വര്‍ത്തമാനകാലത്തില്‍ ദൈവത്തോടൊപ്പം നടക്കുക
'മിയര്‍ ക്രിസ്റ്റിയാനിറ്റി''യില്‍ സി. എസ്. ലൂയിസ് പറയുന്നു, 'ദൈവം സമയത്ത് അല്ല എന്നത് ഏതാണ്ട് തീര്‍ച്ചയാണ്. അവന്റെ ജീവിതത്തില്‍ പത്തു മുപ്പത് എന്നിങ്ങനെ ഒന്നിനു പുറകേ ഒന്നായുള്ള നിമിഷങ്ങള്‍ ഉള്‍പ്പെടുന്നില്ല. ലോകാരംഭം മുതലുള്ള എല്ലാ നിമിഷിങ്ങളും അവനെ സംബന്ധിച്ച് എപ്പോഴും വര്‍ത്തമാനകാലമാണ്.' ഇപ്പോഴും കാത്തിരിപ്പു സമയങ്ങള്‍ അന്തമില്ലാത്തെന്നു തോന്നും. എന്നാല്‍ സമയത്തിന്റെ നിത്യ നിര്‍മ്മാതാവായ ദൈവത്തില്‍ ആശ്രയിക്കാന്‍ നാം പഠിക്കുമ്പോള്‍ നമ്മുടെ ക്ഷണികമായ ജീവിതം അവന്റെ കരങ്ങളില്‍ ഭദ്രമാണ് എന്ന യാഥാര്‍ത്ഥ്യം നമുക്ക് അംഗീകരിക്കാന്‍ കഴിയും.
102-ാം സങ്കീര്‍ത്തനത്തില്‍ വിലപിക്കുന്ന സങ്കീര്‍ത്തനക്കാരന്‍, തന്റെ 'ആയുസ്സു ചാഞ്ഞുപോകുന്ന നിഴല്‍പോലെയാകുന്നു'' എന്നും ഉണങ്ങിപ്പോകുന്ന പുല്ലുപോലെയും ആകുന്നു എന്നും എന്നാല്‍ ദൈവം 'തലമുറതലമുറയായി നിലനില്ക്കുന്നു' എന്നും സമ്മതിക്കുന്നു (വാ. 11-12). കഷ്ടങ്ങളാല്‍ ക്ഷീണിച്ച എഴുത്തുകാരന്‍, 'ദൈവം എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു''എന്ന് എഴുതുന്നു (വാ. 12). ദൈവത്തിന്റെ ശക്തിയും സ്ഥിരമായ മനസ്സലിവും തന്റെ വ്യക്തിപരമായ മണ്ഡലത്തിനും അപ്പുറത്തേക്കു വ്യാപിക്കുന്നു എന്നവന്‍ ഉറപ്പിച്ചു പറയുന്നു (വാ. 13-18). അവന്റെ ആശയറ്റ അവസ്ഥയിലും (വാ. 19-24), സങ്കീര്‍ത്തനക്കാരന്‍ തന്റെ ശ്രദ്ധയെ സ്രഷ്ടാവായ ദൈവത്തിങ്കലേക്കു തിരിക്കുന്നു (വാ. 25). അവന്റെ സൃഷ്ടികള്‍ എല്ലാം നശിച്ചാലും അവന്‍ നിത്യതയോളം മാറ്റമില്ലാത്തവനായി നില്‍ക്കും (വാ. 26-27).
സമയം നിശ്ചലമായി നില്‍ക്കുന്നതായോ ഇഴഞ്ഞു നീങ്ങുന്നതായോ തോന്നുമ്പോള്‍, താമസിച്ചുപോയി എന്നോ പ്രതികരിക്കുന്നില്ലെന്നോ ദൈവത്തെ കുറ്റപ്പെടുത്താന്‍ നാം പ്രേരിപ്പിക്കപ്പെടാറുണ്ട്. നിശ്ചലമായിരിക്കുമ്പോള്‍ നാം അക്ഷമരാകുകയോ നിരാശരാകുകയോ ചെയ്തേക്കാം. അവന്‍ നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ള പാതയിലെ ഓരോ ചരല്‍ക്കല്ലും അവന്‍ തിരഞ്ഞെടുത്തതാണ് എന്നതു നാം മറന്നേക്കാം. എന്നാല്‍ സ്വയം പ്രതിരോധിക്കാനായി അവന്‍ നമ്മെ വിട്ടകൊടുക്കുകയില്ല.ദൈവ സാന്നിധ്യത്തില്‍ നാം വിശ്വാസത്താല്‍ ജീവിക്കുമ്പോള്‍ നമുക്ക് ദൈവത്തോടൊപ്പം വര്‍ത്തമാനകാലത്തില്‍ നടക്കാന്‍ സാധിക്കും.
