
യേശു കുഞ്ഞിനു സ്വാഗതം
ഗർഭിണിയായ ഞങ്ങളുടെ അയൽക്കാരി അവളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു എന്ന വാർത്തയ്ക്കായി ഞങ്ങൾ ഒരുപാടു നാളായി കാത്തിരിക്കുന്നതുപോലെ തോന്നി. “പെൺകുട്ടിയാണ്!” എന്നു പറഞ്ഞുകൊണ്ടുള്ള ഒരു സൈൻ അവരുടെ വീടിന്റെ മുൻവശത്തെ പുൽത്തകിടിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, അവളുടെ മകളുടെ ജനനം ഞങ്ങൾ ആഘോഷിക്കുകയും പുറത്തുവച്ച സൈൻബോർഡ് കാണാതെപോയ സുഹൃത്തുക്കൾക്കു സന്ദേശമയയ്ക്കു കയും ചെയ്തു.
ഒരു കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നതു വളരെയധികം ആവേശകരമാണ്. യേശുവിന്റെ ജനനത്തിനുമുമ്പ്, ഏതാനും മാസങ്ങൾ മുമ്പു ആരംഭിച്ച കാത്തിരിപ്പായിരുന്നില്ല അത്. തലമുറകളായി യിസ്രായേൽ പ്രതീക്ഷിക്കുന്ന രക്ഷകനായ മിശിഹായുടെ ജനനത്തിനായി അവർ വാഞ്ചയോടെ കാത്തിരിക്കുകയായിരുന്നു. തങ്ങളുടെ ജീവിതകാലത്ത് ഈ വാഗ്ദത്തത്തിന്റെ നിവൃത്തി കാണാൻ കഴിയുമോ എന്നു വിശ്വസികളായ യെഹൂദന്മാർ വർഷങ്ങളോളം ആശ്ചര്യം കൊണ്ടതായി ഞാൻ സങ്കൽപ്പിക്കുന്നു.
ഒരു രാത്രി, ഒടുവിൽ മിശിഹാ ജനിച്ചുവെന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരു ദൂതൻ ബേത്ത്ലേഹെമിലെ ഇടയന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ ഏറെക്കാലമായി കാത്തിരുന്ന വാർത്ത സ്വർഗത്തിൽ പ്രദർശിപ്പിച്ചു. “നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” (ലൂക്കൊസ് 2:12) എന്ന് അവൻ അവരോട് പറഞ്ഞു. ഇടയന്മാർ യേശുവിനെ കണ്ടതിനുശേഷം, അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടു “പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു” (വാ. 17).
യേശുവിന്റെ ജനനത്തെക്കുറിച്ച് മറ്റുള്ളവരോട് പറയേണ്ടതിനായി, തങ്ങൾ ഏറെ നാളായി കാത്തിരുന്ന ശിശു എത്തിയെന്നു ഇടയന്മാർ അറിയണമെന്നു ദൈവം ആഗ്രഹിച്ചു. തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും ഈ ലോകത്തിന്റെ തകർച്ചയിൽ നിന്നു തന്റെ ജീവനിലൂടെ രക്ഷ നൽകുന്നുവെന്നതിനാൽ നാം ഇപ്പോഴും അവന്റെ ജനനം ആഘോഷിക്കുന്നു. സമാധാനം അറിയാനും സന്തോഷം അനുഭവിക്കാനും നാം ഇനി ഇനി കാത്തിരിക്കേണ്ടതില്ല. അതു പ്രഖ്യാപിക്കേണ്ട ഒരു നല്ല വാർത്തയാണ്!

ക്രിസ്തുവിന്റെ വെളിച്ചം
ഞങ്ങളുടെ സഭയിലെ ക്രിസ്തുമസിന്റെ തലേന്നത്തെ ശുശ്രൂഷയിൽ പങ്കെടുക്കുന്നതു ഞാനും എന്റെ ഭർത്താവും എപ്പോഴും ആസ്വദിച്ചിരുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ, ശുശ്രൂഷയ്ക്കു ശേഷം, ചൂടു വസ്ത്രങ്ങളും ധരിച്ച് അടുത്തുള്ള ഒരു കുന്നിൻ മുകളിലേക്കു കാൽനടയായി പോകുന്ന ഒരു പ്രത്യേക ചടങ്ങു ഞങ്ങൾക്കുണ്ടായിരുന്നു. ആ കുന്നിൻ മുകളിലുള്ള ഉയർന്ന ഒരു വിളക്കുകാലിൽ നക്ഷത്രത്തിന്റെ ആകൃതിയിൽ 350 തിളങ്ങുന്ന വിളക്കുകൾ തൂക്കിയിരുന്നു. അവിടെ—പലപ്പോഴും മഞ്ഞുവീഴ്ചയിൽ—ഞങ്ങൾ നഗരത്തിലേക്കു നോക്കിക്കൊണ്ടു യേശുവിന്റെ അത്ഭുതകരമായ ജനനത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചിന്തകൾ പരസ്പരം മന്ത്രിക്കുമായിരുന്നു. ആ സമയം നഗരത്തിലെ പലരും താഴ്‌വരയിൽ നിന്നു തിളങ്ങുന്ന, തൂക്കിയിട്ടിരിക്കുന്ന ആ നക്ഷത്രത്തിലേക്കു നോക്കുന്നുണ്ടായിരിക്കും.
