
ചോക്ലേറ്റിൽ കുടുങ്ങുക
പെൻസിൽവാനിയയിലെ മാർസ് മിഠായി ഫാക്ടറിയിലെ രണ്ട് തൊഴിലാളികൾ ചോക്ലേറ്റിന്റെ വലിയൊരു വീപ്പയിൽ വീണുപോയി. ഇത് ഒരു തമാശയുടെ തുടക്കമായി തോന്നിയേക്കാം - ചോക്കലേറ്റു പ്രേമികളെ സംബന്ധിച്ച് ഒരുപക്ഷേ മനോഹരമായ ഒരു പ്രതിസന്ധിയും! പരിക്കേറ്റില്ലെങ്കിലും, സ്വന്തമായി പുറത്തിറങ്ങാൻ കഴിയാതെ അരയോളം താഴ്ചയിൽ മിഠായിയിൽ ആ മനുഷ്യർ കുടുങ്ങിക്കിടന്നു. ഒടുവിൽ അവരെ സുരക്ഷിതമായി പുറത്തെത്തിക്കാനായി അഗ്നിശമന സേനാംഗങ്ങൾക്കു വീപ്പയുടെ വശത്ത് വലിയൊരു ദ്വാരമുണ്ടാക്കേണ്ടി വന്നു.
യിരെമ്യാ പ്രവാചകനെ ചെളി നിറഞ്ഞ ഒരു കുഴിയിൽ ഇട്ടുകളഞ്ഞ കഥ പക്ഷേ ഒട്ടും മധുരതരമായിരുന്നില്ല. “ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും” (യിരെമ്യാവ് 38:3) എന്നതുകൊണ്ട് അവർ നഗരം വിട്ടുപോകേണ്ടതായ അടിയന്തര സാഹചര്യമുണ്ടെന്നു യെരൂശലേമിലെ ദൈവജനത്തിനുള്ള സന്ദേശവാഹകനെന്ന നിലയിൽ അവൻ പ്രഖ്യാപിച്ചു. യിരെമ്യാവിന്റെ വാക്കുകൾ “പടയാളികൾക്കു ധൈര്യക്ഷയം വരുത്തുന്നു” എന്നു വാദിച്ചുകൊണ്ടു സിദെക്കീയാരാജാവിന്റെ ചില പ്രഭുക്കന്മാർ യിരെമ്യാവിനെ “കൊന്നുകളയേണമേ” എന്ന് ആവശ്യപ്പെട്ടു. രാജാവ് അതിന് അനുമതി നൽകി. അവർ “യിരെമ്യാവെ . . . കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയത്.” “യിരെമ്യാവു ചെളിയിൽ താണു” (വാ. 6).
രാജാവിന്റെ മറ്റൊരു പ്രഭു — ഒരു വിദേശിയായിരുന്നിട്ടുകൂടി — മറ്റുള്ളവർ “ചെയ്തതൊക്കെയും അന്യായമത്രേ” എന്നു പറഞ്ഞുകൊണ്ടു യിരെമ്യാവിന്റെ ക്ഷേമത്തിനായി വാദിച്ചപ്പോൾ, താൻ തെറ്റു ചെയ്തിരിക്കുന്നുവെന്നു സിദെക്കീയാവു മനസ്സിലാക്കി. യിരെമ്യാവിനെ “കുഴിയിൽനിന്നു” കയറ്റാൻ ഏബെദ്-മേലെക്കിനോട് രാജാവ് ആവശ്യപ്പെട്ടു (വാ. 9-10). യിരെമ്യാവിനെപ്പോലെ നാമും ശരിയായ കാര്യം ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ ചെളിയിൽ കുടുങ്ങിപ്പോയതായി തോന്നിയേക്കാം. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ അവന്റെ സഹായത്തിനായി കാത്തിരിക്കുമ്പോൾ നമ്മുടെ ആത്മാവിനെ ഉയർത്താൻ ദൈവത്തോട് അപേക്ഷിക്കാം.