ഒരു ആത്മാര്‍ത്ഥ നിങ്ങള്‍ക്കു നന്ദി
സേവ്യറിന്റെ ജോലിക്കുള്ള ആദ്യ ഇന്റര്‍വ്യൂവിനുള്ള തയ്യാറെടുപ്പിനിടെ എന്റെ ഭര്‍ത്താവ് അലന്‍ ഞങ്ങളുടെ മകന്റെ പക്കല്‍ ഒരു സെറ്റ് താങ്ക് യൂ കാര്‍ഡുകള്‍ നല്‍കി. ഇന്റര്‍വ്യൂവിനുശേഷം ഭാവി തൊഴിലുടമകള്‍ക്ക് നല്‍കുന്നതിനുവേണ്ടിയായിരുന്നു അവ. എന്നിട്ടദ്ദേഹം ഒരു തൊഴിലുടമയായി അഭിനയിച്ച്, ഒരു മാനേജര്‍ എന്ന നിലയിലുള്ള തന്റെ ദശാബ്ദങ്ങളിലെ അനുഭവം വെച്ച് സേവ്യറിനോട് ചോദ്യങ്ങള്‍ ചോദിച്ചു. അഭിനയമെല്ലാം കഴിഞ്ഞ് മകന്‍ തന്റെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളെല്ലാം ഫയലില്‍ തിരുകി. കാര്‍ഡുകളെക്കുറിച്ച് അലന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അവന്‍ പുഞ്ചിരിച്ചു. 'എനിക്കറിയാം' അവന്‍ പറഞ്ഞു, 'ഒരു ആത്മാര്‍ത്ഥ നിങ്ങള്‍ക്കു നന്ദി നോട്ട് മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും എന്നെ വേറിട്ടു നിര്‍ത്തും.'
സേവ്യറെ ജോലിക്കെടുക്കാന്‍ മാനേജര്‍ വിളിച്ചപ്പോള്‍, വര്‍ഷങ്ങള്‍ക്കുശേഷം തനിക്കു ലഭിച്ച കൈകൊണ്ടെഴുതിയ താങ്ക് യൂ കാര്‍ഡിനായി അദ്ദേഹം നന്ദി പറഞ്ഞു.
നന്ദി പറയുന്നത് നിലനില്‍ക്കുന്ന സ്വാധീനം ഉളവാക്കും. സങ്കീര്‍ത്തനക്കാരുടെ ഹൃദയംഗമമായ പ്രാര്‍ത്ഥനയും കൃതജ്ഞതാ നിര്‍ഭരമായ ആരാധനയും സങ്കീര്‍ത്തനപുസ്തകത്തില്‍ സംരക്ഷിച്ചിരിക്കുന്നു. നൂറ്റിയന്‍പതു സങ്കീര്‍ത്തനങ്ങള്‍ ഉണ്ടെങ്കിലും ഈ രണ്ടു വാക്യങ്ങള്‍ നന്ദി കരേറ്റലിന്റെ സന്ദേശം പ്രതിഫലിപ്പിക്കുന്നു: 'ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാന്‍ വര്‍ണ്ണിക്കും; ഞാന്‍ നിന്നില്‍ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന്‍ നിന്റെ നാമത്തെ കീര്‍ത്തിക്കും' (സങ്കീര്‍ത്തനം 9:1-2).
ദൈവത്തിന്റെ എല്ലാ അത്ഭുത പ്രവൃത്തികള്‍ക്കുമുള്ള നമ്മുടെ നന്ദി ദൈവത്തോടു അര്‍പ്പിച്ചു തീര്‍ക്കാന്‍ നമുക്കു കഴികയില്ല. എങ്കിലും നമ്മുടെ പ്രാര്‍ത്ഥനയില്‍ ഒരു ആത്മാര്‍ത്ഥമായ ദൈവമേ നന്ദി നമുക്കര്‍പ്പിക്കാന്‍ കഴിയും. ദൈവത്തെ സ്തുതിക്കുന്നതും അവന്‍ ചെയ്തതും ചെയ്യുമെന്നു വാഗ്ദത്തം ചെയ്തിരിക്കുന്നതുമായ എല്ലാറ്റെയും അംഗീകരിക്കുന്നതുമായ കൃതജ്ഞതാ നിര്‍ഭരമായ ആരാധനയുടെ ഒരു ജീവിതശൈലി വളര്‍ത്തിയെടുക്കാന്‍ നമുക്കു കഴിയും.
ഒരിക്കലും പ്രത്യാശ കൈവിടരുത്
സ്‌നേഹിതയ്ക്ക് ക്യാന്‍സര്‍ ആണെന്ന പരിശോധനാ ഫലം ലഭിച്ചപ്പോള്‍, അവളുടെ കാര്യങ്ങള്‍ എല്ലാം പെട്ടെന്നു ക്രമീകരിക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു. അവള്‍ കരഞ്ഞുകൊണ്ട് എന്നെ വിളിക്കുകയും തന്റെ ഭര്‍ത്താവിനെയും മക്കളെയും കുറിച്ച് ആകുലപ്പെടുകയും ചെയ്തു. ഞാന്‍ അവളുടെ അടിയന്തിര പ്രാര്‍ത്ഥനാ വിഷയം ഞങ്ങളുടെ സ്‌നേഹിതരുമായി പങ്കുവെച്ചു. പ്രതീക്ഷ കൈവിടരുതെന്നും താനും തന്റെ സംഘവും തങ്ങളാല്‍ കഴിയുന്നത് ചെയ്യാമെന്നും മറ്റൊരു ഡോക്ടര്‍ അവളോടു പറഞ്ഞപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു. ചില ദിവസങ്ങള്‍ മറ്റുള്ളവയെക്കാള്‍ പ്രയാസകരമായിരുന്നുവെങ്കിലും, തനിക്കെതിരെ വരുന്ന പ്രതിസന്ധികള്‍ക്കപ്പുറമായി അവള്‍ ദൈവത്തില്‍ ആശ്രയിച്ചു. അവള്‍ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല.
