സത്യം: കൈപ്പോ മധുരമോ?
കൈപ്പുള്ള ഒരു ഗുളിക വിഴുങ്ങുവാന്‍ ദൈവം യെഹെസ്കേലിനോടു പറഞ്ഞു-വിലാപങ്ങളും കഷ്ടവും എഴുതിയ ഒരു ചുരുള്‍ ആയിരുന്നു അത് (യെഹെസ്കേല്‍ 2:10; 3:1-2). അതുകൊണ്ട് അവന് 'ഉദരം നിറയ്ക്കുകയും' 'ധാര്‍ഷ്ട്യവും ദുശ്ശാഠ്യവും' ഉള്ള ജനം (2:4) എന്നു ദൈവം പറഞ്ഞ യിസ്രായേലിനെ അതിലെ വചനങ്ങള്‍ കേള്‍പ്പിക്കയും വേണമായിരുന്നു. തിരുത്തലിനുള്ള വചനങ്ങള്‍ അടങ്ങിയ ചുരുള്‍ കൈപ്പുള്ളതായിരിക്കുമെന്നാണ് ഒരുവന്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും അതു തന്റെ വായ്ക്ക് 'തേന്‍പോലെ മധുരമായിരുന്നു' എന്നു യെഹെസ്കേല്‍ വിവരിക്കുന്നു (3:3).
ദൈവിക തിരുത്തലുകള്‍ക്ക് ഒരു സ്വാദ് യെഹെസ്കേല്‍ ആര്‍ജ്ജിച്ചു എന്നു തോന്നുന്നു. അവന്‍റെ ശാസനയെ ഒഴിവാക്കേണ്ട ഒന്ന് ആയി കരുതുന്നതിനു പകരം, ആത്മാവിനു നല്ലതായിരിക്കുന്നത് 'മധുരമുള്ളതാണ്' എന്ന് യെഹെസ്കേല്‍ തിരിച്ചറിഞ്ഞു. ദൈവം മഹാസ്നേഹത്തോടെ നമ്മെ പ്രബോധിപ്പിക്കുകയും തിരുത്തുകയും അവനെ മാനിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ജീവിക്കുവാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു.
ചില സത്യങ്ങള്‍ കൈപ്പുള്ള ഗുളികകള്‍ പോലെയാണ്, ചിലത് മധുരമുള്ളതും. ദൈവം നമ്മെ എത്രത്തോളം സ്നേഹിക്കുന്നു എന്നു നാം ഓര്‍ക്കുമ്പോള്‍, അവന്‍റെ സത്യം തേന്‍പോലെ മധുരമായിത്തീരും. അവന്‍റെ വചനങ്ങള്‍ നമുക്കു ഗുണത്തിനായി നല്കപ്പെടുകയും, മറ്റുള്ളവരോടു ക്ഷമിക്കുവാനും പരദൂഷണത്തില്‍നിന്ന് ഒഴിഞ്ഞിരിക്കുവാനും തെറ്റായ പെരുമാറ്റങ്ങളെ സഹിക്കുവാനും ആവശ്യമായ ജ്ഞാനവും ശക്തിയും നമുക്കു നല്‍കുകയും ചെയ്യുന്നു. കര്‍ത്താവേ, അങ്ങയുടെ ജ്ഞാനത്തെ മധുരമുള്ള ആലോചനപോലെ - അതങ്ങനെതന്നെയാണ് - അംഗീകരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
നീല രേഖകള്‍
മലഞ്ചരിവിലൂടെ താഴേക്കുള്ള സ്കീയിംഗ് പലപ്പോഴും അടയാളപ്പെടുത്തുന്നത് മഞ്ഞില്‍ നീല പെയിന്റ് സ്പ്രേ ചെയ്തുണ്ടാക്കുന്ന രേഖകളിലൂടെയാണ്. പരുക്കന്‍ വളവുകള്‍ കാഴ്ചക്കാരുടെ ശ്രദ്ധ തിരിച്ചുകളയുമെങ്കിലും മത്സരാര്‍ത്ഥികളെ സംബന്ധിച്ച് അവരുടെ വിജയത്തിനും സുരക്ഷിതത്വത്തിനും അവ നിര്‍ണ്ണായകമാണ്. ഏറ്റവും വേഗത്തില്‍ മലയടിവാരത്തിലെത്തുന്നതിനുള്ള മാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ ഈ പെയിന്റ് പ്രയോജനപ്പെടുന്നു. കൂടാതെ, മഞ്ഞിന്റെ പശ്ചാത്തലത്തിലുള്ള പെയിന്റ് മത്സരാര്‍ത്ഥികള്‍ക്ക് ആഴമായ ഉള്‍ക്കാഴ്ച നല്കുന്നു - അതിവേഗതയില്‍ സഞ്ചരിക്കുന്ന അവര്‍ക്ക് ആ ഉള്‍ക്കാഴ്ച അത്യാവശ്യമാണ്.
