Category  |  odb

സ്തുതിയുടെ കണ്ണുനീർ

വർഷങ്ങൾക്കുമുമ്പ്, എന്റെ അമ്മ മാരക രോഗത്തിനുള്ള ചികിത്സയിലായിരുന്നപ്പോൾ ഞാൻ അവളെ പരിചരിച്ചു. അമ്മയെ ശുശ്രൂഷിക്കാൻ ദൈവം എന്നെ അനുവദിച്ച നാല് മാസത്തിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു, സങ്കടകരമായ പ്രക്രിയയിൽ എന്നെ സഹായിക്കാൻ അവനോട് ആവശ്യപ്പെട്ടു. എന്റെ സമ്മിശ്രവികാരങ്ങളുമായി മല്ലിടുമ്പോൾ ഞാൻ പലപ്പോഴും ദൈവത്തെ സ്തുതിക്കാൻ പാടുപെട്ടു. എന്നാൽ എന്റെ അമ്മ അവസാന ശ്വാസം എടുക്കുകയും ഞാൻ നിലയ്ക്കാതെ കരയുകയും ചെയ്തപ്പോൾ ഞാൻ മന്ത്രിച്ചു, 'ഹല്ലേലൂയാ.' ആ സങ്കടകരമായ നിമിഷത്തിൽ ദൈവത്തെ സ്തുതിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി, വർഷങ്ങൾക്ക് ശേഷം, 30-ാം സങ്കീർത്തനം ഞാൻ സൂക്ഷ്മമായി പരിശോധിക്കുന്നതുവരെ ആ കുറ്റബോധം നിലനിന്നു.

ദാവീദിന്റെ 'ഭവന പ്രതിഷ്ഠാ' ഗാനത്തിൽ, അവൻ ദൈവത്തെ അവന്റെ വിശ്വസ്തതയ്ക്കും കരുണയ്ക്കും വേണ്ടി ആരാധിച്ചു (വാ. 1-3). 'അവന്റെ വിശുദ്ധനാമത്തിന്നു സ്‌തോത്രം ചെയ്യാൻ' അവൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു (വാ. 4). ദൈവം കഷ്ടതയെയും പ്രത്യാശയെയും എത്രമാത്രം ഇഴപിരിച്ചു ചേർത്തിരിക്കുന്നു എന്ന് ദാവീദ് വിവരിച്ചു (വാ. 5). ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും സമയങ്ങളെയും സുരക്ഷിതത്വവും നിരാശയും അനുഭവപ്പെട്ട സമയങ്ങളെയും അവൻ അംഗീകരിച്ചു (വാ. 6-7). സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവത്തിലുള്ള വിശ്വാസത്തോടെയായിരുന്നു (വാ. 7-10). അവന്റെ സ്തുതിയുടെ പ്രതിധ്വനി ദാവീദിന്റെ കരച്ചിലും നൃത്തവും സങ്കടവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളോടു ചേർത്തു നെയ്തതായിരുന്നു (വാ. 11). കഷ്ടതകൾ സഹിച്ചു നിൽക്കുന്നതിന്റെ രഹസ്യവും സങ്കീർണ്ണതയും അംഗീകരിക്കുന്നതുപോലെ, ദൈവത്തിന്റെ വിശ്വസ്തതയെ പ്രതീക്ഷിച്ചുകൊണ്ട്, ദാവീദ് ദൈവത്തോടുള്ള തന്റെ അനന്തമായ ഭക്തി പ്രഖ്യാപിച്ചു (വാ. 12).

ദാവീദിനെപ്പോലെ നമുക്കും പാടാം, "എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്‌തോത്രം ചെയ്യും" (വാ. 12). നാം സന്തുഷ്ടരായാലും വേദനിക്കുന്നവരായാലും, അവനിലുള്ള നമ്മുടെ ആശ്രയം പ്രഖ്യാപിക്കാനും സന്തോഷകരമായ ആർപ്പുവിളികളാലും സ്തുതിയുടെ കണ്ണുനീരാലും അവനെ ആരാധിക്കുന്നതിനു നമ്മെ നയിക്കാനും ദൈവത്തിന് നമ്മെ സഹായിക്കാനാകും.

