നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ടിം ഗസ്റ്റാഫ്സണ്‍

മരുഭൂമിയിലെ അഗ്നി

1800-കളുടെ അവസാനത്തില്‍ അമേരിക്കയിലെ ഒരു മരുഭൂമിയിലൂടെ സഞ്ചരിക്കുന്നതിനിടയില്‍, ജിം വൈറ്റ് ഒരു വിചിത്രമായ പുക മേഘം ആകാശത്തേക്ക് കറങ്ങിക്കയറുന്നതായി കണ്ടു. കാട്ടുതീയാണെന്നു സംശയിച്ച്, യുവാവായ കുതിരസവാരിക്കാരന്‍ അതിന്റെ ഉറവിടത്തിലേക്ക് കുതിച്ചു, അവിടെയെത്തിയപ്പോഴാണ് ''പുക'' എന്നു തോന്നിയത് ഭൂമിയിലെ ഒരു ദ്വാരത്തില്‍ നിന്ന് മുകളിലേക്കു കുതിക്കുന്ന വവ്വാലുകളുടെ ഒരു വലിയ കൂട്ടമാണെന്ന് മനസ്സിലായത്. വിശാലവും വിചിത്രവുമായ ഒരു ഗുഹാസംവിധാനം ജിം കണ്ടു, അത് പിന്നീട് ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറി.

മോശെ മധ്യപൂര്‍വ്വദേശത്തെ ഒരു മരുഭൂമിയില്‍ ആടുകളെ മേയിക്കുന്നതിനിടയില്‍, അവനും തന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വിചിത്രമായ ഒരു കാഴ്ച കണ്ടു - ഒരു മുള്‍പടര്‍പ്പു കത്തുന്നതും വെന്തുപോകാത്തതുമായ കാഴ്ച (പുറപ്പാട് 3:2). മുള്‍പടര്‍പ്പില്‍ നിന്ന് ദൈവം തന്നെ സംസാരിച്ചപ്പോള്‍, തനിക്ക് ആദ്യം തോന്നിയതിനേക്കാള്‍ വളരെ മഹത്തായ ഒരു കാര്യത്തിലേക്കാണ് താന്‍ വന്നിട്ടുള്ളതെന്ന് മോശ മനസ്സിലാക്കി. യഹോവ മോശയോട് പറഞ്ഞു, ''ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാകുന്നു'' (വാ. 6). അടിമകളായ ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനും തന്റെ മക്കളെന്ന നിലയില്‍ അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം അവരെ ദൈവം കാണിക്കാനും പോകുകയായിരുന്നു (വാ. 10).

അറുനൂറിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ്, ദൈവം അബ്രഹാമിനോട് ഈ വാഗ്ദാനം ചെയ്തു: ''നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും'' (ഉല്പത്തി 12:3). ഈജിപ്തില്‍ നിന്നുള്ള യിസ്രായേല്യരുടെ പുറപ്പാട് ആ അനുഗ്രഹത്തിന്റെ ഒരു പടി മാത്രമായിരുന്നു. അബ്രഹാമിന്റെ പിന്‍ഗാമിയായ മശിഹായിലൂടെ തന്റെ സൃഷ്ടിയെ രക്ഷിക്കാനുള്ള ദൈവത്തിന്റെ പദ്ധതിയായിരുന്നു ആ അനുഗ്രഹം.

ആ അനുഗ്രഹത്തിന്റെ പ്രയോജനങ്ങള്‍ ഇന്ന് നമുക്ക് ആസ്വദിക്കാന്‍ കഴിയും, കാരണം ദൈവം ഈ രക്ഷ എല്ലാവര്‍ക്കുമായി വാഗ്ദാനം ചെയ്യുന്നു. ലോകത്തിന്റെ മുഴുവന്‍ പാപങ്ങള്‍ക്കുവേണ്ടിയാണ് ക്രിസ്തു മരിക്കാന്‍ വന്നത്. അവനിലുള്ള വിശ്വാസത്താല്‍ നാമും ജീവനുള്ള ദൈവത്തിന്റെ മക്കളായിത്തീരുന്നു.

സ്‌നേഹത്തിലേക്ക് ഓടിച്ചെല്ലുക

സാറ വളരെ ചെറുതായിരുന്നു, എന്നാല്‍ 'ശ്രേയ' - ആക്രമണ തല്പരയും അവളെ കുനിഞ്ഞു നോക്കുന്നവളുമായ വലിയ സ്ത്രീ - അവളെ ഭയപ്പെടുത്തിയില്ല. എന്തുകൊണ്ടാണ് സങ്കീര്‍ണ്ണമായ ഗര്‍ഭധാരണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രത്തില്‍ എത്തിപ്പെട്ടതെന്ന് ശ്രേയയ്ക്ക് പറയാന്‍ പോലും കഴിഞ്ഞില്ല; ''കുട്ടികളെ ഒഴിവാക്കാന്‍ അവള്‍ ഇതിനകം തന്നെ അവളുടെ മനസ്സ് പാകപ്പെടുത്തിയിരുന്നു . . . .' അതിനാല്‍ സാറാ ചോദിച്ച സൗമ്യമായ ചോദ്യങ്ങള്‍ക്ക് ശ്രേയ അശ്ലീലതയും പരിഹാസവും കലര്‍ന്ന ഉത്തരങ്ങളാണു നല്‍കിയത്. ഉടന്‍ തന്നെ ഗര്‍ഭം അവസാനിപ്പിക്കാനുള്ള തന്റെ ധിക്കാരപരമായ ആഗ്രഹം ആവര്‍ത്തിച്ചുകൊണ്ട് ശ്രേയ പുറപ്പെടാന്‍ എഴുന്നേറ്റു.

