Category  |  odb

നാം ആരെ കേൾക്കും

“എനിക്ക് ഒരു അടിയന്തര സാഹചര്യം നേരിട്ടിരിക്കുന്നു. എന്റെ പൈലറ്റ് മരിച്ചിരിക്കുന്നു.” തന്റെ വിമാനം നിരീക്ഷിക്കുന്ന കൺട്രോൾ ടവറിനോട് ഡഗ് വൈറ്റ് പരിഭ്രാന്തിയോടെ ആ വാക്കുകൾ പറഞ്ഞു. പറന്നുയർന്ന് മിനിറ്റുകൾക്കകം, ഡൗഗിന്റെ കുടുംബം ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിന്റെ പൈലറ്റ് പൊടുന്നനവെ മരണപ്പെട്ടു. അത്ര സങ്കീർണ്ണമല്ലാത്ത വിമാനങ്ങൾ പറത്തുന്നതിൽ വെറും മൂന്ന് മാസത്തെ പരിശീലനം മാത്രമുള്ള ഡഗ് കോക്ക്പിറ്റിലേക്കു പ്രവേശിച്ചു. ഒരു പ്രാദേശിക വിമാനത്താവളത്തിലെ കൺട്രോളർ പറഞ്ഞ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടനുസരിച്ച്, അദ്ദേഹം വിമാനം ലാൻഡ് ചെയ്തു. പിന്നീട്, ഡഗ് പറഞ്ഞു, “വീമാനത്തിനു തീപിടിച്ച് എന്റെ കുടുംബം മരിക്കുന്നതിൽനിന്ന് [അവർ] ഞങ്ങളെ രക്ഷിച്ചു.” 

ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ നമ്മെ ഒറ്റയ്ക്കു സഹായിക്കാൻ കഴിയുന്ന ഒരാൾ നമുക്കുണ്ട്. മോശെ യിസ്രായേൽമക്കളോടു സംസാരിക്കുമ്പോൾ ഇപ്രകാരം പറഞ്ഞു, “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം” (ആവർത്തനപുസ്തകം 18:15). ഈ വാഗ്ദത്തം ദൈവം തന്റെ ജനത്താൻ ഒരുക്കിയ പ്രവാചകന്മാരുടെ ഒരു പിന്തുടർച്ചയിലേക്കു വിരൽ ചൂണ്ടുന്നുവെങ്കിലും അതു മശിഹായെക്കുറിച്ചും സംസാരിക്കുന്നു. ഈ ആത്യന്തിക പ്രവാചകൻ യേശുവാണെന്നു പത്രൊസും സ്തെഫാനൊസും പിന്നീട് പ്രസ്താവിച്ചു (പ്രവൃത്തികൾ 3:19-22; 7:37, 51-56). ദൈവത്തിന്റെ സ്നേഹനിർഭരവും ജ്ഞാനപൂർവുമായ നിർദ്ദേശങ്ങൾ നമ്മോടു പറയാൻ വന്നത് അവൻ മാത്രമാണ് (ആവർത്തനം 18:18).

“ഇവൻ എന്റെ പ്രിയപുത്രൻ; ഇവന്നു ചെവികൊടുപ്പിൻ…” (മർക്കൊസ് 9:7) എന്നു ക്രിസ്തുവിന്റെ ജീവിതകാലത്തു പിതാവായ ദൈവം പറഞ്ഞു. വിവേകത്തോടെ ജീവിക്കാനും ഈ ജീവിതത്തിൽ തകർന്നുവീഴാതിരിക്കാനും തിരുവെഴുത്തുകളിലൂടെയും പരിശുദ്ധാത്മാവിലൂടെയും യേശു സംസാരിക്കുമ്പോൾ നമുക്കു അവനെ കേൾക്കാം. അവനെ ശ്രവിക്കുക എന്നതു നമ്മുടെ ജീവിതത്തിൽ നിർണ്ണായകമാണ്.

യേശു നമ്മുടെ രക്ഷകൻ

പാക്കിസ്ഥാൻ താഴ്‌വരയിലൂടെയുള്ള ഒരു സാധാരണ കേബിൾ കാർ യാത്രയിൽ തുടങ്ങിയതു ഭയാനകമായ ഒരു പരീക്ഷണമായി അവസാനിച്ചു. സവാരി ആരംഭിച്ചു അല്പ സമയത്തിനുള്ളിൽതന്നെ ഉറപ്പിച്ചുകെട്ടിയിരുന്ന രണ്ടു കേബിളുകൾ പൊട്ടിപ്പോയി. സ്കൂൾ കുട്ടികളടക്കം എട്ടു യാത്രക്കാർ നൂറുകണക്കിന് അടി ഉയരെ വായുവിൽ പെട്ടുപോകാൻ ഇതു ഇടയാക്കി. പാക്കിസ്ഥാനി സൈന്യത്തിന്റെ പന്ത്രണ്ട് മണിക്കൂർ നീണ്ട ക്ലേശാവഹമായ രക്ഷാപ്രവർത്തനത്തിന് ഈ സാഹചര്യം കാരണമായി. യാത്രക്കാരെ രക്ഷിക്കാനായി അവർ സിപ്പ്‌ലൈനുകളും ഹെലികോപ്റ്ററുകളും മറ്റു നിരവധി സങ്കേതങ്ങളും ഉപയോഗിച്ചു. 

