Month: നവംബർ 2021

ഒരു വലിയ വെളിച്ചം

2018 ൽ , തായ്ലാന്റിലെ 12 കുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും കൂടി , ഒരു സായാഹ്നം ആസ്വദിക്കാനായി, വളഞ്ഞുതിരിഞ്ഞ വഴികളുള്ള ഒരു ഗുഹക്കകത്ത് പ്രവേശിച്ചു. അപ്രതീക്ഷിതമായി മഴ പെയ്ത് ഗുഹയിൽ വെള്ളം കയറിയപ്പോൾ അവർ കൂടുതൽ കൂടുതൽ ഗുഹക്ക് അകത്തേക്ക് കയറിപ്പോയി. രണ്ടര ആഴ്ചകൾക്ക് ശേഷമാണ് അവരെ രക്ഷിച്ച് പുറത്തു കൊണ്ടുവരാനായത്. മുങ്ങൽ വിദഗ്ധ ടീം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്താനായി പരിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ 6 ഫ്ലാഷ് ലൈറ്റുകളുമായി ഒരു ചെറിയ പാറയിടുക്കിൽ ഇരിക്കുകയായിരുന്നു കുട്ടികൾ. എങ്ങനെയെങ്കിലും വെളിച്ചവും സഹായവും വരുമെന്ന് പ്രതീക്ഷിച്ച്, അനേക മണിക്കൂറുകൾ അവർ ഇരുട്ടിൽ ചെലവഴിച്ചു.

 പ്രവാചകനായ യെശയ്യാവ് വിവരിക്കുന്നത് ഇരുളു നിറഞ്ഞതും, അക്രമവും അത്യാഗ്രഹവും അതിക്രമിച്ചതും, മത്സരത്താലും മന:പീഢയാലും തകർന്നതുമായ ഒരു ലോകത്തെയാണ് (യെശ. 8:22). എവിടെയും അവശിഷ്ടങ്ങൾ മാത്രം. പ്രത്യാശയുടെ കിരണങ്ങൾ മിന്നി മറയുന്നു; അന്ധകാര ശൂന്യതയിലേക്ക് നിപതിക്കുന്നതിനു മുമ്പുള്ള സ്ഫുലിംഗങ്ങൾ മാത്രം. എങ്കിലും ഈ ഇരുണ്ട നാളുകൾ അവസാനമല്ലെന്ന് യെശയ്യാവ് ഉറപ്പിച്ച് പറയുന്നു. ദൈവത്തിന്റെ കരുണയാൽ "കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കുകയില്ല" (9:1) എന്ന് പറയുന്നു. ദൈവം തന്റെ ജനത്തെ ഇരുളടഞ്ഞ അവശിഷ്ടങ്ങളിൽ ഉപേക്ഷിക്കയില്ല. പാപം മൂലം ഉണ്ടായ അന്ധകാരത്തെ നീക്കുവാൻ യേശു വരുന്നതിനെക്കുറിച്ച് പ്രവാചകൻ  ജനത്തിന് പ്രത്യാശ നൽകുന്നു.

യേശു വന്നു. യെശയ്യാവിന്റെ വാക്കുകൾ ഇന്ന് പുതിയ അർത്ഥത്തിൽ നാം കേൾക്കുന്നു: "ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്ത് പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു" (വാ .2).

രാത്രി എത്ര കുരിരുൾ നിറഞ്ഞതുമാകട്ടെ ; സാഹചര്യങ്ങൾ എത്ര നിരാശപ്പെടുത്തുന്നവയുമാകട്ടെ ; നാം ഒരിക്കലും ഇരുട്ടിൽ ഉപേക്ഷിക്കപ്പെടുകയില്ല. യേശു ഇവിടെയുണ്ട്. ഒരു വലിയ വെളിച്ചം പ്രകാശിക്കുന്നു.