വാതിലിനടുത്തേക്കു നീങ്ങിയ ശ്രേയയോട് സാറാ ചോദിച്ചു, ''നിങ്ങള്‍ പോകുന്നതിനുമുമ്പ് ഞാന്‍ നിങ്ങള്‍ക്ക് ഒരു ആലിംഗനം തരട്ടെ, ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കട്ടെ?'' മുമ്പ് ആരും അവളെ കെട്ടിപ്പിടിച്ചിട്ടില്ല- കുറഞ്ഞപക്ഷം ആരോഗ്യകരമായ ഉദ്ദേശ്യത്തോടെ ആരും ചെയ്തിട്ടില്ല. പെട്ടെന്ന്, അപ്രതീക്ഷിതമായി, അവളുടെ കണ്ണു നിറഞ്ഞു.

തന്റെ ജനമായ യിസ്രായേലിനെ ''നിത്യസ്‌നേഹത്താല്‍'' സ്‌നേഹിച്ച നമ്മുടെ ദൈവത്തിന്റെ ഹൃദയത്തെ സാറ മനോഹരമായി പ്രതിഫലിപ്പിക്കുന്നു (യിരെമ്യാവ് 31:3). അവിടുത്തെ കല്പനകള്‍ നിരന്തരം ലംഘിച്ചതിന്റെ കഠിനമായ പ്രത്യാഘാതങ്ങളില്‍ ജനങ്ങള്‍ ഇടറിവീണു. എന്നിട്ടും ദൈവം അവരോടു പറഞ്ഞു, ''ഞാന്‍ നിന്നെ അവസാനിക്കാത്ത ദയയോടെ എങ്കലേക്ക് അടുപ്പിച്ചു. ഞാന്‍ നിങ്ങളെ വീണ്ടും പണിയും' (വാ. 3-4 NIV).

ശ്രേയയുടെ ചരിത്രം സങ്കീര്‍ണ്ണമാണ് (നമ്മില്‍ പലരുടേതിനും തുല്യമാണത്). ആ ദിവസം അവള്‍ യഥാര്‍ത്ഥ സ്‌നേഹത്തിലേക്ക് ഓടിച്ചെല്ലുന്നതുവരെ, ദൈവവും അവന്റെ വിശ്വാസികളും അവളെ കുറ്റപ്പെടുത്തുമെന്നായിരുന്നു അവള്‍ ചിന്തിച്ചിരുന്നത്. സാറ അവളെ വ്യത്യസ്തമായ ഒന്ന് കാണിച്ചു: നമ്മുടെ പാപത്തെ അവഗണിക്കാത്ത ഒരു ദൈവത്തെ, കാരണം അവന്‍ നമ്മുടെ സങ്കല്പത്തിനുമപ്പുറം നമ്മെ സ്‌നേഹിക്കുന്നു. തുറന്ന കൈകളാല്‍ അവന്‍ നമ്മെ സ്വാഗതം ചെയ്യുന്നു. നമ്മള്‍ ഓടിക്കൊണ്ടിരിക്കേണ്ടതില്ല.

കടലില്‍ ഒരു മങ്ങിയ വെളിച്ചം

''പഴകിയ മദ്യവും നിരാശയും നിറഞ്ഞവനായി എന്റെ കട്ടിലില്‍ ഞാന്‍ കിടക്കുന്നു,'' ഗവണ്‍മെന്റിന്റെ രഹസ്യ ഏജന്റായി ജോലി ചെയ്യുന്നതിനിടെ വളരെ മോശമായ ഒരു സായാഹ്നത്തെക്കുറിച്ച് ഒരു പ്രസിദ്ധന്‍ എഴുതി. ''പ്രപഞ്ചത്തില്‍, നിത്യതയില്‍, ഒറ്റയ്ക്ക്, ഒരു തരി വെളിച്ചമില്ലാതെ.''

