Category  |  odb

സുവിശേഷം നിമിത്തം

വർഷം 1917. ഇരുപത്തിമൂന്ന് വയസ്സ് മാത്രമുള്ള നെൽസൺ തന്റെ ജന്മനാടായ വിർജീനിയയിലെ മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടി. തുടർന്ന് അദ്ദേഹം, ചൈനയിലെ കുറഞ്ഞത് രണ്ട് ദശലക്ഷം ചൈനീസ് നിവാസികളുള്ള ഒരു പ്രദേശത്തെ ഏക ആശുപത്രിയായ "ലവ് ആൻഡ് മേഴ്സി'' ഹോസ്പിറ്റലിന്റെ സൂപ്രണ്ടായി ജോലി ചെയ്തു. നെൽസൺ, കുടുംബത്തോടൊപ്പം ഇരുപത്തിനാലു വർഷം ഈ പ്രദേശത്തു താമസിച്ച് ആശുപത്രി നടത്തുകയും, ശസ്ത്രക്രിയകൾ ചെയ്യുകയും ആയിരക്കണക്കിന് ആളുകളുമായി സുവിശേഷം പങ്കിടുകയും ചെയ്തു. വിദേശികളെ "വിദേശ പിശാച്‌" എന്ന് ഒരിക്കൽ വിളിച്ചിരുന്നവർ, നെൽസൺ ബെലിനെ പിന്നീട്, "ചൈനീസ് ജനതയുടെ സ്നേഹിതനായ ബെൽ" എന്നു വിളിച്ചു. അദ്ദേഹത്തിന്റെ മകൾ റൂത്താണ് സുവിശേഷകനായ ബില്ലി ഗ്രഹാമിനെ വിവാഹം കഴിച്ചത്. 

നെൽസൺ ഒരു മികച്ച ശസ്ത്രക്രിയ വിദഗ്ദനും ബൈബിൾ അധ്യാപകനുമായിരുന്നുവെങ്കിലും, പലരെയും യേശുവിലേക്ക് ആകർഷിച്ചത് അദ്ദേഹത്തിന്റെ ആ കഴിവുകളല്ല; അത് അദ്ദേഹത്തിന്റെ സ്വഭാവവും സുവിശേഷത്തിൽ താൻ ജീവിച്ച രീതിയുമായിരുന്നു. ക്രേത്തയിലെ സഭയെ നയിച്ചിരുന്ന യുവാവായ തീത്തൊസിന് പൗലൊസ് എഴുതിയ ലേഖനത്തിൽ, ക്രിസ്തുവിനെ പോലെ ജീവിക്കുന്നതിന്റെ പ്രാധാന്യം  അപ്പൊസ്തലൻ സൂചിപ്പിച്ചു. കാരണം അത് സുവിശേഷത്തെ "അലങ്കരിക്കുന്നു'' (തീത്തൊ. 2:9). എന്നാൽ അതു നമ്മുടെ സ്വന്തം ശക്തിയാൽ സാധ്യമല്ല. ദൈവകൃപ (വാ.11) നമ്മെ "സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചു പോരുവാനും" (വാ.12), നമ്മുടെ വിശ്വാസസത്യങ്ങളെ പ്രതിഫലിപ്പിക്കുവാനും സഹായിക്കുന്നു. 

നമുക്ക് ചുറ്റുമുള്ള പലർക്കും ഇപ്പോഴും ക്രിസ്തുവിന്റെ സുവിശേഷം അറിയില്ല, പക്ഷേ അവർക്ക് നമ്മെ അറിയാം. നമ്മുടെ ജീവിതങ്ങളിൽ കൂടി, അവന്റെ സന്ദേശം ആകർഷകമായ വിധങ്ങളിൽ പ്രതിഫലിപ്പിക്കുവാനും വെളിപ്പെടുത്തുവാനും അവൻ നമ്മെ സഹായിക്കട്ടെ.

