ഒരു ദമ്പതികളുടെ ബാങ്ക് അബദ്ധത്തില്‍ 90 ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചപ്പോള്‍, അവര്‍ ഒരു വിശാലമായ ഷോപ്പിംഗിനായി പോയി. അവര്‍ തങ്ങളുടെ കടം വീട്ടുകയും ഒരു ആഢംബര കാറും ഒരു പുതിയ വീടും മറ്റ് രണ്ട് നാല് ചക്ര വാഹനങ്ങളും വാങ്ങുകയും ചെയ്തു. പിന്നീട് പിശക് കണ്ടെത്തിയ ബാങ്ക് പണം തിരികെ നല്‍കാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ ഇതിനകം തന്നെ അത് ചെലവഴിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ വഞ്ചനാക്കുറ്റവും മോഷണവും ചുമത്തി. ദമ്പതികള്‍ പ്രാദേശിക കോടതിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് ഒരു റിപ്പോര്‍ട്ടറോട് പറഞ്ഞു, ”ഞങ്ങള്‍ ചില മോശം നിയമോപദേശം സ്വീകരിച്ചു.” മോശം ഉപദേശം പിന്തുടരുന്നത് (കൂടാതെ അവരുടേതല്ലാത്തത് ചെലവഴിക്കുന്നത്) അവരുടെ ജീവിതത്തെ കുഴപ്പത്തിലാക്കുമെന്ന് ഇരുവരും മനസ്സിലാക്കി.

നേരെമറിച്ച്, ജീവിതത്തില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ജ്ഞാനമുള്ള ഉപദേശമാണ് സങ്കീര്‍ത്തനക്കാരന്‍ പങ്കിടുന്നത്. യഥാര്‍ത്ഥ സാക്ഷാത്ക്കാരം കണ്ടെത്തുന്നവര്‍ – അഥവാ ”ഭാഗ്യവാന്മാര്‍” – ദൈവത്തെ സേവിക്കാത്തവരുടെ ഉപദേശത്താല്‍ സ്വാധീനിക്കപ്പെടാത്തവരാണെന്ന് അവന്‍ എഴുതി (സങ്കീര്‍ത്തനം 1:1). വിവേകശൂന്യവും ഭക്തികെട്ടതുമായ ആലോചന അദൃശ്യമായ അപകടങ്ങളിലേക്കും വിലകൊടുക്കേണ്ട പ്രത്യാഘാതങ്ങളിലേക്കും നയിക്കുമെന്ന് അവര്‍ക്കറിയാം. കൂടാതെ, അവര്‍ പ്രചോദിപ്പിക്കപ്പെടുന്നതും (”സന്തോഷം” കണ്ടെത്തുന്നത്) അവരുടെ മനസ്സ് വ്യാപരിക്കുന്നതും (”ധ്യാനിക്കുക”) തിരുവചനത്തിന്റെ കാലാതീതവും അചഞ്ചലവുമായ സത്യങ്ങളിലാണ് (വാ. 2). ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വഴങ്ങുന്നത് സ്ഥിരതയിലേക്കും ഫലപ്രാപ്തിയിലേക്കും നയിക്കുന്നുവെന്ന് അവര്‍ കണ്ടെത്തി (വാ. 3).

നമ്മുടെ തൊഴില്‍, പണം, ബന്ധങ്ങള്‍ എന്നിവയെയും അതിലേറെയും കാര്യങ്ങളെക്കുറിച്ച് വലുതോ ചെറുതോ ആയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ബൈബിളില്‍ കാണുന്ന ദൈവികജ്ഞാനവും ദൈവിക ഉപദേശങ്ങളും പരിശുദ്ധാത്മാവിന്റെ വഴികാട്ടലും നമുക്ക് അന്വേഷിക്കാം. കുഴമറിച്ചിലുകള്‍ ഉണ്ടാക്കാതെ സാക്ഷാത്ക്കാര പൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ അവന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനിവാര്യവും വിശ്വസനീയവുമാണ്.