
നിങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട്
ഫിസിക്‌സ് എന്ന പുസ്തകത്തിൽ, എഴുത്തുകാരായ ചാൾസ് റിബോർഗ് മാനും ജോർജ്ജ് റാൻസം ട്വിസും ചോദിക്കുന്നു: ''ഏകാന്തമായ ഒരു വനത്തിൽ ഒരു മരം വീഴുമ്പോൾ, ഒരു മൃഗവും അത് കേൾക്കാൻ അടുത്തില്ലെങ്കിൽ, അത് ശബ്ദം ഉണ്ടാക്കുമോ?'' ഈ ചോദ്യം വർഷങ്ങളായി, ശബ്ദം, ധാരണ, അസ്തിത്വം എന്നിവയെക്കുറിച്ചുള്ള ദാർശനികവും ശാസ്ത്രീയവുമായ ചർച്ചകളെ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഒരു കൃത്യമായ ഉത്തരം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഒരു രാത്രി, ഞാൻ ആരോടും പങ്കുവെക്കാത്ത ഒരു പ്രശ്‌നത്തെക്കുറിച്ച് ഏകാന്തതയും സങ്കടവും തോന്നിയപ്പോൾ, ഞാൻ ഈ ചോദ്യം ഓർത്തു. സഹായത്തിനായുള്ള എന്റെ നിലവിളി ആരും കേൾക്കാത്തപ്പോൾ, ഞാൻ ചിന്തിച്ചു, ദൈവം കേൾക്കുന്നുണ്ടോ?
മരണഭീഷണിയെ അഭിമുഖീകരിക്കുകയും നിരാശയാൽ മൂടപ്പെടുകയും ചെയ്തപ്പോൾ, 116-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന് താൻ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയിരിക്കാം. അതിനാൽ അവൻ ദൈവത്തെ വിളിച്ചു-അവൻ കേൾക്കുന്നുണ്ടെന്നും അവനെ സഹായിക്കുമെന്നും അറിഞ്ഞു. സങ്കീർത്തനക്കാരൻ എഴുതി, ''യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്‌നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചു'' (വാ. 1-2). നമ്മുടെ വേദന ആരും അറിയാത്തപ്പോഴും ദൈവത്തിനറിയാം. നമ്മുടെ നിലവിളി ആരും കേൾക്കാത്തപ്പോഴും ദൈവം കേൾക്കുന്നു.
ദൈവം തന്റെ സ്‌നേഹവും സംരക്ഷണവും നമ്മോട് കാണിക്കുമെന്ന് അറിയുന്നത് (വാ. 5-6), പ്രയാസകരമായ സമയങ്ങളിൽ നമുക്ക് സ്വസ്ഥമായിരിക്കാൻ സഹായിക്കും (വാ. 7). 'സ്വസ്ഥത'' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം (മനോഖാ) ശാന്തവും സുരക്ഷിതവുമായ ഒരു സ്ഥലത്തെ വിവരിക്കുന്നു. ദൈവത്തിന്റെറെ സാന്നിധ്യവും സഹായവും ഉറപ്പുനൽകുന്നതിനാൽ നമുക്ക് സമാധാനത്തിൽ ആയിരിക്കാം.
മാനും ട്വിസും ഉന്നയിച്ച ചോദ്യം നിരവധി ഉത്തരങ്ങളിലേക്ക് നയിച്ചു. എന്നാൽ ദൈവം കേൾക്കുന്നുണ്ടോ? എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരം, ഉണ്ട് എന്നാണ്.

മുത്തശ്ശി ഗവേഷണം
എമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ മുത്തശ്ശിമാരുടെ തലച്ചോറിനെക്കുറിച്ച് പഠിക്കാൻ എംആർഐ സ്‌കാനുകൾ ഉപയോഗിച്ചു. സ്വന്തം പേരക്കുട്ടിയുടെയും പ്രായപൂർത്തിയായ സ്വന്തം മകന്റെയും/മകളുടെയും അജ്ഞാതനായ ഒരു കുട്ടിയുടെയും ചിത്രങ്ങളോടുള്ള സഹാനുഭൂതിയുടെ പ്രതികരണങ്ങൾ അവർ അളന്നു. പ്രായപൂർത്തിയായ സ്വന്തം മക്കളോടുള്ളതിനെക്കാൾ മുത്തശ്ശിമാർക്ക് സ്വന്തം പേരക്കുട്ടിയോട് ഉയർന്ന സഹാനുഭൂതി ഉണ്ടെന്ന് പഠനം തെളിയിച്ചു. 'മനോഹരമായ ഘടകം' എന്ന് അവർ വിളിക്കുന്ന ഒന്നാണ് ഇതിന് കാരണം-അവരുടെ സ്വന്തം പേരക്കുട്ടി മുതിർന്നവരേക്കാൾ കൂടുതൽ 'ആരാധനാ' പാത്രങ്ങളാണ്.
