അവൻ നമ്മെ പുതുക്കുന്നു
ഒരു ട്രാവലിംഗ് എക്‌സിക്യൂട്ടീവെന്ന നിലയിൽ, ഷോൺ സീപ്ലർ ഒരു വിചിത്രമായ ചോദ്യവുമായി മല്ലിട്ടു. ഹോട്ടൽ മുറികളിൽ അവശേഷിക്കുന്ന സോപ്പിന് എന്ത് സംഭവിക്കും? മാലിന്യക്കൂമ്പാരങ്ങളിലേക്കു വലിച്ചെറിയപ്പെടുന്ന ദശലക്ഷക്കണക്കിന് സോപ്പ് ബാറുകൾക്ക് പകരം പുതിയ ജീവിതം കണ്ടെത്താൻ കഴിയുമെന്ന് സീപ്ലർ വിശ്വസിച്ചു. അങ്ങനെ അദ്ദേഹം ക്ലീൻ ദ വേൾഡ് ആരംഭിച്ചു, അത് എണ്ണായിരത്തിലധികം ഹോട്ടലുകൾ, ക്രൂയിസ് ലൈനുകൾ, റിസോർട്ടുകൾ എന്നിവയെ സഹായിക്കുന്ന ഒരു റീസൈക്ലിംഗ് സംരംഭമായി മാറി. ഉപേക്ഷിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് കിലോ സോപ്പിനെ അണുവിമുക്തമാക്കിയതും പുതുതായി വാർത്തെടുത്തതുമായ സോപ്പ് ബാറുകളാക്കി മാറ്റി നൂറിലധികം രാജ്യങ്ങളിളെ ആവശ്യക്കാർ്ക്ക് അയച്ചു കൊടുക്കുന്നു. റീസൈക്കിൾ ചെയ്ത ഈ സോപ്പ് എണ്ണമറ്റ രോഗങ്ങളും മരണങ്ങളും തടയാൻ സഹായിക്കുന്നു.
സീപ്ലർ പറഞ്ഞതുപോലെ, “ഇത് തമാശയാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങളുടെ ഹോട്ടൽ മുറിയിലെ കൗണ്ടറിലുള്ള ആ ചെറിയ സോപ്പിന് അക്ഷരാർത്ഥത്തിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിയും.”
ഉപയോഗിച്ചതോ വൃത്തികെട്ടതോ ആയ എന്തെങ്കിലും ശേഖരിക്കുന്നതും പുതിയ ജീവൻ നൽകുന്നതും നമ്മുടെ രക്ഷകനായ യേശുവിന്റെ ഏറ്റവും സ്‌നേഹപൂർവമായ സ്വഭാവമാണ്. ആ വിധത്തിൽ, അയ്യായിരം വരുന്ന ജനക്കൂട്ടത്തിന് അഞ്ച് ചെറിയ യവത്തപ്പവും രണ്ട് ചെറിയ മീനും നൽകിയതിനുശേഷം, അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു, ''ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ'' (യോഹന്നാൻ 6:12).
നമ്മുടെ ജീവിതത്തിൽ, “കഴിഞ്ഞുപോയി’’ എന്ന് തോന്നുമ്പോൾ, ദൈവം നമ്മെ കാണുന്നത് പാഴായ ജീവിതങ്ങളായല്ല, മറിച്ച് അവന്റെ അത്ഭുതങ്ങളായിട്ടാണ്. അവന്റെ ദൃഷ്ടിയിൽ നാം ഒരിക്കലും എറിഞ്ഞുകളയപ്പെട്ടവരല്ല പുതിയ രാജ്യ പ്രവർത്തനത്തിനുള്ള ദൈവിക സാധ്യതകൾ നമുക്കുണ്ട്. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു!” (2 കൊരിന്ത്യർ 5:17). എന്താണ് നമ്മളെ പുതിയതാക്കുന്നത്? നമ്മുടെ ഉള്ളിൽ വസിക്കുന്ന ക്രിസ്തു.