ആ നക്ഷത്രം നമ്മുടെ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. “യെഹൂദന്മാരുടെ രാജാവായി പിറന്നവനെ” തേടി യെരൂശലേമിൽ എത്തിയ “കിഴക്കുനിന്നുള്ള” വിദ്വാന്മാരെക്കുറിച്ച് വേദപുസ്തകം പറയുന്നു (മത്തായി 2:1-2). അവർ ആകാശം നിരീക്ഷിക്കുകയും നക്ഷത്രം കാണുകയും ചെയ്തു (വാ. 2). അവരുടെ യാത്ര അവരെ യെരൂശലേമിൽ നിന്നു ബേത്ത്ലേഹെമിലേക്കു കൊണ്ടുവന്നു. “നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു” (വാ. 9). അവനെ കണ്ടപ്പോൾ അവർ “വീണു അവനെ നമസ്കരിച്ചു” (വാ. 11).
ആലങ്കാരികമായും (നമ്മെ നയിക്കുന്നവനായി) ആകാശത്തുള്ള സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചവനായി അക്ഷരാർത്ഥത്തിലും നമ്മുടെ ജീവിതത്തിൽ പ്രകാശത്തിന്റെ ഉറവിടമാണ് ക്രിസ്തു (കൊലൊസ്സ്യർ 1:15-16). അവന്റെ നക്ഷത്രം കണ്ട് “അത്യന്തം സന്തോഷിച്ച” (മത്തായി 2:10) വിദ്വാന്മാരെപ്പോലെ, നമ്മുടെ ഇടയിൽ വസിക്കാനായി സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന രക്ഷകനായി അവനെ അറിയുന്നതിലാണു നമ്മുടെ മഹാസന്തോഷം. “ഞങ്ങൾ അവന്റെ തേജസ്സ്… കണ്ടു” (യോഹന്നാൻ 1:14)!

സൗഹാർദ്ദപരമായ അഭിലാഷം
നാസിയാൻസസിലെ ഗ്രിഗറിയും സിസേറിയയിലെ ബേസിലും നാലാം നൂറ്റാണ്ടിലെ സഭയിലെ പ്രമുഖ നേതാക്കളും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. തത്ത്വശാസ്ത്ര വിദ്യാർത്ഥികളായാണ് അവർ ആദ്യം കണ്ടുമുട്ടിയത്. തങ്ങൾ “ഒറ്റ ആത്മാവുള്ള രണ്ട് ശരീരങ്ങൾ” ആയിത്തീർന്നു എന്നു പിന്നീടു ഗ്രിഗറി പറയുകയുണ്ടായി.
തങ്ങളുടെ വൈദഗ്ധ്യ മേഖല വളരെ സാമ്യമുള്ളതിനാൽ, ഗ്രിഗറിയും ബേസിലും തമ്മിൽ മത്സരം ഉടലെടുക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. എന്നാൽ, തങ്ങളുടെ “ഏക അഭിലാഷം” വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സൽപ്രവൃത്തികളുടെയും ജീവിതം ആക്കിക്കൊണ്ടും അതേത്തുടർന്നു വ്യക്തിപരമായി തന്നെക്കാൾ ഈ ലക്ഷ്യത്തിൽ മറ്റെയാളെ കൂടുതൽ വിജയിപ്പിക്കാൻ അന്യോന്യം “ഉത്സാഹം വർദ്ധിപ്പിച്ചും” അവർ ഈ പ്രലോഭനത്തെ മറികടന്നെന്നു ഗ്രിഗറി വിശദീകരിക്കുന്നു. തൽഫലമായി, ഇരുവരും വിശ്വാസത്തിൽ വളർന്ന്, എതിരാളികളില്ലാത്ത വിധം മഹത്തായ നേതൃത്വത്തിലേക്ക് ഉയർന്നുവന്നു.
