മനോഹരമായ വെള്ളയും ചുവപ്പും റോസാപ്പൂക്കള്‍ നിറച്ച ഒരു തെളിഞ്ഞ ചില്ലുവെയ്‌സ് കലയെ അവളുടെ മുന്‍വാതിലില്‍ എതിരേറ്റു. ഏഴു മാസത്തോളം ഒരു അജ്ഞാത ക്രിസ്തുവിശ്വാസി, പ്രാദേശിക പൂക്കടയില്‍ നിന്നും കലയ്ക്ക് പൂക്കള്‍ കൊടുത്തയച്ചിരുന്നു. ഓരോ മാസത്തെയും സമ്മാനത്തോടൊപ്പം തിരുവചനത്തില്‍നിന്നുള്ള പ്രോത്സാഹന വാക്യങ്ങളും അടിയില്‍, ‘സ്‌നേഹത്തോടെ, യേശു” എന്നു രേഖപ്പെടുത്തിയ കുറിപ്പും ഉണ്ടായിരുന്നു.

കല ഈ രഹസ്യ എത്തിച്ചുകൊടുക്കലിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. പൂക്കള്‍ അവള്‍ക്ക് ആ വ്യക്തിയുടെ ദയയെ ആഘോഷിക്കുന്നതിനും തന്റെ ജനത്തിലൂടെ തന്റെ സ്‌നേഹം വെളിപ്പെടുത്താനുള്ള ദൈവത്തിന്റെ വഴികളെ മനസ്സിലാക്കുവാനും അവസരം നല്‍കി. ഒരു മാരകമായ രോഗത്തോടു പോരാടിക്കൊണ്ടിരുന്ന അവള്‍ക്ക് ദൈവത്തിലാശ്രയിക്കാന്‍ അതു പ്രചോദനമായി. ആ വര്‍ണ്ണാഭമായ പൂക്കളും കൈകൊണ്ടെഴുതിയ കുറിപ്പും അവളോടുള്ള ദൈവത്തിന്റെ സ്‌നേഹമസൃണ മനസ്സലിവ് അവള്‍ക്കുറപ്പിച്ചു കൊടുത്തു.

അയച്ചുകൊടുത്തയാളിന്റെ രഹസ്യാത്മകത, ദാനം ചെയ്യുന്ന സമയത്ത് തന്റെ ജനത്തിനുണ്ടായിരിക്കുവാന്‍ യേശു പ്രോത്സാഹിപ്പിക്കുന്ന ഹൃദയ പ്രേരണയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. നീതിപ്രവൃത്തികള്‍ ‘മറ്റുള്ളവരുടെ മുമ്പില്‍” ചെയ്യുന്നതിനെതിരെ അവന്‍ മുന്നറിയിപ്പു നല്‍കുന്നു (മത്തായി 6:1). ദൈവം നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനുംവേണ്ടിയുള്ള നന്ദി നിറഞ്ഞു കവിയുന്ന ഹൃദത്തില്‍ നിന്നുള്ള ആരാധനയുടെ പ്രകടനമായിരിക്കണം സല്‍പ്രവൃത്തികള്‍. ബഹുമാനിക്കപ്പെടണം എന്ന പ്രതീക്ഷയോടെ നമ്മുടെ ഔദാര്യത്തെ ഉയര്‍ത്തിക്കാണിക്കുന്നത് സകല നന്മയുടെയും ദാതാവായ യേശുവില്‍ നിന്ന് ശ്രദ്ധ തിരിച്ചുകളയും.

നല്ല ഉദ്ദേശ്യത്തോടെ നാം എപ്പോഴാണ് ദാനം ചെയ്യുന്നതെന്ന് ദൈവം അറിയുന്നു (വാ. 4). നാം അവനു മഹത്വവും ബഹുമാനവും സ്തുതിയും അര്‍പ്പിച്ചുകൊണ്ട് സ്‌നേഹത്താല്‍ പ്രേരിതരായി ഔദാര്യം കാണിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു.