നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജെന്നിഫര്‍ ബെന്‍സണ്‍ ഷുള്‍ട്ട്

സന്തോഷകരമായ പഠനം

ഇന്ത്യയിലെ മൈസൂർ നഗരത്തിൽ, രണ്ടു ട്രെയിൻ കോച്ചുകൾ പരസ്പരം ബന്ധിപ്പിച്ചു നിർമ്മിച്ച ഒരു സ്കൂൾ ഉണ്ട്. ഉപേക്ഷിച്ച കോച്ചുകൾ വാങ്ങി പുനർനിർമ്മിക്കാൻ പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകർ സൗത്ത് വെസ്‌റ്റേൺ റെയിൽവേ കമ്പനിയുമായി ചേർന്നു പ്രവർത്തിച്ചു. യൂണിറ്റുകൾ പ്രധാനമായും വലിയ ലോഹപ്പെട്ടികളായിരുന്നു, എങ്കിലും തൊഴിലാളികൾ അവയിൽ കൈവരികളും ഫാനുകളും ലൈറ്റുകളും ഡെസ്‌കുകളും സ്ഥാപിച്ച് ഉപയോഗ യോഗ്യമാക്കി. തൊഴിലാളികൾ ചുവരുകൾ പെയിന്റു ചെയ്യുകയും അകത്തും പുറത്തും വർണ്ണാഭമായ ചുവർച്ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. അതിശയകരമായ പരിവർത്തനം സംഭവിച്ചതിനാൽ ഇപ്പോൾ അറുപത് വിദ്യാർത്ഥികൾ അവിടെ ക്ലാസുകളിൽ പങ്കെടുക്കുന്നു.

''നിങ്ങളുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുക'' എന്ന അപ്പൊസ്തലനായ പൗലൊസിന്റെ കല്പന നാം പാലിക്കുമ്പോൾ അതിലും അതിശയകരമായ ഒന്ന് സംഭവിക്കുന്നു (റോമർ 12:2). ലോകത്തിൽ നിന്നും അതിന്റെ വഴികളിൽ നിന്നും നമ്മെ അഴിച്ചുമാറ്റാൻ പരിശുദ്ധാത്മാവിനെ നാം അനുവദിക്കുമ്പോൾ, നമ്മുടെ ചിന്തകളും മനോഭാവങ്ങളും മാറാൻ തുടങ്ങുന്നു. നാം കൂടുതൽ സ്‌നേഹമുള്ളവരും കൂടുതൽ പ്രത്യാശയുള്ളവരും ആന്തരിക സമാധാനം നിറഞ്ഞവരുമായിത്തീരുന്നു (8:6).

മറ്റൊന്നുകൂടി സംഭവിക്കുന്നു. ഈ പരിവർത്തന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, പലപ്പോഴും ഒരു ട്രെയിൻ യാത്രയേക്കാൾ കൂടുതൽ നിർത്തലുകളും പുറപ്പെടലുകളും ഉണ്ടെങ്കിലും, നമ്മുടെ ജീവിതത്തെക്കുറിച്ച് ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ പ്രക്രിയ നമ്മെ സഹായിക്കുന്നു. ''ദൈവഹിതം എന്തെന്നു തിരിച്ചറിയാൻ പഠിക്കുന്ന'' ഒരു സ്ഥലത്തേക്ക് അത് നമ്മെ കൊണ്ടുപോകുന്നു (12:2). അവിടുത്തെ ഹിതം പഠിക്കുന്നതിൽ പ്രത്യേകതകൾ ഉൾപ്പെടാം അല്ലെങ്കിൽ ഉൾപ്പെടാതിരിക്കാം, പക്ഷേ അതിൽ എല്ലായ്‌പ്പോഴും അവന്റെ സ്വഭാവത്തോടും ലോകത്തിലെ അവന്റെ പ്രവർത്തനത്തോടും നമ്മെത്തന്നെ അനുരൂപപ്പെടുത്തുന്നത് ഉൾപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ രൂപാന്തരപ്പെട്ട സ്‌കൂളിന്റെ പേരായ നാലി കാലി എന്നതിന് ''സന്തോഷകരമായ പഠനം'' എന്നാണർത്ഥം. ദൈവത്തിന്റെ രൂപാന്തരശക്തി എങ്ങനെയാണ് അവന്റെ ഹിതത്തിന്റെ സന്തോഷകരമായ പഠനത്തിലേക്ക് നിങ്ങളെ നയിക്കുന്നത്?