“നാം മുറുകെ പിടിച്ചിരിക്കുന്ന പ്രത്യാശയിലും” “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും അന്യോന്യം ഉത്സാഹം വർദ്ധിപ്പിക്കുന്നതിലും” (എബ്രായർ 10:23-25) ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടു വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കാനാണ് (വാ. 2:1) എബ്രായ ലേഖനം എഴുതിയിരിക്കുന്നത്. ഒരു സഭയുടെ പശ്ചാത്തലത്തിലാണ് ഈ കൽപ്പന നൽകിയിരിക്കുന്നതെങ്കിലും (വാ. 25), തങ്ങളുടെ സൗഹൃദത്തിൽ അത് പ്രാവർത്തികമാക്കുന്നതിലൂടെ, എപ്രകാരം വളരാനായി സുഹൃത്തുക്കൾക്കു പരസ്പരം പ്രോത്സാഹിപ്പിക്കാമെന്നും തങ്ങൾക്കിടയിൽ കടന്നുവരാൻ സാധ്യതയുള്ള മത്സരം പോലുള്ള “കയ്പേറിയ വേരുകൾ” ഒഴിവാക്കാമെന്നും ഗ്രിഗറിയും ബേസിലും നമുക്കു കാണിച്ചുതരുന്നു (12:15).
വിശ്വാസം, പ്രത്യാശ, സൽപ്രവൃത്തികൾ എന്നിവ നമ്മുടെ സ്വന്തം സൗഹൃദങ്ങളുടെ അഭിലാഷങ്ങളാക്കി മാറ്റി, വ്യക്തിപരമായി നമ്മെക്കാൾ ഈ ലക്ഷ്യത്തിൽ കൂടുതൽ വിജയിക്കാൻ നമ്മുടെ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിച്ചാൽ എന്തായിരിക്കും ഫലം? ഇവ രണ്ടും ചെയ്യാൻ നമ്മെ സഹായിക്കാൻ പരിശുദ്ധാത്മാവു തയ്യാറാണ്.

പ്രകടമായ സ്നേഹം
ആശുപത്രി കിടക്കയിൽ കിടക്കുന്ന എന്റെ സുഹൃത്ത് മാർഗരറ്റിന്റെ അരികിൽ ഞാൻ ഇരിക്കുമ്പോൾ, മറ്റ് രോഗികളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും സന്ദർശകരുടെയും തിരക്കും പ്രവർത്തനവും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. രോഗിയായ മാതാവിനൊപ്പം അടുത്തിരുന്ന ഒരു യുവതി മാർഗരറ്റിനോടു ചോദിച്ചു, “നിങ്ങളെ നിരന്തരം സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഇവരെല്ലാം ആരാണ്?” “എന്റെ സഭാകുടുംബത്തിലെ അംഗങ്ങളാണ് അവർ!” അവൾ പ്രതികരിച്ചു. ഇതുപോലൊന്നു താൻ കണ്ടിട്ടില്ലെന്നു യുവതി അഭിപ്രായപ്പെട്ടു; പല സന്ദർശകരും “പ്രകടമായ സ്നേഹം ചൊരിഞ്ഞതുപോലെ” എന്ന് അവൾക്ക് തോന്നി. മാർഗരറ്റ് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, “ഇതെല്ലാം തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിൽ നിന്നു വരുന്നതാണ്!”
തന്റെ അവസാന വർഷങ്ങളിൽ സ്നേഹം നിറഞ്ഞുകവിയുന്ന മൂന്നു ലേഖനങ്ങൾ എഴുതിയ ശിഷ്യനായ യോഹന്നാനെ തന്റെ പ്രതികരണത്തിൽ മാർഗരറ്റ് പ്രതിധ്വനിപ്പിച്ചു. തന്റെ ആദ്യ ലേഖനത്തിൽ അവൻ പറഞ്ഞു, “ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു” (1 യോഹന്നാൻ 4:16). അതായത്, “യേശു ദൈവപുത്രൻ” (വാ. 15) എന്നു അംഗീകരിക്കുന്നവരിൽ “തന്റെ ആത്മാവിലൂടെ” ദൈവം വസിക്കുന്നു (വാ. 13). എപ്രകാരം നമുക്കു മറ്റുള്ളവരെ സ്നേഹപൂർവം പരിപാലിക്കാൻ കഴിയും? “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു” (വാ. 19).
