നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പട്രീഷ്യ റെയ്ബൻ

ബൈബിളിനെ വിശ്വസിക്കുക

പ്രശസ്ത അമേരിക്കൻ സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാം, ബൈബിൾ പൂർണ്ണമായും സത്യമാണെന്ന്് അംഗീകരിക്കാനുള്ള തന്റെ പോരാട്ടത്തെക്കുറിച്ചു പറഞ്ഞു. സാൻ ബെർണാർഡിനോ പർവ്വതനിരകളിലെ ഒരു റിട്രീറ്റ് സെന്ററിൽവെച്ച്, ഒരു രാത്രിയിൽ ചന്ദ്രപ്രകാശത്തിൽ തനിച്ച് നടക്കുമ്പോൾ, ബൈബിൾ ഒരു പെട്ടെന്ന് വരുമാനം വെച്ചിട്ട്, മുട്ടിന്മേൽ വീണ്, അദ്ദേഹം ഒരു പ്രാർത്ഥന ഉരുവിട്ടു: ''ദൈവമേ! ഈ പുസ്തകത്തിൽ എനിക്ക് മനസ്സിലാകാത്ത അനേക കാര്യങ്ങളുണ്ട്.''

തന്റെ ആശയക്കുഴപ്പം ഏറ്റുപറഞ്ഞപ്പോൾ, പരിശുദ്ധാത്മാവ് ഒടുവിലായി ''ഇങ്ങനെ പറയാൻ എന്നെ സ്വതന്ത്രനാക്കി. 'പിതാവേ, ഞാൻ ഇത് വിശ്വാസത്താൽ അങ്ങയുടെ വചനമായി സ്വീകരിക്കാൻ പോകുന്നു!''' അദ്ദേഹം എഴുന്നേറ്റു നിന്നപ്പോൾ അദ്ദേഹത്തിന് അപ്പോഴും ചോദ്യങ്ങളുണ്ടായിരുന്നു, പക്ഷേ അദ്ദേഹം പറഞ്ഞു, ''എന്റെ ആത്മാവിലെ ആത്മീയ യുദ്ധം പോരാടി വിജയിച്ചു എന്നെനിക്കു മനസ്സിലായി.''

യുവ പ്രവാചകനായ യിരെമ്യാവും ആത്മീയ പോരാട്ടങ്ങൾ നടത്തി. എന്നിട്ടും അവൻ സ്ഥിരമായി തിരുവെഴുത്തുകളിൽ ഉത്തരം തേടി. ''ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവുമായി'' (യിരെമ്യാവ് 15:16). അവൻ പ്രഖ്യാപിച്ചു, ''യഹോവയുടെ വചനം . . . എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു'' (20:8-9). പത്തൊൻപതാം നൂറ്റാണ്ടിലെ സുവിശേഷകനായ ചാൾസ് സ്പർജൻ എഴുതി, ''[യിരെമ്യാവ്] നമ്മെ ഒരു രഹസ്യത്തിലേക്ക് കൊണ്ടുപോകുന്നു. അവന്റെ ബാഹ്യജീവിതം, പ്രത്യേകിച്ച് വിശ്വസ്തമായ ശുശ്രൂഷ, അവൻ പ്രസംഗിച്ച വചനത്തോടുള്ള ആന്തരികമായ സ്നേഹത്തിൽ നിന്നുളവായതാണ്.''

നമ്മുടെ പോരാട്ടങ്ങൾക്കിടയിലും തിരുവെഴുത്തുകളുടെ ജ്ഞാനത്തിലൂടെ നമുക്കും നമ്മുടെ ജീവിതം രൂപപ്പെടുത്താൻ കഴിയും. നമുക്കും, എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ, വിശ്വാസത്താൽ പഠനം തുടരാം.

ആദ്യം ക്ഷമിക്കുക

ഞങ്ങൾ ഞങ്ങളെത്തന്നെ ''ക്രിസ്തുവിലുള്ള സഹോദരിമാർ'' എന്നാണു വിളിച്ചിരുന്നത്, പക്ഷേ ഞാനും വെള്ളക്കാരിയായ എന്റെ സുഹൃത്തും ശത്രുക്കളെപ്പോലെയാണു പെരുമാറിയിരുന്നത്. ഒരു പ്രഭാതത്തിൽ, ഒരു കഫേയിൽ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ, ഞങ്ങളുടെ വ്യത്യസ്തമായ വംശീയ വീക്ഷണങ്ങളെക്കുറിച്ച് ഞങ്ങൾ ദയാരഹിതമായി വാദിച്ചു. തുടർന്ന് ഇനി പരസ്പരം വീണ്ടും കാണുകയില്ലെന്ന് ശപഥം ചെയ്തുകൊണ്ട് ഞങ്ങൾ പിരിഞ്ഞു. എന്നിരുന്നാലും ഒരു വർഷം കഴിഞ്ഞ്, അതേ സംഘടന ഞങ്ങളെ രണ്ടുപേരെയും വീണ്ടും വിളിച്ചു - ഒരേ വകുപ്പിൽ, പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിൽ. ആദ്യമൊക്കെ പരിഭ്രമത്തോടെ, ഞങ്ങൾ പൊരുത്തക്കേടുകളെക്കുറിച്ച് സംസാരിച്ചുതുടങ്ങി. കാലക്രമേണ, പരസ്പരം ക്ഷമ ചോദിക്കാനും സൗഖ്യം പ്രാപിക്കാനും ശുശ്രൂഷയ്ക്ക് ഞങ്ങളുടെ മികച്ച സേവനം നൽകാനും ദൈവം ഞങ്ങളെ സഹായിച്ചു.