ചെറുതെങ്കിലും മഹത്തരം
എനിക്ക് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിയുമോ? തന്റെ വേഗത വളരെ കുറവാണെന്ന് കോളേജ് നീന്തൽക്കാരി ആശങ്കപ്പെട്ടു. എന്നാൽ ഗണിത പ്രൊഫസറായ കെൻ ഓനോ അവളുടെ നീന്തൽ വിദ്യകൾ പഠിച്ചപ്പോൾ, അവളുടെ സമയം ആറ് മുഴു സെക്കൻഡ് കൊണ്ട് എങ്ങനെ മെച്ചപ്പെടുത്താമെന്ന് അദ്ദേഹം മനസ്സിലാക്കി-ആ മത്സര തലത്തിലെ ഗണ്യമായ വ്യത്യാസമായിരുന്നു അത്. നീന്തൽക്കാരിയുടെ പുറത്ത് സെൻസറുകൾ ഘടിപ്പിച്ചിട്ട്, അവളുടെ സമയം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന മാറ്റങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. പകരം, ഓനോ ചെറിയ തിരുത്തൽ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞു, അത് പ്രയോഗിച്ചാൽ, നീന്തൽക്കാരിയെ വെള്ളത്തിൽ കൂടുതൽ കാര്യക്ഷമമാക്കുകയും വിജയകരമായ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യും.
ആത്മീയ കാര്യങ്ങളിൽ ചെറിയ തിരുത്തൽ പ്രവർത്തനങ്ങൾ നമുക്കും വലിയ മാറ്റമുണ്ടാക്കും. പ്രവാസത്തിനുശേഷം ദൈവത്തിന്റെ ആലയം പുനർനിർമ്മിക്കാൻ, അവരുടെ നേതാവായ സെരുബ്ബാബേലിനോടൊപ്പം പോരാടുന്ന നിരുത്സാഹിതരായ യെഹൂദന്മാരുടെ ഒരു ശേഷിപ്പിനെ സെഖര്യാവ് പ്രവാചകൻ സമാനമായ ഒരു തത്വം പഠിപ്പിച്ചു. എന്നാൽ 'സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ,' എന്നു സൈന്യങ്ങളുടെ യഹോവ സെരുബ്ബാബേലിനോട് പറഞ്ഞു (സെഖര്യാവ് 4:6).
സെഖര്യാവ് പ്രഖ്യാപിച്ചതുപോലെ, 'അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു?' (വാ. 10). ശലോമോൻ രാജാവിന്റെ കാലത്ത് നിർമ്മിച്ച ആലയവുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രവാസികൾ ആശങ്കാകുലരായിരുന്നു. എന്നാൽ ഓനോയുടെ നീന്തൽക്കാരി ഒളിമ്പിക്‌സിൽ പ്രവേശിച്ചതുപോലെ - ചെറിയ തിരുത്തലുകൾക്ക് കീഴടങ്ങി മെഡൽ നേടി - നമ്മുടെ ചെറിയ പ്രവൃത്തികൾ അവനെ മഹത്വപ്പെടുത്തുന്നെങ്കിൽ, ദൈവത്തിന്റെ സഹായത്തോടുകൂടിയ ഒരു ചെറിയ, ശരിയായ പരിശ്രമം പോലും വിജയകരമായ സന്തോഷം നൽകുമെന്ന് സെരുബ്ബാബേലിന്റെ നിർമ്മാതാക്കളുടെ സംഘം മനസ്സിലാക്കി. ദൈവത്തിൽ ചെറുത് മഹത്തരമായി മാറുന്നു.
ദൈവത്താൽ അറിയപ്പെടുക
രണ്ട് സഹോദരന്മാരെ ദത്തെടുപ്പിലൂടെ വേർപെട്ട ശേഷം, ഏകദേശം ഇരുപത് വർഷത്തിന് ശേഷം അവരെ വീണ്ടും ഒന്നിപ്പിക്കാൻ ഒരു ഡിഎൻഎ പരിശോധന സഹായിച്ചു. തന്റെ സഹോദരനാണെന്ന്, താൻ വിശ്വസിച്ച വിൻസന്റിന് കീറോൺ മെസ്സേജ് അയച്ചപ്പോൾ, ആരാണ് ഈ അപരിചിതൻ? എന്നു വിൻസെന്റ് ചിന്തിച്ചു. ജനനസമയത്ത് അവന് എന്ത് പേരാണ് നൽകിയതെന്ന് കീറോൺ ചോദിച്ചപ്പോൾ, 'ടൈലർ' എന്ന് വിൻസെന്റ് മറുപടി നൽകി. ഉടനെ അവർ സഹോദരന്മാരാണെന്ന് കീറോണിനു മനസ്സിലായി. അവന്റെ പേരിലൂടെ അവനെ തിരിച്ചറിഞ്ഞു!
