Category  |  odb

സ്‌നേഹത്തിലേക്ക് ഓടിച്ചെല്ലുക

സാറ വളരെ ചെറുതായിരുന്നു, എന്നാല്‍ 'ശ്രേയ' - ആക്രമണ തല്പരയും അവളെ കുനിഞ്ഞു നോക്കുന്നവളുമായ വലിയ സ്ത്രീ - അവളെ ഭയപ്പെടുത്തിയില്ല. എന്തുകൊണ്ടാണ് സങ്കീര്‍ണ്ണമായ ഗര്‍ഭധാരണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രത്തില്‍ എത്തിപ്പെട്ടതെന്ന് ശ്രേയയ്ക്ക് പറയാന്‍ പോലും കഴിഞ്ഞില്ല; ''കുട്ടികളെ ഒഴിവാക്കാന്‍ അവള്‍ ഇതിനകം തന്നെ അവളുടെ മനസ്സ് പാകപ്പെടുത്തിയിരുന്നു . . . .' അതിനാല്‍ സാറാ ചോദിച്ച സൗമ്യമായ ചോദ്യങ്ങള്‍ക്ക് ശ്രേയ അശ്ലീലതയും പരിഹാസവും കലര്‍ന്ന ഉത്തരങ്ങളാണു നല്‍കിയത്. ഉടന്‍ തന്നെ ഗര്‍ഭം അവസാനിപ്പിക്കാനുള്ള തന്റെ ധിക്കാരപരമായ ആഗ്രഹം ആവര്‍ത്തിച്ചുകൊണ്ട് ശ്രേയ പുറപ്പെടാന്‍ എഴുന്നേറ്റു.

വാതിലിനടുത്തേക്കു നീങ്ങിയ ശ്രേയയോട് സാറാ ചോദിച്ചു, ''നിങ്ങള്‍ പോകുന്നതിനുമുമ്പ് ഞാന്‍ നിങ്ങള്‍ക്ക് ഒരു ആലിംഗനം തരട്ടെ, ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കട്ടെ?'' മുമ്പ് ആരും അവളെ കെട്ടിപ്പിടിച്ചിട്ടില്ല- കുറഞ്ഞപക്ഷം ആരോഗ്യകരമായ ഉദ്ദേശ്യത്തോടെ ആരും ചെയ്തിട്ടില്ല. പെട്ടെന്ന്, അപ്രതീക്ഷിതമായി, അവളുടെ കണ്ണു നിറഞ്ഞു.

തന്റെ ജനമായ യിസ്രായേലിനെ ''നിത്യസ്‌നേഹത്താല്‍'' സ്‌നേഹിച്ച നമ്മുടെ ദൈവത്തിന്റെ ഹൃദയത്തെ സാറ മനോഹരമായി പ്രതിഫലിപ്പിക്കുന്നു (യിരെമ്യാവ് 31:3). അവിടുത്തെ കല്പനകള്‍ നിരന്തരം ലംഘിച്ചതിന്റെ കഠിനമായ പ്രത്യാഘാതങ്ങളില്‍ ജനങ്ങള്‍ ഇടറിവീണു. എന്നിട്ടും ദൈവം അവരോടു പറഞ്ഞു, ''ഞാന്‍ നിന്നെ അവസാനിക്കാത്ത ദയയോടെ എങ്കലേക്ക് അടുപ്പിച്ചു. ഞാന്‍ നിങ്ങളെ വീണ്ടും പണിയും' (വാ. 3-4 NIV).

