വൈദ്യുതി പ്രവഹിക്കുന്ന കമ്പി
'ഞാന്‍ ഒരു കറന്റ് കമ്പിയില്‍ തൊട്ടതുപോലെ എനിക്ക് തോന്നി,'' പള്ളിയില്‍ വച്ച് ദൈവവുമായുള്ള ആദ്യ കണ്ടുമുട്ടലിനെക്കുറിച്ച് പ്രൊഫസര്‍ പറഞ്ഞു. ഈ സ്ഥലത്ത് എന്തോ സംഭവിക്കുന്നു, അവള്‍ വിചാരിച്ചു. അത് എന്താണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. മുമ്പ് നിരീശ്വരവാദിയായ അവളുടെ ലോകവീക്ഷണം അമാനുഷികതയുടെ സാധ്യതയ്ക്ക് വഴിമാറിയ നിമിഷമായി അവള്‍ അതിനെ വിളിക്കുന്നു. ക്രമേണ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ രൂപാന്തരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യത്തില്‍ അവള്‍ വിശ്വസിച്ചു.
ഒരു വൈദ്യുത കമ്പിയില്‍ തൊടുക - യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഒരു മലമുകളിലേക്കു പോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടപ്പോള്‍ അവര്‍ക്ക് അനുഭവപ്പെട്ടത് അങ്ങനെയാണ്. ക്രിസ്തുവിന്റെ ''വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി'' (മര്‍ക്കോസ് 9:3) ഏലിയാവും മോശയും അവര്‍ക്കു പ്രത്യക്ഷമായി - യേശുവിന്റെ മറുരൂപപ്പെടല്‍ എന്ന് ഇന്നു നാം വിളിക്കുന്ന സംഭവമായിരുന്നു അത്.
മലയില്‍ നിന്ന് ഇറങ്ങിവന്ന യേശു ശിഷ്യന്മാരോട് താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതുവരെ കണ്ട കാര്യങ്ങള്‍ ആരോടും പറയരുതെന്ന് പറഞ്ഞു (വാ. 9). എന്നാല്‍ ''മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക'' എന്നതുകൊണ്ട് അവന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അവര്‍ക്കറിയില്ലായിരുന്നു (വാ. 10).
യേശുവിനെക്കുറിച്ചുള്ള ശിഷ്യന്മാരുടെ ധാരണ നിരാശാജനകമാംവിധം അപൂര്‍ണ്ണമായിരുന്നു, കാരണം അവന്റെ മരണവും പുനരുത്ഥാനവും ഉള്‍പ്പെടുന്ന ഒരു അന്ത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഒടുവില്‍ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവുമായുള്ള അവരുടെ അനുഭവങ്ങള്‍ അവരുടെ ജീവിതത്തെ തീര്‍ത്തും രൂപാന്തരപ്പെടുത്തി. തന്റെ പില്‍ക്കാല ജീവിതത്തില്‍, ക്രിസ്തുവിന്റെ മറുരൂപപ്പെടലിനു ദൃക്‌സാക്ഷിയായതിനെ, ശിഷ്യന്മാര്‍ ആദ്യമായി ''അവന്റെ മഹിമയുടെ ദൃക്‌സാക്ഷികളായ'' സംഭവമായി പത്രൊസ് വിശേഷിപ്പിച്ചു (2 പത്രൊസ് 1:16).
പ്രൊഫസറും ശിഷ്യന്മാരും പഠിച്ചതുപോലെ, യേശുവിന്റെ ശക്തി നാം അനുഭവിക്കുമ്പോള്‍ നാം ഒരു ''ഒരു വൈദ്യുത കമ്പിയില്‍'' തൊടുകയാണ്. അവിടെ എന്തോ സംഭവിക്കുന്നു. ജീവനുള്ള ക്രിസ്തു നമ്മെ വിളിക്കുന്നു.
മേഴ്‌സിയുടെ വിലാപം
അവളുടെ പിതാവ് തന്റെ അസുഖത്തിന് മന്ത്രവാദത്തെ കുറ്റപ്പെടുത്തി. എയ്ഡ്സ് ആയിരുന്നു അദ്ദേഹത്തിന്. അദ്ദേഹം മരിച്ചപ്പോള്‍, മകള്‍, പത്തുവയസ്സുള്ള മേഴ്സി, അമ്മയോട് കൂടുതല്‍ അടുത്തു. എന്നാല്‍ അവളുടെ അമ്മയ്ക്കും അസുഖമുണ്ടായിരുന്നു, മൂന്നു വര്‍ഷത്തിനുശേഷം അവരും മരിച്ചു. അന്നുമുതല്‍, മേഴ്സിയുടെ സഹോദരി അഞ്ച് കുഞ്ഞുങ്ങളെ വളര്‍ത്തി. അപ്പോഴാണ് മേഴ്സി അവളുടെ അഗാധമായ വേദനയുടെ ഒരു ജേണല്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്.
