
കേൾക്കാൻ വേഗത
ഒരു പ്രിയ സുഹൃത്ത് എനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ ഖണ്ഡിക്കാൻ ഞാൻ വായ തുറക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് വർദ്ധിക്കുന്നതായി എനിക്ക് തോന്നി. ഞാൻ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് അവൾ സൂചിപ്പിച്ചതുപോലെ അവളുമായി ഒരു ബന്ധവുമില്ല. പക്ഷേ മറുപടി പറയുന്നതിന് മുമ്പ് ഞാൻ ഒരു പ്രാർത്ഥന മന്ത്രിച്ചു. അവൾ പറയുന്നതും അവളുടെ വാക്കുകളിലെ വേദനയും കേട്ട് ഞാൻ ശാന്തയായി. അത് വിചാരിച്ചതിനേക്കാൾ ആഴത്തിൽ ഉള്ളതാണെന്ന് വ്യക്തമായിരുന്നു. എന്റെ സുഹൃത്ത് വേദനിക്കുകയായിരുന്നു, അവളുടെ വേദനയെ നേരിടാൻ അവളെ സഹായിക്കാൻ ഞാൻ തീരുമാനിച്ചതിനാൽ, എന്നെത്തന്നെ പ്രതിരോധിക്കാനുള്ള എന്റെ ആവശ്യം ഇല്ലാതായി.
ഈ സംഭാഷണത്തിനിടയിൽ, യാക്കോബ് ഇന്നത്തെ തിരുവെഴുത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി, "കേൾപ്പാൻ വേഗതയും പറവാൻ താമസവും" ഉള്ളവർ ആയിരിക്കുവാൻ യാക്കോബ് നമ്മെ പ്രോത്സാഹിപ്പിച്ചു (1:19). വാക്കുകൾക്ക് പിന്നിലുള്ളത് എന്താണെന്ന് കേൾക്കാനും "ദൈവം ആഗ്രഹിക്കുന്ന നീതിയെ പ്രവർത്തിക്കാത്ത" കോപം ഒഴിവാക്കാനും ശ്രവണം നമ്മെ സഹായിക്കും (വാ. 20). പറയുന്ന വ്യക്തിയുടെ ഹൃദയം കേൾക്കാൻ അതു നമ്മെ അനുവദിക്കുന്നു. ഞാൻ പ്രാർത്ഥിച്ചത് എന്റെ സുഹൃത്തിനൊപ്പമുള്ള സംഭാഷണത്തിൽ എന്നെ വളരെയധികം സഹായിച്ചുവെന്ന് ഞാൻ കരുതുന്നു. എനിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ, അവളുടെ വാക്കുകൾ കേൾക്കുവാനും മനസ്സിലാക്കുവാനും എനിക്ക് കഴിഞ്ഞു. ഒരുപക്ഷേ ഞാൻ പ്രാർത്ഥിച്ചില്ലായിരുന്നെങ്കിൽ, ഞാൻ എന്റെ മനസിലുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുകയും, ഞാൻ എത്രമാത്രം അസ്വസ്ഥയാണെന്ന് അറിയിക്കുകയും ചെയ്യുമായിരുന്നു.
യാക്കോബ് വിവരിക്കുന്ന നിർദ്ദേശങ്ങൾ ഞാൻ എല്ലായ്പ്പോഴും ശരിയായി അനുസരിച്ചിട്ടില്ലെങ്കിലും, ആ ദിവസം ഞാൻ അനുസരിച്ചുവെന്ന് ഞാൻ കരുതുന്നു. കോപവും കുറ്റബോധവും എന്നെ പിടിക്കാൻ അനുവദിക്കുന്നതിനുമുമ്പ് ഒരു പ്രാർത്ഥന മന്ത്രിച്ചത് വേഗത്തിൽ കേൾക്കാനും സാവധാനം സംസാരിക്കാനുമുള്ള മുഖാന്തിരമായി. ഇതു കൂടുതൽ പ്രാവശ്യം ചെയ്യാനുള്ള ജ്ഞാനം ദൈവം എനിക്കു തരണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. (സദൃശവാക്യങ്ങൾ 19:11).

