Category  |  odb

യേശുവിനെ പ്രതീക്ഷിക്കുക

എന്റെ സുഹൃത്ത് പോൾ തന്റെ റഫ്രിജറേറ്റർ നന്നാക്കാൻ ഒരു ടെക്നീഷ്യന്റെ വരവും കാത്തുനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഗൃഹോപകരണ കമ്പനിയുടെ ഒരു സന്ദേശം വന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “യേശു യാത്രയിലാണ്, ഏകദേശം 11:35 ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.” ടെക്നീഷ്യന്റെ പേര് യഥാർത്ഥത്തിൽ യേശു (സ്പാനിഷ് ഭാഷയിൽ, hay-SOOS) ആണെന്ന് പോളിന് ഉടനെ മനസ്സിലായി.

എന്നാൽ ദൈവപുത്രനായ യേശു എപ്പോൾ വരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്? രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് അവൻ ഒരു മനുഷ്യനായി വന്ന് നമ്മുടെ പാപത്തിന്റെ ശിക്ഷ അനുഭവിച്ചപ്പോൾ, താൻ മടങ്ങിവരുമെന്ന് അവൻ പറഞ്ഞു—എന്നാൽ അവന്റെ മടങ്ങിവരവിന്റെ കൃത്യമായ “നാളും നാഴികയും” പിതാവിന് മാത്രമേ അറിയൂ (മത്തായി 24:36). നമ്മുടെ രക്ഷകൻ ഭൂമിയിലേക്ക് മടങ്ങിവരുന്ന നിമിഷം അറിയുകയാണെങ്കിൽ അത് നമ്മുടെ ദൈനംദിന മുൻഗണനകളിൽ എന്ത് വ്യത്യാസം വരുത്തും? (യോഹന്നാൻ 14:1-3).

യേശുവിന്റെ മടങ്ങിവരവിനായി ഒരുങ്ങിയിരിക്കാൻ യേശു നിർദ്ദേശം നൽകി: “നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരും” (മത്തായി 24:44). അവൻ നമ്മെ ഓർമ്മിപ്പിച്ചു, “നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ” (വാ. 42).

ക്രിസ്തുവിന്റെ മടങ്ങിവരവിന്റെ ദിവസം, നമുക്ക് ഒരു മുന്നറിയിപ്പ് നൽകാൻ നമ്മുടെ ഫോണിൽ ഒരു അലർട്ട് ലഭിക്കില്ല. അതിനാൽ, നമ്മിലൂടെ പ്രവർത്തിക്കുന്ന ആത്മാവിന്റെ ശക്തിയിലൂടെ, നമുക്ക് നിത്യതയുടെ വീക്ഷണത്തോടെ ഓരോ ദിവസവും ജീവിക്കാം. ദൈവത്തെ സേവിക്കുകയും അവന്റെ സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം മറ്റുള്ളവരുമായി പങ്കിടാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യാം.

 

ദൈവത്തിന്റെ ഏറ്റവും ഉൽകൃഷ്ടമായ സൃഷ്ടി

മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിൽ ന്യൂറോ സയൻ സ് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, തങ്ങൾ ഇപ്പോഴും അത് മനസ്സിലാക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു. മസ്തിഷ്ക രൂപകല്പന, അതിന്റെ പ്രവർത്തനത്തിന്റെ ചില വശങ്ങൾ, പരിസ്ഥിതിയോട് പ്രതികരിക്കുന്ന, നമ്മുടെ ഇന്ദ്രിയങ്ങളെ സജീവമാക്കുന്ന, ചലനങ്ങൾ സൃഷ്ടിക്കുന്ന, വികാരങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ എന്നിവ അവർ മനസ്സിലാക്കുന്നു. എന്നാൽ ഈ ഇടപെടലുകളെല്ലാം പെരുമാറ്റം,സംവേദനം, ഓർമ്മ എന്നിവയെ എങ്ങനെ ഉളവാക്കുന്നുവെന്ന് അവർക്ക് ഇപ്പോഴും കണ്ടെത്താൻ കഴിയുന്നില്ല. ദൈവത്തിന്റെ അവിശ്വസനീയവും സങ്കീർണ്ണവും ഏറ്റവും ഉൽകൃഷ്ടവുമായ സൃഷ്ടി—മനുഷ്യൻ—ഇപ്പോഴും ഒരു സമസ്യയാണ്.