യിരെമ്യാ പ്രവാചകനും തന്റെ വേദനയുടെ ഒരു രേഖ സൂക്ഷിച്ചു. വിലാപങ്ങളുടെ കഠിനമായ പുസ്തകത്തില്‍, ബാബിലോണിയന്‍ സൈന്യം യെഹൂദയോട് ചെയ്ത അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി. ഇരകളില്‍ ഏറ്റവും പ്രായം കുറഞ്ഞവര്‍ക്കായി യിരെമ്യാവിന്റെ ഹൃദയം പ്രത്യേകിച്ചും ദുഃഖിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനത്തിന്‍ പുത്രിയുടെ നാശംനിമിത്തം ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു കണ്ണു മങ്ങിപ്പോകുന്നു; ... പൈതങ്ങളും ശിശുക്കളും നഗരവീഥികളില്‍ തളര്‍ന്നുകിടക്കുന്നു'' (2:11). യെഹൂദയിലെ ആളുകള്‍ക്ക് ദൈവത്തെ അവഗണിച്ച ചരിത്രമുണ്ടായിരുന്നു, പക്ഷേ അവരുടെ മക്കളും അതിന്റെ വില കൊടുക്കുകയായിരുന്നു. ''അവര്‍ അമ്മമാരുടെ മാറില്‍വച്ചു പ്രാണന്‍ വിടുന്നു'' എന്ന് യിരെമ്യാവു എഴുതി (വാ. 12).
അത്തരം കഷ്ടപ്പാടുകള്‍ നേരിടുമ്പോള്‍ യിരെമ്യാവ് ദൈവത്തെ തള്ളിക്കളയുമെന്ന് നാം പ്രതീക്ഷിച്ചിരിക്കാം. പകരം, അവന്‍ അതിജീവിച്ചവരോട് അഭ്യര്‍ത്ഥിച്ചു, ''നിന്റെ ഹൃദയത്തെ വെള്ളംപോലെ കര്‍ത്തൃസന്നിധിയില്‍ പകരുക; വീഥികളുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ടു തളര്‍ന്നു കിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി അവങ്കലേക്കു കൈ മലര്‍ത്തുക'' (വാ. 19).
മേഴ്‌സിയും യിരെമ്യാവും ചെയ്തതുപോലെ, നമ്മുടെ ഹൃദയം ദൈവത്തിലേക്ക് പകരുന്നത് നല്ലതാണ്. മനുഷ്യനെന്ന നിലയില്‍ വിലാപം ഒരു നിര്‍ണായക ഭാഗമാണ്. ദൈവം അത്തരം വേദന അനുവദിക്കുമ്പോഴും അവന്‍ നമ്മോട് ചേര്‍ന്നു ദുഃഖിക്കുന്നു. നാം അവന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവന്‍ നിശ്ചയമായും വിലപിക്കും!
ഇപ്പോള്‍ മുതല്‍ ഒരു നൂറു വര്‍ഷങ്ങള്‍
'ഒരു നൂറു വര്‍ഷം കഴിഞ്ഞും ആളുകള്‍ എന്നെ ഓര്‍മ്മിക്കണമെന്നു ഞാനാഗ്രഹിക്കുന്നു'' തിരക്കഥാ രചയിതാവായ റോഡ് സെര്‍ലിംഗ് 1975 ല്‍ പറഞ്ഞു. 'ദി ട്വിലൈറ്റ് സോണ്‍'' എന്നി ടിവി സീരിയലിന്റെ നിര്‍മ്മാതാവായ സെര്‍ലിംഗ്, ആളുകള്‍ തന്നെക്കുറിച്ച് 'അവന്‍ ഒരു എഴുത്തുകാരന്‍ ആയിരുന്നു' എന്നു പറയണം എന്നാഗ്രഹിച്ചു. ഒരു പൈതൃകം വെച്ചിട്ടുപോകണമെന്നുള്ള സെര്‍ലിംഗിന്റെ ആഗ്രഹത്തോട് - നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും നിലനില്‍പ്പും നല്‍കുന്ന ഒന്ന് - നമ്മില്‍ മിക്കവര്‍ക്കും താദാത്മ്യപ്പെടുവാന്‍ കഴിയും.
