‘പൗലൊസ്, ക്രിസ്തുവിന്റെ അപ്പൊസ്തലന്‍’ എന്ന സിനിമ, സഭയുടെ ആരംഭകാലത്തെ പീഡനങ്ങളെ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ അപ്രധാന കഥാപാത്രങ്ങള്‍ പോലും യേശുവിനെ അനുഗമിക്കുന്നത് എത്രമാത്രം അപകടകരമാണെന്ന് വെളിപ്പെടുത്തുന്നു. ക്രെഡിറ്റില്‍ കൊടുത്തിരിക്കുന്ന ഈ റോളുകള്‍ ശ്രദ്ധിക്കുക: അടിയേറ്റ സ്ത്രീ, അടിയേറ്റ പുരുഷന്‍, ക്രിസ്തീയ ഇര 1, 2, 3.

ക്രിസ്തുവനോട് അനുരൂപപ്പെടുന്നത് പലപ്പോഴും വലിയ വിലകൊടുക്കേണ്ടതായിരുന്നു. ലോകത്തിന്റെ മിക്കയിടങ്ങളിലും ഇന്നും യേശുവിനെ അനുഗമിക്കുന്നത് അപകടകരമാണ്. ഇന്നത്തെ അനേക സഭകളും അത്തരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ്. എന്നിരുന്നാലും നമ്മില്‍ ചിലര്‍, നമ്മുടെ വിശ്വാസം പരിഹസിക്കപ്പെടുമ്പോഴും നമ്മുടെ വിശ്വാസം നിമിത്തം ഒരു സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു എന്നു സംശയിക്കുമ്പോഴും, ‘പീഡിപ്പിക്കപ്പെടുന്നു’ എന്നു അപക്വമായി ചിന്തിക്കുന്നവരാണ്.

എന്നാല്‍ നമ്മുടെ സമൂഹിക പദവി ബലികഴിക്കുന്നതും നമ്മുടെ ജീവിതം ബലികഴിക്കുന്നതും തമ്മില്‍ ബൃഹത്തായ വ്യത്യാസമുണ്ട് എന്നതു വ്യക്തമാണ്. അതിനു വിപരീതമായി വ്യക്തി താല്‍പ്പര്യങ്ങള്‍, സാമ്പത്തിക സ്ഥിരത, സാമൂഹിക അംഗീകാരം എന്നിവ എല്ലാക്കാലത്തും മനുഷ്യന്റെ തീവ്രമായ അഭിലാഷങ്ങളാണ്. യേശുവിന്റെ ആദ്യകാല ശിഷ്യന്മാരില്‍ ചിലരുടെ പെരുമാറ്റത്തില്‍ ഇക്കാര്യം നാം കാണുന്നുണ്ട്. അപ്പൊസ്തലനായ യോഹന്നാല്‍ രേഖപ്പെടുത്തുന്നത്, യേശുവിന്റെ ക്രൂശീകരണത്തിന് കേവലം ദിവസങ്ങള്‍ക്കു മുമ്പ്, അനേക യെഹൂദന്മാരും അവനെ തിരസ്‌കരിച്ചിട്ടും (യോഹ. 12:37), ‘പ്രമാണികളില്‍ തന്നേയും അനേകര്‍ അവനില്‍ വിശ്വസിച്ചു’ (വാ. 42). അവര്‍ ‘പള്ളിഭ്രഷ്ടര്‍ ആകാതിരിക്കുവാന്‍ പരീശന്മാര്‍ നിമിത്തം ഏറ്റു പറഞ്ഞില്ലതാനും. അവര്‍ ദൈവത്താലുള്ള മാനത്തെക്കാള്‍ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു’ (വാ. 42-43).

ഇന്നും ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തെ ഒളിപ്പിച്ചുവയ്ക്കാന്‍ തക്കവണ്ണം സാമൂഹിക സമ്മര്‍ദ്ദം (ചിലപ്പോള്‍ അതിലധികവും) നാം നേരിടുന്നുണ്ട്. എന്തു വില കൊടുക്കേണ്ടിവന്നാലും മനുഷ്യരുടെ മാനത്തെക്കാളധികം ദൈവത്താലുള്ള അംഗീകാരം അന്വേഷിക്കുന്നവരായി നമുക്ക് ഒരുമിച്ചു നില്‍ക്കാം.