നിരന്തരമായ സ്‌നേഹം
അതികഠിനമായ ചൂടുള്ള ഒരു വിദേശരാജ്യത്തെ ജോലിക്കുശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഒരു കുടുംബം അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്ത് മാസങ്ങളോളം പാര്‍ത്തു - അതു ശീതകാലമായിരുന്നു. അവരുടെ പത്തു മക്കളില്‍ മിക്കവരും മഞ്ഞിന്റെ പ്രകൃതി ഭംഗി കാണുന്നത് ഇതാദ്യമായിട്ടായിരുന്നു.
എന്നാല്‍ ഇവിടെ ശൈത്യകാലത്തെ അതിജീവിക്കാന്‍ കോട്ട്, കൈയ്യുറ, ബൂട്ട് ഉള്‍പ്പെടെ ധാരാളം ചൂടുവസ്ത്രങ്ങള്‍ ആവശ്യമാണ്. ഒരു വലിയ കുടുംബത്തെ സംബന്ധിച്ചിടത്തോളം, കഠിനമായ ശൈത്യകാലത്തെ അതിജീവിക്കുന്നതിനാവശ്യമായ വസ്ത്രങ്ങള്‍ വാങ്ങുക എന്നത് വളരെ ചെലവേറിയ കാര്യമാണ്. എന്നാല്‍ ദൈവം അവര്‍ക്കുവേണ്ടി കരുതി. ആദ്യം, ഒരു അയല്‍ക്കാരന്‍ പാദരക്ഷകളും പിന്നീട് മഞ്ഞു പാന്റുകളും പിന്നെ തൊപ്പികളും കയ്യുറകളും കൊണ്ടുവന്നു. കുടുംബത്തിലെ ഓരോ അംഗത്തിനും പന്ത്രണ്ട് വലുപ്പത്തിലുള്ള പലതരം ചൂടു വസ്ത്രങ്ങള്‍ ശേഖരിച്ചു നല്കാന് ഒരു സുഹൃത്ത് അവളുടെ സഭയിലെ അംഗങ്ങളോട് ആവശ്യപ്പെട്ടു. മഞ്ഞുകാലം എത്തുമ്പോഴേക്കും കുടുംബത്തിന് ആവശ്യമുള്ളതെല്ലാം കൃത്യമായി ലഭിച്ചിരുന്നു.
ദൈവത്തെ സേവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന് ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുക എന്നതാണ്. നമ്മുടെ സ്വന്തം സമ്പത്തിന്റെ സമൃദ്ധിയില്‍ നിന്ന് മറ്റുള്ളവരെ സഹായിക്കാന്‍ 1 യോഹന്നാന്‍ 3:16-18 നമ്മെ പ്രോത്സാഹിപ്പിക്കുന്നു. യേശു ചെയ്തതുപോലെ ആളുകളെ സ്നേഹിക്കാനും കാണാനും നാം തുടങ്ങുമ്പോള്‍ യേശുവിനെപ്പോലെയാകാന്‍ സേവനം നമ്മെ സഹായിക്കുന്നു.
ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നതിനും ദൈവം പലപ്പോഴും തന്റെ മക്കളെ ഉപയോഗിക്കുന്നു. നാം മറ്റുള്ളവരെ സേവിക്കുമ്പോള്‍ അവരെ നാം പ്രോത്സാഹിപ്പിക്കുകയും അങ്ങനെ നമ്മുടെ തന്നെ ഹൃദയം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. തല്‍ഫലമായി, ദൈവം പുതിയ മാര്‍ഗ്ഗങ്ങളിലൂടെ സേവനത്തിനായി നമ്മെ സജ്ജരാക്കുക വഴി നമ്മുടെ വിശ്വാസം വളരുകയും ചെയ്യുന്നു (വാ. 18).
ആളുകള്‍ മറക്കുന്നു
അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഒരുപാട് ആവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ഒരു സ്ത്രീ തന്റെ പാസ്റ്ററോട് പരാതിപ്പെട്ടു. ''താങ്കള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?'' അവള് ചോദിച്ചു. 'ആളുകള്‍ മറക്കുന്നു' പ്രസംഗകന് മറുപടി നല്‍കി.
നമ്മുടെ മറവിക്കു ധാരാളം കാരണങ്ങളുണ്ട് - കാലപ്പഴക്കം, വാര്‍ദ്ധക്യം, അല്ലെങ്കില്‍ വളരെയധികം തിരക്ക്. പാസ്വേഡുകളും ആളുകളുടെ പേരുകളും കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം പോലും നാം മറക്കുന്നു. എന്റെ ഭര്‍ത്താവ് പറയുന്നു, ''എന്റെ തലച്ചോറില്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഇത്രത്തോളമേ ഉള്ളൂ. പുതിയ എന്തെങ്കിലും ഓര്‍മ്മിക്കുന്നതിനുമുമ്പ് ഞാന്‍ എന്തെങ്കിലും മായിച്ചുകളയണം.'