അത്തരമൊരു അവസ്ഥയില്‍, ബുദ്ധിപരമെന്ന് തോന്നിയ ഒരേയൊരു കാര്യം അയാള്‍ ചെയ്തു; അവന്‍ മുങ്ങിമരിക്കാന്‍ ശ്രമിച്ചു. തൊട്ടടുത്ത ബീച്ചിലേക്ക് കാറോടിച്ച അയാള്‍ തളര്‍ന്നുപോകുന്നതുവരെ സമുദ്രത്തിലേക്ക് നീണ്ട നീന്തല്‍ ആരംഭിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ വിദൂരത്ത് ബീച്ചിലെ വിളക്കുകള്‍ മിന്നുന്നതു കണ്ടു. ആ സമയത്ത് അയാള്‍ വ്യക്തമായ ഒരു കാരണവുമില്ലാതെ, വീണ്ടും വെളിച്ചത്തിനുനേരെ തിരിച്ചു നീന്താന്‍ തുടങ്ങി. ക്ഷീണമുണ്ടായിട്ടും, 'അത്യധികം സന്തോഷം' അനുഭവപ്പെട്ടതായി അയാള്‍ ഓര്‍മ്മിക്കുന്നു.

അതെങ്ങനെയെന്ന് മഗറിഡ്ജിന് കൃത്യമായി അറിയില്ലായിരുന്നു, പക്ഷേ ആ ഇരുണ്ട നിമിഷത്തില്‍ ദൈവം തന്റെയടുത്തേക്കെത്തി അമാനുഷികമായ ഒരു പ്രത്യാശ അയാളിലേക്കു സന്നിവേശിപ്പിച്ചു. അത്തരം പ്രത്യാശയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പലപ്പോഴും എഴുതിയിട്ടുണ്ട്. ക്രിസ്തുവിനെ അറിയുന്നതിനുമുമ്പ് നാം ഓരോരുത്തരും ''നമ്മുടെ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരും'' 'ലോകത്തില്‍ ദൈവമില്ലാത്തവരും'' ആയിരുന്നു എന്നും എഫെസ്യര്‍ക്ക് പൗലൊസ് എഴുതി (2:1, 12). എന്നാല്‍ ''കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്‌നേഹിച്ച മഹാസ്‌നേഹം നിമിത്തം ... നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിച്ചു'' (വാ. 4-5).

ഈ ലോകം നമ്മെ ആഴത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നു, പക്ഷേ നിരാശയ്ക്ക് വഴങ്ങാന്‍ ഒരു കാരണവുമില്ല. കടലില്‍ നീന്തുന്നതിനെക്കുറിച്ച് മഗറിഡ്ജ് പറഞ്ഞതുപോലെ, ''ഇരുട്ട് ഇല്ലെന്ന് എനിക്ക് വ്യക്തമായി, നിത്യമായി പ്രകാശിക്കുന്ന ഒരു പ്രകാശത്തിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത മാത്രമേയുള്ളു.''

എങ്ങനെ കാത്തിരിക്കാം

സഭയോടുള്ള ബന്ധത്തില്‍ മോഹഭംഗം നേരിട്ടവനും നിരാശനുമായ പതിനേഴു വയസ്സുകാരനായ തോമസ് ഉത്തരങ്ങള്‍ തേടി വര്‍ഷങ്ങളോളം നീണ്ട അന്വേഷണം ആരംഭിച്ചു. എന്നാല്‍ അവന്‍ പര്യവേക്ഷണം ചെയ്തതൊന്നും അവന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയോ ചെയ്തില്ല.

അവന്റെ യാത്ര അവനെ മാതാപിതാക്കളുമായി കൂടുതല്‍ അടുപ്പിച്ചു. എന്നിട്ടും അവന് ക്രിസ്ത്യാനിത്വവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു ചര്‍ച്ചയ്ക്കിടെ അവന്‍ ആക്രോശിച്ചു, ''ബൈബിളില്‍ മുഴുവനും പൊള്ളയായ വാഗ്ദാനങ്ങളാണ്.''

മറ്റൊരു മനുഷ്യന്‍ നിരാശയും കഠിന യാതനകളും നേരിട്ടു, അത് തന്റെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ തന്നെ കൊല്ലാന്‍ ശ്രമിച്ച ശത്രുക്കളില്‍ നിന്ന് ദാവീദ് ഓടിപ്പോയപ്പോള്‍, അവന്റെ പ്രതികരണം ദൈവത്തില്‍ നിന്ന് ഓടിപ്പോകുകയല്ല, അവനെ സ്തുതിക്കുക എന്നതായിരുന്നു. ''എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയനായിരിക്കും,'' അവന്‍ പാടി (സങ്കീര്‍ത്തനം 27:3).

എന്നിട്ടും ദാവീദിന്റെ കവിത ഇപ്പോഴും സംശയത്തെ സൂചിപ്പിക്കുന്നു. ''എന്നോടു കൃപചെയ്ത് എനിക്കുത്തരമരുളണമേ'' (വാ. 7) എന്ന അവന്റെ നിലവിളി ഭയവും ചോദ്യങ്ങളും ഉള്ള ഒരു മനുഷ്യനെപ്പോലെയാണ്. ''നിന്റെ മുഖം എനിക്കു മറയ്ക്കരുതേ,'' ദാവീദ് അപേക്ഷിച്ചു. ''അടിയനെ കോപത്തോടെ നീക്കിക്കളയരുതേ'' (വാ. 9).