ഈസ്റ്റർ കഥയിൽ ഒരു പേര് ഒരു പ്രധാന പങ്ക് വഹിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കുക. കഥ വികസിക്കുമ്പോൾ, മഗ്ദലന മറിയ ക്രിസ്തുവിന്റെ ശവകുടീരത്തിലേക്ക് വരുന്നു, അവന്റെ ശരീരം കാണാതായപ്പോൾ അവൾ കരയുന്നു. 'സ്ത്രീയേ, നീ കരയുന്നതു എന്തു?' യേശു ചോദിക്കുന്നു (യോഹന്നാൻ 20:15). എന്നിരുന്നാലും, 'മറിയയേ'' എന്ന് അവൻ അവളുടെ പേര് വിളിക്കുന്നതുവരെ അവൾ അവനെ തിരിച്ചറിഞ്ഞില്ല (വാ. 16).
അവൻ പറയുന്നത് കേട്ട് അവൾ ''റബ്ബൂനി'' എന്ന് അരാമ്യ ഭാഷയിൽ നിലവിളിച്ചു ('ഗുരു' എന്നർത്ഥം, വാ. 16). നമ്മുടെ ഉയിർത്തെഴുന്നേറ്റ ക്രിസ്തു നമ്മെ ഓരോരുത്തരെയും തന്റെ മക്കളായി സ്വീകരിച്ചുകൊണ്ട് എല്ലാവർക്കുമായി മരണത്തെ കീഴടക്കി എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈസ്റ്റർ പ്രഭാതത്തിൽ യേശുവിലുള്ള വിശ്വാസികൾ അനുഭവിക്കുന്ന സന്തോഷത്തെ അവളുടെ പ്രതികരണത്തെ പ്രകടിപ്പിക്കുന്നു. അവൻ മറിയയോട് പറഞ്ഞതുപോലെ, 'എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു' (വാ. 17).
ജോർജിയയിൽ, പേരിലൂടെ വീണ്ടും ഒന്നിച്ച രണ്ടു സഹോദരന്മാർ 'ഈ ബന്ധം അടുത്ത ഘട്ടത്തിലേക്ക്' കൊണ്ടുപോകുമെന്ന് പ്രതിജ്ഞയെടുത്തു. ഈസ്റ്റർ ദിനത്തിൽ, തന്റെ സ്വന്തമായവരോടുള്ള ത്യാഗപരമായ സ്‌നേഹം നിമിത്തം ഉയിർത്തെഴുന്നേൽക്കുന്നതിനുള്ള ഏറ്റവും വലിയ ചുവടുവെപ്പ് ഇതിനകം സ്വീകരിച്ചതിന് ഞങ്ങൾ യേശുവിനെ സ്തുതിക്കുന്നു. എനിക്കും നിങ്ങൾക്കും വേണ്ടി, അവൻ ജീവിച്ചിരിക്കുന്നു!
ശക്തവും നല്ലതും
ക്യാമ്പസിലെ യുവ ശുശ്രൂഷകൻ അസ്വസ്ഥനായി കാണപ്പെട്ടു. പക്ഷേ, ദൈവത്തിന്റെ മാർഗനിർദേശത്തിനും അവന്റെ സഹായത്തിനുമായി പ്രാർത്ഥിക്കാറുണ്ടോ എന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം കൂടുതൽ അസ്വസ്ഥനായി. പൗലൊസ് ആവശ്യപ്പെട്ടതുപോലെ, ഇടവിടാതെ പ്രാർത്ഥിക്കുക. മറുപടിയായി യുവാവ് ഏറ്റുപറഞ്ഞു, ''എനിക്ക് ഇനിമേൽ പ്രാർത്ഥനയിൽ വിശ്വാസമുണ്ടാകുമോ എന്നെനിക്ക് ഉറപ്പില്ല.'' അദ്ദേഹം നെറ്റി ചുളിച്ചു. ''അല്ലെങ്കിൽ ദൈവം കേൾക്കുന്നുവെന്ന് വിശ്വസിക്കുവാൻ കഴിയുകയില്ല. ലോകത്തെ നോക്കൂ.'' ആ യുവ നേതാവ് സ്വന്തം ശക്തിയിൽ ഒരു ശുശ്രൂഷ "കെട്ടിപ്പടുക്കുക'' ആയിരുന്നു, ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹം പരാജയപ്പെടുകയായിരുന്നു. എന്തുകൊണ്ട്? അദ്ദേഹം ദൈവത്തെ നിരസിച്ചു.
