അതു പോകട്ടെ
അഗസ്റ്റിന്റെ ആത്മകഥാപരമായ കൺഫഷൻസ് യേശുവിലേക്കുള്ള ദീർഘവും വളഞ്ഞുപുളഞ്ഞതുമായ യാത്രയെ വിവരിക്കുന്നു. ഒരിക്കൽ, ചക്രവർത്തിക്ക് മുഖസ്തുതി പ്രസംഗം നടത്താൻ അദ്ദേഹം കൊട്ടാരത്തിലേക്ക് കയറുകയായിരുന്നു. തന്റെ വഞ്ചനാപരമായ മുഖസ്തുതി വാചകങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. അപ്പോഴാണ് മദ്യപിച്ച യാചകന്റെ 'തമാശയും ചിരിയും' അദ്ദേഹം ശ്രദ്ധിച്ചു. തന്റെ ജോലി തനിക്കു നൽകുന്ന ക്ഷണികമായ സന്തോഷം മദ്യപാനിക്ക് ഇതിനകം തന്നെ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി - അതും വളരെ കുറച്ച് അധ്വാനത്തിലൂടെ. തന്മൂലം ലൗകിക വിജയത്തിനായുള്ള പരിശ്രമം അഗസ്റ്റിൻ നിർത്തി.
പക്ഷേ അദ്ദേഹം അപ്പോഴും കാമത്തിന്റെ അടിമയായിരുന്നു. പാപത്തിൽ നിന്ന് വ്യതിചലിക്കാതെ യേശുവിലേക്ക് തിരിയാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, എങ്കിലും ലൈംഗിക അധാർമികതയുമായുള്ള പോരാട്ടം തുടർന്നുകൊണ്ടിരുന്നു. നിസ്സഹായനായ അഗസ്റ്റിൻ ദൈവത്തോടു പ്രാർത്ഥിച്ചു, ''എനിക്ക് വിശുദ്ധി നൽകേണമേ . . . പക്ഷേ ഇതുവരെ ആയില്ല.''
അഗസ്റ്റിൻ ഇടറി, രക്ഷയ്ക്കും പാപത്തിനും ഇടയിൽ പിച്ചിച്ചീന്തപ്പെട്ടു, ഒടുവിൽ പോരാടിത്തളർന്നു. യേശുവിലേക്ക് തിരിഞ്ഞ മറ്റുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹം തന്റെ ബൈബിൾ റോമർ 13:13-14 ലേക്ക് തുറന്നു. ''പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്‌കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.''
അത് പ്രയോജനം ചെയ്തു. ദൈവം ആ ദൈവനിശ്വാസീയ വാചനങ്ങൾ ഉപയോഗിച്ച് അഗസ്റ്റിന്റെ കാമച്ചങ്ങല തകർത്ത് അവനെ ''പുത്രന്റെ രാജ്യത്തിൽ'' ആക്കി. 'അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു'' (കൊലൊസ്യർ 1:13-14). അഗസ്റ്റിൻ ഒരു ബിഷപ്പായിത്തീർന്നു എങ്കിലും പ്രശസ്തിയും കാമവും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നതു തുടർന്നു. എന്നാൽ പാപം ചെയ്യുമ്പോൾ ആരെ സമീപിക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം യേശുവിങ്കലേക്കു ിരിഞ്ഞു. നിങ്ങളോ?
പാപികൾക്കായി ഒരു ആശുപത്രി
കാഠ്മണ്ഡുവിലെ ഒരു സുഹൃത്തിന്റെ സഭ സന്ദർശിക്കുന്നതിനിടയിൽ, വാതിൽക്കൽ അദ്ദേഹം സ്ഥാപിച്ച ഒരു ബോർഡ് ഞാൻ കണ്ടു. “സഭ പാപികളുടെ ആശുപത്രിയാണ്, വിശുദ്ധരുടെ മ്യൂസിയമല്ല’’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. മ്യൂസിയം എന്ന പദത്തെക്കുറിച്ച് എനിക്ക് ഉറപ്പില്ലെങ്കിലും ആശുപത്രിയുടെ സാദൃശ്യം എനിക്കിഷ്ടപ്പെട്ടു. എന്റെ അഭിപ്രായത്തിൽ, അത് മികച്ചതായിരുന്നു.
ഡോക്ടർമാർ, നഴ്‌സുമാർ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, രോഗികൾ തുടങ്ങി നിരവധി പേർ ആശുപത്രി ഉണ്ടാക്കാൻ ആവശ്യമാണ്. നമുക്ക് അറിയാവുന്ന മിക്കവാറും എല്ലാ വികാരങ്ങളും ഒരു ആശുപത്രിയിൽ കണ്ടെത്താനാകും. ഡോക്ടർമാരും നഴ്‌സിംഗ് സ്റ്റാഫുകളുമായ ഞങ്ങൾക്കു പോലും ആശുപത്രിയിൽ രോഗികളാകാനുള്ള അതേ പ്രവണതയുണ്ട്; അവരിൽ പലരും രോഗികൾ ആണുതാനും.
