Category  |  odb

ദൈവത്തിന്റെ തുറന്ന വാതിലുകൾ

ഒരു വലിയ നഗരത്തിനടുത്തുള്ള എന്റെ പുതിയ സ്കൂളിൽ, ഗൈഡൻസ് കൗൺസിലർ എന്നെ ഒന്ന് നോക്കിയിട്ട്, ഏറ്റവും കുറഞ്ഞ മാർക്ക് കിട്ടുന്ന ഇംഗ്ലീഷ് കോമ്പോസിഷൻ ക്ലാസിൽ എന്നെ ഉൾപ്പെടുത്തി. ഞാൻ എന്റെ പഴയ സ്കൂളിൽ നിന്ന് മികച്ച ഗ്രേഡുകളും എന്റെ രചനകൾക്ക് പ്രിൻസിപ്പൽ അവാർഡും നേടിയിരുന്നു. എന്നിരുന്നാലും, എനിക്ക് യോഗ്യതയില്ലെന്ന് കൗൺസിലർ തീരുമാനിച്ചപ്പോൾ എന്റെ പുതിയ സ്കൂളിലെ “മികച്ച” എഴുത്ത് ക്ലാസിൽ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.

പുരാതന ഫിലദെൽഫ്യയിലെ സഭയ്ക്ക് അത്തരം ഏകപക്ഷീയമായ തിരിച്ചടികൾ മനസ്സിലാകുമായിരുന്നു. ആ ചെറിയ എളിയ സഭ സ്ഥിതിചെയ്യുന്ന നഗരം സമീപകാലത്ത് ഉണ്ടായ ഭൂകമ്പങ്ങൾ മൂലം വലിയ നാശനഷ്ടങ്ങൾ നേരിട്ടിരുന്നു. കൂടാതെ, അവർ പൈശാചിക പോരാട്ടങ്ങൾ അഭിമുഖീകരിച്ചു (വെളിപ്പാട് 3:9). ഉയിർത്തെഴുന്നേറ്റ യേശു സൂചിപ്പിച്ചതുപോലെ, അത്തരം അവഗണിക്കപ്പെട്ട സഭയ്ക്ക് “അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല” (വാ. 8). അതുകൊണ്ട്, ദൈവം അവരുടെ മുമ്പിൽ “ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു വാതിൽ” തുറന്നുവെച്ചു (വാ. 8). തീർച്ചയായും അവൻ, “ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും” ചെയ്യുന്നവനാണ് (വാ. 7).

നമ്മുടെ ശുശ്രൂഷകളിലും അത് സത്യമാണ്. ചില വാതിലുകൾ തുറക്കുന്നില്ല. എന്നിരുന്നാലും, ഒരു കൗൺസിലറുടെ സങ്കുചിത മനോഭാവം പരിഗണിക്കാതെ, ദൈവത്തിനായുള്ള എന്റെ രചനകൾ ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ ദൈവം വാതിലുകൾ തുറന്നിരിക്കുന്നു. അടഞ്ഞ വാതിലുകൾ നിങ്ങളെയും തടയുകയില്ല. “ഞാൻ വാതിൽ ആകുന്നു” എന്ന് യേശു പറഞ്ഞു (യോഹന്നാൻ 10:9). അവൻ തുറക്കുന്ന വാതിലുകളിൽ പ്രവേശിച്ച് അവനെ അനുഗമിക്കാം. 

ദൈവത്തിന്റെ ജ്ഞാനപൂർണ്ണ ഉദ്ദേശ്യങ്ങൾ

ചരിത്ര സംഭവങ്ങൾ നിറഞ്ഞതാണ് ഇന്ത്യ. നിങ്ങൾ പോകുന്നിടത്തെല്ലാം, ചരിത്രപ്രാധാന്യമുള്ള വ്യക്തികളെ ബഹുമാനിക്കുന്ന സ്മാരകങ്ങളോ, പ്രധാനപ്പെട്ട സംഭവങ്ങളുടെ സ്മാരകങ്ങളോ നിങ്ങൾ കാണുന്നു. എന്നാൽ ഇംഗ്ലണ്ടിലെ ഒരു ഹോട്ടലിൽ രസകരമായ ഒരു സന്ദേശം പ്രദർശിപ്പിച്ചിരിക്കുന്നു. ഈ ഹോട്ടലിന് പുറത്തുള്ള പഴക്കമുള്ള ഫലകത്തിൽ, “ഈ സ്ഥലത്ത് 1782 സെപ്തംബർ 5 ന് ഒന്നും സംഭവിച്ചില്ല” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ചിലപ്പോൾ നമ്മുടെ പ്രാർത്ഥനയിൽ ഒന്നും സംഭവിക്കുന്നില്ല എന്ന് നമുക്ക് തോന്നാറുണ്ട്. നമ്മൾ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു, നമ്മുടെ അപേക്ഷകൾ പിതാവിന്റെ അടുക്കൽ എത്തിക്കുന്നു — അവൻ ഇപ്പോൾ പ്രതികരിക്കുമെന്ന പ്രതീക്ഷയോടെ. സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ നിരാശ പ്രകടിപ്പിച്ചു: “യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും? ” (സങ്കീർത്തനം 13:1). അതേ ചിന്തകൾ നമുക്ക് എളുപ്പത്തിൽ പ്രതിധ്വനിപ്പിക്കാൻ കഴിയും: കർത്താവേ, അങ്ങ് പ്രതികരിക്കുന്നതിന് എത്രനാൾ?

