Category  |  odb

ക്രിസ്തുവിന്റെ ദയ വെച്ചുനീട്ടുക

ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു. [ ഉല്പത്തി 33:4 ]

ക്രിസ്തുവിന്റെ ദയ വെച്ചുനീട്ടുക

ദയയോ പ്രതികാരമോ? ഒരു ലിറ്റിൽ ലീഗ് റീജിയണൽ ചാമ്പ്യൻഷിപ്പ് ബേസ്ബോൾ ഗെയിമിനിടെ ഒരു വന്യമായ പിച്ച് ഐസയായുടെ തലയിലാണ് കൊണ്ടത്. അവൻ തലയിൽ തടവിക്കൊണ്ട് നിലത്തിരുന്നു. ഭാഗ്യവശാൽ, ഹെൽമെറ്റ് ഗുരുതരമായ പരിക്കിൽ നിന്ന് അവനെ സംരക്ഷിച്ചു. കളി പുനരാരംഭിച്ചപ്പോൾ, തന്റെ മനഃപൂർവമല്ലാത്ത പിഴവുമൂലം പിച്ചർ വിറയ്ക്കുന്നത് ഐസയാ ശ്രദ്ധിച്ചു. ആ നിമിഷം, ഐസയാ അസാധാരണമായ ഒരു കാര്യം ചെയ്തു, അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ വീഡിയോ വൈറലായി. അവൻ പിച്ചറിനരികിലേക്ക് നടന്നു, അവനെ ആശ്വസിപ്പിക്കുന്ന ഒരു ആലിംഗനം നൽകി, തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പിച്ചറിനെ ബോദ്ധ്യപ്പെടുത്തി.

കലഹത്തിൽ കലാശിക്കുമായിരുന്ന ഒരു സാഹചര്യത്തിൽ ഐസയാ ദയ തിരഞ്ഞെടുത്തു.

പഴയനിയമത്തിൽ, ഏശാവ്, തന്നെ വഞ്ചിച്ച ഇരട്ട സഹോദരനായ യാക്കോബിനോടു പ്രതികാരം ചെയ്യാനുള്ള ദീർഘകാല പദ്ധതികൾ ഉപേക്ഷിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിരുന്നെങ്കിലും, സമാനമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതായി നാം കാണുന്നു. ഇരുപത് വർഷത്തെ പ്രവാസത്തിനു ശേഷം യാക്കോബ് നാട്ടിലേക്ക് മടങ്ങിയപ്പോൾ, യാക്കോബ് തന്നോട് ചെയ്ത തെറ്റുകൾക്ക് പ്രതികാരം ചെയ്യുന്നതിന് പകരം ദയയും ക്ഷമയും ഏശാവ് തിരഞ്ഞെടുത്തു. ഏശാവ് യാക്കോബിനെ കണ്ടപ്പോൾ, “ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു’’ (ഉല്പത്തി 33:4). ഏശാവ് യാക്കോബിന്റെ ക്ഷമാപണം സ്വീകരിക്കുകയും ഒരു കുഴപ്പവുമില്ലെന്ന് അറിയിക്കുകയും ചെയ്തു (വാ. 9-11).

നമുക്കെതിരെ ചെയ്ത തെറ്റുകൾക്ക് ആരെങ്കിലും പശ്ചാത്താപം പ്രകടിപ്പിക്കുമ്പോൾ, നമുക്കും ദയ അല്ലെങ്കിൽ പ്രതികാരം തിരഞ്ഞെടുക്കേണ്ടിവരും. ദയയോടെ അവരെ സ്വീകരിക്കുന്നത് തിരഞ്ഞെടുക്കുമ്പോൾ നാം യേശുവിന്റെ മാതൃക പിന്തുടരുകയാണു ചെയ്യുന്നത് (റോമർ 5:8). ഒപ്പം അനുരഞ്ജനത്തിലേക്കുള്ള ഒരു വഴിയുമാണത്. ലിസ എം. സമ്ര

ഒരു തെറ്റ് സമ്മതിച്ചതിനു ശേഷം നിങ്ങളെ എപ്പോഴാണ് ദയ എതിരേറ്റത്? മറ്റൊരാളോട് നിങ്ങൾക്ക് എങ്ങനെ ദയ കാണിക്കാൻ കഴിയും?

യേശുവേ, അങ്ങയുടെ മാതൃക പിൻപറ്റാനും അനീതി നേരിടുമ്പോൾ
ദയ കാണിക്കാനും എന്നെ സഹായിക്കണമേ.