സി. എസ്. ലൂയിസ് ആണു പറഞ്ഞത്, “എന്നെ അതേ ആശുപത്രിയിലെ സഹ രോഗിയായി കരുതുക. എന്നാൽ കുറച്ച് മനേരത്തെ അഡ്മിറ്റ് ആയതിനാൽ കുറച്ച് ഉപദേശങ്ങൾ നൽകാൻ കഴിയും’’ എന്ന്. “ഞാൻ ഒരിക്കലും രോഗി ആയിട്ടില്ല, ഒരിക്കലും ആകുകയുമില്ല’’ എന്ന് ആഹന്തയുടെ ഉയർന്ന പീഠത്തിൽ നിന്ന് സംസാരിക്കു പരീശന്മാരിൽ നിന്ന് വ്യത്യസ്തമായി, ഏതെങ്കിലും തരത്തിലുള്ള പൂർണതയിൽ നിന്നല്ല, ഒരു സഹരോഗിയെപ്പോലെയാണ് അദ്ദേഹമതു സംസാരിച്ചത്.
യേശു പാപം ചെയ്തിട്ടില്ലെങ്കിലും നമുക്കുവേണ്ടി “പാപമായിത്തീർന്ന’’ ഒരുവനെന്ന നിലയിൽ സംസാരിച്ചു. അവൻ '”ങ്കക്കാരുടെയും പാപികളുടെയും’’ സുഹൃത്തായിരുന്നു. അവന്റെ കൃപയും കരുണയും ആവശ്യമുള്ള പാപികളുടെ സുഹൃത്തുക്കളാണോ നാം എന്നതാണ് ചോദ്യം.
നരകത്തിൽ നിന്നുള്ള പ്രതീക്ഷ
1979 ൽ പുരാവസ്തു ഗവേഷകനായ ഗബ്രിയേൽ ബാർകെ രണ്ട് ചെറിയ വെള്ളിച്ചുരുളുകൾ കണ്ടെത്തി. ലോഹ ചുരുളുകൾ ശ്രദ്ധാപൂർവ്വം അഴിക്കാൻ വർഷങ്ങളെടുത്തു, ഓരോന്നിലും സംഖ്യാപുസ്തകം 6:24-26 ൽ നിന്നുള്ള അനുഗ്രഹത്തിന്റെ ഒരു എബ്രായ കൊത്തുപണി അടങ്ങിയിരിക്കുന്നതായി കണ്ടെത്തി, “യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.’’ ബിസി ഏഴാം നൂറ്റാണ്ടിലേതാണ് ഈ ചുരുളുകൾ എന്ന് പണ്ഡിതന്മാർ കണക്കാക്കുന്നു. ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള തിരുവെഴുത്തുകളാണവ.
അവ എവിടെയാണ് കണ്ടെത്തിയത് എന്നതും ഒരുപോലെ താല്പര്യജനകമാണ്. ഹിന്നോം താഴ്‌വരയിലെ ഒരു ഗുഹയിൽ നിന്നാണ് ബാർക്കെ ഇതു കണ്ടെത്തിയത്. ഇവിടെയാണ് യെഹൂദാജനം തങ്ങളുടെ മക്കളെ ബലിയർപ്പിച്ചത്. അതിനു ശിക്ഷയായി അവിടെവെച്ചു തന്നേ ദൈവം അവരെ കൊല്ലുമെന്ന് യിരെമ്യാ പ്രവാചകൻ പ്രവചിച്ചിരുന്നു (യിരെമ്യാവ് 19:4-6). നരകത്തിന്റെ ചിത്രമായി യേശു “ഗെഹെന്ന’’ (“ഹിന്നോം താഴ്‌വര” എന്നതിന്റെ എബ്രായ നാമത്തിന്റെ ഗ്രീക്ക് രൂപം) എന്ന പദം ഉപയോഗിക്കത്തക്കവിധം അത്രയ്ക്കു ദുഷ്ടതനിറഞ്ഞ സ്ഥലമായിരുന്നു ഈ താഴ്‌വര (മത്തായി 23:33).
