അമ്പതിനായിരത്തോളം സ്ത്രീകളെ നാസികള്‍ കൂട്ടക്കൊല ചെയ്ത റാവന്‍സ്ബ്രൂക്ക് തടങ്കല്‍പ്പാളയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍ താഴെപ്പറയുന്ന പ്രാര്‍ത്ഥന വിമോചനപ്പടയാളികള്‍ കണ്ടെത്തി: ‘കര്‍ത്താവേ, സല്‍സ്വഭാവമുള്ള പുരുഷന്മാരെയും സ്ത്രീകളെയും മാത്രമല്ല, ദുഷ്ടന്മാരെയും ഓര്‍ക്കുക. എന്നാല്‍ അവര്‍ ഞങ്ങളില്‍ വരുത്തിയ കഷ്ടതകളെ ഓര്‍ക്കരുത്. ഈ കഷ്ടപ്പാടുകള്‍ വരുത്തിയ ഫലങ്ങള്‍ ഓര്‍ക്കുക – ഞങ്ങളുടെ സഖിത്വം, വിശ്വസ്തത, വിനയം, ധൈര്യം, ഔദാര്യം, ഹൃദയത്തിന്റെ മഹത്വം എന്നിവ ഇതില്‍ നിന്ന് വളര്‍ന്നു. അവര്‍ ന്യായവിധിയില്‍ വരുമ്പോള്‍, നാം പുറപ്പെടുവിച്ച ഫലങ്ങളെല്ലാം അവരുടെ പാപമോചനമായിരിക്കട്ടെ.’

ഈ പ്രാര്‍ത്ഥന എഴുതിയ ഭീതിതയായ സ്ത്രീ അനുഭവിച്ച ഭയവും വേദനയും എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഈ വാക്കുകള്‍ എഴുതാന്‍ അവള്‍ക്ക് എന്ത് തരത്തിലുള്ള വിശദീകരിക്കാനാവാത്ത കൃപ ആവശ്യമാണെന്ന് എനിക്ക് ഊഹിക്കാനാവില്ല. അവള്‍ അചിന്തനീയമായത് ചെയ്തു: പീഡിപ്പിച്ചവര്‍ക്കുവേണ്ടി അവള്‍ ദൈവത്തിന്റെ പാപക്ഷമയ്ക്ക് അപേക്ഷിച്ചു.

ഈ പ്രാര്‍ത്ഥന ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയെ പ്രതിധ്വനിക്കുന്നു. ജനങ്ങളുടെ മുമ്പാകെ തെറ്റായി ആരോപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും അടിയേല്‍ക്കുകയും അപമാനിക്കപ്പെടുകയും ചെയ്തശേഷം യേശുവിനെ ”അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു’ (ലൂക്കൊസ് 23:33). പരുക്കന്‍ മരക്കുരിശില്‍ മുറിവേറ്റു വികൃതമായ ശരീരത്തോടെ ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടി തൂങ്ങിക്കിടക്കുന്ന യേശു തന്നെ പീഡിപ്പിക്കുന്നവരോട് ന്യായവിധി പ്രഖ്യാപിക്കുമെന്നും പ്രതികാരം അല്ലെങ്കില്‍ ദിവ്യനീതി തേടുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. എന്നിരുന്നാലും, എല്ലാ മനുഷ്യരുടെയും പ്രേരണയ്ക്ക് വിരുദ്ധമായ ഒരു പ്രാര്‍ത്ഥന യേശു പറഞ്ഞു: ”പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ” (വാ. 34).

യേശു നല്‍കുന്ന പാപമോചനം അസാധ്യമാണെന്ന് തോന്നാം പക്ഷേ അവിടുന്ന് അത് നമുക്ക് വാഗ്ദാനം ചെയ്യുന്നു. അവന്റെ ദിവ്യകൃപയില്‍, അസാധ്യമായ പാപമോചനം സൗജന്യമായി ലഭിക്കുന്നു.