അവശിഷ്‌ടത്തിൽ നിന്ന് സൗന്ദര്യത്തിലേക്ക്
എന്റെ ഭാര്യ മിസ്കയ്ക്ക് എത്യോപ്യയിൽ നിന്നുള്ള ഒരു നെക്ലേസും കാതിലണിയുന്ന റിങ്ങും ഉണ്ട്. അവയുടെ ഗംഭീരമായ ലാളിത്യം, തനതായ കലാചാതുര്യം വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, ഈ ആഭരണങ്ങളുടെ കഥയാണ് ഏറ്റവും വിസ്മയിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി രൂക്ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം കാരണം, എത്യോപ്യയുടെ മണ്ണ്, പീരങ്കിയുണ്ടയുടെയും വെടിയുണ്ടയുടെയും അവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുന്നു. പ്രത്യാശയുടെ ഒരു പ്രവൃത്തിയെന്ന നിലയിൽ, എത്യോപ്യക്കാർ കത്തിക്കരിഞ്ഞ സ്ഥലങ്ങൾ അടിച്ചുവാരുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. കരകൗശല വിദഗ്ധർ വെടിയുണ്ടയുടെ പുറംതോട് കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കുന്നു.
ഈ കഥ കേട്ടപ്പോൾ, ദൈവത്തിന്റെ വാഗ്ദത്തം ധൈര്യത്തോടെ പ്രഖ്യാപിക്കുന്ന മീഖായുടെ വാക്കുകളുടെ പ്രതിധ്വനികൾ ഞാൻ കേട്ടു. ഒരു ദിവസം, പ്രവാചകൻ പ്രഖ്യാപിച്ചു, "അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും;" (4:3). കൊല്ലാനും, അംഗഭംഗം വരുത്താനുമുള്ള ഉപകരണങ്ങൾ, ദൈവത്തിന്റെ ശക്തമായ പ്രവർത്തനം നിമിത്തം, ജീവനെ പരിപോഷിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി രൂപാന്തരപ്പെടും. ദൈവത്തിന്റെ വരാനിരിക്കുന്ന ദിവസത്തിൽ, "ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല." (വാക്യം 3).
മീഖായുടെ പ്രഖ്യാപനം അന്നത്തെ കാലത്ത് സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു. പുരാതന ഇസ്രായേലിനെപ്പോലെ, നമ്മളും അക്രമത്തെയും യുദ്ധത്തെയും അഭിമുഖീകരിക്കുന്നു. ലോകത്തെ ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന് തോന്നുന്നു. എന്നാൽ തന്റെ കാരുണ്യത്താലും സൗഖ്യത്താലും ഈ വിസ്മയകരമായ ദിവസം വരുമെന്ന് ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. അതിനാൽ, ഈ സത്യം ഇപ്പോൾത്തന്നെ പ്രാവർത്തികമാക്കാൻ തുടങ്ങുക എന്നതാണ് നമ്മുടെ കാര്യം. അവശിഷ്ടങ്ങളെ മനോഹരമായ വസ്‌തുക്കളാക്കി മാറ്റിക്കൊണ്ട് ഇപ്പോൾത്തന്നെ അവന്റെ ജോലി ഏറ്റെടുക്കാൻ ദൈവം നമ്മെ സഹായിക്കുന്നു.

ശരിയായ കേന്ദ്രബിന്ദു
ഒരു വർഷത്തിലേറെയായി ഞങ്ങൾക്ക് ഖായെ അറിയാം. ദൈവത്തെക്കുറിച്ച് ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യാൻ ആഴ്ചതോറും കൂടുന്ന പള്ളിയിൽ നിന്നുള്ള ഞങ്ങളുടെ ചെറിയ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഒരു സായാഹ്നത്തിൽ ഞങ്ങളുടെ പതിവ് മീറ്റിംഗിൽ, അദ്ദേഹം ഒളിമ്പിക്‌സിൽ പങ്കെടുത്തതിനെക്കുറിച്ച് ഒരു പരാമർശം നടത്തി. പരാമർശം വളരെ സാധാരണമായിരുന്നു, അത് എന്റെ ശ്രദ്ധയിൽപ്പെടാതെ പോയി. ഇതാ, വെങ്കല മെഡൽ മത്സരത്തിൽ പങ്കെടുത്ത ഒരു ഒളിമ്പ്യനെ എനിക്ക് അറിയാമെന്ന് ഞാൻ മനസ്സിലാക്കി! അദ്ദേഹം ഇത് മുമ്പ് പരാമർശിച്ചിട്ടില്ലെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല, പക്ഷേ ഖായെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ കായിക നേട്ടം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു പ്രത്യേക ഭാഗമാണെങ്കിലും, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തിന്റെ സമൂഹം, അദ്ദേഹത്തിന്റെ വിശ്വാസം എന്നിവയായിരുന്നു തനിക്ക് കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ.
