എന്‍റെ സുഹൃത്ത് ഒരു പ്രോജക്റ്റ് പൂർത്തിയാക്കിയതായി അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ, പ്രഖ്യാപിച്ചു. മറ്റുള്ളവർ അദ്ദേഹത്തെ അഭിനന്ദിച്ചു, പക്ഷേ അദ്ദേഹത്തിന്‍റെ പോസ്റ്റ് എന്‍റെ ഹൃദയത്തെ കീറിമുറിച്ചു. ആ പ്രോജക്റ്റ് വാസ്തവത്തിൽ എന്‍റേതായിരിക്കേണ്ടതായിരുന്നു. അത് എന്നെ കടന്നു പോയിരിക്കുന്നു, എന്നാൽ  എന്തുകൊണ്ടാണെന്ന് എനിക്ക് തീർച്ചയില്ല.

പാവം യോസേഫ്. ദൈവം അവനെ കടന്നുപോയി, എന്നാൽ അത് എന്തിനാണെന്ന് അവന് അറിയാമായിരുന്നു. യൂദായ്ക്ക് പകരം തിരഞ്ഞെടുക്കപ്പെടുവാനിരുന്ന രണ്ടുപേരിൽ ഒരാൾ ആയിരുന്നു, യോസേഫ്. ശിഷ്യന്മാർ പ്രാർഥിച്ചു: “സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ” (അപ്പൊ. 1:24). ദൈവം അടുത്ത വ്യക്തിയെ തിരഞ്ഞെടുത്തു. തുടർന്ന്, “ചീട്ടു മത്ഥിയാസിനു വീണപ്പോൾ”, അവൻ തന്‍റെ തീരുമാനം കൂട്ടത്തെ അറിയിച്ചു (വാക്യം. 26).

ശിഷ്യന്മാർ മത്ഥിയാസിനെ അഭിനന്ദിച്ചപ്പോൾ, യോസേഫിനെക്കുറിച്ച് എനിക്ക് അതിശയം തോന്നുന്നു. തന്‍റെ തിരസ്കരണം അവൻ എങ്ങനെയായിരിക്കും നേരിട്ടത്? അയാൾക്ക്, താൻ വഞ്ചിക്കപ്പെട്ടവനായി തോന്നിയോ?, സ്വയാനുകമ്പയിൽ മുഴുകി മറ്റുള്ളവരിൽ നിന്ന് അകന്നുപോയോ? അതോ അവൻ ദൈവത്തിൽ ആശ്രയിക്കുകയും പിന്തുണാത്മക പങ്കു വഹിച്ച് സന്തോഷത്തോടെ നിലകൊള്ളുകയും ചെയ്തിരുന്നോ?

ഏതാണ് നല്ല തിരഞ്ഞെടുപ്പ് എന്ന് എനിക്കറിയാം. ഞാൻ ഏതു തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നു എന്നും എനിക്കറിയാം. എത്ര ലജ്ജാകരമാണ്! നിങ്ങൾക്ക് എന്നെ ആവശ്യമില്ലെങ്കിൽ, ശരി. എന്നെക്കൂടാതെ നിങ്ങൾ എപ്രകാരം ചെയ്യും എന്ന് നമുക്ക് നോക്കാം. ആ തിരഞ്ഞെടുപ്പ് മെച്ചപ്പെട്ടതായി തോന്നിയേക്കാം, എന്നാൽ ഇത് സ്വാർത്ഥത കൊണ്ടു മാത്രമാണ്.

ഈ യോസഫിനെക്കുറിച്ച് തിരുവെഴുത്തിൽ വീണ്ടും പരാമർശിച്ചു കാണുന്നില്ല, ആയതിനാൽ അദ്ദേഹം എങ്ങനെ പ്രതികരിച്ചു എന്ന് നാം അറിയുന്നില്ല. നമ്മെ തിരഞ്ഞെടുക്കാത്ത വേളയിലുള്ള നമ്മുടെ പ്രതികരണം കൂടുതൽ പ്രസക്തമാണ്. നമ്മുടെ ജയത്തേക്കാൾ പ്രധാനം, യേശുവിന്‍റെ രാജ്യമാണെന്ന കാര്യം നാം ഓർക്കുന്നുണ്ടോ?, അവൻ തിരഞ്ഞെടുക്കുന്ന ഏതു കർത്തവ്യത്തിലും നമുക്ക് സന്തോഷപൂർവം അവനെ സേവിക്കാം.