മനുഷ്യശരീരത്തിലെ അത്ഭുതങ്ങളെ ദാവീദ് ഊന്നിപ്പറയുന്നു. ആലങ്കാരിക ഭാഷ ഉപയോഗിച്ച്, അവൻ ദൈവത്തിന്റെ ശക്തിയെ പ്രകീർത്തിച്ചു, “എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു” (സങ്കീർത്തനം 139:13). “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ... നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു” (വാ. 14) ദാവീദ് എഴുതി. മാതാവിന്റെ ഗർഭപാത്രത്തിനുള്ളിൽ ഒരു കുഞ്ഞ് വളരുന്നത് വിശദീകരിക്കാനാവാത്ത കാര്യമായിട്ടാണ് പഴമക്കാർ വീക്ഷിച്ചിരുന്നത് (സഭാപ്രസംഗി 11:5 കാണുക). മനുഷ്യശരീരത്തിന്റെ അത്ഭുതകരമായ സങ്കീർണ്ണതകളെക്കുറിച്ചുള്ള പരിമിതമായ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ദാവീദ് അപ്പോഴും ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തിയുടെയും സാന്നിധ്യത്തിന്റെയും മുമ്പിൽ ഭയഭക്തിയോടെയും, അത്ഭുതത്തോടെയും നിന്നു. മനുഷ്യശരീരത്തിന്റെ അത്ഭുതകരവും വിസ്മയകരവുമായ സങ്കീർണ്ണത നമ്മുടെ വലിയവനായ ദൈവത്തിന്റെ ശക്തിയെയും പരമാധികാരത്തെയും പ്രതിഫലിപ്പിക്കുന്നു. സ്തുതിയും ഭയഭക്തിയും ആശ്ചര്യവും മാത്രമായിരിക്കും ഇതിനോടുള്ള നമ്മുടെ പ്രതികരണങ്ങൾ! മാർവിൻ വില്യംസ്

 

ഷെബ്നയുടെ കല്ലറ

ചെന്നൈയിലെ മറീന ബീച്ചിനടുത്ത് തന്റെ ഗുരുവായ സി എൻ അണ്ണാദുരൈയുടെ അടുത്ത് തന്നെ അടക്കം ചെയ്യാൻ തമിഴ് രാഷ്ട്രതന്ത്രജ്ഞനായ കരുണാനിധി ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ യുക്തിവാദ വിശ്വാസം മൂലം മതപരമായ ചടങ്ങുകളൊന്നും നടത്താൻ അദ്ദേഹം ആഗ്രഹിച്ചില്ല.

അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ഒരു വലിയ സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ നിരീശ്വരവാദം ഉപയോഗിച്ച് തനിക്ക് മനുഷ്യവംശത്തിന്റെ യാഥാർഥ്യങ്ങളായ ജീവിതവും മരണവും നിഷേധിക്കാൻ കഴിഞ്ഞില്ല. നമ്മുടെ വേർപാടിനെ ഗൗനിക്കാതെ, നമ്മുടെ അസാന്നിധ്യത്തിലും മനുഷ്യജീവിതം മുന്നോട്ട് പോകുമെന്നത് ഒരു നഗ്നമായ യാഥാർഥ്യമാണ്.

യെഹൂദയുടെ ചരിത്രത്തിലെ ദുഷ്കരമായ ഒരു കാലഘട്ടത്തിൽ, മരണാനന്തരം തന്റെ പൈതൃകം ഉറപ്പാക്കാൻ ഷെബ്ന എന്ന “കൊട്ടാരം നടത്തിപ്പുകാരൻ” തനിക്കായി ഒരു ശവകുടീരം ഉണ്ടാക്കി. എന്നാൽ ദൈവം തന്റെ പ്രവാചകനായ യെശയ്യാവ് മുഖേന അവനോട് പറഞ്ഞു, “നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആർക്കായിട്ടു? ഉയർന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു” (യെശയ്യാവ് 22:16). പ്രവാചകൻ അവനോട് പറഞ്ഞു, “[ദൈവം] നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും” (വാ. 18).

ഷെബ്നക്ക് തെറ്റിപ്പോയി. നമ്മെ എവിടെ അടക്കുന്നു എന്നതല്ല നാം ആരെ സേവിക്കുന്നു എന്നതാണ് പ്രധാനം. യേശുവിനെ സേവിക്കുന്നവർക്ക് ഈ അളവറ്റ ആശ്വാസമുണ്ട്: “ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ” (വെളിപ്പാട് 14:13). നമ്മുടെ “വിട്ടുപോകലിനോട്” ഒരിക്കലും നിസ്സംഗത പുലർത്താത്ത ഒരു ദൈവത്തെ നാം സേവിക്കുന്നു. അവൻ നമ്മുടെ വരവ് പ്രതീക്ഷിക്കുകയും നമ്മെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു!