അവസരം തക്കത്തിലുപയോഗിക്കുക

യൂണിവേഴ്‌സിറ്റി പ്രവേശനം കാത്തിരിക്കുമ്പോൾ, ഇരുപതുകാരിയായ ഷിൻ യി, തനിക്കു ലഭിച്ച മൂന്നു മാസത്തെ ഇടവേളയിൽ ഒരു യൂത്ത് മിഷൻ ഓർഗനൈസേഷനിൽ സേവനമനുഷ്ഠിക്കാൻ തീരുമാനിച്ചു. അഭിമുഖ  സംഭാഷണങ്ങൾ തടയുന്ന കോവിഡ് 19 നിയന്ത്രണങ്ങൾ നിലനില്ക്കുന്ന സമയമായതിനാൽ, ഇത് അതിനുള്ള വിചിത്രമായ സമയമായി തോന്നി. എന്നാൽ ഷിൻ യി ഉടൻ ഒരു വഴി കണ്ടെത്തി. "പതിവുപോലെ തെരുവിലോ ഷോപ്പിംഗ് മാളുകളിലോ ഫാസ്റ്റ് ഫുഡ് സെന്ററുകളിലോ വിദ്യാർത്ഥികളുമായി സംസാരിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല," അവൾ പറഞ്ഞു. "എന്നാൽ പരസ്പരം പ്രാർത്ഥിക്കുന്നതിനായി സൂം വഴി ക്രിസ്തീയ വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്തുന്നതും അവിശ്വാസികളുമായി ഫോൺ കോളുകളിലൂടെ സുവിശേഷം അറിയിക്കുന്നതും ഞങ്ങൾ തുടർന്നു."

"സുവിശേഷകന്റെ പ്രവൃത്തി ചെയ്ക" എന്ന്  അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ ഉത്സാഹിപ്പിച്ച കാര്യം ഷിൻ യി ചെയ്തു  (2 തിമൊഥെയൊസ് 4:5). തങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുന്ന ഉപദേശകരെ ആളുകൾ അന്വേഷിക്കുമെന്ന് പൗലൊസ് മുന്നറിയിപ്പ് നൽകി (വാ. 3-4). എന്നിരുന്നാലും ധൈര്യമായിരിക്കാനും ''സമയത്തും അസമയത്തും ഒരുങ്ങിയിരിക്കാനും'' തിമൊഥെയൊസ് ആഹ്വാനം ചെയ്യപ്പെട്ടു. അവൻ "സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ'' ശാസിക്കയും തർജ്ജനം ചെയ്കയും പ്രബോധിപ്പിക്കയും വേണം (വാ. 2).

നാമെല്ലാവരും സുവിശേഷകരോ പ്രസംഗകരോ ആകാൻ വിളിക്കപ്പെട്ടിട്ടില്ലെങ്കിലും, നമുക്ക് ചുറ്റുമുള്ളവരുമായി നമ്മുടെ വിശ്വാസം പങ്കിടുന്നതിൽ നമുക്ക് ഓരോരുത്തർക്കും ഒരു പങ്കു വഹിക്കാനാകും. ക്രിസ്തുവിനെ കൂടാതെ അവിശ്വാസികൾ നശിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികൾക്ക് ശക്തിയും പ്രോത്സാഹനവും ആവശ്യമാണ്. ദൈവത്തിന്റെ സഹായത്താൽ, നമുക്ക് എപ്പോൾ വേണമെങ്കിലും എവിടെയും അവന്റെ സുവിശേഷം അറിയിക്കാം.

ബലഹീനതയിൽ ശക്തി

എന്റെ മകന് ഏകദേശം മൂന്ന് വയസ്സുള്ളപ്പോൾ, എനിക്ക് ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നു. അതു സുഖമാകാൻ ഒരു മാസമോ അതിലധികമോ ആവശ്യമായിരുന്നു. ശസ്ത്രക്രിയയ്ക്കുമുമ്പ്, ഞാൻ കിടക്കയിൽ തന്നെ കിടക്കുന്നതും സിങ്കിൽ വൃത്തിഹീനമായ പാത്രങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതും ഞാൻ ഭാവനയിൽ കണ്ടു. ഊർജ്ജസ്വലനായ ഒരു പിഞ്ചുകുഞ്ഞിനെ ഞാൻ എങ്ങനെ പരിപാലിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഭക്ഷണം പാകം ചെയ്യാൻ സ്റ്റൗവിന് മുന്നിൽ നിൽക്കുന്നത് എനിക്ക് ചിന്തിക്കാൻപോലും കഴിഞ്ഞില്ല. എന്റെ ബലഹീനത, ഞങ്ങളുടെ ജീവിതത്തിന്റെ താളത്തിൽ ആഴത്തിൽ ചെലുത്താൻ പോകുന്ന ആഘാതത്തെ ഞാൻ ഭയന്നു.

മിദ്യാന്യരെ നേരിടുന്നതിനുമുമ്പ് ദൈവം മനഃപൂർവം ഗിദെയോന്റെ സൈന്യത്തെ ദുർബലപ്പെടുത്തി. ആദ്യം, ഭയമുള്ളവരെ പോകാൻ അനുവദിച്ചു-ഇരുപത്തീരായിരം പേർ വീട്ടിലേക്ക് പോയി (ന്യായാധിപന്മാർ 7:3). പിന്നെ, അവശേഷിച്ച പതിനായിരത്തിൽ, കുടിക്കാൻ വെള്ളം കൈയിൽ കോരി നക്കിക്കുടിച്ചവർ മാത്രം നിൽക്കട്ടെ എന്നു പറഞ്ഞു. മുന്നൂറ് പേർ മാത്രം അവശേഷിച്ചു. എന്നാൽ ഈ കുറവ്, യിസ്രായേല്യർ സ്വന്തശക്തിയിൽ ആശ്രയിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു (വാ. 5-6). "എന്റെ കൈ എന്നെ രക്ഷിച്ചു" (വാ. 2) എന്ന് അവർക്ക് പറയാൻ കഴിയുമായിരുന്നില്ല.