എതിർപ്പുകൾ നേരിടുമ്പോൾ ദൈവത്തിൽ ആശ്രയിക്കുക

ക്രിസ്തുവിൽ വിശ്വസിക്കുന്നതിനെ എതിർത്തിരുന്ന, ഫിലിപ്പൈൻസിലെ ഒരു ഗോത്രത്തിൽ വളർത്തപ്പെട്ട എസ്തെർ; തന്റെ ജീവന് ഭീഷണിയായ ഒരു രോഗവുമായി മല്ലടിച്ചപ്പോൾ തന്റെയൊരു ആന്റി പ്രാർത്ഥിച്ചതിനെത്തുടർന്നാണ് യേശുവിലൂടെയുളള രക്ഷ സ്വീകരിച്ചത്. ഇപ്പോൾ തനിക്ക് നേരിടുന്ന എതിർപ്പുകളെ ഒരു പക്ഷെ വധഭീഷണി പോലും അവഗണിച്ച് എസ്തെർ അവളുടെ സമൂഹത്തിൽ ബൈബിൾ ക്ലാസ്സുകൾ എടുക്കുന്നു. സന്തോഷത്തോടെ കർത്താവിനെ സേവിച്ചുകൊണ്ട് അവർ പറയുന്നത് ഇങ്ങനെയാണ്." എനിക്ക് ആളുകളോട് യേശുവിനെപ്പറ്റി പറയാതിരിക്കാൻ കഴിയില്ല; കാരണം ദൈവത്തിന്റെ ശക്തിയും സ്നേഹവും നന്മയും വിശ്വസ്തതയും ഞാൻ എന്റെ ജീവിതത്തിൽ അനുഭവിക്കുന്നു."

പ്രതികൂലങ്ങളുടെയിടയിൽ ദൈവത്തെ സേവിക്കുക എന്നത് , ബാബേൽപ്രവാസത്തിൽ ജീവിച്ച  ശദ്രക്ക് , മേശക്ക്, അബെദ്നെഗോ എന്നീ 3 യിസ്രായേല്യരേപ്പോലെ, ഇന്നും അനേകരുടെയും ജീവിതത്തിലെ യാഥാർത്ഥ്യമാണ്. ജീവന് ഭീഷണിയായിട്ടു പോലും അവർ നെബുഖദ് നേസർ രാജാവ്  ഉയർത്തിയ വലിയ സ്വർണ്ണ ബിംബത്തെ ആരാധിക്കാൻ കൂട്ടാക്കിയില്ല എന്ന് ദാനിയേലിന്റെ പുസ്തകത്തിൽ നാം വായിക്കുന്നു. ദൈവത്തിന് തങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്നും സംരക്ഷിച്ചില്ലെങ്കിലും തങ്ങൾ ആ ദൈവത്തെ മാത്രമേ സേവിക്കുകയുള്ളൂ എന്നും അവർ പ്രസ്താവിച്ചു. (ദാനിയേൽ 3:18) തീച്ചൂളയിൽ എറിയപ്പെട്ടപ്പോൾ ദൈവം അവരുടെ സഹനത്തിൽ കൂടെ ചേർന്നു. (വാ. 25 ) എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട്, ഒരു "മുടി പോലും കരിയാതെ " , അവർ പുറത്തു വന്നു. (വാ. 27 )

നാം വിശ്വാസത്തിനു വേണ്ടി പീഢനം അനുഭവിക്കുമ്പോൾ , നമ്മുടെ പ്രതീക്ഷകൾ പോലെയല്ല കാര്യങ്ങൾ സംഭവിക്കുന്നത് എന്ന് വന്നാലും,ദൈവത്തിന്റെ ആത്മാവ് നമ്മോട് കൂടെയിരുന്ന് നമ്മെ ശക്തിപ്പെടുത്തുകയും അനുസരണത്തിൽ നമ്മെ സ്ഥിരപ്പെടുത്തുകയും ചെയ്യും എന്നതിന് പുരാതനവും ആധുനികവുമായ ഉദാഹരണങ്ങൾ നമുക്കു മുമ്പിലുണ്ട്.