ജീവിതത്തിന്റെ ക്ഷണികമായ ദിനങ്ങളുടെ മധ്യത്തില്‍ അര്‍ത്ഥം കണ്ടെത്താന്‍ പോരാട്ടം നടത്തുന്ന ഒരു മനുഷ്യനെയാണ് ഇയ്യോബിന്റെ കഥ കാണിച്ചുതരുന്നത്. ഒരു ക്ഷണനേരത്തിനുള്ളില്‍, അവന്റെ സമ്പാദ്യങ്ങള്‍ മാത്രമല്ല അവന് ഏറ്റവും വിലപ്പെട്ട അവന്റെ മക്കള്‍ തന്നെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അവന്‍ അത് അര്‍ഹിക്കുന്നതാണെന്ന് അവന്റെ സ്‌നേഹിതന്മാര്‍ കുറ്റപ്പെടുത്തി. 'അയ്യോ എന്റെ വാക്കുകള്‍ ഒന്ന് എഴുതിയെങ്കില്‍, ഒരു പുസ്തകത്തില്‍ കുറിച്ചുവച്ചെങ്കില്‍ കൊള്ളാമായിരുന്നു. അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട്് പാറയില്‍ സദാകാലത്തേക്ക് കൊത്തിവച്ചെങ്കില്‍ കൊള്ളാമായിരുന്നു'' എന്ന് ഇയ്യോബ് നിലവിളിച്ചു (ഇയ്യോബ് 19:23-24).
ഇയ്യോബിന്റെ വാക്കുകള്‍ 'പാറയില്‍ സദാകാലത്തേക്ക് കൊത്തിവെച്ചു.'' അത് ബൈബിളില്‍ നാം കാണുന്നു. എന്നാല്‍ താന്‍ വിട്ടിട്ടു പോന്നതിനെക്കാള്‍ അധികം അര്‍ത്ഥം തന്റെ ജീവിതത്തെ സംബന്ധിച്ച് ഇയ്യോബിനു വേണമായിരുന്നു. ദൈവത്തിന്റെ സ്വഭാവത്തില്‍ അവന്‍ അതു കണ്ടെത്തി. 'എന്നെ വീെണ്ടടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്നും അവന്‍ ഒടുവില്‍ പൊടിമേല്‍ നില്‍ക്കുമെന്നും ഞാന്‍ അറിയുന്നു'' എന്ന് ഇയ്യോബ് പ്രഖ്യാപിച്ചു (19:25). ഈ അറിവ് അവന് ശരിയായ വാഞ്ഛ നല്‍കി: 'ഞാന്‍ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണ് അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളില്‍ വാഞ്ഛിക്കുന്നു'' (വാ. 27).
അവസാനത്തില്‍, അവന്‍ പ്രതീക്ഷിച്ചത് അവനു കിട്ടിയില്ല. അതിലധികം അവന്‍ കണ്ടെത്തി - സകല അര്‍ത്ഥങ്ങളുടെയും നിലനില്‍പ്പിന്റെയും ഉറവിടമായവനെ (42:1-6).
പ്രത്യാശയ്ക്കു വകയുണ്ടോ?
ക്രിസ്തുവിന്റെ കാലത്തെ റോമന്‍ സത്രങ്ങള്‍ കുപ്രസിദ്ധമായിരുന്നതിനാല്‍ റബ്ബിമാര്‍ തങ്ങളുടെ മൃഗങ്ങളെപ്പോലും അവയില്‍ വിട്ടിട്ടു പോകുമായിരുന്നില്ല. അത്തരം മോശം സാഹചര്യങ്ങള്‍ നിമിത്തം യാത്രക്കാരായ ക്രിസ്ത്യാനികള്‍ ആതിഥേയത്വത്തിനായി ക്രിസ്ത്യാനികളുടെ വീടുകള്‍ തേടുമായിരുന്നു.
ആദിമകാല യാത്രികരുടെ കൂട്ടത്തില്‍ യേശു, മശിഹായാണെന്ന സത്യം നിഷേധിക്കുന്ന ദുരുപദേഷ്ടാക്കളും ഉണ്ടായിരുന്നു. അക്കാരണത്താലാണ് 2 യോഹന്നാന്‍, ആതിഥേയത്വം നിഷേധിക്കുന്നതിനെക്കുറിച്ചു പറയുന്നത്. 'ദുരുപദേഷ്ടാക്കള്‍ പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന എതിര്‍ക്രിസ്തുക്കളാണ്'' എന്ന് യോഹന്നാന്‍ തന്റെ മുന്‍ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു (1 യോഹന്നാന്‍ 2:22). 2 യോഹന്നാനില്‍ ഇക്കാര്യം കുറെക്കൂടെ വിശദീകരിക്കുന്നു, അതായത് യേശു ക്രിസ്തു ആണെന്നു വിശ്വസിക്കുന്നവന് 'പിതാവും പുത്രനും ഉണ്ട്'' (വാ. 9).