ജീവിതത്തിന്‍റെ ഓട്ടത്തില്‍ തന്റെ പുത്രന്മാര് സുരക്ഷിതരായിരിക്കണം എന്ന പ്രതീക്ഷയില്‍ അവര്‍ ജ്ഞാനം അന്വേഷിക്കുവാന്‍ ശലോമോന്‍ തന്റെ പുത്രന്മാരോട് അപേക്ഷിക്കുന്നു. നീല രേഖകള്‍ പോലെ, ജ്ഞാനം 'നേരെയുള്ള പാതയില്‍' അവരെ നടത്തുകയും ഇടറാതെ അവരെ സൂക്ഷിക്കുകയും ചെയ്യും (സദൃശവാക്യങ്ങള്‍ 4:1-12). പിതാവെന്ന നിലയിലുള്ള അവന്‍റെ ആഴമായ പ്രതീക്ഷ തന്റെ പുത്രന്മാര് ദൈവിക ജ്ഞാനത്തില്നിന്നകലുന്നതുകൊണ്ടു സംഭവിക്കുന്ന തകര്‍ച്ചകളെ ഒഴിവാക്കി സമ്പന്നമായ ജീവിതം നയിക്കണമെന്നതാകുന്നു.
നമ്മുടെ സ്നേഹസമ്പന്നനായ പിതാവായ ദൈവം, വേദപുസ്തകത്തില്‍ ഒരു 'നീല-രേഖ' സഹായി നല്കിയിരിക്കുന്നു. നമുക്കിഷ്ടമുള്ളിടത്ത് 'സ്കീയിംഗ്' നടത്തുവാന്‍ അവന് നമുക്കു സ്വാതന്ത്ര്യം നല്കിയിരിക്കുമ്പോള് തന്നേ, തിരുവെഴുത്തില്‍ അവന് വാഗ്ദാനം ചെയ്തിരിക്കുന്ന ജ്ഞാനം 'അവയെ കിട്ടുന്നവര്‍ക്ക് അവ ജീവന്' ആകുന്നു (വാ. 22). നാം തിന്മകളെ വെടിഞ്ഞ് പകരം അവനോടൊപ്പം നടക്കുമ്പോള്‍, നമ്മുടെ പാതകള്‍ അവന്‍റെ നീതിയാല്‍ പ്രകാശിതമാകുകയും നമ്മുടെ കാലുകള്‍ ഇടറാതെ ഓരോ ദിവസവും നമ്മെ വഴിനടത്തുകയും ചെയ്യും (വാ. 12, 18).
ഒരെണ്ണം സ്വന്തമാക്കിയ മനുഷ്യനോടു ചോദിക്കുക
1900-കളുടെ ആരംഭത്തില്‍, പാക്കാര്‍ഡ് മോട്ടോര്‍ കാര്‍ കമ്പനി ഉപഭോക്താക്കളെ വശീകരിക്കാനായി ഒരു മുദ്രാവാക്യം കണ്ടെത്തി. 'ഒരെണ്ണം സ്വന്തമാക്കിയ മനുഷ്യനോടു ചോദിക്കുക' എന്നത് ശക്തമായ ടാഗ്്ലൈന്‍ ആയിമാറുകയും, ആ കാലഘട്ടത്തിലെ മികച്ച ആഢംബരവാഹനം നിര്‍മ്മിക്കുന്ന കമ്പനി എന്ന ബഹുമതി കമ്പനിക്കു നേടിക്കൊടുക്കുകയും ചെയ്തു. വ്യക്തിപരമായ സാക്ഷ്യം കേഴ്വിക്കാരനെ കൂടുതല്‍ നിര്‍ബന്ധിക്കും എന്ന യാഥാര്‍ത്ഥ്യം കമ്പനി മനസ്സിലാക്കി; ഒരു ഉല്പന്നത്തെ സംബന്ധിച്ച ഒരു സുഹൃത്തിന്‍റെ സംതൃപ്തി ശക്തമായ ഒരു സാക്ഷ്യപത്രമാണ്.
നമ്മോടുള്ള ദൈവത്തിന്‍റെ നന്മയെ സംബന്ധിച്ച നമ്മുടെ വ്യക്തിപരമായ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒരു സ്വാധീനം ഉളവാക്കും. നമ്മുടെ നന്ദിയും സന്തോഷവും ദൈവത്തോടു മാത്രമല്ല നമുക്കു ചുറ്റുമുള്ളവരോടും പങ്കുവയ്ക്കുവാന്‍ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു (സങ്കീര്‍ത്തനം 66:1). സങ്കീര്ത്തനക്കാരന് തന്റെ പാപത്തില്‍ നിന്നും മാനസാന്തരപ്പെട്ടപ്പോള് ദൈവം തനിക്കു നല്‍കിയ പാപക്ഷമയെ തീക്ഷ്ണതയോടെ തന്റെ ഗാനത്തിലൂടെ പങ്കുവച്ചു (വാ. 18-20).