എന്നിരുന്നാലും, നമ്മുടെ ദൈവം ജ്ഞാനത്തിൽ തികഞ്ഞവനാണ്. അവൻ തക്ക സമയത്ത് പ്രവർത്തിക്കുന്നവനുമാണ്. ദാവീദിന് ഇങ്ങനെ പറയാൻ കഴിഞ്ഞു, “ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും” (സങ്കീ. 13:5). സഭാപ്രസംഗി 3:11 നമ്മെ ഓർമ്മിപ്പിക്കുന്നു: “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു.” ഭംഗിയായി എന്ന വാക്കിന്റെ അർത്ഥം “ഉചിതം” അല്ലെങ്കിൽ “ആനന്ദത്തിന്റെ ഉറവിടം” എന്നാണ്. നാം ആഗ്രഹിക്കുമ്പോൾ ദൈവം എല്ലായ്പ്പോഴും നമ്മുടെ പ്രാർത്ഥനകളോട് പ്രതികരിക്കണമെന്നില്ല, പക്ഷേ അവൻ എല്ലായ്പ്പോഴും തന്റെ ജ്ഞാനപ്രകാരമുള്ള ഉദ്ദേശ്യങ്ങൾ നിറവേറ്റുകയാണ് ചെയ്യുന്നത്. അവൻ ഉത്തരം നൽകുമ്പോൾ അത് ശരിയും നല്ലതും മനോഹരവുമായിരിക്കുമെന്ന് നമുക്ക് ആശ്വസിക്കാം. 

പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കപ്പെട്ടു

ഞങ്ങളുടെ മാനേജർ കാരണം തന്റെ പ്രാർത്ഥനാ ജീവിതം മെച്ചപ്പെട്ടുവെന്ന് ഒരിക്കൽ ഒരു സഹപ്രവർത്തക എന്നോട് പറഞ്ഞു. ഞങ്ങളുടെ കർക്കശക്കാരനായ മാനേജർ അവളുമായി ചില ആത്മീയ ചിന്തകൾ പങ്കുവെച്ചതുമൂലം അവളുടെ പ്രാർത്ഥന മെച്ചപ്പെട്ടുവെന്ന് ചിന്തിച്ച് ഞാൻ ആശ്ചര്യപ്പെട്ടു. എന്നാൽ എനിക്ക് തെറ്റുപറ്റി. എന്റെ സഹപ്രവർത്തക തുടർന്നു വിശദീകരിച്ചു: “അദ്ദേഹം വരുന്നത് കാണുമ്പോഴെല്ലാം ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങും.” അദ്ദേഹവുമായുള്ള ഓരോ സംഭാഷണത്തിനും മുമ്പായി അവൾ കൂടുതൽ പ്രാർത്ഥിച്ചതിനാൽ അവളുടെ പ്രാർത്ഥനാ സമയം മെച്ചപ്പെട്ടു. തന്റെ മാനേജരുമായുള്ള ബുദ്ധിമുട്ടുള്ള ഔദ്യോഗിക ഇടപെടലുകളിൽ തനിക്ക് ദൈവത്തിന്റെ സഹായം ആവശ്യമാണെന്ന് അവൾക്ക് അറിയാമായിരുന്നു, അതിനാലാണ് അവൾ കർത്താവിനെ കൂടുതൽ വിളിച്ചതും.

ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പ്രാർത്ഥിക്കുന്ന എന്റെ സഹപ്രവർത്തകയുടെ സമ്പ്രദായം ഞാൻ അനുകരിച്ചു. ഇത് 1 തെസ്സലൊനീക്യരിൽ കാണുന്ന ഒരു വേദപുസ്തക ഉപദേശമാണ്. “ഇടവിടാതെ പ്രാർത്ഥിപ്പിൻ, എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ” (5:17-18) എന്ന് പൗലൊസ് ക്രിസ്തീയ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. നാം എന്ത് പ്രശ്നം അഭിമുഖീകരിച്ചാലും പ്രാർത്ഥനയാണ് ഏറ്റവും നല്ല പരിഹാര മാർഗ്ഗം. അത് നമ്മെ ദൈവവുമായി ബന്ധിപ്പിക്കുന്നു; നമ്മുടെ മാനുഷിക താൽപര്യങ്ങളിൽ ആശ്രയിക്കുന്നതിനുപകരം നമ്മെ വഴിനടത്താൻ ദൈവാത്മാവിനെ ക്ഷണിക്കുകയും ചെയ്യുന്നു (ഗലാത്യർ 5:16). സംഘർഷങ്ങൾ നേരിടുമ്പോൾ പോലും “തമ്മിൽ സമാധാനമായിരിക്കുവാൻ” ഇത് നമ്മെ സഹായിക്കുന്നു (1 തെസ്സലൊനീക്യർ 5:13).

ദൈവം നമ്മെ സഹായിക്കുന്നതിനാൽ, നമുക്ക് അവനിൽ സന്തോഷിക്കാം, എല്ലാറ്റിനെയും കുറിച്ച് പ്രാർത്ഥിക്കാം, ഇടവിടാതെ നന്ദിയർപ്പിക്കാം. യേശുവിലുള്ള നമ്മുടെ സഹോദരീസഹോദരന്മാരുമായി കൂടുതൽ യോജിപ്പിൽ ജീവിക്കാൻ ആ കാര്യങ്ങൾ നമ്മെ സഹായിക്കും. 

ദൈവത്തിന്റെ സ്നേഹമുള്ള കൈകളിൽ

എന്റെ ആരോഗ്യം വീണ്ടും വഷളായതിനു ശേഷം, അജ്ഞാതവും അനിയന്ത്രിതവുമായ ഒരു ഭയം എന്നിൽ കടന്നുകൂടി. ഒരു ദിവസം, ഫോബ്സ് മാസികയിലെ ഒരു ലേഖനം വായിക്കുമ്പോൾ, ശാസ്ത്രജ്ഞർ “ഭൂമിയുടെ ഭ്രമണവേഗത” കൂടുന്നതിനെക്കുറിച്ച് പഠിക്കുകയും, ഭൂമി “ചാഞ്ചാടുകയും” “കൂടുതൽ വേഗത്തിൽ കറങ്ങുകയും ചെയ്യുന്നു” എന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി ഞാൻ മനസ്സിലാക്കി. “ആഗോള സമയത്തിൽ നിന്ന് ആദ്യമായി ഒരു സെക്കൻഡ് ഔദ്യോഗികമായി നീക്കം ചെയ്യുക എന്ന ‘ഡ്രോപ്പ് സെക്കൻഡ്’ നമുക്ക് ആവശ്യമായി വന്നേക്കാം എന്ന് അവർ പറഞ്ഞു. ഒരു സെക്കൻഡ് നഷ്ടപ്പെടുന്നത് വലിയ പ്രശ്നമായി തോന്നുന്നില്ലെങ്കിലും, ഭൂമിയുടെ ഭ്രമണം മാറിയേക്കാമെന്ന് അറിയുന്നത് എനിക്ക് ഒരു വലിയ കാര്യമായി തോന്നി. ചെറിയൊരു അസ്ഥിരതപോലും എന്റെ വിശ്വാസം ചാഞ്ചാടുവാൻ ഇടയാക്കും. നമുക്ക് അറിയാത്ത കാര്യങ്ങൾ ഭയാനകമായിരിക്കാം. നമ്മുടെ സാഹചര്യങ്ങൾ ഉറപ്പില്ലാത്തതായിരിക്കാം. എന്നിരുന്നാലും, ദൈവം എല്ലാം നിയന്ത്രിക്കുന്നു എന്നറിയുന്നത്, അവനെ വിശ്വസിക്കാൻ എന്നെ സഹായിക്കുന്നു.

90-ാം സങ്കീർത്തനത്തിൽ മോശെ പറഞ്ഞു, “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു” (വാ. 2). എല്ലാ സൃഷ്ടികളുടെയും മേൽ ദൈവത്തിന്റെ പരിധിയില്ലാത്ത ശക്തിയും നിയന്ത്രണവും അധികാരവും അംഗീകരിച്ചുകൊണ്ട്, ദൈവം സമയത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങുന്നവനല്ലെന്ന് മോശെ പ്രഖ്യാപിച്ചു (വാ. 3–6).

