Category  |  odb

ദത്തെടുക്കലിന്റെ സൗന്ദര്യം

2009 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് സിനിമയായ ദി ബ്ലൈൻഡ് സൈഡ്, ഭവനരഹിതനായ ഒരു കൗമാരക്കാരനായ മൈക്കിൾ ഓഹറിന്റെ യഥാർത്ഥ കഥ വിവരിക്കുന്നു. ഒരു കുടുംബം അവനെ സ്വീകരിക്കുകയും പഠന ബുദ്ധിമുട്ടുകൾ മറികടന്ന് അമേരിക്കൻ ഫുട്‌ബോളിൽ മികവ് നേടാൻ അവനെ സഹായിക്കുകയും ചെയ്യുന്നു. ഒരു രംഗത്തിൽ, മാസങ്ങളോളം മൈക്കിൾ അവരോടൊപ്പം താമസിച്ചതിനു ശേഷം അവനെ ദത്തെടുക്കാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ച് കുടുംബം അവനോടു സംസാരിക്കുന്നു. മധുരവും ആർദ്രവുമായ മറുപടിയിൽ, താൻ ഇതിനകം തന്നെ കുടുംബത്തിന്റെ ഭാഗമാണെന്നാണു താൻ കരുതിയതെന്ന് മൈക്കിൾ വിളിച്ചുപറയുന്നു!  

ദത്തെടുക്കൽ ഒരു മനോഹരമായ കാര്യമായിരിക്കുന്നതുപോലെ, ഇതും മനോഹരമായ ഒരു നിമിഷമാണ്. ഒരു കുടുംബം ഒരു പുതിയ അംഗത്തിനായി കരങ്ങൾ തുറക്കുമ്പോൾ, സ്‌നേഹം വിശാലമാകുകയും പൂർണ്ണമായ അംഗീകരണം വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്യുന്നു. മൈക്കിളിന്റെ ജീവിതത്തെ ആഴത്തിൽ മാറ്റിമറിച്ചതുപോലെ, ദത്തെടുക്കൽ ജീവിതങ്ങളെ മാറ്റിമറിക്കുന്നു.

യേശുവിൽ വിശ്വസിക്കുന്നതിലൂടെ, വിശ്വാസികൾ ''ദൈവമക്കളായി'' തീരുന്നു (ഗലാത്യർ 3:26). ദൈവം നമ്മെ ദത്തെടുക്കുകയും നാം അവന്റെ പുത്രന്മാരും പുത്രിമാരും ആകുകയും ചെയ്യുന്നു (4:5). ദൈവത്തിന്റെ ദത്തുപുത്രന്മാരെന്ന നിലയിൽ, നാം അവിടുത്തെ പുത്രന്റെ ആത്മാവിനെ സ്വീകരിക്കുകയും, ദൈവത്തെ നാം ''പിതാവ്'' (വാ. 6) എന്നു വിളിക്കുകയും, നാം അവിടുത്തെ അവകാശികളും (വാ. 7) ക്രിസ്തുവിനു കൂട്ടവകാശികളും (റോമർ 8:17) ആയിത്തീരുകയും ചെയ്യുന്നു. നാം അവന്റെ കുടുംബത്തിലെ പൂർണ്ണ അംഗങ്ങളായിത്തീരുന്നു.

മൈക്കിൾ ഓഹർ ദത്തെടുക്കപ്പെട്ടപ്പോൾ, അത് അവന്റെ ജീവിതത്തെയും സ്വത്വത്തെയും ഭാവിയെയും മാറ്റിമറിച്ചു. നാം ദൈവത്താൽ ദത്തെടുക്കപ്പെടുമ്പോൾ ഇതിലും എത്രയോ അധികമാണു സംഭവിക്കുക! അവിടുത്തെ നാം പിതാവായി അറിയുന്നതിനനുസരിച്ച് നമ്മുടെ ജീവിതം മാറുന്നു. നാം അവിടുത്തെ വകയായതിനാൽ നമ്മുടെ സ്വത്വം മാറുന്നു. നമുക്കു മഹത്തായതും ശാശ്വതവുമായ ഒരു അവകാശം വാഗ്ദാനം ചെയ്യപ്പെടുന്നതിനാൽ നമ്മുടെ ഭാവി മാറുന്നു.

ആർക്കാണ് നിങ്ങളുടെ പിന്തുണ വേണ്ടത്?