മികച്ച പരിശീലനം ലഭിച്ച ആ രക്ഷാപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ, പാപത്തിൽ നിന്നും മരണത്തിൽ നിന്നും നമ്മെ രക്ഷിച്ചു വിടുവിക്കാനുള്ള ദൗത്യമായി വന്ന യേശുവിന്റെ നിത്യമായ പ്രവർത്തനത്തിനു മുമ്പിൽ അവരുടെ പ്രവർത്തനം ഒന്നുമല്ലാതാകുന്നു. ക്രിസ്തുവിന്റെ ജനനത്തിനുമുമ്പ്, മറിയയുടെ ഗർഭം “പരിശുദ്ധാത്മാവിൽ” നിന്നായതിനാൽ (മത്തായി 1:18, 20) അവളെ ഭവനത്തിലേക്കു ചേർത്തുകൊള്ളാൻ ഒരു ദൂതൻ ജോസഫിനോടു നിർദ്ദേശിച്ചു. അവൻ “തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു” (വാക്യം 21) യോസേഫിനോടും തന്റെ മകനു യേശു എന്നു പേരിടാൻ പറഞ്ഞു. ഒന്നാം നൂറ്റാണ്ടിൽ ഈ പേരു സാധാരണമായിരുന്നെങ്കിലും, രക്ഷകനാകാനുള്ള യോഗ്യത ഈ ശിശുവിനു മാത്രമായിരുന്നു (ലൂക്കൊസ് 2:30-32). അനുതപിക്കുകയും തന്നിൽ വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരുടെയും നിത്യരക്ഷ മുദ്രവെക്കാനും സുരക്ഷിതമാക്കാനുമായി യഥാസമയത്താണു ക്രിസ്തു വന്നത്.

ദൈവത്തിൽ നിന്നുള്ള ശാശ്വത വേർപാടിന്റെ താഴ്‌വരയിൽ മുകളിലായി പാപത്തിന്റെയും മരണത്തിന്റെയും കേബിൾ കാറിൽ കുടുങ്ങിക്കിടക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ അവന്റെ സ്നേഹത്താലും കൃപയാലും, നമ്മെ രക്ഷിച്ചു നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ അടുക്കൽ സുരക്ഷിതമായി ഭവനത്തിലേക്കു കൂട്ടിക്കൊണ്ടു പോകാനായി യേശു വന്നു. അവനെ സ്തുതിപ്പിൻ!

ക്രിസ്തുവിലുള്ള പ്രോത്സാഹനം

സഹപാഠികൾക്കു പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും കുറിപ്പുകൾ എഴുതാൻ ഒരു സ്കൂൾ അധ്യാപിക തന്റെ വിദ്യാർത്ഥികളോടു നിർദ്ദേശിച്ചു. ദിവസങ്ങൾക്കുശേഷം, രാജ്യത്തിന്റെ മറ്റൊരു ഭാഗത്തുള്ള ഒരു സ്‌കൂളിൽ ഒരു ദുരന്തം നടന്നപ്പോൾ, തങ്ങൾക്കും എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും വേദനയും അവർ അനുഭവിച്ചുകണ്ടിരുന്ന വേളയിൽ തങ്ങളുടെ കുറിപ്പുകൾ സഹപാഠികൾക്കു ധൈര്യം പകർന്നു.