പ്രസംഗകന് പറഞ്ഞത് ശരിയായിരുന്നു. ആളുകള്‍ മറക്കുന്നു. അതിനാല്‍ ദൈവം നമുക്കുവേണ്ടി എന്തുചെയ്തുവെന്ന് ഓര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് നമുക്ക് പലപ്പോഴും ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്. യിസ്രായേല്യര്‍ക്കും സമാനമായ ഒരു പ്രവണത ഉണ്ടായിരുന്നു. അവര്‍ കണ്ട നിരവധി അത്ഭുതങ്ങള്‍ ഉണ്ടായിരുന്നിട്ടും, അവരോടുള്ള അവിടുത്തെ കരുതലിനെക്കുറിച്ച് അവരെ ഓര്‍മ്മപ്പെടുത്തേണ്ടിയിരുന്നു. ആവര്‍ത്തനം 8-ല്‍, യിസ്രായേല്യരെ അവിടുന്ന് മരുഭൂമിയില്‍ വെച്ച് വിശപ്പ് അനുഭവിക്കാന്‍ അനുവദിച്ചതും, പക്ഷേ എന്നിട്ട് എല്ലാ ദിവസവും അവര്‍ക്ക് അതിശയകരമായ ഒരു സൂപ്പര്‍ഫുഡ് - മന്ന - നല്കിയതും ദൈവം ഓര്‍മ്മിപ്പിക്കുന്നു. ഒരിക്കലും പഴകിപ്പോകാത്ത വസ്ത്രങ്ങള്‍ അവന്‍ അവര്‍ക്കു വിതരണം ചെയ്തു. പാമ്പുകളും തേളുകളും വിഹരിക്കുന്ന മരുഭൂമിയിലൂടെ അവന്‍ അവരെ നയിക്കുകയും ഒരു പാറയില്‍ നിന്ന് അവര്‍ക്കു വെള്ളം നല്‍കുകയും ചെയ്തു. അവര്‍ ദൈവത്തിന്റെ പരിപാലനത്തിലും കരുതലിലും എത്രമാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കിയതിനാല്‍ അവര്‍ താഴ്മ പഠിച്ചു (വാ. 2-4, 15-18).
ദൈവത്തിന്റെ വിശ്വസ്തത ''തലമുറ തലമുറയായി തുടരുന്നു'' (സങ്കീര്‍ത്തനം 100:5). നാം മറന്നുപോകുമ്പോഴെല്ലാം, അവന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കിയ രീതികളെക്കുറിച്ച് ചിന്തിക്കാം, അത് അവന്റെ നന്മയെയും വിശ്വസ്ത വാഗ്ദാനങ്ങളെയും ഓര്‍മ്മപ്പെടുത്തുന്നു.
ഉറപ്പും ധൈര്യവും ഉള്ളവന്
ഓരോ രാത്രിയും, ബാലനായ കാലേബ് കണ്ണുകള്‍ അടക്കുമ്പോള്‍, ഇരുട്ട് തന്നെ വലയം ചെയ്യുന്നതായി തോന്നിയിരുന്നു. കോസ്റ്റാറിക്കയിലെ മരവീടിന്റെ ഞരക്കം അവന്റെ മുറിയുടെ നിശബ്ദതയെ പതിവായി ഭഞ്ജിച്ചു. മേല്‍ക്കൂരയിലെ വവ്വാലുകള്‍ കൂടുതല്‍ സജീവമായി. അവന്റെ അമ്മ അവന്റെ മുറിയില്‍ ഒരു ലൈറ്റ് രാത്രി മുഴുവനും ഓണാക്കി വെച്ചിരുന്നു, എന്നിട്ടും ആ ബാലന് ഇരുട്ടിനെ ഭയപ്പെട്ടു. ഒരു രാത്രി കാലേബിന്റെ പിതാവ് അവന്റെ കിടക്കയുടെ ചവിട്ടുപടിയില്‍ ഒരു ബൈബിള്‍ വാക്യം ഒട്ടിച്ചുവെച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ''ദൈവമായ യഹോവ ... നിന്നോടുകൂടെ ഉള്ളതുകൊണ്ട്് ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്' (യോശുവ 1:9). ഓരോ രാത്രിയും കാലേബ് ആ വാക്കുകള്‍ വായിക്കാന്‍ തുടങ്ങി - അവന്‍ ആ മുറിവിട്ട് കോളേജില്‍ പോകും വരെ അതു തുടര്‍ന്നു.