തുടര്‍ന്ന്, ''ഒരുത്തന്‍ ഈ ഉപദേശവുംകൊണ്ടല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നു എങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുത്; അവനു കുശലം പറയുകയും അരുത്'' (വാ. 10) എന്ന് അവന്‍ മുന്നറിയിപ്പു നല്‍കുന്നു. വ്യാജസുവിശേഷം പ്രസംഗിക്കുന്ന ഒരുവന് ആതിഥ്യം അരുളുക എന്നു പറഞ്ഞാല്‍, ആളുകളെ ദൈവത്തില്‍ നിന്നകറ്റുന്നതിനു സഹായിക്കുക എന്നാണര്‍ത്ഥം.
ദൈവസ്നേഹത്തിന്റെ ഒരു 'മറുവശം'' നമുക്കു കാണിച്ചുതരികയാണ് യോഹന്നാന്റെ രണ്ടാം ലേഖനം. വിരിക്കപ്പെട്ട കരവുമായി എല്ലാവരെയും സ്വീകരിക്കുന്ന ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ സ്നേഹം, വഞ്ചനാപരമായി തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ദോഷം വരുത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നില്ല. അനുതാപത്തോടെ തന്നെ സമീപിക്കുന്നവരെ കരം നീട്ടി ദൈവം അശ്ലേഷിക്കും, എങ്കിലും ഒരു ഭോഷ്‌കിനെ അവന്‍ ഒരിക്കലും ആശ്ലേഷിക്കുകയില്ല.
പറുദീസയിലെ ലാവ
ഉഷ്ണമേഖലാ ചെടിപ്പടര്‍പ്പുകളുടെ ഓരത്തുകൂടെ ഒഴുകി വന്നുകൊണ്ടിരുന്ന ലാവയുടെ ശീല്‍ക്കാര ശബ്ദമൊഴികെ എല്ലാം നിശബ്ദമായിരുന്നു. പ്രദേശവാസികള്‍ മങ്ങിയ മുഖത്തോടെയും എന്നാല്‍ അതിശയഭാവത്തിലും നോക്കിനിന്നു. മിക്ക ദിവസങ്ങളിലും അവരിതിനെ 'പറുദീസ' എന്നാണ് വിളിക്കാറ്. എന്നാല്‍ ഇന്നേ ദിവസം, ഹവായിയിലെ പൂനാ ജില്ലയിലുള്ള ഈ അഗ്നിമയ വിള്ളലുകള്‍, മരുങ്ങാത്ത അഗ്നിപര്‍വ്വത ശക്തിയിലൂടെ ദൈവം ഈ ദ്വീപുകളെ ചുട്ടുപഴുപ്പിക്കുകയാണ് എന്നെല്ലാവരെയും ഓര്‍മ്മിപ്പിച്ചു.
പുരാതന യിസ്രായേല്യരും മരുങ്ങാത്ത ഒരു ശക്തിയെ അഭിമുഖീകരിച്ചു. ദാവീദ് രാജാവ് നിയമപ്പെട്ടകം വീണ്ടും കൊണ്ടുവന്നപ്പോള്‍ (2 ശമൂവേല്‍ 6:1-4) ആര്‍പ്പുവിളി പൊട്ടിപ്പുറപ്പെട്ടു (വാ. 5)-എന്നാല്‍ പെട്ടകത്തെ നേരെ നിര്‍ത്തുവാന്‍ ഒരു മനുഷ്യന്‍ അതിനെ പിടിക്കുകയും അവന്‍ പെട്ടെന്നു മരിച്ചുവീഴുകയും ചെയ്തതുവരെ മാത്രമേ അതു നീണ്ടുനിന്നുള്ളു (വാ. 6-7).
സൃഷ്ടിക്കുന്ന കാര്യത്തില്‍ മാത്രമല്ല നശിപ്പിക്കുന്ന കാര്യത്തിലും ദൈവം ഒരു അഗ്നിപര്‍വ്വതം പോലെ പ്രവചനാതീതമാണ് എന്നു ചിന്തിക്കാന്‍ ഇതു നമ്മെ പ്രേരിപ്പിച്ചേക്കാം. എന്നിരുന്നാലും, അവനെ ആരാധിക്കുന്നതിനായി വേര്‍തിരിച്ചിരിക്കുന്ന കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് യിസ്രായേലിന് ദൈവം പ്രത്യേക പ്രമാണങ്ങള്‍ നല്‍കിയിരുന്നു എന്ന കാര്യം ഓര്‍ക്കുവാന്‍ അതു നമ്മെ സഹായിക്കും (സംഖ്യാപുസ്തകം 4 കാണുക). യിസ്രായേലിന് ദൈവത്തോടടുക്കുവാനുള്ള ഭാഗ്യപദവി ലഭിച്ചിരുന്നു എങ്കിലും അലക്ഷ്യമായി അവനെ സമീപിക്കാന്‍ കഴിയാത്തവണ്ണം അവന്റെ സാന്നിധ്യം അത്രയധികം ഭയാനകമായിരുന്നു.