 

വലിയ മനസ്സുള്ള ദാനം

എന്റെ ഭാര്യ സ്യൂ സ്കൂളിലെ ബൈബിൾ ക്ലബ്ബിൽ ആഴ്ചയിലൊരിക്കൽ സേവനം ചെയ്യുന്നുണ്ട്. യുദ്ധത്തിൽ തകർന്ന രാജ്യമായ ഉക്രെയിനിലെ കുട്ടികളെ സഹായിക്കാൻ പണം സംഭാവന ചെയ്യാൻ കുട്ടികളോട് അവിടെ ആവശ്യപ്പെട്ടു. ഞങ്ങളുടെ പതിനൊന്ന് വയസ്സുള്ള കൊച്ചുമകൾ മാഗിയോട് ഈ പ്രോജക്റ്റിനെക്കുറിച്ച് സ്യൂ എപ്പോഴോ പറഞ്ഞിരുന്നു. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ, ഞങ്ങൾക്ക് തപാൽ മാർഗ്ഗം മാഗിയുടെ ഒരു കവർ ലഭിച്ചു. അതിൽ 3.45 ഡോളറും (ഏകദേശം 250 രൂപ) ഒരു കുറിപ്പും ഉണ്ടായിരുന്നു: “ഉക്രെയ്നിലെ കുട്ടികൾക്കായി എനിക്ക് ആകെയുള്ളത് ഇതാണ്. ഞാൻ പിന്നീട് കൂടുതൽ അയയ്ക്കാം. ”

സഹായിക്കണമെന്ന് സ്യൂ മാഗിയോട് നിർദ്ദേശിച്ചിരുന്നില്ല, പക്ഷേ പരിശുദ്ധാത്മാവ് അവളെ പ്രേരിപ്പിച്ചിരിക്കാം. യേശുവിനെ സ്നേഹിക്കുകയും അവനുവേണ്ടി ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മാഗി, ദാനം ചെയ്യാൻ തയ്യാറായി.

ഒരു വലിയ ഹൃദയത്തിൽ നിന്നുള്ള ഈ ചെറിയ സമ്മാനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. 2 കൊരിന്ത്യർ 9-ൽ പൗലൊസ് നൽകുന്ന ചില നിർദ്ദേശങ്ങൾ ഇത് പ്രതിഫലിപ്പിക്കുന്നു. ആദ്യം, നാം “ധാരാളമായി” വിതയ്ക്കണമെന്ന് അപ്പൊസ്തലൻ നിർദ്ദേശിച്ചു (വാ. 6). “എനിക്ക് ആകെയുള്ളത്” നല്കുന്നത് തീർച്ചയായും ഉദാരമായ ഒന്നാണ്. നമ്മുടെ സമ്മാനങ്ങൾ ദൈവം നയിക്കുന്നതുപോലെയും നമുക്ക് കഴിയുന്നതുപോലെയും സന്തോഷത്തോടെ നൽകണമെന്ന് പൗലൊസ് എഴുതി, “നിർബ്ബന്ധത്താലുമരുതു” (വാ. 7). കൂടാതെ, സങ്കീർത്തനം 112:9 ഉദ്ധരിച്ചുകൊണ്ട് അവൻ “ദരിദ്രന്മാർക്കു കൊടുക്കുന്നതിന്റെ” (വാ. 9) മാഹാത്മ്യം എടുത്തുപറഞ്ഞു.

ദാനങ്ങൾ നൽകാനുള്ള അവസരം വരുമ്പോൾ, നാം എങ്ങനെ പ്രതികരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് നമുക്ക് ചോദിക്കാം. ദൈവം പ്രേരിപ്പിക്കുന്നതനുസരിച്ച് നമ്മുടെ ദാനങ്ങൾ ആവശ്യമുള്ളവർക്ക് ഔദാര്യപൂർവ്വവും സന്തോഷത്തോടെയും നല്കുമ്പോൾ അത് “ദൈവത്തിന്നു സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന” വിധത്തിലുള്ള കൊടുക്കൽ ആണ് (2 കൊരിന്ത്യർ 9:11). അത് വലിയ മനസ്സുള്ള ദാനമാണ്.