ദൈവം നമ്മെ അറിയുന്നു

മൈക്കലാഞ്ചലോയുടെ ശിൽപമായ മോശെ യുടെ ഒരു ഫോട്ടോ ഞാൻ ഈയിടെ കണ്ടു, അതിന്റെ ഒരു ക്ലോസ് - അപ്പ് കാഴ്ച്ച മോശെയുടെ വലതു കൈയിൽ ഒരു ചെറിയ വീർത്ത പേശി കാണിച്ചു തന്നു. എക്സ്ടെൻസർ ഡിജിറ്റി മിനിമി എന്ന പേശിയാണിത്. ആരെങ്കിലും അവരുടെ ചെറുവിരൽ ഉയർത്തുമ്പോൾ മാത്രമേ അതു പ്രത്യക്ഷപ്പെടുകയുള്ളൂ. സങ്കീർണമായ വിശദാംശങ്ങളുടെ മാസ്റ്റർ എന്നറിയപ്പെടുന്ന മൈക്കലാഞ്ചലോ, താൻ കൊത്തിയെടുത്ത മനുഷ്യശരീരങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തി, മറ്റാരും ശ്രദ്ധിക്കാത്ത സൂക്ഷ്മമായ വിവരങ്ങൾ അവയിൽ ചേർത്തു. ചുരുക്കം ശിൽപികൾക്കു മാത്രം അറിയാമായിരുന്ന മനുഷ്യശരീരത്തിലെ സവിശേഷതകൾ മൈക്കലാഞ്ചലോ മനസ്സിലാക്കിയിരുന്നു. മാത്രമല്ല, മനുഷ്യന്റെ ആത്മാവ്, ആന്തരിക ജീവിതം എന്നിങ്ങനെ മനുഷ്യരുടെ ആഴത്തിലുള്ള വിശദാംശങ്ങൾ ഗ്രാനൈറ്റിൽ കൊത്തിയെടുക്കുവാൻ അദ്ദേഹം ശ്രമിച്ചു. തീർച്ചയായും, അതിന്, മൈക്കലാഞ്ചലോയുടെ കല അപര്യാപ്തമായിരുന്നു.

മനുഷ്യഹൃദയത്തിന്റെ അഗാധമായ യാഥാർത്ഥ്യങ്ങൾ ദൈവത്തിനു മാത്രമേ അറിയൂ. നാം കാണുന്നതെന്തും, അത് എത്ര ശ്രദ്ധയോടെയോ ഉൾക്കാഴ്ച്ചയോടെയോ ആയിരുന്നാലും, അത് സത്യത്തിന്റെ ഒരു നിഴൽ മാത്രമാണ്. എന്നാൽ ദൈവം നിഴലുകളെക്കാൾ ആഴത്തിൽ കാണുന്നു. "യഹോവേ, എന്നെ നീ അറിയുന്നു," യിരെമ്യാ പ്രവാചകൻ പറയുന്നു; "നീ എന്നെ കണ്ടു" (12:3). നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അറിവ് സൈദ്ധാന്തികമോ മസ്തിഷ്കപരമോ അല്ല. അവൻ നമ്മെ ദൂരത്തുനിന്നല്ല, മറിച്ച്, നമ്മുടെ അന്തരംഗത്തിന്റെ മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് അവൻ ഉറ്റുനോക്കുന്നു. നമ്മുടെ ആന്തരിക ജീവിതത്തിന്റെ ആഴങ്ങൾ ദൈവത്തിനറിയാം, നാം സ്വയം മനസ്സിലാക്കുവാൻ പാടുപെടുന്ന കാര്യങ്ങൾ പോലും.

നമ്മുടെ പോരാട്ടങ്ങളോ നമ്മുടെ ഹൃദയങ്ങളിൽ സംഭവിക്കുന്നതോ, എന്തു തന്നെയായാലും, ദൈവം നമ്മെ കാണുകയും നമ്മെ യഥാർത്ഥത്തിൽ അറിയുകയും ചെയ്യുന്നു.