ഈ സ്ഥലത്ത്, യിരെമ്യാവ് തന്റെ ജനതയുടെ മേലുള്ള ദൈവത്തിന്റെ ന്യായവിധി പ്രഖ്യാപിക്കുന്ന സമയത്ത്, ആരോ അതിന്റെ ഭാവി അനുഗ്രഹം വെള്ളിച്ചുരുളുകളിൽ കൊത്തിവെക്കുകയായിരുന്നു. അവരുടെ ജീവിതകാലത്ത് അത് സംഭവിക്കില്ലായിരിക്കാം, എന്നാൽ ഒരു ദിവസം - ബാബിലോണിയൻ അധിനിവേശത്തിന്റെ അങ്ങേപ്പുറത്ത് - ദൈവം തന്റെ ജനത്തിന്റെ നേരെ മുഖം തിരിച്ച് അവർക്ക് സമാധാനം നൽകും.
നമുക്കുള്ള പാഠം വ്യക്തമാണ്. സംഭവിക്കാനുള്ള കാര്യങ്ങൾ നാം അർഹിക്കുന്നവയാണെങ്കിൽപ്പോലും നമുക്കു ദൈവത്തിന്റെ വാഗ്ദാനത്തെ മുറുകെ പിടിക്കാൻ കഴിയും. അവിടുത്തെ ഹൃദയം എപ്പോഴും തന്റെ ജനത്തിനായി തുടിക്കുന്നു.
ബലഹീനത ശക്തിയാകുമ്പോൾ
യേശുവിനെ സേവിച്ചതിന്റെ പേരിൽ ഡ്രൂ രണ്ടു വർഷം തടവിലായിരുന്നു. ജയിൽവാസത്തിലുടനീളം നിരന്തരമായ സന്തോഷം അനുഭവിച്ച മിഷനറിമാരുടെ കഥകൾ അദ്ദേഹം വായിക്കുമായിരുന്നു, എന്നാൽ ഇതായിരുന്നില്ല തന്റെ അനുഭവമെന്ന് അദ്ദേഹം സമ്മതിച്ചു. തനിക്കു വേണ്ടി കഷ്ടപ്പെടാൻ ദൈവം തെറ്റായ മനുഷ്യനെയാണ് തിരഞ്ഞെടുത്തതെന്ന് ഡ്രൂ ഭാര്യയോട് പറഞ്ഞു. അവൾ മറുപടി പറഞ്ഞു, “ഇല്ല. അവൻ ശരിയായ ആളെത്തന്നെയാണ് തിരഞ്ഞെടുത്തതെന്നു ഞാൻ കരുതുന്നു. ഇതു യാദൃച്ഛികമായിരുന്നില്ല. ”
യെഹൂദയുടെ പാപങ്ങൾക്ക് ദൈവം അവരെ ശിക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകി വിശ്വസ്തതയോടെ ദൈവത്തെ സേവിച്ച പ്രവാചകനായ യിരെമ്യാവുമായി ഡ്രൂവിന് തന്നെ ബന്ധിപ്പിക്കാനാകും. എന്നാൽ ദൈവത്തിന്റെ ന്യായവിധി ഇതുവരെ വന്നില്ല, യെഹൂദയുടെ നേതാക്കന്മാർ യിരെമ്യാവിനെ അടിക്കുകയും ആമത്തിൽ ഇടുകയും ചെയ്തു. യിരെമ്യാവ് ദൈവത്തെ കുറ്റപ്പെടുത്തി: “യഹോവേ, നീ എന്നെ വഞ്ചിച്ചു” (വാ. 7). തന്നെ വിടുവിക്കുന്നതിൽ ദൈവം പരാജയപ്പെട്ടുവെന്ന് പ്രവാചകൻ വിശ്വസിച്ചു. “യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു” (വാ. 8). “ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ” യിരെമ്യാവു പറഞ്ഞു, “കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന്നു ഞാൻ ഉദരത്തൽനിന്നു പുറത്തുവന്നതു എന്തിനു?” (വാ. 14, 18).
ഡ്രൂ പിന്നീട് മോചിതനായി, എന്നാൽ ഈ കാലയളവിൽ, താൻ ബലഹീനനായിരുന്നതുകൊണ്ട് ദൈവം തന്നെ തെരഞ്ഞെടുത്തതായിരിക്കാമെന്ന് - യിരെമ്യാവിനെ തിരഞ്ഞെടുത്തുപോലെ - അവനു ബോധ്യമായി. അവനും യിരെമ്യാവും സ്വാഭാവികമായി ശക്തരായിരുന്നുവെങ്കിൽ, അവരുടെ വിജയത്തിന് അവർക്ക് കുറച്ച് പ്രശംസ ലഭിക്കുമായിരുന്നു. എന്നാൽ അവർ സ്വാഭാവികമായും ദുർബലരാണെങ്കിൽ, അവരുടെ നിലനില്പിന്റെ മഹത്വമെല്ലാം ദൈവത്തിനായിരിക്കും (1 കൊരിന്ത്യർ 1:26-31). അവന്റെ ബലഹീനത അവനെ യേശുവിന് ഉപയോഗിക്കാൻ പറ്റിയ വ്യക്തിയാക്കി മാറ്റി.