എന്നിരുന്നാലും തന്റെ സംശയം തന്നെ തളര്‍ത്താന്‍ ദാവീദ് അനുവദിച്ചില്ല. ആ സംശയങ്ങളില്‍പ്പോലും, 'ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്ന്' ദാവീദ് പറയുന്നു (വാ. 13). എന്നിട്ട് അവന്‍ തന്റെ വായനക്കാരെ ഇപ്രകാരം അഭിസംബോധന ചെയ്തു - നിങ്ങളെയും എന്നെയും ഈ ലോകത്തിലെ തോമസിനെയും: 'യഹോവയിങ്കല്‍ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്കുക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവയ്ക്കുക' (വാ. 14).

നമ്മുടെ വലിയ ചോദ്യങ്ങള്‍ക്ക് വേഗമേറിയതും ലളിതവുമായ ഉത്തരങ്ങള്‍ നാം കണ്ടെത്തിയെന്നു വരില്ല. എന്നാല്‍ വിശ്വസിക്കാന്‍ കഴിയുന്ന ഒരു ദൈവത്തെ - നാം അവനുവേണ്ടി കാത്തിരിക്കുമ്പോള്‍ - നാം കണ്ടെത്തും.

''ദൈവിക സംഗതി''

മൈക്കിന്റെ മിക്ക സഹപ്രവര്‍ത്തകര്‍ക്കും ക്രിസ്തുമതത്തെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു, അവര്‍ക്ക് ഏതില്‍ താല്‍പ്പര്യവുമില്ലായിരുന്നു. പക്ഷേ, അവന്‍ കരുതലുള്ളവനാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഈസ്റ്ററിനോടടുത്ത ഒരു ദിവസം, ആരോ ഈസ്റ്ററിന് പെസഹയുമായി വളരെയധികം ബന്ധമുണ്ടെന്ന് കേട്ടതായി പരാമര്‍ശിക്കുകയും ബന്ധം എന്താണെന്ന് ആശ്ചര്യപ്പെടുകയും ചെയ്തു. ''ഹേയ്, മൈക്ക്!'' അവന്‍ പറഞ്ഞു. ''ഈ ദൈവിക സംഗതികളെക്കുറിച്ച് നിങ്ങള്‍ക്കറിയാം. എന്താണ് പെസഹ?'

ദൈവം യിസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് പുറത്തുകൊണ്ടുവന്നതെങ്ങനെയെന്ന് മൈക്ക് വിശദീകരിച്ചു. എല്ലാ വീടുകളിലും ആദ്യജാതന്റെ മരണം ഉള്‍പ്പെടെ പത്ത് ബാധകളെക്കുറിച്ച് അവന്‍ അവരോട് പറഞ്ഞു. ബലിയര്‍പ്പിച്ച ആട്ടിന്‍കുട്ടിയുടെ രക്തം കട്ടിളക്കാലുകളില്‍ പുരട്ടിയ വീടുകളെ മരണ ദൂതന്‍ എങ്ങനെ കടന്നുപോയി എന്ന് അവന്‍ വിശദീകരിച്ചു. പിന്നീട് പെസഹാ വേളയില്‍ യേശു ക്രൂശിക്കപ്പെട്ടതെങ്ങനെയെന്ന് പങ്കുവെച്ചു. പെട്ടെന്ന് മൈക്കിനു മനസ്സിലായി, ഹേയ്, ഞാന്‍ സാക്ഷ്യം വഹിക്കുന്നു!

ദൈവത്തെക്കുറിച്ച് അറിയാത്ത ഒരു സംസ്‌കാരത്തില്‍ ഒരു സഭയ്ക്ക് ശിഷ്യനായ പത്രോസ് ഉപദേശം നല്‍കി. അവന്‍ പറഞ്ഞു, ''നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാന്‍ എപ്പോഴും ഒരുങ്ങിയിരിപ്പിന്‍.'' (1 പത്രൊസ് 3:15).

മൈക്ക് തന്റെ വിശ്വാസത്തെ തുറന്നുകാണിച്ചതിനാല്‍, ആ വിശ്വാസം സ്വാഭാവികമായും പങ്കുവെക്കാനുള്ള അവസരം അവന് ലഭിച്ചു, 'സൗമ്യതയും ഭയഭക്തിയും' ഉള്ളനായി അവന്‍ അതു ചെയ്തു (വാ. 15).

നമുക്കും കഴിയും. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ - ദൈവത്തെക്കുറിച്ചുള്ള ''സംഗതികള്‍'' നമുക്ക് ലളിതമായി വിശദീകരിക്കാന്‍ കഴിയും.

ഒരു പേരിലെന്തിരിക്കുന്നു?

ദൈവത്തിന്റെ സമയമായപ്പോള്‍, ഞങ്ങളുടെ മകന്‍ കോഫി ഒരു വെള്ളിയാഴ്ച ജനിച്ചു - അതാണ് അവന്റെ പേരിന്റെ അര്‍ത്ഥം 'വെള്ളിയാഴ്ച ജനിച്ച കുട്ടി.' ഞങ്ങളുടെ ഒരു ഘാന സുഹൃത്തിന്റെ മകന്റെ പേരിലാണ് ഞങ്ങള്‍ അവന് ആ പേര് നല്‍കിയത്. അദ്ദേഹത്തിന്റെ ഏക മകന്‍ മരിച്ചുപോയിരുന്നു. അദ്ദേഹം ഞങ്ങളുടെ കോഫിക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്നു. അതില്‍ ഞങ്ങള്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നു.