ആത്യന്തിക സൗഖ്യദായകൻ

ഒരു കുടുംബാംഗത്തിന്റെ കടുത്ത ഭക്ഷണ അലർജിക്കു ആശ്വാസം നൽകാൻ ചികിത്സ തുടങ്ങിയപ്പോൾ, ഞാൻ വളരെ ആവേശഭരിതയാകുകയും അതിനെക്കുറിച്ച് സദാസമയവും സംസാരിക്കുകയും ചെയ്തു. തീവ്രമായ പ്രക്രിയയെക്കുറിച്ച് ഞാൻ വിവരിക്കുകയും പ്രോഗ്രാം സൃഷ്ടിച്ച ഡോക്ടറെ പ്രശംസിക്കുകയും ചെയ്തു. അവസാനം, ചില സുഹൃത്തുക്കൾ പറഞ്ഞു, ''എല്ലായ്‌പ്പോഴും രോഗസൗഖ്യത്തിനുള്ള ബഹുമതി ദൈവത്തിന് ലഭിക്കണമെന്നാണ് ഞങ്ങൾ കരുതുന്നത്.'' അവരുടെ പ്രസ്താവന എന്നെ ഒരു നിമിഷം നിശ്ചലയാക്കി. ആത്യന്തിക സൗഖ്യദായകനിൽ നിന്ന് ഞാൻ കണ്ണുകൾ മാറ്റി രോഗസൗഖ്യത്തെ ഒരു വിഗ്രഹമാക്കി മാറ്റിയോ?

ദൈവം അവരെ സുഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന താമ്രസർപ്പത്തിനു ധൂപം കാട്ടാൻ തുടങ്ങിയപ്പോൾ, യിസ്രായേൽ ജനം സമാനമായ ഒരു കെണിയിൽ വീണു. ഹിസ്‌ക്കീയാവ് അതു വിഗ്രഹാരാധനയാണെന്നു തിരിച്ചറിഞ്ഞ് ''മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെ ഉടച്ചുകളഞ്ഞതുവരെ'' (2 രാജാക്കന്മാർ 18:4) ഈ ആരാധന അവർ നടത്തിവന്നു.

അനവധി നൂറ്റാണ്ടുകൾക്ക് മുമ്പ്, ഒരു കൂട്ടം വിഷസർപ്പങ്ങൾ യിസ്രായേൽ പാളയത്തെ ആക്രമിച്ചു. സർപ്പങ്ങൾ ആളുകളെ കടിച്ചു, പലരും മരിച്ചു (സംഖ്യാപുസ്തകം 21:6). ആത്മീയ കലാപമാണ് പ്രശ്‌നത്തിനു കാരണമായതെങ്കിലും ആളുകൾ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചു. ദൈവം കരുണ കാണിക്കുകയും, ഒരു പിച്ചള സർപ്പത്തെ നിർമ്മിച്ച് ഒരു കൊടിമരത്തിൽ ഉറപ്പിക്കാനും എല്ലാവർക്കും കാണത്തക്കവിധം ഉയർത്തി നാട്ടാനും ദൈവം മോശെയോട് നിർദ്ദേശിച്ചു. കടിയേറ്റ ആളുകൾ അതിനെ നോക്കിയപ്പോൾ അവർ സൗഖ്യം പ്രാപിച്ചു (വാ. 4-9).

നിങ്ങൾക്ക് ദൈവം നൽകിയ ദാനങ്ങളെക്കുറിച്ച് ചിന്തിക്കുക. അവയിൽ ഏതെങ്കിലും, അവന്റെ കാരുണ്യത്തിന്റെയും കൃപയുടെയും തെളിവുകൾ ആകുന്നതിനുപകരം ആരാധനാ വസ്തുക്കളായിത്തീർന്നിട്ടുണ്ടോ? എല്ലാ നല്ല ദാനങ്ങളുടെയും ഉറവിടമായ (യാക്കോബ് 1:17) നമ്മുടെ പരിശുദ്ധനായ ദൈവം മാത്രമാണ് ആരാധനയ്ക്കു യോഗ്യൻ.

ദൈവത്തെ ബഹുമാനിക്കുന്നതു തിരഞ്ഞെടുക്കുക

ലിയോ ടോള്‍സ്റ്റോയിയുടെ ഫാമിലി ഹാപ്പിനെസ് എന്ന നോവലില്‍, പ്രധാന കഥാപാത്രങ്ങളായ സെര്‍ജിയും മാഷയും, മാഷ ചെറുപ്പവും ആകര്‍ഷകയുമായിരുന്നപ്പോഴാണ് കണ്ടുമുട്ടുന്നത്. മാഷ ഗ്രാമീണ പശ്ചാത്തലത്തിലുള്ള തനി നാടന്‍ പെണ്‍കുട്ടിയാണ്. സെര്‍ജിയാകട്ടെ പ്രായമുള്ളവനും ധാരാളം യാത്ര ചെയ്യുന്നവനും ലോകപരിചയമുള്ളവനുമായ ബിസ്സിനസുകാരനും. കാലക്രമേണ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു.