സഭയുടെ മൂലക്കല്ലെന്ന നിലയിൽ യേശു എല്ലായ്‌പ്പോഴും തിരസ്‌കരിക്കപ്പെട്ടിരിക്കുന്നു-തുടക്കം മുതൽ തന്നേ. വാസ്തവത്തിൽ, തന്റെ സ്വന്തം ജനത്താൽ തന്നേ (യോഹന്നാൻ 1:11). പലരും ഇന്നും അവനെ നിരസിക്കുന്നു, അവരുടെ ജീവിതം, ജോലി, സഭകൾ പോലും വിലകുറഞ്ഞ അടിത്തറയിൽ-തങ്ങളുടെ സ്വന്തം പദ്ധതികൾ, സ്വപ്‌നങ്ങൾ, മറ്റ് വിശ്വസനീയമല്ലാത്ത അടിത്തറയിൽ -കെട്ടിപ്പൊക്കാൻ പാടുപെടുന്നു. എങ്കിലും നമ്മുടെ നല്ല രക്ഷകൻ മാത്രമാണ് നമ്മുടെ ശക്തിയും പ്രതിരോധവും (സങ്കീർത്തനം 118:14). തീർച്ചയായും, 'വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു' (വാ. 22).
നമ്മുടെ ജീവിതത്തിന്റെ സുപ്രധാന മൂലയിൽ ഇരുന്നുകൊണ്ട്, അവന്റെ വിശ്വാസികൾ അവനുവേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ശരിയായ വിന്യാസം അവൻ നൽകുന്നു. അതിനാൽ, 'യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്‌കേണമേ' (വാ. 25) എന്നു നമുക്കവനോടു പ്രാർത്ഥിക്കാം. ഫലമോ? 'യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ' (വാ. 26). അവൻ ശക്തനും നല്ലവനുമായതിനാൽ നമുക്ക് അവനു നന്ദി പറയാം.
ഞാൻ ആയിരിക്കുന്നതുപോലെ
യുവതിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആജീവനാന്ത ശാരീരിക വൈകല്യമുള്ള ഒരു വ്യക്തിയെന്ന നിലയിൽ, അവളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പണം സ്വരൂപിക്കുന്നതിനായി, അടുത്ത ദിവസം അവൾ ഒരു പള്ളി ബസാറിലെ കേന്ദ്ര വേദിയിൽ നിൽക്കേണ്ടതാണ്. എന്നാൽ ഞാൻ അതിനു യോഗ്യയല്ല, ഷാർലറ്റ് എലിയറ്റ് ന്യായവാദം ചെയ്തു. മറിഞ്ഞും തിരിഞ്ഞും കിടന്നുകൊണ്ട് അവൾ തന്റെ യോഗ്യതകളെ സംശയിച്ചു, അവളുടെ ആത്മീയ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ചോദ്യം ചെയ്തു. അടുത്ത ദിവസവും അവൾ അസ്വസ്ഥയായിരുന്നു, ഒടുവിൽ അവൾ പേനയും പേപ്പറും എടുക്കാൻ ഒരു മേശക്കരികിലേക്ക് നീങ്ങി, എന്നിട്ട് ഒരു ക്ലാസിക് സ്തുതിഗീതത്തിന്റെ വരികൾ എഴുതി, “ഞാൻ ആയിരിക്കുന്നതു പോലെ’’ (“Just as I am’’).
“ഞാൻ ആയിരിക്കുന്നതു പോലെ ഒരു അപേക്ഷയും കൂടാതെ, / എന്നാൽ നിന്റെ രക്തം എനിക്കുവേണ്ടി ചൊരിയപ്പെട്ടു, / നിന്റെ അടുക്കൽ വരുവാൻ നീ എന്നെ മാടി വിളിച്ചു / ദൈവ കുഞ്ഞാടേ, ഞാൻ വരുന്നു, ഞാൻ വരുന്നു.’’
1835 ൽ എഴുതിയ അവളുടെ വാക്കുകൾ, അവനെ സേവിക്കാൻ യേശു തന്റെ ശിഷ്യന്മാരെ വിളിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു. അവർ തയ്യാറായതുകൊണ്ടല്ല. അവർ തയ്യാറായിരുന്നില്ല. എന്നാൽ അവൻ അവരെ അധികാരപ്പെടുത്തി - അവർ ആയിരുന്ന അവസ്ഥയിൽ. ഒരു അപരിഷ്‌കൃത സംഘമായ അവന്റെ പന്ത്രണ്ടംഗ സംഘത്തിൽ ഒരു നികുതിപിരിവുകാരനും ഒരു തീവ്രവാദിയും, അമിതമോഹമുള്ള രണ്ട് സഹോദരന്മാരും (മർക്കൊസ് 10:35-37 കാണുക), അവനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്‌ക്കര്യോത്താവും ഉൾപ്പെട്ടിരുന്നു (മത്തായി 10:4). എന്നിട്ടും, “രോഗികളെ സൌഖ്യമാക്കുവാനും മരിച്ചവരെ ഉയിർപ്പിപ്പാനും; കുഷ്ഠരോഗികളെ ശുദ്ധമാക്കുവാനും ഭൂതങ്ങളെ പുറത്താക്കുവാനും’’ അവൻ അവർക്ക് അധികാരം നൽകി (വാ. 8).—അവരെല്ലാം “മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും’’ കരുതാതെയാണ് പോയത് (വാ. 9-10).