ടർക്കികളിൽ നിന്ന് ഓടിയകലുക
മുന്നിലുള്ള നാട്ടുവഴിയിൽ രണ്ട് കാട്ടുടർക്കികൾ നിന്നിരുന്നു. എനിക്ക് എത്രവരെ അടുത്തേക്കു ചെല്ലാനാകും? ഞാൻ അത്ഭുതപ്പെട്ടു. ഞാൻ എന്റെ ഓട്ടം നടത്തത്തിലേക്കു മാറ്റി ഒടുവിൽ നിന്നു. അതു ഫലിച്ചു. ടർക്കികൾ എന്റെ നേരെ നടന്നു. . . അടുത്തേക്കു തന്നെ വന്നുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ, അവരുടെ തലകൾ എന്റെ അരക്കെട്ടിനൊപ്പം എത്തി, പിന്നീട് എന്റെ പിന്നിലായി. എത്ര മൂർച്ചയുള്ളതായിരുന്നു ആ കൊക്കുകൾ? ഞാൻ ഓടിപ്പോയി. അവ എന്നെ പിന്തുടർന്നു, പിന്നെ നിർത്തി.
എത്ര പെട്ടെന്നാണ് കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്! ടർക്കികൾ ദൗത്യം ഏറ്റെടുത്തപ്പോൾ ഇര വേട്ടക്കാരനായി മാറി. വിഡ്ഢിത്തമെന്നു പറയട്ടെ, അവർ പേടിക്കാൻ കഴിയാത്തത്ര മന്ദബുദ്ധികളാണോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. ഒരു പക്ഷിയിൽ നിന്ന് അശ്രദ്ധമായിപ്പോലും മുറിവേൽക്കാൻ ഞാൻ സമ്മതിക്കയില്ല, അതിനാൽ ഞാൻ ഓടിപ്പോയി. ടർക്കിയിൽ നിന്ന്.
ദാവീദ് അപകടകാരിയായി തോന്നിയില്ല, അതിനാൽ അടുത്തുവരാൻ ഗൊല്യാത്ത് അവനെ പരിഹസിച്ചു. “ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു!” (1 ശമൂവേൽ 17:44). മുൻകൈയെടുത്തപ്പോൾ ദാവീദ് തിരക്കഥ മാറ്റിയെഴുതി. അവൻ ഗൊല്യാത്തിന്റെ അടുത്തേക്ക് ഓടി, അവൻ വിഡ്ഢിയായതുകൊണ്ടല്ല, ദൈവത്തിൽ അവനു വിശ്വാസമുള്ളതുകൊണ്ട്. അവൻ ആക്രോശിച്ചു, “ഇന്നു...യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും” (വാ. 46). ഈ അക്രമാസക്തനായ ബാലൻ ഗൊല്യാത്തിനെ അമ്പരപ്പിച്ചു. എന്താണ് സംഭവിക്കുന്നത്? അവൻ ചിന്തിച്ചിരിക്കണം. അപ്പോൾ അത് അവന്റെമേൽ പതിഞ്ഞു. നേരെ കണ്ണുകൾക്കിടയിൽ.
രാക്ഷസന്മാരെ ഒഴിവാക്കാൻ ചെറിയ മൃഗങ്ങൾ ആളുകളിൽ നിന്നും ഇടയന്മാരിൽ നിന്നും ഓടിപ്പോകുന്നത് സ്വാഭാവികമാണ്. പ്രശ്‌നങ്ങളിൽ നിന്ന് നാം ഒളിച്ചോടുന്നത് സ്വാഭാവികമാണ്. എന്തിനാണ് സ്വാഭാവിക കാര്യങ്ങളിൽ ആശ്രയിക്കുന്നത്? യിസ്രായേലിൽ ഒരു ദൈവമുണ്ടോ? എങ്കിൽ, അവന്റെ ശക്തിയിൽ, പോരാട്ടത്തിലേക്ക് ഓടുക.
ദൈവവചനത്തിന്റെ ശക്തി
സ്റ്റീഫൻ വളർന്നുവരുന്ന ഒരു ഹാസ്യനടനും ഒപ്പം ധൂർത്തനുമായിരുന്നു. ഒരു ക്രിസ്തീയ കുടുംബത്തിൽ വളർന്ന അദ്ദേഹം, തന്റെ പിതാവും രണ്ടു സഹോദരന്മാരും ഒരു വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് നിരവധി സംശയങ്ങൾ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. ഇരുപതുകളുടെ തുടക്കത്തോടെ അദ്ദേഹത്തിനു വിശ്വാസം നഷ്ടപ്പെട്ടു. എന്നാൽ ചിക്കാഗോയിലെ തണുത്ത തെരുവുകളിൽ ഒരു രാത്രിയിൽ അദ്ദേഹം അതു കണ്ടെത്തി. ഒരു അപരിചിതൻ അദ്ദേഹത്തിന് ഒരു പോക്കറ്റ് പുതിയ നിയമം നൽകി. പുസ്തകം തുറന്ന സ്റ്റീഫൻ, ഉത്കണ്ഠയുമായി മല്ലിടുന്നവർ മത്തായി 6:27-34 ലെ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ നിന്നു വായിക്കണമെന്ന് രേഖപ്പെടുത്തിയ ഒരു സൂചിക കണ്ടു.
