യേശുവിനെ കണ്ടുമുട്ടിയതിനുമുൻപ്, പലപ്പോഴും എനിക്ക് ആഴത്തിൽ മുറിവേറ്റിട്ടുള്ളതിനാൽ, അധികം വേദന അനുഭവിക്കേണ്ടിവരുമെന്ന ഭീതിയിൽ ഞാൻ, കൂടുതൽ അടുത്തുവരുന്ന ബന്ധങ്ങൾ ഒഴിവാക്കി. അലനെ വിവാഹം കഴിക്കുന്നതുവരെ എന്‍റെ അമ്മയായിരുന്നു, എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്. ഏഴു വർഷത്തിനു ശേഷം, വിവാഹമോചനത്തിന് അരികിലായിരുന്ന ഞാൻ, ഞങ്ങളുടെ നഴ്സറിപ്രായമായ സേവ്യറിനെ ഒരു പള്ളിയിലേയ്ക്ക് കൂടെ കൊണ്ടുപോയി. ആശ്രയിക്കാൻ ഭയവും എന്നാൽ സഹായം ആവശ്യവുമായിരുന്ന ഞാൻ, പുറത്തേക്കുള്ള വാതിലിന് അരികിലാണ് ഇരുന്നത്.

കൃതജ്ഞതയോടെ പറയട്ടെ, വിശ്വാസികൾ കടന്നു വന്ന് ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുകയും, പ്രാർത്ഥനയിലൂടെയും ബൈബിൾ ധ്യാനത്തിലൂടെയും ദൈവവുമായി എങ്ങനെ ഒരു ബന്ധം വളർത്തിയെടുക്കാമെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്തു. കാലാന്തരത്തിൽ ക്രിസ്തുവിന്‍റെയും അവന്‍റെ അനുയായികളുടെയും സ്നേഹം എന്നെ രൂപാന്തരപ്പെടുത്തി.

ആ പ്രഥമ സഭായോഗം കഴിഞ്ഞു രണ്ടു വർഷത്തിനുശേഷം അലനോടും, സേവ്യറിനോടും, എന്നോടും സ്നാനമേൽക്കുവാൻ ആവശ്യപ്പെട്ടു. അൽപകാലത്തിനു ശേഷം, ഞങ്ങളുടെ പ്രതിവാര സംഭാഷണങ്ങളിലൊന്നിൽ, എന്‍റെ അമ്മ പറഞ്ഞു, “നിങ്ങൾ വ്യത്യസ്തരാണ്. യേശുവിനെക്കുറിച്ച് എന്നോട് കൂടുതൽ സംസാരിക്കൂ” എന്ന്. ഏതാനും മാസങ്ങൾക്കു ശേഷം അവൾ, ക്രിസ്തുവിനെ തന്‍റെ രക്ഷകനായി സ്വീകരിച്ചു.

യേശു ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നു… ക്രിസ്തുവിനെ കണ്ടുമുട്ടുന്നതുവരെ സഭയുടെ പീഡകരിൽ, അതീവഭയമുളവാക്കുന്ന വ്യക്തികളിൽ ഒരാളായ ശൌലിനു സമനായുള്ളവരുടെ ജീവിതങ്ങളെ (അ.പ്ര. 9: 1-5). യേശുവിനെക്കുറിച്ച് അധികം പഠിക്കുന്നതിന് മറ്റുള്ളവർ ശൗലിനെ സഹായിച്ചു (വാക്യം 17-19). തന്‍റെ തീക്ഷ്ണമായ പരിവർത്തനം അദ്ദേഹത്തിന്‍റെ ആത്മാധികാര ഉപദേശത്തിന്‍റെ വിശ്വാസ്യതയെ വർദ്ധിപ്പിച്ചു (വാക്യം 20-22).

യേശുവുമായുള്ള നമ്മുടെ വ്യക്തിപരമായ പ്രഥമ കൂടിക്കാഴ്ച, ഒരു പക്ഷേ ശൗലിന്‍റേതിനു സമാനമായ നാടകീയതകൾ നിറഞ്ഞത് ആയിരിക്കുകയില്ല. നമ്മുടെ ജീവിത പരിവർത്തനം ദ്രുതമായതോ തീവ്രമായതോ ആയിക്കൊള്ളണമെന്നില്ല. എന്നിരുന്നാലും, ക്രിസ്തുവിന്‍റെ സ്നേഹം കാലക്രമേണ നമ്മെ മാറ്റുന്നതെങ്ങനെയെന്ന് ആളുകൾ ശ്രദ്ധിക്കും വിധം, അവൻ നമുക്കുവേണ്ടി ചെയ്തവ മറ്റുള്ളവരെ അറിയിക്കുവാൻ നമുക്ക് അവസരങ്ങൾ ലഭിക്കും.