“ഞാൻ നിങ്ങളെ അയയ്ക്കുന്നു’’ അവൻ പറഞ്ഞു (വാ. 16), അവർക്ക് അവൻ മതിയായിരുന്നു. അവനോട് “ഉവ്വ്’’ എന്ന് പറയുന്ന നമുക്ക് ഓരോരുത്തർക്കും അവൻ ഇന്നും മതിയായവനാണ്.
വലിയ പ്രതീക്ഷകൾ
ക്രിസ്തുമസിന് മുമ്പുള്ള തിരക്കേറിയ ഒരു ദിവസം, എന്റെ അയൽപക്കത്തെ തിരക്കേറിയ പോസ്റ്റ് ഓഫീസിലെ മെയിൽ കൗണ്ടറിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തി. അവളുടെ മെല്ലെയുള്ള നടപ്പു കണ്ട് ക്ഷമയോടെ തപാൽ ഗുമസ്തൻ അവളെ അഭിവാദ്യം ചെയ്തു, “ഹലോ, ചെറുപ്പക്കാരി’’ അവന്റെ വാക്കുകൾ സൗഹാർദ്ദപരമായിരുന്നു, എന്നാൽ “ഇളയതാണ്' നല്ലത്’’ എന്ന് ചിലർ പറയുന്നതു കേട്ടേക്കാം.
വാർദ്ധക്യം നമ്മുടെ പ്രത്യാശയെ പ്രചോദിപ്പിക്കുമെന്ന് കാണാൻ ബൈബിൾ നമ്മെ പ്രചോദിപ്പിക്കുന്നു. ശിശുവായ യേശുവിനെ പ്രതിഷ്ഠിക്കുവാനായി, യോസേഫും മറിയയും ചേർന്ന് ദൈവാലയത്തിലേക്ക് കൊണ്ടുവരുമ്പോൾ (ലൂക്കൊസ് 2:23; കാണുക പുറപ്പാട് 13:2, 12), വൃദ്ധരായ രണ്ട് വിശ്വാസികൾ പെട്ടെന്ന് മധ്യത്തിലേക്കു കടന്നുവരുന്നു.
ഒന്നാമതായി, മശിഹായെ കാണാൻ വർഷങ്ങളോളം കാത്തിരുന്ന ശിമയോൻ—'[യേശുവിനെ] കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ എന്നു പറഞ്ഞു.’’ (ലൂക്കൊസ് 2:28-31).
ശിമയോൻ മറിയയോടും യോസേഫിനോടും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ “വളരെ വയസ്സു ചെന്ന’’ പ്രവാചകിയായ ഹന്ന (വാ. 36) വന്നു. ഏഴു വർഷം മാത്രം വിവാഹജീവിതം നയിച്ചശേഷം വിധവയായവൾ, എൺപത്തിനാലു വയസ്സുവരെ “ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.’’ യേശുവിനെ കണ്ടപ്പോൾ അവൾ ദൈവത്തെ സ്തുതിച്ചു, “യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു’’ (വാ. 37-38).
ഈ പ്രത്യാശയുള്ള രണ്ട് ദാസീദാസന്മാർ വലിയ പ്രതീക്ഷകളോടെ ദൈവത്തിനായി കാത്തിരിക്കുന്നത് - നമ്മുടെ പ്രായം കണക്കിലെടുക്കാതെ - ഒരിക്കലും അവസാനിപ്പിക്കരുതെന്നു നമ്മെ ഓർമ്മിപ്പിക്കുന്നു.