മോശെ മരിച്ചതിനുശേഷം നേതൃത്വം യോശുവയിലേക്കു കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് യോശുവ 1-ല്‍ നാം വായിക്കുന്നു. ''ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക'' എന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനായി യോശുവയോടും യിസ്രായേലിനോടും ഇതു പലപ്രാവശ്യം ആവര്‍ത്തിക്കുന്നതായി കാണുന്നു (വാ. 6-7, 9). അനിശ്ചിതമായ ഒരു ഭാവിയെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്ക് ഭയം അനുഭവപ്പെട്ടു, എന്നാല്‍ ദൈവം അവനെ ഉറപ്പിച്ചുകൊണ്ടു പറഞ്ഞു, ''ഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന്‍ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല' (വാ. 5).
ഭയം ഉണ്ടാകുന്നത് സ്വാഭാവികമാണ്, പക്ഷേ നിരന്തരമായ ഭയത്തോടെ ജീവിക്കുന്നത് നമ്മുടെ ശാരീരികവും ആത്മീയവുമായ ആരോഗ്യത്തിന് ഹാനികരമാണ്. പുരാതന കാലത്തെ തന്റെ ദാസന്മാരെ ദൈവം പ്രോത്സാഹിപ്പിച്ചതുപോലെ, എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നവന് നിമിത്തം നമുക്കും ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കാം.
ദൂരേക്ക് അലഞ്ഞുപോകുക
ഒരു കന്നുകാലി ഫാമിന്റെ അടുത്തു പാര്‍ത്തിരുന്ന ഹാസ്യനടനായ മൈക്കിള്‍, മേച്ചലിനിടയില്‍ കൂട്ടംതെറ്റി അലഞ്ഞുതിരിയാനുള്ള പശുക്കളുടെ പ്രവണത ശ്രദ്ധിച്ചിരുന്നു. ഒരു പശു എല്ലായ്‌പ്പോഴും കൂടുതല്‍ ''പച്ചയായ മേച്ചില്‍പ്പുറങ്ങള്‍'' തേടി നീങ്ങിക്കൊണ്ടിരിക്കും. പറമ്പിന്റെ അരികിലെത്തിയ പശു ഒരു മരത്തിന്റെ കീഴെ തഴച്ചുവളരുന്ന കുറെ പുല്ല് കണ്ടെത്തിയേക്കാം. ആ വേലിയുടെ തകര്‍ന്ന ഭാഗത്തിനപ്പുറത്ത് ഒരു കൂട്ടം രുചികരമായ സസ്യജാലം കാണും. അപ്പോള്‍ പശു വേലിക്ക് അപ്പുറത്തേക്ക് ചാടിയിറങ്ങി റോഡിലെത്തും. അത് പതുക്കെപ്പതുക്കെ നടന്ന് കാണാതെപോകുന്ന അവസ്ഥയിലെത്തും.
അലഞ്ഞുതിരിയല്‍ പ്രശ്നത്തില്‍ പശുക്കള്‍ തനിച്ചല്ല. ആടുകളും അലഞ്ഞുനടക്കുന്നു, വഴിതെറ്റുന്ന കാര്യത്തില്‍ ഏറ്റവും വലിയ പ്രവണത മനുഷ്യര്‍ക്കാണ്.
ഒരുപക്ഷേ അതായിരിക്കാം ബൈബിളില്‍ ദൈവം നമ്മെ ആടുകളുമായി താരതമ്യപ്പെടുത്തുന്നതിന്റെ ഒരു കാരണം. അശ്രദ്ധമായ വിട്ടുവീഴ്ചകളിലൂടെയും മണ്ടന്‍ തീരുമാനങ്ങളിലൂടെയും സത്യത്തില്‍ നിന്ന് എത്ര ദൂരേക്കാണ് നാം വഴിതെറ്റിപ്പോയിരിക്കുന്നത് എന്നു മനസ്സിലാക്കാതെ നാം ഇഞ്ചിഞ്ചായി ദൈവത്തില്‍നിന്ന് അകന്നകന്നു പോകുന്നു.
നഷ്ടപ്പെട്ട ഒരു ആടിന്റെ കഥ യേശു പരീശന്മാരോടു പറഞ്ഞു. ഇടയനെ സംബന്ധിച്ചിടത്തോളം ആടിന് അത്രയേറെ മൂല്യമുണ്ടായിരുന്നതിനാല്‍ മറ്റ് ആടുകളെ ഉപേക്ഷിച്ചിട്ട് അലഞ്ഞുതിരിഞ്ഞ ഒന്നിനെ തിരഞ്ഞുപോയി. വഴിതെറ്റിപ്പോയതിനെ കണ്ടെത്തിയപ്പോള്‍ അവന്‍ ആഘോഷിച്ചു! (ലൂക്കൊസ് 15:1-7).
തന്നിലേക്ക് മടങ്ങിവരുന്നവരെ സംബന്ധിച്ച് ദൈവത്തിന്റെ സന്തോഷം ഇതാണ്. യേശു പറഞ്ഞു, ''കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിക്കുവിന്‍'' (വാ. 6). നമ്മെ രക്ഷിച്ച് വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ദൈവം ഒരു രക്ഷകനെ അയച്ചിട്ടുണ്ട്.