ദൈവം മോശെക്കു പത്തു കല്പനകള്‍ നല്‍കിയ 'തീ കത്തുന്ന പര്‍വ്വത'ത്തെക്കുറിച്ച് എബ്രായര്‍ 12 അനുസ്മരിക്കുന്നു. ആ പര്‍വ്വതം എല്ലാവരെയും ഭീതിപ്പെടുത്തി (വാ. 18-21). എന്നാല്‍ എഴുത്തുകാരന്‍ ആ കാഴ്ചയുടെ വ്യത്യാസത്തെ ഇപ്രകാരം രേഖപ്പെടുത്തി: എന്നാല്‍ 'പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും... അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നത്' (വാ. 22-24). യേശു - ദൈവത്തിന്റെ പുത്രന്‍ - അവന്റെ ഇണക്കാനാവാത്ത എന്നാല്‍ സ്‌നേഹസമ്പന്നനായ പിതാവിന്റെ അടുത്തേക്കു നമുക്കു വരാനുള്ള വഴി നമുക്കായി തുറന്നിരിക്കുന്നു.
കേവലം ഒരു സ്പര്‍ശനം
അത് കേവലം ഒരു സ്പര്‍ശനമായിരുന്നു, എങ്കിലും അത് കൊളിന് എല്ലാ നിലയിലും വ്യത്യാസം വരുത്തി. യേശുവില്‍ വിശ്വസിക്കുന്നവരോട് പക വെച്ചുപുലര്‍ത്തിയിരുന്ന തിനു പേരുകേട്ട പ്രദേശത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പോകുവാന്‍ അവന്റെ ചെറിയ സംഘം ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അവന്റെ സമ്മര്‍ദ്ദം വല്ലാതെ ഉയരാന്‍ തുടങ്ങി. അദ്ദേഹം തന്റെ ഉത്ക്കണ്ഠകള്‍ ഒരു സംഘാംഗത്തോടു പങ്കുവെച്ചപ്പോള്‍, ആ സുഹൃത്ത് നിന്നിട്ട് തന്റെ കരം അദ്ദേഹത്തിന്റെ തോളില്‍വെച്ചു, എന്നിട്ട് പ്രോത്സാഹനത്തിന്റെ ചില വാക്കുകള്‍ പറഞ്ഞു. ആ ഹ്രസ്വമായ സ്പര്‍ശനത്തെ കൊളിന്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കി തന്റെ വഴിത്തിരിവായും, ദൈവം തന്നോടുകൂടെയുണ്ട് എന്ന കേവല സത്യത്തിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലായും കാണുന്നു.
യേശുവിന്റെ പ്രിയ ശിഷ്യനും സ്‌നേഹിതനുമായിരുന്ന യോഹന്നാന്‍, സുവിശേഷം പ്രസംഗിച്ചതിന്റെ പേരില്‍ നിര്‍ജ്ജനമായ പത്മൊസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ടപ്പോള്‍, 'കാഹളത്തിനൊത്ത ഒരു മഹാനാദം' അവന്‍ കേട്ടു (വെളിപ്പാട് 1:10). ആ ഞെട്ടിപ്പിക്കുന്ന സംഭവത്തെത്തുടര്‍ന്ന് കര്‍ത്താവിന്റെ തന്നെ ഒരു ദര്‍ശനം അവന്‍ കണ്ടു, അപ്പോള്‍ യോഹന്നാന്‍ 'മരിച്ചവനെപ്പോലെ അവന്റെ കാല്ക്കല്‍ വീണു.' എന്നാല്‍ ആ ഭയപ്പെടുത്തുന്ന നിമിഷത്തില്‍ അവന്‍ ആശ്വാസവും ധൈര്യവും പ്രാപിച്ചു. യോഹന്നാന്‍ എഴുതി, 'അവന്‍ വലംകൈ എന്റെമേല്‍ വച്ചു; ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു' (വാ. 17).
നമുക്കു പുതിയ കാര്യങ്ങളെ കാണിച്ചുതരുവാനും നമ്മെ വിശാലമാക്കുവാനും വളരുന്നതിനു നമ്മെ സഹായിക്കുവാനും ദൈവം നമ്മെ നമ്മുടെ സുരക്ഷിത മേഖലയ്ക്കു പുറത്തേക്കു കൊണ്ടുപോകാറുണ്ട്. എങ്കിലും ഓരോ സാഹചര്യത്തിലൂടെയും കടന്നുപോകുന്നതിനാവശ്യമായ ധൈര്യവും ആശ്വാസവും അവന്‍ നമുക്കു നല്‍കും. നമ്മുടെ പരിശോധനകളില്‍ അവന്‍ നമ്മെ ഉപേക്ഷിക്കുകയില്ല. സകലവും അവന്റെ നിയന്ത്രണത്തിലാണ്. അവന്‍ നമ്മെ തന്റെ കരങ്ങളില്‍ വഹിച്ചിരിക്കുന്നു.
