
നമ്മുടെ പ്രത്യാശയുടെ നങ്കൂരം
ഒരു ഇടുങ്ങിയ ഇടവഴിയിൽ കാർഡ്‌ബോർഡ് കഷ്ണങ്ങൾകൊണ്ടു മറച്ച കൂരയ്ക്കു കീഴിൽ ഉറങ്ങുന്ന ആളുകളുടെ ചിത്രം ഞാൻ ഉയർത്തിപ്പിടിച്ചു. “അവർക്ക് എന്താണ് വേണ്ടത്?” ഞാൻ ആറാം ക്ലാസ്സിലെ സൺഡേസ്‌കൂൾ ക്ലാസ്സിൽ ചോദിച്ചു. ''ഭക്ഷണം,'' ആരോ പറഞ്ഞു. ''പണം,'' മറ്റൊരാൾ പറഞ്ഞു. ''ഒരു സുരക്ഷിത സ്ഥലം,'' ഒരു കുട്ടി ചിന്താപൂർവ്വം പറഞ്ഞു. അപ്പോൾ ഒരു പെൺകുട്ടി പറഞ്ഞു: “പ്രത്യാശ.”
''നല്ല കാര്യങ്ങൾ സംഭവിക്കുമെന്നുള്ള പ്രതീക്ഷയാണ് പ്രത്യാശ,'' അവൾ വിശദീകരിച്ചു. വെല്ലുവിളികൾ കാരണം, ജീവിതത്തിൽ നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാതിരിക്കുക എന്നത് എളുപ്പമായിരിക്കുമ്പോൾ, നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിനെക്കുറിച്ച് അവൾ സംസാരിച്ചത് എനിക്ക് രസകരമായി തോന്നി. എന്നിരുന്നാലും, എന്റെ വിദ്യാർത്ഥിയുടെ കാഴ്ചപ്പാടിനോടു യോജിക്കുന്ന വിധത്തിലാണ് ബൈബിൾ പ്രത്യാശയെക്കുറിച്ച് സംസാരിക്കുന്നത്. ''നാം ആശിക്കുന്നതിന്റെ ഉറപ്പാണ് വിശ്വാസം'' (എബ്രായർ 11:1), യേശുവിൽ വിശ്വസിക്കുന്ന നമുക്ക് നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയും.
ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ പ്രത്യാശിക്കാവുന്ന ഈ ആത്യന്തികമായ നന്മ എന്താണ്?-“അവന്റെ സ്വസ്ഥതയിൽ പ്രവേശിക്കുന്നതിനുള്ള വാഗ്ദത്തം” (4:1). വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ സ്വസ്ഥതയിൽ, അവന്റെ സമാധാനം, രക്ഷയുടെഉറപ്പ്, അവന്റെ ശക്തിയിൽ ആശ്രയിക്കൽ, ഭാവിയിലെ സ്വർഗ്ഗീയ ഭവനത്തിന്റെ ഉറപ്പ് എന്നിവ ഉൾപ്പെടുന്നു. പ്രത്യാശ, ആവശ്യമുള്ള സമയങ്ങളിൽ നമുക്കു മുറുകെപ്പിടിക്കാവുന്ന നമ്മുടെ നങ്കൂരമാകുന്നതിന്റെ കാരണം, ദൈവത്തിന്റെ ഉറപ്പും യേശു പ്രദാനം ചെയ്യുന്ന രക്ഷയുമാണ് (6:18-20). ലോകത്തിന് തീർച്ചയായും പ്രത്യാശ ആവശ്യമാണ്, നല്ലതും മോശവുമായ സമയങ്ങളിലെല്ലാം, അവനാണ് അവസാന വാക്കെന്നും നമ്മെ പരാജയപ്പെടുത്തുകയില്ലെന്നും ഉള്ള ദൈവത്തിന്റെ സത്യവും ഉറപ്പുള്ളതുമായ ഉറപ്പാണത്. നാം അവനിൽ ആശ്രയിക്കുമ്പോൾ, അവൻ തന്റെ സമയത്തു നമുക്കായി എല്ലാം ശരിയാക്കുമെന്ന് നമുക്കറിയാം.

ഞാൻ ആരാണ്?
ക്യാമ്പ് ഫയർ വീക്ഷിച്ചുകൊണ്ട് തന്റെ ജീവിതത്തിലെ വലിയ ചോദ്യങ്ങളെക്കുറിച്ച് കിസോംബോ ചിന്തിച്ചു. ഞാൻ എന്താണ് നേടിയത്? അവൻ ചിന്തിച്ചു. വളരെ പെട്ടന്ന് മറുപടി വന്നു: യഥാർത്ഥത്തിൽ അധികം ഇല്ല. മഴക്കാടിനുള്ളിൽ തന്റെ പിതാവ് ആരംഭിച്ച സ്‌കൂളിൽ സേവനമനുഷ്ഠിക്കാനായി അവൻ ജന്മനാട്ടിൽ തിരിച്ചെത്തിയിരുന്നു. രണ്ട് ആഭ്യന്തര യുദ്ധങ്ങളെ അതിജീവിച്ച പിതാവിന്റെ ശക്തമായ കഥ എഴുതാനും അദ്ദേഹം ശ്രമിച്ചു. ഇതെല്ലാം ചെയ്യാൻ ശ്രമിക്കാൻ ഞാൻ ആരാണ്?