ചരിത്രത്തില്‍ ദൈവം, ചെങ്കടലിനെ വിഭാഗിച്ചതുപോലെയുള്ള അതിശയകരമായ കാര്യങ്ങളെ പ്രവര്‍ത്തിച്ചിട്ടുണ്ട് (വാ. 6). നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിലും അവന് അത്ഭുതങ്ങള്‍ ചെയ്്തിട്ടുണ്ട്; കഷ്ടതയുടെ നടുവില്‍ നമുക്കു പ്രത്യാശ നല്‍കുകയും, അവന്‍റെ വചനം മനസ്സിലാക്കുവാന്‍ തന്റെ പരിശുദ്ധാത്മാവിനെ നല്‍കുകയും, നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. നമ്മുടെ ജീവിതത്തിലെ ദൈവിക പ്രവൃത്തികളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ മറ്റുള്ളവരുമായി നാം പങ്കുവയ്ക്കുമ്പോള്‍, ഒരു പ്രത്യേക വാങ്ങലിനെ സംബന്ധിച്ച് ഒരു സാക്ഷ്യപത്രം നല്കുന്നതിനെക്കാള് ഉന്നതമായ ഒന്നാണ് നാം അവര്‍ക്കു നല്‍കുന്നത് - നാം ദൈവത്തിന്‍റെ നന്മയെ പ്രകീര്‍ത്തിക്കുകയും ജീവിതയാത്രയില്‍ അന്യോന്യം ധൈര്യപ്പടുത്തുകയും ചെയ്യുകയാണ്.
എന്റെ തലയ്ക്ക് പുറകിലെ കണ്ണുകള്‍
എന്റെ ബാല്യകാലത്തില്‍ ഞാന്‍ ഏതൊരു കുട്ടിയേയും പോലെ കുസൃതിയായിരുന്നു; വഴക്കു കേള്‍ക്കാതിരിക്കാന്‍ എന്റെ പെരുമാറ്റം മറച്ചു വയ്ക്കാനും ശ്രമിച്ചിരുന്നു. എങ്കിലും ഞാന്‍ ചെയ്ത കാര്യം എന്റെ അമ്മ സാധാരണയായി കണ്ടുപിടിച്ചിരുന്നു. എന്റെ കരുത്തക്കേടുകളെ എത്ര പെട്ടെന്നും കൃത്യമായും അവള്‍ അറിഞ്ഞിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അവള്‍ എങ്ങനെയറിഞ്ഞു എന്നു ഞാന്‍ അത്ഭുതപ്പെടുകയും അങ്ങനെ ചോദിക്കുകയും ചെയ്യുമ്പോള്‍ എപ്പോഴും പറയുന്ന മറുപടി, 'എനിക്ക് തലയുടെ പുറകില്‍ കണ്ണുകളുണ്ട്' എന്നായിരുന്നു. ഇത് അമ്മ പുറം തിരിഞ്ഞു നില്‍ക്കുമ്പോഴൊക്കെ ആ തല പരിശോധിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു - കണ്ണുകള്‍…
കഷണങ്ങള്‍ പങ്കിടുക
അറുപത്തി രണ്ടു വയസ്സുള്ള ഭവനരഹിതനും മുന്‍പട്ടാളക്കാരനുമായ സ്റ്റീവ്, ചൂടു കാലാവസ്ഥയുള്ള ഒരിടത്തേക്ക് താമസം മാറ്റി. വര്‍ഷത്തിലെല്ലാ സമയത്തും വെളിയില്‍ ഉറങ്ങാന്‍ പറ്റുന്നിടമായിരുന്നു അത്. ഒരു സന്ധ്യയ്ക്ക് അദ്ദേഹം താന്‍ കൈകൊണ്ട് വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ - കുറച്ചു പണം സമ്പാദിക്കാനുള്ള ശ്രമത്തില്‍ - ഒരു യുവതി അടുത്ത് വന്ന് ഒരു പിസ്സായുടെ നിരവധി കഷണങ്ങള്‍ നീട്ടി. ആദ്ദേഹം നന്ദിയോടെ സ്വീകരിച്ചു. നിമിഷങ്ങള്‍ക്കകം സ്റ്റീവ് തനിക്ക് ലഭിച്ച സമൃദ്ധി, വിശക്കുന്ന മറ്റൊരു ഭവനരഹിതനുമായി പങ്കിട്ടു, അദ്ദേഹം തനിക്ക് ലഭിച്ചത് ഔദാര്യപൂര്‍വ്വം പങ്കിട്ടത് മനസ്സിലാക്കിയ ആ യുവതി ഉടനെ തന്നെ മറ്റൊരു പാത്രം ഭക്ഷണവുമായി അവിടെ വന്നു.