ക്രിസ്തുവിലുള്ള നമ്മുടെ ആയുധവർഗ്ഗം
പാസ്റ്റർ ബെയ്ലിയുടെ പുതിയ സുഹൃത്ത് അദ്ദേഹത്തോടു തന്റെ മയക്കുമരുന്ന് ഉപയോഗത്തിന്റെയും ആസക്തിയുടെയും കഥ പങ്കുവെച്ചു. ആ യുവാവ് യേശുവിൽ വിശ്വസിച്ചിരുന്നുവെങ്കിലും, ചെറുപ്പത്തിൽ തന്നെ ലൈംഗികാതിക്രമത്തിനും അശ്ലീലമാധ്യമത്തിനും വിധേയനായതിനാൽ, തനിക്കു പരിഹരിക്കാൻ കഴിയാത്ത വലിയ പ്രശ്നങ്ങൾ അവനെ അലട്ടിയിരുന്നു. ആശയറ്റ സാഹചര്യത്തിൽ അവൻ സഹായത്തിനായി കരങ്ങൾ നീട്ടി.
ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നാം തിന്മയുടെ അദൃശ്യ ശക്തികളുമായി യുദ്ധം ചെയ്യുന്നു (2 കൊരിന്ത്യർ 10:3-6). എന്നാൽ നമ്മുടെ ആത്മീയ പോരാട്ടങ്ങളെ നേരിടാൻ നമുക്ക് ആയുധങ്ങൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, അവ ലോകത്തിന്റെ ആയുധങ്ങളല്ല. മറിച്ച്, “കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ” ആണ് (വാ. 4). എന്താണ് അത് അർത്ഥമാക്കുന്നത്? മികച്ച രീതിയിൽ നിർമ്മിച്ചതും സുരക്ഷിതവുമായ സ്ഥലങ്ങളാണ് “കോട്ടകൾ”. നമ്മുടെ ദൈവദത്തമായ ആയുധങ്ങളിൽ “ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ” (6:7) ഉൾപ്പെടുന്നു.
തിരുവെഴുത്തുകൾ, വിശ്വാസം, രക്ഷ, പ്രാർത്ഥന, മറ്റു വിശ്വാസികളുടെ പിന്തുണ എന്നിവ ഉൾപ്പെടെ നമ്മുടെ സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന കാര്യങ്ങളുടെ പട്ടിക എഫെസ്യർ 6:13-18-ൽ വിശദീകരിക്കുന്നു. ഈ യുദ്ധോപകരണങ്ങൾ ശരിയാം വിധം ഉപയോഗിക്കുന്നതാണ്, നമ്മെക്കാൾ വലുതും ബലമേറിയതുമായ ശക്തികളെ അഭിമുഖീകരിക്കുമ്പോൾ നാം നിലനിൽക്കുമോ ഇടറിവീഴുമോ എന്നതു തീരുമാനിക്കുന്നത്.
ഒറ്റയ്ക്ക് നേരിടാൻ കഴിയാത്തത്ര വലിയ ശക്തികളുമായി പോരാടുന്നവരെ സഹായിക്കാൻ ദൈവം ഉപദേശകരെയും മറ്റ് വിദഗ്ധരെയും ഉപയോഗിക്കുന്നു. യേശുവിലൂടെ നാം പോരാടുമ്പോൾ കീഴടങ്ങേണ്ടതില്ല എന്നതാണ് സുവാർത്ത. നമ്മുടെ പക്കൽ ദൈവത്തിന്റെ കവചമുണ്ട്!