എന്റെ സ്‌നേഹിതയുടെ സ്ഥിരതയുള്ള വിശ്വാസം ലൂക്കൊസ് 8 ലെ ആശയറ്റ സ്ത്രീയുടെ കാര്യം എന്നെ ഓര്‍മ്മിപ്പിച്ചു. 12 വര്‍ഷം തുടര്‍ച്ചയായി രോഗവും നിരാശയും ഒറ്റപ്പെടലും അനുഭവിച്ച അവള്‍ യേശുവിന്റെ പുറകില്‍ ചെന്ന് അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ തൊട്ടു. അവളുടെ വിശ്വാസ പ്രവൃത്തിയെ തുടര്‍ന്നു സത്വര സൗഖ്യം അവള്‍ക്കുണ്ടായി. തന്റെ സാഹചര്യം എത്ര പ്രതീക്ഷയറ്റതായിരുന്നാലും ... മറ്റുള്ളവര്‍ക്കു ചെയ്യാന്‍ കഴിയാത്തത് യേശുവിനു ചെയ്യാന്‍ കഴിയുമെന്നു വിശ്വസിച്ചു ...പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു (വാ. 43-44).
അവസാനിക്കയില്ലെന്നു തോന്നുന്ന വേദനയും പ്രതീക്ഷയറ്റതെന്നു തോന്നുന്ന സാഹചര്യവും അസഹനീയമായ കാത്തിരിപ്പും നാം അനുഭവിച്ചേക്കാം. നമുക്കെതിരായ പ്രതികൂലങ്ങള്‍ ഉയരത്തിലും വിശാലമായും കുന്നുകൂടുന്ന നിമിഷങ്ങള്‍ നാം അനുഭവിച്ചേക്കാം. ക്രിസ്തുവില്‍ നാം ആശ്രയിച്ചിട്ടും നാം ആശിക്കുന്ന സൗഖ്യം നമുക്കു ലഭിച്ചില്ല എന്നു വന്നേക്കാം. എങ്കിലും അപ്പോള്‍ പോലും, അവനെ തൊടുവാനും ഒരിക്കലും പ്രത്യാശ കൈവിടാതെ അവനില്‍ ആശ്രയിക്കുവാനും, അവന്‍ എല്ലായ്‌പ്പോഴും പ്രാപ്തനും എല്ലായ്‌പ്പോഴും വിശ്വസിക്കാന്‍ കൊള്ളാവുന്നവനും എല്ലായ്‌പ്പോഴും സമീപേയുള്ളവനും എന്നു വിശ്വസിക്കുവാനും യേശു നമ്മെ ക്ഷണിക്കുന്നു.
യോദ്ധാവിനെപ്പോലെ നടക്കുക
പതിനെട്ടുകാരിയായ എമ്മായുടെ സന്തോഷത്തെയും ക്രിസ്തുവിനോടുള്ള ഉത്സാഹഭരിതമായ സ്‌നേഹത്തെയും എതിരാളികള്‍ വിമര്‍ശിച്ചുകൊണ്ടിരുന്നിട്ടും അവള്‍ യേശുവിനെക്കുറിച്ച് വിശ്വസ്തതയോടെ സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചുകൊണ്ടിരുന്നു. ചിലര്‍ അവളുടെ ശാരീരിക അനാകര്‍ഷണീയതയെ എടുത്തുകാട്ടിപ്പോലും അവളെ വിമര്‍ശിച്ചു. മറ്റു ചിലര്‍ ദൈവത്തോടുള്ള അവളുടെ ഭക്തി നിമിത്തം അവള്‍ക്ക് പരിജ്ഞാനമില്ലെന്നു പറഞ്ഞു. കരുണയില്ലാത്ത വാക്കുകള്‍ അവളുടെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചുവെങ്കിലും അവള്‍ തന്റെ ഉറച്ച വിശ്വാസവും യേശുവിനോടും മറ്റുള്ളവരോടുമുള്ള സ്‌നേഹവും നിമിത്തം സുവിശേഷം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എങ്കിലും ചിലപ്പോഴൊക്കെ, തന്റെ സ്വത്വവും മൂല്യവും മറ്റുള്ളവരുടെ വിമര്‍ശനത്തിനനുസരിച്ചാണ് നിര്‍ണ്ണയിക്കപ്പെടുന്നതെന്നു വിശ്വസിക്കാന്‍ അവള്‍ പരീക്ഷിക്കപ്പെട്ടിരുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍, അവള്‍ ദൈവത്തോടു സഹായത്തിനപേക്ഷിക്കുകയും തന്നെ ഉപദ്രവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും, തിരുവചനം ധ്യാനിക്കുകയും ആത്മാവു നല്‍കുന്ന ശക്തിയും ആത്മവിശ്വാസവും കൈമുതലാക്കി മുന്നോട്ടു പോകയും ചെയ്യും.