സ്റ്റീവിന്റെ കഥ, സദൃശവാക്യങ്ങള്‍ 11:25 ല്‍ കാണുന്ന പ്രമാണത്തെ ചിത്രീകരിക്കുന്നു. നാം മറ്റുള്ളവരോട് ഔദാര്യം കാണിക്കുമ്പോള്‍, നാം ഔദാര്യം തിരികെ അനുഭവിക്കും. എന്നാല്‍ തിരിച്ചുകിട്ടും എന്നു പ്രതീക്ഷിച്ചുകൊണ്ടല്ല നാം ഔദാര്യം കാണിക്കേണ്ടത്; അപൂര്‍വ്വമായി മാത്രമേ നമ്മുടെ ഔദാര്യം അയാള്‍ക്ക് കിട്ടിയതുപോലെ ഉടനടി മടക്കി ലഭിക്കാറുള്ളു. മറിച്ച് നാം അത് ചെയ്യുന്നത് ദൈവിക കല്പനയോടുള്ള സ്‌നേഹപൂര്‍വ്വമായ പ്രതികരണം നിമിത്തമാണ് (ഫിലിപ്പിയര്‍ 2:3-4; 1 യോഹന്നാന്‍ 3:17). നാം അത് ചെയ്യുമ്പോള്‍, ദൈവം പ്രസാദിക്കുന്നു. നമ്മുടെ പേഴ്സുകളും വയറുകളും നിറയ്ക്കാന്‍ യാതൊരു ബാധ്യതയും ഇല്ലെങ്കില്‍ പോലും, നമ്മെ നിറയ്ക്കാന്‍ - ചിലപ്പോള്‍ ഭൗതികമായും മറ്റു ചിലപ്പോള്‍ ആത്മീകമായും - അവന്‍ വഴി കണ്ടെത്തും.
സ്റ്റീവ് തനിക്ക് ലഭിച്ച രണ്ടാമത്തെ പ്ലേറ്റും പുഞ്ചിരിയോടും തുറന്ന കരങ്ങളോടും കൂടെ പങ്കിട്ടു. തനിക്ക് വരുമാന മാര്‍ഗ്ഗങ്ങളില്ലാതിരുന്നിട്ടും, നമുക്ക് വേണ്ടി ശേഖരിച്ചു വയ്ക്കാതെ നമുക്കുള്ളത് മറ്റുള്ളവരുമായി സന്തോഷത്തോടെ പങ്കിടുവാന്‍ മനസ്സുള്ളവരായി ഔദാര്യമനസ്സോടെ ജീവിക്കുക എന്നാല്‍ എന്തെന്ന്, അദ്ദേഹം മാതൃക കാണിച്ചു. ദൈവം നമ്മെ ശക്തീകരിക്കുകയും നയിക്കുകയും ചെയ്യുന്നതനുസരിച്ച് നമ്മെക്കുറിച്ചും അങ്ങനെ പറയാന്‍ ഇടയാകട്ടെ.
നിങ്ങള്‍ക്കായി ഇവിടെ
ലോകത്തിലെ മറ്റെല്ലാ നഗരങ്ങളിലുമെന്നപോലെ, പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലും ആളുകള്‍ ഭവനരഹിതരായവരുടെ സഹായത്തിന് അവര്‍ പാര്‍ക്കുന്നിടത്ത് എത്താറുണ്ട്. വെള്ളം കയറാത്ത ബാഗുകളിലാക്കിയ വസ്ത്രങ്ങള്‍, തെരുവില്‍ ജീവിക്കുന്നവര്‍ക്ക് എടുക്കാന്‍ പാകത്തിന് അവര്‍ കിടക്കുന്ന സ്ഥലത്തെ വേലികളില്‍ തൂക്കിയിടും. 'ഞാന്‍ കളഞ്ഞുപോയതല്ല; നിങ്ങള്‍ക്ക് തണുക്കുന്നെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്' എന്ന് ബാഗിന്റെ പുറത്ത് എഴുതിയിരിക്കും. ഈ ശ്രമം ഭവനരഹിതര്‍ക്ക് ചുടു പകരുക മാത്രമല്ല, അവരുടെ ഇടയിലെ ആവശ്യക്കാരെ സഹായിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു സമൂഹത്തിലുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു.