ഒരു പേരിന്റെ പിന്നിലെ കഥ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നത് എളുപ്പമാണ്. ലൂക്കൊസ് 3 ല്‍, യോസേഫിന്റെ വംശപരമ്പരയില്‍ ഒരു പേരിനെക്കുറിച്ചുള്ള ആകര്‍ഷകമായ വിശദാംശങ്ങള്‍ കാണാം. വംശാവലി യോസേഫിന്റെ പരമ്പരയെ ആദാമിലേക്കും ദൈവത്തിലേക്കും പിന്നോട്ട് കൊണ്ടുപോകുന്നു (വാ. 38). 31-ാം വാക്യത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: ''നാഥാന്റെ മകന്‍, നാഥാന്‍ ദാവീദിന്റെ മകന്‍.'' നാഥാന്‍? അത് രസകരമായിരിക്കുന്നു. 1 ദിനവൃത്താന്തം 3:5-ല്‍ നാഥാന്‍ ബത്ത്ശേബയില്‍ ജനിച്ചുവെന്ന് നാം മനസ്സിലാക്കുന്നു.

ദാവീദ് ബത്ത്ശേബയുടെ കുട്ടിക്ക് നാഥാന്‍ എന്ന് പേരിട്ടത് യാദൃശ്ചികമാണോ? പിന്നിലുള്ള കഥ ഓര്‍മ്മിക്കുക. ബത്ത്‌ശേബ ഒരിക്കലും ദാവീദിന്റെ ഭാര്യയായിരിക്കേണ്ടവളല്ല. മറ്റൊരു നാഥാന്‍ - പ്രവാചകന്‍ - ബത്ത്‌ശേബയെ ചൂഷണം ചെയ്യാനും അവളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താനും തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തതിന് രാജാവിനെ ധൈര്യത്തോടെ നേരിട്ടു (2 ശമൂവേല്‍ 12 കാണുക).

പ്രവാചകന്റെ ശാസന സ്വീകരിച്ച ദാവീദ് തന്റെ ഭയാനകമായ കുറ്റങ്ങളില്‍ അനുതപിച്ചു. സമയം അവനിലെ മുറിവുകള്‍ ഉണക്കിയപ്പോള്‍ അവന്‍ തന്റെ മകന് നാഥാന്‍ എന്ന് പേരിട്ടു. ഇത് ബത്ത്‌ശേബയുടെ പുത്രനാണെന്നതും യേശുവിന്റെ ഭൗമിക പിതാവായ യോസേഫിന്റെ പൂര്‍വ്വികരില്‍ ഒരാളായിരുന്നുവെന്നതും എത്ര ഉചിതമായിരിക്കുന്നു (ലൂക്കൊസ് 3:23).

ബൈബിളില്‍, ദൈവകൃപ എല്ലാത്തിലും നെയ്തു ചേര്‍ത്തിരിക്കുന്നതായി നാം കാണുന്നു - അപൂര്‍വമായി മാത്രം വായിക്കുന്ന വംശാവലിയിലെ ഒരു അവ്യക്തമായ നാമത്തില്‍ പോലും. ദൈവകൃപ എല്ലായിടത്തും ഉണ്ട്.

