മനുഷ്യന്‍ സവിശേഷജീവിയല്ല – കുറഞ്ഞപക്ഷം ലണ്ടന്‍ മൃഗശാല പറയുന്ന പ്രകാരമെങ്കിലും. 2005 ല്‍ ‘മനുഷ്യന്‍ അവരുടെ സ്വാഭാവിക പരിസ്ഥിതിയില്‍” എന്ന പേരില്‍ ഒരു ചതുര്‍ദിന പ്രദര്‍ശനം മൃഗശാല ഒരുക്കി. ഒരു ഓണ്‍ലൈന്‍ മത്സരത്തിലൂടെ മനുഷ്യ ‘തടവുകാരെ” തിരഞ്ഞെടുത്തു. സന്ദര്‍ശകര്‍ക്കു മനുഷ്യരെ മനസ്സിലാക്കുന്നതിനുവേണ്ടി, മൃഗശാലാധികൃതര്‍, അവരുടെ ഭക്ഷണരീതി, ആവാസ സ്ഥാനം എന്നിവ വിവരിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചു. മൃഗശാലാ വക്താവ് പറയുന്നതനുസരിച്ച്, പ്രദര്‍ശനത്തിന്റെ ലക്ഷ്യം മനുഷ്യരുടെ അതുല്യത കുറച്ചുകാണിക്കുക എന്നതായിരുന്നു. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഒരാള്‍ അതിനോട് യോജിക്കുന്നതായി തോന്നി. ‘മനുഷ്യരെ ഇവിടെ അവര്‍ മൃഗങ്ങളായി കാണുമ്പോള്‍, നാം അത്ര വിശേഷതയുള്ളവരല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നതായി തോന്നും.”

മനുഷ്യനെപ്പറ്റി ബൈബിള്‍ പറയുന്നതില്‍ നിന്നും എത്ര കടുത്ത വൈരുദ്ധ്യമാണിത്. ദൈവം തന്റെ ‘സ്വരൂപത്തില്‍” നമ്മെ ‘ഭയങ്കരവും അതിശയകരവും” ആയി സൃഷ്ടിച്ചു (ഉല്പത്തി 1:26-27; സങ്കീര്‍ത്തനം 139:14).

ദാവീദ് 139-ാം സങ്കീര്‍ത്തനം ആരംഭിക്കുന്നത് തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ ആഴമായ അറിവിനെയും (വാ.1-6), സകലത്തെയും വലയം ചെയ്യുന്ന അവന്റെ സാന്നിധ്യത്തെയും (വാ. 7-12) ആഘോഷിച്ചു കൊണ്ടാണ്. ഒരു പ്രധാന നെയ്ത്തുകാരനെപ്പോലെ, ദൈവം ദാവീദിന്റെ ആന്തരികവും ബാഹ്യവുമായ സവിശേഷതകളെ നിര്‍മ്മിക്കുക മാത്രമല്ല (വാ. 13-14), അവനെ ഒരു ജീവനുള്ള ദേഹിയായി നിര്‍മ്മിച്ച് അവന് ആത്മീയ ജീവനും ദൈവവുമായി ആഴമായി ബന്ധപ്പെടുന്നതിനുള്ള കഴിവും നല്‍കി. ദൈവത്തിന്റെ കരവിരുതിനെ ധ്യാനിച്ചുകൊണ്ട് ഭക്തിയോടും അതിശയത്തോടും സ്തുതിയോടും കൂടി ദാവീദ് പ്രതികരിച്ചു (വാ.14).

മനുഷ്യര്‍ സവിശേഷതയുള്ളവരാണ്, അവനുമായി ദൃഢമായ ബന്ധം സ്ഥാപിക്കുവാന്‍ അതിശയകരമായ അതുല്യതയോടും മഹത്തായ കഴിവുകളോടും കൂടെ ദൈവം നമ്മെ സൃഷ്ടിച്ചു. നാം അവന്റെ സ്‌നേഹമുള്ള കരങ്ങളുടെ പണിയാകയാല്‍ ദാവീദിനെപ്പോലെ അവനെ സ്തുതിക്കാന്‍ നമുക്ക് കഴിയും.