ഏശാവിനും അവന്റെ ഇരട്ടസഹോദരനായ യാക്കോബിനും ഇടയിലുള്ള കടുത്ത ഭിന്നതയെ ദൈവം സുഖപ്പെടുത്തി, അവരുടെ രണ്ടുപേരുടെയും ജീവിതത്തെ അനുഗ്രഹിച്ചു. ഒരുകാലത്ത്, സൂത്രശാലിയായിരുന്ന യാക്കോബ് ഏശാവിനു ലഭിക്കേണ്ടിയിരുന്ന പിതാവിന്റെ അനുഗ്രഹം തട്ടിയെടുത്തു. എന്നാൽ ഇരുപതു വർഷത്തിനുശേഷം, ജന്മനാട്ടിലേക്കു മടങ്ങാൻ ദൈവം യാക്കോബിനെ വിളിച്ചു. അതിനാൽ, ഏശാവിനെ പ്രീണിപ്പിക്കാൻ യാക്കോബ് ധാരാളം സമ്മാനങ്ങൾ കൊടുത്തയച്ചു. എന്നാൽ ''ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു'' (ഉല്പത്തി 33:4).  

നമ്മുടെ യാഗങ്ങൾ - കഴിവുകളും സമ്പത്തും - ദൈവത്തിനു സമർപ്പിക്കുന്നതിനുമുമ്പ് ഒരു സഹോദരനോടോ സഹോദരിയോടോ ഉള്ള കോപം പറഞ്ഞു തീർക്കാൻ ദൈവം പ്രേരിപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി അവരുടെ പുനഃസമാഗമം നിലകൊള്ളുന്നു (മത്തായി 5:23-24). ''നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വച്ചിട്ട് ഒന്നാമത് ചെന്ന് സഹോദരനോട് നിരന്നുകൊള്ളുക; പിന്നെ വന്ന് നിന്റെ വഴിപാട് കഴിക്കുക'' (വാ. 24). ഏശാവുമായി അനുരഞ്ജനത്തിലൂടെയും പിന്നീട് കർത്താവിന് ഒരു യാഗപീഠം പണിതും യാക്കോബ് ദൈവത്തെ അനുസരിച്ചു (ഉല്പത്തി 33:20). എന്തൊരു മനോഹരമായ ക്രമം: ആദ്യം ക്ഷമിക്കുന്നതിനും അനുരഞ്ജനത്തിനുമായി പരിശ്രമിക്കുക. തുടർന്ന് അവിടുത്തെ യാഗപീഠത്തിൽ, അവൻ നമ്മെ സ്വീകരിക്കുന്നു.

യേശുവിനായി പുഷ്പിക്കുക

ടൂലിപ് പുഷ്പത്തെക്കുറിച്ചു ഞാന്‍ സത്യസന്ധയായിരുന്നില്ല. ഒരു വിദേശ രാജ്യം സന്ദര്‍ശിച്ച ശേഷം യുഎസിലേക്കു മടങ്ങിയ എന്റെ ഇളയ മകളില്‍ നിന്നുള്ള ഒരു സമ്മാനമായിരുന്നു അവയുടെ കിഴങ്ങുകള്‍. അതിനാല്‍, അവളുമായി വീണ്ടും ഒത്തുചേരുന്നതിന്റെ ആവേശത്തില്‍, കിഴങ്ങുകള്‍ വളരെ ആവേശത്തോടെ സ്വീകരിക്കുന്നതായി ഞാന്‍ നടിച്ചു. എന്നാല്‍ ടൂലിപ്‌സ് എന്റെ ഇഷ്ട പുഷ്പമായിരുന്നില്ല. അവ വളരെ നേരത്തെ പൂക്കുകയും വേഗത്തില്‍ വാടുകയും ചെയ്യുന്നു. മാത്രമല്ല, കടുത്ത ചൂടുള്ള ജൂലൈയിലെ കാലാവസ്ഥ, അവയെ നടാന്‍ പറ്റിയതായിരുന്നില്ല.

എന്നിരുന്നാലും, ഒടുവില്‍, സെപ്റ്റംബര്‍ അവസാനത്തില്‍, ഞാന്‍ ''എന്റെ മകള്‍ നല്‍കിയ'' കിഴങ്ങുകള്‍ നട്ടു - അവളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് സ്‌നേഹത്തോടെ അവ നടുകയും ചെയ്തു. കല്ലുനിറഞ്ഞ നിലം ഓരോ പ്രാവശ്യം കിളയ്ക്കുമ്പോഴും കിഴങ്ങുകളെക്കുറിച്ചുള്ള എന്റെ ഉത്ക്കണ്ഠ വര്‍ദ്ധിച്ചു. അവ നടാനുള്ള തടം ഒന്നുകൂടെ വൃത്തിയാക്കി, വസന്തകാലത്തു ടൂലിപ് പൂക്കള്‍ കാണാമെന്ന പ്രതീക്ഷയില്‍ ''നന്നായി ഉറങ്ങുക'' എന്നു ഞാന്‍ കിഴങ്ങുകളെ അനുഗ്രഹിച്ചു.