പോകാനനുവദിക്കുക
''നിങ്ങളുടെ പിതാവ് ക്രിയാത്മകമായി മരിച്ചുകൊണ്ടിരിക്കുകയാണ്,'' അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന നഴ്‌സ് പറഞ്ഞു. ''ക്രിയാത്മകമായി മരിക്കുക'' എന്നത് മരിക്കുന്ന പ്രക്രിയയുടെ അവസാന ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്, ഇത് എനിക്ക് ഒരു പുതിയ പദമായിരുന്നു. അത് ഏകാന്തമായ വണ്‍വേ റോഡിലൂടെ തനിയെ യാത്ര ചെയ്യുന്നത് പോലെ വിചിത്രമായി തോന്നി. എന്റെ അച്ഛന്റെ അവസാന ദിവസം, അദ്ദേഹത്തിന് ഇപ്പോഴും ഞങ്ങളെ കേള്‍ക്കാന്‍ കഴിയുമോ എന്ന് അറിയാതെ, ഞാനും ചേച്ചിയും അടുത്ത് കട്ടിലില്‍ ഇരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ മൊട്ടത്തലയില്‍ ഞങ്ങള്‍ ചുംബിച്ചു. ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ അദ്ദേഹത്തോടു മന്ത്രിച്ചു. ഞങ്ങള്‍ അദ്ദേഹത്തിന് ഒരു ഗാനം ആലപിക്കുകയും 23-ാം സങ്കീര്‍ത്തനം ഉദ്ധരിക്കുകയും ചെയ്തു. ഞങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നുവെന്നും ഞങ്ങളുടെ ഡാഡി ആയിരിക്കുന്നതിന് നന്ദിയുണ്ടെന്നും ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയം യേശുവിനോടു ചേരുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം, അദ്ദേഹത്തിന് പോകാമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ആ വാക്കുകള്‍ പറയുന്നത് പോകാനനുവദിക്കുന്നതിന്റെ വേദനാജനകമായ ആദ്യപടിയായിരുന്നു. കുറച്ച് മിനിറ്റുകള്‍ക്കുശേഷം ഞങ്ങളുടെ ഡാഡി സന്തോഷപൂര്‍വ്വം തന്റെ നിത്യഭവനത്തിലേക്ക് സ്വാഗതം ചെയ്യപ്പെട്ടു.
പ്രിയപ്പെട്ട ഒരാളുടെ അവസാന വിടപറയല്‍ വേദനാജനകമാണ്. തന്റെ നല്ല സുഹൃത്തായ ലാസര്‍ മരിച്ചപ്പോള്‍ യേശുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി (യോഹന്നാന്‍ 11:35). എന്നാല്‍ ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ ഉള്ളതിനാല്‍ ശാരീരിക മരണത്തിനപ്പുറം നമുക്ക് പ്രത്യാശയുണ്ട്. സങ്കീര്‍ത്തനം 116:15 പറയുന്നു, ദൈവത്തിന്റെ ''ഭക്തന്മാരുടെ'' - അവന്റെ വകയായിട്ടുള്ളവര്‍ - 'മരണം' അവനു വിലപ്പെട്ടതാണ്. അവര്‍ മരിക്കുന്നുവെങ്കിലും അവര്‍ വീണ്ടും ജീവിക്കും.
യേശു വാഗ്ദാനം ചെയ്യുന്നു, ''ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കുകയില്ല' (യോഹന്നാന്‍ 11:25-26). നാം എന്നേക്കും ദൈവസന്നിധിയില്‍ ആയിരിക്കും എന്നറിയുന്നത് എന്ത് ആശ്വാസമാണ് നല്‍കുന്നത്!
ഇഷ്ടപുത്രന്‍
എന്റെ ഭര്‍ത്താവിന്റെ സഹോദരന്‍ ഏകദേശം 2000 കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്, അദ്ദേഹത്തിന്റെ നര്‍മ്മബോധവും ദയയുള്ള ഹൃദയവും കാരണം അദ്ദേഹം എല്ലായ്‌പ്പോഴും കുടുംബത്തിലെ പ്രിയപ്പെട്ട അംഗമാണ്. എന്നിരുന്നാലും, അമ്മയുടെ കണ്ണുകളില്‍ അദ്ദേഹത്തിനുള്ള പ്രിയപ്പെട്ട പദവിയെക്കുറിച്ച് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ നല്ല അര്‍ത്ഥത്തില്‍ തമാശ പറയുന്നത് ഞാന്‍ ഓര്‍ക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ്, ''ഞാന്‍ അമ്മയുടെ പ്രിയപ്പെട്ടവന്‍'' എന്നെഴുതിയ ഒരു ടീ-ഷര്‍ട്ട് അവര്‍ അദ്ദേഹത്തിനു സമ്മാനിക്കുകപോലുമുണ്ടായി. സഹോദരങ്ങളുടെ ഇത്തരത്തിലുള്ള ബാലിശത നാമെല്ലാവരും ആസ്വദിക്കുന്നു എന്നതു ശരിയാണെങ്കിലും യഥാര്‍ത്ഥ പക്ഷപാതം തമാശയല്ല.