ശ്രേയയുടെ ചരിത്രം സങ്കീര്‍ണ്ണമാണ് (നമ്മില്‍ പലരുടേതിനും തുല്യമാണത്). ആ ദിവസം അവള്‍ യഥാര്‍ത്ഥ സ്‌നേഹത്തിലേക്ക് ഓടിച്ചെല്ലുന്നതുവരെ, ദൈവവും അവന്റെ വിശ്വാസികളും അവളെ കുറ്റപ്പെടുത്തുമെന്നായിരുന്നു അവള്‍ ചിന്തിച്ചിരുന്നത്. സാറ അവളെ വ്യത്യസ്തമായ ഒന്ന് കാണിച്ചു: നമ്മുടെ പാപത്തെ അവഗണിക്കാത്ത ഒരു ദൈവത്തെ, കാരണം അവന്‍ നമ്മുടെ സങ്കല്പത്തിനുമപ്പുറം നമ്മെ സ്‌നേഹിക്കുന്നു. തുറന്ന കൈകളാല്‍ അവന്‍ നമ്മെ സ്വാഗതം ചെയ്യുന്നു. നമ്മള്‍ ഓടിക്കൊണ്ടിരിക്കേണ്ടതില്ല.

പ്രത്യാശാ പുഷ്പങ്ങള്‍

അടുത്തിടെ അമേരിക്കയിലെ ഒരു നഗരത്തില്‍ തരിശായി കിടന്ന ചില പ്രദേശങ്ങളിലെ കളകള്‍ നീക്കം ചെയ്ത് മനോഹരമായ പൂക്കളും പച്ച ചെടികളും ഞങ്ങള്‍ അവിടെ നട്ടുപിടിപ്പിച്ചു. ഇത് ഈ സമീപ പ്രദേശങ്ങളിലെ താമസക്കാരുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ സ്വാധീനിക്കുകയും ജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മെച്ചപ്പെടുത്തുകയും ചെയ്തു.

അമേരിക്കയിലെ ഒരു പ്രസിദ്ധമായ കോളേജിലെ ഒരു പ്രൊഫസര്‍ പറഞ്ഞു, ''ഹരിത ഇടം മാനസികാരോഗ്യത്തെ സ്വാധീനിക്കുമെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ വര്‍ദ്ധിച്ചുവരികയാണ്, ഇത് ദരിദ്രമായ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് പ്രത്യേകിച്ചും പ്രധാനമാണ്.''

യിസ്രായേലിലെയും യെഹൂദയിലെയും അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളും തങ്ങളുടെ മനോഹരമായ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള യെശയ്യാ പ്രവാചകന്റെ ദര്‍ശനത്തില്‍ പുതിയ പ്രതീക്ഷ കണ്ടെത്തി. യെശയ്യാവ് മുന്‍കൂട്ടിപ്പറഞ്ഞ എല്ലാ നാശങ്ങള്‍ക്കും ന്യായവിധികള്‍ക്കുമിടയില്‍, ശോഭനമായ ഈ വാഗ്ദാനം വേരുറപ്പിച്ചു: ''മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജ്ജനപ്രദേശം ഉല്ലസിച്ചു പനിനീര്‍പുഷ്പംപോലെ പൂക്കും. അതു മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടുംകൂടെ ഉല്ലസിക്കും' (യെശയ്യാവ് 35:1-2).

ഇന്നത്തെ നമ്മുടെ അവസ്ഥ എന്തുതന്നെയായാലും, നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് തന്റെ സൃഷ്ടിയിലൂടെ ചെയ്യുന്നതുപോലെ പുതിയ പ്രത്യാശയോടെ നമ്മെ പുനഃസ്ഥാപിക്കുന്ന മനോഹരമായ വഴികളില്‍ സന്തോഷിക്കാം. നാം തകര്‍ന്നിരിക്കുന്നതായി നമുക്കു തോന്നുമ്പോള്‍, അവന്റെ മഹത്വത്തെയും തേജസ്സിനെയും കുറിച്ചു ചിന്തിക്കുന്നത് നമ്മെ ശക്തിപ്പെടുത്തും. ''തളര്‍ന്ന കൈകളെ ബലപ്പെടുത്തുവിന്‍; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിന്‍'' എന്ന് യെശയ്യാവ് പ്രോത്സാഹിപ്പിച്ചു (വാ. 3).

കുറച്ച് പൂക്കള്‍ക്ക് നമ്മുടെ പ്രതീക്ഷയെ ആളിക്കത്തിക്കാന്‍ കഴിയുമോ? കഴിയും എന്ന് ഒരു പ്രവാചകന്‍ പറഞ്ഞു. പ്രത്യാശ നല്‍കുന്ന നമ്മുടെ ദൈവവും അങ്ങനെതന്നെ പറയുന്നു.