പരിക്കിന് അപമാനം

റേഡിയോയുടെ സുവർണ്ണ കാലഘട്ടത്തിൽ, ഫ്രെഡ് അലൻ (1894 - 1956) തന്റെ, ഹാസ്യാത്മകമായ അശുഭപ്രതീക്ഷകൾ, യുദ്ധഭീതിയും സാമ്പത്തിക മാന്ദ്യവും ബാധിച്ച ഒരു തലമുറയെ രസിപ്പിക്കാൻ ഉപയോഗിച്ചു. അദ്ദേഹത്തിന് ഈ നർമ്മബോധം സിദ്ധിച്ചത് തന്റെ സ്വാകാര്യ നൊമ്പരങ്ങളിൽ നിന്നാണ്.തനിക്ക് 3 വയസ്സാകുന്നതിന് മുമ്പെ അമ്മയെ നഷ്ടപ്പെട്ട അലന്, പിന്നീട് പിതാവിന്റെ മദ്യപാനം കൂടുതൽ ദുഃഖകാരണമായി. ഇദ്ദേഹം ഒരിക്കൽ ന്യൂയോർക്ക് സിറ്റിയിലെ വാഹനത്തിരക്കിനിടയിൽ അപകടത്തിൽ നിന്ന് ഒരു ആൺകുട്ടിയെ രക്ഷിച്ചു കൊണ്ട് പറഞ്ഞ വാചകം രസകരമാണ്: "നിനക്കെന്താണ് കുട്ടി പറ്റിയത്? നിനക്കും വലുതായി പ്രശ്നങ്ങളൊക്കെ അനുഭവിക്കേണ്ടേ?" 

ഇയ്യോബിന്റെ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞ ഒരു യാഥാർത്ഥ്യമായിരുന്നു. തന്റെ ആദ്യ വിശ്വാസം പതിയെ നിരാശക്കു വഴിമാറുമ്പോൾ; തന്റെ സ്നേഹിതർ പരിക്കിനെ അപമാനിച്ചു കൊണ്ട് വേദനകളെ വർധിപ്പിച്ചു. വളരെ യുക്തിഭദ്രമെന്ന് തോന്നിക്കുന്ന വാദങ്ങൾ നിരത്തി,തന്റെ തെറ്റുകളെ ഏറ്റു പറയാനും (4:7-8) ദൈവത്തിന്റെ തിരുത്തലിന് വിധേയപ്പെടാനും അങ്ങനെ പ്രശ്നങ്ങളെ സന്തോഷത്തോടെ അഭിമുഖീകരിക്കാൻ ശക്തി നേടാനും സ്നേഹിതർ നിർബന്ധിക്കുന്നു (5:22).

ഇയ്യോബിന്റെ " ആശ്വാസകർ" നല്ല അർത്ഥമുള്ള തെറ്റായ ചിന്താഗതിക്കാരായിരുന്നു (1:6-12). അവർ ഒരിക്കലും വിചാരിച്ചില്ല " ഇങ്ങനെയുള്ള കൂട്ടുകാരുണ്ടെങ്കിൽ, ശത്രുക്കൾ എന്തിനാണ് " എന്ന ചൊല്ലിന് തങ്ങൾ ഉദാഹരണമാകുമെന്ന്. ഇയ്യോബ് അവർക്കുവേണ്ടി പ്രാർത്ഥിമ്പോൾ ഉണ്ടാകുന്ന പ്രയോജനത്തെപ്പറ്റിയും അവർ ചിന്തിച്ചില്ല; അല്ലെങ്കിൽ അവർ പ്രാർഥനയുടെ ആവശ്യകയെക്കുറിച്ച് തന്നെ ചിന്തിച്ചില്ല(42:7-9).നമ്മുടെ ശാശ്വതമായ സന്തോഷത്തിനു വേണ്ടി സകലവിധ തെറ്റിദ്ധാരണകൾക്കും വിധേയനായി കഷ്ടം സഹിച്ചവനെതിരേ ദുരാരോപണങ്ങൾ നിരത്തിയവരുടെ നിഴലുകളായി തങ്ങൾ മാറുമെന്നും അവർക്ക് സങ്കല്പിക്കാനായില്ല.

