹായിയായ പരിശുദ്ധാത്മാവിനെ നാം അനുഗമിക്കുമ്പോള്‍ നമ്മുടെ ചുവടുകളെ അവന്‍ നയിക്കുന്നു. ''നിങ്ങളെ തെറ്റിക്കുന്നവരെ ഓര്‍ത്തു ഞാന്‍ ഇതു നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു,'' യോഹന്നാന്‍ എഴുതി (1 യോഹന്നാന്‍ 2:26). 'അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിക്കുവാന്‍ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്‌ക്കല്ല സത്യം തന്നെ ആയിരിക്കുകയാലും, അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങള്‍ അവനില്‍ വസിപ്പിന്‍'' (വാ. 27).

പിതാവിനെയും യേശുക്രിസ്തുവാണ് മിശിഹാ എന്നതിനെയും തള്ളിപ്പറഞ്ഞ ''എതിര്‍ക്രിസ്തുക്കളെ'' നേരിട്ട വിശ്വാസികളോടാണ് യോഹന്നാന്‍ ഈ വാക്കുകള്‍ ഊന്നിപ്പറയുന്നത് (വാ. 22). അത്തരം നിഷേധികളെ നാം ഇന്നും അഭിമുഖീകരിക്കുന്നു. എന്നാല്‍ നമ്മുടെ വഴികാട്ടിയായ പരിശുദ്ധാത്മാവ് യേശുവിനെ അനുഗമിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു. നമ്മെ ട്രാക്കില്‍ സൂക്ഷിക്കുന്ന, സത്യവുമായി നമ്മെ സ്പര്‍ശിക്കാനുള്ള അവന്റെ മാര്‍ഗനിര്‍ദേശത്തെ നമുക്ക് വിശ്വസിക്കാം.

സൗഹൃദ ബഞ്ച്

ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയില്‍ യുദ്ധക്കെടുതികളും തൊഴിലില്ലായ്മയും ജനങ്ങളെ നൈരാശ്യത്തിലേക്കു തള്ളിവിട്ടുകൊണ്ടിരുന്നു-ഒരു 'സൗഹൃദ ബഞ്ചില്‍'' അവര്‍ പ്രത്യാശ കണ്ടെത്തുന്നതു വരെ. നിസ്സഹായരായ ആളുകള്‍ അവിടേക്കു ചെന്ന് പരിശീലനം നേടിയ 'മുത്തശ്ശി''മാരുമായി സംസാരിക്കാം - വിഷാദ രോഗികളായ ആളുകള്‍ പറയുന്നതു കേള്‍ക്കുവാന്‍ പരിശീലിപ്പിക്കപ്പെട്ട പ്രായമുള്ള സ്ത്രീകളാണവര്‍. ആ ദേശത്തെ ഷോണാ ഭാഷയില്‍ അവരെ കുഫുംഗിസിസാ അഥവാ 'ധാരാളം ചിന്തിക്കുന്ന' എന്നു വിളിക്കും.

സൗഹൃദ ബഞ്ച് പ്രോജക്ട് സാന്‍സിബാര്‍, ലണ്ടന്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ മറ്റു സ്ഥലങ്ങളില്‍ നടപ്പാക്കുന്നുണ്ട്. 'അതിന്റെ ഫലം ഞങ്ങളെ ആവേശഭരിതരാക്കുന്നു'' ഒരു ലണ്ടന്‍ ഗവേഷകന്‍ പറഞ്ഞു. ന്യുയോര്‍ക്ക് കൗണ്‍സിലര്‍ അതിനോടു യോജിച്ചു, 'നിങ്ങള്‍ മനസ്സിലാക്കും മുമ്പുതന്നെ, നിങ്ങള്‍ ഒരു ബഞ്ചിലല്ല, കരുതുന്ന ഒരുവനുമായി സന്തോഷകരമായ ഒരു സംഭാഷണത്തിലായിരിക്കും നിങ്ങള്‍.'

നമ്മുടെ സര്‍വ്വശക്തനായ ദൈവവുമായി സംസാരിക്കുന്നതിന്റെ ഉന്മേഷവും വിസ്മയവും പ്രോജക്ട് ഉണര്‍ത്തുന്നു. മോശെ ഒരു ബഞ്ച് സ്ഥാപിച്ചില്ല, മറിച്ച് ദൈവവുമായി കണ്ടുമുട്ടുവാന്‍ ഒരു കൂടാരം സ്ഥാപിച്ച് അതിനു സമാഗമന കൂടാരം എന്നു വിളിച്ചു. അവിടെ 'ഒരുത്തന്‍ തന്റെ സ്‌നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു'' (പുറപ്പാട് 33:11). അവന്റെ സഹായിയായ യോശുവ കൂടാരം വിട്ടുപിരിയാതിരുന്നു, കാരണം അവനും ദൈവത്തോടൊത്തുള്ള സമയത്തെ അത്യധികം വിലമതിച്ചിരിക്കാം (വാ. 11).