ക്ലിഫോർഡ് വില്യംസ് ചെയ്യാത്ത കൊലപാതകത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. വധശിക്ഷ കാത്തിരിക്കുമ്പോൾ തന്നേ, തനിക്കെതിരായ തെളിവുകൾ പുനഃപരിശോധിക്കാൻ അദ്ദേഹം പല അപേക്ഷകളും സമർപ്പിച്ചെങ്കിലും ഓരോ അപേക്ഷയും നിരസിക്കപ്പെട്ടു - അങ്ങനെ നാൽപ്പത്തിരണ്ടു വർഷങ്ങൾ കടന്നുപോയി. അപ്പോഴാണ് അറ്റോർണി ഷെല്ലി തിബോഡെയോ അദ്ദേഹത്തിന്റെ കേസിനെക്കുറിച്ചറിഞ്ഞത്. വില്യംസിനെ ശിക്ഷിക്കാൻ തെളിവുകളൊന്നും ഇല്ലെന്നു മാത്രമല്ല, മറ്റൊരാൾ ആ കുറ്റം സമ്മതിച്ചിരുന്നതായും അവർ കണ്ടെത്തി. എഴുപത്തിയാറാമത്തെ വയസ്സിൽ വില്യംസിനെ കുറ്റവിമുക്തനാക്കി വിട്ടയച്ചു.

പ്രവാചകന്മാരായ യിരെമ്യാവും ഊരീയാവും വലിയ കുഴപ്പത്തിലായിരുന്നു. യെഹൂദാജനം മാനസാന്തരപ്പെടുന്നില്ലെങ്കിൽ അവരെ ശിക്ഷിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുവെന്ന് അവർ ജനത്തോടു പറഞ്ഞിരുന്നു (യിരെമ്യാവ് 26:12-13, 20). ഈ സന്ദേശം യെഹൂദയിലെ ജനങ്ങളെയും ഉദ്യോഗസ്ഥന്മാരെയും പ്രകോപിപ്പിച്ചു; അവർ ഈ രണ്ടു പ്രവാചകന്മാരെയും കൊല്ലുവാൻ ശ്രമിച്ചു. ഊരിയാവെ കൊല്ലുന്നതിൽ അവർ വിജയിച്ചു. അവൻ ഈജിപ്തിലേക്കു ഓടിപ്പോയെങ്കിലും അവർ അവനെ പിടിച്ച് രാജാവിന്റെ മുമ്പിൽ കൊണ്ടുവന്നു. ''അവൻ അവനെ വാൾകൊണ്ടു കൊന്നു'' (വാ. 23). എന്തുകൊണ്ടാണ് അവർ യിരെമ്യാവിനെ കൊല്ലാതിരുന്നത്? അതിന്റെ ഒരു കാരണം, ''യിരെമ്യാവെ ജനത്തിന്റെ കൈയിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിനു ശാഫാന്റെ മകനായ അഹീക്കാം അവനു പിന്തുണയായിരുന്നു'' (വാ. 24).

മരണത്തെ അഭിമുഖീകരിക്കുന്ന ആരെയും നമുക്ക് അറിയില്ലായിരിക്കാം, എങ്കിലും നമ്മുടെ പിന്തുണ ആവശ്യമായിരിക്കുന്ന ഒരാളെ നമുക്കറിയാമായിരിക്കും. ആരുടെ അവകാശങ്ങളാണ് ചവിട്ടിമെതിക്കപ്പെടുന്നത്? ആരുടെ കഴിവുകളാണ് അവഗണിക്കപ്പെടുന്നത്? ആരുടെ ശബ്ദമാണ് കേൾക്കപ്പെടാതെ പോകുന്നത്? തിബോഡെയോയെപ്പോലെയോ അഹീക്കാമിനെപ്പോലെയോ ചുവടുവയ്ക്കുന്നത് ഒരുപക്ഷേ അപകടകരമായേക്കാം. എങ്കിലും അത് ശരിയായ കാര്യമാണ്. ദൈവം നമ്മെ നയിക്കുന്നതുപോലെ നാം ആർക്കുവേണ്ടിയാണ് നിലകൊള്ളേണ്ട ത്?