കുഴപ്പങ്ങളെയല്ല, ക്രിസ്തുവിനെ കേൾക്കുക
ഓരോ ദിവസവും മണിക്കൂറുകളോളം ടിവി വാർത്തകൾ കണ്ടതിന് ശേഷം, വൃദ്ധനായ മനുഷ്യൻ അസ്വസ്ഥനും ഉത്കണ്ഠാകുലനും ആയിത്തീർന്നു - ലോകം തകർന്നു തരിപ്പണമാകുകയും താനും അതിലകപ്പെട്ടുപോകുകയും ചെയ്യും എന്നയാൾ ആകുലപ്പെട്ടു. “ദയവായി ഇത് ഓഫ് ചെയ്യൂ,’’ അയാളുടെ പ്രായമായ മകൾ അപേക്ഷിച്ചു. “അതു കേൾക്കുന്നതു നിർത്തൂ.’’ എന്നാൽ ആ മനുഷ്യൻ സോഷ്യൽ മീഡിയയിലും മറ്റ് വാർത്താ ചാനലുകളിലും അമിതമായ സമയം ചെലവഴിക്കുന്നത് തുടർന്നു.
നാം എന്താണു കേൾക്കുന്നത് എന്നത് അതിപ്രധാനമാണ്. പൊന്തിയോസ് പീലാത്തൊസുമായുള്ള യേശുവിന്റെ കൂടിക്കാഴ്ചയിൽ നാം ഇത് കാണുന്നു. മതനേതാക്കൾ യേശുവിനെതിരെ ചുമത്തിയ ക്രിമിനൽ കുറ്റങ്ങൾ കേട്ട പീലാത്തൊസ് യേശുവിനെ വിളിച്ചുവരുത്തി, “നീ യെഹൂദന്മാരുടെ രാജാവാണോ?’’ (യോഹന്നാൻ 18:33) എന്ന് ചോദിച്ചു. അതിശയകരമായ ഒരു ചോദ്യത്തോടെ യേശു മറുപടി പറഞ്ഞു: “ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു’’ (വാ. 34).
ഇതേ ചോദ്യം നമ്മോടും ചോദിക്കുന്നു. പരിഭ്രാന്തിയുടെ ലോകത്ത്, നാം കുഴപ്പങ്ങളെയോണോ അതോ ക്രിസ്തുവിനെയാണോ ശ്രദ്ധിക്കുന്നത്? തീർച്ചയായും, “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു,’’ അവൻ പറഞ്ഞു. “ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു’’ (10:27). സംശയിക്കുന്ന മതനേതാക്കന്മാർക്ക് തന്നെത്തന്നെ വിശദീകരിച്ചുകൊടുക്കാൻ യേശു “ഈ സാദൃശ്യം’’ ഉപയോഗിച്ചു (വാ. 6). ഒരു നല്ല ഇടയനെപ്പോലെ, അവൻ പറഞ്ഞു, “ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും’’ (വാ. 4-5).
നമ്മുടെ നല്ല ഇടയൻ എന്ന നിലയിൽ, എല്ലാറ്റിനുമുപരിയായി അവനെ കേൾക്കാൻ യേശു നമ്മോട് ആവശ്യപ്പെടുന്നു. നമുക്ക് നന്നായി കേൾക്കുകയും അവന്റെ സമാധാനം കണ്ടെത്തുകയും ചെയ്യാം.
ദൈവത്തിന്റെ ദീർഘദൃഷ്ടിയിൽ വിശ്വസിക്കുക
ഞങ്ങളെ അപരിചിതമായ ഒരു സ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ, ജീപിഎസ് തെറ്റായ ദിശയാണു കാണിക്കുന്നതെന്ന് പെട്ടെന്ന് എന്റെ ഭർത്താവ് ശ്രദ്ധിച്ചു. വിശ്വസനീയമായ ഒരു നാലുവരി ഹൈവേയിൽ പ്രവേശിച്ച ശേഷം, ഞങ്ങൾക്ക് സമാന്തരമായി പോകുന്ന ഒരു ഒറ്റവരി 'സർവീസ്' റോഡിലൂടെ പുറത്തുകടക്കാൻ ഞങ്ങൾക്ക് ഉപദേശം ലഭിച്ചു. “ഞാൻ അത് വിശ്വസിക്കാൻ പോകയാണ് ” ഡാൻ പറഞ്ഞു. എന്നിരുന്നാലും, ഏകദേശം പത്ത് മൈൽ കഴിഞ്ഞപ്പോൾ, ഞങ്ങളുടെ തൊട്ടടുത്തുള്ള ഹൈവേയിലെ ഗതാഗതം ഏതാണ്ട് നിശ്ചലമായി. പ്രശ്‌നം? വലിയ നിർമ്മാണപ്രവർത്തനങ്ങൾ. അപ്പോൾ സർവീസ് റോഡോ? തിരക്ക് കുറവായതിനാൽ, അത് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വ്യക്തമായ പാത പ്രദാനം ചെയ്തു. “എനിക്ക് മുമ്പോട്ട് കാണാൻ കഴിഞ്ഞില്ല,” ഡാൻ പറഞ്ഞു, “പക്ഷേ ജിപിഎസിന് കഴിയും.” അല്ലെങ്കിൽ, നമ്മൾ സമ്മതിക്കുന്നതുപോലെ, “ദൈവത്തിനു കഴിയും.”