അവര്‍ നാട്ടിന്‍പുറത്തു സ്ഥിരതാമസമാക്കുന്നു, പക്ഷേ മാഷയ്ക്ക് അവളുടെ ചുറ്റുപാടുകളില്‍ മടുപ്പുളവാകുന്നു. അവളെ ആരാധിക്കുന്ന സെര്‍ജി, സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗിലേക്ക് ഒരു യാത്ര ക്രമീകരിക്കുന്നു. അവിടെ, മാഷയുടെ സൗന്ദര്യവും മനോഹാരിതയും അവളെ തല്‍ക്ഷണം പ്രശസ്തയാക്കുന്നു. ദമ്പതികള്‍ നാട്ടിലേക്കു മടങ്ങാന്‍ തയ്യാറാകുന്നതിനിടയില്‍, ഒരു രാജകുമാരന്‍ അവളെ കാണാന്‍ ആഗ്രഹിച്ച് പട്ടണത്തിലെത്തുന്നു. മാഷയെ നിര്‍ബന്ധിച്ച് തന്നോടൊപ്പം കൊണ്ടുപോകാന്‍ കഴിയുമെന്നു സെര്‍ജിക്ക് അറിയാമെങ്കിലും ഒരു തീരുമാനമെടുക്കാന്‍ അയാള്‍ അവളെ അനുവദിക്കുന്നു. അവള്‍ രാജകുമാരനോടൊപ്പം താമസിക്കുന്നതു തിരഞ്ഞെടുക്കുന്നു, അവളുടെ വിശ്വാസവഞ്ചന സെര്‍ജിയുടെ ഹൃദയത്തെ തകര്‍ക്കുന്നു.

സെര്‍ജി ചെയ്തതുപോലെ, തന്നോടു വിശ്വസ്തരായിരിക്കാന്‍ ദൈവം ഒരിക്കലും നമ്മെ നിര്‍ബന്ധിക്കുന്നില്ല. അവിടുന്നു നമ്മെ സ്‌നേഹിക്കുന്നതിനാല്‍ അവിടുത്തെ തിരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ അവിടുന്നു നമ്മെ അനുവദിക്കുന്നു. നമ്മുടെ ആദ്യ തിരഞ്ഞെടുപ്പ് നമ്മുടെ പാപത്തിനു പരിഹാരമായിത്തീര്‍ന്ന തന്റെ പുത്രനായ യേശുക്രിസ്തുവിനെ ( യോഹന്നാന്‍ 4:9-10) നാം സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നു. അതിനുശേഷവും, നമുക്ക് ആജീവനാന്തം തീരുമാനമെടുക്കാനുണ്ട്.

ദൈവത്തിന്റെ ആത്മാവു നമ്മെ നയിക്കുന്നതുപോലെ നാം ദൈവത്തോടുള്ള വിശ്വസ്തത തിരഞ്ഞെടുക്കുമോ അതോ ലോകം നമ്മെ വശീകരിക്കാന്‍ അനുവദിക്കുമോ? ദാവീദിന്റെ ജീവിതം പൂര്‍ണ്ണതയുള്ളതായിരുന്നില്ല, എന്നാല്‍ 'യഹോവയുടെ വഴികള്‍' പിന്തുടരുന്നതിനെക്കുറിച്ചും അങ്ങനെ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നല്ല ഫലങ്ങളെക്കുറിച്ചും അവന്‍ പലപ്പോഴും എഴുതിയിട്ടുണ്ട് (സങ്കീര്‍ത്തനം 18:21-24). നമ്മുടെ തിരഞ്ഞെടുപ്പുകള്‍ ദൈവത്തെ ബഹുമാനിക്കുമ്പോള്‍, ദാവീദ് വിവരിച്ച അനുഗ്രഹം നമുക്ക് അനുഭവിക്കാന്‍ കഴിയും - നിഷ്‌കളങ്കനോടു നീ നിഷ്‌കളങ്കനായിരിക്കും.

നമ്മുടെ പ്രശ്‌നങ്ങളേക്കാള്‍ വലിയവന്‍

ദിനോസറുകള്‍ ജീവിച്ചിരുന്നപ്പോള്‍ എങ്ങനെയായിരുന്നുവെന്നാണു നിങ്ങള്‍ സങ്കല്പിക്കുന്നത്? വലിയ പല്ലുകള്‍? ശല്ക്കങ്ങള്‍ നിറഞ്ഞ ത്വക്ക്? നീണ്ട വാല്? വംശനാശം സംഭവിച്ച ഈ ജീവികളെ ഒരു കലാകാരി വലിയ ചുവര്‍ച്ചിത്രങ്ങളില്‍ പുനര്‍നിര്‍മ്മിക്കുന്നു. അവളുടെ വലിയ ചിത്രങ്ങളിലൊന്നിന് ഇരുപതടിയിലധികം ഉയരവും അറുപതടി നീളവുമുണ്ട്. അതിന്റെ വലിപ്പം കാരണം, സാം നോബിള്‍ ഒക്ലഹോമ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ അതു സ്ഥാപിക്കുന്നതിനായി വിദഗ്ധരുടെ ഒരു വലിയ സംഘം വേണ്ടിവന്നു.

ദിനോസറുകളുടെ മുമ്പില്‍ നാം എത്ര ചെറുതാണ് എന്നു ചിന്തിക്കാതെ, ഈ ചുവര്‍ച്ചിത്രത്തിനു മുമ്പില്‍ നില്‍ക്കാന്‍ പ്രയാസമാണ്. ''നദീഹയം'' (ഇയ്യോബ് 40:15) എന്ന ശക്തനായ മൃഗത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വിവരണം വായിക്കുമ്പോള്‍ എനിക്കു സമാനമായ ഒരു തോന്നലാണുണ്ടാകുന്നത്. ഈ ഭീമന്‍ കക്ഷി,  കാളയെപ്പോലെ പുല്ലുതിന്നുന്നതാണ്; അതിന്റെ വാലിന് ഒരു മരത്തിന്റെ വലിപ്പമുണ്ട്. അവന്റെ അസ്ഥികള്‍ ഇരുമ്പ് പൈപ്പുകള്‍ പോലെയായിരുന്നു. അതു കുന്നിന്‍ ചരിവില്‍ മേഞ്ഞുനടക്കുകയും ഇടയ്ക്കിടെ ചതുപ്പിലിറങ്ങി വിശ്രമിക്കുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ നദീഹയം ഒരിക്കലും പുരികം ചുളിച്ചില്ല.