നമ്മള്‍ പരസ്പരം മറ്റുള്ളവരുടെ ''ഇഷ്ടഭാജനങ്ങള്‍'' അല്ലെങ്കിലും പരസ്പരം സ്‌നേഹിക്കണമെന്ന ദൈവത്തിന്റെ ആഹ്വാനത്തിന്റെ ഒരു എളിയ ഓര്‍മ്മപ്പെടുത്തലായി എന്റെ ചെറിയ പ്രോജക്ട് മാറി. പരസ്പരം മറ്റുള്ളവരുടെ തെറ്റുകളുടെ ''കളകളെ'' അവഗണിക്കുമ്പോള്‍, അനുയോജ്യമല്ലാത്ത കാലാവസ്ഥയിലും പരസ്പരം സ്‌നേഹം പകരാന്‍ ദൈവം നമ്മെ പ്രാപ്തരാക്കുന്നു. തുടര്‍ന്ന്, കാലക്രമേണ, നമ്മുടെ കഴിവിനപ്പുറമായി പരസ്പര സ്‌നേഹം വിരിയുന്നു. യേശു പറഞ്ഞു, ''നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്‌നേഹം ഉെണ്ടങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും'' (വാ. 35). അടുത്ത വസന്തകാലത്ത് എന്റെ ടൂലിപ് പൂത്തതുപോലെ, യേശുവിനാല്‍ ചെത്തി വെടിപ്പാക്കപ്പെട്ട്, നാമും പൂവണിയും. ആ വാരാന്ത്യത്തില്‍ എന്റെ മകള്‍ ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി എത്തി. ''എന്താണ് പൂത്തതെന്ന് നോക്കൂ!'' ഞാന്‍ പറഞ്ഞു. ഒടുവില്‍, ഞാന്‍.

വൃത്തിയാക്കല്‍ രീതി

വാഷ്‌ബേസിനില്‍ കൈകഴുകിക്കൊണ്ട്, രണ്ടു കൊച്ചുകുട്ടികള്‍ പരസ്പരം ''ഹാപ്പി ബര്‍ത്ത്‌ഡേ'' എന്നു രണ്ടു പ്രാവശ്യം വീതം സന്തോഷത്തോടെ പാടുന്നു. ''അണുക്കളെ കഴുകിക്കളയാന്‍ അത്രയധികം സമയമെടുക്കും,'' അവരുടെ അമ്മ അവരോടു പറയുന്നു. കോവിഡ്-19 മഹാമാരിക്കു മുമ്പുതന്നെ, സമയമെടുത്ത് അവരുടെ കൈകളില്‍ നിന്ന് അഴുക്കു വൃത്തിയാക്കാന്‍ അവര്‍ പഠിച്ചു.

മഹാമാരിയില്‍നിന്നു നാം പഠിച്ചതുപോലെ, വസ്തുക്കളെ വൃത്തിയായി സൂക്ഷിക്കുന്നതു ശ്രമകരമായ ഒരു പ്രക്രിയയാണ്. എന്നിരുന്നാലും, പാപത്തെ മായിച്ചുകളയുക എന്നതിനര്‍ത്ഥം, ദൈവത്തിലേക്കു മടങ്ങിച്ചെല്ലുന്നതിനുള്ള ചുവടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. 

റോമാ സാമ്രാജ്യത്തിലുടനീളം ചിതറിക്കിടക്കുന്ന യേശുവിലുള്ള വിശ്വാസികളോട് തങ്ങളുടെ ശ്രദ്ധ ദൈവത്തിലേക്കു തിരിക്കാന്‍ യാക്കോബ് ആവശ്യപ്പെട്ടു. കലഹങ്ങളും തമ്മില്‍ത്തല്ലും, നേതൃത്വം, സമ്പത്ത്, ലൗകിക സുഖങ്ങള്‍, പണം, അംഗീകാരം എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും അവരെ ദൈവത്തിന്റെ ശത്രുക്കളാക്കി മാറ്റി. ''ആകയാല്‍ നിങ്ങള്‍ ദൈവത്തിനു കീഴടങ്ങുവിന്‍; പിശാചിനോട് എതിര്‍ത്തുനില്ക്കുവിന്‍; എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും. ... പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിന്‍'' (യാക്കോബ് 4:7-8) എന്നു യാക്കോബ് അവര്‍ക്കു മുന്നറിയിപ്പു നല്‍കി.  പക്ഷെ എങ്ങനെ?