ലൂക്കോസ് 10:1-23-ലെ കഥ നമ്മുടെ വ്യക്തിത്വത്തിന്റെ കേന്ദ്രം എന്തായിരിക്കണമെന്ന് വിവരിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാൻ യേശു അയച്ച എഴുപത്തിരണ്ട് പേർ അവരുടെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, "നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു" (വാക്യം 17) എന്ന് അവർ അവനോട് അറിയിച്ചു. താൻ അവർക്ക് വലിയ ശക്തിയും സംരക്ഷണവും നൽകിയിട്ടുണ്ടെന്ന് യേശു പറഞ്ഞപ്പോൾത്തന്നെ, അവർ തെറ്റായ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അവൻ പറഞ്ഞു. "നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ" സന്തോഷിക്കേണ്ടത് എന്ന് യേശു ഊന്നിപ്പറഞ്ഞു. (വാക്യം 20).
ദൈവം നമുക്ക് നൽകിയിട്ടുള്ള നേട്ടങ്ങളും കഴിവുകളും എന്തൊക്കെ ആയിരുന്നാലും, നമ്മുടെ സന്തോഷത്തിനുള്ള ഏറ്റവും വലിയ കാരണം, നാം യേശുവിൽ നമ്മെത്തന്നെ ഭരമേൽപ്പിച്ചിട്ടുണ്ടെങ്കിൽ, നമ്മുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു, നമ്മുടെ ജീവിതത്തിൽ അവന്റെ ദൈനംദിന സാന്നിധ്യം നാം ആസ്വദിക്കുന്നു എന്നതാണ്.

തുള്ളി തുള്ളിയായി
"എല്ലാത്തിലും / ഞങ്ങൾ ദൈവത്തെ സേവിക്കുന്നതിനുള്ള മനോഹരമായ വഴികൾ തേടുന്നു," പതിനാറാം നൂറ്റാണ്ടിലെ അവിലയിലെ തെരേസ എഴുതുന്നു. ദൈവത്തോടുള്ള സമ്പൂർണ്ണ സമർപ്പണത്തേക്കാൾ എളുപ്പവും, കൂടുതൽ "സുഖകരവുമായ" വഴികളിലൂടെ നാം കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുന്ന രീതികളെക്കുറിച്ച് അവർ ശക്തമായി വിവരിക്കുന്നു. നാം സാവധാനം, താൽക്കാലികമായി, മനസ്സില്ലാമനസ്സോടെ പോലും അവനിൽ ആശ്രയിക്കാൻ പഠിക്കുകയാണ്. അതിനാൽ, തെരേസ ഏറ്റുപറയുന്നു, "അൽപ്പാൽപ്പമായി, / ഞങ്ങൾ ഞങ്ങളുടെ ജീവിതം നിനക്കായ് അളന്നു തരുമ്പോഴും / ഞങ്ങൾ ഞങ്ങളുടെ ജീവിതം പൂർണ്ണമായും നിനക്ക് സമർപ്പിക്കുന്നതുവരെ / നിന്റെ ദാനങ്ങൾ തുള്ളി തുള്ളിയായി സ്വീകരിക്കാൻ / ഞങ്ങൾക്ക് തൃപ്തിയുണ്ടാകണം."
മനുഷ്യരെന്ന നിലയിൽ, നമ്മിൽ പലർക്കും വിശ്വാസം സ്വാഭാവികമായി വരുന്നതല്ല. അതുകൊണ്ട് വിശ്വസിക്കാനും സ്വീകരിക്കാനുമുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചാണ് ദൈവകൃപയും സ്നേഹവും അനുഭവിക്കാൻ കഴിയുന്നതെങ്കിൽ നമ്മൾ കുഴപ്പത്തിലാകും!
എന്നാൽ, 1 യോഹന്നാൻ 4-ൽ നാം വായിക്കുന്നതുപോലെ, ദൈവമാണ് ആദ്യം നമ്മെ സ്നേഹിച്ചത് (വാക്യം 19). നാം അവനെ സ്നേഹിക്കുന്നതിന് വളരെ മുമ്പുതന്നെ അവൻ നമ്മെ സ്നേഹിച്ചു, നമുക്കുവേണ്ടി തന്റെ പുത്രനെ ബലിയർപ്പിക്കാൻ അവൻ തയ്യാറായി. ഇത് "സാക്ഷാൽ സ്നേഹം ആകുന്നു." യോഹന്നാൻ അത്ഭുതത്തോടെയും നന്ദിയോടെയും എഴുതുന്നു (വാ. 10).