ഈ അസാധാരണ സൃഷ്ടിയെ അതിന്റെ സ്രഷ്ടാവിനൊഴികെ ആര്‍ക്കും മെരുക്കുവാന്‍ കഴിയില്ല (വാ. 19). ഇയ്യോബിന്റെ പ്രശ്‌നങ്ങള്‍ അവന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ഒരു സമയത്താണ് ദൈവം ഈ സത്യം ഇയ്യോബിനെ ഓര്‍മ്മിപ്പിച്ചത്. ദുഃഖവും പരിഭ്രാന്തിയും നിരാശയും അവന്റെ കാഴ്ചപ്പാടിനെ തടഞ്ഞപ്പോള്‍ അവന്‍ ദൈവത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ദൈവത്തിന്റെ പ്രതികരണം, ഇയ്യോബിനെ കാര്യങ്ങളുടെ യഥാര്‍ത്ഥ വലിപ്പം കാണാന്‍ സഹായിച്ചു. ദൈവം തന്റെ എല്ലാ പ്രശ്‌നങ്ങളെക്കാളും വലിയവനും തനിക്കു സ്വന്തമായി പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശക്തനുമായിരുന്നു. അവസാനം, ''നിനക്കു സകലവും കഴിയുമെന്നും ... ഞാന്‍ അറിയുന്നു''  (42:2) എന്ന് ഇയ്യോബ് സമ്മതിച്ചു.

വീണ്ടും തഴച്ചുവളരുക

ആവശ്യത്തിനു സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നതിനാല്‍, കാലിഫോര്‍ണിയയിലെ ആന്റലോപ് താഴ്‌വര, ഫിഗുവെറോവ പര്‍വ്വതം എന്നിവിടങ്ങളില്‍ വര്‍ണ്ണാഭമായ കാട്ടുപൂക്കള്‍ പരവതാനി തീര്‍ക്കുന്നു. എന്നാല്‍ വരള്‍ച്ച ബാധിക്കുമ്പോള്‍ എന്തു സംഭവിക്കും? ചില കാട്ടുപൂക്കള്‍, അവയുടെ വിത്തുകള്‍ മണ്ണിനു മുകളില്‍ വന്ന് പൂക്കുന്നതിന് അനുവദിക്കുന്നതിനു പകരം, വലിയ അളവില്‍ വിത്തുകള്‍ മണ്ണിനടിയില്‍  സംഭരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വരള്‍ച്ചയ്ക്കു ശേഷം ഈ സസ്യങ്ങള്‍ തങ്ങള്‍ സംരക്ഷിച്ച വിത്തുകള്‍ ഉപയോഗിച്ചു വീണ്ടും തഴച്ചുവളരാന്‍ തുടങ്ങുന്നു.

പുരാതന യിസ്രായേല്യര്‍, കഠിനമായ സാഹചര്യങ്ങള്‍ക്കിടയിലും മിസ്രയീമില്‍ അഭിവൃദ്ധി പ്രാപിച്ചു. ഊഴിയ വിചാരകന്മാര്‍ വയലുകളില്‍ ജോലി ചെയ്യാനും ഇഷ്ടികകള്‍ ഉണ്ടാക്കാനും അവരെ നിര്‍ബന്ധിച്ചു. ദയയില്ലാത്ത മേല്‍വിചാരകര്‍ ഫറവോനുവേണ്ടി വന്‍ നഗരങ്ങള്‍ പണിയുവാന്‍ അവരോടാവശ്യപ്പെട്ടു. മിസ്രയീമിലെ രാജാവ്, അവരുടെ ജനസംഖ്യ കുറയ്ക്കുന്നതിനായി ശിശുഹത്യയ്ക്കു മുതിര്‍ന്നു. എന്നിരുന്നാലും, ദൈവം അവരെ നിലനിര്‍ത്തിയതിനാല്‍, 'അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ദ്ധിച്ചു' (പുറപ്പാട് 1:12). മിസ്രയീമിലെ യിസ്രായേല്‍പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജനസംഖ്യ 2 ദശലക്ഷമോ അതില്‍ കൂടുതലോ ആയി വര്‍ദ്ധിച്ചുവെന്ന് പല ബൈബിള്‍ പണ്ഡിതന്മാരും കണക്കാക്കുന്നു.