ഉന്മേഷദായകമായ മരുപ്പച്ച

ആൻഡ്രുവും കുടുംബവും കെനിയയിൽ സഫാരിക്ക്‌ പോയപ്പോൾ, വരണ്ടുണങ്ങിയ പ്രകൃതിയിൽ ഉണ്ടായിരുന്ന ഒരു ചെറിയ തടാകത്തിൽ പലതരം മൃഗങ്ങൾ വരുന്നത് കാണാനുള്ള ഭാഗ്യം അവർക്കുണ്ടായി. ജിറാഫുകൾ, കാട്ടുമൃഗങ്ങൾ, നീർക്കുതിരകൾ, കുളക്കോഴികൾ എന്നിവയെല്ലാം ആ ജീവദായകമായ ജലസ്രോതസ്സിലേക്ക്‌ വന്നു. അവരുടെ വരവും പോക്കും നിരീക്ഷിച്ച ആൻഡ്രു ചിന്തിച്ചു, "ബൈബിൾ ഒരു ദൈവീക ജലാശയം പോലെയാണ്" - അത് ജ്ഞാനത്തിന്റെയും മാർഗനിർദ്ദേശത്തിന്റെയും ഉറവിടം മാത്രമല്ല, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്ക് അവരുടെ ദാഹം ശമിപ്പിക്കുവാൻ  കഴിയുന്ന ഉന്മേഷദായകമായ ഒരു മരുപ്പച്ചയാണ്. 

 

ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ആനന്ദിക്കുകയും ധ്യാനിക്കുകയും ചെയ്ത മനുഷ്യരെ "ഭാഗ്യവാൻ" എന്ന് വിളിച്ച സങ്കീർത്തനക്കാരനെ ആൻഡ്രുവിന്റെ നിരീക്ഷണം പ്രതിധ്വനിപ്പിക്കുന്നു, പഴയ നിയമത്തിൽ അവിടുത്തെ കൽപനകളെയും നിർദ്ദേശങ്ങളെയും വിവരിക്കുവാൻ  ഈ പദം ഉപയോഗിച്ചിരിക്കുന്നു. തിരുവെഴുത്ത് ധ്യാനിക്കുന്നവർ "ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്നതും... ആയ വൃക്ഷംപോലെ ഇരിക്കും" (സങ്കീ. 1:3). ജീവദായകമായ ജലത്തിന്റെ ഉറവിടം കണ്ടെത്താൻ ഒരു മരത്തിന്റെ വേരുകൾ മണ്ണിലേക്ക് ഇറങ്ങുന്നതുപോലെ, ദൈവത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളുകൾ തിരുവെഴുത്തിന്റെ ആഴത്തിൽ വേരൂന്നുകയും അവർക്കാവശ്യമായ ശക്തി കണ്ടെത്തുകയും ചെയ്യും.

ദൈവത്തിന്റെ ജ്ഞാനത്തിനു നമ്മെത്തന്നെ സമർപ്പിക്കുന്നത് നമ്മുടെ അടിസ്ഥാനങ്ങളെ അവനിൽ നിലനിറുത്താൻ സഹായിക്കും; അപ്പോൾ നാം "കാറ്റു പാറ്റുന്ന പതിർപോലെ'' ആകില്ല (വാ.4). വചനത്തിൽ കൂടി  ദൈവം നമുക്ക് നിലനിൽക്കുന്ന ഫലം കായ്ക്കുന്നതിനാവശ്യമായ പോഷണം പ്രദാനം ചെയ്യുന്നു. 

യേശുവിൽ സ്വസ്ഥത കണ്ടെത്തുക

അസ്വസ്ഥമായ ആത്മാവ് സമ്പത്തിലും വിജയത്തിലും ഒരിക്കലും തൃപ്തിയടയുകയില്ല. അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു കൺട്രി മ്യൂസിക് ഗായകൻ ഈ സത്യത്തിന് ഒരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ നാൽപതോളം ആൽബങ്ങൾ ബിൽബോർഡിന്റെ (അമേരിക്കൻ മ്യൂസിക് ആൻഡ്  എന്റേർടയിനടമെന്റ് മാസിക) കൺട്രി മ്യൂസിക് ടോപ്പ്-ടെൻ ചാർട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അത്ര തന്നെ നമ്പർ വൺ സിംഗിൾസുകളും ഉണ്ട്. എന്നാൽ അദ്ദേഹം ഒന്നിലധികം തവണ വിവാഹം കഴിക്കുകയും ജയിലിൽ കഴിയുകയും മറ്റും ചെയ്തിട്ടുണ്ട്. തന്റെ എല്ലാ നേട്ടങ്ങൾക്കും നടുവിൽ, ഒരിക്കൽ അദ്ദേഹം വിലപിച്ചു: “എന്റെ നേട്ടങ്ങൾ കൊണ്ടും വിവാഹങ്ങൾ കൊണ്ടും സന്തോഷങ്ങൾ കൊണ്ടും ഞാനൊരിക്കലും കീഴടക്കിയിട്ടില്ലാത്ത ഒരു അസ്വസ്ഥത എന്റെ ആത്മാവിലുണ്ട്.`അത് എപ്പോഴും ഒരു പരിധിവരെ അവിടെയുണ്ട്. ഞാൻ മരിക്കുന്ന ദിവസം വരെ അതുണ്ടായിരിക്കും.'' ദുഃഖകരമെന്നു പറയട്ടെ, ജീവിതം അവസാനിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന് തന്റെ ആത്മാവിൽ സ്വസ്ഥത കണ്ടെത്താൻ കഴിഞ്ഞില്ല. 

ഈ സംഗീതജ്ഞനെ പോലെ, പാപത്തിലും അതിന്റെ അനന്തരഫലങ്ങളിലും കഷ്ടപ്പെട്ട് മടുത്ത എല്ലാവരെയും വ്യക്തിപരമായി തന്റെ അടുക്കൽ വരാൻ യേശു ക്ഷണിക്കുന്നു: "എന്റെ അടുക്കൽ വരുവിൻ," അവൻ പറയുന്നു. യേശുവിൽ നാം രക്ഷ കണ്ടെത്തുമ്പോൾ, അവൻ നമ്മുടെ ഭാരങ്ങൾ വഹിച്ച് നമ്മെ "ആശ്വസിപ്പിക്കും" (മത്താ. 11:28). അവനിൽ വിശ്വസിക്കുക, അവൻ പ്രദാനം ചെയ്യുന്ന സമൃദ്ധമായ ജീവിതം എങ്ങനെ ജീവിക്കാമെന്ന് അവനിൽ നിന്ന് പഠിക്കുക എന്നിവ മാത്രമാണ് അവൻ ആവശ്യപ്പെടുന്നത് (യോഹ. 10:10). യേശുവിന്റെ ശിഷ്യത്വത്തിന്റെ നുകം ഏറ്റെടുക്കുന്നത് "(നമ്മുടെ) ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തുന്നതിൽ'' കലാശിക്കുന്നു (മത്താ. 11:29). 

നാം യേശുവിന്റെ അടുക്കൽ വരുമ്പോൾ, ദൈവത്തോടുള്ള നമ്മുടെ ഉത്തരവാദിത്വത്തെ അവൻ ചുരുക്കുന്നില്ല. അവനിൽ ജീവിക്കുവാൻ, പുതിയതും ഭാരം കുറഞ്ഞതുമായ ഒരു മാർഗം നൽകിക്കൊണ്ട് അവൻ നമ്മുടെ അസ്വസ്ഥമായ ആത്മാക്കൾക്ക് സമാധാനം നൽകുന്നു. അങ്ങനെ അവൻ നമുക്ക് യഥാർത്ഥ സ്വസ്ഥത നൽകുന്നു.