ഇന്ന് നമുക്ക് ഒരു സമാഗന കൂടാരത്തിന്റെ ആവശ്യമില്ല. യേശു പിതാവിനെ നമ്മുടെ സമീപത്തേക്കു കൊണ്ടുവന്നു. അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞു, 'ഞാന്‍ എന്റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ
സ്‌നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു'' (യോഹന്നാന്‍ 15:15). അതേ, നമ്മുടെ ദൈവം നമ്മെ കാത്തിരിക്കുന്നു. അവന്‍ നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും ജ്ഞാനിയായ സഹായിയും നമ്മെ മനസ്സിലാക്കുന്ന സ്‌നേഹിതനുമാണ്. ഇപ്പോള്‍ അവനോടു സംസാരിക്കുക.

വേഗത കുറയ്‌ക്കേണ്ട സമയം

1840 ല്‍ ഇലക്ട്രിക് ക്ലോക്ക് നിര്‍മ്മിച്ചതിനുശേഷം വളരെ മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ നാം സ്മാര്‍ട്ട് വാച്ചുകളിലും സ്മാര്‍ട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും സമയം നോക്കുന്നു. ജീവിതത്തിന്റെ മുഴുവന്‍ ചലനവും വേഗത്തിലായതായി അനുഭവപ്പെടുന്നു- നമ്മുടെ 'വിശ്രമ'' നടത്തം പോലും വേഗത്തിലായി. നഗരത്തില്‍ ഇതു പ്രത്യേകിച്ചും സത്യമാണ്, അതിന് ആരോഗ്യത്തിന്മേല്‍ നെഗറ്റീവ് സ്വാധീനമാണുള്ളതെന്ന് പണ്ഡിതന്മാര്‍ പറയുന്നു. 'നാം കൂടുതല്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുകയും നമുക്കു കഴിയുന്നത്രയും വേഗത്തില്‍ ജനങ്ങളിലേക്കു മടങ്ങിച്ചെല്ലുകയും ചെയ്യുന്നു.' ഒരു അമേരിക്കന്‍ പ്രൊഫസര്‍ നിരീക്ഷിച്ചു. 'എല്ലാം ഇപ്പോള്‍ സംഭവിക്കണം എന്നു ചിന്തിക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു.''

വേദപുസ്തക സങ്കീര്‍ത്തനങ്ങളിലെ ഏറ്റവും പഴക്കമുള്ളതില്‍ ഒന്ന് എഴുതിയ മോശെ സമയത്തെക്കുറിച്ചു ചിന്തിച്ചിരിക്കുന്നു. ജീവിതത്തിന്റെ ചലനത്തെ ദൈവമാണ് നിയന്ത്രിക്കുന്നത് എന്ന് അവന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 'ആയിരം സംവത്സരം നിന്റെ ദൃഷ്ടിയില്‍ ഇന്നലെ കഴിഞ്ഞുപോയ ദിവസം പോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു' (സങ്കീര്‍ത്തനം 90:4).

അതുകൊണ്ട് സമയ പരിപാലനത്തിന്റെ രഹസ്യം വേഗത്തില്‍ പോകുന്നതോ പതുക്കെ പോകുന്നതോ അല്ല. ദൈവത്തിനുവേണ്ടി കൂടുതല്‍ സമയം ചിലവഴിച്ചുകൊണ്ട് അവനില്‍ വസിക്കുന്നതാണ്. എന്നിട്ട് നാം അന്യോന്യം ചേര്‍ന്ന് ചുവടുവയ്ക്കുന്നു, എങ്കിലും ആദ്യം അവനോടുചേര്‍ന്നാണ് - നമ്മെ നിര്‍മ്മിച്ചവനും (139:13) നമ്മുടെ ഉദ്ദേശ്യവും പദ്ധതികളും അറിയുന്നവനും (വാ. 16).