ഗിദെയോന്‍ മിദ്യാന്യര്‍ എന്ന കഠിനരായ എതിരാളികളെ നേരിട്ടു (ന്യായാധിപന്മാര്‍ 6:1-10). ദൈവം അവനെ 'പരാക്രമശാലി' എന്നു വിളിച്ചെങ്കിലും ഗിദെയോന്റെ സംശയവും സ്വയം സൃഷ്ടിച്ച പരിമിതികളും അരക്ഷിതാവസ്ഥയും മാറിയില്ല (വാ. 11-15). ഒന്നിലധികം അവസരങ്ങളില്‍, അവന്റെ ദൈവസാന്നിധ്യത്തെയും തന്റെ യോഗ്യതകളെയും ചോദ്യം ചെയ്തു, എങ്കിലും ക്രമേണ വിശ്വാസത്തോടെ സമര്‍പ്പിച്ചു.
നാം ദൈവത്തിലാശ്രയിക്കുമ്പോള്‍, നമ്മെക്കുറിച്ച് അവന്‍ പറയുന്നതു സത്യമാണ് എന്നു വിശ്വസിക്കുന്ന നിലയില്‍ നമുക്കു ജീവിക്കുവാന്‍ കഴിയും. നമ്മുടെ സ്വത്വത്തെ സംശയിക്കുവാന്‍ പീഡനങ്ങള്‍ നമ്മെ പരീക്ഷിച്ചാലും നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു തന്റെ സാന്നിധ്യം നമുക്കുറപ്പിച്ചുതരികയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും. അവന്റെ സമ്പൂര്‍ണ്ണ സ്‌നേഹമാകുന്ന ആയുധം ധരിച്ചും അവന്റെ അനന്തമായ കൃപയാല്‍ സംരക്ഷിക്കപ്പെട്ടും അവന്റെ വിശ്വസനീയ സത്യത്തില്‍ ഭദ്രമാക്കപ്പെട്ടും ശക്തരായ പോരാളികളെപ്പോലെ നടക്കാന്‍ നമുക്കു കഴിയും എന്നവന്‍ നമുക്ക് ഉറപ്പുതരുന്നു.
നിങ്ങളുടെ പേരു പൂരിപ്പിക്കുക
'ഗോഡ്‌സ് ലൗ ലെറ്റേഴ്‌സ്' എന്ന ഗ്രന്ഥത്തില്‍ ഗ്ലെനിസ് നെല്ലിസ്റ്റ്, കര്‍ത്താവിനോട് ആഴമായ നിലയില്‍ ഇടപെടുവാന്‍ കുട്ടികളെ ആഹ്വാനം ചെയ്യുന്നു. ഈ ബാലകൃതികളില്‍ ഓരോ ബൈബിള്‍ കഥയ്ക്കുശേഷവും ദൈവത്തില്‍നിന്നുള്ള ഒരു കുറിപ്പും കുട്ടിയുടെ പേരു എഴുതുവാന്‍ സ്ഥലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവചന സത്യങ്ങള്‍ വ്യക്തിപരമാക്കുന്നത് കുഞ്ഞു വായനക്കാര്‍ക്ക് ബൈബിള്‍ കേവലം ഒരു കഥാപുസ്തകമല്ല എന്നു മനസ്സിലാക്കാന്‍ സഹായിക്കും.
അവരുമായി ഒരു ബന്ധം ദൈവം ആഗ്രഹിക്കുന്നുവെന്നും തിരുവെഴുത്തിലൂടെ അവന്‍ തന്റെ അതീവ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടു സംസാരിക്കുന്നുവെന്നും അവരെ പഠിപ്പിക്കുന്നു.
ഞാന്‍ എന്റെ അനന്തരവനുവേണ്ടി ഒരു പുസ്തകം വാങ്ങുകയും ദൈവത്തില്‍നിന്നുള്ള ഓരോ കുറിപ്പിന്റെയും ആദ്യ ഭാഗത്തുള്ള ഭാഗം പൂരിപ്പിക്കുകയും ചെയ്തു. തന്റെ പേരു കണ്ടതിന്റെ സന്തോഷത്തില്‍, എന്റെ അനന്തരവന്‍ പറഞ്ഞു, 'ദൈവം എന്നെയും സ്‌നേഹിക്കുന്നു!' സ്‌നേഹവാനായ നമ്മുടെ സ്രഷ്ടാവിന്റെ ആഴമേറിയതും പൂര്‍ണ്ണമായും വ്യക്തിപരമായതുമായ സ്‌നേഹം അറിയുന്നത് എത്ര ആശ്വാസകരമാണ്.