ദൈവത്തെക്കുറിച്ചും, അവിടുന്നു സൃഷ്ടിച്ച അത്ഭുതകരമായ ലോകത്തെക്കുറിച്ചും കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ, അവന്റെ സൃഷ്ടികളെയും, സമയത്തെയും അവിടുന്ന് എങ്ങനെ കൃത്യമായി കൈകാര്യം ചെയ്യുന്നുവെന്ന് നമുക്ക് കണ്ടെത്താനാകും. നമ്മുടെ ജീവിതത്തിൽ അറിയപ്പെടാത്തതും, പുതുതായി കണ്ടെത്തിയതുമായ എല്ലാ സാഹചര്യങ്ങളുടെ മദ്ധ്യത്തിലും ദൈവത്തെ ആശ്രയിക്കാൻ നമുക്കു കഴിയും. എല്ലാ സൃഷ്ടികളും ദൈവത്തിന്റെ സ്നേഹനിർഭരമായ കരങ്ങളിൽ സുരക്ഷിതമായി നിലകൊള്ളുന്നു. 

യേശുവിൽ വളരുക

കുട്ടിക്കാലത്ത്, മുതിർന്നവർ ബുദ്ധിയുള്ളവരും പരാജയപ്പെടാൻ കഴിയാത്തവരുമാണെന്ന് ഞാൻ കരുതി. എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് എല്ലായ്പ്പോഴും അറിയാം. ഞാനും വലുതാകുമ്പോൾ, എന്താണ് ചെയ്യേണ്ടതെന്ന് എനിക്കും എല്ലായ്പ്പോഴും അറിയാൻ കഴിയും, എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ആ, “ഒരു ദിവസം” വർഷങ്ങൾക്ക് മുമ്പ് വന്നു, അത് എന്നെ പഠിപ്പിച്ചത്, എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നതാണ്. കുടുംബത്തിലെ രോഗാവസ്ഥ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, അല്ലെങ്കിൽ ഒരു ബന്ധത്തിലെ സംഘർഷം എന്നിവയിലേതാണെങ്കിലും, അത്തരം സമയങ്ങളിൽ എന്റെ വ്യക്തിപരമായ എല്ലാ കഴിവുകളും പരാജയപ്പെട്ടുപോയി. എന്റെ മുൻപിൽ ഒരേയൊരു വഴി മാത്രമേയുള്ളു—കണ്ണുകൾ അടച്ച് “കർത്താവേ, സഹായിക്കേണമേ” എന്ന് മന്ത്രിക്കുക.

അപ്പൊസ്തലനായ പൗലൊസ് ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ “ശൂലം,” ഒരു ശാരീരിക രോഗമായിരുന്നിരിക്കാം. അത് അദ്ദേഹത്തിന് വളരെയധികം നിരാശയും വേദനയും ഉണ്ടാക്കി. എന്നിരുന്നാലും, തന്റെ ബുദ്ധിമുട്ടുകൾ സഹിക്കാനും അതിജീവിക്കാനും മതിയായ ദൈവത്തിന്റെ സ്നേഹവും വാഗ്ദാനങ്ങളും അനുഗ്രഹങ്ങളും പൗലൊസ് അനുഭവിച്ചത് ഈ ശൂലത്തിലൂടെയാണ് (2 കൊരിന്ത്യർ 12:9). വ്യക്തിപരമായ ബലഹീനതയും നിസ്സഹായതയും പരാജയത്തെ സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. വിശ്വാസത്തോടെ ദൈവത്തിന് കീഴടങ്ങുമ്പോൾ, അവ എല്ലാ സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ഉപകരണങ്ങളായി മാറുന്നു (വാ. 9-10)

നമ്മൾ വളർന്നുവെന്നതിനർത്ഥം നമ്മൾ എല്ലാം അറിയുന്നവരാണ് എന്നല്ല. തീർച്ചയായും, പ്രായത്തിനനുസരിച്ച് നാം ജ്ഞാനമുള്ളവരായി മാറുന്നു, പക്ഷേ ആത്യന്തികമായി നമ്മുടെ ബലഹീനതകൾ പലപ്പോഴും നമ്മൾ എത്രത്തോളം ശക്തിയില്ലാത്തവരാണെന്ന് വെളിപ്പെടുത്തുന്നു. നമ്മുടെ യഥാർത്ഥ ശക്തി ക്രിസ്തുവിലാണ്. “ബലഹീനനായിരിക്കുമ്പോൾതന്നെ ഞാൻ ശക്തനാകുന്നു” (വാ. 10) എന്നു പൗലൊസ് പറയുന്നു. യഥാർത്ഥത്തിൽ “വളരുക” എന്നാൽ നാം ദൈവത്തിന്റെ ശക്തിയെ അറിയുക, വിശ്വസിക്കുക, അനുസരിക്കുക എന്നാണ്.