ഭൂതകാലത്തിലും വർത്തമാനകാലത്തിലും ദൈവം

ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കും. [ യിരെമ്യാവ് 29:10 ]

ഭൂതകാലത്തിലും വർത്തമാനകാലത്തിലും ദൈവം

ഞങ്ങളുടെ കുടുംബം താമസിച്ചിരുന്ന ഒറിഗൺ പട്ടണം വിട്ട് ഞങ്ങൾ പോന്നിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആ സ്ഥലത്തെക്കുറിച്ച് ഞങ്ങൾക്ക് മികച്ച ഓർമ്മകളാണുള്ളത്. സമീപകാലത്ത് അവിടേയ്ക്കുള്ള ഒരു സന്ദർശനം, ഞാൻ മറന്നുപോയ പല കാര്യങ്ങളെയും ഓർമ്മിപ്പിച്ചു: ഞങ്ങളുടെ പെൺകുട്ടികളുടെ സോക്കർ ഗെയിമുകൾ, ഞങ്ങളുടെ പഴയ വീട്, സഭാ ഒത്തുചേരലുകൾ, ഞങ്ങളുടെ സുഹൃത്തുക്കളുടെ മെക്സിക്കൻ റെസ്റ്റോറന്റ്. നഗരം മാറിയിരുന്നു, പക്ഷേ ഒരു സന്ദർശനത്തിനായി മടങ്ങിവരാനുള്ള എന്റെ ആഗ്രഹം ഉണർത്താൻ മതിയായ പരിചിത കാര്യങ്ങൾ അവിടെ ശേഷിച്ചിരുന്നു.

യിസ്രായേല്യർ ബാബേൽ പ്രവാസത്തിലേക്കു പോയപ്പോൾ, ആളുകളെയും സ്ഥലങ്ങളെയും സംസ്കാരത്തെയും കുറിച്ചുള്ള പരിചയം അവർക്ക് നഷ്ടമായി. ദൈവത്തിനെതിരെ മത്സരിച്ചതിന് തങ്ങളെ നാടുകടത്തിയ കാര്യം അവർ മറന്നു. രണ്ട് വർഷത്തിനുള്ളിൽ അവർ നാട്ടിലേക്ക് മടങ്ങുമെന്ന് കള്ളപ്രവാചകന്മാർ പ്രവാസികളോട് പറഞ്ഞപ്പോൾ (യിരെമ്യാവ് 28:2-4; 29:8-9), അത് സ്വീകരിക്കാൻ തയ്യാറായ ചിലരുണ്ടായിരുന്നു. താമസിയാതെ നാട്ടിലേക്ക് മടങ്ങുമെന്ന് വാഗ്ദാനം ചെയ്ത കള്ളപ്രവാചകന്മാരുടെ വശ്യമായ വാക്കുകൾ കേൾക്കുക എളുപ്പമായിരുന്നു.

ഈ ഭൂതകാലത്തിന്റെ കച്ചവടക്കാരോടും അവരുടെ വ്യാജ വാഗ്ദാനങ്ങളോടും ദൈവം ദയ കാണിച്ചില്ല. “നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുതു,’’ അവൻ പറഞ്ഞു (29:8). അവന് തന്റെ ജനത്തിനായി പദ്ധതികൾ ഉണ്ടായിരുന്നു, അവർ “പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ’’ (വാ. 11) ആയിരുന്നു അവ. സാഹചര്യം വെല്ലുവിളി നിറഞ്ഞതും ബുദ്ധിമുട്ടുള്ളതും പുതിയതുമായിരുന്നു, പക്ഷേ ദൈവം അവരോടൊപ്പമുണ്ടായിരുന്നു. “നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും,’’ അവൻ അവരോട് പറഞ്ഞു (വാ. 13). ദൈവം അവരെ “ശേഖരിച്ചു ... വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും’’ (വാ. 14), എന്നാൽ അത് അവന്റെ സമയത്താണ് ചെയ്യുന്നത്.

ഗൃഹാതുരത്വം മനസ്സിനെ കെണിയിൽപ്പെടുത്തും, അതു പഴയ കാര്യങ്ങളെ കൊതിപ്പിക്കും. ദൈവം വർത്തമാനകാലത്തിൽ ചെയ്യുന്നത് കാണാതെ പോകരുത്. അവൻ തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുക തന്നെ ചെയ്യും. മാറ്റ് ലൂക്കാസ്

ഇന്ന് നിങ്ങൾ എന്ത് ബുദ്ധിമുട്ടാണ് നേരിടുന്നത്?
ദൈവം എങ്ങനെയാണ് വിശ്വസ്തനാണെന്ന് കാണിക്കുന്നത്?