അന്ന് തന്റെ ജനത്തെ സംരക്ഷിച്ച ദൈവം ഇന്നും നമ്മെ താങ്ങുന്നു. ഏതു സാഹചര്യത്തിലും ദൈവത്തിനു നമ്മെ സഹായിക്കാന്‍ കഴിയും. മറ്റൊരു ധാതുവില്‍ എങ്ങനെ നിലനില്‍ക്കുമെന്നതിനെക്കുറിച്ച് നാം വിഷമിച്ചേക്കാം. എന്നാല്‍ 'ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന'' ദൈവത്തിനു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നു ബൈബിള്‍ ഉറപ്പു നല്‍കുന്നു (മത്തായി 6:30). 

തികവില്ലാത്ത പദ്ധതികള്‍

ഒരു പുതിയ കമ്മ്യൂണിറ്റി സെന്ററിന്റെ താഴത്തെ നിലയിലുള്ള ഒരു ലൈബ്രറി ഞാന്‍ പുസ്തകങ്ങള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, മുറിയെ കുലുക്കിക്കൊണ്ട് എന്തോ പൊട്ടിത്തകരുന്ന ശബ്ദം മുകളില്‍നിന്നു കേട്ടു. അല്പസമയത്തിനുശേഷം അതു വീണ്ടും സംഭവിച്ചു, പിന്നീട് വീണ്ടും. അസ്വസ്ഥനായ ലൈബ്രേറിയന്‍ ഒടുവില്‍ വിശദീകരിച്ചു: ഒരു ഭാരോദ്വഹനസ്ഥാപനം ലൈബ്രറിക്കു നേരെ മുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, ആരെങ്കിലും ഭാരം താഴേക്കിടുമ്പോഴെല്ലാം ഈ ശബ്ദം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കിടെക്റ്റുകളും ഡിസൈനര്‍മാരും ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്താണ് ഈ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതെങ്കിലും, ഇത്തരം ശബ്ദകോലാഹലങ്ങള്‍ ഉള്ളിടത്തുനിന്നകലെ വായനശാല ക്രമീകരിക്കുന്ന കാര്യം ആരോ മറന്നുപോയി!

ജീവിതത്തിലും നമ്മുടെ പദ്ധതികള്‍ പലപ്പോഴും പരാജയപ്പെടാറുണ്ട്. പ്രധാനപ്പെട്ട പരിഗണനകള്‍ നമ്മള്‍ അവഗണിക്കുന്നു. നമ്മുടെ പദ്ധതികള്‍ എല്ലായ്‌പ്പോഴും അപകടങ്ങള്‍ക്കോ ആശ്ചര്യങ്ങള്‍ക്കോ കാരണമാകണമെന്നില്ല. സാമ്പത്തികപരാജയങ്ങള്‍, സമയനഷ്ടം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ആസൂത്രണം നമ്മെ സഹായിക്കുന്നുണ്ടെങ്കിലും, ഏറ്റവും ആസൂത്രിതമായ തന്ത്രങ്ങള്‍ക്കുപോലും നമ്മുടെ ജീവിതത്തില്‍നിന്ന് എല്ലാ പ്രശ്‌നങ്ങളെയും ഇല്ലാതാക്കാന്‍ കഴിയില്ല. നാം ജീവിക്കുന്നത് ഏദനുശേഷമുള്ള ഒരു ലോകത്താണ്.

ദൈവത്തിന്റെ സഹായത്തോടെ, ഭാവിയെ വിവേകപൂര്‍വ്വം പരിഗണിക്കുന്നതും (സദൃശവാക്യങ്ങള്‍ 6:6-8) പ്രതിസന്ധികളോടു പ്രതികരിക്കുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താന്‍ നമുക്കു കഴിയും. നമ്മുടെ ജീവിതത്തിലേക്ക് അവിടുന്ന് അനുവദിക്കുന്ന കഷ്ടതയ്ക്ക് പലപ്പോഴും ദൈവത്തിന് ഒരു ലക്ഷ്യമുണ്ട്. നമ്മില്‍ ക്ഷമ വളര്‍ത്തുന്നതിനോ നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനോ, അല്ലെങ്കില്‍ നമ്മെ അവിടുത്തോട് അടുപ്പിക്കുന്നതിനോ അവിടുന്ന് അതിനെ ഉപയോഗിച്ചേക്കാം. 'മനുഷ്യന്റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും'' (സദൃശവാക്യങ്ങള്‍ 19:21) എന്നു ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും യേശുവിനു സമര്‍പ്പിക്കുമ്പോള്‍, നമ്മിലും നമ്മിലൂടെയും അവിടുന്ന് എന്താണു പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അവിടുന്നു കാണിച്ചുതരും.

വളരെ വലിയ ഒന്ന്

ഇംഗ്ലണ്ടിലെ സതാംപ്ടണിലുള്ള ഒക്ടോബര്‍ ബുക്‌സ് എന്ന പുസ്തകശാലയിലെ സാധനങ്ങള്‍, തെരുവിന്റെ അപ്പുറത്തുള്ള മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതിനായി ഇരുനൂറിലധികം സന്നദ്ധപ്രവര്‍ത്തകര്‍ സഹായിച്ചു. സഹായികള്‍ ഫുട്പാത്തില്‍ നിരന്നു നിന്നുകൊണ്ട് ഒരു 'മനുഷ്യ കണ്‍വെയര്‍ ബെല്‍റ്റിലൂടെ'' പുസ്തകങ്ങള്‍ കൈമാറി. സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച ഒരു സ്‌റ്റോര്‍ ജീവനക്കാരന്‍ പറഞ്ഞു, 'ആളുകള്‍ [സഹായിക്കുന്നത്] കാണുന്നത് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു. . . . വലിയ ഒരു കാര്യത്തിന്റെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിച്ചു.'' 

