ഞാനും ഭര്‍ത്താവും കര്‍ണാടക സംസ്ഥാനത്തിന്റെ ഒരു ചെറിയ ദുര്‍ഘടമായ കോണില്‍ സഞ്ചരിക്കുമ്പോള്‍, പാറ നിറഞ്ഞ ഒരു വരണ്ട പ്രദേശത്ത് ഒരു സൂര്യകാന്തിപ്പൂവ് നില്‍ക്കുന്നതു ഞാന്‍ കണ്ടു. കള്ളിച്ചെടികളും മറ്റ് കളകളും വളര്‍ന്നു നിന്നതിനിടയിലായിരുന്നു അത്. വീട്ടുമുറ്റത്തു കാണുന്നതുപോലെ ഉയരമുള്ളതായിരുന്നില്ല ഈ സൂര്യകാന്തി, പക്ഷേ ഇത് തിളക്കമാര്‍ന്നതായിരുന്നു – എനിക്ക് സന്തോഷം തോന്നി.

പരുക്കന്‍ ഭൂപ്രദേശത്തെ ഈ അപ്രതീക്ഷിത ശോഭയുള്ള ഇടം, യേശുവിലുള്ള വിശ്വാസിക്ക് പോലും ജീവിതം എങ്ങനെ തരിശും സന്തോഷമില്ലാത്തുമായി കാണപ്പെടുമെന്ന് എന്നെ ഓര്‍മ്മപ്പെടുത്തി. കഷ്ടതകള്‍ മറികടക്കാനാവാത്തതായി അനുഭവപ്പെട്ടേക്കാം; ഒപ്പം ‘യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ; ഞാന്‍ എളിയവനും ദരിദ്രനും ആകുന്നു’ എന്ന് സങ്കീര്‍ത്തനക്കാരനായ ദാവീദിന്റെ നിലവിളി പോലെ, നമ്മുടെ പ്രാര്‍ത്ഥനകള്‍ ചിലപ്പോഴൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം (സങ്കീര്‍ത്തനം 86:1). അവനെപ്പോലെ നാമും സന്തോഷത്തിനായി കൊതിക്കുന്നു (വാ. 4).

എന്നാല്‍ നാം വിശ്വസ്തനായ (വാ. 11), ‘കരുണയും കൃപയും നിറഞ്ഞ” (വാ. 15) ദൈവത്തെയാണ് സേവിക്കുന്നതെന്ന് ദാവീദ് പ്രഖ്യാപിക്കുന്നു., അവന്‍ തന്നോട് ‘അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവാകുന്നു’ (വാ. 5). അവന്‍ ഉത്തരം അരുളുന്നു (വാ. 7).

ചിലപ്പോള്‍ ഇരുണ്ട സ്ഥലങ്ങളില്‍, ദൈവം ഒരു സൂര്യകാന്തി അയയ്ക്കുന്നു – ഒരു സുഹൃത്തില്‍ നിന്നുള്ള പ്രോത്സാഹജനകമായ വാക്കോ കുറിപ്പോ; ആശ്വാസകരമായ ഒരു വാക്യം അല്ലെങ്കില്‍ ബൈബിള്‍ ഭാഗം; മനോഹരമായ സൂര്യോദയം – പ്രത്യാശയോടെ, ലഘുവായ ഒരു ചുവടുവെപ്പിലൂടെ മുന്നോട്ട് പോകാന്‍ ഇത് നമ്മളെ സഹായിക്കുന്നു. നമ്മുടെ പ്രയാസത്തില്‍ നിന്ന് ദൈവത്തിന്റെ വിടുതല്‍ അനുഭവിക്കുന്ന ദിവസത്തിനായി നാം കാത്തിരിക്കുമ്പോള്‍ത്തന്നെ, സങ്കീര്‍ത്തനക്കാരനോടൊപ്പം, ”നീ വലിയവനും അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു’ (വാ. 10) നമുക്കും പ്രഖ്യാപിക്കാം.