ഒരു ബബൂൺ, ഒരു കഴുത, പിന്നെ ഞാനും

ട്രെയിനുകൾ ശരിയായ പാതയിൽ എത്തിക്കാൻ ജാക്കിന്റെ കഴിവ് മികവുറ്റതായിരിന്നു. ഒമ്പത് വർഷത്തെ ജോലിയിൽ, ദക്ഷിണാഫ്രിക്കയിലെ യുറ്റെൻഹേഗിന് സമീപം  ലോക്കോമോട്ടീവുകൾ എത്തുമ്പോൾ ഒരിക്കൽപോലും ട്രാക്ക് സ്വിച്ച് മാറ്റുന്നതിൽ താൻ പരാജയപ്പെട്ടിട്ടില്ല. അതു പോകേണ്ട ദിശയ്ക്കുള്ള വിസിൽ ശബ്ദം കേട്ട ഉടനെ, അവൻ അവരുടെ ട്രാക്ക് കൃത്യമായി മാറ്റുന്നു.

ജാക്ക് ഒരു വാലില്ലാക്കുരങ്ങ് ആയിരുന്നു. ജാക്കും ഒരു ചാക്മ ബാബൂൺ ആയിരുന്നു. റെയിൽവേ സിഗ്നൽമാൻ ജെയിംസ് വൈഡ് ഓടുന്ന റെയിൽവെ കാറുകൾക്കിടയിലെ വീഴ്ചയിൽ രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തെ ജാക്ക് പരിപാലിച്ചു.  വീടിനു ചുറ്റുമുള്ള ജോലികളിൽ സഹായിക്കാൻ ജാക്കിനെ അദ്ദേഹം പരിശീലിപ്പിച്ചു, താമസിയാതെ ജോലിസ്ഥലത്തും ജാക്ക് അദ്ദേഹത്തെ സഹായിച്ചു, വന്നുചേരുന്ന ട്രെയിനുകളുടെ സിഗ്നലുകളോട് അവയുടെ ട്രാക്കുകൾക്ക് അനുയോജ്യമായ ലിവർ വലിച്ചുകൊണ്ട് എങ്ങനെ പ്രവർത്തിപ്പിക്കണമെന്നു ജാക്ക് മനസ്സിലാക്കി.

ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ ഒരാളെ സഹായിച്ച മറ്റൊരു മൃഗത്തെക്കുറിച്ച് ബൈബിൾ പറയുന്നു - ബിലെയാമിന്റെ കഴുത. ഇസ്രായേലിനെ ദ്രോഹിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു രാജാവിനെ സേവിക്കുന്ന ഒരു പുറജാതീയ പ്രവാചകനായിരുന്നു ബിലെയാം. ആ രാജാവിനെ സഹായിക്കാൻ ബിലെയാം തന്റെ കഴുതപ്പുറത്ത് കയറുമ്പോൾ, "യഹോവ കഴുതയുടെ വായ് തുറന്നു" അത് ബിലെയാമിനോട് സംസാരിച്ചു (സംഖ്യ 22:28). ദൈവം "ബിലെയാമിന്റെ കണ്ണുകൾ" (വാക്യം 31) തുറന്നു. ആസന്നമായ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും, തന്റെ ജനത്തെ ദ്രോഹിക്കുന്നതിൽ നിന്ന് അവനെ തടയുകയും ചെയ്തതിന്റെ ഭാഗമായിരുന്നു കഴുതയുടെ സംസാരം.

ഒരു റെയിൽവേ ബബൂൺ? ഒരു സംസാരിക്കുന്ന കഴുത? ദൈവത്തിന് ഈ അത്ഭുതകരമായ മൃഗങ്ങളെ നല്ല ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ, അവൻ നിങ്ങളെയും എന്നെയും ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നത് ഒരിക്കലും മണ്ടത്തരമല്ല. നാം അവനിലേക്ക് നോക്കുകയും അവന്റെ ശക്തി തേടുകയും ചെയ്യുന്നതിലൂടെ, നാം വിചാരിക്കുന്നതിലും കൂടുതൽ നേട്ടം കൊയ്യാൻ കഴിയും.