തെസ്സലൊനീക്യയിലെ വിശ്വാസികൾക്ക് എഴുതുമ്പോൾ, പ്രോത്സാഹനവും പരസ്പരമുള്ള കരുതലും പൗലൊസിന്റെ മനസ്സിലുണ്ടായിരുന്നു. അവർക്കു സുഹൃത്തുക്കളെ നഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവർക്കു വീണ്ടും ജീവൻ നൽകുന്ന യേശുവിന്റെ വാഗ്ദത്ത തിരിച്ചുവരവിൽ പ്രത്യാശിക്കാൻ പൗലൊസ് അവരെ ഉപദേശിച്ചു (1 തെസ്സലൊനീക്യർ 4:14). അത് എപ്പോൾ സംഭവിക്കുമെന്ന് അവർക്കറിയില്ലെങ്കിലും, വിശ്വാസികൾ എന്ന നിലയിൽ അവൻ മടങ്ങിവരുമ്പോൾ ദൈവത്തിന്റെ ന്യായവിധിയെ ഭയന്നു കാത്തിരിക്കേണ്ടതില്ലെന്ന് അവൻ അവരെ ഓർമ്മിപ്പിച്ചു (5:9). പകരം, അവനോടൊപ്പമുള്ള ഭാവി ജീവിതത്തെ അവർക്ക് ആത്മവിശ്വാസത്തോടെ കാത്തിരിക്കാനും അതിനിടയിൽ “അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ” (വാ. 11) എന്നും അവൻ അവരെ ഓർമ്മിപ്പിച്ചു.

വേദനാജനകമായ നഷ്ടങ്ങളോ അർത്ഥശൂന്യമായ ദുരന്തങ്ങളോ നാം അനുഭവിക്കുമ്പോൾ, ഭയവും സങ്കടവും നമ്മെ കീഴടക്കുക എളുപ്പമാണ്. എങ്കിലും പൗലൊസിന്റെ വാക്കുകൾ അത് എഴുതപ്പെട്ട കാലത്തെപ്പോലെ ഇന്നും നമുക്കു സഹായകമാണ്. ക്രിസ്തു എല്ലാം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയോടെ നമുക്കു കാത്തിരിക്കാം. അതിനിടയിൽ, കുറിപ്പുകൾ എഴുതിയോ സംസാരത്തിലൂടെയോ ശുശ്രൂഷ പ്രവർത്തനങ്ങളിലൂടെയോ വെറുമൊരു ആലിംഗനത്തിലൂടെയോ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം.

ജീവിതത്തിനായുള്ള സുഹൃത്തുക്കൾ

ഞങ്ങളെല്ലാം തീൻ മേശയ്ക്കു ചുറ്റു ഇരിക്കുമ്പോഴായിരുന്നു ഞങ്ങളുടെ ഒമ്പത് വയസ്സുള്ള കൊച്ചുമകൻ പുഞ്ചിരിയോടെ “ഞാൻ മുത്തശ്ശിയെപ്പോലെയാണ്. എനിക്കു വായിക്കാൻ ഇഷ്ടമാണ്!” എന്നു പറഞ്ഞത്‌. അവന്റെ വാക്കുകൾ എന്റെ മനസ്സിൽ സന്തോഷം നിറച്ചു. കഴിഞ്ഞ വർഷം അവൻ അസുഖം ബാധിച്ചു സ്കൂളിൽ നിന്നു വിട്ടു നിന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചു. ഒരു നീണ്ട മയക്കത്തിന് ശേഷം ഞങ്ങൾ ഒരുമിച്ചു ഇരുന്നു വായിച്ചു. എന്റെ മാതാവിൽ നിന്ന് എനിക്കു ലഭിച്ച പുസ്തകങ്ങളോടുള്ള സ്നേഹം എന്ന പാരമ്പര്യം അടുത്ത തലമുറയിലേക്കും കൈമാറിയതിൽ ഞാൻ സന്തോഷവതിയാണ്.  

എന്നാൽ എന്റെ കൊച്ചുമക്കൾക്കു കൈമാറാൻ ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പൈതൃകം അതല്ല. എന്റെ മാതാപിതാക്കളിൽ നിന്ന് എനിക്കു ലഭിച്ച്, എന്റെ മക്കൾക്കു കൈമാറിയ വിശ്വാസത്തിന്റെ പൈതൃകം എന്റെ പേരക്കുട്ടികളെ വിശ്വാസത്തിലേക്കുള്ള തങ്ങളുടെ യാത്രയിൽ സഹായിക്കുമാറാകണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

ദൈവഭക്തയായ അമ്മയുടെയും വലിയമ്മയുടെയും പാരമ്പര്യം തിമൊഥെയൊസിന് ഉണ്ടായിരുന്നു. അതുകൂടാതെ അപ്പൊസ്തലനായ പൗലൊസ് എന്ന ആത്മീയ ഉപദേഷ്ടാവും അവനുണ്ടായിരുന്നു. “ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു” (2 തിമൊഥെയൊസ് 1:5) എന്നു  അപ്പൊസ്തലൻ എഴുതിയിരിക്കുന്നു.