''ദൈവത്തോട് അടുത്തു ചെല്ലുവിന്‍; എന്നാല്‍ അവന്‍ നിങ്ങളോട് അടുത്തുവരും'' (വാ. 8). നമ്മുടെ ജീവിതത്തില്‍ നിന്ന് പാപത്തിന്റെ അഴുക്കു നീക്കിക്കളയാന്‍ ദൈവത്തിങ്കലേക്കു തിരിയേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന വാക്കുകളാണ് ഇവ. ശുദ്ധീകരണ രീതി യാക്കോബ് വിശദീകരിച്ചു: ''സങ്കടപ്പെട്ടു ദുഃഖിച്ചു കരയുവിന്‍; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും'' (വാ. 9-10).

നമ്മുടെ പാപത്തെ കൈകാര്യം ചെയ്യുന്നത് നമ്മെ വിനയപ്പെടുത്തും. എന്നാല്‍ ഹല്ലേലൂയാ, നമ്മുടെ ''കഴുകല്‍'' ആരാധനയാക്കി മാറ്റാന്‍ ദൈവം വിശ്വസ്തനാണ്.

അവന്‍ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും

മുറിവേറ്റ കുതിരയ്ക്ക്് ഡ്രമ്മര്‍ ബോയ് എന്നു പേരിട്ടു. ചാര്‍ജ്ജ് ഓഫ്  ലൈറ്റ് ബ്രിഗേഡ് എന്ന പേരില്‍ പ്രസിദ്ധമായ യുദ്ധത്തിലേക്കു ബ്രിട്ടീഷ് സൈനികരെ എത്തിച്ച 112 കുതിരകളിലൊന്നായിരുന്നു അത്. ആ മൃഗം അത്യധികം ധൈര്യവും ശക്തിയും പ്രകടിപ്പിച്ചതിനാല്‍, ധീരരായ മനുഷ്യരെപ്പോലെ കുതിരയും ഒരു മെഡലിന് അര്‍ഹനാണെന്നു നിയുക്ത കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ ഡി സാലിസ് തീരുമാനിച്ചു. ശത്രുസൈന്യത്തിനെതിരായ അവരുടെ സൈനിക നടപടി പരാജയപ്പെട്ടെങ്കിലും അദ്ദേഹമിതു ചെയ്തു. കുതിരപ്പടയുടെ വീര്യം, അവരുടെ കുതിരകളുടെ ധൈര്യവുമായി പൊരുത്തപ്പെട്ടിരുന്നതിനാല്‍, ഈ ഏറ്റുമുട്ടല്‍ ബ്രിട്ടന്റെ ഏറ്റവും വലിയ സൈനിക നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെട്ടു, അതിന്നും ആഘോഷിക്കപ്പെടുന്നു.

എന്നിരുന്നാലും, ഈ ഏറ്റുമുട്ടല്‍ ഒരു പുരാതന ബൈബിള്‍ സദൃശവാക്യത്തിന്റെ ജ്ഞാനം വെളിപ്പെടുത്തുന്നു: 'കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു'' (സദൃശവാക്യങ്ങള്‍ 21:31). തിരുവെഴുത്ത് ഈ തത്വം വ്യക്തമായി സ്ഥിരീകരിക്കുന്നു. 'നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിക്കുവാന്‍ നിങ്ങളോടുകൂടെ പോരുന്നു എന്ന് അവരോടു പറയണം'' (ആവര്‍ത്തനം 20:4). മരണത്തിന്റെ വിഷമുള്ളിനെതിരെ പോലും അപ്പൊസ്തലനായ പൗലൊസ് എഴുതി, 'നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്‌തോത്രം'' (1 കൊരിന്ത്യര്‍ 15:56-57).   

ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങള്‍ക്കു തയ്യാറാകുക എന്നതാണ് ഇതറിയുന്ന നാം ചെയ്യേണ്ടത്. ഒരു ശുശ്രൂഷ കെട്ടിപ്പടുക്കുന്നതിന്, നാം പഠിക്കുകയും ജോലി ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മനോഹരമായ ഒരു കലാരൂപം സൃഷ്ടിക്കുന്നതിന്, നാം ഒരു വൈദഗ്ദ്ധ്യം നേടുന്നു. ഒരു പര്‍വ്വതത്തെ കീഴടക്കുന്നതിന്, നാം ഉപകരണങ്ങള്‍ സമ്പാദിക്കുകയും ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരുക്കപ്പെടുന്ന നാം, ക്രിസ്തുവിന്റെ ശക്തമായ സ്‌നേഹത്തിലൂടെ വിജയികളാണ്.