വരാനിരിക്കുന്നതെന്താണെന്ന് അറിഞ്ഞുകൊണ്ട്, “യെഹൂദന്മാരുടെ രാജാവായി പിറന്ന” (മത്തായി 2:2) യേശുവിനെ നമസ്‌കരിക്കാൻ കിഴക്കു നിന്നു വന്ന വിദ്വാന്മാർക്ക് ഒരു സ്വപ്‌നത്തിൽ ദൈവം സമാനമായ ദിശാമാറ്റം നൽകി. ഒരു “എതിരാളി” രാജാവിന്റെ ജനനവാർത്തയിൽ അസ്വസ്ഥനായ ഹെരോദാരാജാവ് വിദ്വാന്മാരോട് കള്ളം പറഞ്ഞു, അവരെ ബെത്‌ലഹേമിലേക്ക് അയച്ചു: “നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്‌കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു” (വാ.8). എന്നാൽ “ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്‌നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.” (വാ. 12).
ദൈവം നമ്മുടെയും ചുവടുകളെ നയിക്കും. നാം ജീവിതത്തിന്റെ പെരുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ, അവൻ മുന്നോട്ട് കാണുമെന്ന് നമുക്ക് വിശ്വസിക്കാം, നാം അവന്റെ നിർദ്ദേശങ്ങൾക്ക് കീഴ്‌പ്പെടുമ്പോൾ അവൻ നമ്മുടെ പാതകളെ നേരെയാക്കുമെന്ന് ഉറപ്പായി വിശ്വസിക്കാം (സദൃശവാക്യങ്ങൾ 3:6).
ആകാശത്തിലെ പക്ഷികൾ
വേനൽക്കാല സൂര്യൻ ഉദിച്ചുയർന്നപ്പോൾ, മുറ്റത്തു നിൽക്കുന്ന എന്നെ കണ്ടു പുഞ്ചിരിച്ചുകൊണ്ട് എന്റെ അയൽക്കാരൻ വന്നു നോക്കാൻ എന്നോടു മന്ത്രിച്ചു. “എന്ത്?” കൗതുകത്തോടെ ഞാൻ തിരിച്ചു മന്ത്രിച്ചു. അവൾ അവളുടെ പൂമുഖത്തെ ഒരു കാറ്റ് മണി (വിൻഡ് ചൈം) ചൂണ്ടിക്കാണിച്ചു, അവിടെ ഒരു ചെറിയ ഒരു ലോഹ സ്റ്റാൻഡിന്മേൽ വൈക്കോൽകൊണ്ടുള്ള ഒരു കപ്പ് ഇരിപ്പുണ്ടായിരുന്നു. “ഒരു ഹമ്മിംഗ് ബേർഡിന്റെ കൂട്,” അവൾ മന്ത്രിച്ചു. “കുഞ്ഞുങ്ങളെ കണ്ടോ?” പല്ലുകുത്തികൾ പോലെ ചെറുതായ രണ്ട് കൊക്കുകൾ മുകളിലേക്ക് നീണ്ടിരിക്കുന്നത് സൂക്ഷിച്ചുനോക്കിയാൽ കാണാമായിരുന്നു. “അവർ അമ്മയെ കാത്തിരിക്കുന്നു.” ഞങ്ങൾ അത്ഭുതത്തോടെ അവിടെ നിന്നു. ഫോട്ടോ എടുക്കാൻ ഞാൻ മൊബൈൽ ഫോൺ ഉയർത്തി. “അടുത്തു ചെല്ലരുത്,” എന്റെ അയൽക്കാരി പറഞ്ഞു. “അമ്മയെ പേടിപ്പിച്ചോടിക്കരുത്.” അതോടുകൂടി, ഞങ്ങൾ ഒരു ഹമ്മിംഗ് ബേർഡ് കുടുംബത്തെ - അധികം അകലത്തുനിന്നല്ലാതെ - ദത്തെടുത്തു.
പക്ഷേ അധികനാളത്തേക്കായിരുന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ, അമ്മ പക്ഷിയും കുഞ്ഞുങ്ങളും പോയി -—അവർ വന്നതുപോലെതന്നേ നിശബ്ദമായി. എന്നാൽ ആരാണ് അവരെ പരിപാലിക്കുക?