ഉല്പത്തി 37-ല്‍, യോസേഫിന് ഒരു ബഹുവര്‍ണ്ണ അങ്കി ഉണ്ടാക്കിക്കൊടുത്ത യാക്കോബിനെക്കുറിച്ച് നാം വായിക്കുന്നു - യോസേഫ് പ്രത്യേകതയുള്ളവനാണെന്ന് മറ്റു മക്കള്‍ക്കു സൂചന നല്‍കുന്നതായിരുന്നു അത് (വാ. 3). ''യോസഫ് എന്റെ പ്രിയപ്പെട്ട മകനാണ്'' എന്നാണ് കോട്ടിന്റെ സന്ദേശം വിളിച്ചുപറഞ്ഞത്.
പക്ഷപാതം പ്രകടിപ്പിക്കുന്നത് ഒരു കുടുംബം ദുര്‍ബലമാകുവാന്‍ കാരണമാകാം. യാക്കോബിന്റെ മാതാവായ റിബേക്ക തന്റെ മകന്‍ ഏശാവിനെക്കാള്‍ അധികം അവനെ അനുകൂലിച്ചത്്, രണ്ടു സഹോദരന്മാര്‍ തമ്മിലുള്ള കലഹത്തിലേക്ക് നയിച്ചു (25:28). യാക്കോബ് ഭാര്യ ലേയയെക്കാള്‍ ഭാര്യ റാഹേലിനോടു (യോേസഫിന്റെ അമ്മ) പക്ഷപാതം കാണിച്ചതുകൊണ്ട് വിയോജിപ്പും ഹൃദയവേദനയും ഭവനത്തില്‍ നിലനിന്നു (29: 30-31). യോസേഫിന്റെ സഹോദരന്മാര്‍ക്ക് ഇളയ സഹോദരനെ പുച്ഛിക്കാനും കൊലപാതകത്തിന് ഗൂഢാലോചന നടത്താനുമുള്ള അനാരോഗ്യകരമായ അടിത്തറയായിരുന്നു ഈ മാതൃക എന്നതില്‍ സംശയമില്ല (37:18).
നമ്മുടെ ബന്ധങ്ങളുടെ കാര്യം വരുമ്പോള്‍, വസ്തുനിഷ്ഠമായി പെരുമാറുന്നത് ചിലപ്പോള്‍ ബുദ്ധിമുട്ടായേക്കാം. എന്നാല്‍ നമ്മുടെ ലക്ഷ്യം എല്ലാവരോടും പക്ഷപാതരഹിതമായി പെരുമാറുക, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നമ്മെ സ്‌നേഹിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ വ്യക്തിയെയും സ്‌നേഹിക്കുക എന്നതായിരിക്കണം (യോഹന്നാന്‍ 13:34).
ആത്മാവിന്റെ അതേ താളത്തില്‍
പിയാനോ ട്യൂണര്‍ ഗംഭീരവും ലക്ഷണമൊത്തതുമായ പിയാനോ ട്യൂണ്‍ ചെയ്യുന്നതു കേട്ടിരുന്നപ്പോള്‍, അതേ പിയാനോയിലൂടെ 'ഹൗ ഗ്രേറ്റ് ദൗ ആര്‍ട്ട്' എന്ന് അവിശ്വസനീയമാംവിധം ആലപിച്ചു കേട്ടതിനെക്കുറിച്ചു ഞാന്‍ ചിന്തിച്ചു. എന്നാല്‍ ഇപ്പോള്‍ ഉപകരണം ട്യൂണ്‍ ചെയ്യേണ്ടതുണ്ട്. ചില നോട്ടുകള്‍ പിച്ചില്‍ ശരിയാണെങ്കിലും മറ്റുള്ളവ മൂര്‍ച്ചയുള്ളതോ പരന്നതോ ആയതിനാല്‍ അസുഖകരമായ ശബ്ദം സൃഷ്ടിക്കുന്നു. പിയാനോ ട്യൂണറിന്റെ ഉത്തരവാദിത്തം ഓരോ കീകളും ഒരേ ശബ്ദം പ്ലേ ചെയ്യുകയല്ല, മറിച്ച് ഓരോ നോട്ടിന്റെയും തനതായ ശബ്ദം മറ്റുള്ളവരുമായി സംയോജിപ്പിച്ച് മനോഹരവും ആകര്‍ഷണീയവുമാം വിധം മൊത്തത്തില്‍ സൃഷ്ടിക്കുമെന്ന് ഉറപ്പുനല്‍കുക എന്നതായിരുന്നു.