ഭൂമിയിലെ നമ്മുടെ സമയം എന്നേക്കും നില്‍ക്കുകയില്ല. എങ്കിലും നമുക്കതിനെ ബുദ്ധിയോടെ കൈകാര്യം ചെയ്യാന്‍ കഴിയും - ക്ലോക്കില്‍ നോക്കുന്നതിലൂടെയല്ല, ഓരോ ദിവസവും ദൈവത്തിനു നല്‍കുന്നതിലൂടെ. മോശെ പറഞ്ഞതുപോലെ, 'ഞങ്ങള്‍ ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കണമേ'' (വാ. 12). എന്നിട്ട് നാം ദൈവത്തോടൊപ്പമായിരിക്കും - ഇപ്പോഴും എന്നെന്നേക്കും.

അവന്റെ വചനത്താല്‍ നയിക്കപ്പെടുക

ലണ്ടനിലെ ബിബിസിയില്‍, പോള്‍ അര്‍നോള്‍ഡിന്റെ ആദ്യത്തെ പ്രക്ഷേപണ ജോലി റേഡിയോ നാടകത്തില്‍ 'നടക്കുന്ന ഒച്ചയുണ്ടാക്കുക'' എന്നതായിരുന്നു. നടക്കുന്ന ഒരു രംഗത്തില്‍ നടന്മാര്‍ സ്‌ക്രിപ്റ്റില്‍ നിന്നു വായിക്കുമ്പോള്‍, സ്റ്റേജ് മാനേജരായ പോള്‍ തന്റെ കാലുകള്‍ കൊണ്ട് സമാനമായ ശബ്്ദം ഉണ്ടാക്കും-നടന്മാരുടെ ശബ്ദത്തിനും പറയുന്ന വരികള്‍ക്കും അനുസരിച്ച് തന്റെ ചുവടുകള്‍ ക്രമീകരിച്ചുകൊണ്ട്. മുഖ്യ വെല്ലുവിളി കഥയിലെ നടന് കീഴ്പ്പെടുക എന്നതായിരുന്നു എന്നദ്ദേഹം വിശദീകരിച്ചു, 'അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു പ്രവര്‍ത്തിക്കണമായിരുന്നു.'

അത്തരത്തിലുള്ള സഹകരണത്തിന്റെ ഒരു സ്വര്‍ഗ്ഗീയ പതിപ്പാണ് 119-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ് അന്വേഷിക്കുന്നത്, അതായത് ദൈവവചനത്തിന്റെ പ്രമാണപ്രകാരം ജീവിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. സങ്കീര്‍ത്തനം 119:1 ല്‍ പറയുന്നതുപോലെ 'യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില്‍ നിഷ്‌കളങ്കരായവര്‍ ഭാഗ്യവാന്‍മാര്‍.'' ഈ പാതയില്‍ ദൈവത്താല്‍ നയിക്കപ്പെടുകയും അവന്റെ നിര്‍ദ്ദേശങ്ങളെ പാലിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് നിര്‍മ്മലരായി ജീവിക്കാനും (വാ. 9) പരിഹാസത്തെ അതിജീവിക്കാനും (വാ. 23), അത്യാഗ്രഹത്തില്‍ നിന്നു രക്ഷപെടാനും (വാ. 36) കഴിയും. പാപത്തോടെതിര്‍ത്തു നില്‍ക്കാനും (വാ. 61), ഭക്തിയുള്ള സ്നേഹിതരെ കണ്ടെത്താനും (വാ. 63) സന്തോഷത്തോടെ ജീവിക്കുവാനും (വാ. 111) അവന്‍ നമ്മെ ശക്തീകരിക്കും.

ദൈവശാസ്ത്രജ്ഞനായ ചാള്‍സ് ബ്രിഡ്ജസ് വാ. 133 നെക്കുറിച്ചു പറഞ്ഞതിങ്ങനെ: 'അതിനാല്‍ ഞാന്‍ ലോകത്തിലേക്ക് ഒരുചുവടു വയ്ക്കുമ്പോള്‍, അതു ദൈവ വചനത്തില്‍ കല്പിച്ചിട്ടുള്ളതാണോ, ക്രിസ്തുവിനെ എന്റെ പരിപൂര്‍ണ്ണ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നതാണോ എന്ന് എന്നോടുതന്നേ ചോദിക്കണം.'

ഈ വഴിയില്‍ നടക്കുമ്പോള്‍, നാം ലോകത്തിന് യേശുവിനെ കാണിച്ചുകൊടുക്കുന്നു. ആളുകള്‍ നമ്മില്‍ നമ്മുടെ നായകനെ, സ്നേഹിതനെ, രക്ഷകനെ ദര്‍ശിക്കത്തക്കവിധം നമുക്കവനോടു ചേര്‍ന്നു നടക്കാം.