പിതാവേ, ഞാൻ ഭൂതകാലത്തിനായി കാത്തിരിക്കാതെ
വർത്തമാനകാലത്ത് അങ്ങയെ അന്വേഷിക്കട്ടെ.

ദൈവത്തെ പ്രസിദ്ധമാക്കുക

രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം. [ വെളിപ്പാട് 7:10 ]

ദൈവത്തെ പ്രസിദ്ധമാക്കുക

ദൈവത്തോടും ജനങ്ങളോടുമുള്ള സ്നേഹമാണ് കാതറിന്റെ ബൈബിൾ വിവർത്തന ശുശ്രൂഷയുടെ മുഖ്യ പ്രേരണ. ഇന്ത്യയിലെ സ്ത്രീകൾ അവരുടെ മാതൃഭാഷയിൽ തിരുവെഴുത്തുകൾ വായിക്കുകയും അത് ആഴത്തിൽ മനസ്സിലാക്കുകയും ചെയ്യുമ്പോൾ അവൾ സന്തോഷിക്കുന്നു. അവർ അങ്ങനെ ചെയ്യുമ്പോൾ, “അവർ പലപ്പോഴും ആഹ്ലാദിക്കാനോ കൈയടിക്കാനോ തുടങ്ങും. അവർ യേശുവിനെക്കുറിച്ച് വായിക്കുകയും ‘അത്ഭുതകരം!’ എന്ന് പറയുകയും ചെയ്യുന്നു.’’

കൂടുതൽ ആളുകൾ സ്വന്ത ഭാഷയിൽ തിരുവെഴുത്തുകൾ വായിക്കണമെന്ന് കാതറിൻ ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തിൽ, അവൾ പത്മോസ് ദ്വീപിൽ വൃദ്ധനായ അപ്പൊസ്തലൻ യോഹന്നാന്റെ ദർശനത്തെ അവളുടെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. ആത്മാവിലൂടെ, ദൈവം അവനെ സ്വർഗ്ഗത്തിന്റെ സിംഹാസന മുറിയിലേക്ക് ആനയിച്ചു, അവിടെ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു’’ അവൻ കണ്ടു (വെളിപ്പാട് 7:9). “രക്ഷ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം’’ (വാ. 10) എന്ന് പറഞ്ഞുകൊണ്ട് എല്ലാവരും ഒരുമിച്ച് ദൈവത്തെ ആരാധിച്ചു.

തന്നെ പുകഴ്ത്തുന്ന ആളുകളുടെ എണ്ണം കൂട്ടുന്നത് ദൈവം ഇപ്പോഴും തുടരുന്നു. ബൈബിൾ വിവർത്തകരുടെയും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നവരുടെയും മാത്രമല്ല, യേശുവിന്റെ സുവാർത്തയുമായി സ്നേഹത്തോടെ അയൽക്കാരെ സമീപിക്കുന്നവരെയും അവൻ ഉപയോഗിക്കുന്നു. “നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും’’ (വാ. 12) ഉണ്ടാകട്ടെ. എമി ബോഷർ പൈ

ദൈവത്തെ സ്തുതിക്കാനും ബഹുമാനിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നതിനെ 
നിങ്ങൾ എങ്ങനെ കാണുന്നു? യേശുവിനെക്കുറിച്ചുള്ള സുവാർത്ത 
പ്രചരിപ്പിക്കാനുള്ള അവന്റെ ദൗത്യത്തിൽ പങ്കുചേരാൻ അവൻ നിങ്ങളെ എങ്ങനെയാണ് ക്ഷണിക്കുന്നത്?

രക്ഷകനായ ദൈവമേ, യേശു എന്ന ദാനത്തിന് നന്ദി പറയുന്നു. അങ്ങയുടെ അത്ഭുതകരമായ സ്നേഹത്തെ മറ്റുള്ളവരുമായി പങ്കിടാൻ എന്നെ സഹായിക്കണമേ.

ദൈവത്താൽ വിളിക്കപ്പെട്ടു സജ്ജരാക്കപ്പെടുക

സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും ഞാൻ അവനെ ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു. [ പുറപ്പാട് 31:4-5 ]

ദൈവത്താൽ വിളിക്കപ്പെട്ടു സജ്ജരാക്കപ്പെടുക

“ഇന്റർനാഷണൽ ബുക്ക് എക്സ്പോയിൽ ഒരു ഓൺസൈറ്റ് റേഡിയോ പ്രക്ഷേപണം സംഘടിപ്പിക്കുക എന്നതാണ് നിങ്ങളുടെ ജോലി,’’ എന്ന് എന്റെ ബോസ് എന്നോട് പറഞ്ഞു. ഇത് എനിക്ക് പരിചിതമല്ലാത്ത മേഖലയായതിനാൽ എനിക്ക് ഭയം തോന്നി. ദൈവമേ, ഞാൻ ഇതുപോലെ ഒന്നും ചെയ്തിട്ടില്ല, എന്നെ സഹായിക്കണമേ, ഞാൻ പ്രാർത്ഥിച്ചു.