ബൈബിൾ മഹത്വകരമായ, എന്നാൽ പരിചിതമായ ഒരു ഉത്തരം നൽകുന്നു. ഇത് വളരെ പരിചിതമായതിനാൽ അത് വാഗ്ദാനം ചെയ്യുന്നതെല്ലാം നാം വേഗത്തിൽ മറന്നേക്കാം: “നിങ്ങളുടെ ജീവന്നായിക്കൊണ്ടും ... വിചാരപ്പെടരുതു,” യേശു പറഞ്ഞു (മത്തായി 6:25). ലളിതവും എന്നാൽ മനോഹരവുമായ നിർദ്ദേശം. “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു” അവിടുന്നു കൂട്ടിച്ചേർത്തു (വാ. 26).
ദൈവം ചെറിയ പക്ഷികളെ പരിപാലിക്കുന്നതുപോലെ, അവൻ നമ്മെ പരിപാലിക്കുന്നു - മനസ്സിലും ശരീരത്തിലും ദേഹിയിലും ആത്മാവിലും നമ്മെ പരിപോഷിപ്പിക്കുന്നു. അതൊരു അതിമഹത്തായ വാഗ്ദത്തമാണ്. നമുക്ക് ദിവസേന അവങ്കലേക്കു നോക്കാം - ആകുലപ്പെടാതെ - എന്നിട്ട് ഉയരത്തിൽ പറക്കാം.
ജീവ ജലം
നീലഗിരിയിൽ നിന്നാണ് ആ പൂക്കൾ എത്തിയത്. വീട്ടിൽ കൊണ്ടുവന്നപ്പോഴേക്കും അതൊക്കെ വാടിത്തളർന്നിരുന്നു. ഉണർവേകുന്ന നല്ല തണുത്ത വെള്ളത്തിൽ വെച്ച് അവയെ ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. അതിന് മുൻപ് നന്നായി വെള്ളം വലിച്ചെടുക്കാൻ അവയുടെ തണ്ട് അല്പം മുറിക്കണമായിരുന്നു. എന്നാൽ അവ അതിജീവിക്കുമോ?
അടുത്ത ദിവസം രാവിലെ എനിക്ക് ഉത്തരം കിട്ടി. നീലഗിരിയിൽ നിന്ന് എത്തിയ ആ പൂച്ചെണ്ട്, ഞാൻ മുമ്പ് കണ്ടിട്ടില്ലാത്ത പൂക്കളുടെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. ശുദ്ധജലം ആണ് ആ വ്യത്യാസം വരുത്തിയത് - യേശു ജലത്തെപ്പറ്റി പറഞ്ഞതും വിശ്വസിക്കുന്നവർക്ക് അത് എന്ത് അർത്ഥമാണ് നല്കുന്നത് എന്നും ഓർക്കാൻ ഇത് കാരണമായി.
ശമര്യക്കാരി സ്ത്രീയോട് യേശു കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ - അവൾ കിണറ്റിൽ നിന്ന് കോരുന്ന വെള്ളം താൻ കുടിക്കുമെന്ന സൂചന നൽകി - അവൻ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. യേശുവിന്റെ ചോദ്യം അവളെ ആശ്ചര്യപ്പെടുത്തി. കാരണം യഹൂദർ ശമര്യക്കാരെ താഴ്ന്നവരായി കണക്കാക്കിയിരുന്നു. എന്നാൽ യേശു പറഞ്ഞു: "നീ ദൈവത്തിന്റെ ദാനവും നിന്നോട് കുടിക്കുവാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കുകയും അവൻ ജീവനുള്ള വെള്ളം നിനക്ക് തരികയും ചെയ്യുമായിരുന്നു " (യോഹന്നാൻ 4:10). പിന്നീട് ദേവാലയത്തിൽ വെച്ച് അവൻ വിളിച്ചു പറഞ്ഞു: "ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ" (7:37). അവനിൽ വിശ്വസിക്കുന്നവരിൽ നിന്ന് "ജീവജലത്തിന്റെ നദികൾ ഒഴുകും. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുവാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്" (വാ . 38,39).
ഇന്ന് നാം ജീവിതത്തിൽ തളരുമ്പോൾ ദൈവത്തിന്റെ ആത്മാവ് നമ്മെ ഉന്മേഷം നല്കി ഉണർത്തുന്നു. നമ്മുടെ ആത്മാക്കളിൽ വസിച്ച് ഉന്മേഷമുള്ളവരാക്കുന്ന ജീവ ജലം അവിടുന്നാണ്. നമുക്കിന്ന് ആഴത്തിൽ ആ വെള്ളം കുടിക്കാം.