ഒരു ഞായറാഴ്ച, പള്ളിയുടെ കോവണിപ്പടിയിൽ കളിച്ചുകൊണ്ടിരുന്ന ആ കൊച്ചു പെൺകുട്ടി സുന്ദരിയും ധീരയും സ്വതന്ത്രയും ആയിരുന്നു. കാഴ്ചയിൽ രണ്ടു വയസ്സിനുമുകളിൽ പ്രായമില്ലാത്ത ആ കുട്ടി, ഓരോ ചുവടും വളരെ സാവധാനം വച്ച് താഴേക്കിറങ്ങി. കോവണിപ്പടിയിലൂടെ നടന്ന് താഴേയ്ക്കിറങ്ങുക എന്നതായിരുന്നു അവളുടെ ദൗത്യം, അവൾ അതു പൂർത്തീകരിച്ചു. ഈ ധീരയായ പിഞ്ചുകുഞ്ഞിന്‍റെ സുധീരമായ സ്വാതന്ത്ര്യത്തെ ഓർത്ത് ഞാൻ എന്നോടുതന്നെ പുഞ്ചിരിച്ചു. തന്‍റെ അമ്മയുടെ കാവൽ കണ്ണ് എപ്പോഴും അവളുടെ മേൽ ഉണ്ടായിരുന്നുവെന്നും, തന്നെ സഹായിക്കുവാൻ ആ സ്നേഹകരങ്ങൾ നീട്ടപ്പെടുമെന്നും അറിയാമായിരുന്നതിനാൽ ആ കുഞ്ഞിന് ഭയമില്ലായിരുന്നു. വൈവിധ്യമാർന്ന അനിശ്ചിതത്വങ്ങൾ നിറഞ്ഞ തന്‍റെ മക്കളുടെ ജീവിതത്തിൽ, സഹായിക്കുന്നതിനു വേണ്ടി സദാ സന്നദ്ധനായിരിക്കുന്ന കർത്താവിനെയാണ് ഈ ചിത്രം വരച്ചുകാണിക്കുന്നത്.

ഇന്നത്തെ തിരുവെഴുത്തിൽ “കൈ” എന്നത് രണ്ടു പ്രാവശ്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. തന്‍റെ പുരാതന ജനതയ്ക്ക് പേടിക്കുകയോ, ഭ്രമിച്ചു നോക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയതിനു ശേഷം യഹോവ അവരോടു പറഞ്ഞു: “എന്‍റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും” (യെശയ്യാവു 41:10). വളരെയധികം ഉത്കണ്ഠയും ഭയവുമുള്ള കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ബലത്തിൽ ഉറച്ചുനിൽക്കുന്നു. ഇവിടെ ദൈവത്തിന്‍റെ ശക്തി ദൃശ്യമാകുന്നു. “കൈ” എന്ന രണ്ടാമത്തെ സൂചനയിൽ, ഒരിക്കൽകൂടെ ദൈവം സ്വന്തം ജനതയുടെ സുരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നു. “നിന്‍റെ ദൈവമായ യഹോവ എന്ന ഞാൻ നിന്‍റെ വലങ്കൈ പിടിച്ചു…” (വാക്യം 13). ജീവിത സാഹചര്യങ്ങളും കാലങ്ങളും മാറിവന്നാലും കർത്താവ് മാറുന്നില്ല. നാം നിരാശപ്പെടേണ്ടതില്ല (വാക്യം 10); കാരണം, കർത്താവ് അവന്‍റെ വാഗ്ദത്തത്തിന്‍റെ പിന്തുണയോടും കൂടെ, നാം കേൾക്കുവാൻ അതിയായി വാഞ്ഛിക്കുന്ന വാക്കുകളോടും കൂടെ വീണ്ടും ഉറപ്പു നല്കുന്നു: “ഭയപ്പെടേണ്ട” (വാക്യം 10, 13)