ദൈവം പ്രവാചകനായ യെശയ്യാവിലൂടെ യിസ്രായേലിനോടു നേരിട്ടു സംസാരിച്ചപ്പോള്‍, അവന്‍ അവരുടെ ശ്രദ്ധയെ ആകാശത്തിലേക്കു ക്ഷണിച്ചു. 'ആകാശത്തിലെ സൈന്യത്തെ'' താന്‍ സംഖ്യാക്രമത്തില്‍ നടത്തുന്നുവെന്നും (യെശയ്യാവ് 40:26), നക്ഷത്രങ്ങളുടെ ഓരോന്നിന്റെയും വില കണക്കാക്കുന്നുവെന്നും സ്‌നേഹത്തോടെ ഓരോന്നിനെയും പേരുചൊല്ലി വിളിക്കുന്നുവെന്നും അവന്‍ പ്രസ്താവിക്കുന്നു. ഒരു നക്ഷത്രത്തെയും താന്‍ മറക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും അവന്‍ തന്റെ ജനത്തിന് ഉറപ്പു നല്‍കുന്നു. അഥവാ താന്‍ മനപ്പൂര്‍വ്വമായ ഉദ്ദേശ്യത്തോടെയും അനന്തമായ സ്‌നേഹത്തോടെയും രൂപപ്പെടുത്തിയ ഒരു പ്രിയ കുഞ്ഞിനെയും മറക്കുന്നില്ല.
തിരുവെഴുത്തില്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ സ്‌നേഹമസൃണ വാഗ്ദത്തത്തെയും സ്‌നേഹത്തിന്റെ പ്രഖ്യാപനങ്ങളെയും നാം ആഘോഷിക്കുമ്പോള്‍, നമ്മുടെ പേരുകളും നമുക്കു പൂരിപ്പിക്കാം. നമുക്ക് ആശ്രയിക്കുകയും ശിശുതുല്യമായ സന്തോഷത്തോടെ 'ദൈവം എന്നെയും സ്‌നേഹിക്കുന്നു!' എന്നു പ്രഖ്യാപിക്കുകയും ചെയ്യാം.
നാം എന്തു ചെയ്താലും
'സന്തോഷത്താല്‍ ആശ്ചര്യാധീനനാകുക' (സര്‍പ്രൈസ്ഡ് ബൈ ജോയ്) എന്ന തന്റെ ഗ്രന്ഥത്തില്‍ സി. എസ്. ലൂയിസ്, താന്‍ പതിമൂന്നാമത്തെ വയസ്സില്‍ ക്രിസ്ത്യാനിത്വത്തിലേക്കു വന്നത്, 'കൈകാലിട്ടടിച്ചും എതിര്‍ത്തും നീരസപ്പെട്ടും രക്ഷപ്പെടാനുള്ള അവസരത്തിനായി എല്ലാം ദിശയിലേക്കും കണ്ണെറിഞ്ഞും'' കൊണ്ടാണെന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്. ലൂയിസിന്റെ വ്യക്തിപരമായ ഏതിര്‍ത്തുനില്‍പ്പും പരാജയങ്ങളും നേരിട്ട തടസ്സങ്ങളും ഉണ്ടായിട്ടും കര്‍ത്താവ് അദ്ദേഹത്തെ വിശ്വാസത്തിന്റെ ധീരനും ക്രിയാത്മകവുമായ സംരക്ഷകനാക്കി രൂപാന്തരപ്പെടുത്തി. അദ്ദേഹത്തിന്റെ മരണത്തിന് അമ്പത്തഞ്ചിലധികം വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും അനേകര്‍ വായിക്കുകയും പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ലേഖനങ്ങളിലൂടെയും നോവലുകളിലൂടെയും ലൂയിസ് ദൈവിക സത്യവും സ്നേഹവും വിളംബരം ചെയ്തു. ഒരു വ്യക്തി 'ഒരു പുതിയ ലക്ഷ്യം വയ്ക്കുന്നതിനോ ഒരു പുതിയ സ്വപ്നം കാണുന്നതിനോ കഴിയാത്തവിധം ഒരിക്കലും വൃദ്ധനാകുന്നില്ല' എന്ന തന്റെ വിശ്വാസം അദ്ദേഹം തന്റെ ജീവിതത്തിലുടെ പ്രദര്‍ശിപ്പിച്ചു.
നാം പദ്ധതികള്‍ തയ്യാറാക്കുകയും സ്വപ്നങ്ങളെ പിന്തുടരുകയും ചെയ്യുമ്പോള്‍, നമ്മുടെ താല്പര്യങ്ങളെ ശുദ്ധീകരിക്കുവാനും നാം ചെയ്യുന്ന കാര്യങ്ങളെ അവനുവേണ്ടിയുള്ളതാക്കുവാനും ദൈവത്തിനു കഴിയും (സദൃ. 16:1-3). ഏറ്റവും സാധാരണമായ പ്രവൃത്തികള്‍ മുതല്‍ ഏറ്റവും വലിയ വെല്ലുവിളികള്‍ വരെ, 'സകലത്തെയും തന്റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്ന' (വാ. 4) നമ്മുടെ സര്‍വ്വശക്തനായ സ്രഷ്ടാവിന്റെ മഹത്വത്തിനായി ജീവിക്കാന്‍ നമുക്കു കഴിയും. അവന്‍ നമ്മെ കാത്തു പാലിക്കുമ്പോള്‍ നമ്മുടെ ഓരോ പ്രവൃത്തിയും ഓരോ വാക്കും ഓരോ ചിന്തയും പോലും ഹൃദയംഗമായ ആരാധനയുടെയും നമ്മുടെ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്ന ത്യാഗോജ്വല യാഗത്തിന്റെയും പ്രകടനമായി മാറും (വാ. 7).
