അപ്പോളോ 11-ലെ ഈഗിൾ എന്ന ചാന്ദ്രവാഹനം 1969 ജൂലൈ 20-ന്, ആദ്യമായി മനുഷ്യരെ ചന്ദ്രനിലെത്തിച്ചു; അതിലെ ബഹിരാകാശ യാത്രികർ ആ സുദീർഘമായ ശൂന്യാകാശയാത്രക്ക് ശേഷം ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും മുമ്പ്, സാധാരണ നിലയിലേക്ക് വരാൻ കുറെ സമയമെടുത്തു. യാത്രികനായിരുന്ന ബസ്സ് ആൾഡ്രിൻ തിരുവത്താഴ കർമ്മത്തിനുള്ള അപ്പവും വീഞ്ഞും കൊണ്ടു പോകാനുള്ള അനുവാദം സമ്പാദിച്ചിരുന്നു. തിരുവചനം വായിച്ച ശേഷം അദ്ദേഹം ചന്ദ്രനിൽ വെച്ച് ആദ്യമായി മനുഷ്യൻ കഴിക്കുന്ന ഭക്ഷണം രുചിച്ചു. പിന്നീടദ്ദേഹം എഴുതി: “ഞാൻ എന്റെ സഭയിൽ നിന്ന് കൊണ്ടുവന്ന പാനപാത്രത്തിലേക്ക് ആ വീഞ്ഞ് പകർന്നു. ഗുരുത്വാകർഷണം 1/6 മാത്രമായതിനാൽ വീഞ്ഞ് ആ കപ്പിന്റെ വശത്തു കൂടി പതിയെ മുകളിലേക്ക് ചുരുണ്ട് ഉയർന്നു.” ശൂന്യാകാശത്തിലെ ഈ തിരുവത്താഴത്തിലൂടെ ആൾഡ്രിൻ ക്രിസ്തുവിന്റെ ക്രൂശിലെ യാഗമരണത്തിലുള്ള വിശ്വാസവും രണ്ടാം വരവിലുള്ള ഉറപ്പും സന്തോഷത്തോടെ പ്രഖ്യാപിക്കുകയായിരുന്നു.

“താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ” (1 കൊരിന്ത്യർ 11:23). ക്രിസ്തു ശിഷ്യന്മാരോടു കൂടി ഇരുന്ന സംഭവം ഓർമ്മിക്കുവാൻ അപ്പൊസ്തലനായ പൗലോസ് നമ്മെ ആഹ്വാനം ചെയ്യുന്നു. താമസിയാതെ യാഗമായിത്തീരാനുള്ള തന്റെ ശരീരത്തെ അപ്പത്തോട് (വാ.24) ക്രിസ്തു ഉപമിച്ചു. വീഞ്ഞിനെ, കുരിശിൽ രക്തം ചൊരിഞ്ഞ് പാപമോചനവും രക്ഷയും സാധ്യമാക്കിയ “പുതിയ ഉടമ്പടി” യുടെ പ്രതീകമായി പ്രഖ്യാപിച്ചു (വാ.25). നാം എവിടെയും എപ്പോഴും തിരുവത്താഴം ആചരിക്കുമ്പോൾ യേശുവിന്റെ യാഗത്തിലുള്ള നമ്മുടെ ആശ്രയവും, താൻ വാഗ്ദത്തം ചെയ്ത വീണ്ടും വരവിലുള്ള പ്രത്യാശയും പ്രഖ്യാപിക്കുകയാണ്. (വാ.26)

നാം എവിടെയാണെങ്കിലും ഉയിർത്തെഴുന്നേറ്റ്, വീണ്ടും വരുന്നവനായ ഏക രക്ഷകനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ ധൈര്യത്തോടെ ആഘോഷിക്കുവാൻ കഴിയും.