ക്രമേണ, ശാന്തമായി, അൽപ്പാൽപ്പമായി, ദൈവം തന്റെ സ്നേഹം സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങളെ സുഖപ്പെടുത്തുന്നു. തുള്ളി തുള്ളിയായി, നമ്മുടെ ഭയം അവന് സമർപ്പിക്കാൻ അവന്റെ കൃപ നമ്മെ സഹായിക്കുന്നു (വാക്യം 18). അവന്റെ സമൃദ്ധമായ സൗന്ദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രവാഹം നാം അനുഭവിക്കുന്നത് വരെ, തുള്ളി തുള്ളിയായി അവന്റെ കൃപ നമ്മുടെ ഹൃദയത്തിൽ എത്തുന്നു.
സഹായത്തിനായി ദൈവത്തോടുള്ള നിലവിളി
അഡോപ്റ്റഡ് ഫോർ ലൈഫ് എന്ന തന്റെ പുസ്തകത്തിൽ, ഡോ. റസ്സൽ മൂർ ഒരു കുട്ടിയെ ദത്തെടുക്കാൻ തന്റെ കുടുംബം ഒരു അനാഥാലയത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് വിവരിക്കുന്നു. അവർ നഴ്സറിയിൽ പ്രവേശിച്ചപ്പോൾ അവിടത്തെ നിശബ്ദത അവരെ ഞെട്ടിച്ചുകളഞ്ഞു. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങൾ ആരും കരയുന്നില്ല. അവർക്ക് ഒന്നും ആവശ്യമില്ലാത്തതുകൊണ്ടല്ല, മറിച്ച്, കരഞ്ഞാലും ആരും ശ്രദ്ധിക്കുകയില്ലെന്ന് അവർ മനസ്സിലാക്കിയതുകൊണ്ടാണ്.
ആ വാക്കുകൾ വായിച്ചപ്പോൾ എന്റെ ഹൃദയം വേദനിച്ചു. ഞങ്ങളുടെ കുട്ടികൾ ചെറുതായിരുന്നപ്പോളുള്ള അനേകം രാത്രികൾ ഞാൻ ഓർക്കുന്നു. ഞാനും ഭാര്യയും നല്ല ഉറക്കത്തിലായിരിക്കും. അപ്പോൾ, "ഡാഡീ, എനിക്ക് സുഖമില്ല!" അല്ലെങ്കിൽ, "മമ്മീ, എനിക്ക് പേടിയാകുന്നു!" എന്ന നിലവിളി കേട്ട് ഞങ്ങൾ ഞെട്ടി ഉണർന്ന്, ഞങ്ങളിൽ ഒരാൾ പെട്ടെന്ന് അവരുടെ ബെഡ്റൂമിലേക്ക് ഓടിച്ചെന്ന് അവരെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യും. അവരുടെ മാതാപിതാക്കൾ അവരെ സ്നേഹിക്കുന്നു എന്ന് അവർക്ക് അറിയാവുന്നതുകൊണ്ടാണ് അവർ കരയുന്നത്.
സങ്കീർത്തനങ്ങളിൽ അധികവും ദൈവത്തോടുള്ള നിലവിളികൾ, അല്ലെങ്കിൽ വിലാപങ്ങളാണ്. ദൈവത്തിന് തങ്ങളോടുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ തങ്ങളുടെ വിലാപങ്ങൾ അവന്റെ അടുക്കൽ കൊണ്ടുവന്നത്. ദൈവം തന്റെ "ആദ്യജാതൻ" (പുറപ്പാട് 4:22) എന്ന് വിളിച്ചിരുന്ന ഒരു ജനമായിരുന്ന ഇവർ, അതനുസരിച്ച് പ്രവർത്തിക്കാൻ അവർ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. അത്തരം പൂർണ്ണമായ ആശ്രയം സങ്കീർത്തനം 25-ൽ കാണാം: “എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ;... എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.” (വാ. 16-17). പരിപാലകന്റെ സ്നേഹത്തിൽ ആത്മവിശ്വാസമുള്ള കുട്ടികൾ കരയുന്നു. യേശുവിൽ വിശ്വസിക്കുന്ന ദൈവമക്കൾ എന്ന നിലയിൽ അവനെ വിളിക്കാനുള്ള അവകാശം അവൻ നമുക്ക് നൽകിയിട്ടുണ്ട്. അവന്റെ മഹാസ്നേഹത്താൽ അവൻ കേൾക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