സുധീരമായ വിശ്വാസം

രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ, പ്രേം പ്രധാമിന്റെ (1924 - 1998 ) വിമാനത്തിന് വെടിയേറ്റു; പാരച്യൂട്ടിൽ ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് മുറിവേറ്റു. തത്‌ഫലമായി ജീവിതകാലം മുഴുവൻ അദ്ദേഹം മുടന്തിയാണ് നടന്നത്. അദ്ദേഹം തന്നെ ഒരിക്കൽ പറഞ്ഞു: "എന്റെ കാല് മുടന്തുള്ളതാണ്; എന്നാൽ ദൈവം എന്നെ ഹിമാലയ മലനിരകളിൽ സുവിശേഷം പ്രസംഗിക്കാനായി വിളിച്ചിരിക്കുന്നു എന്നത് എത്ര വിചിത്രമാണ്”? നേപ്പാളിൽ അദ്ദേഹം സുവിശേഷം അറിയിച്ചത് നിരവധി എതിർപ്പുകളെ നേരിട്ടു കൊണ്ടാണ്; അസാധാരണമായ അവസ്ഥകളുള്ള  "മരണത്തിന്റെ  കിടങ്ങുകളിൽ "അദ്ദേഹം അടയ്ക്കപ്പെട്ടു. പതിനഞ്ചുവർഷത്തിനിടയിൽ പത്തുവർഷം പതിനാല് വ്യത്യസ്ത ജയിലുകളിലായി പ്രേം കഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം അദ്ദേഹം സുധീരമായി സാക്ഷ്യം വഹിച്ചതിന്റെ ഫലമായി നിരവധി തടവുകാരും പാറാവുകാരും ക്രിസ്തുവിൽ വിശ്വസിച്ച് ജീവിത രൂപാന്തരം വരികയും യേശുവിന്റെ സന്ദേശം തങ്ങളുടെ ജനങ്ങളിൽ എത്തിക്കുകയും ചെയ്തു.

യേശുവിൽ വിശ്വസിക്കുകയും ഒരു മുടന്തനായ മനുഷ്യനെ സൗഖ്യമാക്കുവാൻ ദൈവം ഉപയോഗിക്കുകയും ചെയ്തതിന്റെ പേരിൽ അപ്പസ്തോലനായ പത്രോസിന് എതിർപ്പുകൾ നേരിടേണ്ടി വന്നു (അപ്പ.പ്രവൃത്തി.4:9). എന്നാൽ ഈ അവസരം അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് ധൈര്യമായി പ്രസംഗിച്ചു (വാ.8-13).

പത്രോസിനെപ്പോലെ (വാ.10, 11) ഇന്ന് നമുക്കും എതിർപ്പുകൾ നേരിടേണ്ടി വരാം; എന്നാൽ നമ്മുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും സഹപാഠികളും ആയി അനേകർ "രക്ഷ നൽകുന്നവനെ" (വാ.12) അറിയാത്തവരായി നമുക്കു ചുററുമുണ്ട്. ഈ രക്ഷകൻ നമ്മുടെ പാപങ്ങളുടെ ശിക്ഷയേറ്റ് മരിക്കുകയും മരിച്ചവരിൽ നിന്നുയിർത്ത് പാപം മോചിക്കാൻ അധികാരമുള്ളവനെന്ന് തെളിയിക്കുകയും ചെയ്തവനാണ് (വാ.10). നാം പ്രാർത്ഥനാപൂർവ്വം സധൈര്യം യേശുവിലുള്ള രക്ഷയുടെ ഈ സുവിശേഷം പ്രഘോഷിക്കുമ്പോൾ അവരെല്ലാവരും അംഗീകരിക്കാൻ ഇടയാകട്ടെ.