എന്നെ നയിക്കാൻ ദൈവം വിഭവങ്ങളും ആളുകളെയും നൽകി: പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരും പ്രക്ഷേപകരും ഒപ്പം എക്സ്പോ സമയത്ത് ഞാൻ ശ്രദ്ധിക്കാതെ പോയ വിശദാംശങ്ങൾ ഓർമ്മപ്പെടുത്താൻ വ്യക്തികളെയും ദൈവം നൽകി. പിന്നിലേക്ക് നോക്കുമ്പോൾ, സംപ്രേക്ഷണം നന്നായി നടന്നുവെന്ന് ഞാൻ മനസ്സിലാക്കി, കാരണം എന്താണ് വേണ്ടതെന്ന് അവന് അറിയാമായിരുന്നു, അവൻ എനിക്ക് ഇതിനകം തന്നിട്ടുള്ള കഴിവുകൾ ഉപയോഗിക്കാൻ എന്നെ സഹായിച്ചു.

ദൈവം നമ്മെ ഒരു ജോലിക്ക് വിളിക്കുമ്പോൾ അതിനായി നമ്മെ സജ്ജരാക്കുന്നു. അവൻ സമാഗമനകൂടാരത്തിൽ വേല ചെയ്യാൻ ബെസലേലിനെ ഏൽപ്പിച്ചപ്പോൾ, ബെസലേൽ ഇതിനകം തന്നെ ഒരു വിദഗ്ധ ശില്പിയായിരുന്നു. ദൈവം അവനെ തന്റെ ആത്മാവിനാലും ജ്ഞാനം, വിവേകം, അറിവ്, എല്ലാത്തരം കഴിവുകൾ എന്നിവയാലും നിറച്ചുകൊണ്ട് അവനെ കൂടുതൽ സജ്ജനാക്കി (പുറപ്പാട് 31:3). ദൈവം അവനു ഒഹോലിയാബ് എന്ന ഒരു സഹായിയെയും വിദഗ്ധ തൊഴിലാളികളെയും നൽകി (വാക്യം 6). അവന്റെ വൈദഗ്ധ്യത്തോടെ, സംഘം സമാഗമന കൂടാരവും അതിലെ ഉപകരണങ്ങളും പുരോഹിതന്മാരുടെ വസ്ത്രങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. യിസ്രായേല്യരുടെ ശരിയായ ദൈവാരാധനയിൽ ഇവ പ്രധാന പങ്കുവഹിച്ചു (വാ. 7-11).

ബെസലേൽ എന്ന വാക്കിനർത്ഥം “ദൈവത്തിന്റെ നിഴലിൽ’’ എന്നാണ്. ദൈവത്തിന്റെ സംരക്ഷണത്തിനും ശക്തിക്കും കരുതലിനും കീഴിൽ കരകൗശലക്കാരൻ ആജീവനാന്ത പദ്ധതിയിൽ പ്രവർത്തിച്ചു. നാം പൂർത്തിയാക്കേണ്ട ഒരു ദൗത്യം നിർവഹിക്കുമ്പോൾ നമുക്ക് ധൈര്യത്തോടെ അവന്റെ നിർദ്ദേശം അനുസരിക്കാം. നമുക്ക് എന്താണ് വേണ്ടതെന്നും അത് എങ്ങനെ, എപ്പോൾ നൽകണമെന്നും അവനറിയാം. കാരെൻ ഹുവാങ്

എന്ത് ദൗത്യം നിർവഹിക്കാനാണ് ദൈവം നിങ്ങളെ വിളിക്കുന്നത്? ഏതെല്ലാം മേഖലകളിലെ അവന്റെ മാർഗ്ഗനിർദ്ദേശത്തിനായിട്ടാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്?

പിതാവേ, എനിക്ക് ആവശ്യമുള്ളതെല്ലാം നൽകി
എന്നെ സജ്ജനാക്കിയതിന് നന്ദി പറയുന്നു.

