വില്യം കേരിയോടൊപ്പം ഇംഗ്ലീഷ് ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍, അവനെക്കൊണ്ട് വളരെയൊന്നും സാധിക്കയില്ല എന്നാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്നദ്ദേഹം അറിയപ്പെടുന്നത് ആധുനിക മിഷന്റെ പിതാവ് എന്നാണ്. നെയ്ത്തുകാരായ മാതാപിതാക്കള്‍ക്കു ജനിച്ച കേരി അധികമൊന്നും വിജയിക്കാത്ത ഒരു അദ്ധ്യാപകനും ചെരുപ്പുകുത്തിയും ആയിത്തീര്‍ന്നു. എങ്കിലും സ്വയമായി ഗ്രീക്ക്, ലാറ്റിന്‍ ഭാഷകള്‍ അദ്ദേഹം പഠിച്ചു. അനേക വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്ത്യയില്‍ ഒരു മിഷനറിയാകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം തയ്യാറായി. അനേക കഷ്ടതകള്‍ താന്‍ നേരിട്ടു – തന്റെ കുഞ്ഞിന്റെ മരണം, ഭാര്യയുടെ മാനസിക രോഗം, ഒപ്പം തന്റെ സുവിശേഷം പ്രവര്‍ത്തനത്തില്‍ നിന്നും ഒരു ഫലവും ഉളവാകാത്തതിന്റെ മനോഭാരവും.

മുഴു ബൈബിള്‍ ആറു ഭാഷകളിലേക്കും ബൈബിള്‍ ഭാഗങ്ങള്‍ മറ്റ് ഇരുപത്തി ഒന്‍പത് ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്തുകൊണ്ടിരുന്ന അദ്ദേഹത്തെ ഈ പ്രതിസന്ധികളുടെ നടുവിലും ശുശ്രൂഷയില്‍ തുടരാന്‍ സഹായിച്ചതെന്താണ്? ‘എനിക്ക് കഠിനാധ്വാനം ചെയ്യാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു, ‘ഏതു കൃത്യമായ ദൗത്യത്തിലും എനിക്ക് സ്ഥിരോത്സാഹിയായിരിക്കാന്‍ കഴിയും.’ എന്തു പരിശോധനകള്‍ നേരിട്ടാലും ദൈവത്തെ സ്നേഹിക്കുന്നതിനും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു.

ക്രിസ്തുവിനോടുള്ള ഈ തുടര്‍മാനമായ ഭക്തിയാണ് എബ്രായ ലേഖനകാരന്‍ ഉപദേശിക്കുന്നത്. തന്റെ ലേഖനം വായിക്കുന്നവരെ അവര്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നതില്‍ ‘മന്ദതയുള്ളവരാകാതെ’ (എബ്രായര്‍ 6:12), ‘അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കാന്‍’ (വാ.11) അവന്‍ ആഹ്വാനം ചെയ്യുന്നു. ‘ദൈവം അവരുടെ പ്രവൃത്തിയും…. തന്റെ നാമത്തോട് കാണിക്കുന്ന സ്നേഹവും മറന്നുകളയുകയില്ല’ (വാ. 10) എന്നവന്‍ അവരെ ഉറപ്പിക്കുന്നു.

വില്യം കേരിയും പില്‍ക്കാല ജീവിതത്തില്‍ ദൈവം എങ്ങനെ ഇടവിടാതെ തന്റെ ആവശ്യങ്ങള്‍ നല്‍കിത്തന്നു എന്നു സ്മരിക്കുന്നുണ്ട്. ‘അവന്‍ ഒരിക്കലും തന്റെ വാഗ്ദത്തം നിവര്‍ത്തിക്കാതിരുന്നിട്ടില്ല, അതിനാല്‍ അവനെ സേവിക്കുന്നതില്‍ വീഴ്ച വരുത്താന്‍ കഴികയില്ല.’ ദിവസംപ്രതി അവനെ സേവിക്കാന്‍ ദൈവം നമ്മെയും ശക്തീകരിക്കട്ടെ.