നമ്മുടെ പരിമിതികൊണ്ടും നമ്മുടെ വൈമനസ്യം കൊണ്ടും അല്ലെങ്കില്‍ ചെറിയ സ്വപ്നങ്ങള്‍ കാണുന്നതിനോ ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നതിനോ ഉള്ള നമ്മുടെ പ്രവണത കൊണ്ടും ദൈവം പരിമിതപ്പെട്ടുപോകുന്നില്ല. നാം അവനുവേണ്ടി ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍-അവനുവേണ്ടി സമര്‍പ്പിതരും അവനില്‍ ആശ്രയിക്കുന്നവരും- നമുക്കുവേണ്ടിയുള്ള തന്റെ പദ്ധതികള്‍ അവന്‍ നടപ്പിലാക്കും. നാം ചെയ്യുന്നതെല്ലാം അവനോടൊപ്പവും അവനുവേണ്ടിയും അവന്‍ കാരണം മാത്രവും നാം ചെയ്യും.
ജീവിക്കുക. പ്രാര്‍ത്ഥിക്കുക. സ്‌നേഹിക്കുക
യേശുവിലുള്ള ശക്തമായി വിശ്വാസത്തിനുടമകളായ മാതാപിതാക്കളുടെ സ്വാധീനത്താല്‍ ഓട്ടക്കാരനായ ജെസ്സി ഓവന്‍സ് ധൈര്യശാലിയായ ഒരു വിശ്വാസ മനുഷ്യനായി ജീവിച്ചു. 1936 ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സിന്റെ സമയത്ത്, യുഎസ് ടീമിലെ ചുരുക്കം ആഫ്രിക്കന്‍-അമേരിക്കന്‍ കളിക്കാരില്‍ ഒരുവനായിരുന്നു ഓവന്‍സ്, പക നിറഞ്ഞ നാസികളുടെയും അവരുടെ നേതാവായ ഹിറ്റ്‌ലറുടെയും സാന്നിധ്യത്തില്‍ നാലു സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കി. ജര്‍മ്മന്‍കാരനായ സഹ കായികതാരം ലുസ് ലോംഗുമായി അദ്ദേഹം ചങ്ങാത്തത്തിലാകുകയും ചെയ്തു.
നാസി പ്രചാരണത്തിന്റെ നടുവില്‍ തന്റെ വിശ്വാസം ജീവിച്ചു കാണിക്കുന്ന ഓവന്‍സിന്റെ ലളിതമായ പ്രവൃത്തികള്‍ ലൂസിന്റെ ജീവിതത്തെ സ്വാധീനിച്ചു. പിന്നീട് ലുസ് ഓവന്‍സിനെഴുതി, 'ബെര്‍ലിനില്‍വെച്ച് ഞാന്‍ നിന്നോട് ആദ്യമായി സംസാരിച്ച ആ സമയത്ത്, നീ തറയില്‍ മുട്ടുകുത്തി നിന്ന സമയത്ത്, നീ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു....ഞാന്‍ ദൈവത്തില്‍ വിശ്വസിക്കണം എന്നു ഞാന്‍ ചിന്തിക്കുന്നു.'
'തീയതിനെ വെറുത്തു' 'സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു' (റോമര്‍ 12:9-10) ജീവിക്കണം എന്ന അപ്പൊസ്തലനായ പൗലൊസിന്റെ കല്പനയ്ക്ക് വിശ്വാസികള്‍ക്ക് എങ്ങനെ ഉത്തരം നല്‍കാന്‍ കഴിയും എന്ന് ഓവന്‍സ് പ്രദര്‍ശിപ്പിച്ചു. തനിക്കു ചുറ്റും കാണുന്ന തിന്മയോട് വെറുപ്പോടെ പ്രതികരിക്കാന്‍ അവനു കഴിയുമായിരുന്നു എങ്കിലും ഓവന്‍സ് വിശ്വാസത്താല്‍ ജീവിക്കുന്നതു തിരഞ്ഞെടുക്കുകയും ഒരു മനുഷ്യനോട് സ്‌നേഹത്തോടെ ഇടപെടുകയും ചെയ്തു. അയാള്‍ പിന്നീട് അവന്റെ സ്‌നേഹിതനാകുകയും ക്രമേണ ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്തു.
'പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുന്ന' (വാ. 13) ദൈവജനം എന്ന നിലയില്‍, 'തമ്മില്‍ ഐകമത്യമുള്ളവരായി' (വാ. 16) ജീവിക്കുവാന്‍ അവന്‍ നമ്മെ ശക്തീകരിക്കുന്നു.
നാം പ്രാര്‍ത്ഥനയില്‍ ആശ്രയിക്കുമ്പോള്‍, നമ്മുടെ വിശ്വാസം ജീവിച്ചു കാണിക്കുവാനും ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട എല്ലാവരെയും സ്‌നേഹിക്കുവാനും സമര്‍പ്പിതരാകാന്‍ നമുക്കു കഴിയും. നാം ദൈവത്തോടു നിലവിളിക്കുമ്പോള്‍, മതിലുകളെ തകര്‍ക്കുവാനും നമ്മുടെ അയല്‍ക്കാരുമായി സമാധാനത്തിന്റെ പാലങ്ങള്‍ പണിയുവാനും അവന്‍ നമ്മെ സഹായിക്കും.