കിസോംബോയുടെ സംശയങ്ങൾ മോശയുടേതു പോലെ തോന്നുന്നു. ദൈവം മോശയ്ക്ക് ഒരു ദൗത്യം നൽകിയിരുന്നു: “നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും” (പുറപ്പാട് 3:10). മോശെ മറുപടി പറഞ്ഞു: “ഞാൻ എന്തു മാത്രമുള്ളു?” (വാ. 11).
മോശ പറഞ്ഞയിൽ നിന്നുള്ള ചില ദുർബലമായ ഒഴികഴിവുകൾക്ക് ശേഷം, ദൈവം അവനോട് ചോദിച്ചു, നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു?' അതൊരു വടിയായിരുന്നു (4:2). ദൈവത്തിന്റെ നിർദേശപ്രകാരം മോശ അത് നിലത്ത് ഇട്ടപ്പോൾ അതൊരു ജീവനുള്ള സർപ്പമായി മാറി. അവന്റെ സഹജാവബോധത്തിന് എതിരായി, മോശ അത് എടുത്തു. വീണ്ടും, അത് വീണ്ടും ഒരു വടിയായി മാറി (വാ. 4). ദൈവത്തിന്റെ ശക്തിയിൽ മോശയ്ക്ക് ഫറവോനെ നേരിടാൻ കഴിഞ്ഞു. അവന്റെ കയ്യിൽ അക്ഷരാർത്ഥത്തിൽ ഈജിപ്തിലെ ഒരു “ദൈവം” - ഒരു സർപ്പം - ഉണ്ടായിരുന്നു. ഈജിപ്തിലെ ദൈവങ്ങൾ ഏക സത്യദൈവത്തിന് ഭീഷണിയായിരുന്നില്ല.
കിസോംബോ മോശയെക്കുറിച്ച് ചിന്തിച്ചു, ദൈവത്തിന്റെ ഉത്തരം അവൻ മനസ്സിലാക്കി: “നിനക്ക് ഞാനും എന്റെ വചനവും ഉണ്ട്.” തന്റെ ജീവിതത്തിൽ ദൈവശക്തിയെക്കുറിച്ച് മറ്റുള്ളവർ പഠിക്കുന്നതിനായി പിതാവിന്റെ കഥ എഴുതാൻ തന്നെ പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അദ്ദേഹം തനിച്ചായിരുന്നില്ല.
സ്വന്തം നിലയിൽ, നമ്മുടെ മികച്ച പരിശ്രമങ്ങൾ അപര്യാപ്തമാണ്. എന്നാൽ “ഞാൻ നിന്നോടുകൂടെ ഇരിക്കും” (3:12) എന്ന് പറയുന്ന ദൈവത്തെ നാം സേവിക്കുന്നു.

ദൈവത്തിന്റെ അപ്രതീക്ഷിത വഴികൾ
വാക്കുകൾ കാണത്തക്കവിധം പേജുകൾ മുഖത്തോട് ചേർത്തുപിടിച്ചുകൊണ്ട് പാസ്റ്റർ തന്റെ പ്രസംഗത്തിൽ കണ്ണു പതിപ്പിച്ചു. അദ്ദേഹം അങ്ങേയറ്റം ഹ്രസ്വദൃഷ്ടിയുള്ളവനായിരുന്നു, ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഓരോ വാക്യവും അങ്ങേയറ്റത്തെു ഏകാഗ്ര ശബ്ദത്തോടെ വായിച്ചു. എന്നാൽ ദൈവത്തിന്റെ ആത്മാവ് ജോനാഥൻ എഡ്വേർഡ്‌സിന്റെ പ്രസംഗത്തിലൂടെ ആദ്യത്തെ മഹത്തായ ഉണർവിന്റെ നവോത്ഥാന തീ ആളിക്കത്തിക്കാനും ആയിരങ്ങളെ ക്രിസ്തുവിൽ വിശ്വാസത്തിലേക്ക് കൊണ്ടുവരാനും വേണ്ടി ചലിച്ചു.