ഒരു മഹത്തായ പ്രവൃത്തി

ഒരു വാതില്‍ അടയ്ക്കാന്‍ കഴിയാത്ത രീതിയില്‍ ഒരു കഷണം ടേപ്പ് ഇരിക്കുന്നത് സുരക്ഷാ ജീവനക്കാരന്‍ കണ്ടെത്തി നീക്കം ചെയ്തു. പിന്നീട്, വാതില്‍ വീണ്ടും പരിശോധിച്ചപ്പോള്‍ അതില്‍ വീണ്ടും ടേപ്പ് ഒട്ടിച്ചിരിക്കുന്നതായി അയാള്‍ കണ്ടെത്തി. അയാള്‍ പോലീസിനെ വിവരം അറിയിക്കുകയും അവര്‍ വന്ന് അഞ്ച് കവര്‍ച്ചക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

യു.എസിലെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന വാഷിംഗ്ടണ്‍ ഡി.സിയിലെ വാട്ടര്‍ഗേറ്റ് കെട്ടിടത്തില്‍ ജോലിചെയ്യുന്ന യുവാവായ കാവല്‍ക്കാരന്‍ തന്റെ ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി പുറത്തുകൊണ്ടുവന്നത് തന്റെ ജോലി ഗൗരവമായി എടുത്ത് നന്നായി ചെയ്തതുകൊണ്ടാണ്.

നെഹെമ്യാവ് യെരൂശലേമിന് ചുറ്റുമുള്ള മതില്‍ പുനര്‍നിര്‍മിക്കാന്‍ തുടങ്ങി - അവന്‍ ആ ദൗത്യം ഗൗരവമായി എടുത്തു. പദ്ധതിയുടെ അവസാനിക്കാറായപ്പോള്‍, സമീപത്തുള്ള എതിരാളികള്‍ അടുത്തുള്ള ഒരു ഗ്രാമത്തില്‍ അവരുമായി കൂടിക്കാഴ്ച നടത്താന്‍ നെഹെമ്യാവിനെ ക്ഷണിച്ചു. സൗഹാര്‍ദ്ദപരമായ ക്ഷണത്തിന്റെ മറവില്‍ ഒരു വഞ്ചനാപരമായ കെണി ഉണ്ടായിരുന്നു (നെഹെമ്യാവ് 6:1-2). എന്നാല്‍ നെഹെമ്യാവിന്റെ പ്രതികരണം അവന്റെ ബോധ്യത്തിന്റെ ആഴം കാണിക്കുന്നു: ''ഞാന്‍ ഒരു വലിയ വേല ചെയ്തു വരുന്നു; എനിക്ക് അങ്ങോട്ടു വരുവാന്‍ കഴിവില്ല; ഞാന്‍ വേല വിട്ടു നിങ്ങളുടെ അടുക്കല്‍ വരുന്നതിനാല്‍ അതിനു മിനക്കേടു വരുത്തുന്നത് എന്തിന്?' (വാ. 3).

അവന് തീര്‍ച്ചയായും ചില അധികാരങ്ങളുണ്ടെങ്കിലും, നെഹെമ്യാവ് വീരന്മാരുടെ ഗണത്തില്‍ വളരെ ഉയര്‍ന്ന നിലവാരത്തിലായിരുന്നില്ല. അവന്‍ ഒരു വലിയ യോദ്ധാവായിരുന്നില്ല, കവിയോ പ്രവാചകനോ അല്ല, രാജാവോ വിശുദ്ധനോ ആയിരുന്നില്ല. കരാര്‍ പണിക്കാരനായി മാറിയ പാനപാത്രവാഹകനായിരുന്നു അവന്‍. എന്നിട്ടും താന്‍ ദൈവത്തിനുവേണ്ടി സുപ്രധാനമായ ഒരുകാര്യം ചെയ്യുന്നുവെന്ന് അവന്‍ വിശ്വസിച്ചു. നാം ചെയ്യുന്നതിനായി അവിടുന്ന് നമുക്ക് നല്‍കിയിട്ടുള്ള ജോലി ഗൗരവമായി എടുത്ത് അവിടുത്തെ ശക്തിയിലും കരുതലിലും അത് നന്നായി ചെയ്യുവാന്‍ നമുക്കു കഴിയട്ടെ.