കാലാവസ്ഥാ നിരീക്ഷകന്‍ വരുത്തിയ തെറ്റ്

1938 സെപ്റ്റംബര്‍ 21 ന് ഉച്ചതിരിഞ്ഞ്, ഒരു യുവ കാലാവസ്ഥാ നിരീക്ഷകന്‍, ഒരു ചുഴലിക്കാറ്റ് വടക്കോട്ട് ന്യൂ ഇംഗ്ലണ്ട് ലക്ഷ്യമാക്കി നീങ്ങുന്നു എന്ന മുന്നറിയിപ്പ് യുഎസ് വെതര്‍ ബ്യൂറോയ്ക്ക് നല്‍കി. എന്നാല്‍ ബ്യൂറോയുടെ തലവന്‍, ചാള്‍സ് പിയേഴ്‌സിന്റെ പ്രവചനത്തെ പരിഹസിച്ചു. തീര്‍ച്ചയായും ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഇത്രയും വടക്കോട്ട് നീങ്ങിയ ചരിത്രമില്ല.
രണ്ട് മണിക്കൂറിനുശേഷം, 1938 ലെ ന്യൂ ഇംഗ്ലണ്ട് ചുഴലിക്കാറ്റ് ലോംഗ് ദ്വീപില്‍ മണ്ണിടിച്ചില്‍ ഉണ്ടാക്കി. വൈകുന്നേരം 4 മണിയോടെ അത് ന്യൂ ഇംഗ്ലണ്ടിലെത്തുകയും കപ്പലുകളെ കരയിലേക്ക് വലിച്ചെറിയുകയും വീടുകളെ കടലില്‍ തള്ളിയിടുകയും ചെയ്തു. അറുനൂറിലധികം ആളുകള്‍ മരിച്ചു. കൃത്യമായ വിവരങ്ങളുടേയും വിശദമായ മാപ്പുകളുടെയും അടിസ്ഥാനത്തില്‍ ഉള്ള പിയേഴ്‌സിന്റെ മുന്നറിയിപ്പ് ആളുകള്‍ക്കു ലഭിച്ചിരുന്നെങ്കില്‍, അവര്‍ ജീവനോടിരിക്കുമായിരുന്നു.
ആരുടെ വാക്കാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയുക എന്ന ആശയത്തിന് വേദപുസ്തകം മുന്‍ഗണന നല്‍കുന്നു.
യിരെമ്യാവിന്റെ കാലത്ത്, വ്യാജ പ്രവാചകന്മാര്‍ക്കെതിരെ ദൈവം തന്റെ ജനത്തിന് മുന്നറിയിപ്പ് നല്‍കി. ''നിങ്ങളോട് പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുത്; അവര്‍ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ
വായില്‍നിന്നുള്ളതല്ല സ്വന്ത ഹൃദയത്തിലെ ദര്‍ശനമത്രേ അവര്‍ പ്രവചിക്കുന്നത്'' (യിരെമ്യാവ് 23:16). ദൈവം അവരെക്കുറിച്ച് പറഞ്ഞു, ''അവര്‍ എന്റെ ആലോചനസഭയില്‍ നിന്നിരുന്നുവെങ്കില്‍, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേള്‍പ്പിച്ച് അവരെ അവരുടെ ആകാത്ത വഴിയില്‍നിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തില്‍നിന്നും തിരിപ്പിക്കുമായിരുന്നു'' (വാ. 22).
'കള്ളപ്രവാചകന്മാര്‍'' ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ദൈവത്തെ മൊത്തത്തില്‍ അവഗണിക്കുകയോ അവരുടെ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി അവന്റെ വാക്കുകള്‍ വളച്ചൊടിക്കുകയോ ചെയ്യുന്ന ''വിദഗ്ദ്ധര്‍'' ഉപദേശം നല്‍കുന്നു. എന്നാല്‍, തന്റെ വചനത്തിലൂടെയും ആത്മാവിലൂടെയും, സത്യത്തില്‍ നിന്ന് വ്യാജം തിരിച്ചറിയാന്‍ വേണ്ട കാര്യങ്ങള്‍ ദൈവം നമുക്ക് നല്‍കി. അവിടുത്തെ വചനത്തിന്റെ സത്യത്താല്‍ നാം എല്ലാം അളക്കുമ്പോള്‍, നമ്മുടെ സ്വന്തം വാക്കുകളും ജീവിതവും ആ സത്യം മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കും.

വൈദ്യുതി പ്രവഹിക്കുന്ന കമ്പി

'ഞാന്‍ ഒരു കറന്റ് കമ്പിയില്‍ തൊട്ടതുപോലെ എനിക്ക് തോന്നി,'' പള്ളിയില്‍ വച്ച് ദൈവവുമായുള്ള ആദ്യ കണ്ടുമുട്ടലിനെക്കുറിച്ച് പ്രൊഫസര്‍ പറഞ്ഞു. ഈ സ്ഥലത്ത് എന്തോ സംഭവിക്കുന്നു, അവള്‍ വിചാരിച്ചു. അത് എന്താണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. മുമ്പ് നിരീശ്വരവാദിയായ അവളുടെ ലോകവീക്ഷണം അമാനുഷികതയുടെ സാധ്യതയ്ക്ക് വഴിമാറിയ നിമിഷമായി അവള്‍ അതിനെ വിളിക്കുന്നു. ക്രമേണ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ രൂപാന്തരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യത്തില്‍ അവള്‍ വിശ്വസിച്ചു.

ഒരു വൈദ്യുത കമ്പിയില്‍ തൊടുക - യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഒരു മലമുകളിലേക്കു പോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടപ്പോള്‍ അവര്‍ക്ക് അനുഭവപ്പെട്ടത് അങ്ങനെയാണ്. ക്രിസ്തുവിന്റെ ''വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി'' (മര്‍ക്കോസ് 9:3) ഏലിയാവും മോശയും അവര്‍ക്കു പ്രത്യക്ഷമായി - യേശുവിന്റെ മറുരൂപപ്പെടല്‍ എന്ന് ഇന്നു നാം വിളിക്കുന്ന സംഭവമായിരുന്നു അത്.

മലയില്‍ നിന്ന് ഇറങ്ങിവന്ന യേശു ശിഷ്യന്മാരോട് താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതുവരെ കണ്ട കാര്യങ്ങള്‍ ആരോടും പറയരുതെന്ന് പറഞ്ഞു (വാ. 9). എന്നാല്‍ ''മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക'' എന്നതുകൊണ്ട് അവന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അവര്‍ക്കറിയില്ലായിരുന്നു (വാ. 10).