ദൈവത്തിന്റെ സര്‍ഗ്ഗാത്മകതയെ ആഘോഷിക്കുക
സഭാ ഓഡിറ്റോറിയം സംഗീത മുഖരിതമാകെ, വര്‍ണ്ണാന്ധതയുള്ള കലാകാരന്‍ ലാന്‍സ് ബ്രൗണ്‍ സ്‌റ്റേജിലേക്കു വന്നു. സദസ്സിനു പുറംതിരിഞ്ഞ് ഒരു വലിയ വെള്ള ക്യാന്‍വാസിനു മുമ്പില്‍ നിന്നുകൊണ്ട് തന്റെ ബ്രഷ് കറുത്ത പെയിന്റില്‍ മുക്കി. ചില വരകള്‍കൊണ്ട് ഒരു ക്രൂശ് പൂര്‍ത്തിയാക്കി.തന്റെ കരവും ബ്രഷും വീണ്ടും വീണ്ടും പ്രയോഗിച്ച് യേശുവിന്റെ ക്രൂശീകരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും ചിത്രീകരിച്ചു. വലിയ ക്യാന്‍വാസില്‍ കറുത്ത ചായം കൊണ്ട് തലങ്ങും വിലങ്ങും വരയ്ക്കുകയും നീലയും വെള്ളയും ഉപയോഗിച്ച് രൂപരഹിത പശ്ചാത്തലം മെനയുകയും ചെയ്ത് ആറു മിനിട്ടുകൊണ്ട് ചിത്രം പൂര്‍ത്തിയാക്കി. അദ്ദേഹം ക്യാന്‍വാസ് പൊക്കിയെടുത്ത് തലതിരിച്ച് ഒരു മറഞ്ഞിരുന്ന ചിത്രം കാണിച്ചു-കരുണാര്‍ദ്രമായ ഒരു മുഖം - യേശു.
ഒരു സഭാ ആരാധനയില്‍ അതിവേഗം പെയിന്റു ചെയ്യാന്‍ ഒരു സുഹൃത്ത് നിര്‍ദ്ദേശിച്ചപ്പോള്‍ താന്‍ വിമുഖനായിരുന്നുവെന്ന് ബ്രൗണ്‍ പറഞ്ഞു. എങ്കിലും ഇപ്പോഴദ്ദേഹം ലോകമെമ്പാടും സഞ്ചരിച്ച് പെയിന്റു ചെയ്തും യേശുക്രിസ്തുവിനെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞും ആളുകളെ ആരാധനയിലേക്കു നയിക്കുന്നു.
ദൈവം തന്റെ ജനത്തിനു പകര്‍ന്നുകൊടുത്ത വിവിധങ്ങളായ വരങ്ങളുടെ മൂല്യവും ഉദ്ദേശ്യവും പൗലൊസ് ഊന്നിപ്പറയുന്നു. തന്റെ കുടുംബത്തിലെ ഓരോ അംഗവും കര്‍ത്താവിനെ മഹത്വപ്പെടുത്താനും സ്‌നേഹത്തില്‍ മറ്റുള്ളവരെ പണിയുവാനും ആയി സജ്ജരാക്കപ്പെട്ടിരിക്കുന്നു (റോമര്‍ 12:3-5). ഉത്സാഹത്തോടെയും സന്തോഷത്തോടെയും മറ്റുള്ളവരെ സേവിച്ചുകൊണ്ട് അവരെ വളര്‍ത്തുവാനും യേശുവിലേക്കു നയിക്കുവാനും നമ്മുടെ വരങ്ങളെ മനസ്സിലാക്കി ഉപയോഗിക്കുവാന്‍ പൗലൊസ് ആഹ്വാനം ചെയ്യുന്നു (വാ. 6-8).
പിന്നണിയില്‍നിന്നുകൊണ്ടോ അല്ലെങ്കില്‍ മുന്‍നിരയില്‍ നിന്നുകൊണ്ടോ പൂര്‍ണ്ണ ഹൃദയത്തോടെ ശുശ്രൂഷ ചെയ്യുന്നതിനായി ദൈവം നമ്മിലോരോരുത്തര്‍ക്കും ആത്മീയ വരങ്ങളും താലന്തുകളും പ്രാപ്തികളും അനുഭവ പരിചയവും നല്‍കിയിട്ടുണ്ട്. നാം അവന്റെ സര്‍ഗ്ഗാത്മകതയെ ആഘോഷിക്കുമ്പോള്‍ സുവിശേഷം വ്യാപിപ്പിക്കുവാനും മറ്റു വിശ്വാസികളെ സ്‌നേഹത്തില്‍ വളര്‍ത്തിയെടുക്കുവാനും അവന്‍ നമ്മുടെ അതുല്യതയെ ഉപയോഗിക്കും.
അവനാരാണ്?
ഞങ്ങളുടെ ഹണിമൂണിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഞാനും ഭര്‍ത്താവും എയര്‍പോര്‍ട്ടില്‍ ഞങ്ങളുടെ ലഗേജ് ചെക്ക് ഇന്‍ ചെയ്യുവാന്‍ കാത്തു നിന്നു. ഞാന്‍ അദ്ദേഹത്തെ നോക്കി അല്പമകലെ നില്‍ക്കുന്ന ഒരു മനുഷ്യനെ കാണിച്ചുകൊടുത്തു.