ദൈവത്തോട് മല്ലുപിടിക്കുക
എന്റെ ഭർത്താവിന്റെ മരണശേഷം എന്റെയൊരു ദീർഘകാല സുഹൃത്ത് എനിക്കൊരു കുറിപ്പ് അയച്ചു: “[അലൻ] ദൈവവുമായി മല്ലുപിടിക്കുന്നവനായിരുന്നു. അദ്ദേഹമൊരു യഥാർത്ഥ യാക്കോബ് ആയിരുന്നു. ഞാൻ ഇന്ന് ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന്റെ ശക്തമായ കാരണവും അദ്ദേഹമാണ്.” അലന്റെ പോരാട്ടങ്ങളെ ഗോത്രപിതാവായ യാക്കോബിന്റെതുമായി താരതമ്യം ചെയ്തുകൊണ്ടു ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ച് അത് അനുയോജ്യമായിരുന്നു. ജീവിതത്തിലുടനീളം അലൻ തന്നോട് തന്നെ പോരാടുകയും ഉത്തരങ്ങൾക്കായി ദൈവവുമായി മല്ലിടുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്നേഹിച്ചിരുന്നുവെങ്കിലും ദൈവം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും അദ്ദേഹത്തോട് ക്ഷമിക്കുന്നുവെന്നും പ്രാർത്ഥനകൾ ശ്രവിക്കുന്നുവെന്നുമുള്ള സത്യങ്ങൾ എപ്പോഴും ഗ്രഹിക്കാൻ അദ്ദേഹത്തിനു സാധിക്കാതെപോയി. എന്നിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിൽ അനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. അനേകരെ അദ്ദേഹം ക്രിയാത്മകമായി സ്വാധീനിച്ചു.
പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു യാക്കോബിന്റെ ജീവിതമെന്നു വിശേഷിപ്പിക്കാവുന്നതാണ്. തന്റെ സഹോദരനായ ഏശാവിന്റെ ജന്മാവകാശം നേടിയെടുക്കാൻ അവൻ ഗൂഢാലോചന നടത്തി. അവൻ വീട്ടിൽ നിന്ന് ഓടിപ്പോയി, തന്റെ ബന്ധുവും അമ്മായിയപ്പനുമായ ലാബാനുമായി വർഷങ്ങളോളം പോരാടി. പിന്നെ അവൻ ലാബാനെവിട്ടു ഓടിപ്പോയി. അവൻ തനിച്ചായിരുന്നു. ഏശാവിനെ എന്നെങ്കിലും അഭിമുഖീകരിക്കേണ്ടിവരുമെന്ന ഭയത്തിലായിരുന്നു അവൻ ജീവിച്ചത്. എന്നിട്ടും അവന്റെ ജീവിതത്തിൽ ഒരു സ്വർഗ്ഗീയ കണ്ടുമുട്ടൽ നടന്നു: “ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു” (ഉല്പത്തി 32:1). ഒരുപക്ഷേ ദൈവത്തിൽ നിന്നുള്ള അവന്റെ മുൻ സ്വപ്നത്തിന്റെ ഓർമ്മപ്പെടുത്തലായിരിക്കാം അത് (28:10-22). അതിനുശേഷം യാക്കോബിനു മറ്റൊരു സമാഗമമുണ്ടായി: അവൻ “ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു” (32:28) അവനെ യിസ്രായേൽ എന്നു പുനർനാമകരണം ചെയ്ത മനുഷ്യരൂപത്തിലുള്ള ദൈവമായ ഒരു “മനുഷ്യനുമായി” രാത്രി മുഴുവൻ അവൻ മല്ലുപിടിച്ചു. ഇതെല്ലാം സംഭവിച്ചിട്ടും ദൈവം യാക്കോബിനോടുകൂടെയിരുന്നു, അവനെ സ്നേഹിച്ചു. നമുക്കെല്ലാവർക്കും പോരാട്ടങ്ങളുണ്ട്. എന്നാൽ നാം ഒറ്റയ്ക്കല്ല; ഓരോ പരീക്ഷകളിലും ദൈവം നമ്മോടൊപ്പമുണ്ട്. അവനിൽ വിശ്വസിക്കുന്നവർ സ്നേഹിക്കപ്പെടുകയും ക്ഷമിക്കപ്പെടുകയും നിത്യജീവൻ അവർക്കു വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്യുന്നു (യോഹന്നാൻ 3:16). നമുക്ക് അവനെ മുറുകെ പിടിക്കാം.