സ്റ്റീഫൻ ആ ഭാഗം കണ്ടെത്തി, അതിലെ വാക്കുകൾ അവന്റെ ഹൃദയത്തിൽ ഒരു അഗ്നി ജ്വലിപ്പിച്ചു. അദ്ദേഹം അനുസ്മരിക്കുന്നു, “ഞാൻ ആത്യന്തികമായും ഉടനടി പ്രകാശിപ്പിക്കപ്പെട്ടു. ആ തണുപ്പിൽ തെരുവിന്റെ മൂലയിൽ നിന്നുകൊണ്ട് പ്രഭാഷണം ഞാൻ വായിച്ചു, എന്റെ ജീവിതം പിന്നീടൊരിക്കലും പഴയതായിരുന്നില്ല.”
തിരുവെഴുത്തുകളുടെ ശക്തി അങ്ങനെയാണ്. ബൈബിൾ മറ്റേതൊരു പുസ്തകത്തെയും പോലെയല്ല, കാരണം അത് ജീവനുള്ളതാണ്. നമ്മൾ കേവലം ബൈബിൾ വായിക്കുകയല്ല ചെയ്യുന്നത്. ബൈബിൾ നമ്മെ വായിക്കുന്നു: “... ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു” (എബ്രായർ 4:12).
ഈ ഗ്രഹത്തിലെ ഏറ്റവും ശക്തമായ ബലത്തെ തിരുവെഴുത്ത് അവതരിപ്പിക്കുന്നു, അതു നമ്മെ രൂപാന്തരപ്പെടുത്തുകയും ആത്മീയ പക്വതയിലേക്കു നയിക്കുകയും ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാൻ ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് നമുക്കതു തുറന്ന് ഉറക്കെ വായിക്കാം. അവിടുന്നു സംസാരിച്ച വാക്കുകൾ “വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാവ് 55:11) എന്ന് അവിടുന്നു വാഗ്ദത്തം ചെയ്യുന്നു. നമ്മുടെ ജീവിതം ഒരിക്കലും പഴയതുപോലെയാകില്ല.
ആളുകളെ ആവശ്യമായ ആളുകൾ
സ്പോർട്സ് ലേഖകൻ എന്ന നിലയിൽ തന്റെ ജോലിയിൽ ഹോൾ ഓഫ് ഫെയിം (സ്പോർട്സ് പോലുള്ള ഒരു പ്രത്യേക വിഭാഗത്തിൽ വിശിഷ്ടമായി തിരഞ്ഞെടുക്കപ്പെട്ടവർ) ലഭിച്ച ഡേവ് കിൻഡ്രഡ് നൂറ് കണക്കിന് പ്രധാന സ്പോർട്സ് പരിപാടികളെക്കുറിച്ചും മുഹമ്മദ് അലിയുടെ ജീവചരിത്രവും എഴുതിയിട്ടുണ്ട്. ജോലിയിൽ നിന്ന് വിരമിച്ചത്തിന്റെ വിരസത മാറ്റാനായി അടുത്തുള്ള സ്കൂളിൽ പെൺകുട്ടികളുടെ ബാസ്കറ്റ് ബോൾ കളിയിൽ പങ്കെടുത്തിരുന്നു. ഓരോ ഗെയിമിനെക്കുറിച്ചും അദ്ദേഹം കഥകൾ എഴുതി ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഡേവിന്റെ അമ്മയും കൊച്ചു മകനും മരിക്കുകയും ഭാര്യക്ക് പക്ഷാഘാതം വരികയും ചെയ്തപ്പോൾ , തന്റെ ടീം നല്ലൊരു സമൂഹമായി കൂടെ നിന്ന് ജീവിതത്തിന് അർത്ഥം നല്കിയെന്ന് അയാൾ മനസ്സിലാക്കി. അവർക്ക് അയാളെ ആവശ്യമായതുപോലെ അവരെ അയാൾക്കും ആവശ്യമായിത്തീർന്നു. കിൻഡ്രഡ് പറഞ്ഞു: "ഈ ടീം എന്നെ രക്ഷിച്ചു. എന്റെ ജീവിതം ഇരുട്ടായി മാറിയിരുന്നു.... അവർ എനിക്ക് വെളിച്ചമായി."