കപടഭക്തിക്കാര്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഹൃദയം
'നമ്മുടെ ടീം അംഗങ്ങളില്‍ ഒരാള്‍ അങ്ങനെ ചെയ്‌തെങ്കില്‍ ഞാന്‍ വളരെ നിരാശനാണ്' 2016 ലെ ഒരു മാച്ചില്‍ ചതിവു കാണിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററെ പരാമര്‍ശിച്ച് ഒരു കളിക്കാരന്‍ പറഞ്ഞു. എന്നാല്‍ കേവലം രണ്ടു വര്‍ഷം കഴിഞ്ഞ് അതേ കളിക്കാരന്‍ സമാനമായ കുറ്റത്തിനു പിടിക്കപ്പെട്ടു.
കാപട്യം പോലെ നമ്മെ കോപിപ്പിക്കുന്ന കാര്യങ്ങള്‍ ചുരുക്കമാണ്. എന്നാല്‍ ഉല്പത്തി 38 ലെ യെഹൂദായുടെ കഥയില്‍, യെഹൂദായുടെ കപട സ്വഭാവത്തിന് മരണകരമായ ഭവിഷ്യത്താണുണ്ടായത്. തന്റെ രണ്ടു പുത്രന്മാര്‍ താമാറിനെ വിവാഹം ചെയ്ത് അധികം താമസിയാതെ മരണമടഞ്ഞപ്പോള്‍, അവളുടെ ആവശ്യം നിവര്‍ത്തിച്ചുകൊടുക്കുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് യെഹൂദാ പതുക്കെ പിന്‍വാങ്ങി (വാ. 8-11). ഗതിമുട്ടിയ താമാര്‍, ഒരു വേശ്യയുടെ പ്രച്ഛന്നവേഷം ധരിക്കുകയും യെഹൂദാ അവളോടൊപ്പം ശയിക്കുകയും ചെയ്തു (വാ. 15-16).
എന്നിട്ടും തന്റെ വിധവയായ മരുമകള്‍ ഗര്‍ഭിണിയായി എന്നു കേട്ടപ്പോള്‍ അവന്റെ പ്രതികരണം മരണകരമായിരുന്നു. 'അവളെ പുറത്തുകൊണ്ടുവരുവിന്‍; അവളെ ചുട്ടുകളയണം' അവന്‍ ആവശ്യപ്പെട്ടു (വാ. 24). എന്നാല്‍ യെഹൂദായാണ് പിതാവ് എന്നതിനു താമാറിന്റെ കൈയില്‍ തെളിവുണ്ടായിരുന്നു (വാ. 25).
യെഹൂദയ്ക്ക് അതു നിഷേധിക്കാമായിരുന്നു. മറിച്ച് 'അവള്‍ എന്നിലും നീതിയുള്ളവള്‍' (വാ. 26) എന്നു തന്റെ കാപട്യം ഏറ്റുപറയുകയും അവളെ കരുതാനുള്ള തന്റെ ഉത്തരവാദിത്വം അംഗീകരിക്കുകയും ചെയ്തു.
ദൈവം തന്റെ വീണ്ടെടുപ്പിന്‍ ചരിത്രത്തില്‍ യെഹൂദായുടെയും താമാറിന്റെയും കഥയുടെ ഈ കറുത്ത അധ്യായവും ചേര്‍ത്തെഴുതി. താമാറിന്റെ മക്കള്‍ (വാ. 29-30) യേശുവിന്റെ പൂര്‍വ്വപിതാക്കന്മാര്‍ ആകേണ്ടവരായിരുന്നു (മത്തായി 1:2-3).
എന്തുകൊണ്ടാണ് ഉല്പത്തി 38 ബൈബിളില്‍ ചേര്‍ത്തത്? ഒരു കാരണം അതു നമ്മുടെ കപട മനുഷ്യഹൃദയത്തിന്റെ കഥയാണ് -ഒപ്പം ദൈവത്തിന്റെ സ്‌നേഹവും കൃപയും കരുണയുമുള്ള ഹൃദയത്തിന്റെയും കഥ.
ഞാന്‍ ആരാണ്?
ഡേവ് തന്റെ ജോലി ആസ്വദിച്ചിരുന്നു, എങ്കിലും ഏറെക്കാലമായി എന്തിലേക്കോ തന്നെ വലിക്കുന്നതായി അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇപ്പോള്‍ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടുകൊണ്ട് മിഷനറി പ്രവര്‍ത്തനത്തിനായി അദ്ദേഹം ചുവടുവയ്ക്കുകയാണ്. എങ്കിലും വിചിത്രമെന്നു പറയട്ടെ, ഗൗരവമായ സംശയങ്ങളും അദ്ദേഹത്തെ അലട്ടി.