അധിനിവേശ യൂക്കാലിപ്റ്റസ്
നീലഗിരി മലനിരകളിൽ കയറുമ്പോൾ യൂക്കാലിപ്റ്റസിന്റെ സുഖദായകമായ ഗന്ധം നിങ്ങളുടെ ഇന്ദ്രിയങ്ങളിൽ നിറയും. എന്നാൽ യൂക്കാലിപ്റ്റസ് ഈ കുന്നുകളിലെ തനതു സസ്യമല്ലെന്നു നിങ്ങൾക്കറിയാമോ? ഇംഗ്ലീഷ് വ്യാപാരികൾക്കു വേനൽക്കാല മാസങ്ങൾ സഹിക്കാനാവുന്നതാക്കി മാറ്റാൻ കൊളോണിയൽ കാലത്തു നട്ടുപിടിപ്പിച്ച ഒരു അധിനിവേശ സസ്യമാണിത്. ഇതിന്റെ വിഷമുള്ള ഇലകൾ മൃഗങ്ങൾക്കു കഴിക്കാൻ കഴിയാത്തതിനാൽ, നിർദോഷമെന്നു തോന്നാവുന്ന ആ പ്രവൃത്തി ഇപ്പോൾ പരിസ്ഥിതിയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. തീറ്റ തേടിയലഞ്ഞ്, ഈ മൃഗങ്ങൾ വയലുകളെയും വിളകളെയും ആക്രമിക്കുന്നു. അതിൽ പ്രകോപിതരാകുന്ന കർഷകർ മൃഗങ്ങളെ തിരിച്ച് ആക്രമിക്കുന്നു. തദ്ദേശീയ ഇനം സസ്യങ്ങളെ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ടെങ്കിലും, പഴയ കാല തെറ്റുകൾ ഇപ്പോഴും വിനാശകരമായ പ്രത്യാഘാതങ്ങൾ വരുത്തിവയ്ക്കുന്നു.
ജഡത്തിന്റെ മോഹം നിവർത്തിക്കുന്നതിനു എതിരെ ഗലാത്യ ലേഖനത്തിന്റെ എഴുത്തുകാരൻ മുന്നറിയിപ്പു നൽകുന്നു (വാ. 16). ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് (വാ. 19-21) എന്നിവയെ ജഡത്തിന്റെ മോഹങ്ങളായി അവൻ നിർവചിക്കുന്നു. ഒരു ജൈവാധിനിവേശത്തെപ്പോലെ, നിരുപദ്രവകരമെന്നു തോന്നാവുന്ന ഈ പാപങ്ങൾ നമ്മിൽ വേരുറപ്പിച്ച്, ഒടുവിൽ വളരെയധികം ദോഷം നമുക്കു ചെയ്യുന്നു. എങ്കിലും, “ആത്മാവിനെ അനുസരിച്ചു” (വാ. 16) നടന്നാൽ നമുക്കതിനെ മറികടക്കാൻ കഴിയുമെന്ന് അവൻ ഉറപ്പുനൽകുന്നു. അങ്ങനെ നാം സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത എന്നിവയുടെ ഫലങ്ങൾ കായ്ക്കും (വാ. 22-23). പാപത്തിന്റെ അധിനിവേശോത്സുകമായ പ്രത്യാഘാതങ്ങളെ നിങ്ങൾ നേരിടുമ്പോൾ, നമുക്കു പ്രത്യാശയുണ്ടെന്നത് ഓർക്കുക. നേരായ പാതയിൽ നടക്കാൻ നമ്മെ സഹായിക്കാൻ യേശു നമുക്കായി അയച്ചതന്ന ആത്മാവിനു കഴിയും (2 കൊരിന്ത്യർ 5:5). ജഡവും ആത്മാവും എപ്പോഴും വിരോധമായിരിക്കുന്നു എന്നതിനാൽ ആദ്യം അതു ബുദ്ധിമുട്ടായിരിക്കാം (വാ. 17). എന്നാൽ യേശുവിൽ നമുക്കു പാപത്തിന്റെ അധിനിവേശത്തെ മറികടക്കാൻ സാധിക്കും.