ഒരു ഐതിഹാസിക പത്രപ്രവർത്തകൻ എങ്ങനെയാണ് കൗമാരക്കാരുടെ സമൂഹത്തെ ആശ്രയിക്കാൻ ആരംഭിച്ചത്? ഇതുപോലെ ഒരു ഐതിഹാസിക അപ്പസ്തോലൻ തന്റെ മിഷണറി യാത്രയിൽ കണ്ടെത്തിയ ആളുകളുടെ കൂട്ടായ്മയിൽ ആശ്രയിക്കുന്നു. പൗലോസ് തന്റെ ലേഖനം അവസാനിപ്പിക്കുമ്പോൾ വന്ദനം ചെയ്യുന്ന ആളുകളുടെ പട്ടിക ശ്രദ്ധിച്ചോ? (റോമർ 16: 3 - 15 ). " എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരുമായ അന്ത്രൊനിക്കോസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ" (വാ. 7). "കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിനു വന്ദനം ചൊല്ലുവിൻ" (വാ. 8). ഇങ്ങനെ ഇരുപത്തിയഞ്ചിലധികം പേരുകൾ അദ്ദേഹം പറയുന്നുണ്ട്. തിരുവെഴുത്തിൽ മറ്റെവിടെയും ഇവർ പരാമർശിക്കപ്പെടുന്നില്ല; എന്നാൽ പൗലോസിന് അവർ വേണ്ടപ്പെട്ടവരായിരുന്നു.
നിങ്ങളുടെ സമൂഹം ആരൊക്കെയുള്ളതാണ്? നിങ്ങൾക്ക് ആരംഭിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം നിങ്ങളുടെ സഭയാണ്. ജീവിതം ഇരുണ്ടതായ ആരെങ്കിലും അവിടെയുണ്ടോ? ദൈവം നയിക്കുന്നതനുസരിച്ച്, നിങ്ങൾക്ക് അവരെ യേശുവിലേക്ക് നയിക്കുന്ന വെളിച്ചമായി മാറാം. എന്നെങ്കിലുമൊരിക്കൽ അവർ ഇതിനോട് നന്ദിയോടെ പ്രതികരിക്കും.
കഥയുടെ തിമിംഗലം
മൈക്കിൾ കൊഞ്ചിനു വേണ്ടി മുങ്ങിത്തപ്പുകയായിരുന്നു. ഒരു വലിയ തിമിംഗലം അയാളെ കടിച്ചു വിഴുങ്ങാൻ ശ്രമിച്ചു. രക്ഷപ്പെടാനായി അയാൾ പരമാവധി കുതറിയെങ്കിലും തിമിംഗലത്തിന്റെ മസിലുകൾ അയാളെ ഞെരുക്കി. കഥ കഴിഞ്ഞെന്ന് അയാൾ കരുതി. എന്നാൽ തിമിംഗലങ്ങൾക്ക് കൊഞ്ച് മനുഷ്യരെ താല്പര്യമില്ലായിരിക്കും; 30 നിമിഷം കഴിഞ്ഞ് അത് മൈക്കിളിനെ പുറത്തേക്ക് തുപ്പി. അതിശയകരം! മൈക്കിളിന്റെ അസ്ഥികൾ ഒന്നും ഒടിഞ്ഞില്ല. എന്നാൽ ധാരാളം മുറിവുകളുണ്ടായി; കൂടാതെ ഒരു കഥയുടെ തിമിംഗലവും.
മൈക്കിൾ ആദ്യത്തെ ആളായിരുന്നില്ല. യോനായെ ഒരു "മഹാ മത്സ്യം " (യോനാ 1:17) വിഴുങ്ങി. അത് അവനെ കരയിൽ ചർദ്ദിക്കുന്നതുവരെ 3 ദിവസം അതിന്റെ വയറ്റിൽ കിടന്നു (1:17; 2:10). മൈക്കിളിനെ അവിചാരിതമായി തിമിംഗലം പിടിച്ചതാണെങ്കിൽ യോനായെ വിഴുങ്ങിയത് അവൻ ഇസ്രായേലിന്റെ ശത്രുക്കളെ വെറുത്തതു കൊണ്ടും അവരുടെ മാനസാന്തരം ഇഷ്ടപ്പെടാത്തതു കൊണ്ടും ആണ്. നിനെവേയിൽ പോയി പ്രസംഗിക്കാൻ ദൈവം പറഞ്ഞപ്പോൾ യോനാ വേറെ സ്ഥലത്തേക്കുള്ള ബോട്ട് കയറി. അതുകൊണ്ട് അവനെ തിരിച്ചറിവിലേക്ക് കൊണ്ടുവരാൻ ദൈവം തിമിംഗലം പോലൊരു മത്സ്യത്തെ നിയമിച്ചു.