ദരിദ്രരെ കരുതേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബൈബിള്‍ ഊന്നിപ്പറയുകയും അവരുടെ മുമ്പില്‍ 'കൈ തുറക്കാന്‍' നമ്മോട് കല്പിക്കുകയും ചെയ്യുന്നു (ആവര്‍ത്തനം 15:11). ദരിദ്രരുടെ കഷ്ടപ്പാടുകളില്‍ നിന്ന് ദൃഷ്ടി പിന്‍വലിക്കാനും നമ്മുടെ സ്രോതസുകളെ പങ്കിടാതെ മുറുകെപ്പിടിക്കാനും നാം പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും നാം എല്ലായ്‌പ്പോഴും ആവശ്യത്തിലിരിക്കുന്നവരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയാനും 'വ്യസന ഹൃദയത്തോടെ' അല്ല (വാ. 10) ഔദാര്യ മനസോടെ അവരോട് പ്രതികരിക്കാനും ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു. ദരിദ്രര്‍ക്കു കൊടുക്കുന്നതിലൂടെ നാം സ്വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന സമ്പത്ത് സ്വരൂപിക്കുകയാണെന്ന് യേശു പറയുന്നു (ലൂക്കൊസ് 12:33).
നമ്മുടെ ഔദാര്യത്തെ ദൈവമല്ലാതെ മറ്റാരും തിരിച്ചറിഞ്ഞു എന്നു വരില്ല. എങ്കിലും നാം സൗജന്യമായി നല്‍കുമ്പോള്‍, നാം നമുക്ക് ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ നമുക്കുണ്ടാകണമെന്ന് ദൈവമാഗ്രഹിക്കുന്ന സന്തോഷം നാം അനുഭവിക്കുകയും കൂടി ചെയ്യുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പാതയില്‍ നീ കൊണ്ടുവരുന്ന ആളുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി തുറന്ന കണ്ണുകളും തുറന്ന കരങ്ങളും ഉള്ളവരായിരിക്കാന്‍ ഞങ്ങളെ സഹായിക്കേണമേ.
ജീവിതത്തിനുള്ള മികച്ച തന്ത്രം
ഗാലറിയിലിരുന്നുകൊണ്ട് എന്റെ മകളുടെ ബാസ്‌കറ്റ്‌ബോള്‍ കളി ഞങ്ങള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍, കോര്‍ട്ടിലുള്ള പെണ്‍കുട്ടികളോട് കോച്ച് ഒരു വാക്ക് പറയുന്നത് കേട്ടു: ''ഡബിള്‍സ്.'' പെട്ടെന്ന് അവരുടെ പ്രതിരോധ തന്ത്രം ഒരാള്‍ ഒരാളോട് എന്നത് മാറിയിട്ട് രണ്ടു കളിക്കാര്‍ ഒരുമിച്ചു പന്ത് പിടിച്ചിരിക്കുന്ന ഉയരമുള്ള എതിരാളിക്കെതിരെ തിരിഞ്ഞു. ഷൂട്ട് ചെയ്ത് സ്‌കോര്‍ ചെയ്യാനുള്ള അവളുടെ ശ്രമത്തെ തടയുന്നതില്‍ അവര്‍ വിജയിക്കുകയും തുടര്‍ന്ന് പന്ത് തങ്ങളുടെ ബാസ്‌കറ്റിലെത്തിക്കുകയും ചെയ്തു.
സഭാപ്രസംഗിയുടെ രചയിതാവായ ശലോമോന്‍, ലോകത്തിലെ കഷ്ടപ്പാടുകളോടും ഇച്ഛഭംഗങ്ങളോടും മല്ലിടുമ്പോള്‍ മനസ്സിലാക്കിയത്, നമ്മുടെ കഷ്ടപ്പാടുകളില്‍ ഒരു കൂട്ടാളിയുണ്ടാകുന്നത് ''നല്ല പ്രതിഫലം'' കിട്ടാന്‍ സഹായിക്കുമെന്നാണ് (4:9). ഒറ്റയ്ക്ക് പോരാടുന്ന ഒരുവന്‍ ''ആക്രമിക്കപ്പെട്ടേക്കാം'' പക്ഷേ രണ്ടുപേരായാല്‍ ''അവനോട് എതിര്‍ത്ത് നില്‍ക്കാം'' (വാ.12). സമീപത്തുള്ള സ്‌നേഹിതന്, നാം വീണാല്‍ നമ്മെ എഴുന്നേല്പ്പിക്കാന്‍ സാധിക്കും (വാ. 10).