ദൈവത്തോടു ചോദിക്കുക

എന്റെ ഭര്‍ത്താവ് ഡാനിന് ക്യാന്‍സറാണെന്ന് പരിശോധനയില്‍ തെളിഞ്ഞപ്പോള്‍, അദ്ദേഹത്തെ സൗഖ്യമാക്കുന്നതിന് ദൈവത്തോട് അപേക്ഷിക്കുന്നതിനുള്ള 'ശരിയായ' വഴി കണ്ടെത്താനെനിക്കു കഴിഞ്ഞില്ല. എന്റെ പരിമിതമായ വീക്ഷണത്തില്‍, ലോകത്തിലെ മറ്റാളുകള്‍ക്കും ഇതുപോലെയുള്ള ഗൗരവമേറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു - യുദ്ധവും ക്ഷാമവും ദാരിദ്ര്യവും പ്രകൃതി ദുരന്തങ്ങളും. എന്നാല്‍ ഒരു ദിവസം ഞങ്ങളുടെ പ്രഭാത പ്രാര്‍ത്ഥനാ സമയത്ത്, 'പ്രിയ കര്‍ത്താവേ, എന്റെ രോഗം ഭേദമാക്കണമേ' എന്നു ലളിതമായി പ്രാര്‍ത്ഥിക്കുന്നതു ഞാന്‍ കേട്ടു.

അതു വളരെ ലളിതവും എന്നാല്‍ ഹൃദയത്തില്‍ നിന്നു വന്നതുമായ ഒരു അപേക്ഷ ആയിരുന്നതിനാല്‍ ഓരോ പ്രാര്‍ത്ഥനയെയും കുഴഞ്ഞുമറിഞ്ഞതാക്കുന്നതു നിര്‍ത്താന്‍ അതെന്നെ ഓര്‍മ്മിപ്പിച്ചു. കാരണം സഹായത്തിനായുള്ള നമ്മുടെ നിലവിളി ദൈവം ശരിയായി കേള്‍ക്കുന്നു. ദാവീദ് ലളിതമായി ചോദിച്ചതുപോലെ, 'യഹോവേ, തിരിഞ്ഞ് എന്റെ പ്രാണനെ വിടുവിക്കണമേ; നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കണമേ'' (സങ്കീര്‍ത്തനം 6:4).

ആത്മികമായ ആശയക്കുഴപ്പത്തിന്റെയും നിരാശ്രയത്വത്തിന്റെയും മധ്യത്തില്‍ അതാണു ദാവീദ് പ്രഖ്യാപിച്ചത്. അവന്റെ ശരിയായ സാഹചര്യം ഈ സങ്കീര്‍ത്തനത്തില്‍ വിശദീകരിച്ചിട്ടില്ല. എന്നിരുന്നലും അവന്റെ ആത്മാര്‍ത്ഥമായ അപേക്ഷ, ദൈവത്തിന്റെ സഹായത്തിനും യഥാസ്ഥാപനത്തിനും വേണ്ടിയുള്ള ആഴമായ ആഗ്രഹത്തെ വെളിപ്പെടുത്തുന്നതായിരുന്നു. 'എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു'' അവന്‍ എഴുതി (വാ. 6).

എങ്കിലും ദാവീദ് തന്റെ പരിമിതികള്‍ - പാപം ഉള്‍പ്പെടെ - തന്റെ ആവശ്യങ്ങളുമായി ദൈവത്തെ സമീപിക്കുന്നതില്‍ നിന്നും തന്നെ തടയുവാന്‍ അനുവദിച്ചില്ല. അങ്ങനെ ദൈവം തനിക്കുത്തരം അരുളുന്നതിനു മുമ്പുതന്നെ, സന്തോഷിക്കുവാന്‍ ദാവീദിനു കഴിഞ്ഞു, 'യഹോവ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നു. യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാര്‍ത്ഥന കൈക്കൊള്ളും'' (വാ. 8-9).

നമ്മുടെ ആശയക്കുഴപ്പങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും നടുവില്‍, തന്റെ തന്റെ മക്കളുടെ ആത്മാര്‍ത്ഥമായ അപേക്ഷ കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. നമ്മെ കേള്‍ക്കുവാന്‍ അവന്‍ ഒരുക്കമുള്ളവനാണ്, പ്രത്യേകിച്ചും നമുക്കവനെ ഏറ്റവും അത്യാവശ്യമായിരിക്കുന്ന സമയത്ത്.