യോനാ അസ്സീറിയക്കാരെ വെറുത്തതിനെ കുറ്റപ്പെടുത്താനാകില്ല. അവർ പണ്ട് ഇസ്രായേലിനെ പീഢിപ്പിച്ചവരാണ്; ഏതാണ്ട് 50 വർഷത്തിനിടയിൽ അവർ വടക്കേ ഗോത്രങ്ങളെ , ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത വിധം, പ്രവാസത്തിലേക്ക് കൊണ്ടുപോകാനിരിക്കുകയുമാണ്. ഇങ്ങനെയുള്ള ഒരു അസീറിയയോട് ക്ഷമിക്കുക എന്നതിൽ യോനാക്ക് അനിഷ്ടം തോന്നുന്നത് മനസ്സിലാക്കാവുന്നതാണ്.
എന്നാൽ യോനാ സകല ജനത്തിന്റെയും ദൈവമായവനേക്കാൾ ദൈവത്തിന്റെ ജനമായവരോടാണ് കൂടുതൽ കൂറ് പുലർത്തിയത്. ദൈവം ഇസ്രായേലിന്റെ ശത്രുക്കളായവരെയും സ്നേഹിക്കുകയും രക്ഷിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നവനാണ്. അവൻ നമ്മുടെ ശത്രുക്കളെയും സ്നേഹിക്കുന്നു; രക്ഷിക്കാൻ ആഗ്രഹിക്കുന്നു. ആത്മാവിന്റെ ചിറകുകൾ ധരിച്ച്, യേശുവിന്റെ സുവിശേഷവുമായി നമുക്കവരുടെയിടയിലേക്ക് പോകാം.
അറിവ് വേദനിപ്പിക്കുമ്പോൾ
ഗ്രാൻഡ് കാന്യണിലൂടെ ഇരുപത്തിയഞ്ചു ദിവസത്തെ വഞ്ചി തുഴയലിനുശേഷം സാക്ക് എൽഡറും സുഹൃത്തുക്കളും കരയിലേക്കടുപ്പിച്ചു. അവരുടെ റാഫ്റ്റുകൾ കൊണ്ടുപോകാൻ വന്നയാൾ അവരോട് കോവിഡ് 19 വൈറസിനെക്കുറിച്ച് പറഞ്ഞു. അയാൾ തമാശ പറയുകയാണെന്ന് അവർ കരുതി. എന്നാൽ അവർ മലയിടുക്കിൽ നിന്ന് പുറത്തുകടക്കുമ്പോൾ അവരുടെ ഫോണുകൾ ശബ്ദിച്ചു - മാതാപിതാക്കളുടെ അടിയന്തര സന്ദേശങ്ങളായിരുന്നു അവ. സാക്കും കൂട്ടുകാരും സ്തംഭിച്ചുപോയി. നദിയിലേക്ക് മടങ്ങാനും ഇപ്പോൾ അറിഞ്ഞ കാര്യത്തിൽ നിന്നു രക്ഷപ്പെടാനും അവർ ആഗ്രഹിച്ചു.
വീണുപോയ ലോകത്തിൽ, അറിവ് പലപ്പോഴും വേദനിപ്പിക്കുന്നതാണ്. സഭാപ്രസംഗിയിലെ ജ്ഞാനിയായ പ്രബോധകൻ ഇങ്ങനെ നിരീക്ഷിച്ചു: “ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു’’ (1:18). ഒരു കുട്ടിയുടെ ആനന്ദദായകമായ അറിവില്ലായ്മയിൽ ആരാണ് അസൂയപ്പെടാത്തത്? വംശീയത, അക്രമം, ക്യാൻസർ എന്നിവയെക്കുറിച്ച് അവൾക്ക് ഇതുവരെ അറിവില്ല. നാം വളർന്ന് നമ്മുടെ സ്വന്തം ദൗർബല്യങ്ങളും തിന്മകളും തിരിച്ചറിയുന്നതിനു മുമ്പ് നാം കൂടുതൽ സന്തുഷ്ടരായിരുന്നില്ലേ? നമ്മുടെ കുടുംബത്തിന്റെ രഹസ്യങ്ങൾ പഠിക്കുന്നതിനുമുമ്പ് - എന്തുകൊണ്ടാണ് നമ്മുട അങ്കിൾ അമിതമായി മദ്യപിക്കുന്നത് അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയത്? - നാം കൂടുതൽ സന്തുഷ്ടരായിരുന്നില്ലേ?