തന്റെ പൂർണമായ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ ദൈവം പലപ്പോഴും അപ്രതീക്ഷിതമായ കാര്യങ്ങൾ ഉപയോഗിക്കുന്നു. നമുക്കുവേണ്ടിയുള്ള ക്രൂശിലെ യേശുവിന്റെ സ്‌നേഹനിർഭരമായ മരണത്തിലൂടെ വഴിതെറ്റിയ മനുഷ്യരാശിയെ അടുപ്പിക്കാനുള്ള അവന്റെ പദ്ധതിയെക്കുറിച്ച് എഴുതിയ പൗലൊസ് ഇങ്ങനെ ഉപസംഹരിക്കുന്നു, ''ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു'' (1 കൊരിന്ത്യർ 1:27). ദൈവിക ജ്ഞാനം നമ്മുടേത് പോലെ കാണപ്പെടുമെന്നും അപ്രതിരോധ്യമായ ശക്തിയോടെ വരുമെന്നും ലോകം പ്രതീക്ഷിച്ചു. പകരം, നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ താഴ്മയോടെയും സൌമ്യതയോടെയും യേശു വന്നു, അങ്ങനെ “അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു” (വാ. 30).
അവനിലേക്കുള്ള വഴി നമുക്ക് സ്‌നേഹപൂർവ്വം കാണിച്ചുതരാൻ ശാശ്വതനും സർവജ്ഞാനിയുമായ ദൈവം ഒരു മനുഷ്യ ശിശുവായിത്തീർന്നു, അവൻ പ്രായപൂർത്തിയാകുകയും കഷ്ടപ്പെടുകയും മരിക്കുകയും ജീവനിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. നമ്മുടെ സ്വന്തം ശക്തിയിൽ നമുക്ക് ഒരിക്കലും നേടാനാകാത്ത മഹത്തായ കാര്യങ്ങൾ ചെയ്യാൻ എളിയ മാർഗങ്ങളെയും ആളുകളെയും ഉപയോഗിക്കാൻ അവൻ ഇഷ്ടപ്പെടുന്നു. നമുക്ക് മനസ്സുണ്ടെങ്കിൽ, അവൻ നമ്മെ ഉപയോഗിച്ചേക്കാം.

ഒരു അസാദ്ധ്യ സമ്മാനം
എന്റെ ഭർത്തൃ-മാതാവിന്റെ ജന്മദിനത്തിന് അനുയോജ്യമായ സമ്മാനം കണ്ടെത്തിയതിൽ ഞാൻ ആഹ്ലാദിച്ചു: ബ്രേസ് ലെറ്റിൽ അവളുടെ ജന്മദിനക്കല്ല് പോലും ഉണ്ടായിരുന്നു! മറ്റൊരാൾക്ക് അനുയോജ്യമായ ആ സമ്മാനം കണ്ടെത്തുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്. എന്നാൽ വ്യക്തിക്ക് ആവശ്യമുള്ള സമ്മാനം നൽകുന്നത് നമ്മുടെ കഴിവിന് അതീതമായാലോ? ഒരാൾക്ക് മനസ്സമാധാനം, വിശ്രമം, അല്ലെങ്കിൽ ക്ഷമ എന്നിവ നൽകണമെന്ന് നമ്മളിൽ പലരും ആഗ്രഹിക്കുന്നു. അവ വാങ്ങുവാനുംസമ്മാനമായി പൊതിയുവാനും കഴിഞ്ഞിരുന്നെങ്കിൽ!
ഇത്തരത്തിലുള്ള സമ്മാനങ്ങൾ ഒരാൾ മറ്റൊരാൾക്ക് നൽകുന്നത് അസാധ്യമാണ്. എന്നിട്ടും യേശു-മനുഷ്യശരീരത്തിലുള്ള ദൈവം- തന്നിൽ വിശ്വസിക്കുന്നവർക്ക് അത്തരമൊരു “അസാധ്യമായ” സമ്മാനം നൽകുന്നു: സമാധാനത്തിന്റെ സമ്മാനം. ശിഷ്യന്മാരെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, പരിശുദ്ധാത്മാവിന്റെ വാഗ്ദാനത്താൽ യേശു അവരെ ആശ്വസിപ്പിച്ചു: “അവൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും’’ (യോഹന്നാൻ 14:26). അവരുടെ ഹൃദയങ്ങൾ അസ്വസ്ഥമാകുമ്പോഴോ ഭയം അനുഭവിക്കുമ്പോഴോ ശാശ്വതവും അചഞ്ചലവുമായ ഒരു സമ്മാനമായി അവൻ അവർക്ക് സമാധാനം-തന്റെ സമാധാനം -വാഗ്ദാനം ചെയ്തു. അവൻ, അവൻ തന്നെ, ദൈവത്തോടും മറ്റുള്ളവരോടും നമ്മോടുതന്നേയും ഉള്ള നമ്മുടെ സമാധാനമാണ്.