ജീവിത പ്രതിസന്ധികളെ നാം ഒറ്റയ്ക്ക് നേരിടാതിരിക്കേണ്ടതിന് നമ്മുടെ യാത്രയില്‍ മറ്റുള്ളവരെ കൂടെക്കൂട്ടാന്‍ ശലോമോന്റെ വാക്കുകള്‍ നമ്മെ പ്രബോധിപ്പിക്കുന്നു: അത് നമ്മില്‍ ചിലര്‍ക്ക്, പരിചിതമോ സുഖകരമോ അല്ലാത്ത നിലയില്‍ മറ്റൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് കടക്കാന്‍ അനുവാദം കൊടുക്കലായിരിക്കും. മറ്റു ചിലര്‍ അത്തരമൊരു അടുപ്പത്തിനായി കൊതിക്കുന്നവരും പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരും ആയിരിക്കും. എന്തായിരുന്നാലും ശ്രമം നാം ഉപേക്ഷിക്കരുത്.
ടീമംഗങ്ങള്‍ കുടെയുള്ളതാണ് കളിക്കളത്തിലായാലും ജീവിതത്തിലായാലും ഉയര്‍ന്നുവരുന്ന വലിയ പോരാട്ടങ്ങളെ നേരിടുവാനുള്ള മികച്ച തന്ത്രം എന്ന കാര്യത്തില്‍ ശലോമോനും ബാസ്‌കറ്റ് ബോള്‍ കോച്ചുകളും ഏകാഭിപ്രായക്കാരാണ്. കര്‍ത്താവേ, ഞങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പിന്തുണയ്ക്കുവാനും ഞങ്ങളുടെ ജീവിതത്തില്‍ അങ്ങ് ആളുകളെ വെച്ചിരിക്കുന്നതിന് നന്ദി.
സമാധാനം നിറഞ്ഞ ഹൃദയങ്ങള്‍
പ്രൊഫഷണല്‍ അത്‌ലറ്റ് എന്ന നിലയില്‍ നാല്‍പ്പത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ജെറി ക്രാമറിനെ സ്‌പോട്ട്‌സിന്റെ ഹാള്‍ ഓഫ് ഫെയ്മില്‍ (ഏറ്റവും ഉയര്‍ന്ന അംഗീകാരം) പ്രതിഷ്ഠിച്ചില്ല. മറ്റനേക അംഗീകാരങ്ങളും നേട്ടങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഇതില്‍ അദ്ദേഹത്തെ അവഗണിച്ചു. ഈ അംഗീകാരത്തിനായി പത്തു പ്രാവശ്യം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല. നിരവധി പ്രാവശ്യം തന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടും ക്രാമര്‍ അക്ഷോഭ്യനായിരുന്നു. അദ്ദേഹം പറഞ്ഞു, 'നാഷണല്‍ ഫുട്‌ബോള്‍ ലീഗ്' എനിക്ക് 100 സമ്മാനങ്ങള്‍ എന്റെ ജീവിതകാലത്തു നല്‍കിയതായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. എനിക്ക് കിട്ടാത്ത ഒന്നിനെച്ചൊല്ലി അസ്വസ്ഥനാകയോ കോപിക്കയോ ചെയ്യുന്നത് ഭോഷത്തമാണ്.'
മറ്റു കളിക്കാരെ ആദരിക്കുന്നതിനായി തനിക്കര്‍ഹമായ ആദരവ് നിരവധി തവണ നിഷേധിക്കപ്പെടുമ്പോള്‍ മറ്റുള്ളവര്‍ കൈപ്പുള്ളവരായി തീരുന്ന സ്ഥാനത്ത്, ക്രാമര്‍ അത് ചെയ്തില്ല. അദ്ദേഹത്തിന്റെ മനോഭാവം, 'അസ്ഥികളെ ദ്രവിപ്പിക്കുന്ന' (സദൃ. 14:30) അസൂയയുടെ തിന്നുകളയുന്ന സ്വഭാവത്തിനെതിരെ നമ്മുടെ ഹൃദയങ്ങളെ എങ്ങനെ സംരക്ഷിക്കാം എന്നു പഠിപ്പിക്കുന്നു. നമുക്കില്ലാത്തവയെക്കുറിച്ചു നാം ചിന്തിക്കുമ്പോള്‍ - നമുക്കുള്ള അനേക കാര്യങ്ങളെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ - ദൈവിക സമാധാനം നമുക്ക് നഷ്ടപ്പെടുന്നു.