'ശരി, അതു വ്യക്തമാണല്ലോ!' എന്ന് പറയുന്നതിന് മുമ്പ്, പഠനം നടത്തിയ ജെയിംസ് റില്ലിംഗിന്റെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം: ''അവരുടെ പേരക്കുട്ടി പുഞ്ചിരിക്കുകയാണെങ്കിൽ, [മുത്തശ്ശി] കുട്ടിയുടെ സന്തോഷം അനുഭവിക്കുന്നു. അവരുടെ പേരക്കുട്ടി കരയുകയാണെങ്കിൽ, അവർക്ക് കുട്ടിയുടെ വേദനയും വിഷമവും അനുഭവപ്പെടുന്നു.''
ഒരു പ്രവാചകൻ തന്റെ ജനത്തെ നോക്കിയിട്ട് ദൈവത്തിന്റെ വികാരങ്ങളുടെ ഒരു ''എംആർഐ ചിത്രം'' വരയ്ക്കുന്നു: ''അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്‌നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും'' (സെഫന്യാവ് 3:17). ചിലർ ഇത് ഇങ്ങനെ വിവർത്തനം ചെയ്യുന്നു, 'നീ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും, അവൻ ഉച്ചത്തിൽ പാടും.' സഹാനുഭൂതിയുള്ള ഒരു മുത്തശ്ശിയെപ്പോലെ, ദൈവം നമ്മുടെ വേദന അനുഭവിക്കുന്നു: 'അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു' (യെശയ്യാവ് 63:9), അവൻ നമ്മുടെ സന്തോഷം അനുഭവിക്കുന്നു: 'യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു' (സങ്കീർത്തനം 149:4).
നമുക്ക് നിരുത്സാഹം തോന്നുമ്പോൾ, ദൈവത്തിന് നമ്മോട് യഥാർത്ഥ വികാരങ്ങളുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. അവൻ ഒരു നിസംഗനായ, അകലെയുള്ള ദൈവമല്ല, മറിച്ച് നമ്മെ സ്‌നേഹിക്കുകയും നമ്മിൽ സന്തോഷിക്കുകയും ചെയ്യുന്നവനാണ്. അവനോട് അടുക്കാനും അവന്റെ പുഞ്ചിരി അനുഭവിക്കാനും അവന്റെ ഗാനം കേൾക്കാനുമുള്ള സമയമാണിത്.

ദൈവം പേരുകൾ ഓർക്കുന്നു
ഞാൻ ഒരു സഭയിൽ യുവജന നേതാവായി പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഞായറാഴ്ച, നിരവധി യുവാക്കളോടു സംസാരിച്ചതിനുശേഷം, അമ്മയുടെ അടുത്തിരുന്ന ഒരു കൗമാരക്കാരിയോട് ഞാൻ സംസാരിച്ചു. നാണം കുണുങ്ങിയായ പെൺകുട്ടിയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തപ്പോൾ ഞാൻ അവളുടെ പേര് പറഞ്ഞു അവൾ എങ്ങനെ ഇരിക്കുന്നു എന്ന് ചോദിച്ചു. അവൾ തല ഉയർത്തി, അവളുടെ തവിട്ടുനിറത്തിലുള്ള മനോഹരമായ കണ്ണുകൾ വിടർന്നു. അവളും പുഞ്ചിരിച്ചുകൊണ്ട് ചെറിയ സ്വരത്തിൽ പറഞ്ഞു: 'താങ്കൾ എന്റെ പേര് ഓർത്തു.' പ്രായപൂർത്തിയായവർ നിറഞ്ഞ ഒരു സഭയിൽ നിസ്സാരക്കാരിയെന്നു തോന്നിയേക്കാവുന്ന ഒരു പെൺകുട്ടിയെ പേരെടുത്ത് വിളിച്ചുകൊണ്ട് ഞാൻ വിശ്വാസത്തിന്റെ ഒരു ബന്ധം ആരംഭിച്ചു. അവളെ കണ്ടു എന്നും വിലമതിച്ചു എന്നും അവൾ തിരിച്ചറിഞ്ഞു.