 

ഗൃഹവിഗ്രഹങ്ങൾ

ബൈബിൾ പഠന സംഘത്തിലെ പുരുഷന്മാർക്ക് ഏകദേശം എൺപത് വയസ്സായിരുന്നു, എന്നിട്ടും അവർ ലൈംഗികമോഹങ്ങളുടെ സംഘർഷമനുഭവിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അവരുടെ ചെറുപ്പത്തിൽ ആരംഭിച്ച പോരാട്ടം ഇപ്പോഴും തുടരുന്നു. ഓരോ ദിവസവും അവർ ഈ കാര്യത്തിൽ യേശുവിനെ അനുഗമിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും പരാജയപ്പെട്ട നിമിഷങ്ങൾക്ക് ക്ഷമ ചോദിക്കുകയും ചെയ്തു.

ജീവിതത്തിന്റെ അവസാന ഘട്ടത്തിലും ദൈവഭക്തരായ മനുഷ്യർ ഹീനമായ പ്രലോഭനങ്ങൾക്കെതിരെ പോരാടുന്നു എന്നത് നമ്മെ ആശ്ചര്യപ്പെടുത്തിയേക്കാം, പക്ഷേ ആശ്ചര്യപ്പെടേണ്ട കാര്യമില്ല. നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സ്ഥാനം ഏറ്റെടുക്കുമെന്ന് നാം ഭയപ്പെടുന്ന എന്തും വിഗ്രഹമാണ്. അവ വിട്ടുപോയെന്ന് കരുതി വളരെക്കാലം കഴിഞ്ഞാലും അത്തരം കാര്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടാം.

ബൈബിളിൽ, യാക്കോബ് തന്റെ അമ്മാവനായ ലാബാനിൽ നിന്നും സഹോദരൻ ഏശാവിൽ നിന്നും രക്ഷപ്പെട്ടു. ദൈവത്തെ ആരാധിക്കുന്നതിനും അവന്റെ അനുഗ്രഹങ്ങൾ ആഘോഷിക്കുന്നതിനുമായി അവൻ ബെഥേലിലേക്ക് മടങ്ങുകയായിരുന്നു, എന്നിട്ടും അവന്റെ കുടുംബം അന്യദൈവങ്ങളെ കൂടെ കൊണ്ടുവന്നു. പിന്നീട് യാക്കോബിന് അത് കുഴിച്ചിടേണ്ടതായി വന്നു (ഉല്പത്തി 35:2-4). യോശുവയുടെ പുസ്തകത്തിന്റെ അവസാനത്തിൽ, യിസ്രായേൽ തങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തി കനാനിൽ താമസമാക്കിയതിന് ശേഷവും, “നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ എറിഞ്ഞുകളയാനും നിങ്ങളുടെ ഹൃദയങ്ങൾ കർത്താവിന് സമർപ്പിക്കാനും” യോശുവയ്ക്ക് അവരെ പ്രബോധിപ്പിക്കേണ്ടിവന്നു (യോശുവ 24:23). ). ദാവീദ് രാജാവിന്റെ ഭാര്യ മീഖൾ വിഗ്രഹങ്ങൾ സൂക്ഷിച്ചിരുന്നതായി കരുതാം; കാരണം ദാവീദിനെ കൊല്ലാൻ വന്ന പടയാളികളെ കബളിപ്പിക്കാൻ അവൾ ഒരു ബിംബം എടുത്തു കട്ടിലിന്മേൽ കിടത്തി (1 ശമൂവേൽ 19:11-16). വിഗ്രഹങ്ങൾ നമ്മൾ ചിന്തിക്കുന്നതിനേക്കാളും സർവ്വസാധാരണമാണ്, അതേസമയം ദൈവം നാം അർഹിക്കുന്നതിലും കൂടുതൽ ക്ഷമയുള്ളവനാണ്. വിഗ്രഹങ്ങളിലേക്ക് തിരിയാനുള്ള പ്രലോഭനങ്ങൾ വരും, എന്നാൽ ദൈവത്തിന്റെ ക്ഷമ വളരെ വലുതാണ്. പാപങ്ങളിൽ നിന്ന് തിരിഞ്ഞ്, യേശുവിൽ പാപമോചനം കണ്ടെത്തിക്കൊണ്ട്, നമുക്ക് യേശുവിനുവേണ്ടി വേറിട്ടുനിൽക്കാം.