പതിനൊന്നാമത്തെ നാമനിര്‍ദ്ദേശത്തിനുശേഷം ഒടുവില്‍ 2018 ഫെബ്രുവരിയില്‍ ജെറി ക്രാമര്‍ 'എന്‍ എഫ് എല്‍' ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തപ്പെട്ടു. അദ്ദേഹത്തിനു സാധിച്ചതുപോലെ ഒരുപക്ഷേ നമ്മുടെ ഭൗമിക ആഗ്രഹങ്ങളെല്ലാം സാധിച്ചെന്നു വരികയില്ല. എങ്കിലും, ദൈവം സമൃദ്ധിയായി നമ്മുടെമേല്‍ ചൊരിഞ്ഞ അനേക നന്മകളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ 'സമാധാന ഹൃദയം' ഉള്ളവരായിരിക്കാന്‍ നമുക്ക് കഴിയും. നാം ആഗ്രഹിച്ചിട്ടും ലഭിക്കാതിരുന്ന കാര്യങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും അവന്‍ നമ്മുടെ ജീവിതങ്ങളില്‍ നല്‍കുന്ന ജീവ-ദായക സമാധാനം എപ്പോഴും ആസ്വദിക്കാന്‍ നമുക്ക് കഴിയും.
ആയാസകരമായ ഇടങ്ങളിലെ ആനന്ദം
അവൾക്ക് എന്‍റെ ഫോൺ കോൾ എടുക്കാൻ കഴിയാതിരുന്നപ്പോഴൊക്കെ, എന്‍റെ സുഹൃത്തിന്‍റെ ശബ്ദസന്ദേശ റെക്കോർഡിംഗ്, അവൾക്ക് ഒരു സന്ദേശം അയക്കാൻ എന്നെ ക്ഷണിച്ചു. ആ റെക്കോർഡിംഗ് സസന്തോഷം അവസാനിപ്പിച്ചത്, “ഇത് ഒരു മഹത്തായ ദിവസം ആയിരിക്കട്ടെ“ എന്നു പറഞ്ഞാണ്. ഞാൻ അവളുടെ വാക്കുകളെ വീണ്ടും ചിന്തിച്ചപ്പോൾ, എനിക്ക് വന്ന ബോധ്യം ഇതായിരുന്നു, ഓരോ ദിവസവും മഹത്താക്കുകയെന്നത് നമ്മുടെ അധികാരത്തിൽ അല്ല – ചില സാഹചര്യങ്ങൾ വാസ്തവമായും വിനാശകരമാണ്. എന്നാൽ കുറച്ചുകൂടി സൂക്ഷിച്ചുനോക്കിയാൽ, കാര്യങ്ങൾ നല്ലതായോ മോശമായോ സംഭവിച്ചാലും, എന്‍റെ ദിവസത്തിൽ ചിലത് ആശ്വാസകരവും മനോഹരവും ആയി വെളിപ്പെട്ടുവരുന്നു.
ഹബക്കുക്ക് എളുപ്പമുള്ള സാഹചര്യങ്ങളല്ല അനുഭവിച്ചത്. ഒരു പ്രവാചകൻ എന്ന നിലയ്ക്ക്, ദൈവം തന്നെ കാണിച്ചത്, ദൈവജനത്തിന്‍റെ ആശ്രയമായിരുന്ന വിളവുകളോ കന്നുകാലികളോ, വരുന്ന ദിവസങ്ങളിൽ ഫലദായകമായിരിക്കുകയില്ല (3:17). വരുവാനിരിക്കുന്ന കഷ്ടതകൾ സഹിച്ചുനിൽക്കുവാൻ ശുഭാപ്തി വിശ്വാസത്തേക്കാൾ കൂടുതൽ കാര്യങ്ങൾ ആവശ്യമായ് വരും. ഒരു ജനവിഭാഗം എന്ന നിലയിൽ ഇസ്രായേൽ വളരെ തീവ്രമായ ദാരിദ്ര്യത്തിൽ ആയിത്തീരും. ഹബക്കുക്കിന് ഹൃദയമിടിപ്പ് വർദ്ധിക്കുക, അധരം വിറയ്ക്കുക, പാദങ്ങൾ ഇടറുക തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായി (വാക്യം 16).
ഇതിനെല്ലാം പകരമായ്, ഹബക്കുക് പറയുന്നത്, "യഹോവയിൽ സന്തോഷിക്കുകയും" "ആനന്ദിക്കുകയും" ചെയ്യുക എന്നാണ് (വാക്യം 18). ദുഷ്കരമായ ഇടങ്ങളിൽ നടക്കുവാൻ ശക്തി പകരുന്നവനായ ദൈവത്തിലെ തന്‍റെ പ്രത്യാശ, അവൻ പ്രഖ്യാപിച്ചു (വാക്യം 19).
