വികൃതി. പഞ്ചാര. തടിയന്‍. നാം നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്ന ചില ഇരട്ടപ്പേരുകള്‍ ആണിവ. ഈ പേരുകളില്‍ ഭൂരിഭാഗവും സൃഷ്ടിച്ചിരിക്കുന്നത് അവരുടെ സ്വഭാവം, ശാരീരിക രൂപം, അല്ലെങ്കില്‍ അവര്‍ക്കു പ്രിയങ്കരമായ കാര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ്.

വിളിപ്പേരുകള്‍ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല – അവ ബൈബിളില്‍ പോലും ഉപയോഗിച്ചിരിക്കുന്നതായി നാം കാണുന്നു. ഉദാഹരണത്തിന്, യേശു അപ്പൊസ്തലന്മാരായ യാക്കോബിനെയും യോഹന്നാനെയും ”ഇടിമക്കള്‍” എന്ന് വിളിക്കുന്നു (മര്‍ക്കൊസ് 3:17). ബൈബിളില്‍ ഒരാള്‍ തനിക്കുതന്നെ ഇരട്ടപ്പേര് നല്‍കുന്നത് അപൂര്‍വ്വമാണെങ്കിലും, നൊവൊമി എന്നു പേരുള്ള ഒരു സ്ത്രീ തന്നെ ‘കൈപ്പ്” എന്നര്‍ത്ഥമുള്ള ‘മാറാ” എന്നു വളിക്കാന്‍ ജനത്തോടാവശ്യപ്പെട്ടപ്പോള്‍ അതു സംഭവിച്ചു (രൂത്ത് 1:20). അവളുടെ ഭര്‍ത്താവും രണ്ടു പുത്രന്മാരും മരിച്ചതായിരുന്നു അതിനു കാരണം. ദൈവം തന്റെ ജീവിതം കയ്‌പേറിയതാക്കി എന്ന് അവള്‍ക്ക് തോന്നി (വാ. 21).

എന്നിരുന്നാലും നവോമി സ്വയം നല്‍കിയ പുതിയ പേര് നിലനിന്നില്ല. കാരണം, ആ നാശനഷ്ടങ്ങള്‍ അവളുടെ കഥയുടെ അവസാനമായിരുന്നില്ല. അവളുടെ ദുഃഖത്തിനിടയില്‍, ദൈവം അവള്‍ക്ക് സ്‌നേഹസമ്പന്നയായ മരുമകളായ രൂത്തിനെ നല്‍കി അവളെ അനുഗ്രഹിച്ചു; രൂത്ത് പിന്നീട് പുനര്‍വിവാഹം ചെയ്യുകയും അവള്‍ക്ക് ഒരു മകനുണ്ടാകുകയും ചെയ്തു. അങ്ങനെ നവോമിക്ക് വീണ്ടും ഒരു കുടുംബമുണ്ടായി.

നാം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അല്ലെങ്കില്‍ നാം വരുത്തിയ തെറ്റുകള്‍ അടിസ്ഥാനമാക്കി ”പരാജയം” അല്ലെങ്കില്‍ ”സ്‌നേഹിക്കപ്പെടാത്തത്” എന്നിങ്ങനെ കയ്പുള്ള വിളിപ്പേരുകള്‍ നല്‍കാന്‍ നാം ചിലപ്പോള്‍ പ്രലോഭിപ്പിക്കപ്പെടുമെങ്കിലും, ആ പേരുകള്‍ നമ്മുടെ കഥയുടെ അവസാനമല്ല. നമുക്ക് ഓരോരുത്തര്‍ക്കും ദൈവം നമുക്കു നല്‍കിയ ”പ്രിയമുള്ളവര്‍’ (റോമര്‍ 9:25) എന്ന പേര് ഉപയോഗിച്ച് ആ പേരുകള്‍ മാറ്റിയിടാം. മാത്രമല്ല ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പോലും അവന്‍ നമുക്കായി തുറക്കുന്ന വഴികള്‍ കാണുക.