'അദ്ദേഹമാരാണ്?' എന്റെ ഭര്‍ത്താവ് ചോദിച്ചു.
ഏറ്റവും മികച്ച രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനെക്കുറിച്ചു ഞാന്‍ പറയുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ സമീപം ചെന്ന് ഞങ്ങളോടൊപ്പം ഫോട്ടോ എടുക്കാനപേക്ഷിക്കയും ചെയ്തു.
ഇരുപത്തിനാലു വര്‍ഷത്തിന് ശേഷവും, ഒരു സിനിമാ താരത്തെ കണ്ട ദിവസത്തെക്കുറിച്ചുള്ള കഥ ഇന്നും ഞാന്‍ ആവേശത്തോടെ പങ്കുവയ്ക്കുന്നു.
ഒരു പ്രശസ്ത നടനെ തിരിച്ചറിയുന്നത് ഒരു…
മരുഭൂമിയില്‍ പൂത്തുലയുക
മൊജാവ് മരുഭൂമിയില്‍ എല്ലാ മരുഭൂമികളിലും കാണപ്പെടുന്ന മണല്‍ക്കുന്നുകളും വരണ്ട ഗര്‍ത്തങ്ങളും പെട്ടിക്കുന്നുകളും പര്‍വ്വതങ്ങളും കാണാവുന്നതാണ്. എന്നാല്‍ അമേരിക്കന്‍ ജീവശാസ്ത്രകാരനായ എഡ്മണ്ട് ജയ്ഗര്‍, ഓരോ ഇടവിട്ടുള്ള ചില വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന സമൃദ്ധമായ മഴ നിമിത്തം, മരുഭൂമിയുടെ ഓരോ അടി മണലും അല്ലെങ്കില്‍ പാറ മണലും അക്ഷരാര്‍ത്ഥത്തില്‍ 'പുഷ്പങ്ങളുടെ പുതപ്പുകൊണ്ട് മൂടപ്പെടും' എന്നു നിരീക്ഷിച്ചു. എങ്കിലും മൊജാവ് വന്യപുഷ്പ പ്രദര്‍ശനം വാര്‍ഷിക പ്രതിഭാസമല്ല. ഉണങ്ങിയ ഭൂമി പേമാരി കൊണ്ട് കുതിര്‍ക്കപ്പെടുകയും സൂര്യനാല്‍ ചുടുപിടിക്കപ്പെടുകയും ചെയ്തു ശരിയായ സമയമാകുമ്പോള്‍ മരുഭൂമി ബഹുവര്‍ണ്ണ പുഷ്പങ്ങള്‍കൊണ്ട് മൂടപ്പെടും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.
വരണ്ട ഭൂപ്രദേശത്തും ദൈവം ജീവന്‍ ഉല്പാദിപ്പിക്കുന്ന ഈ ചിത്രം, യെശയ്യാ പ്രവാചകന്റെ വചനങ്ങളാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. സകല രാജ്യങ്ങളുടെമേലും ദൈവിക ന്യായവിധിയുടെ ദൂത് പ്രഖ്യാപിച്ചനന്തരം പ്രത്യാശയുടെ പ്രോത്സാഹജനകമായ ഒരു ദര്‍ശനം അവന്‍ പങ്കുവെച്ചു (യെശയ്യാവ് 35). ദൈവം സകലത്തെയും നേരെയാക്കുന്ന ഭാവികാലത്തെ വിവരിച്ചുകൊണ്ട്, പ്രവാചകന്‍ പറഞ്ഞു, 'മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജ്ജന പ്രദേശം ഉല്ലസിച്ചു പനിനീര്‍ പുഷ്പം പോലെ പൂക്കും' (വാ. 1). ദൈവത്തിന്റെ രക്ഷിതജനം അവന്റെ രാജ്യത്തില്‍ 'ഉല്ലാസഘോഷത്തോടെ വരും; നിത്യാനന്ദം അവരുടെ തലമേല്‍ ഉണ്ടായിരിക്കും; അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീര്‍പ്പും ഓടിപ്പോകും' (വാ. 10) എന്നവന്‍ പ്രഖ്യാപിക്കുന്നു.
നമ്മുടെ നിത്യമായ ഭാവി ദൈവിക വാഗ്ദത്തങ്ങളാല്‍ ഉറപ്പാക്കപ്പെട്ടിരിക്കയാല്‍, ജീവിതത്തിന്റെ വരള്‍ച്ചയുടെയും പേമാരിയുടെയും കാലഘട്ടങ്ങളില്‍ നമുക്കവനില്‍ ആശ്രയിക്കാന്‍ കഴിയും. അവന്റെ സ്‌നേഹത്തില്‍ ആഴമായി വേരൂന്നി നമുക്ക് വളരാനും അവന്റെ സാദൃശ്യത്തിലേക്കു പൂത്തുലയുവാനും കഴിയും; തക്കസമയത്ത് യേശു മടങ്ങിവരികയും എല്ലാ കാര്യങ്ങളും ശരിയാക്കുകയും ചെയ്യും.