ചിലപ്പോഴൊക്കെ നാം ആഴത്തിലുള്ള വേദനയുടെയും ക്ലേശങ്ങളുടെയും കാലഘട്ടത്തിലൂടെ കടന്നു പോകുന്നു. നമുക്ക് നഷ്ടമായതോ, അല്ലെങ്കിൽ ആവശ്യമായിരുന്നതും എന്നാൽ ലഭിക്കാത്തതുമായ കാര്യമായിരുന്നാലും, സ്നേഹവാനായ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ, നാം ഹബക്കൂക്കിനെപ്പോലെ ആഹ്ലാദിക്കുക. നമുക്കിനി മറ്റൊന്നും ഇല്ലായെന്നു തോന്നിയിരുന്നാലും, അവൻ ഒരിക്കലും നമ്മെ പരാജയപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ഇല്ല (എബ്രായർ 13:5). "ദുഃഖിക്കുന്നവർക്കുവേണ്ടി കരുതുന്നവനാണ്," നമ്മുടെ ആനന്ദത്തിന്‍റെ കാരണം (യെശയ്യാവ് 61:3).
നിക്ഷേപത്തിലെ ആദായം
1995 ൽ അമേരിക്കയിലെ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ ഏറ്റവും ഉയർന്ന വരുമാനം നേടി – ഡോളറിൽ, ശരാശരി 37.6 ശതമാനം വരുമാനം നേടി. പിന്നീട്, 2008 ൽ നിക്ഷേപകർക്ക് ഏതാണ്ട് അതേ അളവിൽ നഷ്ടം ഉണ്ടായി: 37.0 ശതമാനം കുറവ്. ചില വർഷങ്ങൾക്കിടയിൽ ലഭിച്ച വ്യത്യസ്തമായ ആദായം, ഓഹരി വിപണികളിൽ പണം നിക്ഷേപിച്ചവരെ-ചിലപ്പോൾ ഭയത്തോടെ-അവരുടെ നിക്ഷേപത്തിന് എന്തു സംഭവിക്കും എന്ന് അതിശയിപ്പിക്കുന്നതിനു കാരണമായി.
തങ്ങളുടെ ജീവിതം യേശുവിൽ നിക്ഷേപിച്ചാൽ, അവിശ്വസനീയമാംവിധം ആദായം ലഭിക്കുമെന്ന്, യേശു തന്‍റെ അനുയായികൾക്ക് ഉറപ്പു നൽകി. അവർ "അവനെ പിന്തുടരുന്ന തിനായി സകലതും ഉപേക്ഷിച്ചു" - തങ്ങളുടെ ജീവിതങ്ങൾ തന്നെ നിക്ഷേപമാക്കുവാൻ, അവർ അവരുടെ ഭവനങ്ങളും തൊഴിലും പദവിയും കുടുംബങ്ങളും എല്ലാം ഉപേക്ഷിച്ചു (വാക്യം 28). എന്നാൽ, തന്‍റെ മേൽ ഉണ്ടായിരുന്ന ലൗകിക വസ്തുക്കളുടെ പ്രഭാവം മൂലം പ്രയാസം അനുഭവിച്ച ഒരു ധനവാനെ കണ്ടുകഴിഞ്ഞപ്പോൾ, തങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ആദായം ലഭിക്കാതെ വരുമോയെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. അതിന് യേശുവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, എന്നിരുന്നാലും, തനിക്കുവേണ്ടി ത്യാഗം സഹിക്കുവാൻ മനസ്സൊരുക്കമുള്ള ആർക്കും "ഈ കാലത്തിൽ സകലതും നൂറുമടങ്ങു ലഭിക്കും... വരുവാനുള്ള കാലത്തിൽ അവൻ നിത്യജീവനെയും അവകാശമാക്കും." (വാക്യം 30). ഏതൊരു ഓഹരി വിപണിയ്ക്കും താരതമ്യം ചെയ്യുവാൻ കഴിയുന്നതിലും എത്രയോ മെച്ചപ്പെട്ട പ്രതിഫലമാണ് ഇത്.
ദൈവം നൽകുന്നത് സമാനതകളില്ലാത്ത ഒരു ഉറപ്പായതിനാൽ, നമ്മുടെ ആത്മീക നിക്ഷേപത്തിന്‍റെ "പലിശ നിരക്കിനെ" സംബന്ധിച്ച്, നാം ഉത്കണ്ഠപ്പെടേണ്ടതില്ല. പണം കൊണ്ട്, നമ്മുടെ നിക്ഷേപത്തിൽ നിന്ന് പരമാവധി സാമ്പത്തിക ലാഭം കൊയ്യുകയെന്നതാണ് നമ്മുടെ ലക്ഷ്യം. എന്നാൽ ദൈവത്തോടുള്ള ബന്ധത്തിൽ, നമ്മുടെ ആദായം ഡോളറിലോ, രൂപയിലോ അല്ല, പ്രത്യുത, അവനെ ഇപ്പോഴും എപ്പോഴും അറിയുന്നതിലൂടെ ലഭ്യമാകുന്ന സന്തോഷത്തിലൂടെയും – ആ സന്തോഷം മറ്റുള്ളവരുമായി പങ്കിടുന്നതിലൂടെയും ആണ് അളക്കപ്പെടുന്നത്.