മറ്റുള്ളവർക്ക് ഒരു മികച്ച മാതൃകയാക്കാൻ തക്കവിധം നമ്മുടെ ജീവിതം സാധകാത്മകമല്ലെന്നു നാം ചിന്തിച്ചേക്കാം. ഒരുപക്ഷേ, നമുക്കു കൈമാറിക്കിട്ടിയ പൈതൃകം നല്ല ഒന്നായിരിക്കില്ല. എന്നാൽ നമ്മുടെ കുട്ടികളിലേക്കും പേരക്കുട്ടികളിലേക്കും അല്ലെങ്കിൽ ഏതെങ്കിലും കുട്ടിയുടെ ജീവിതത്തിലേക്കും വിശ്വാസത്തിന്റെ ഒരു പൈതൃകം കെട്ടിപ്പടുക്കാനുള്ള സമയം ഒരിക്കലും വൈകിയിട്ടില്ല. ദൈവത്തിന്റെ സഹായത്താൽ നാം വിശ്വാസത്തിന്റെ വിത്തുകൾ പാകുന്നു. അവനാണ് വിശ്വാസം വളരുമാറാക്കുന്നത് (1 കൊരിന്ത്യർ 3:6-9).

പാപികൾക്കായി ഒരു ആശുപത്രി

നെതർലാൻഡിലെ റോർമോണ്ടിലെ പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ ശ്മശാനങ്ങൾക്കിടയിലെ, നീണ്ടുകിടക്കുന്ന പഴയ ഇഷ്ടിക മതിലിന്റെ ഓരത്തുകൂടി നിങ്ങൾ നടക്കുകയാണെങ്കിൽ, കൗതുകകരമായ ഒരു കാഴ്ച നിങ്ങൾ കാണും. മതിലിന്റെ അപ്പുറവും ഇപ്പുറവുമായി, മതിലിനോടു ചേർന്നു ഉയരത്തിൽ സമാനമായ രണ്ട് ശവകുടീര സ്മാരകശിലകൾ നിൽക്കുന്നു: ഒന്ന് ഒരു പ്രൊട്ടസ്റ്റന്റ് ഭർത്താവിന്റെതും മറ്റൊന്ന് അവന്റെ കത്തോലിക്കാ ഭാര്യയുടെതും. പത്തൊൻപതാം നൂറ്റാണ്ടിലെ സാംസ്കാരിക നിയമങ്ങൾ അനുസരിച്ച് അവരെ പ്രത്യേക ശ്മശാനങ്ങളിൽ അടക്കം ചെയ്യണമായിരുന്നു. എന്നിരുന്നാലും, അവർ തങ്ങളുടെ വിധി അംഗീകരിച്ചില്ല. അസാധാരണമായ ഉയരമുള്ള ആ സ്മാരകശിലകളെ മതിലിന്റെ ഉയരത്തിനു മറയ്ക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ മുകളിൽ ഒന്നോ രണ്ടോ അടി വായു മാത്രമേ അവയെ തമ്മിൽ വേർതിരിക്കുന്നുള്ളൂ. ഇവ ഓരോന്നിനും മുകളിൽ, കൊത്തിയുണ്ടാക്കിയ ഭുജം മറ്റൊന്നിലേക്ക് നീളുന്നു. ഇരുവരും മറ്റെയാളുടെ കൈയിൽ മുറുകെ പിടിക്കുന്ന വിധമായിരുന്നു അവ. മരണത്തിൽ പോലും വേർപിരിയാൻ ആ ദമ്പതികൾ വിസമ്മതിച്ചു.

ഉത്തമഗീതം പ്രേമത്തിന്റെ ശക്തി വിശദീകരിക്കുന്നു. “പ്രേമം മരണംപോലെ ബലമുള്ളതും,” ശലോമോൻ പറയുന്നു, “പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു” (8:6). യഥാർത്ഥ പ്രേമം ശക്തവും തീവ്രവുമാണ്. “അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ” (വാ. 6). യഥാർത്ഥ പ്രേമം ഒരിക്കലും കീഴടങ്ങുന്നില്ല, നിശ്ശബ്ദമാകില്ല, നശിപ്പിക്കാൻ കഴിയില്ല. “ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ,” ശലോമോൻ എഴുതുന്നു. “നദികൾ അതിനെ മുക്കിക്കളകയില്ല” (വാ. 7).

“ദൈവം സ്നേഹം തന്നേ” (1 യോഹന്നാൻ 4:16). നമ്മുടെ ഏറ്റവും ശക്തമായ സ്നേഹം നമ്മോടുള്ള അവന്റെ ഭീമമായ സ്നേഹത്തിന്റെ നിസാരമായ പ്രതിഫലനം മാത്രമാണ്. ഏതൊരവസ്ഥയേയും തരണം ചെയ്യുന്ന തരം ആത്മാർത്ഥമായ ഏതൊരു സ്നേഹത്തിന്റെയും ആത്യന്തികമായ ഉറവിടം അവനാണ്.