അവനു നിങ്ങളുടെ പേരറിയാം

ദീര്‍ഘകാലം ഞങ്ങള്‍ സംബന്ധിച്ചിരുന്ന സഭയുമായി ബന്ധം വേര്‍പെടുത്തിയ ശേഷം, ഞാനും ഭര്‍ത്താവും മൂന്നു വര്‍ഷത്തിനുശേഷം വീണ്ടും ആ കൂട്ടായ്മയിലേക്കു മടങ്ങിച്ചെന്നു. ആളുകള്‍ ഞങ്ങളോട് എങ്ങനെ പെരുമാറും? അവര്‍ ഞങ്ങളെ തിരികെ സ്വാഗതം ചെയ്യുമോ? ഞങ്ങളെ സ്‌നേഹിക്കുമോ? വിട്ടുപോയതിനു ഞങ്ങളോടു ക്ഷമിക്കുമോ? ഒരു തെളിഞ്ഞ ഞായറാഴ്ച രാവിലെ ഞങ്ങള്‍ക്കതിനുള്ള ഉത്തരം ലഭിച്ചു. ആലയത്തിന്റെ വലിയ വാതിലിലൂടെ ഉള്ളിലേക്കു നടക്കുമ്പോള്‍ അവര്‍ ഞങ്ങളുടെ പേരുകള്‍ വിളിക്കുന്നതു ഞങ്ങള്‍ കേട്ടു. ''പാറ്റ്! ഡാന്‍! നിങ്ങളെ കാണുന്നത് എത്ര സന്തോഷകരമാണ്!'' പ്രശസ്തയായ ഒരു സാഹിത്യകാരി തന്റെ ബാലസാഹിത്യ കൃതികളിലൊന്നില്‍ എഴുതിയതുപോലെ, 'വായനക്കാരാ, നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാള്‍ നിങ്ങളുടെ പേരു വിളിക്കുന്നതു കേള്‍ക്കുന്നതിനെക്കാള്‍ മനോഹരമായ ഒന്ന് ഈ ദുഃഖലോകത്തിലില്ല.''

യിസ്രായേല്‍ ജനത്തെ സംബന്ധിച്ച് ഈ ഉറപ്പു സത്യമായിരുന്നു. ഞങ്ങള്‍ ഒരു സമയത്തേക്ക് മറ്റൊരു സഭ തിരഞ്ഞെടുത്തുവെങ്കില്‍, അവര്‍ ചെയ്തത് ദൈവത്തോടു പുറംതിരിയുകയായിരുന്നു. എന്നിട്ടും അവിടുന്നവരെ തിരികെ സ്വാഗതം ചെയ്തു. 'ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാന്‍ നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവന്‍ തന്നേ'' (യെശയ്യാവ് 43:1) എന്ന ഉറപ്പുനല്‍കാന്‍ ദൈവം യെശയ്യാപ്രവാചകനെ അയച്ചു. 

നമ്മെ ആരും കാണുന്നില്ലെന്നും അംഗീകരിക്കുന്നില്ലെന്നും അറിയുന്നില്ലെന്നും നമുക്കു തോന്നുന്ന ഈ ലോകത്തില്‍, ദൈവത്തിനു നമ്മെ ഓരോരുത്തരെയും നമ്മുടെ പേരിനാലറിയാം എന്ന ഉറപ്പുള്ളവരായിരിക്കുക. 'നീ എനിക്കു വിലയേറിയവനും മാന്യനും'' ആണെന്ന് അവിടുന്നു വാഗ്ദാനം ചെയ്യുന്നു (വാ. 4). 'നീ വെള്ളത്തില്‍ക്കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടി ഇരിക്കും; നീ നദികളില്‍ക്കൂടി കടക്കുമ്പോള്‍ അവ നിന്റെ മീതേ കവിയുകയില്ല'' (വാ. 2). ഈ വാഗ്ദാനം യിസ്രായേലിനു മാത്രമുള്ളതല്ല. യേശു നമുക്കുവേണ്ടി തന്റെ ജീവന്‍ അര്‍പ്പിച്ചു. യേശുവിനു നമ്മുടെ പേരുകള്‍ അറിയാം. എന്തുകൊണ്ട്? സ്‌നേഹത്തില്‍, നാം അവിടുത്തെ വകയായതുകൊണ്ട്്.

ധീരമായ സ്‌നേഹം

നാലു ചാപ്ലെയ്‌നുകളെ 'വീരന്മാര്‍' എന്നു വിളിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത്, 1943 ഫെബ്രുവരിയിലെ തണുത്തുറഞ്ഞ ഒരു രാത്രിയില്‍, അവരുടെ യാത്രക്കപ്പലായ എസ്എസ് ഡോര്‍ഷെസ്റ്ററിനു ഗ്രീന്‍ലാന്‍ഡ് തീരത്തുവെച്ചു റ്റോര്‍പ്പിഡോ ഏറ്റപ്പോള്‍, പരിഭ്രാന്തരായ നൂറുകണക്കിനു സൈനികരെ ശാന്തരാക്കാന്‍ ഈ നാലുപേരും തയ്യാറായി. മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍നിന്നു പരിക്കേറ്റ ആളുകള്‍ തിങ്ങിനിറഞ്ഞ ലൈഫ് ബോട്ടുകളിലേക്കു ചാടിക്കൊണ്ടിരുന്നപ്പോള്‍, ഈ നാലു ചാപ്ലെയിനുകളും 'ധൈര്യം പ്രസംഗിച്ചുകൊണ്ട്' ബഹളത്തെ ശാന്തമാക്കിയതായി അപകടത്തില്‍നിന്നു രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു.

