ചില വർഷങ്ങൾക്ക് മുമ്പ്, ഒരു കോളേജ് അധ്യക്ഷ തന്‍റെ വിദ്യാർത്ഥികളോട്, അവരുടെ പ്രവൃത്തികളെല്ലാം “മന്ദീഭവിപ്പിച്ച്”, ഒരു വൈകുന്നേരം അവളോടൊപ്പം ചേരുവാൻ നിർദ്ദേശിച്ചു. വിദ്യാർത്ഥികൾ സമ്മതിച്ചെങ്കിലും, വളരെ വിമുഖതയോടെയാണ്  അവർ തങ്ങളുടെ സെൽ ഫോണുകൾ മാറ്റിവെച്ച്, ചാപ്പലിൽ പ്രവേശിച്ചത്. അടുത്ത ഒരു മണിക്കൂർ അവർ സംഗീതം, പ്രാർത്ഥന എന്നിവ ഉൾപ്പെട്ട ആരാധനയിൽ ശാന്തമായി ഇരുന്നു. തഥനന്തരം, ഒരു സഹകാരി ആ അനുഭവത്തെ, “ശാന്തമാക്കുവാനുള്ള ഒരു അത്ഭുതകരമായ അവസരം……. ആവശ്യത്തിൽ കവിഞ്ഞ ആരവത്തെ മുഴുവൻ പുറത്താക്കുന്നതിനുള്ള ഒരു സ്ഥലം” എന്നാണ് വിശദീകരിച്ചത്.

ചിലപ്പോൾ, “അതിരുകടന്ന ബഹളത്തിൽ” നിന്ന് രക്ഷപ്പെടുക വളരെ ആയാസകരമാണ്. നമ്മുടെ ബാഹ്യ, ആന്തരിക ലോകങ്ങളുടെ ആരവം നമ്മുടെ ചെകിടടപ്പിക്കുന്നതായി മാറാം. എന്നാൽ, ദൈവത്തെ അറിയുവാൻ മൗനതയിൽ ആയിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള സങ്കീർത്തനക്കാരന്‍റെ ഓർമ്മപ്പെടുത്തൽ നാം ഗ്രഹിക്കുവാനാരംഭിക്കുന്നത്, നമ്മുടെ പ്രവൃത്തികളെ “മന്ദീഭവിപ്പിക്കുവാൻ” തയ്യാറാകുമ്പോഴാണ് (സങ്കീ. 46:10). 1 രാജാക്കന്മാർ 19-ൽ, ഏലിയാവ്, കൊടുങ്കാറ്റിന്‍റെ ഒച്ചപ്പാടിലും, ഭൂകമ്പത്തിലും, തീയിലും കർത്താവിനെ അന്വേഷിച്ചു എങ്കിലും കണ്ടെത്തുവാൻ സാധിച്ചില്ല എന്ന് (വാക്യങ്ങൾ 9-13) നാം കാണുന്നു. പകരം, ദൈവത്തിന്‍റെ മൃദു മന്ത്രണമാണ് ഏലിയാവ് ശ്രവിച്ചത് (വാക്യം 12).

സാധാരണഗതിയിൽ, ആഘോഷങ്ങളിൽ അമിത ശബ്ദം ഉറപ്പാണ്. കുടുംബങ്ങളും സുഹൃത്തുക്കളും ഒന്നിച്ചു കൂടുന്നത്, സചേതന സംഭാഷണങ്ങളുടെയും അമിതമായ ഭക്ഷണത്തിന്‍റെയും, ശബ്ദമുഖരിതമായ ചിരിയുടെയും സ്നേഹത്തിന്‍റെ മാധുര്യപ്രകടനങ്ങളുടെയും ഒരു വേളയായിരിക്കും. എന്നാൽ നാം നമ്മുടെ ഹൃദയത്തെ ശാന്തമായി തുറക്കുമ്പോൾ, ദൈവവുമായി ചിലവഴിക്കുന്ന ആ സമയം അതീവ മാധുര്യമുള്ളതാണെന്ന് നാം മനസ്സിലാക്കുന്നു. ഏലീയാവിനെപ്പോലെ, നാമും ശാന്തതയിൽ ദൈവത്തെ കണ്ടുമുട്ടുവാനാണ് കൂടുതൽ സാദ്ധ്യത. ചിലപ്പോൾ, നാം ശ്രദ്ധിക്കുകയാണെങ്കിൽ, നമുക്കും ആ മൃദുസ്വരം കേൾക്കുവാനാകും.