ഒരു ആവശ്യം കാണുന്നവർ

എന്റെ പിതാവിന്റെ അവസാന ദിവസങ്ങളിൽ, ഒരു നഴ്സ് ഞങ്ങളുടെ മുറിയിൽ വന്ന് അദ്ദേഹത്തിന്റെ മുഖം ഷേവ് ചെയ്യണോ എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് റേസർ മെല്ലെ വലിച്ചപ്പോൾ, റേച്ചൽ വിശദീകരിച്ചു, "തന്റെ പ്രായത്തിലുള്ള മുതിർന്ന പുരുഷന്മാർ എല്ലാ ദിവസവും വൃത്തിയായി ഷേവ് ചെയ്യാൻ ഇഷ്ടപ്പെടുന്നു." റേച്ചൽ ഒരു ആവശ്യം കാണുകയും മറ്റുള്ളവരോട് ദയയും മാന്യതയും ആദരവും കാണിക്കാനുള്ള അവളുടെ സഹജാവബോധത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്തു. അവൾ നൽകിയ ആർദ്രമായ പരിചരണം എന്റെ സുഹൃത്തായ ജൂലിയെ ഓർക്കാൻ ഇടയാക്കി. അവൾ ഇപ്പോഴും അവളുടെ പ്രായമായ അമ്മയുടെ നഖങ്ങൾ മിനുക്കിയെടുക്കുന്നു, കാരണം "സുന്ദരിയായി" കാണപ്പെടുന്നത് അമ്മയ്ക്ക് പ്രധാനമാണ്.

ദരിദ്രർക്ക് കൈകൊണ്ട് വസ്ത്രങ്ങൾ നിർമ്മിച്ചു നൽകി ദയ കാണിച്ച തബിത എന്ന് അറിയപ്പെടുന്ന ഡോർക്കസിനെ പറ്റി അപ്പോസ്തല പ്രവൃത്തികൾ 9 നമ്മോട് പറയുന്നു (വാ. 36, 39). അവൾ മരിച്ചപ്പോൾ, മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന ദയയുള്ള അവളുടെ മുറി കണ്ണീരോടെ വിലപിച്ച സുഹൃത്തുക്കളാൽ നിറഞ്ഞു.

എന്നാൽ ഡോർക്കസിന്റെ കഥ അവിടെ അവസാനിച്ചില്ല. അവളുടെ മൃതദേഹം കിടക്കുന്നിടത്തേക്ക് പത്രോസിനെ കൊണ്ടുവന്നപ്പോൾ അവൻ മുട്ടുകുത്തി പ്രാർത്ഥിച്ചു. ദൈവത്തിന്റെ ശക്തിയിൽ അവൻ അവളെ പേര് ചൊല്ലി വിളിച്ചു, "തബിത്താ, എഴുന്നേൽക്കൂ" (വാക്യം 40). അതിശയകരമെന്നു പറയട്ടെ, ഡോർക്കസ് അവളുടെ കണ്ണുകൾ തുറന്ന് കാലൂന്നി എഴുന്നേറ്റു. അവൾ ജീവൻ പ്രാപിച്ചു എന്ന് അവളുടെ സുഹൃത്തുക്കൾ മനസ്സിലാക്കിയപ്പോൾ, പട്ടണത്തിൽ പെട്ടെന്ന് വാർത്ത പരക്കുകയും "അനേകം ആളുകൾ കർത്താവിൽ വിശ്വസിക്കുകയും ചെയ്തു" (വാക്യം 42).

അവളുടെ ജീവിതത്തിന്റെ അടുത്ത ദിവസം ഡോർക്കസ് എങ്ങനെ ചെലവഴിച്ചിരിക്കാം? ഒരുപക്ഷേ അവൾ മുമ്പത്തെപ്പോലെ തന്നെ - ആളുകളുടെ ആവശ്യങ്ങൾ കാണുകയും അവയെ നിറവേറ്റുകയും ചെയ്യതു.