നമ്മെക്കാള്‍ വലിയ ഒന്നിന്റെ ഭാഗമാകാന്‍ നമുക്കും കഴിയും. തന്റെ സ്‌നേഹത്തിന്റെ സന്ദേശവുമായി ലോകത്തിലേക്കു പോകാന്‍ ദൈവം നമ്മെ ഉപയോഗിക്കുന്നു. ഒരാള്‍ നമ്മളോട് ആ സന്ദേശം പങ്കിട്ടതിനാല്‍, നമുക്കും മറ്റൊരാളിലേക്ക് അതു കൈമാറാന്‍ കഴിയും. പൗലൊസ് ഇതിനെ ഒരു തോട്ടം വളര്‍ത്തുന്നതിനോട് - ദൈവരാജ്യം പണിയുന്നതിനോട് - താരതമ്യപ്പെടുത്തി. നമ്മില്‍ ചിലര്‍ വിത്തുകള്‍ നടുന്നു, നമ്മില്‍ ചിലര്‍ വിത്തുകള്‍ നനയ്ക്കുന്നു. പൗലൊസ് പറഞ്ഞതുപോലെ നാം 'ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്'' (1 കൊരിന്ത്യര്‍ 3:9).

ഓരോ ജോലിയും പ്രധാനമാണ്, എങ്കിലും എല്ലാം ചെയ്യുന്നത് ദൈവാത്മാവിന്റെ ശക്തിയിലാണ്. ദൈവം തങ്ങളെ സ്‌നേഹിക്കുന്നുവെന്നും അവര്‍ തങ്ങളുടെ പാപങ്ങളില്‍നിന്നു സ്വാതന്ത്ര്യം പ്രാപിക്കുന്നതിനായി അവരുടെ സ്ഥാനത്തു മരിക്കുന്നതിനായി തന്റെ പുത്രനെ അയച്ചതായും  (യോഹന്നാന്‍ 3:16) ആളുകള്‍ കേള്‍ക്കുമ്പോള്‍, അവര്‍ ആത്മീയമായി അഭിവൃദ്ധി പ്രാപിക്കാന്‍ ദൈവം തന്റെ ആത്മാവിനാല്‍ അവരെ പ്രാപ്തരാക്കുന്നു.

നിങ്ങളെയും എന്നെയും പോലുള്ള 'സന്നദ്ധപ്രവര്‍ത്തകരിലൂടെ''യാണു ദൈവം ഭൂമിയില്‍ തന്റെ വേലയില്‍ ഭൂരിഭാഗവും ചെയ്യുന്നത്. നാം ചെയ്യുന്ന ഏതൊരു സംഭാവനയെക്കാളും വളരെ വലുതായ ഒരു സമൂഹത്തിന്റെ ഭാഗമാണു നാമെങ്കിലും, ലോകവുമായി അവിടുത്തെ സ്‌നേഹം പങ്കിടുന്നതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെ അതിനെ വളര്‍ത്താന്‍ നമുക്കു കഴിയും.

പുതിയ ഒന്ന്

ശുദ്ധജലം ഇല്ലാത്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നതിന്, സീവാട്ടര്‍ ഗ്രീന്‍ഹൗസ് കമ്പനി ഒരു പുതിയ കാര്യം നിര്‍മ്മിച്ചു: ആഫ്രിക്കയിലെ സൊമാലിലാന്‍ഡിലും സമാന കാലാവസ്ഥയുള്ള മറ്റ് രാജ്യങ്ങളിലും 'കൂളിംഗ് ഹൗസുകള്‍' നിര്‍മ്മിച്ചു. കൂളിംഗ് ഹൗസുകള്‍ സോളാര്‍ പമ്പുകള്‍ ഉപയോഗിച്ച് കോറുഗേറ്റഡ് കാര്‍ഡ്‌ബോര്‍ഡുകൊണ്ട് നിര്‍മ്മിച്ച ചുവരുകളിലൂടെ കടല്‍ ജലം ഇറ്റിറ്റു വീഴിക്കുന്നു. ഓരോ പാനലിലൂടെയും വെള്ളം താഴോട്ടുവീഴുമ്പോള്‍, അതിലെ ഉപ്പ് ബോര്‍ഡില്‍ തങ്ങിനില്‍ക്കുകയും ശുദ്ധജലം താഴേക്കു വീഴുകയും ചെയ്യുന്നു. അവശേഷിക്കുന്ന ശുദ്ധജലത്തിന്റെ ഭൂരിഭാഗവും കെട്ടിടത്തിനുള്ളില്‍ ബാഷ്പീകരിക്കപ്പെടുകയും ഇത് പഴങ്ങളും പച്ചക്കറികളും തഴച്ചുവളരാന്‍ സഹായിക്കുന്ന ഈര്‍പ്പമുള്ള സ്ഥലമായി മാറുകയും ചെയ്യുന്നു.