ക്രിസ്തുവിലുള്ള അമൂല്യ ജീവിതങ്ങള്‍

നഷ്ടപ്പെട്ട എന്റെ വിവാഹ മോതിരത്തിനായുള്ള തിരച്ചിലിനിടയില്‍ എന്റെ കവിളുകളില്‍ നിന്നു കണ്ണുനീര്‍ ഒഴുകി. ഒരു മണിക്കൂറോളം സോഫയിലെ കുഷനുകള്‍ മാറ്റിയും ഞങ്ങളുടെ വീടിന്റെ ഓരോ മുക്കിലും മൂലയിലും അരിച്ചുപെറുക്കിയതിനും ശേഷം അലന്‍ പറഞ്ഞു, ''എനിക്കു വിഷമമുണ്ട്. നമുക്കു മറ്റൊന്നു വാങ്ങാം.''

''നന്ദി,'' ഞാന്‍ പ്രതികരിച്ചു. ''എന്നാല്‍ അതിന്റെ വൈകാരികമായ മൂല്യം അതിന്റെ വിലയെക്കാള്‍ കൂടുതലാണ്. അതു മാറ്റാനാകില്ല.'' പ്രാര്‍ത്ഥനയോടെ, ഞാന്‍ ആഭരണത്തിനായി തിരച്ചില്‍ തുടര്‍ന്നു. ''ദൈവമേ, ദയവായി അതു കണ്ടെത്താന്‍ എന്നെ സഹായിക്കണമേ.''

പിന്നീട്, ആഴ്ചയുടെ ആരംഭത്തില്‍ ധരിച്ച ഒരു സ്വെറ്ററിന്റെ പോക്കറ്റിലേക്ക് കൈയിട്ടപ്പോള്‍, അമൂല്യമായ ആഭരണം ഞാന്‍ കണ്ടെത്തി. ''യേശുവേ, നന്ദി!'' ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു. ഞാനും ഭര്‍ത്താവും സന്തോഷിക്കുമ്പോള്‍, ഞാന്‍ മോതിരം വിരലിലണിഞ്ഞുകൊണ്ട്, ഒരു ദ്രഹ്മ നഷ്ടപ്പെട്ട സ്ത്രീയുടെ ഉപമ ഓര്‍മ്മിച്ചു (ലൂക്കൊസ് 15:8-10). നഷ്ടപ്പെട്ട വെള്ളി നാണയം തിരഞ്ഞ സ്ത്രീയെപ്പോലെ, നഷ്ടപ്പെട്ടവയുടെ മൂല്യം ഞാനറിഞ്ഞു. ഞങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ ആഗ്രഹിച്ചതില്‍ ഞങ്ങളെ രണ്ടുപേരെയും തെറ്റുപറയാന്‍ കഴിയുമായിരുന്നില്ല. താന്‍ സൃഷ്ടിച്ച ഓരോ വ്യക്തിയെയും രക്ഷിക്കാനുള്ള തന്റെ ആഗ്രഹം ഊന്നിപ്പറയാന്‍ യേശു ആ കഥ ഉപയോഗിച്ചു. അനുതപിക്കുന്ന ഒരു പാപി സ്വര്‍ഗ്ഗത്തില്‍ വലിയ ആഘോഷത്തിനു കാരണമാകുന്നു. 

നഷ്ടപ്പെട്ട നിധികള്‍ കണ്ടെത്താനായി നാം പ്രാര്‍ത്ഥിക്കുന്നതുപോലെ, മറ്റുള്ളവര്‍ക്കുവേണ്ടി ആവേശത്തോടെ പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിയായിത്തീരുന്നത് എത്ര വലിയ ദാനമായിരിക്കും. ആരെങ്കിലും അനുതപിക്കുകയും തങ്ങളുടെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ആഘോഷിക്കാന്‍ കഴിയുന്നത് എത്ര വലിയ പദവിയാണ്. നാം നമ്മുടെ ആശ്രയം യേശുവില്‍ വെച്ചിട്ടുണ്ടെങ്കില്‍, നാം കണ്ടെത്തപ്പെടേണ്ടവരാണ് എന്നു ചിന്തിച്ചു നമുക്കുവേണ്ടിയുള്ള അന്വേഷണം ഒരിക്കലും അവസാനിപ്പിക്കാതിരുന്ന ഒരുവനാല്‍ സ്‌നേഹിക്കപ്പെട്ടതിന്റെ സന്തോഷം അനുഭവിക്കാനിടയായതില്‍ നമുക്കു നന്ദിയുള്ളവരാകാം.