ലൈഫ് ജാക്കറ്റുകള്‍ തീര്‍ന്നപ്പോള്‍, അവര്‍ ഓരോരുത്തരും തങ്ങളുടെ ജാക്കറ്റുകള്‍ അഴിച്ചെടുത്ത് പേടിച്ചരണ്ട ഓരോ ചെറുപ്പക്കാരനു നല്‍കി. മറ്റുള്ളവര്‍ ജീവിക്കേണ്ടതിന്, കപ്പലിനോടൊപ്പം മുങ്ങാന്‍ അവര്‍ തീരുമാനിച്ചു. അതിജീവിച്ച ഒരാള്‍ പറഞ്ഞു, “ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്, അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ ഈ ഒരു വശം ആയിരുന്നു അത്.’’

കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍, കരങ്ങള്‍ കോര്‍ത്തുപിടിച്ച് ചാപ്ലെയിനുകള്‍ ഒരുമിച്ച് ഉറക്കെ പ്രാര്‍ത്ഥിച്ചു, തങ്ങളോടൊപ്പം മരിക്കുന്നവര്‍ക്കു പ്രോത്സാഹനം നല്‍കി.

ധൈര്യമായിരുന്നു അവരുടെ കഥയുടെ അടയാളം. എന്നിരുന്നാലും, നാലുപേരും നല്‍കിയ സമ്മാനത്തെ സ്‌നേഹം നിര്‍വചിക്കുന്നു. കൊരിന്തിലെ ആടിയുലയുന്ന സഭയിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിശ്വാസികളോടും അത്തരം സ്‌നേഹം പ്രകടമാക്കാന്‍ പൗലൊസ് അഭ്യര്‍ത്ഥിച്ചു. കലഹവും അഴിമതിയും പാപവും ഉയര്‍ന്നു നില്‍ക്കുമ്പോള്‍ “ഉണര്‍ന്നിരിക്കുവിന്‍; വിശ്വാസത്തില്‍ നിലനില്ക്കുവിന്‍; പുരുഷത്വം കാണിക്കുവിന്‍; ശക്തിപ്പെടുവിന്‍. നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്‌നേഹത്തില്‍ ചെയ്യുവിന്‍'' (1 കൊരിന്ത്യര്‍ 16:13-14) എന്നു പൗലൊസ് അവരെ ആഹ്വാനം ചെയ്തു.

യേശുവിലുള്ള ഓരോ വിശ്വാസിക്കും, പ്രത്യേകിച്ച് ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഇത് ഒരു കല്പനയാണ്. ജീവിതത്തില്‍, പ്രക്ഷുബ്ധത ഭീഷണി മുഴക്കുമ്പോള്‍, നമ്മുടെ ധീരമായ പ്രതികരണം, - മറ്റുള്ളവര്‍ക്ക് അവിടുത്തെ സ്‌നേഹം നല്‍കുന്നതിലൂടെ - ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നു.

സുരക്ഷിതമായി തീരമണയുക

പാപ്പുവ ന്യൂ ഗ്വിനിയയില്‍, തദ്ദേശീയ ഭാഷയില്‍ അച്ചടിച്ച പുതിയനിയമം വരുന്നത്, കണ്ടാസ് ഗോത്രക്കാര്‍ ആവേശത്തോടെ കാത്തിരുന്നു. എന്നിരുന്നാലും, പുസ്തകങ്ങള്‍ കൊണ്ടുവരുന്ന ആളുകള്‍ക്കു ഗ്രാമത്തിലെത്താന്‍ സമുദ്രത്തിലൂടെ ചെറിയ ബോട്ടുകളില്‍ സഞ്ചരിക്കേണ്ടിയിരുന്നു.

വലിയ വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ അവര്‍ക്കു ധൈര്യം നല്‍കിയതെന്താണ്? തീര്‍ച്ചയായും അവരുടെ കടല്‍യാത്രാ നൈപുണ്യമാണ്. എന്നാല്‍ ആരാണു സമുദ്രങ്ങളെ സൃഷ്ടിച്ചതെന്നും അവര്‍ക്കറിയാമായിരുന്നു. നമ്മുടെ ജീവിതത്തിലെ അലയടിക്കുന്ന തിരമാലകളുടെമീതെയും ആഴമേറിയ വെള്ളത്തിലും നമ്മെ ഓരോരുത്തരെയും നയിക്കുന്നതും അവിടുന്നാണ്.

ദാവീദ് എഴുതിയതുപോലെ, “നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും?’’ (സങ്കീര്‍ത്തനം 139:7). “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട് ... ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ച്, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താല്‍ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലംകൈ എന്നെ പിടിക്കും'' (വാ. 8-10).