യേശുവിനെക്കുറിച്ചുള്ള ശിഷ്യന്മാരുടെ ധാരണ നിരാശാജനകമാംവിധം അപൂര്‍ണ്ണമായിരുന്നു, കാരണം അവന്റെ മരണവും പുനരുത്ഥാനവും ഉള്‍പ്പെടുന്ന ഒരു അന്ത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഒടുവില്‍ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവുമായുള്ള അവരുടെ അനുഭവങ്ങള്‍ അവരുടെ ജീവിതത്തെ തീര്‍ത്തും രൂപാന്തരപ്പെടുത്തി. തന്റെ പില്‍ക്കാല ജീവിതത്തില്‍, ക്രിസ്തുവിന്റെ മറുരൂപപ്പെടലിനു ദൃക്‌സാക്ഷിയായതിനെ, ശിഷ്യന്മാര്‍ ആദ്യമായി ''അവന്റെ മഹിമയുടെ ദൃക്‌സാക്ഷികളായ'' സംഭവമായി പത്രൊസ് വിശേഷിപ്പിച്ചു (2 പത്രൊസ് 1:16).
പ്രൊഫസറും ശിഷ്യന്മാരും പഠിച്ചതുപോലെ, യേശുവിന്റെ ശക്തി നാം അനുഭവിക്കുമ്പോള്‍ നാം ഒരു ''ഒരു വൈദ്യുത കമ്പിയില്‍'' തൊടുകയാണ്. അവിടെ എന്തോ സംഭവിക്കുന്നു. ജീവനുള്ള ക്രിസ്തു നമ്മെ വിളിക്കുന്നു.

മേഴ്‌സിയുടെ വിലാപം

അവളുടെ പിതാവ് തന്റെ അസുഖത്തിന് മന്ത്രവാദത്തെ കുറ്റപ്പെടുത്തി. എയ്ഡ്സ് ആയിരുന്നു അദ്ദേഹത്തിന്. അദ്ദേഹം മരിച്ചപ്പോള്‍, മകള്‍, പത്തുവയസ്സുള്ള മേഴ്സി, അമ്മയോട് കൂടുതല്‍ അടുത്തു. എന്നാല്‍ അവളുടെ അമ്മയ്ക്കും അസുഖമുണ്ടായിരുന്നു, മൂന്നു വര്‍ഷത്തിനുശേഷം അവരും മരിച്ചു. അന്നുമുതല്‍, മേഴ്സിയുടെ സഹോദരി അഞ്ച് കുഞ്ഞുങ്ങളെ വളര്‍ത്തി. അപ്പോഴാണ് മേഴ്സി അവളുടെ അഗാധമായ വേദനയുടെ ഒരു ജേണല്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്.

യിരെമ്യാ പ്രവാചകനും തന്റെ വേദനയുടെ ഒരു രേഖ സൂക്ഷിച്ചു. വിലാപങ്ങളുടെ കഠിനമായ പുസ്തകത്തില്‍, ബാബിലോണിയന്‍ സൈന്യം യെഹൂദയോട് ചെയ്ത അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി. ഇരകളില്‍ ഏറ്റവും പ്രായം കുറഞ്ഞവര്‍ക്കായി യിരെമ്യാവിന്റെ ഹൃദയം പ്രത്യേകിച്ചും ദുഃഖിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനത്തിന്‍ പുത്രിയുടെ നാശംനിമിത്തം ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു കണ്ണു മങ്ങിപ്പോകുന്നു; ... പൈതങ്ങളും ശിശുക്കളും നഗരവീഥികളില്‍ തളര്‍ന്നുകിടക്കുന്നു'' (2:11). യെഹൂദയിലെ ആളുകള്‍ക്ക് ദൈവത്തെ അവഗണിച്ച ചരിത്രമുണ്ടായിരുന്നു, പക്ഷേ അവരുടെ മക്കളും അതിന്റെ വില കൊടുക്കുകയായിരുന്നു. ''അവര്‍ അമ്മമാരുടെ മാറില്‍വച്ചു പ്രാണന്‍ വിടുന്നു'' എന്ന് യിരെമ്യാവു എഴുതി (വാ. 12).

അത്തരം കഷ്ടപ്പാടുകള്‍ നേരിടുമ്പോള്‍ യിരെമ്യാവ് ദൈവത്തെ തള്ളിക്കളയുമെന്ന് നാം പ്രതീക്ഷിച്ചിരിക്കാം. പകരം, അവന്‍ അതിജീവിച്ചവരോട് അഭ്യര്‍ത്ഥിച്ചു, ''നിന്റെ ഹൃദയത്തെ വെള്ളംപോലെ കര്‍ത്തൃസന്നിധിയില്‍ പകരുക; വീഥികളുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ടു തളര്‍ന്നു കിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി അവങ്കലേക്കു കൈ മലര്‍ത്തുക'' (വാ. 19).