അസൂയയെ അതിജീവിക്കുക

ഒരു പ്രശസ്ത ഇംഗ്ലീഷ് സിനിമയില്‍, ഒരു പ്രായമായ സംഗീതജ്ഞന്‍ ഒരു സന്ദര്‍ശക പുരോഹിതനുവേണ്ടി പിയാനോയില്‍ തന്റെ ചില ഗാനങ്ങള്‍ വായിച്ചു. ലജ്ജിതനായ പുരോഹിതന്‍ താന്‍ രാഗങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്ന് സമ്മതിച്ചു. ''ഇതിനെക്കുറിച്ച് എന്തുപറയുന്നു?'' പരിചിതമായ ഒരു മെലഡി വായിച്ചുകൊണ്ട് സംഗീതജ്ഞന്‍ ചോദിച്ചു. ''താങ്കളാണ് അതെഴുതിയത് എന്നു ഞാനറിഞ്ഞില്ല'' പുരോഹിതന്‍ പറഞ്ഞു. ''ഞാനും അറിഞ്ഞിരുന്നില്ല,'' അദ്ദേഹം മറുപടി നല്‍കി, ''അതു മൊസാര്‍ട്ട് ആണ്!'' പ്രേക്ഷകര്‍ പിന്നീട് കണ്ടെത്തുന്നതുപോലെ, മൊസാര്‍ട്ടിന്റെ വിജയം ഈ സംഗീതജ്ഞനില്‍ കടുത്ത അസൂയ ഉളവാക്കിയിരുന്നു - മൊസാര്‍ട്ടിന്റെ മരണത്തില്‍ ഒരു പങ്കുവഹിക്കാന്‍പോലും അതയാളെ പ്രേരിപ്പിച്ചു.

മറ്റൊരു അസൂയക്കഥയുടെ പിന്നിലും ഒരു ഗാനമുണ്ട്. ഗൊല്യാത്തിന്റെമേല്‍ ദാവീദ് വിജയം നേടിയശേഷം യിസ്രായേല്യര്‍ ഹൃദയം തുറന്നു പാടി, ''ശൗല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ'' (1 ശമൂവേല്‍ 18:7). താരതമ്യം ശൗലിനു സന്തോഷകരമായിരുന്നില്ല. ദാവീദിന്റെ വിജയത്തില്‍ അസൂയയും സിംഹാസനം നഷ്ടപ്പെടുമോ എന്ന ഭയവും (വാ. 8-9) നിമിത്തം ദാവീദിന്റെ ജീവനെടുക്കാനായി ശൗല്‍ അവനെ ദീര്‍ഘകാലം പിന്തുടര്‍ന്നു. 

സംഗീതത്തെച്ചൊല്ലി ഈ സംഗീതജ്ഞനോ, അധികാരത്തെച്ചൊല്ലി ശൗലോ ചെയ്തതുപോലെ, നാമും സാധാരണയായി നമുക്കു സമാനമായതും എന്നാല്‍ ഉയര്‍ന്ന നിലയിലും കഴിവുകളുള്ളവരോട് അസൂയപ്പെടാന്‍ പരീക്ഷിക്കപ്പെടാറുണ്ട്. അത് അവരുടെ ജോലിയുടെ തെറ്റ് കണ്ടുപിടിക്കുന്നതിലൂടെ ആയാലും അല്ലെങ്കില്‍ അവരുടെ വിജയത്തെ ചെറുതായിക്കാണിക്കുന്നതിലൂടെ ആയാലും, നമ്മുടെ ''എതിരാളികളെ'' തകര്‍ക്കാന്‍ നാം ശ്രമിക്കും.

ശൗലിനെ ദൗത്യനിര്‍വഹണത്തിനായി ദൈവം തിരഞ്ഞെടുത്തതാണ് (10:6-7, 24), അതവനില്‍ അസൂയയേക്കാള്‍ സുരക്ഷിതത്വം ഉറപ്പിക്കേണ്ടതായിരുന്നു. നമുക്കെല്ലാവര്‍ക്കും അതുല്യമായ വിളികളുണ്ട് (എഫെസ്യര്‍ 2:10), അതിനാല്‍ അസൂയയെ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് ഉപേക്ഷിക്കുക എന്നതാണ്. പകരം പരസ്പരം മറ്റുള്ളവരുടെ വിജയങ്ങള്‍ ആഘോഷിക്കാം.