“അവസാനത്തെ അജ്ഞാതം'' എന്നു വിളിക്കപ്പെടുന്ന ഉഷ്ണമേഖലാതീരങ്ങളും ഇടതൂര്‍ന്ന മഴക്കാടുകളും പരുക്കന്‍ പര്‍വതങ്ങളും ഉള്ള ദ്വീപു രാഷ്ട്രത്തില്‍ വസിക്കുന്ന കണ്ടാസ് ഗോത്രക്കാരെ സംബന്ധിച്ച് ഈ വാക്കുകള്‍ ആഴത്തില്‍ പ്രതിധ്വനിക്കുന്നവയാണ്. എന്നിട്ടും അവിടെയും എല്ലായിടത്തുമുള്ള വിശ്വാസികള്‍ക്ക് അറിയാവുന്നതുപോലെ, ഒരു സ്ഥലമോ പ്രശ്‌നമോ ദൈവത്തിനു വിദൂരമല്ല. സങ്കീര്‍ത്തനം 139:12 പറയുന്നു: “ഇരുട്ടുപോലും നിനക്കു മറവായിരിക്കുകയില്ല; രാത്രി പകല്‍പോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെ തന്നേ.’’

അതിനാല്‍, ഇളകിമറിയുന്ന വെള്ളത്തോടു നമ്മുടെ ദൈവം സംസാരിക്കുന്നു, “അനങ്ങാതിരിക്കുക, അടങ്ങുക!’’ തിരമാലകളും കാറ്റും അവിടുത്തെ അനുസരിക്കുന്നു (മര്‍ക്കൊസ് 4:39). അതിനാല്‍, ഇന്നു ജീവിതത്തിലുണ്ടാകുന്ന പ്രക്ഷുബ്ധമായ വെള്ളത്തെ ഭയപ്പെടരുത്. നമ്മുടെ ദൈവം നമ്മെ സുരക്ഷിതമായി കരയിലേക്കു നയിക്കുന്നു.

ദൈവത്തോടൊപ്പമുള്ള ഏറ്റവും നല്ലത്

എന്റെ കൊച്ചുമകള്‍, അവളുടെ കോളേജ് വോളിബോള്‍ റ്റീമില്‍വെച്ച്,  വിജയിക്കുന്ന ഒരു തത്വം പഠിച്ചു. പന്ത് അവളുടെ വഴിയില്‍ വന്നപ്പോള്‍, എന്തു സംഭവിച്ചാലും, അവള്‍ക്ക് 'പന്തു മികച്ചതാക്കാന്‍' കഴിയും. ചീത്ത പറയുകയോ, കുറ്റപ്പെടുത്തുകയോ, ന്യായീകരണങ്ങള്‍ നിരത്തുകയോ ചെയ്യാതെ, അവളുടെ റ്റീമംഗങ്ങളെ മികച്ച സാഹചര്യത്തിലേക്കു നയിക്കുന്ന ഒരു കളി പുറത്തെടുക്കാന്‍ അവള്‍ക്കു കഴിയും. 

ബാബിലോന്യരാജാവായ നെബൂഖദ്‌നേസര്‍ ദാനീയേലിനെയും മൂന്ന് എബ്രായ സ്‌നേഹിതരെയും അടിമകളായി ബാബിലേണിലേക്കു കൊണ്ടുപോയപ്പോള്‍ ദാനീയേലിന്റെ പ്രതികരണം അങ്ങനെയായിരുന്നു. അവര്‍ക്കു ജാതീയ പേരുകള്‍ നല്‍കുകയും ശത്രുവിന്റെ കൊട്ടാരത്തില്‍ മൂന്നുവര്‍ഷത്തെ 'പരിശീലനം'' നേടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തെങ്കിലും, ദാനീയേല്‍ പ്രകോപിതനായില്ല. പകരം, സമ്പന്നമായ രാജകീയഭക്ഷണവും വീഞ്ഞും കഴിച്ചുകൊണ്ട് ദൈവസന്നിധിയില്‍ അശുദ്ധമാകാതിരിക്കാന്‍ അവന്‍ അനുവാദം ചോദിച്ചു. കൗതുകകരമായ ഈ ബൈബിള്‍ കഥ വ്യക്തമാക്കുന്നതുപോലെ, പച്ചക്കറികളും വെള്ളവും മാത്രം പത്തുദിവസം കഴിച്ചശേഷം (ദാനീയേല്‍ 1:12), ദാനീയേലിന്റെയും കൂട്ടുകാരുടെയും മുഖം 'രാജഭോജനം കഴിച്ചുവന്ന സകല ബാലന്മാരുടേതിലും അഴകുള്ളതും അവര്‍ മാംസപുഷ്ടിയുള്ളവരും' ആയി കാണപ്പെട്ടു (വാ. 15).