'ഇതിനുള്ള അര്‍ഹത എനിക്കില്ല' അദ്ദേഹം ഒരു സുഹൃത്തിനോടു പറഞ്ഞു. 'മിഷന്‍ ബോര്‍ഡിന് യഥാര്‍ത്ഥ എന്നെ അറിയില്ല. ഞാന്‍ ഇതിനു പറ്റിയവനല്ല.'
ഡേവിനു നല്ല പറ്റിയ കൂട്ടുകാരുണ്ടായിരുന്നു. മോശെയുടെ പേരു കേട്ടാല്‍ ഉടനെ നാംചിന്തിക്കുന്നത് നേതൃത്വം, ശക്തി, പത്തു കല്പനകള്‍ എന്നിവയെക്കുറിച്ചാണ്. ഒരു മനുഷ്യനെ കൊന്നതിനുശേഷം മരുഭൂമിയിലേക്ക് ഓടിപ്പോയവനാണ് മോശ എന്നതു നാം…
എന്തു വിലകൊടുക്കേണ്ടി വന്നാലും
'പൗലൊസ്, ക്രിസ്തുവിന്റെ അപ്പൊസ്തലന്‍' എന്ന സിനിമ, സഭയുടെ ആരംഭകാലത്തെ പീഡനങ്ങളെ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ അപ്രധാന കഥാപാത്രങ്ങള്‍ പോലും യേശുവിനെ അനുഗമിക്കുന്നത് എത്രമാത്രം അപകടകരമാണെന്ന് വെളിപ്പെടുത്തുന്നു. ക്രെഡിറ്റില്‍ കൊടുത്തിരിക്കുന്ന ഈ റോളുകള്‍ ശ്രദ്ധിക്കുക: അടിയേറ്റ സ്ത്രീ, അടിയേറ്റ പുരുഷന്‍, ക്രിസ്തീയ ഇര 1, 2, 3.
ക്രിസ്തുവനോട് അനുരൂപപ്പെടുന്നത് പലപ്പോഴും വലിയ വിലകൊടുക്കേണ്ടതായിരുന്നു. ലോകത്തിന്റെ മിക്കയിടങ്ങളിലും ഇന്നും യേശുവിനെ അനുഗമിക്കുന്നത് അപകടകരമാണ്. ഇന്നത്തെ അനേക സഭകളും അത്തരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ്. എന്നിരുന്നാലും നമ്മില്‍ ചിലര്‍, നമ്മുടെ വിശ്വാസം പരിഹസിക്കപ്പെടുമ്പോഴും നമ്മുടെ വിശ്വാസം നിമിത്തം ഒരു സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു എന്നു സംശയിക്കുമ്പോഴും, 'പീഡിപ്പിക്കപ്പെടുന്നു' എന്നു അപക്വമായി ചിന്തിക്കുന്നവരാണ്.
എന്നാല്‍ നമ്മുടെ സമൂഹിക പദവി ബലികഴിക്കുന്നതും നമ്മുടെ ജീവിതം ബലികഴിക്കുന്നതും തമ്മില്‍ ബൃഹത്തായ വ്യത്യാസമുണ്ട് എന്നതു വ്യക്തമാണ്. അതിനു വിപരീതമായി വ്യക്തി താല്‍പ്പര്യങ്ങള്‍, സാമ്പത്തിക സ്ഥിരത, സാമൂഹിക അംഗീകാരം എന്നിവ എല്ലാക്കാലത്തും മനുഷ്യന്റെ തീവ്രമായ അഭിലാഷങ്ങളാണ്. യേശുവിന്റെ ആദ്യകാല ശിഷ്യന്മാരില്‍ ചിലരുടെ പെരുമാറ്റത്തില്‍ ഇക്കാര്യം നാം കാണുന്നുണ്ട്. അപ്പൊസ്തലനായ യോഹന്നാല്‍ രേഖപ്പെടുത്തുന്നത്, യേശുവിന്റെ ക്രൂശീകരണത്തിന് കേവലം ദിവസങ്ങള്‍ക്കു മുമ്പ്, അനേക യെഹൂദന്മാരും അവനെ തിരസ്‌കരിച്ചിട്ടും (യോഹ. 12:37), 'പ്രമാണികളില്‍ തന്നേയും അനേകര്‍ അവനില്‍ വിശ്വസിച്ചു' (വാ. 42). അവര്‍ 'പള്ളിഭ്രഷ്ടര്‍ ആകാതിരിക്കുവാന്‍ പരീശന്മാര്‍ നിമിത്തം ഏറ്റു പറഞ്ഞില്ലതാനും. അവര്‍ ദൈവത്താലുള്ള മാനത്തെക്കാള്‍ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു' (വാ. 42-43).