യെശയ്യാവ് 43-ൽ, യിസ്രായേല്യർക്ക് സമാനമായ ഒരു സന്ദേശം അറിയിക്കാൻ ദൈവം യെശയ്യാ പ്രവാചകനെ ഉപയോഗിക്കുന്നു: ദൈവം അവരെ കാണുകയും വിലമതിക്കുകയും ചെയ്തു എന്ന സന്ദേശം. അടിമത്തത്തിന്റെ കാലത്തും മരുഭൂമിയിലൂടെയുള്ള യാത്രയിലും പോലും ദൈവം അവരെ കാണുകയും 'പേരിലൂടെ' അവരെ അറിയുകയും ചെയ്തു (വാ. 1). അവർ അപരിചിതരായിരുന്നില്ല; അവർ അവനുള്ളവരായിരുന്നു. അവർ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെങ്കിലും, അവർ 'വിലപ്പെട്ടവർ' ആയിരുന്നു, അവന്റെ 'സ്‌നേഹം' അവരോടൊപ്പമുണ്ടായിരുന്നു (വാ. 4). കൂടാതെ, ദൈവം അവരെ പേരിനാൽ അറിയാമായിരുന്നു എന്ന ഓർമ്മപ്പെടുത്തലിനൊപ്പം, അവൻ അവർക്കായി എന്തെല്ലാം ചെയ്യുന്നു എന്നകാര്യവും പങ്കുവെച്ചു, പ്രത്യേകിച്ച് പരീശോധനാ സമയങ്ങളിൽ, അവൻ അവരോടൊപ്പം ഉണ്ടായിരിക്കും (വാ.2). ദൈവം അവരുടെ പേരുകൾ ഓർത്തിരുന്നതിനാൽ അവർക്ക് ഭയപ്പെടുകയോ ആകുലപ്പെടുകയോ ചെയ്യേണ്ട ആവശ്യമില്ല.
ദൈവത്തിന് അവന്റെ ഓരോ പൈതലിന്റെയും പേരുകൾ അറിയാം എന്നത് ഒരു സന്തോഷവാർത്തയാണ്, പ്രത്യേകിച്ചും ജീവിതത്തിലെ ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ വെള്ളത്തിലൂടെ നാം കടന്നുപോകുമ്പോൾ.

ഞാൻ ആരാണ്?
1859-ൽ ജോഷ്വ എബ്രഹാം നോർട്ടൺ അമേരിക്കയുടെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചു. സാൻ ഫ്രാൻസിസ്‌കോ ഷിപ്പിംഗിൽ നോർട്ടൺ തന്റെ ഭാഗ്യം കെട്ടിപ്പടുത്തു-നഷ്ടപ്പെടുകും ചെയ്തു. പക്ഷേ അയാൾക്ക് ഒരു പുതിയ ഐഡന്റിറ്റി വേണണായിരുന്നു: അമേരിക്കയുടെ ആദ്യത്തെ ചക്രവർത്തി എന്ന പദവി. സാൻഫ്രാൻസിസ്‌കോ ഈവനിംഗ് ബുള്ളറ്റിൻ ''ചക്രവർത്തി'' നോർട്ടന്റെ അറിയിപ്പ് അച്ചടിച്ചപ്പോൾ, മിക്ക വായനക്കാരും ചിരിച്ചു. സമൂഹത്തിന്റെ തിന്മകൾ തിരുത്താൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ നോർട്ടൺ നടത്തി, സ്വന്തം കറൻസി അച്ചടിച്ചു, ബ്രിട്ടീഷ് സാമ്രാജ്യത്തിലെ വിക്ടോറിയ രാജ്ഞിക്ക്, തന്നെ വിവാഹം കഴിക്കാനും അവരുടെ രാജ്യങ്ങളെ ഒന്നിപ്പിക്കാനും ആവശ്യപ്പെട്ട് കത്തുകൾ പോലും എഴുതി. പ്രാദേശിക തയ്യൽക്കാർ രൂപകൽപ്പന ചെയ്ത രാജകീയ സൈനിക യൂണിഫോം അയാൾ ധരിച്ചിരുന്നു. ഒരു നിരീക്ഷകൻ പറഞ്ഞു, നോർട്ടൺ 'ഓരോ ഇഞ്ചും ഒരു രാജാവായി' കാണപ്പെട്ടു. എന്നാൽ തീർച്ചയായും, അയാൾ രാജാവായിരുന്നില്ല. നമ്മൾ ആരാണെന്നത് നമുക്ക് സ്വയം ഉളവാക്കാൻ പറ്റില്ല.