സഭയ്ക്കുള്ളില്‍പ്പോലും, അഭിപ്രായവ്യത്യാസത്തിന്റെ നോട്ടുകള്‍ നമുക്ക് നിരീക്ഷിക്കാനാകും. അതുല്യമായ അഭിലാഷങ്ങളോ കഴിവുകളോ ഉള്ള ആളുകള്‍ ഒരുമിച്ച് ചേരുമ്പോള്‍ അവ്യക്തമായ അപശബ്ദം സൃഷ്ടിക്കാന്‍ കഴിയും. ദൈവവുമായുള്ള കൂട്ടായ്മയും മറ്റുള്ളവരുമായുള്ള ബന്ധവും തകര്‍ക്കുന്ന ''ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ,'' എന്നിവയില്‍ നിന്നകന്നു നില്‍ക്കാന്‍ ഗലാത്യര്‍ 5 ല്‍ പൗലൊസ് വിശ്വാസികളോട് അപേക്ഷിച്ചു. പകരം ആത്മാവിന്റെ ഫലങ്ങളായ ''സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം'' (വാ. 20,22-23) എന്നിവ പുറപ്പെടുവിക്കാന്‍ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
നാം ആത്മാവിനാല്‍ ജീവിക്കുമ്പോള്‍, അപ്രധാനമായ കാര്യങ്ങളെച്ചൊല്ലി അനാവശ്യമായ ഭന്നിതകള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കുന്നത് നമുക്ക് എളുപ്പമായിരിക്കും. ഞങ്ങളുടെ പൊതുവായ ഉദ്ദേശ്യം നമ്മുടെ വ്യത്യാസങ്ങളെക്കാള്‍ വലുതായിരിക്കും. ദൈവത്തിന്റെ സഹായത്താല്‍, ഓരോരുത്തര്‍ക്കും കൃപയിലും ഐക്യത്തിലും വളരാന്‍ കഴിയും.
സന്തോഷത്തിന്റെ ചിന്തകള്‍
വിവിധ ആളുകളുമായുള്ള അഭിമുഖങ്ങളുടെ ഒരു ശേഖരത്തില്‍, അഭിമുഖകാരന്‍ അവരുമായി അവര്‍ കാത്തുസൂക്ഷിക്കുന്ന പ്രാധാന്യവും സന്തോഷവുമുള്ള ഒരൊറ്റ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ക്ക് ഒരിക്കലും വി്ട്ടുപിരിയാന്‍ കഴിയാത്ത ഒന്ന്.
ഇത് എന്നെ, എനിക്ക് ഏറ്റവും പ്രിയങ്കരമായതും എനിക്കു സന്തോഷം നല്‍കുന്നതുമായ സ്വത്തുക്കളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഒന്ന് നാല്‍പതു വര്‍ഷം മുമ്പ് എന്റെ അമ്മ സ്വന്തം കൈയക്ഷരത്തില്‍ എനിക്കെഴുതിയ ജന്മദിന കാര്‍ഡാണ്. മറ്റൊന്ന് എന്റെ മുത്തശ്ശിയുടെ ആഭരണപ്പെട്ടിയാണ്. മറ്റ് ആളുകളും അമൂല്യമായ ഓര്‍മ്മകളെ വിലമതിച്ചേക്കാം - അവരെ പ്രോത്സാഹിപ്പിച്ച അഭിനന്ദനം, ഒരു കൊച്ചുമകന്റെ ചിരി, അല്ലെങ്കില്‍ അവര്‍ തിരുവെഴുത്തില്‍ നിന്ന് ശേഖരിച്ച പ്രത്യേക ഉള്‍ക്കാഴ്ച.
എന്നിരുന്നാലും, നാം പലപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നത് വലിയ അസന്തുഷ്ടിയെ ഉളവാക്കിയ കാര്യങ്ങളാണ്: ഉത്കണ്ഠ - മറഞ്ഞിരിക്കുന്നു എങ്കിലും എളുപ്പത്തില്‍ വീണ്ടെടുക്കാവുന്നവ. കോപം - ഉപരിതലത്തിന് താഴെയാണെങ്കിലും ആഞ്ഞടിക്കാന്‍ തയ്യാറാണ്. നീരസം - നമ്മുടെ ചിന്തകളുടെ കാതലിനെ നിശബ്ദമായി നശിപ്പിക്കുന്നു.
അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയിലെ സഭയ്ക്ക് അയച്ച കത്തില്‍ ''ചിന്തിക്കാന്‍'' കൂടുതല്‍ നല്ല മാര്‍ഗം കാണിച്ചുകൊടുത്തു. സഭയിലെ ജനങ്ങളെ എപ്പോഴും സന്തോഷിപ്പിക്കാനും സൗമ്യത കാണിക്കാനും പ്രാര്‍ത്ഥനയില്‍ എല്ലാം ദൈവത്തിങ്കലേക്ക് കൊണ്ടുവരാനും അവന്‍ പ്രോത്സാഹിപ്പിച്ചു (ഫിലിപ്പിയര്‍ 4:4-9).
ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പൗലൊസിന്റെ പ്രോത്സാഹന വാക്കുകള്‍, ഇരുണ്ട ചിന്തകളെ പുറന്തള്ളാനും ക്രിസ്തുയേശുവില്‍ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കാത്തുസൂക്ഷിക്കാന്‍ ദൈവത്തിന്റെ സമാധാനത്തെ അനുവദിക്കാനും സഹായിക്കുന്നു (വാ. 7). നമ്മുടെ മനസ്സിനെ നിറയ്ക്കുന്ന ചിന്തകള്‍ സത്യവും ഘനമുള്ളതും നീതിയായതും നിര്‍മ്മലമായതും രമ്യമായതും സത്ക്കീര്‍ത്തിയായതും സത്ഗുണവും പുകഴ്ചയും ആകുമ്പോഴാണ് അവന്റെ സമാധാനം നമ്മുടെ ഹൃദയത്തില്‍ നിലനില്‍ക്കുന്നത് (വാ. 8).
നിങ്ങള്‍ക്കുള്ളതു കൊണ്ടുവരിക
'കല്ല് സൂപ്പ്,'' പല ഭാഷ്യങ്ങളുള്ള ഈ ഒരു പഴയ കഥ, ഒരു മനുഷ്യന്‍ വിശന്നുവലഞ്ഞ് ഒരു ഗ്രാമത്തില്‍ ചെന്നതിനെക്കുറിച്ചുള്ളതാണ്. എങ്കിലും ആരും അല്പം ഭക്ഷണം അയാള്‍ക്കു നല്‍കിയില്ല. അയാള്‍ ഒരു കല്ല് ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ഒഴിച്ച് അടുപ്പിനു മുകളില്‍വെച്ചു. അയാള്‍ 'സൂപ്പ്'' ഇളക്കാന്‍ തുടങ്ങുന്നത് ഗ്രാമവാസികള്‍ ആകാംക്ഷാപൂര്‍വ്വം വീക്ഷിച്ചു. ഒരാള്‍ രണ്ട് ഉരുളക്കിഴങ്ങ് സൂപ്പില്‍ ചേര്‍ക്കാനായി കൊടുത്തു. മറ്റൊരാള്‍ രണ്ടു കാരറ്റു നല്‍കി. ഒരാള്‍ ഉള്ളിയും മറ്റൊരാള്‍ ബാര്‍ലിയും നല്‍കി. ഒരു കൃഷിക്കാരന്‍ കുറച്ചു പാല്‍ സംഭാവന ചെയ്തു. ക്രമേണ 'കല്ലു സൂപ്പ്'' രുചികരമായ സൂപ്പായി മാറി.
പങ്കുവയ്ക്കലിന്റെ വിലയെക്കുറിച്ചുള്ളതാണ് ഈ കഥ എങ്കിലും നമുക്കുള്ളതു അതെത്ര അപ്രധാനമാണെങ്കിലും കൊണ്ടുവരുവാന്‍ എതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യോഹന്നാന്‍ 6:1-14 ല്‍, വലിയൊരു പുരുഷാരത്തിന്റെ നടുവില്‍, ഭക്ഷണം കൊണ്ടുവരണമെന്ന് ചിന്തയുണ്ടായിരുന്ന ഒരേയൊരു ബാലകനെക്കുറിച്ചു നാം വായിക്കുന്നു. അഞ്ച് അപ്പവും രണ്ടു മീനും അടങ്ങിയ ബാലകന്റെ ഈ കുഞ്ഞു പൊതി ശിഷ്യന്മാരെ സംബന്ധിച്ച് വലിയ ഉപയോഗം ഉള്ളതായിരുന്നില്ല. അന്നാല്‍ അത് സമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, യേശു അതിനെ വര്‍ദ്ധിപ്പിക്കുകയും വിശന്നുവലഞ്ഞ അയ്യായിരം പേരെ പോഷിപ്പിക്കുകയും ചെയ്തു.