സോദ്ദേശ്യപരമായി ജീവിക്കുക

''നമ്മള്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നു!'' ഞങ്ങളുടെ യാത്രയുടെ ആദ്യ ഘട്ടത്തില്‍ ഞങ്ങള്‍ വീട്ടിലേക്കുള്ള വഴിയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ എന്റെ ഭാര്യ ഞങ്ങളുടെ മൂന്ന് വയസ്സുള്ള ചെറുമകന്‍ അജയിനോട് ആവേശത്തോടെ പറഞ്ഞു. കുഞ്ഞ് അജയ് അവളെ ശ്രദ്ധയോടെ നോക്കിയിട്ടു പ്രതികരിച്ചു, ''ഞാന്‍ അവധിക്കാലം ആഘോഷിക്കാനല്ല പോകുന്നത്. ഞാന്‍ ഒരു ദൗത്യത്തിനായിട്ടാണു പോകുന്നത്!'

'ഒരു ദൗത്യത്തിനു'' പോകുക എന്ന ആശയം ഞങ്ങളുടെ കൊച്ചുമകന് എവിടെ നിന്നാണ് ലഭിച്ചതെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല, പക്ഷേ അവന്റെ അഭിപ്രായം, വിമാനത്താവളത്തിലേക്കുള്ള ഞങ്ങളുടെ യാത്രക്കിടയില്‍ കുറച്ചു ചിന്തിക്കാന്‍ എനിക്കു വക നല്‍കി: ഞാന്‍ ഈ അവധിക്കാലത്തിനായി പോയി കുറച്ച് ദിവസത്തേക്ക് വിശ്രമിക്കുമ്പോള്‍, ഓരോ നിമിഷവും ദൈവത്തോടൊപ്പം ജീവിക്കുന്നതിനായി ഞാന്‍ ഇപ്പോഴും ''ഒരു ദൗത്യത്തിലാണ്'' എന്ന് ഞാന്‍ ഓര്‍ക്കാറുണ്ടോ? ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവനെ സേവിക്കാന്‍ ഞാന്‍ ഓര്‍ക്കാറുണ്ടോ?

റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായ റോമില്‍ താമസിക്കുന്ന വിശ്വാസികളെ ''ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍'' (റോമര്‍ 12:11) എന്നു പൗലൊസ് ഉത്സാഹിപ്പിക്കുന്നു. അവന്‍ പറയുന്നത്, യേശുവിലുള്ള നമ്മുടെ ജീവിതം ഉദ്ദേശത്തോടെയും ഉത്സാഹത്തോടെയും ആയിരിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് എന്നാണ്. നാം ദൈവത്തെ പ്രതീക്ഷയോടെ നോക്കുകയും അവന്റെ ഉദ്ദേശ്യങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും ലൗകികമായ നിമിഷങ്ങള്‍ക്കു പോലും പുതിയ അര്‍ത്ഥം കൈവരുന്നു.

വിമാനത്തിലെ ഞങ്ങളുടെ സീറ്റുകളില്‍ ഞങ്ങള്‍ ഇരുന്നശേഷം ഞാന്‍ പ്രാര്‍ത്ഥിച്ചു, ''കര്‍ത്താവേ, ഞാന്‍ അങ്ങയുടേതാണ്. ഈ യാത്രയില്‍ ഞാന്‍ ചെയ്യാന്‍ അങ്ങ് എനിക്കായി നിശ്ചയിക്കുന്നതെന്തായിരുന്നാലും, അത് നഷ്ടപ്പെടാതിരിക്കാന്‍ എന്നെ സഹായിക്കണമേ.'

എല്ലാ ദിവസവും അവനോടൊപ്പം നിത്യപ്രാധാന്യമുള്ള ഒരു ദൗത്യമാണ്!