അറിവിൽ നിന്നുള്ള വേദന മാറ്റാനാവില്ല. അറിഞ്ഞുകഴിഞ്ഞാൽ, അങ്ങനെയില്ലെന്ന് നടിച്ചിട്ടു കാര്യമില്ല. എന്നാൽ സഹിച്ചുനിൽക്കാനും മുമ്പോട്ടുപോകാനും നമ്മെ പ്രാപ്തരാക്കുന്ന ഉയർന്ന അറിവുണ്ട്. യേശു ദൈവവചനമാണ്, നമ്മുടെ ഇരുട്ടിൽ പ്രകാശിക്കുന്ന വെളിച്ചമാണ് (യോഹന്നാൻ 1:1-5). അവൻ “നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു’’ (1 കൊരിന്ത്യർ 1:30). നിങ്ങളുടെ വേദനയാണ് യേശുവിന്റെ അടുത്തേക്ക് ഓടാനുള്ള കാരണം. അവൻ നിങ്ങളെ അറിയുകയും നിങ്ങൾക്കായി കരുതുകയും ചെയ്യുന്നു.
സൗഖ്യമായവനെപ്പോലെ ജീവിക്കുക
ഇന്ത്യയിലെ രണ്ട് സഹോദരിമാർ അന്ധരായാണ് ജനിച്ചത്. പിതാവ് ഒരു കഠിനാദ്ധ്വാനിയായ വ്യക്തി ആയിരുന്നുവെങ്കിലും കാഴ്ചലഭിക്കാനുള്ള ശസ്ത്രക്രിയ ചെയ്യിക്കാനുള്ള സാമ്പത്തിക ശേഷി അയാൾക്കില്ലായിരുന്നു. അപ്പോഴാണ് മെഡിക്കൽ മിഷൻ ഡോക്ടർമാരുടെ ഒരു സംഘം ആ പ്രദേശത്ത് എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം നഴ്സ് കണ്ണിലെ ബാൻഡേജ് അഴിച്ചപ്പോൾ ആ പെൺകുട്ടികൾ വിടർന്ന് പുഞ്ചിരിച്ചു.” അമ്മേ, എനിക്ക് കാണാം! എനിക്ക് കാണാം!" അവർ ആശ്ചര്യഭരിതരായി.
ജന്മനാ മുടന്തനായ ഒരാൾ ദൈവാലയത്തിന്റെ ഗേറ്റിനരികിൽ തന്റെ സ്ഥിരം ഭിക്ഷാടന സ്ഥലത്ത് ഇരിക്കുകയായിരുന്നു. തന്റെ കയ്യിൽ നാണയമൊന്നുമില്ല, എന്നാൽ അതിനേക്കാൾ മെച്ചമായ ഒന്നുണ്ട് എന്ന് പത്രോസ് അയാളോട് പറഞ്ഞു: “നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്കുക” (അപ്പൊ. പ്രവൃത്തി 3:6). ആ മനുഷ്യൻ “കുതിച്ചെഴുന്നേറ്റ് നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ട് അവരോടു കൂടെ ദൈവാലയത്തിൽ കടന്നു.” (വാ.8)
ഈ സഹോദരിമാരും ഈ മനുഷ്യനും, അവരുടെ കണ്ണുകളും കാലുകളും ഇതുവരെ കുരുടരോ മുടന്തരോ ആയിട്ടില്ലാത്തവരേക്കാൾ, എത്രയധികം ആസ്വദിച്ചിട്ടുണ്ടാകും. ആ പെൺകുട്ടികൾക്ക് ആശ്ചര്യവും ആനന്ദവും മൂലം കണ്ണുകൾ അടക്കുന്നതും തുറക്കുന്നതും നിർത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല; ആ മനുഷ്യനാകട്ടെ കുതിച്ചു ചാടുന്നതും.
നിങ്ങളുടെ സ്വാഭാവിക കഴിവുകളെപ്പറ്റി ചിന്തിച്ചു നോക്കൂ. അത്ഭുതകരമായ ഒരു സൗഖ്യം ലഭിച്ചിരുന്നെങ്കിൽ ആ കഴിവുകൾ നിങ്ങൾ എത്രയധികം ആസ്വദിക്കുകയും വ്യത്യസ്തമായി പ്രയോജനപ്പെടുത്തുകയും ചെയ്യുമായിരുന്നു! ഇങ്ങനെ ചിന്തിക്കാം. നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ അവൻ നിങ്ങളെ ആത്മീയമായി സൗഖ്യമാക്കിയിരിക്കുന്നു. നിങ്ങളുടെ പാപങ്ങളിൽ നിന്ന് അവൻ നിങ്ങളെ രക്ഷിച്ചിരിക്കുന്നു.
നമ്മെ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്തവനെ സ്തുതിക്കുകയും അവൻ പ്രദാനം ചെയ്തതെല്ലാം അവന് സമർപ്പിക്കുകയും ചെയ്യാം.