ഒരു വേദി മാറ്റം

ഞങ്ങൾ ... ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു. [ 2 കൊരിന്ത്യർ 5:8 ]

ഒരു വേദി മാറ്റം

2020-ൽ കൊറോണ വൈറസ് പടരാൻ തുടങ്ങിയ സമയത്ത് എന്റെ സ്നേഹിത ജോവാൻ ഒരു സ്ട്രോക്ക് മൂലം മരിച്ചു. അവളുടെ അനുസ്മരണ ചടങ്ങ് അവളുടെ പള്ളിയിൽ വെച്ചായിരിക്കുമെന്ന് അവളുടെ കുടുംബം ആദ്യം അറിയിച്ചു, എങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ചടങ്ങ് വീട്ടിൽ വെച്ചു നടത്തുന്നതാണ് നല്ലതെന്ന് പിന്നീട് തീരുമാനിച്ചു. ഓൺലൈനിൽ വന്ന പുതിയ അറിയിപ്പ് ഇങ്ങനെ ആയിരുന്നു: ജോവാൻ വാർണേഴ്സ്-വേദി മാറ്റം.

അതേ, അവളുടെ വേദി മാറിയിരിക്കുന്നു! അവൾ ഭൂമിയിലെ വേദിയിൽ നിന്ന് സ്വർഗ്ഗത്തിലെ വേദിയിലേക്ക് പോയി. വർഷങ്ങൾക്ക് മുമ്പ് ദൈവം അവളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തി. ഏകദേശം അമ്പത് വർഷക്കാലം അവൾ അവനെ സ്നേഹപൂർവ്വം സേവിച്ചു. ഹോസ്പിറ്റലിൽ മരണം കാത്ത് കിടക്കുമ്പോൾ പോലും, താൻ സ്നേഹിക്കുന്നവരിൽ കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവരെക്കുറിച്ച് അവൾ ചോദിക്കുമായിരുന്നു. ഇപ്പോൾ അവൾ അവന്റെ കൂടെയാണ്; അവൾ സ്ഥലങ്ങൾ മാറി.

അപ്പൊസ്തലനായ പൗലൊസിന് ക്രിസ്തുവിനോടൊപ്പം മറ്റൊരു സ്ഥലത്ത് ആയിരിക്കാൻ ആഗ്രഹമുണ്ടായിരുന്നു (2 കൊരിന്ത്യർ 5:8), എന്നാൽ താൻ സേവിക്കുന്ന ആളുകൾ നിമിത്തം ഭൂമിയിൽ തുടരുന്നതാണ് നല്ലതെന്ന് അവനും തോന്നി. അവൻ ഫിലിപ്പിയർക്ക് എഴുതി, “എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം’’ (ഫിലിപ്പിയർ 1:24). ജോവാനെപ്പോലെയുള്ള ഒരാളെ ഓർത്ത് നാം ദുഃഖിക്കുമ്പോൾ, ഇതുപോലെ നാമും ദൈവത്തോട് നിലവിളിച്ചേക്കാം: എനിക്കും അവർ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത മറ്റ് പലർക്കും അവരെ ഇവിടെ ആവശ്യമുണ്ട്. എന്നാൽ അവരുടെയും നമ്മുടെയും സ്ഥലങ്ങൾ മാറ്റുന്നതിനുള്ള ഏറ്റവും നല്ല സമയം ദൈവത്തിനറിയാം.

നാം അവനെ മുഖാമുഖം കാണുന്നതുവരെ — അത് അത്യന്തം കാമ്യമാണ് —ആത്മാവിന്റെ ശക്തിയിൽ, നാം ഇപ്പോൾ “[ദൈവത്തെ] പ്രസാദിപ്പിക്കുന്നവർ ആകുന്നതിൽ അഭിമാനിക്കുന്നു’’ (2 കൊരിന്ത്യർ 5:9). ആനി സീറ്റാസ്

നിങ്ങൾ ഇപ്പോൾ ആയിരിക്കുന്നയിടത്ത് ദൈവത്തോടും മറ്റുള്ളവരോടും ഉള്ള നിങ്ങളുടെ സ്നേഹം എങ്ങനെയാണ് നിങ്ങൾ വെളിപ്പെടുത്തുന്നത്?
ഇന്ന് നിങ്ങൾക്ക് അവനെ എങ്ങനെ സേവിക്കാൻ കഴിയും?

ദൈവമേ, ഞാൻ എന്നെ വീണ്ടും അങ്ങേയ്ക്കു സമർപ്പിക്കുന്നു. അങ്ങയുടെ
സ്നേഹത്തിന്റെ ആത്മാവിനാൽ എന്നെ നിറയ്ക്കുകയും എന്റെ ജീവിതം അങ്ങേയ്ക്കുള്ളതായി കണക്കാക്കുകയും ചെയ്യണമേ.