ദൈവത്താല്‍ പേര്‍വിളിക്കപ്പെടുക

വികൃതി. പഞ്ചാര. തടിയന്‍. നാം നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്ന ചില ഇരട്ടപ്പേരുകള്‍ ആണിവ. ഈ പേരുകളില്‍ ഭൂരിഭാഗവും സൃഷ്ടിച്ചിരിക്കുന്നത് അവരുടെ സ്വഭാവം, ശാരീരിക രൂപം, അല്ലെങ്കില്‍ അവര്‍ക്കു പ്രിയങ്കരമായ കാര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ്.

വിളിപ്പേരുകള്‍ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല - അവ ബൈബിളില്‍ പോലും ഉപയോഗിച്ചിരിക്കുന്നതായി നാം കാണുന്നു. ഉദാഹരണത്തിന്, യേശു അപ്പൊസ്തലന്മാരായ യാക്കോബിനെയും യോഹന്നാനെയും ''ഇടിമക്കള്‍'' എന്ന് വിളിക്കുന്നു (മര്‍ക്കൊസ് 3:17). ബൈബിളില്‍ ഒരാള്‍ തനിക്കുതന്നെ ഇരട്ടപ്പേര് നല്‍കുന്നത് അപൂര്‍വ്വമാണെങ്കിലും, നൊവൊമി എന്നു പേരുള്ള ഒരു സ്ത്രീ തന്നെ 'കൈപ്പ്'' എന്നര്‍ത്ഥമുള്ള 'മാറാ'' എന്നു വളിക്കാന്‍ ജനത്തോടാവശ്യപ്പെട്ടപ്പോള്‍ അതു സംഭവിച്ചു (രൂത്ത് 1:20). അവളുടെ ഭര്‍ത്താവും രണ്ടു പുത്രന്മാരും മരിച്ചതായിരുന്നു അതിനു കാരണം. ദൈവം തന്റെ ജീവിതം കയ്‌പേറിയതാക്കി എന്ന് അവള്‍ക്ക് തോന്നി (വാ. 21).

എന്നിരുന്നാലും നവോമി സ്വയം നല്‍കിയ പുതിയ പേര് നിലനിന്നില്ല. കാരണം, ആ നാശനഷ്ടങ്ങള്‍ അവളുടെ കഥയുടെ അവസാനമായിരുന്നില്ല. അവളുടെ ദുഃഖത്തിനിടയില്‍, ദൈവം അവള്‍ക്ക് സ്‌നേഹസമ്പന്നയായ മരുമകളായ രൂത്തിനെ നല്‍കി അവളെ അനുഗ്രഹിച്ചു; രൂത്ത് പിന്നീട് പുനര്‍വിവാഹം ചെയ്യുകയും അവള്‍ക്ക് ഒരു മകനുണ്ടാകുകയും ചെയ്തു. അങ്ങനെ നവോമിക്ക് വീണ്ടും ഒരു കുടുംബമുണ്ടായി.

നാം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അല്ലെങ്കില്‍ നാം വരുത്തിയ തെറ്റുകള്‍ അടിസ്ഥാനമാക്കി ''പരാജയം'' അല്ലെങ്കില്‍ ''സ്‌നേഹിക്കപ്പെടാത്തത്'' എന്നിങ്ങനെ കയ്പുള്ള വിളിപ്പേരുകള്‍ നല്‍കാന്‍ നാം ചിലപ്പോള്‍ പ്രലോഭിപ്പിക്കപ്പെടുമെങ്കിലും, ആ പേരുകള്‍ നമ്മുടെ കഥയുടെ അവസാനമല്ല. നമുക്ക് ഓരോരുത്തര്‍ക്കും ദൈവം നമുക്കു നല്‍കിയ ''പ്രിയമുള്ളവര്‍' (റോമര്‍ 9:25) എന്ന പേര് ഉപയോഗിച്ച് ആ പേരുകള്‍ മാറ്റിയിടാം. മാത്രമല്ല ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പോലും അവന്‍ നമുക്കായി തുറക്കുന്ന വഴികള്‍ കാണുക.