ജീവിതം മാറ്റിമറിക്കുന്ന ദൈവിക ദാനം
വേദപുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ടു ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ യുവജന സംഘത്തെ അഭിവാദ്യം ചെയ്തു. “നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാനായി ദൈവം ഈ അമൂല്യമായ ദാനങ്ങൾ ഉപയോഗിക്കും,” ഞാൻ പറഞ്ഞു. അന്നു രാത്രി, ഏതാനും വിദ്യാർത്ഥികൾ യോഹന്നാന്റെ സുവിശേഷം ഒരുമിച്ചു വായിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ പ്രതിവാര യോഗങ്ങളിൽ അവരെ പഠിപ്പിക്കുമ്പോൾ വീട്ടിൽ വെച്ച് തുടർന്നും തിരുവെഴുത്തു വായിക്കാൻ ഞങ്ങൾ സംഘത്തോടു ആവശ്യപ്പെട്ടു. ഒരു ദശാബ്ദത്തിനു ശേഷം, ഞങ്ങളുടെ വിദ്യാർത്ഥികളിൽ ഒരാളെ ഞാൻ കാണാൻ ഇടയായി. “താങ്കൾ തന്ന വേദപുസ്തകം ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു,” അവൾ പറഞ്ഞു. അവളുടെ വിശ്വാസം നിറഞ്ഞ ജീവിതത്തിൽ ഞാൻ അതിന്റെ തെളിവുകൾ കണ്ടു.
വേദപുസ്തക വാക്യങ്ങൾ പാരായണം ചെയ്യുന്നതിനും ഓർമ്മിക്കുന്നതിനും അപ്പുറം ചെയ്യാൻ ദൈവം തന്റെ വ്യക്തികളെ ശക്തീകരിക്കുന്നു. തിരുവെഴുത്തു “പ്രകാരം” ജീവിച്ചുകൊണ്ടു “നടപ്പിനെ നിർമ്മലമാക്കാൻ” അവൻ നമ്മെ പ്രാപ്തരാക്കുന്നു (സങ്കീർത്തനം 119:9). പാപത്തിൽ നിന്ന് നമ്മെ മോചിപ്പിച്ച്, നമ്മിൽ രൂപാന്തരം വരുത്താൻ തന്റെ മാറ്റമില്ലാത്ത സത്യം ഉപയോഗിക്കുമ്പോൾ നാം അവനെ അന്വേഷിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു (വാ. 10-11). ദൈവത്തെ അറിയാനും വേദപുസ്തകത്തിൽ അവൻ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാനും നമ്മെ സഹായിക്കാനായി ദിവസവും നമുക്കു ദൈവത്തോട് അപേക്ഷിക്കാം (വാ. 12-13).
ദൈവമാർഗ്ഗത്തിൽ ജീവിക്കുന്നതിന്റെ വിലമതിക്കാനാകാത്ത മൂല്യം നാം തിരിച്ചറിയുമ്പോൾ, “സർവ്വസമ്പത്തിലും . . . ആനന്ദിക്കുന്ന” ഒരുവനെപ്പോലെ അവന്റെ പ്രബോധനത്തിൽ നമുക്ക് “ആനന്ദിക്കാം” (വാ. 14-15). “ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല” എന്നു സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പാടാം. നമ്മെ ശക്തീകരിക്കാനായി പരിശുദ്ധാത്മാവിനെ ക്ഷണിക്കുമ്പോൾ, ജീവിതം മാറ്റിമറിക്കുന്ന ദൈവീക ദാനമായ വേദപുസ്തകം പ്രാർത്ഥനാപൂർവ്വം വായിക്കുന്ന ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാൻ സാധിക്കും. സോചിൽ ഡിക്സൺ