പുരാതന യിസ്രായേലിനായി 'നിര്‍ജ്ജനപ്രദേശത്തു നദികള്‍ ഉണ്ടാക്കും' എന്നു പറഞ്ഞുകൊണ്ട് ഒരു 'പുതിയ കാര്യം' ചെയ്യുമെന്ന് യെശയ്യാ പ്രവാചകന്‍ മുഖാന്തരം ദൈവം വാഗ്ദത്തം ചെയ്തു (യെശയ്യാവ് 43:19). മിസ്രയീമ്യ സൈന്യത്തില്‍ നിന്ന് തന്റെ ജനത്തെ രക്ഷിക്കാന്‍ അവിടുന്ന് ചെയ്ത പഴയ കാര്യത്തില്‍നിന്ന് ഈ പുതിയ കാര്യം വ്യത്യസ്തമാണ്. ചെങ്കടല്‍ സംഭവം ഓര്‍ക്കുന്നുണ്ടോ? തന്റെ ജനം ഭൂതകാലത്തെ ഓര്‍മ്മിക്കണമെന്നു ദൈവം ആഗ്രഹിച്ചു, എന്നാല്‍ അവരുടെ ജീവിതത്തിലെ ഇപ്പോഴത്തെ ഇടപെടലിനെ അത് മറയ്ക്കരുത് (വാ. 18). അദ്ദേഹം പറഞ്ഞു, 'ഇതാ, ഞാന്‍ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോള്‍ ഉത്ഭവിക്കും; നിങ്ങള്‍ അത്
അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും' (വാ. 19).

ഭൂതകാലത്തിലേക്കു നോക്കുന്നത് ദൈവത്തിന്റെ കരുതലിലുള്ള നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുമ്പോള്‍, ഭൂതകാലത്തില്‍ ജീവിക്കുന്നത് പരിശുദ്ധാത്മാവ് ഇന്നു ചെയ്യുന്ന പ്രവൃത്തികളുടെ നേരെ നമ്മുടെ കണ്ണ് കുരുടാക്കും. അവന്‍ ഇപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് - സഹായിക്കുകയും പുനഃസൃഷ്ടി നടത്തുകയും തന്റെ ജനത്തെ നിലനിര്‍ത്തുകയും - കാണിച്ചുതരാന്‍ നമുക്ക് ദൈവത്തോട് ആവശ്യപ്പെടാം. സമീപത്തും വിദൂരത്തുമുള്ള മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവനോടൊപ്പം പങ്കാളിയാകാന്‍ ഈ അവബോധം നമ്മെ പ്രേരിപ്പിക്കട്ടെ.

കടലാസ് കിരീടങ്ങള്‍

എന്റെ വീട്ടിലെ ഒരു ജന്മദിന പാര്‍ട്ടിക്കു ശേഷം, എല്ലാവരും മിഠായി, മധുരപലഹാരങ്ങള്‍, ചെറിയ കളിപ്പാട്ടങ്ങള്‍ എന്നിവ നിറച്ച മടക്ക സമ്മാനങ്ങള്‍ തുറന്നു. എന്നാല്‍ ഈ സമ്മാനങ്ങളില്‍ മറ്റൊന്നുകൂടി ഉണ്ടായിരുന്നു - ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഒരോ കടലാസ് കിരീടം. അവ പരീക്ഷിക്കുന്നത് ഞങ്ങള്‍ക്ക് എതിര്‍ത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല, മേശയ്ക്കു ചുറ്റും ഇരുന്നുകൊണ്ട് ഞങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു. ഒരു നിമിഷം, ഞങ്ങള്‍ രാജാക്കന്മാരും രാജ്ഞികളുമായിരുന്നു - ഞങ്ങളുടെ സാമ്രാജ്യം അത്താഴത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ഒരു ഡൈനിംഗ് റൂം ആയിരുന്നെങ്കിലും.

ഞാന്‍ പലപ്പോഴും ചിന്തിക്കാത്ത ഒരു ബൈബിള്‍ വാഗ്ദാനത്തിന്റെ ഓര്‍മ്മ ഇത് എന്നിലുണര്‍ത്തി. അടുത്ത ജീവിതത്തില്‍, എല്ലാ വിശ്വാസികളും യേശുവുമായി ഭരണം പങ്കിടും. 1 കൊരിന്ത്യര്‍ 6-ല്‍ പൗലൊസ് ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നു, 'വിശുദ്ധന്മാര്‍ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ?'' (വാ. 2). ഭൂമിയിലെ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കാന്‍ ആഗ്രഹിച്ചതിനാലാണ് ഈ ഭാവി പദവിയെ പൗലൊസ് പരാമര്‍ശിച്ചത്. അവര്‍ പരസ്പരം കേസ് കൊടുക്കുകയും അവരുടെ സമൂഹത്തില്‍ മറ്റ് വിശ്വാസികളുടെ സല്‍പ്പേരിനു കളങ്കം വരുത്തുകയും ചെയ്തു.

