പ്രോത്സാഹനം പ്രാണവായു പോലെയാണ് – അതില്ലാതെ നമുക്ക് ജീവിക്കാനാകില്ല. കുത്രലീശ്വരൻ എന്ന പേരിൽ പ്രസിദ്ധനായ പതിമൂന്നുകാരൻ കുത്രൽ രമേഷിന്റെ കാര്യത്തിൽ ഇത് തികച്ചും ശരിയാണ്. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ നീന്തൽക്കാരൻ എന്ന റെക്കോർഡ് ഈ ബാലന്റെ പേരിലാണ്. ഒരു വേനൽക്കാല നീന്തൽ ക്യാമ്പിൽ വെച്ച് കെ.എസ്.ഇളങ്കോവൻ എന്ന കോച്ച് അവന്റെ പ്രതിഭ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നില്ലായിരുന്നെങ്കിൽ ഇത് സാധ്യമാകുകയില്ലായിരുന്നു. തണുത്ത, പ്രക്ഷുബ്ധമായ ഇംഗ്ലീഷ് ചാനലിൽ ഈ വലിയ നേട്ടത്തിനായുള്ള പരിശീലനം നടത്തുമ്പോൾ പലരും ഇന്ത്യയിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ട് അവനെ നിരുത്സാഹപ്പെടുത്തി. എന്നാൽ കോച്ചിന്റെയും തന്റെ പിതാവിന്റെയും പ്രോത്സാഹനം തനിക്ക് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മതിയായ പ്രചോദനമായിരുന്നു.

പീഡനത്തിന്റെ തണുത്ത, പ്രക്ഷുബ്ധമായ തിരമാലകൾ, പിന്മാറിപ്പോകാൻ യേശുവിൽ വിശ്വസിക്കുന്നവരെ പ്രേരിപ്പിച്ചു എങ്കിലും, വിശ്വാസയാത്ര തുടരുവാൻ പൗലോസും ബർണബാസും അവരെ പ്രോത്സാഹിപ്പിച്ചു. ദെർബെയിൽ സുവിശേഷം പ്രസംഗിച്ചതിനു ശേഷം അപ്പസ്തോലന്മാർ, “ലൂസ്ത്ര, ഇക്കോന്യ,അന്തോക്യ എന്നീ പട്ടണങ്ങളിലേക്ക് മടങ്ങിച്ചെന്നു, വിശ്വാസത്തിൽ നിലനില്ക്കേണം… എന്നും പ്രബോധിപ്പിച്ച് ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിച്ച് പോന്നു” (അപ്പൊ. പ്രവൃത്തി 14:21, 22). യേശുവിലുള്ള വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാൻ അവർ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. പ്രതിസന്ധികൾ അവരെ തളർത്തി, എങ്കിലും ആശ്വാസത്തിന്റെ വാക്കുകൾ ക്രിസ്തുവിനായി ജീവിക്കാനുള്ള അവരുടെ നിശ്ചയത്തെ ദൃഢപ്പെടുത്തി. ദൈവശക്തിയാൽ മുമ്പോട്ട് പോകാമെന്ന് അവർ തിരിച്ചറിഞ്ഞു. കൂടാതെ, അവർ “അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു” (വാ.22) എന്ന കാര്യം ഗ്രഹിക്കുവാൻ പൗലോസും ബർണബാസും അവരെ സഹായിച്ചു.

യേശുവിനു വേണ്ടി ജീവിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്; കഠിനമായ “നീന്തൽ” ആണ്. പലപ്പോഴും പിന്മാറുവാൻ തോന്നും. ഭാഗ്യവശാൽ കർത്താവും സഹവിശ്വാസികളും മുന്നോട്ടു പോകാനുള്ള പ്രോത്സാഹനം നമുക്ക് നല്കുന്നു. അതുകൊണ്ട് നമുക്കത് സാധിക്കും.