നമ്മുടെ പ്രിയപ്പെട്ടവർക്ക് അധിക ക്ഷമയോ അവർ ആഗ്രഹിക്കുന്ന മെച്ചപ്പെട്ട ആരോഗ്യമോ നൽകാനുള്ള കഴിവ് നമുക്കുണ്ടായേക്കില്ല. ജീവിതസമരങ്ങൾക്കിടയിൽ നമുക്കെല്ലാവർക്കും സഹിച്ചുനില്ക്കാൻ ആവശ്യമായ സമാധാനം അവർക്ക് നൽകാനും നമ്മുടെ ശക്തിയാൽ കഴിയുന്നതല്ല. എന്നാൽ സത്യവും ശാശ്വതവുമായ സമാധാനത്തിന്റെ ദാതാവും മൂർത്തരൂപവുമായ യേശുവിനെക്കുറിച്ച് അവരോട് സംസാരിക്കാൻ ആത്മാവിനാൽ നയിക്കപ്പെടാൻ നമുക്കു കഴിയും.

വിശ്വാസത്തിന് കീഴടങ്ങുന്നു
ഒരു ശരത്കാല പ്രഭാതത്തിൽ ജനാലകൾ തുറന്നപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് ഞാൻ കണ്ടത്. മൂടൽമഞ്ഞിന്റെ ഒരു മതിൽ. ''മരവിപ്പിക്കുന്ന മൂടൽമഞ്ഞ്,'' കാലാവസ്ഥാ നിരീക്ഷകർ അതിനെ വിളിച്ചു. ഞങ്ങളുടെ ലൊക്കേഷനിൽ അപൂർവമായ, ഈ മൂടൽമഞ്ഞ് അതിലും വലിയ ആശ്ചര്യത്തോടെയാണ് വന്നത്: ഒരു മണിക്കൂറിനുള്ളിൽ നീലാകാശവും സൂര്യപ്രകാശവും എന്നുള്ള കാലാവസ്ഥാ പ്രവചനം. ''ഒരു മണിക്കൂറിനുള്ളിൽ'' ''അസാധ്യം,'' ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു. “നമുക്ക് കഷ്ടിച്ച് ഒരു കാൽ മുന്നിൽ കാണാൻ കഴിയും.” പക്ഷേ, ഒരു മണിക്കൂറിനുള്ളിൽ, മൂടൽമഞ്ഞ് മാഞ്ഞുപോയി, ആകാശം ഒരു വെയിൽ തെളിഞ്ഞ നീലയിലേക്ക് മാറി.
ഒരു ജനാലയ്ക്കരികിൽ നിന്നുകൊണ്ട്, ജീവിതത്തിൽ മൂടൽമഞ്ഞ് മാത്രം കാണുമ്പോൾ എന്റെ വിശ്വാസത്തിന്റെ നിലവാരത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചു, “എനിക്ക് കാണാൻ കഴിയുന്നതിൽ മാത്രമേ ഞാൻ ദൈവത്തെ വിശ്വസിക്കൂ എന്നാണോ?”
ഉസ്സീയാ രാജാവ് മരിക്കുകയും ചില അഴിമതിക്കാരായ ഭരണാധികാരികൾ യെഹൂദയിൽ അധികാരത്തിൽ വരികയും ചെയ്തപ്പോൾ, യെശയ്യാവ് സമാനമായ ഒരു ചോദ്യം ചോദിച്ചു. നമുക്ക് ആരെ വിശ്വസിക്കാം? യെശയ്യാവിനു വളരെ ശ്രദ്ധേയമായ ഒരു ദർശനം നൽകിക്കൊണ്ട് ദൈവം പ്രതികരിച്ചു. വരാനിരിക്കുന്ന മെച്ചപ്പെട്ട നാളുകൾക്കായി വർത്തമാനകാലത്ത് അവനെ വിശ്വസിക്കാൻ കഴിയുമെന്ന് അത് പ്രവാചകനെ ബോധ്യപ്പെടുത്തി. യെശയ്യാവ് പ്രകീർത്തിച്ചതുപോലെ, “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാവ് 26:3). പ്രവാചകൻ കൂട്ടിച്ചേർത്തു, “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ” (വാക്യം 4).
നമ്മുടെ മനസ്സ് ദൈവത്തിൽ ഉറപ്പിക്കുമ്പോൾ, മൂടൽമഞ്ഞ് നിറഞ്ഞ സമയത്തും ആശയക്കുഴപ്പമുള്ള സമയത്തും നമുക്ക് അവനിൽ ആശ്രയിക്കാൻ കഴിയും. നമുക്ക് ഇപ്പോൾ അത് വ്യക്തമായി കാണാനാകില്ല, പക്ഷേ നാം ദൈവത്തെ വിശ്വസിക്കുകയാണെങ്കിൽ, അവന്റെ സഹായം വ്‌നുകൊണ്ടിരിക്കുകയാണെന്ന് നമുക്ക് ഉറപ്പിക്കാം.