ദൈവസ്നേഹം എന്ന ദാനം നിമിത്തം, മാർഗരറ്റിനെ സന്ദർശിക്കുന്നത് എനിക്കോ ഞങ്ങളുടെ സഭയിലെ മറ്റുള്ളവർക്കോ ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. തന്റെ രക്ഷകനായ യേശുവിനെക്കുറിച്ചുള്ള അവളുടെ സൗമ്യമായ സാക്ഷ്യം ശ്രവിക്കുന്നതിലൂടെ, മാർഗരറ്റിൽ നിന്ന് മാത്രമല്ല മറ്റുള്ളവരിൽനിന്നും, ഞാൻ നൽകിയതിനേക്കാൾ കൂടുതൽ എനിക്ക് ലഭിച്ചു. ഇന്നു ദൈവം എങ്ങനെ നിങ്ങളിലൂടെ മറ്റുള്ളവരെ സ്നേഹിക്കും?

വിസ്മയകരമായതിലേക്കുള്ള ജാലകം
ഫോട്ടോഗ്രാഫർ റോൺ മുറെയ്ക്ക് ശൈത്യ കാലാവസ്ഥ ഇഷ്ടമാണ്. “തണുപ്പ് എന്നാൽ തെളിഞ്ഞ ആകാശം എന്നാണ് അർത്ഥമാക്കുന്നത്,” അദ്ദേഹം വിശദീകരിക്കുന്നു. “വിസ്മയകരമായതിലേക്കു ഒരു ജാലകം തുറക്കാൻ അതിനു കഴിയും!”
ഭൂമിയിലെ ഏറ്റവും ആകർഷകമായ ലൈറ്റ് ഷോയായ അറോറ ബൊറിയാലിസ് (ഉത്തരധ്രുവദീപ്തി) പിന്തുടരുന്നത് ദൗത്യമായി എടുത്തിരിക്കുന്ന അലാസ്കൻ ഫോട്ടോഗ്രാഫി ടൂറുകൾ റോൺ നടത്താറുണ്ട്. “അത്യന്തം ആത്മീയം” എന്നാണ് മുറെ ആ അനുഭവത്തെക്കുറിച്ചു പറയുന്നത്. ആകാശത്ത് ഉടനീളമുള്ള ഈ വർണ്ണോജ്ജ്വലമായ നൃത്ത പ്രദർശനം എപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അപ്രകാരം അദ്ദേഹം പറഞ്ഞതെന്നു നിങ്ങൾക്കു മനസ്സിലാകും.
എന്നാൽ ഉത്തര മേഖലകളിൽ മാത്രം കാണുന്ന ഒരു പ്രതിഭാസമല്ല ഇത്. ബോറിയാലിസിനോട് ഏറെക്കുറെ സമാനമായ അറോറ ഓസ്ട്രേലിസ്, അതേ സമയം തന്നെ ദക്ഷിണ മേഖലയിലും അതേ തരത്തിലുള്ള ദീപ്തിയുമായി പ്രത്യക്ഷപ്പെടുന്നു.
ക്രിസ്തുമസ് കഥയെക്കുറിച്ചുള്ള ശിഷ്യനായ യോഹന്നാന്റെ വിവരണത്തിൽ, കാലിത്തൊഴുത്തിനെയും ഇടയന്മാരെയും ഒഴിവാക്കിക്കൊണ്ട് “അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു” (യോഹന്നാൻ 1:4) എന്നു നേരെ പറഞ്ഞു പോകുന്നു. പിന്നീട് ഒരു സ്വർഗീയ നഗരത്തെക്കുറിച്ച് എഴുതുമ്പോൾ, അതിന്റെ പ്രകാശത്തിന്റെ ഉറവിടത്തെക്കുറിച്ചു യോഹന്നാൻ വിവരിക്കുന്നു. ആ “നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു” (വെളിപ്പാടു 21:23). ആ പ്രകാശ സ്രോതസ്സ് യേശുവാണ് - യോഹന്നാൻ 1-ൽ പരാമർശിച്ചിരിക്കുന്ന അതേ ഉറവിടം. കൂടാതെ, ഈ ഭാവി വാസസ്ഥലത്തു വസിക്കുന്നവർക്ക്, “രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല” (22:5).
ലോകത്തിന്റെ ഈ പ്രകാശത്തെ — അറോറ ബോറിയാലിസും ഓസ്ട്രേലിസും സൃഷ്ടിച്ചവനെ — നമ്മുടെ ജീവിതം പ്രതിഫലിപ്പിക്കുമ്പോൾ വാസ്തവത്തിൽ വിസ്മയകരമായതിലേക്കു നാം ഒരു ജാലകം തുറക്കുന്നു.