നമ്മിൽ പലരും നമ്മൾ ആരാണെന്ന് അന്വേഷിക്കാനും നമുക്ക് എന്ത് മൂല്യമുണ്ടെന്ന് ചിന്തിക്കാനും വർഷങ്ങളോളം ചെലവഴിക്കുന്നു. നാം ആരാണെന്നതിനെക്കുറിച്ചുള്ള സത്യം യഥാർത്ഥത്തിൽ ദൈവത്തിനു മാത്രമേ നമ്മോട് പറയാൻ കഴിയൂ എന്നിരിക്കെ, നാം സ്വയം പേരിടാനോ നിർവചിക്കാനോ ശ്രമിക്കുന്നു. അവന്റെ പുത്രനായ യേശുവിൽ നമുക്ക് രക്ഷ ലഭിക്കുമ്പോൾ അവൻ നമ്മെ തന്റെ പുത്രന്മാരും പുത്രിമാരും എന്ന് വിളിക്കുന്നു എന്നതിനു നമുക്കു നന്ദി പറയാം. ''അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു'' (യോഹന്നാൻ 1:12) എന്ന് യോഹന്നാൻ എഴുതുന്നു. ഈ സ്വത്വം തികച്ചും ഒരു ദാനമാണ്. നാം ''രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്'' (വാ. 13).
ദൈവം നമുക്കു പേരും ക്രിസ്തുവിൽ നമ്മുടെ സ്വത്വവും നൽകുന്നു. നാം ആരാണെന്ന് അവൻ നമ്മോട് പറയുന്നതിനാൽ അതിനായി പരിശ്രമിക്കുന്നതും മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യുന്നതും നമുക്കു നിർത്താം.

നക്ഷത്രങ്ങളെ പര്യവേക്ഷണം ചെയ്യുക
2021-ൽ, ഒരു ബഹുരാഷ്ട്ര ശ്രമഫലമായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണം ചെയ്തു. പ്രപഞ്ചത്തെ നന്നായി പര്യവേക്ഷണം ചെയ്യുന്നതിനായി ഭൂമിയിൽ നിന്ന് ഏകദേശം ഒരു ദശലക്ഷം മൈൽ അകലെ അതിനെ വിന്യസിച്ചു. ഈ അത്ഭുത ഉപകരണം ആഴത്തിലുള്ള ബഹിരാകാശത്തേക്ക് നോക്കുകയും നക്ഷത്രങ്ങളെയും മറ്റ് ആകാശ അത്ഭുതങ്ങളെയും പരിശോധിക്കുകയും ചെയ്യും.
ഇത് തീർച്ചയായും ഒരു കൗതുകകരമായ ജ്യോതിശാസ്ത്ര സാങ്കേതിക വിദ്യയാണ്. എല്ലാം ശരിയായി പ്രവർത്തിച്ചാൽ, അത് നമുക്ക് അതിശയകരമായ ഫോട്ടോകളും വിവരങ്ങളും നൽകും. എന്നാൽ അതിന്റെ ദൗത്യം പുതിയതല്ല. വാസ്തവത്തിൽ, യെശയ്യാ പ്രവാചകൻ നക്ഷത്രങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിനെ കുറിച്ച് വിവരിച്ചു: ''നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു'' (യെശയ്യാവ് 40:26). ഈ അദൃശ്യമായ ബൃഹത്തായ പ്രപഞ്ചത്തെ അസ്തിത്വത്തിലേക്ക് കൊണ്ടുവന്നവനും, അതോടൊപ്പം നമ്മുടെ രാത്രി ആകാശത്തെ നിശബ്ദമായി അലങ്കരിക്കുന്ന എണ്ണമറ്റ പ്രകാശമുള്ള വസ്തുക്കളെയും സൃഷ്ടിച്ചവനുമായ നമ്മുടെ സ്രഷ്ടാവിനെക്കുറിച്ച് 'രാത്രിതോറും'' അവ സംസാരിക്കുന്നു (സങ്കീർത്തനം 19:2, 3).
തിളക്കമാർന്ന വസ്തുക്കൾ എത്രയെണ്ണം വേണമെന്ന് തീരുമാനിച്ചത് ദൈവം തന്നെയാണ്: 'അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു' (സങ്കീർത്തനം 147:4). പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യാൻ മനുഷ്യവർഗം സങ്കീർണ്ണവും ആകർഷകവുമായ പേടകങ്ങൾ അയയ്ക്കുമ്പോൾ, അവർ കണ്ടെത്തുന്ന കണ്ടുപിടിത്തങ്ങൾ നമുക്ക് അതിശയത്തോടെ ആസ്വദിക്കാനാകും, കാരണം ഓരോ നിരീക്ഷണവും സൗരയൂഥത്തെയും അതിനപ്പുറമുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചവനിലേക്ക് വിരൽ ചൂണ്ടുന്നു. അതേ, ''ആകാശം - നക്ഷത്രങ്ങളും എല്ലാം - ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു'' (19:1).