'നിങ്ങള്‍ അയ്യായിരം പേരെ പോഷിപ്പിക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ അഞ്ചപ്പവും രണ്ടു മീനും കൊണ്ടുവന്നാല്‍ മാത്രം മതി'' എന്നൊരാള്‍ ഒരിക്കല്‍ പറഞ്ഞത് ഞാന്‍ കേള്‍ക്കുകയുണ്ടായി. യേശു ഒരു മനുഷ്യന്റെ ഭക്ഷണപ്പൊതി വാങ്ങി ആരുടെയും പ്രതീക്ഷയ്ക്കും സങ്കല്പത്തിനും അപ്പുറമായി അതിനെ വര്‍ദ്ധിപ്പിച്ചതുപോലെ (വാ. 11) അവന്‍ നമ്മുടെ കീഴ്‌പ്പെടുത്തിക്കൊടുത്ത പ്രയത്‌നങ്ങള്‍, താലന്തുകള്‍, സേവനം എന്നിവയെ സ്വീകരിക്കും. നമുക്കുള്ളത് എന്തോ അത് അവന്റെ അടുക്കല്‍ നാം കൊണ്ടുവരികയാണ് അവനാവശ്യം.
മനപ്പൂര്‍വ്വമായ ദയ
തന്റെ മക്കളോടുകൂടി ഏകയായി വിമാനം കയറിയ ഒരു യുവതിയായ മാതാവ്്, തൊഴിക്കുകയും കരയുകയും ചെയ്തുകൊണ്ടിരുന്ന തന്റെ മൂന്നുവയസ്സുകാരിയായ മകളെ ശാന്തായാക്കാന്‍ ഏറെ പാടുപെട്ടു. ആ സമയം നാലു മാസം പ്രായമുള്ള മകന്‍ വിശന്നു കരയാന്‍ തുടങ്ങി.
പെട്ടെന്ന് അടുത്ത സീറ്റിലിരുന്ന യാത്രക്കാരന്‍ കുഞ്ഞിനെ പിടിക്കാമെന്ന് ഏറ്റു-ആ സമയം ജെസിക്കാ മകളെ ശാന്തയാക്കി, സീറ്റ് ബെല്‍റ്റിട്ടിരുത്തി. തുടര്‍ന്ന് ജെസീക്ക കുഞ്ഞിനു പാലുകൊടുത്തുകൊണ്ടിരുന്നപ്പോള്‍ ആ യാത്രക്കാരന്‍ - ഒരു പിതാവെന്ന നിലയിലുള്ള തന്റെ ആരംഭകാലത്തെ ഓര്‍ത്തുകൊണ്ട് - മകളെ ചിത്രത്തിനു നിറം കൊടുക്കാന്‍ സഹായിച്ചു. അടുത്ത കണക്ടിംഗ് ഫ്ളൈറ്റിലും ആവശ്യമെങ്കില്‍ തന്റെ സഹായം ആ മനുഷ്യന്‍ വാഗ്ദാനം ചെയ്തു.
'ഇതില്‍ ദൈവത്തിന്റെ കരം ഞാന്‍ കണ്ടു' ജെസിക്കാ അയവിറക്കി. ആരുടെയെങ്കിലും അടുത്ത് ഞങ്ങളെ ഇരുത്താമായിരുന്നു, എങ്കിലും ഞാന്‍ കണ്ടുമുട്ടിയതില്‍വെച്ചേറ്റവും നല്ല മനുഷ്യന്റെ അടുത്താണ് ഞങ്ങളെ ഇരുത്തിയത്.'
2 ശമൂവേല്‍ 9 ല്‍, മനപ്പൂര്‍വ്വമായ ദയ എന്നു ഞാന്‍ വിളിക്കുന്ന കാര്യത്തിന്റെ മറ്റൊരു ഉദാഹരണം നാം വായിക്കുന്നു. ശൗല്‍ രാജാവും അവന്റെ മകന്‍ യോനാഥാനും കൊല്ലപ്പെട്ടശേഷം, തന്റെ സിംഹാസനത്തിനു വെല്ലുവിളിയായിത്തീര്‍ന്നേക്കാവുന്ന എല്ലാവരെയും ദാവീദ് കൊല്ലുമെന്ന് ചിലര്‍ പ്രതീക്ഷിച്ചു. പകരം അവന്‍ ചോദിച്ചത്, 'ഞാന്‍ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തില്‍ ആരെങ്കിലും ഉണ്ടോ?'' എന്നാണ് (വാ. 3). തുടര്‍ന്ന് യോനാഥാന്റെ മകനായ മെഫീബോശെത്തിനെ ദാവീദിന്റെ മുമ്പില്‍ കൊണ്ടുവരികയും ദാവീദ് അവന്റെ അവകാശം അവനു പുനഃസ്ഥാപിച്ചു കൊടുക്കുകയും - അവനെ സ്വന്ത മകന്‍ എന്നപോലെ - തന്റെ മേശയിങ്കല്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു (വാ. 11).
ദൈവത്തിന്റെ അളവറ്റ ദയയുടെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മനപ്പൂര്‍വ്വമായ ദയ കാണിക്കുന്നതിനുള്ള അവസരങ്ങള്‍ നമുക്കന്വേഷിക്കാം (ഗലാത്യര്‍ 6:10).