എന്റെ ഭാവി ഭാര്യയെ എന്റെ കുടുംബാംഗങ്ങളെ കാണിക്കാന്‍ കൊണ്ടുപോയ സമയം ഞാന്‍ ഒരിക്കലും മറക്കുകയില്ല. കണ്ണില്‍ കുസൃതിത്തിളക്കവുമായി എന്റെ മൂത്ത രണ്ടു സഹോദരിമാര്‍ അവളോടു ചോദിച്ചു, ‘വാസ്തവത്തില്‍ എന്താണ് ഈ മനുഷ്യനില്‍ നീ കാണുന്നത്?’ അവള്‍ പുഞ്ചിരിക്കുകയും ദൈവകൃപയാല്‍ അവള്‍ സ്നേഹിച്ച പുരുഷനായി ഞാന്‍ വളര്‍ച്ച പ്രാപിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തു.

ആ ബുദ്ധിപൂര്‍വ്വമായ ഉത്തരം ഞാനിഷ്ടപ്പെട്ടു. കാരണം, ക്രിസ്തുവില്‍, കര്‍ത്താവ് നമ്മെ എങ്ങനെ നമ്മുടെ പൂര്‍വ്വകാലത്തിനപ്പുറമായി കാണുന്നു എന്ന് അത് വെളിപ്പെടുത്തുന്നു. പ്രവൃത്തികള്‍ 9 ല്‍ ദൈവം അന്ധത വരുത്തിയ സഭയുടെ പീഡകനായ ശൗലിനെ സൗഖ്യമാക്കാന്‍ അവന്‍ അനന്യസിനെ നിയോഗിക്കുന്നു. ഈ നിയോഗം ഏറ്റെടുക്കുന്ന കാര്യത്തില്‍ അനന്യാസ് വിമുഖനായിരുന്നു, കാരണം ശൗല്‍ യേശുവിന്റെ ശിഷ്യന്മാരെ പിടിച്ചു കെട്ടി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തുവന്നിരുന്നു. എന്നാല്‍ ശൗല്‍ ആരായിരുന്നു എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അവന്‍ ആരായിത്തീരും എന്നതില്‍ – ജാതികള്‍ക്കും (യെഹൂദരല്ലാത്തവര്‍ക്ക്) രാജാക്കന്മാര്‍ക്കും ഉള്‍പ്പടെ അറിയപ്പെടുന്ന സര്‍വ്വലോകത്തിലും സുവിശേഷം എത്തിക്കുന്ന ഒരു സുവിശേഷകന്‍ – ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ദൈവം അനന്യാസിനോടു പറഞ്ഞു (വാ. 15). പരീശനും ഉപദ്രവിയുമായ ശൗലിനെ അനന്യാസ് കണ്ടപ്പോള്‍ ദൈവം കണ്ടത് അപ്പൊസ്തലനും സുവിശേഷകനുമായ പൗലൊസിനെയാണ് rusbank.net.

നാമെങ്ങനെ ആയിരുന്നോ അതുപോലെ മാത്രമേ നമുക്ക് നമ്മെക്കാണാന്‍ ചിലപ്പോള്‍ കഴിയുകയുള്ളു – നമ്മുടെ പരാജയങ്ങളും വീഴ്ചകളും മാത്രം. എന്നാല്‍ ദൈവം നമ്മെ കാണുന്നത് പുതിയ സൃഷ്ടികളായിട്ടാണ് – നാം ആയിരുന്ന അവസ്ഥയിലല്ല, മറിച്ച് ക്രിസ്തുവില്‍ നാം ആരായിരിക്കുന്നു, പരിശുദ്ധാത്മ ശക്തിയാല്‍ നാം ആരായി മാറിക്കൊണ്ടിരിക്കുന്നു എന്നത്. ഓ, ദൈവമേ, ഈ വിധത്തില്‍ ഞങ്ങളെത്തന്നെയും മറ്റുള്ളവരെയും കാണുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.