നമ്മിൽ പലരും, തളർന്നുപോകുന്നതും ശക്തിഹീനരാകുന്നതുമായ സമയങ്ങൾ അനുഭവിക്കാറുണ്ട്. ഇത് എനിക്ക് സംഭവിച്ചപ്പോൾ, എനിക്ക് ദൈവത്തെ എത്രമാത്രം ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി. അവൻ തന്റെ ആത്മാവിലൂടെ ആന്തരികമായും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായത്താൽ ബാഹ്യമായും എന്നെ പ്രോത്സാഹിപ്പിച്ചു. കുറച്ച് സമയത്തേക്ക് എനിക്ക് എന്റെ സ്വാതന്ത്ര്യം ഉപേക്ഷിക്കേണ്ടിവന്നു, എന്നാൽ ഇത് ദൈവത്തിൽ കൂടുതൽ പൂർണ്ണമായി ആശ്രയിക്കുന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചു. കാരണം, '[അവന്റെ] ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു'' (2 കൊരിന്ത്യർ 12:9), നമ്മുടെ ആവശ്യങ്ങൾ സ്വന്തമായി നിറവേറ്റാൻ കഴിയാതെ വരുമ്പോൾപോലും നമുക്ക് പ്രത്യാശിക്കുവാൻ കഴിയും.

ആഴത്തിലുള്ള സൗഖ്യം

2020 ഈസ്റ്റർ ഞായറാഴ്ച, ബ്രസീലിലെ റിയോ ഡി ജനീറോയ്ക്ക് അഭിമുഖമായി നിൽക്കുന്ന പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ, ഒരു വൈദ്യന്റെ വസ്ത്രം ധരിച്ചു നിൽക്കുന്ന യേശുവിനെ ചിത്രീകരിക്കുന്ന നിലയിൽ ദീപാലംകൃതമായി പ്രദർശിപ്പിച്ചു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന നിരവധി മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായാണ് ക്രിസ്തുവിനെ ഒരു ഡോക്ടറായി ചിത്രീകരിച്ചത്. നമ്മുടെ മഹാവൈദ്യൻ (മർക്കൊസ് 2:17) എന്ന യേശുവിന്റെ പൊതുവായ വിവരണത്തിന് ഈ ചിത്രം ജീവൻ നൽകുന്നു.

യേശു തന്റെ ഭൗമിക ശുശ്രൂഷയിൽ അനേകം ആളുകളെ അവരുടെ ശാരീരിക ക്ലേശങ്ങളിൽ നിന്ന് സുഖപ്പെടുത്തി: അന്ധനായ ബർത്തിമായി (10:46-52), ഒരു കുഷ്ഠരോഗി (ലൂക്കൊസ് 5:12-16), ഒരു പക്ഷവാതരോഗി (മത്തായി 9:1-8) എന്നിങ്ങനെ. തന്നെ അനുഗമിക്കുന്നവരുടെ ആരോഗ്യത്തോടുള്ള അവന്റെ കരുതൽ, ജനത്തിനു ഭക്ഷണം നൽകുന്നതിനായി ഒരു ലഘുഭക്ഷണം വർദ്ധിപ്പിക്കുന്നതിലൂടെ അവരുടെ വിശപ്പിന് പ്രദാനം ചെയ്യുന്നതിൽ പ്രകടമായിരുന്നു (യോഹന്നാൻ 6:1-13). ഈ അത്ഭുതങ്ങൾ ഓരോന്നും യേശുവിന്റെ മഹത്തായ ശക്തിയും ആളുകളോടുള്ള അവന്റെ യഥാർത്ഥ സ്‌നേഹവും വെളിപ്പെടുത്തുന്നു.

എന്നിരുന്നാലും, യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവന്റെ ഏറ്റവും വലിയ രോഗശാന്തി പ്രവൃത്തി അവന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സംഭവിച്ചു. നമ്മുടെ ഏറ്റവും മോശമായ കഷ്ടതകൾക്ക് - നമ്മുടെ പാപങ്ങളുടെ ഫലമായി ദൈവത്തിൽ നിന്നുള്ള നമ്മുടെ വേർപാടിന് – "അവന്റെ അടിപ്പിണരുകളാൽ ... സൌഖ്യം വന്നുമിരിക്കുന്നു'' (യെശയ്യാവ് 53:5). നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം യേശു പരിഹരിക്കുന്നില്ലെങ്കിലും, നമ്മുടെ ആഴത്തിലുള്ള ആവശ്യത്തിനുള്ള ചികിത്സ അവൻ നടത്തുമെന്നു നമുക്ക് വിശ്വസിക്കാം: അതായത് ദൈവവുമായുള്ള ബന്ധത്തിലേക്ക് നമ്മെ തിരികെ കൊണ്ടുവരുന്ന രോഗസൗഖ്യം.