മേഴ്‌സിയും യിരെമ്യാവും ചെയ്തതുപോലെ, നമ്മുടെ ഹൃദയം ദൈവത്തിലേക്ക് പകരുന്നത് നല്ലതാണ്. മനുഷ്യനെന്ന നിലയില്‍ വിലാപം ഒരു നിര്‍ണായക ഭാഗമാണ്. ദൈവം അത്തരം വേദന അനുവദിക്കുമ്പോഴും അവന്‍ നമ്മോട് ചേര്‍ന്നു ദുഃഖിക്കുന്നു. നാം അവന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവന്‍ നിശ്ചയമായും വിലപിക്കും!

ഇപ്പോള്‍ മുതല്‍ ഒരു നൂറു വര്‍ഷങ്ങള്‍

'ഒരു നൂറു വര്‍ഷം കഴിഞ്ഞും ആളുകള്‍ എന്നെ ഓര്‍മ്മിക്കണമെന്നു ഞാനാഗ്രഹിക്കുന്നു'' തിരക്കഥാ രചയിതാവായ റോഡ് സെര്‍ലിംഗ് 1975 ല്‍ പറഞ്ഞു. 'ദി ട്വിലൈറ്റ് സോണ്‍'' എന്നി ടിവി സീരിയലിന്റെ നിര്‍മ്മാതാവായ സെര്‍ലിംഗ്, ആളുകള്‍ തന്നെക്കുറിച്ച് 'അവന്‍ ഒരു എഴുത്തുകാരന്‍ ആയിരുന്നു' എന്നു പറയണം എന്നാഗ്രഹിച്ചു. ഒരു പൈതൃകം വെച്ചിട്ടുപോകണമെന്നുള്ള സെര്‍ലിംഗിന്റെ ആഗ്രഹത്തോട് - നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും നിലനില്‍പ്പും നല്‍കുന്ന ഒന്ന് - നമ്മില്‍ മിക്കവര്‍ക്കും താദാത്മ്യപ്പെടുവാന്‍ കഴിയും.

ജീവിതത്തിന്റെ ക്ഷണികമായ ദിനങ്ങളുടെ മധ്യത്തില്‍ അര്‍ത്ഥം കണ്ടെത്താന്‍ പോരാട്ടം നടത്തുന്ന ഒരു മനുഷ്യനെയാണ് ഇയ്യോബിന്റെ കഥ കാണിച്ചുതരുന്നത്. ഒരു ക്ഷണനേരത്തിനുള്ളില്‍, അവന്റെ സമ്പാദ്യങ്ങള്‍ മാത്രമല്ല അവന് ഏറ്റവും വിലപ്പെട്ട അവന്റെ മക്കള്‍ തന്നെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അവന്‍ അത് അര്‍ഹിക്കുന്നതാണെന്ന് അവന്റെ സ്‌നേഹിതന്മാര്‍ കുറ്റപ്പെടുത്തി. 'അയ്യോ എന്റെ വാക്കുകള്‍ ഒന്ന് എഴുതിയെങ്കില്‍, ഒരു പുസ്തകത്തില്‍ കുറിച്ചുവച്ചെങ്കില്‍ കൊള്ളാമായിരുന്നു. അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട്് പാറയില്‍ സദാകാലത്തേക്ക് കൊത്തിവച്ചെങ്കില്‍ കൊള്ളാമായിരുന്നു'' എന്ന് ഇയ്യോബ് നിലവിളിച്ചു (ഇയ്യോബ് 19:23-24).

ഇയ്യോബിന്റെ വാക്കുകള്‍ 'പാറയില്‍ സദാകാലത്തേക്ക് കൊത്തിവെച്ചു.'' അത് ബൈബിളില്‍ നാം കാണുന്നു. എന്നാല്‍ താന്‍ വിട്ടിട്ടു പോന്നതിനെക്കാള്‍ അധികം അര്‍ത്ഥം തന്റെ ജീവിതത്തെ സംബന്ധിച്ച് ഇയ്യോബിനു വേണമായിരുന്നു. ദൈവത്തിന്റെ സ്വഭാവത്തില്‍ അവന്‍ അതു കണ്ടെത്തി. 'എന്നെ വീെണ്ടടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്നും അവന്‍ ഒടുവില്‍ പൊടിമേല്‍ നില്‍ക്കുമെന്നും ഞാന്‍ അറിയുന്നു'' എന്ന് ഇയ്യോബ് പ്രഖ്യാപിച്ചു (19:25). ഈ അറിവ് അവന് ശരിയായ വാഞ്ഛ നല്‍കി: 'ഞാന്‍ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണ് അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളില്‍ വാഞ്ഛിക്കുന്നു'' (വാ. 27).

അവസാനത്തില്‍, അവന്‍ പ്രതീക്ഷിച്ചത് അവനു കിട്ടിയില്ല. അതിലധികം അവന്‍ കണ്ടെത്തി - സകല അര്‍ത്ഥങ്ങളുടെയും നിലനില്‍പ്പിന്റെയും ഉറവിടമായവനെ (42:1-6).