ആ വര്‍ഷത്തെ അവധിക്കാല ബൈബിള്‍ സ്‌കൂളില്‍, ബൈബിള്‍ കഥകള്‍ വ്യക്തമായി ചിത്രീകരിക്കുന്നതിനായിജീവനുള്ള മൃഗങ്ങളെ കൊണ്ടുവരാന്‍ അതിഥിന്റെ സഭ തീരുമാനിച്ചു. അതിഥ് സഹായിക്കാന്‍ തയ്യാറായപ്പോള്‍ ഒരു ആടിനെ അകത്തേക്കു കൊണ്ടുവരാന്‍ അവനോട് ആവശ്യപ്പെട്ടു. കമ്പിളിരോമമുള്ള മൃഗത്തെ ഒരു കയര്‍ കഴുത്തില്‍ കെട്ടി സഭാ ഹാളിലേക്ക് അവനു വലിച്ചുകൊണ്ടു വരേണ്ടിവന്നു. എന്നാല്‍ ആഴ്ചയുടെ അവസാനമായപ്പോഴേക്കും ആടിന് അവനെ അനുഗമിക്കാനുള്ള വിമുഖത കുറഞ്ഞു. ആഴ്ചാവസാനത്തോടെ, അതിഥിന് കയര്‍ പിടിക്കേണ്ടിവന്നില്ല; അവന്‍ ആടിനെ വിളിച്ചയുടനെ, തനിക്ക് അവനെ വിശ്വസിക്കാമെന്ന ബോധ്യത്തോടെ അത് അവന്റെ പിന്നാലെ ചെന്നു.

പുതിയനിയമത്തില്‍, യേശു തന്നെ ഒരു ഇടയനുമായി താരതമ്യപ്പെടുത്തിക്കൊണ്ട് തന്റെ ജനമായ ആടുകള്‍ അവന്റെ ശബ്ദം അറിയുന്നതിനാല്‍ അവനെ അനുഗമിക്കുമെന്ന് പ്രസ്താവിക്കുന്നു (യോഹന്നാന്‍ 10:4). എന്നാല്‍ അതേ ആടുകള്‍ അപരിചിതനില്‍ നിന്നോ കള്ളനില്‍നിന്നോ ഓടിപ്പോകും (വാ. 5). ആടുകളെപ്പോലെ, നാം (ദൈവമക്കള്‍) നമ്മുടെ ഇടയനുമായുള്ള നമ്മുടെ ബന്ധത്തിലൂടെ അവന്റെ ശബ്ദം അറിയുന്നു. നാം ചെയ്യുന്നതുപോലെ, നാം അവന്റെ സ്വഭാവം കാണുകയും അവനില്‍ ആശ്രയിക്കാന്‍ പഠിക്കുകയും ചെയ്യുന്നു.

ദൈവത്തെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നതില്‍ നാം വളരുമ്പോള്‍, നാം അവന്റെ ശബ്ദം തിരിച്ചറിയുകയും ‘മോഷ്ടിക്കുവാനും അറുക്കുവാനും മുടിക്കുവാനും” വരുന്ന കള്ളനില്‍ നിന്ന് (വാ. 10) – വഞ്ചനയിലൂടെ നമ്മെ അവനില്‍നിന്ന് അകറ്റുവാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് – ഓടിപ്പോകാന്‍ കൂടുതല്‍ പ്രാപ്തരാകയും ചെയ്യുന്നു. ആ കളള ഉപദേഷ്ടാക്കളില്‍നിന്ന് വ്യത്യസ്തമായി, നമ്മെ സുരക്ഷിതത്വത്തിലേക്കു നയിക്കാനുള്ള ഇടയന്റെ ശബ്ദത്തെ വിശ്വസിക്കാന്‍ നമുക്കു കഴിയും.