അഗസ്റ്റിന്റെ ആത്മകഥാപരമായ കൺഫഷൻസ് യേശുവിലേക്കുള്ള ദീർഘവും വളഞ്ഞുപുളഞ്ഞതുമായ യാത്രയെ വിവരിക്കുന്നു. ഒരിക്കൽ, ചക്രവർത്തിക്ക് മുഖസ്തുതി പ്രസംഗം നടത്താൻ അദ്ദേഹം കൊട്ടാരത്തിലേക്ക് കയറുകയായിരുന്നു. തന്റെ വഞ്ചനാപരമായ മുഖസ്തുതി വാചകങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. അപ്പോഴാണ് മദ്യപിച്ച യാചകന്റെ ‘തമാശയും ചിരിയും’ അദ്ദേഹം ശ്രദ്ധിച്ചു. തന്റെ ജോലി തനിക്കു നൽകുന്ന ക്ഷണികമായ സന്തോഷം മദ്യപാനിക്ക് ഇതിനകം തന്നെ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി – അതും വളരെ കുറച്ച് അധ്വാനത്തിലൂടെ. തന്മൂലം ലൗകിക വിജയത്തിനായുള്ള പരിശ്രമം അഗസ്റ്റിൻ നിർത്തി.

പക്ഷേ അദ്ദേഹം അപ്പോഴും കാമത്തിന്റെ അടിമയായിരുന്നു. പാപത്തിൽ നിന്ന് വ്യതിചലിക്കാതെ യേശുവിലേക്ക് തിരിയാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, എങ്കിലും ലൈംഗിക അധാർമികതയുമായുള്ള പോരാട്ടം തുടർന്നുകൊണ്ടിരുന്നു. നിസ്സഹായനായ അഗസ്റ്റിൻ ദൈവത്തോടു പ്രാർത്ഥിച്ചു, ”എനിക്ക് വിശുദ്ധി നൽകേണമേ . . . പക്ഷേ ഇതുവരെ ആയില്ല.”

അഗസ്റ്റിൻ ഇടറി, രക്ഷയ്ക്കും പാപത്തിനും ഇടയിൽ പിച്ചിച്ചീന്തപ്പെട്ടു, ഒടുവിൽ പോരാടിത്തളർന്നു. യേശുവിലേക്ക് തിരിഞ്ഞ മറ്റുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹം തന്റെ ബൈബിൾ റോമർ 13:13-14 ലേക്ക് തുറന്നു. ”പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്‌കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.”

അത് പ്രയോജനം ചെയ്തു. ദൈവം ആ ദൈവനിശ്വാസീയ വാചനങ്ങൾ ഉപയോഗിച്ച് അഗസ്റ്റിന്റെ കാമച്ചങ്ങല തകർത്ത് അവനെ ”പുത്രന്റെ രാജ്യത്തിൽ” ആക്കി. ‘അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു” (കൊലൊസ്യർ 1:13-14). അഗസ്റ്റിൻ ഒരു ബിഷപ്പായിത്തീർന്നു എങ്കിലും പ്രശസ്തിയും കാമവും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നതു തുടർന്നു. എന്നാൽ പാപം ചെയ്യുമ്പോൾ ആരെ സമീപിക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം യേശുവിങ്കലേക്കു ിരിഞ്ഞു. നിങ്ങളോ?