ഇന്നും ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തെ ഒളിപ്പിച്ചുവയ്ക്കാന്‍ തക്കവണ്ണം സാമൂഹിക സമ്മര്‍ദ്ദം (ചിലപ്പോള്‍ അതിലധികവും) നാം നേരിടുന്നുണ്ട്. എന്തു വില കൊടുക്കേണ്ടിവന്നാലും മനുഷ്യരുടെ മാനത്തെക്കാളധികം ദൈവത്താലുള്ള അംഗീകാരം അന്വേഷിക്കുന്നവരായി നമുക്ക് ഒരുമിച്ചു നില്‍ക്കാം.
തിരികെ യുദ്ധത്തില്‍
കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ അവള്‍ മാതാപിതാക്കളെ ചീത്ത വിളിക്കുമായിരുന്നു. അവരുമായുള്ള തന്റെ അവസാനത്തെ സംഭാഷണമായിരുന്നു ആ ചീത്ത വാക്കുകള്‍ എന്നവള്‍ അറിഞ്ഞിരുന്നില്ല. ഇന്ന്, വര്‍ഷങ്ങള്‍ നീണ്ട കൗണ്‍സിലിംഗിനുശേഷവും അവള്‍ക്കു തന്നോടുതന്നെ ക്ഷമിക്കാന്‍ കഴിയുന്നില്ല. കുറ്റബോധവും പശ്ചാത്താപവും അവളെ തളര്‍ത്തുന്നു.
നാമെല്ലാം മോശം പ്രവൃത്തിയില്‍ ദുഃഖിക്കുന്നവരാണ്-അവയില്‍ ചിലത് കഠിനവുമാണ്. എന്നാല്‍ കുറ്റബോധത്തെ മറികടക്കാനുള്ള വഴി ബൈബിള്‍ കാണിച്ചുതരുന്നു. ഒരുദാഹരണം നമുക്കു നോക്കാം.
ദാവീദ് ചെയ്തതിനെ കഠിനപദങ്ങളുപയോഗിച്ചാണ് വിവരിച്ചിരിക്കുന്നത്. അത് 'രാജാക്കന്മാര്‍ യുദ്ധത്തിന് പുറപ്പെടുന്ന കാലം' ആയിരുന്നു എങ്കിലും ദാവീദ് 'യെരൂശലേമില്‍ തന്നെ താമസിച്ചിരുന്നു' (2 ശമൂവേല്‍ 11:1). യുദ്ധത്തില്‍ നിന്നു വിട്ടുനിന്ന ദാവീദ് മറ്റൊരുവന്റെ ഭാര്യയെ അപഹരിക്കുകയും കൊലപാതകത്തിലൂടെ അതു മൂടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു (വാ. 2-5, 14-15). ദാവീദിന്റെ അധഃപതനത്തെ ദൈവം തടഞ്ഞുവെങ്കിലും ശേഷിക്കും കാലം തന്റെ പാപത്തെക്കുറിച്ചുള്ള കുറ്റബോധത്തോടെ രാജാവിനു ജീവിക്കേണ്ടിവന്നു.
ദാവീദ് ചാരത്തില്‍നിന്നും ഉയര്‍ന്നു വന്നപ്പോള്‍, അവന്റെ സൈന്യാധിപനായിരുന്ന യോവാബ്, ദാവീദ് നയിക്കേണ്ടിയിരുന്ന യുദ്ധം നയിച്ചു വിജയത്തിലേക്കു നീങ്ങുകയായിരുന്നു (12:26). യോവാബ് ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു: '... ഞാന്‍ നഗരം പിടിച്ചിട്ടു കീര്‍ത്തി എനിക്കാകാതിരിക്കേണ്ടതിനു നീ ... നഗരത്തിനു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്ളുക എന്നു പറയിച്ചു' (വാ. 28). ദാവീദ് ഒടുവില്‍ ദൈവം അവനെ നിയമിച്ച ജനത്തിന്റെയും സൈന്യത്തിന്റെയും നായകസ്ഥാനത്തേക്കു മടങ്ങിവന്നു (വാ. 29).
നമ്മുടെ ഭൂതകാലം നമ്മെ ഞെരുക്കുവാന്‍ നാം അനുവദിക്കുമ്പോള്‍, ദൈവത്തിന്റെ കൃപ മതിയായതല്ല എന്നു നാം അവനോടു പറയുകയാണു ചെയ്യുന്നത്. നാം ചെയ്തത് എന്തുതന്നെയായിരുന്നാലും നമ്മുടെ പിതാവ് തന്റെ സമ്പൂര്‍ണ്ണ പാപക്ഷമ നമുക്കു നല്‍കുന്നു. ദാവീദിനെപ്പോലെ നമുക്കും യുദ്ധത്തിലേക്കു മടങ്ങുവാനാവശ്യമായ കൃപ കണ്ടെത്താന്‍ കഴിയും.