പരിശുദ്ധാത്മാവ് നമ്മില്‍ ആത്മനിയന്ത്രണവും സൗമ്യതയും ക്ഷമയും ഉളവാക്കുന്നതിനാല്‍ സംഘര്‍ഷം പരിഹരിക്കുന്നതില്‍ നാം കൂടുതല്‍ മെച്ചപ്പെടുവാനിടയാകും. യേശു ഭൂമിയിലേക്കു മടങ്ങിവരികയും നമ്മുടെ ജീവിതത്തില്‍ ആത്മാവിന്റെ വേല പൂര്‍ത്തിയാകുകയും ചെയ്യുമ്പോള്‍ (1 യോഹന്നാന്‍ 3:2-3), 'രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു' (വെളിപ്പാട് 5:10) എന്ന നമ്മുടെ ഭാവി ദൗത്യത്തിന് നാം ഒരുക്കപ്പെട്ടവരായിക്കഴിഞ്ഞിരിക്കും. സ്വര്‍ണ്ണകിരീടത്തിലെ വജ്രം പോലെ വേദപുസ്തകത്തില്‍ തിളങ്ങുന്ന ഈ വാഗ്ദാനത്തെ നമുക്കു മുറുകെ പിടിക്കാം.

പ്രഭാത മഞ്ഞ്

ഒരു ദിവസം രാവിലെ ഞാന്‍ എന്റെ വീടിനടുത്തുള്ള ഒരു കുളം സന്ദര്‍ശിച്ചു. കമഴ്ത്തിയിട്ട ഒരു വള്ളത്തില്‍ ഇരുന്ന്, സൗമ്യമായ ഒരു പടിഞ്ഞാറന്‍ കാറ്റ് വെള്ളത്തിന്റെ ഉപരിതലത്തിലുണ്ടായിരുന്ന മൂടല്‍മഞ്ഞിന്റെ ഒരു പാളിയെ ദൂരത്തേക്കു പറത്തുന്നത് വീക്ഷിച്ചുകൊണ്ട് ഞാന്‍ ചിന്തിച്ചു. മൂടല്‍മഞ്ഞിന്റെ അടരുകള്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു. കുഞ്ഞു ''ചുഴലിക്കാറ്റുകള്‍'' മുകളിലേക്കുയര്‍ന്ന് നേര്‍ത്തുവന്നു. താമസിയാതെ, സൂര്യപ്രകാശം മേഘങ്ങളെ തുളച്ചപ്പോള്‍ മഞ്ഞ് അപ്രത്യക്ഷമായി.

ഈ രംഗം എന്നെ ആശ്വസിപ്പിച്ചു, കാരണം ഞാന്‍ തൊട്ടുമുമ്പു വായിച്ച ഒരു വാക്യവുമായി ഞാന്‍ അതിനെ ബന്ധിപ്പിച്ചു: ''ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ (പ്രഭാത മഞ്ഞുപോലെ) നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു'' (യെശയ്യാവ് 44:22). ദിവസങ്ങളോളം എന്നെ അലട്ടിയിരുന്ന പാപകരമായ ചിന്തകളുടെ ഒരു ശ്രേണിയില്‍ നിന്ന് എന്നെ വ്യതിചലിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ആ സ്ഥലം സന്ദര്‍ശിച്ചത്. ഞാന്‍ അവയെ ഏറ്റുപറയുന്നുണ്ടെങ്കിലും, അതേ പാപം ആവര്‍ത്തിക്കുമ്പോള്‍ ദൈവം എന്നോട് ക്ഷമിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു തുടങ്ങി.

അന്ന് രാവിലെ, 'ഉവ്വ്' എന്നാണ് ഉത്തരം എന്നെനിക്കു മനസ്സിലായി. വിഗ്രഹാരാധനയുടെ തുടര്‍മാനമായ പ്രശ്‌നവുമായി യിസ്രായേല്യര്‍ മല്ലിടുമ്പോള്‍ ദൈവം തന്റെ പ്രവാചകനായ യെശയ്യാവിലൂടെ കൃപ കാണിച്ചു. വ്യാജദൈവങ്ങളെ പിന്തുടരുന്നത് നിര്‍ത്താന്‍ അവന്‍ അവരോട് പറഞ്ഞിട്ടുണ്ടെങ്കിലും, ദൈവം അവരെ തന്നിലേക്ക് മടങ്ങിവരാന്‍ ക്ഷണിക്കുകയും ചെയ്തു, ''ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്റെ ദാസന്‍ തന്നേ; ... ഞാന്‍ നിന്നെ മറന്നുകളയുകയില്ല' (വാ. 21).

അത്തരത്തിലുള്ള പാപമോചനം എനിക്കു പൂര്‍ണ്ണമായി ഗ്രഹിക്കാനാവുന്നില്ല, എങ്കിലും നമ്മുടെ പാപത്തെ പൂര്‍ണ്ണമായും അലിയിച്ചുകളയുകയും അതില്‍ നിന്ന് നമ്മെ സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരേയൊരു കാര്യം ദൈവകൃപയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവന്റെ കൃപ അവനെപ്പോലെതന്നേ അന്തമില്ലാത്തതും ദൈവികവുമാണെന്നും നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം അത് ലഭ്യമാണെന്നും ഉള്ളതില്‍ ഞാന്‍ നന്ദിയുള്ളവളാണ്.