മറ്റൊരു സന്ദര്‍ഭത്തില്‍, രാജാവിനെ അസ്വസ്ഥമാക്കിയ സ്വപ്‌നം എന്തെന്നു പറയാനും അര്‍ത്ഥം വ്യാഖ്യാനിക്കാനും കഴിയുന്നില്ലെങ്കില്‍, ദാനീയേലിനെയും കൊട്ടാരത്തിലെ എല്ലാ വിദ്വാന്മാരെയും കൊല്ലുമെന്ന് നെബൂഖദ്‌നേസര്‍ ഭീഷണിപ്പെടുത്തി. അപ്പോഴും, ദാനീയേല്‍ പരിഭ്രാന്തനായില്ല, പകരം 'സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണയ്ക്കായി അപേക്ഷിച്ചു'' 'ആ രഹസ്യം ദാനീയേലിനു രാത്രി ദര്‍ശനത്തില്‍ വെളിപ്പെട്ടു'' (2:18-19). ദാനിയേല്‍ ദൈവത്തെക്കുറിച്ചു പ്രഖ്യാപിച്ചതുപോലെ, 'ജ്ഞാനവും ബലവും അവനുള്ളതല്ലോ'' (വാ. 20). പ്രവാസകാലത്തുടനീളം, ദാനീയേല്‍ താന്‍ നേരിട്ട പോരാട്ടങ്ങളുടെയെല്ലാമിടയില്‍ ദൈവത്തിന്റെ ഏറ്റവും മികച്ചത് അന്വേഷിച്ചു. നമ്മുടെ കഷ്ടതകളില്‍, നമുക്ക് ആ മാതൃക പിന്തുടര്‍ന്നുകൊണ്ട് ആ സാഹചര്യത്തെ ദൈവത്തിങ്കലേക്കു കൊണ്ടുപോകുന്നതിലൂടെ അതിനെ മെച്ചപ്പെടുത്താം.  

സ്തുതിയില്‍ സന്തോഷം കണ്ടെത്തുക

പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരന്‍ സി.എസ്. ലൂയിസ് ആദ്യമായി യേശുവിനു തന്റെ ജീവിതം സമര്‍പ്പിച്ചപ്പോള്‍, ദൈവത്തെ സ്തുതിക്കുന്നതിനെ അദ്ദേഹം ആദ്യം എതിര്‍ത്തുനിന്നു. വാസ്തവത്തില്‍, അദ്ദേഹം അതിനെ 'ഇടര്‍ച്ചക്കല്ല്' എന്നാണ് വിളിച്ചത്. 'ദൈവം തന്നെ അത്് ആവശ്യപ്പെട്ടു' എന്ന നിര്‍ദ്ദേശമാണ് അദ്ദേഹത്തിനു പ്രശ്‌നമായി തോന്നിയത്. എന്നിട്ടും ഒടുവില്‍ ലൂയിസ് അതു മനസ്സിലാക്കി, 'ദൈവജനം ആരാധിക്കുമ്പോഴാണ് ദൈവം തന്റെ സാന്നിദ്ധ്യം തന്റെ ജനത്തിനു വെളിപ്പെടുത്തുന്നത്.'' അപ്പോള്‍ നാം, 'ദൈവത്തോടുള്ള സമ്പൂര്‍ണ്ണ സ്‌നേഹത്തില്‍'' അവനില്‍ സന്തോഷം കണ്ടെത്തുന്നു. ആ സന്തോഷമാകട്ടെ 'കണ്ണാടി സ്വീകരിക്കുന്ന പ്രകാശവും അതു പുറപ്പെടുവിക്കുന്ന പ്രകാശവും' തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്തതുപോലെയുള്ളതായിരിക്കും.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഹബക്കൂക്ക് പ്രവാചകന്‍ ഈ നിഗമനത്തിലെത്തി. യെഹൂദജനതയ്ക്കു നേരെ വരുന്ന തിന്മകളെക്കുറിച്ചു ദൈവത്തോടു പരാതിപ്പെട്ടശേഷം, ദൈവത്തെ സ്തുതിക്കുന്നത് - ദൈവം ചെയ്യുന്ന കാര്യങ്ങള്‍ക്കുവേണ്ടിയല്ല, മറിച്ച് ദൈവം ആരാണ് എന്നതിനെക്കുറിച്ച് - സന്തോഷത്തിലേക്കു നയിക്കുന്നുവെന്ന് ഹബക്കൂക്ക് മനസ്സിലാക്കി. അങ്ങനെ, ഒരു ദേശീയ, അല്ലെങ്കില്‍ ആഗോള പ്രതിസന്ധിയില്‍പ്പോലും ദൈവം ഇപ്പോഴും വലിയവനാണ്. പ്രവാചകന്‍ പ്രഖ്യാപിച്ചതുപോലെ:
'അത്തിവൃക്ഷം തളിര്‍ക്കുകയില്ല; മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകുകയില്ല; ഒലിവുമരത്തിന്റെ പ്രയത്‌നം നിഷ്ഫലമായ്‌പ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കുകയില്ല; ആട്ടിന്‍ കൂട്ടം തൊഴുത്തില്‍നിന്നു നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കുകയില്ല. എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും'' (ഹബക്കൂക്ക് 3:17-18). 'എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും'' അവന്‍ കൂട്ടിച്ചേര്‍ത്തു.

സി.എസ്. ലൂയിസ് ഗ്രഹിച്ചതുപോലെ, 'ലോകം മുഴുവന്‍ സ്തുതി മുഴങ്ങുന്നു.' അതുപോലെ, ഹബക്കൂക്കും എല്ലായ്‌പ്പോഴും ദൈവത്തെ സ്തുതിക്കുന്നതിനു സ്വയം സമര്‍പ്പിച്ചു. 'പുരാതനപാതകളില്‍ നടക്കുന്നവനില്‍' സമൃദ്ധമായ സന്തോഷം കണ്ടെത്തി (വാ. 6).