യേശു നമ്മുടെ സമാധാനം

ടെലിമാക്കസ് എന്ന സന്യാസി ശാന്തമായ ജീവിതമാണു നയിച്ചിരുന്നതെങ്കിലും, നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അദ്ദേഹത്തിന്റെ മരണം ലോകത്തെ മാറ്റിമറിച്ചു. കിഴക്കു നിന്നു റോം സന്ദര്‍ശിച്ച ടെലിമാക്കസ് രക്തരൂക്ഷിതമായ മല്ലയുദ്ധത്തിനെതിരെ ഇടപെട്ടു. സ്റ്റേഡിയത്തിന്റെ മതിലിനു മുകളില്‍ കയറിനിന്ന് ഗ്ലാഡിയേറ്റര്‍മാര്‍ പരസ്പരം കൊല്ലുന്നതില്‍ നിന്ന് അവരെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രകോപിതരായ ജനക്കൂട്ടം സന്യാസിയെ കല്ലെറിഞ്ഞു കൊന്നു. എന്നിരുന്നാലും ടെലിക്കാസിന്റെ പ്രവൃത്തിയില്‍ ആകൃഷ്ടനായ ഹൊണോറിയസ് ചക്രവര്‍ത്തി, 500 വര്‍ഷത്തെ ചരിത്രമുള്ള മല്ലയുദ്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

പൗലൊസ് യേശുവിനെ ''നമ്മുടെ സമാധാനം'' എന്നു വിളിക്കുമ്പോള്‍, യെഹൂദന്മാരും വിജാതീയരും തമ്മിലുള്ള ശത്രുത അവസാനിക്കുന്നതിനെയാണ് അവന്‍ പരാമര്‍ശിക്കുന്നത് (എഫെസ്യര്‍ 2:14). ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനമായ യിസ്രായേല്‍ വിജാതീയരില്‍ നിന്നകന്ന് ചില പ്രത്യേക പദവികള്‍ അനുഭവിച്ചിരുന്നു. ഉദാഹരണത്തിന്, യെരുശലേം ദൈവാലയത്തില്‍ വിജാതീയരെ ആരാധിക്കാന്‍ അനുവദിച്ചിരുന്നെങ്കിലും, ഒരു മതില്‍ അവരെ പുറത്തെ പ്രാകാരത്തില്‍ തന്നെ ഒതുക്കിനിര്‍ത്തി - ഉള്ളില്‍ കടന്നാല്‍ വധശിക്ഷയായിരുന്നു ഫലം. യെഹൂദന്മാര്‍ വിജാതീയരെ അശുദ്ധരായി കരുതി, വിജാതീയര്‍ തിരിച്ചും. എന്നാല്‍ ഇപ്പോള്‍, യേശു എല്ലാവര്‍ക്കുംവേണ്ടി മരിച്ച് ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍, യേശുവിലുള്ള വിശ്വാസത്താല്‍ യെഹൂദനും ജാതിക്കും ഒരുപോലെ ദൈവത്തെ സ്വാതന്ത്ര്യത്തോടെ ആരാധിക്കാന്‍ കഴിയും (വാ. 18-22). വിഭജിക്കുന്ന മതില്‍ ഇനിയില്ല. ഒരു സമൂഹത്തിനു മറ്റൊന്നിനേക്കാള്‍ പ്രത്യേകാവകാശമില്ല. ദൈവമുമ്പാകെ ഇരുവരും തുല്യരാണ്.

ടെലിമാക്കസ് തന്റെ മരണത്തിലൂടെ യോദ്ധാക്കള്‍ക്കു സമാധാനം നല്‍കിയതുപോലെ, യേശുവും തന്റെ മരണ, പുനരുത്ഥാനങ്ങളിലൂടെ തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സമാധാനവും നിരപ്പും സാധ്യമാക്കുന്നു. അതിനാല്‍, യേശു നമ്മുടെ സമാധാനമാണെങ്കില്‍, നമ്മുടെ വ്യത്യാസങ്ങള്‍ നമ്മെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്. അവിടുത്തെ രക്തത്താല്‍ അവിടുന്നു നമ്മെ ഒന്നാക്കി.