ശക്തനായ പോരാളി

ജർമ്മൻകാർ 1940 ൽ നെതർലൻഡിനെ അതിക്രമിച്ച് കയ്യേറിയ സമയം ഡീറ്റ് ഇമാൻ എന്ന് പേരുള്ള , ഒരു സാധാരണക്കാരിയും ലജ്ജാശീലയുമായ ഒരു യുവതി അവിടെ താമസിച്ചിരുന്നു. അവൾ കുടുംബാംഗങ്ങളോടും കൂട്ടുകാരോടുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞ , സ്നേഹമുള്ള അധ്വാനശീലയായ സ്ത്രീയായിരുന്നു. ഡീറ്റ് പിന്നീട് ഇങ്ങനെ എഴുതി: "ഒരു അപകടം പടിവാതില്ക്കൽ എത്തി നില്ക്കുമ്പോൾ മണലിൽ തലതാഴ്ത്തി നില്ക്കുന്ന ഒട്ടകപ്പക്ഷിയെപ്പോലെ ചിലപ്പോൾ പെരുമാറേണ്ടിവരും " . എന്നാൽ ജർമ്മൻ അധിനിവേശക്കാരെ പ്രതിരോധിക്കാനായിട്ട് ദൈവം തന്നെ വിളിക്കുന്നതായി ഡീറ്റിന് തോന്നി. ജീവൻ പണയം വെച്ചും യഹൂദർക്കും വേട്ടയാടപ്പെട്ട മാറുള്ളവർക്കും ഒളിയിടങ്ങൾ ഒരുക്കാൻ അവൾ പ്രവർത്തിച്ചു. ഈ താഴ്മയുള്ള സ്ത്രീ ദൈവത്തിന്റെ ഒരു പോരാളിയായിത്തീർന്നു.

ഡീറ്റിനെപ്പോലെ, അഗണ്യരായിരുന്ന പലരെയും ദൈവം ഉപയോഗിക്കുന്നതിന്റെ ചരിത്രം ബൈബിളിൽ നാം കാണുന്നുണ്ട്. ഉദാഹരണത്തിന്, കർത്താവിന്റെ ദൂതൻ അടുത്തു വന്ന് ഗിദയോനോട് പറഞ്ഞത്: "അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് " എന്നാണ്. ( ന്യായാധിപന്മാർ 6:12) ഗിദയോനിൽ യാതൊരു പരാക്രമവും അതുവരെ നാം കാണുന്നില്ല; യിസ്രായേലിനെ അതിക്രമിച്ച് കീഴടക്കിയിരുന്ന മിദ്യാന്യർ കാണാതെ ഒളിച്ച് ഗോതമ്പ് മെതിക്കുകയായിരുന്നു. (വാ.1-6, 11) അയാൾ യിസ്രായേലിലെ ഏറ്റവും ബലഹീന കുലമായ മനെശ്ശെയിൽ പെട്ടവനും കുടുംബത്തിലെ ഏറ്റവും " ചെറിയവനും " ആയിരുന്നു. (വാ.15) ദൈവത്തിന്റെ വിളിയെ ഉൾക്കൊള്ളാൻ അവന് കഴിയാതെ നിരവധി അടയാളങ്ങൾ ചോദിച്ചു. എങ്കിലും ക്രൂരരായ മിദ്യാന്യരെ തോല്പിക്കാനായി ദൈവം അയാളെ ഉപയോഗിച്ചു. ( അദ്ധ്യായം 7)

ദൈവം ഗിദയോനെ "പരാക്രമശാലി" എന്ന് കണ്ടു. ഗിദയോന്റെ കൂടെയിരുന്ന്, അവനെ സജ്ജനാക്കിയതുപോലെ, "പ്രിയമക്കൾ " (എഫേസ്യർ 5:1) ആയ നമ്മോടും കൂടെ ദൈവം ഉണ്ട്- അവനു വേണ്ടി ജീവിക്കുവാനും ചെറുതും വലുതുമായ കാര്യങ്ങളിൽ അവനെ സേവിക്കുവാനും നമുക്കാവശ്യമായവയെല്ലാം പ്രദാനം ചെയ്യുന്നു.