ഏതാണ്ട് നാലു പതിറ്റാണ്ടോളം ഇന്‍ഡ്യയിലെ ഒരു മനുഷ്യന്‍ ഒരു മണല്‍നിറഞ്ഞ ഊഷരഭൂമി ഹരിതാഭമാക്കാന്‍ അധ്വാനിച്ചു. താന്‍ ഏറെ സ്‌നേഹിച്ചിരുന്ന നദീ ദ്വീപിനെ മണ്ണൊലിപ്പും മാറിവരുന്ന കാലാവസ്ഥയും നശിപ്പിക്കുന്നതു കണ്ടറിഞ്ഞ അദ്ദേഹം ഒരു സമയം ഒരു മരം വീതം നടാനാരംഭിച്ചു, ആദ്യം മുളയും പിന്നെ പരുത്തിയും നട്ടു. ഇന്ന് തഴച്ചുവളരുന്ന വനവും സമൃദ്ധമായ വന്യജീവികളും 1300 ഏക്കറിലധികം വരുന്ന ഭൂമിയെ നിറച്ചിരിക്കുന്നു. എങ്കിലും ഈ പുനര്‍ജന്മം സംഭവിപ്പിച്ചതു താനല്ല എന്ന് അദ്ദേഹം സമ്മതിക്കുന്നു. പ്രകൃതി രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്ന അതിശയകരമായ വിധത്തെ അംഗീകരിച്ചുകൊണ്ട്, കാറ്റ് എങ്ങനെയാണ് വിത്തുകളെ ഫലഭൂയിഷ്ടമായ ഭൂമിയിലേക്കു വഹിച്ചുകൊണ്ടുപോകുന്നത് എന്നദ്ദേഹം പറയുന്നു. അവയെ വിതയ്ക്കുന്നതില്‍ മൃഗങ്ങളും പക്ഷികളും പങ്കുവഹിക്കുന്നു, സസ്യങ്ങളും മരങ്ങളും വളരുന്നതിന് നദികളും സഹായിക്കുന്നു.

നമുക്കു മനസ്സിലാക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത വിധത്തിലാണ് സൃഷ്ടി പ്രവര്‍ത്തിക്കുന്നത്. ദൈവരാജ്യത്തിനും ഈ ലളിതമായ തത്വം ബാധകമാണെന്ന് യേശു പറഞ്ഞു. ‘ദൈവരാജ്യം ഒരു മനുഷ്യന്‍ മണ്ണില്‍ വിത്ത് എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവന്‍ അറിയാതെ വിത്തു മുളച്ചു വളരുന്നതുപോലെ ആകുന്നു’ (മര്‍ക്കൊസ് 4:26-27). നമ്മുടെ ഇടപെടല്‍ കൂടാതെ ദൈവം നിര്‍മ്മലമായ സമ്മാനംപോലെ ലോകത്തിന് ജീവനും സൗഖ്യവും കൊണ്ടുവരുന്നു. ദൈവം നമ്മോടു ആവശ്യപ്പെടുന്നതു മാത്രം നാം ചെയ്യുന്നു, എന്നിട്ട് ജീവന്‍ ഉളവാകുന്നതു നാം നോക്കിയിരിക്കുന്നു. അവന്റെ കൃപയില്‍നിന്നാണ് സകലവും ഉളവാകുന്നത് എന്നു നാം അറിയുന്നു.

ഒരുവന്റെ ഹൃദയത്തെ രൂപന്തരപ്പെടുത്തുന്നതോ നമ്മുടെ വിശ്വസ്ത വേലയുടെ ഫലം ഉറപ്പാക്കുന്നതോ നമ്മുടെ ഉത്തരവാദിത്വം ആണെന്നു വിശ്വസിക്കാന്‍ നാം പരീക്ഷിക്കപ്പെടാറുണ്ട്. എങ്കിലും, ആ തളര്‍ത്തുന്ന സമ്മര്‍ദ്ദത്തിനടിയില്‍ നാം ജീവിക്കേണ്ട കാര്യമില്ല. നമ്മുടെ എല്ലാ വിത്തുകളെയും വളര്‍ത്തുന്നതു ദൈവമാണ്. അതെല്ലാം കൃപയാണ്.